- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- യുദ്ധമുഖത്തും അവര്‍ ശത്രുരാജ്യത്തിനൊപ്പം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 34)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
1962 ഒക്ടോബര്‍ ഇരുപതിനാണ് ചൈന ഭാരതത്തെ ആക്രമിച്ചത്. ഒരു മാസം നീണ്ടുനിന്ന യുദ്ധം നവംബര്‍ ഇരുപത്തിയൊന്നിന് അവസാനിക്കുകയും ചെയ്തു. എന്നാല്‍ ടിബറ്റിനെച്ചൊല്ലി അതിനു മുന്‍പു തന്നെ ചൈന പ്രകോപനം സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. ടിബറ്റ് ചൈനയുടെ ഭാഗമാണെന്നും, അതിനെക്കുറിച്ച് തര്‍ക്കം വേണ്ടെന്നും പറഞ്ഞ് നെഹ്‌റു ചൈനയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതുവരെ ഭാരതത്തിന്റെ ഭാഗമായിരുന്ന ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി ആര്‍എസ്എസ് സര്‍ സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ നെഹ്‌റു സര്‍ക്കാരിന് വ്യക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. ‘ഒന്നാമതായി, ചൈന എക്കാലവും സാമ്രാജ്യത്വ മോഹം പുലര്‍ത്തുന്ന രാജ്യമായിരുന്നു എന്ന കാര്യം നാം മനസ്സില്‍ സൂക്ഷിക്കണം. അത് അവരുടെ രക്തത്തില്‍ തന്നെ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നെപ്പോളിയന്‍, ആ മഞ്ഞവംശത്തിലെ ഭീമനെ ഉണര്‍ത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്തപക്ഷം അത് മനുഷ്യരാശിക്ക് ഗുരുതരമായ ഭീഷണിയായി മാറുമെന്നും പറഞ്ഞിരുന്നു. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി വിവേകാനന്ദന്‍ പ്രത്യേകമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയ ഉടന്‍ തന്നെ ചൈന ഭാരതത്തെ ആക്രമിക്കും'(1) എന്നാണ് ഗുരുജി മുന്നറിയിപ്പ് നല്‍കിയത്.
ഗുരുജി ഗോള്‍വല്‍ക്കര്‍ ഇങ്ങനെ തുടര്‍ന്നു: ”സമാധാനപരമായ സഹവര്‍ത്തിത്വം, പഞ്ചശീലം തുടങ്ങിയ മുദ്രാവാക്യങ്ങളും കടലാസിലുള്ള ഒത്തുതീര്‍പ്പുകളും നമ്മുടെ നേതാക്കള്‍ പിന്തുടരുന്നത്, സ്വാര്‍ഥതാല്‍പ്പര്യത്തോടെ കൊള്ളയടിക്കുന്ന ലോക രാജ്യങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിനെതിരായ അവരുടെ ഗൂഢലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒരു മറയായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നമുക്കറിയാവുന്നതുപോലെ, പഞ്ചശീലത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കുന്നതില്‍ ഏറ്റവും ഉച്ചത്തില്‍ സംസാരിച്ചിരുന്നത് ചൈനയായിരുന്നു. ബുദ്ധമതം സ്വീകരിച്ച നാള്‍മുതല്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളോ അതിലധികമോ കാലമായി ചൈനയെ നമ്മുടെ മഹത്തായ അയല്‍രാജ്യവും സുഹൃത്തുമായി വാഴ്ത്തിപ്പാടിയിരുന്നു. ചൈനയുമായുള്ള സൗഹൃദത്തില്‍ ‘എന്ത് വില കൊടുത്തും’ ഉറച്ചുനില്‍ക്കുമെന്ന് നമ്മുടെ നേതാക്കള്‍ പ്രഖ്യാപിച്ചു. ഒരുകാലത്ത്, ഈ നാട്ടിലെ മുസ്ലീങ്ങളുടെ സൗഹൃദവും ‘എന്ത് വില കൊടുത്തും’ നേടിയെടുക്കാന്‍ നാം സമാനമായ ഒരു തീരുമാനം എടുത്തിരുന്നു. ഇതിനാല്‍ നമ്മുടെ ദേശീയ ഐക്യത്തിനും അഭിമാനത്തിനും എത്ര വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് എല്ലാവര്‍ക്കും നന്നായി അറിയാം. അതേ ചരിത്രം ഈ സാഹചര്യത്തിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്”.(2) 1949 ല്‍ കമ്മ്യൂണിസ്റ്റു റിപ്പബ്ലിക്കായ ചൈനയുടെ കാര്യത്തില്‍ ഇതിന് കടകവിരുദ്ധമായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയനിലപാടുകള്‍.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വൈദേശികക്കൂറ്
മാര്‍ക്‌സിസത്തോടുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെയും അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും താല്‍പ്പര്യം ഒരു കാലത്തും കേവലം ആശയപരമായിരുന്നിട്ടില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോടുള്ള വിധേയത്വം അവര്‍ മറയില്ലാതെ നിലനിര്‍ത്തിപ്പോന്നു. ആദ്യം സോവിയറ്റ് യൂണിയനോടായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൂറെങ്കില്‍ പിന്നീട് അത് ഭാരതത്തിന്റെ അയല്‍ രാജ്യമായ ചൈനയോടായി. എന്നാല്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മേധാവിത്വം ആര്‍ക്കാവണമെന്ന കാര്യത്തില്‍ സോവിയറ്റ് യൂണിയനും ചൈനയും തമ്മിലടിച്ചപ്പോള്‍ അത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരിതിരിവുണ്ടാക്കി. 1955ല്‍ ഭാരതം സന്ദര്‍ശിച്ച സോവിയറ്റ് യൂണിയന്‍ പ്രധാനമന്ത്രി ക്രൂഷ്‌ചേവ്, നെഹ്‌റുവിന്റെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ നെഹ്‌റുവിനെ പോലെ പ്രതിലോമകാരിയായ ഒരാളുടെ കീഴില്‍ സോഷ്യലിസം നടപ്പാക്കാന്‍ സാധ്യമല്ലെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടെടുത്തു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെ ഭാരതത്തിന്റെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിക്കൊണ്ടിരുന്നു. ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഈ നടപടിയില്‍ ചൈനക്കെതിരെ ജനങ്ങളില്‍ വലിയ രോഷമുണ്ടായി. ഇതിനെ നേരിടാനുള്ള ഭാരതത്തിന്റെ ശ്രമത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അംഗീകരിച്ചില്ല. അവര്‍ ചൈനയെ പിന്തുണച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ഹരേ കൃഷ്ണ കോനാര്‍ 1960 ല്‍ പീക്കിങ്ങിലെത്തി മാവോ സേതുങ്ങിനെ കണ്ടു. പാര്‍ട്ടിയുടെ ബംഗാള്‍-പഞ്ചാബ് ഘടകങ്ങള്‍ ഇതിനെ പിന്തുണച്ചു. ഇന്ത്യന്‍ സങ്കുചിതത്വത്തെ പിന്തുണയ്ക്കുകയാണ് പാര്‍ട്ടി നേതാക്കളായ അജയ് ഘോഷും എസ്.എ. ഡാങ്കെയുമെ ന്ന് ബംഗാള്‍ ഘടകം വിമര്‍ശിച്ചു.

1962-ല്‍ ചൈന ഭാരതത്തെ ആക്രമിച്ചു. ഈ ആക്രമണത്തെ അപലപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടായി. ഇത് സംബന്ധിച്ച് എസ്.എ. ഡാങ്കെ, രാമമൂര്‍ത്തി, ഇ. എം.എസ്. നമ്പൂതിരിപ്പാട് എന്നിവര്‍ മൂന്ന് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ചൈന ആക്രമണകാരിയാണെന്ന് ഡാങ്കെ വിലയിരുത്തിയപ്പോള്‍ മറ്റു രണ്ടുപേരും ഈ നിലപാട് അംഗീകരിച്ചില്ല. ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന ‘കുപ്രസിദ്ധമായ’ മക് മോഹന്‍ രേഖ അംഗീകരിക്കാത്തതിനാല്‍ ചൈനയെ കടന്നാക്രമണകാരിയായി കുറ്റപ്പെടുത്താന്‍ കഴിയില്ല എന്നായിരുന്നു രാമമൂര്‍ത്തിയുടെ നിലപാട്. സോഷ്യലിസ്റ്റ് രാജ്യമായ ചൈനയുടെ താല്പര്യത്തെ അംഗീകരിക്കാത്ത ഡാങ്കെയുടെ അനുയായികളെ രാമമൂര്‍ത്തി താക്കീത് ചെയ്തു. രാമമൂര്‍ത്തിയെ പിന്തുണച്ചുകൊണ്ട് ബി.ടി. രണദിവെ ഇങ്ങനെ പ്രഖ്യാപിച്ചു: ‘ഒരു സോഷ്യലിസ്റ്റ് രാജ്യം കടന്നാക്രമണം നടത്തുമെന്ന് തെമ്മാടികളും വിഡ്ഢികളും മാത്രമേ വിശ്വസിക്കുകയുള്ളൂ. കമ്മ്യൂണിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും അങ്ങനെ കരുതില്ല.’ ഡാങ്കെയുടെയും രാമമൂര്‍ത്തിയുടെയും നിലപാടുകള്‍ക്ക് പകരം വിചിത്രമായ മറ്റൊരു നിലപാടാണ് ഇഎംഎസ് സ്വീകരിച്ചത്. ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന സ്ഥലത്തചൊല്ലിയാണ് തര്‍ക്കം.’ ഏകപക്ഷീയമായ കടന്നാക്രമണമാണ് ചൈന നടത്തിയതെന്നിരിക്കെ ഇഎംഎസ്സിന്റെ ഈ നിലപാട് രാജ്യദ്രോഹപരമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചതും ഇതാണ്. പാര്‍ട്ടി ആസ്ഥാനത്ത് ഇഎംഎസ് പത്രസമ്മേളനം വിളിച്ച് ഇക്കാര്യം പറയുമ്പോള്‍ ഓഫീസില്‍ താമസിക്കുകയായിരുന്ന എസ്.എ. ഡാങ്കെ വിവരം അറിഞ്ഞ് അവിടേക്ക് കടന്നുവന്നു. ‘തര്‍ക്കപ്രദേശത്തെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?’ ഡാങ്കെ ഇപ്രകാരം വെട്ടിത്തുറന്നു ചോദിച്ചതോടെ ഇഎംഎസ്സിന് ഉത്തരംമുട്ടി എന്നാണ് ‘എ ട്രാവലര്‍ ആന്‍ഡ് ദ റോഡ് ‘ എന്ന ആത്മകഥയില്‍ മൊഹിത് സെന്‍ എഴുതിയിട്ടുള്ളത്. (3)
അതികായനായിരുന്ന ഡാങ്കെയ്ക്കു മുന്നില്‍ അപകര്‍ഷതാ ബോധം അനുഭവിച്ചിരുന്നയാളായിരുന്നു ഇഎംഎസ്സ് എന്നും ആത്മകഥയില്‍ മൊഹിത് സെന്‍ പറയുന്നുണ്ട്.



രാജ്യദ്രോഹത്തിന്റെ കമ്മ്യൂണിസ്റ്റു പര്‍വ്വം
കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയിലും വിദേശത്തുമുള്ള സ്വന്തം സ്വാധീനശക്തി ഉപയോഗിച്ച് തങ്ങളുടെ കുറ്റകരവും രാജ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ ‘വിപ്ലവം’ എന്നു വിശേഷിപ്പിക്കുന്നവരാണ്. 1962 ലെ ഭാരത-ചൈന യുദ്ധവും ഇതിന് ഉദാഹരണമാണ്. സിനോ-ഇന്ത്യന്‍ അതിര്‍ത്തി സംഘര്‍ഷം എന്ന പേരിലും അറിയപ്പെടുന്ന ഈ യുദ്ധം, ചൈനയും ഭാരതവും തമ്മില്‍ നടന്ന തുറന്ന യുദ്ധമായിരുന്നു. ഹിമാലയന്‍ അതിര്‍ത്തിയിലെ തര്‍ക്കമായിരുന്നു യുദ്ധത്തിനുള്ള പ്രധാന കാരണം. എന്നാല്‍ മറ്റ് ചില വിഷയങ്ങളും അതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഓരോ പരാജയത്തിന്റെയും പിന്നില്‍ തീര്‍ച്ചയായും ശക്തമായ ഒരു വഞ്ചനയുണ്ടാവും എന്നത് ചരിത്രത്തിലെ സവിശേഷതയാണ്. അടുപ്പമുള്ളവരായി കരുതിയവരില്‍ നിന്നുള്ള വഞ്ചന, ഒരിക്കലും സംശയിക്കാതിരുന്നവരില്‍ നിന്നുള്ള വഞ്ചന എന്നിവയും ഇതില്‍പ്പെടുന്നു.
1962 ലെ ഭാരത-ചൈന യുദ്ധത്തില്‍ ഇടതുപക്ഷ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്ക് എന്തായിരുന്നുവെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇഎംഎസ്സിന്റെ രാജ്യസ്‌നേഹം തൊട്ടുതീണ്ടാത്തതും പരിഹാസ്യവുമായ പ്രസ്താവനയില്‍ ഒതുങ്ങുന്നതല്ല അത്. ഭാരത-ചൈന യുദ്ധകാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ തന്നെ അവരുടെ ദേശവിരുദ്ധ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. ഭാരത സൈന്യം ഹിമാലയന്‍ അതിര്‍ത്തിയില്‍ ചൈനക്കെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയെ പിന്തുണച്ചു. അവര്‍ തങ്ങളുടെ ആശയധാരയെ രാജ്യത്തിനു മുകളില്‍ പ്രതിഷ്ഠിച്ചു. അന്നത്തെ പാര്‍ട്ടി നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ, ഭാരത സൈനികര്‍ക്കായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കണമെന്ന് നിര്‍ദേശിച്ചതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവം കമ്മ്യൂണിസ്റ്റു പാര്‍ട്ടി എത്രമാത്രം ദേശവിരുദ്ധമായിരുന്നു എന്നതിന് തെളിവാണ്.
ഭാരതത്തിന് അനുകൂലമായി വിഎസ് സ്വീകരിച്ച നിലപാടിനെ കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടി വിരുദ്ധമായി പ്രഖ്യാപിച്ചു. ഈ യുദ്ധകാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും ചൈനയെയാണ് പിന്തുണച്ചത്. എന്തൊക്കെ മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ചമച്ചാലും അനിഷേധ്യമായ വസ്തുതയാണിത്.
അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വന്തം ആശയധാരയെ രാജ്യത്തിനു മുകളില്‍ പ്രതിഷ്ഠിച്ചു. ഇക്കാരണത്താല്‍ അന്നത്തെ നെഹ്‌റു സര്‍ക്കാര്‍ നിരവധി കമ്മ്യൂണിസ്റ്റു നേതാക്കളെ ജയിലിലടച്ചിരുന്നു. ഇവരില്‍ ഒരാളായിരുന്നു വി.എസ്. അച്യുതാനന്ദന്‍. യുദ്ധത്തില്‍ ചൈനയെ പിന്തുണയ്ക്കുക വഴി ജനങ്ങളില്‍ പാര്‍ട്ടിക്കെതിരെ ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണ മാറ്റേണ്ടതുണ്ടെന്ന് വിഎസ് നിര്‍ദേശിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പാര്‍ട്ടിയുടെ കമ്മിറ്റിയിലെ അംഗമായിരുന്നു വിഎസ്.
യുദ്ധത്തില്‍ പോരാടുന്ന സൈനികര്‍ക്ക് രക്തദാനം ചെയ്യുകയും ജയിലില്‍ അനുവദിക്കുന്ന റേഷന്‍ വിറ്റ് ലഭിക്കുന്ന തുക യുദ്ധാവശ്യങ്ങള്‍ക്കായി സംഭാവന ചെയ്യുകയും ചെയ്താല്‍, തങ്ങള്‍ ചൈനീസ് ചാരന്മാരാണെന്ന പേരുദോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അത് സഹായിക്കുമെന്ന് വിഎസ് യോഗത്തില്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശം കമ്മ്യൂണിസ്റ്റ് നേതാവായ ഒ.ജെ. ജോസഫ് ഉടന്‍ തന്നെ തള്ളിക്കളഞ്ഞു. എന്നിട്ടും വിഎസ് നിലപാടില്‍ നിന്ന് പിന്മാറിയില്ല. അടുത്ത യോഗത്തിലും ഈ നിര്‍ദേശം മുന്നോട്ടുവച്ചു. അത് വിഎസ്സും ജോസഫും തമ്മിലുള്ള കൈയാങ്കളിയിലേക്ക് നയിച്ചു. ഒടുവില്‍ ജയില്‍ അധികാരികള്‍ ഇടപെട്ട് സ്ഥിതി നിയന്ത്രിക്കേണ്ടിവന്നു. ഈ വിവരങ്ങള്‍ ജയിലില്‍ നിന്ന് ചോരുകയും പത്രങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പശ്ചിമ ബംഗാളിലെ നേതാവും പില്‍ക്കിലത്ത് മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. വിവാദം രൂക്ഷമായതോടെ വി.എസ്. തന്റെ നിര്‍ദ്ദേശം പിന്‍വലിച്ചു. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞ് 1965 ല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കി. അന്നത്തെ വിഎസിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതില്‍ പരാമര്‍ശിച്ചു. ഇതേതുടര്‍ന്ന് വിഎസ്സിനെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തി. വിഎസ്സിന്റെ നടപടി ഭാരത സര്‍ക്കാരിനെ സഹായിക്കുന്നതിന് തുല്യമാണെന്നും അതിനാല്‍ അത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്നും പാര്‍ട്ടി വിലയിരുത്തി.
പ്രത്യയശാസ്ത്രം കൊണ്ട് സ്വബോധം നശിച്ചവര്‍
1950 കള്‍ ഭാരതത്തില്‍ കമ്മ്യൂണിസം കല്‍പ്പനിക വല്‍ക്കരിക്കപ്പെട്ട ദശകമായിരുന്നവല്ലോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആകര്‍ഷണം അത്രയും ശക്തമായിരുന്നു. സ്വാതന്ത്ര്യാനന്തര ഭരണകൂടത്തിലെ നിരവധി നേതാക്കള്‍- ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി വലിയ ത്യാഗങ്ങള്‍ ചെയ്തുവെന്ന് അവകാശപ്പെട്ടിരുന്നവരില്‍ പലരും-ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചെടുത്തതിനെ പ്രശംസിച്ചു. നെഹ്‌റു സര്‍ക്കാരാണ് ചൈനയെ നയതന്ത്രപരമായി അംഗീകരിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റിതര രാജ്യം. പില്‍ക്കാലത്ത് ജ്ഞാനപീഠം ലഭിച്ച ഒരു മലയാള കവി, ചൈന സ്വതന്ത്രമായതില്‍ ആഹ്ലാദിക്കുകയും ചെമ്പട അതിര്‍ത്തി കടന്നുവന്ന് ഭാരതത്തെ വിമോചിപ്പിക്കണമെന്നും കവിതയിലൂടെ ആഹ്വാനം ചെയ്യുകയുണ്ടായി.
ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സോവിയറ്റ് യൂണിയന്‍, ചൈന, ക്യൂബ എന്നിവിടങ്ങളിലെപ്പോലെ ഒളിപ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്നവരായിരുന്നില്ല. കാടുകളിലെയും മറ്റും കഷ്ടപ്പാടുകളും അവര്‍ അനുഭവിച്ചിരുന്നില്ല. അവരില്‍ ഭൂരിഭാഗവും ഭദ്രലോക് എന്നറിയപ്പെടുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അവര്‍ ബ്രിട്ടനിലെ ഓക്സ്‌ഫോര്‍ഡിലും കേംബ്രിഡ്ജിലും വിദ്യാഭ്യാസം നേടി. അവിടെ മുന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ അവരെ ആശയപരമായി സ്വാധീനിച്ചു. പിന്നീട് അവര്‍ കടുത്ത കമ്മ്യൂണിസ്റ്റുകളായി ഭാരതത്തിലേക്ക് മടങ്ങിയെത്തി.
പ്രത്യയശാസ്ത്രം തലയ്ക്കുപിടിച്ച് സ്വബോധം നശിച്ചവരായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍. അതുകൊണ്ടാണ് ലോകത്തെ ഒരു രാജ്യവും ചെയ്യാത്തതുപോലെ സ്വന്തം നാടിനെ അവര്‍ യുദ്ധകാലത്തു പോലും ഒറ്റുകൊടുത്തത്. സോവിയറ്റ് യൂണിയനും ചൈനയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ആയിരുന്നിട്ടും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്തില്ല. ഇതിനുവേണ്ടി പരസ്പരം ഏറ്റുമുട്ടുന്നതിനു പോലും അവര്‍ ഒരുക്കമായിരുന്നു. അതേ സ്ഥാനത്താണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വരാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ ബലികഴിച്ച് ശത്രുരാജ്യത്തെ-അത് കമ്മ്യൂണിസ്റ്റ് രാജ്യമാണ് എന്ന ഒറ്റക്കാരണം കൊണ്ട്- പിന്തുണച്ചത്. ഇതിയിരുന്നില്ല ആര്‍എസ്എസ് അന്നു ചെയ്തത്. യുദ്ധമുഖത്ത് സൈന്യത്തെ സഹായിക്കാനും, മുറിവേറ്റ സൈനികര്‍ക്ക് രക്തം നല്‍കാനും സ്വയംസേവകര്‍ മുന്നോട്ടുവന്നു.
അടുത്തത്: സര്‍ക്കാര്‍ ക്ഷണിച്ചു, സ്വയംസേവകര്‍ റിപ്പബ്ലിക് ദിന പരേഡില്‍
അടിക്കുറിപ്പുകള്‍:-
1.Bunch of Thoughts, Guruji Golwalkar.
2.Ibid
3.A TRAVELLER and the ROAD, Mohit Sen.





















