- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
- ആശയരൂപീകരണത്തിലെ സമാന്തര പാതകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 7)
1920 മുതല്‍ 1925 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് എം.എന്‍. റോയിയും ഡോ. ഹെഡ്‌ഗേവാറും സ്വീകരിച്ച സമീപനവും ഇരുവരും നടത്തിയ പ്രവര്‍ത്തനങ്ങളും വ്യത്യസ്തവും വിരുദ്ധവുമായിരുന്നു. രണ്ടുപേരുടെയും ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഒരു പൊരുത്തവും ഉണ്ടായിരുന്നില്ല. പണവും സംഘടനാ ബലവും ഉപയോഗിച്ച് കോണ്‍ഗ്രസിനെ പിടിച്ചെടുക്കാനാണ് സോവിയറ്റ് യൂണിയന്റെയും കോമിന്റേണിന്റെയും, ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സഹായത്തോടെ എം.എന്‍. റോയ് ശ്രമിച്ചത്.
ചിലപ്പോള്‍ മഹാത്മാഗാന്ധിയെ പ്രതിലോമകാരിയായി മുദ്രകുത്തിയും കോണ്‍ഗ്രസിനെ ‘മൃതദേഹം’ എന്നു വിശേഷിപ്പിക്കുകയും ചെയ്ത റോയ് മറ്റവസരങ്ങളില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസി എന്നത് വിപ്ലവാത്മക ഘടകമാണെന്നും, കാരണം അതിന്റെ താല്‍പ്പര്യങ്ങള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നും, അതിനാല്‍ ദേശീയ വിമോചനത്തിനുള്ള സ്വാതന്ത്ര്യസമരം വിപ്ലവ പ്രസ്ഥാനമാണെന്നുമൊക്കെയുള്ള ആശയങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഏതു വിധേനയും കോണ്‍ഗ്രസിന്റെ നിയന്ത്രണം കയ്യിലെടുക്കുക, പിന്നീട് പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇങ്ങനെ പരസ്പരവിരുദ്ധമായ നിലപാടുകള്‍ റോയ് സ്വീകരിച്ചത്.
ഭാരതത്തില്‍ ഒരു ഏകീകൃത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊള്ളാത്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും, എല്ലാ ദേശീയ പ്രസ്ഥാനങ്ങളെയും വിപ്ലവത്തിന്റെ പാതയില്‍ അണിനിരത്താനും ജോസഫ് സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം കോമിന്റേണ്‍ ആഹ്വാനം ചെയ്യുകയുണ്ടായി. കോണ്‍ഗ്രസിനെ പിടിച്ചെടുക്കാന്‍ ഒരു ഘട്ടത്തില്‍ സി.ആര്‍. ദാസിനെയും സുഭാഷ് ചന്ദ്രബോസിനെയും വരെ ഉപയോഗിക്കുകയും ചെയ്തു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ഡോ. സമ്പൂര്‍ണാനന്ദിനെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സ്വാധീനിച്ചു. റോയ് എഴുതിയ ഇന്ത്യ ഇന്‍ ട്രാന്‍സിഷന്‍ (1924), ദ ഫ്യൂച്ചര്‍ ഓഫ് ഇന്ത്യന്‍ പോളിറ്റിക്‌സ് (1926) എന്നീ പുസ്തകങ്ങള്‍ വായിച്ച് നെഹ്‌റു ആവേശം കൊള്ളുന്നുണ്ട്. എന്നാല്‍ മഹാത്മാഗാന്ധിയുടെ മുന്നില്‍ റോയിയുടെയും കൂട്ടരുടെയും തന്ത്രങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഇന്ത്യാ വിഭാഗിന്റേതായി ‘വാന്‍ഗാര്‍ഡ്’ എന്നൊരു പ്രസിദ്ധീകരണവും റോയ് തുടങ്ങി. ബോള്‍ഷെവിക്കായിത്തീര്‍ന്ന മുന്‍ മുഹാജിര്‍ ഗുലാം ഹുസൈനെ ഉപയോഗിച്ച് ലാഹോറില്‍ ‘ഇങ്ക്വിലാബ്’ എന്ന പേരില്‍ മറ്റൊരു പ്രസിദ്ധീകരണവും റോയ് ആരംഭിച്ചു. 1922 മുതല്‍ കമ്മ്യൂണിസ്റ്റുകളുടെ മുഖപത്രമായി ‘സോഷ്യലിസ്റ്റ്’ എന്ന ഒരു പ്രസിദ്ധീകരണത്തിന് ബോംബെയില്‍ നിന്ന് എസ്.എ.ഡാങ്കെയും തുടക്കം കുറിച്ചു.
ഭാരതത്തിന്റെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് എല്ലാ കാലത്തും ശത്രുതാപരമായ സമീപനമാണ് എം.എന്‍. റോയ് പുലര്‍ത്തിയത്. ഈ ശത്രുത പ്രത്യയശാസ്ത്ര പദാവലികളാല്‍ മറച്ചുപിടിച്ചു എന്നുമാത്രം. ഇക്കാര്യത്തില്‍ മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്നുപോലും റോയ് വ്യത്യസ്തനായിരുന്നു. സത്യഭക്തയുടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ യോഗത്തില്‍ ശിങ്കാരവേലു ചെട്ടിയാര്‍ നടത്തിയ അധ്യക്ഷ പ്രസംഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ”സഖാക്കളെ,… കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ പടിപടിയായും സമാധാനപരമായും നടപ്പാക്കി ഭാരതത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തണം എന്നതിലാണ് നമ്മള്‍ വിശ്വസിക്കേണ്ടത്.”(1) മറ്റ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ കാര്യത്തിലും സമാധാനപരമായ മാര്‍ഗം പ്രായോഗിക ആവശ്യമാണെന്നും ശിങ്കാരവേലു പറയുന്നുണ്ട്. ഇവിടെ പറയുന്ന മറ്റു കമ്മ്യൂണിസ്റ്റുകളില്‍ ഡാങ്കെയെ പോലുള്ളവര്‍ ഉള്‍പ്പെടുന്നു.
ഇതൊന്നും എം.എന്‍. റോയ് അംഗീകരിച്ചില്ല. കമ്മ്യൂണിസം പ്രചരിപ്പിക്കുകയല്ല, വിപ്ലവം നടത്തുകയാണ് വേണ്ടതെന്ന നിലപാടായിരുന്നു റോയ് സ്വീകരിച്ചത്. വിപ്ലവം സംഘടിപ്പിക്കാന്‍ നിയമവിരുദ്ധമായ ഒരു രഹസ്യസംഘടനയ്ക്ക് രൂപം നല്‍കണമെന്നും റോയ് വാദിച്ചു. പരസ്യമായ സംഘടനകള്‍ വേണം. ”പക്ഷേ അത് കോണ്‍ഗ്രസിന്റെ നേതൃത്വം പിടിച്ചെടുക്കാന്‍ ആവണം” (2) എന്നാണ് റോയ് കോമിന്റേണ്‍ നേതൃത്വത്തിന് എഴുതിയത്. ”കോണ്‍ഗ്രസ് പിടിച്ചെടുക്കുകയാണ് വേണ്ടത്. കാരണം നിലവില്‍ ദേശീയ പ്രസ്ഥാനം ‘പരമാദരണീയരായ ബൂര്‍ഷ്വാസികളുടെ’ കൈകളിലാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവാത്മകമായ നേതൃത്വത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ. തൊഴിലാളി വര്‍ഗ്ഗമായിരിക്കും ആത്യന്തികമായി ദേശീയ പ്രസ്ഥാനത്തെ നയിക്കുക.”(3) ഇതായിരുന്നു കോണ്‍ഗ്രസിനോടുള്ള റോയിയുടെ നിലപാട്. സത്യഭക്ത രൂപീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എങ്ങനെയാണോ സോവിയറ്റ് യൂണിയനും കോമിന്റേണും ചേര്‍ന്ന് പിടിച്ചെടുത്തത്, അതുപോലെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനെയും പിടിച്ചെടുക്കുക എന്നതായിരുന്നു റോയിയുടെ ആഗ്രഹം.
നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം
ഇതായിരുന്നില്ല ഡോ. ഹെഡ്‌ഗേവാറിന്റെ ലക്ഷ്യവും മാര്‍ഗവും. സായുധ സമരത്തിലൂടെ ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടാന്‍ ശ്രമിച്ച വിപ്ലവകാരികള്‍ വലിയ രാജ്യസ്‌നേഹികളും ത്യാഗികളുമായിരുന്നെങ്കിലും വിപ്ലവ പ്രസ്ഥാനങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞാണ് ഹെഡ്‌ഗേവാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ എത്തിയത്. കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ലോകമാന്യതിലകനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ‘രാഷ്ട്രീയ മണ്ഡല്‍’ എന്നൊരു സംഘടനയുമായി ഹെഡ്‌ഗേവാര്‍ സഹകരിച്ചു. എന്നാല്‍ മഹാത്മാ ഗാന്ധിയോട് ഈ സംഘടന പുലര്‍ത്തിയ സമീപനം ഹെഡ്‌ഗേവാറിന് സ്വീകാര്യമായിരുന്നില്ല. മാത്രമല്ല സാമ്രാജ്യത്വത്തോട് മൃദുസമീപനം പുലര്‍ത്താന്‍ തുടങ്ങിയതോടെ ഒന്നാം ലോകമഹായുദ്ധകാലത്ത് സംഘടനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ ഫലമായി 1919 ല്‍ നാഗ്പൂര്‍ നാഷണല്‍ യൂണിയന്‍ എന്നൊരു സംഘടന ഹെഡ്‌ഗേവാര്‍ രൂപീകരിച്ചു. ‘പൂര്‍ണ്ണ സ്വരാജ്’ എന്ന ആശയമാണ് ഈ സംഘടന ഉയര്‍ത്തിപ്പിടിച്ചത്. ”ദേശീയ നേതാക്കള്‍ക്ക് രാജ്യതാല്‍പ്പര്യവും സാമ്രാജ്യത്വ താല്‍പ്പര്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്തത് ഖേദകരമാണ്. സാമ്രാജ്യത്വ ശക്തികള്‍ ഇത്ര നല്ലവരാണെങ്കില്‍ ഭാരതത്തെ എന്തിന് അടിമയാക്കി വയ്ക്കണം. ഇന്നത്തെ രാഷ്ട്രീയത്തിന് വളരെയധികം ന്യൂനതകളുണ്ട്. ഇത് പരിഹരിക്കാന്‍ സാമൂഹ്യമായ ശ്രമങ്ങള്‍ ആവശ്യമാണ്”(4) എന്ന ചിന്തയാണ് ഹെഡ്‌ഗേവാറിനെ ഇക്കാലത്ത് നയിച്ചത്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങളെ പിന്തുണയ്ക്കുകയും, അതില്‍നിന്നുള്ള വ്യതിയാനങ്ങളെ എതിര്‍ക്കുകയുമാണ് ഡോ.ഹെഡ്‌ഗേവാര്‍ ഇക്കാലത്ത് ചെയ്തത്. സാമ്രാജ്യത്വ ഭരണകൂടത്തിന്റെ നയങ്ങളോട് ഒരു ഘട്ടത്തിലും പൊരുത്തപ്പെട്ടില്ല. 1919 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സമാധാന ദിനം ആചരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തപ്പോള്‍ ഹെഡ്‌ഗേവാര്‍ ഇതിനെതിരെ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ‘സങ്കല്‍പ്പ്’ എന്ന ഹിന്ദി പത്രം തുടങ്ങിയപ്പോള്‍ അതിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ഹെഡ്‌ഗേവാര്‍ പ്രവര്‍ത്തിച്ചു. ഇതിനുവേണ്ടി പലയിടങ്ങളിലും സഞ്ചരിച്ചു. ഇതുവഴി കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ സമീപനവും പാര്‍ട്ടിയുടെ കുറവുകളും നേതാക്കളുടെ സ്വഭാവവും നല്ലപോലെ മനസ്സിലാക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തനകാലത്ത് ഹെഡഗേവാറിന് ആര്‍ജിക്കാന്‍ കഴിഞ്ഞ രാഷ്ട്രീയപാഠങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന് സഹായമായി.
1920 ലെ കോണ്‍ഗ്രസ് സമ്മേളനം നടന്നത് നാഗ്പൂരിലായിരുന്നു. കോണ്‍ഗ്രസില്‍ ഡോ. ഹെഡ്‌ഗേവാറിനുള്ള പ്രാമുഖ്യം വ്യക്തമാക്കുന്നതായിരുന്നു ഈ സമ്മേളനം. സമ്മേളനത്തിന്റെ സ്വാഗതസംഘത്തില്‍ ഹെഡ്‌ഗേവാര്‍ അംഗമായിരുന്നു. ലോകമാന്യതിലകനെ പാര്‍ട്ടിയുടെ അധ്യക്ഷനാക്കാന്‍ അനുയായികള്‍ ആഗ്രഹിച്ചിരുന്നെങ്കിലും സമ്മേളനത്തിനു മുന്‍പ് തിലകന്‍ അന്തരിച്ചു. മഹാത്മാഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ വലിയ നേതാവായി ഉയര്‍ന്നുവരികയും ചെയ്തിരുന്നു. അടുത്ത പാര്‍ട്ടി അധ്യക്ഷന്‍ ആരാകുമെന്നതായിരുന്നു നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം. കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ നഗര ഘടകം അധ്യക്ഷനായിരുന്നു ഹെഡ്‌ഗേവാര്‍. മഹര്‍ഷി അരവിന്ദ ഘോഷിനെ അടുത്ത അധ്യക്ഷനാക്കാനുള്ള ശ്രമം ഹെഡ്‌ഗേവാര്‍ നടത്തി. കോണ്‍ഗ്രസിനെ കരുത്തുറ്റ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമാക്കി മാറ്റിയ അരവിന്ദന്‍ അതിനോടകം രാഷ്ട്രീയം ഉപേക്ഷിക്കുകയും, പോണ്ടിച്ചേരിയില്‍ ആശ്രമം സ്ഥാപിച്ച് അവിടേക്ക് പോവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഹെഡ്‌ഗേവാര്‍ പോണ്ടിച്ചേരിയിലെത്തി അഭ്യര്‍ത്ഥിച്ചെങ്കിലും അരവിന്ദന്‍ വിസമ്മതിച്ചു.
കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി മഹര്‍ഷി അരവിന്ദന് പുറമെ വിജയരാഘവാചാര്യ, ചിത്തരഞ്ജന്‍ ദാസ്, മുഹമ്മദലി, ശ്യാം സുന്ദര്‍ ചക്രവര്‍ത്തി എന്നിവരുടെ പേരുകളും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നു. 550 പ്രതിനിധികള്‍ പങ്കെടുത്ത നാഗ്പൂരിലെ സ്വാഗതസംഘ യോഗത്തില്‍ അഞ്ചിലേറെ സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടായിരുന്ന വിജയ രാഘവാചാര്യ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതിനെ എതിര്‍ത്തു. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ രാജ്യം മുഴുവന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അതിശക്തമായി എതിര്‍ത്തപ്പോള്‍ മദ്രാസ് ഗവര്‍ണറുടെ ചായസല്‍ക്കാരത്തില്‍ വിജയരാഘവാചാര്യ പങ്കെടുത്തതാണ് ഹെഡ്‌ഗേവാറിന്റെ എതിര്‍പ്പിന് കാരണമായത്. കല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തില്‍ മുന്നോട്ടുവച്ച നിസ്സഹകരണ പ്രസ്ഥാനം എന്ന പ്രക്ഷോഭ മാര്‍ഗത്തിനും വിജയരാഘവാചാര്യ എതിരായിരുന്നു.”രാജ്യത്തെ ജനങ്ങളുടെ വികാരവും സാമ്രാജ്യത്വത്തിന്റെ സ്വഭാവവും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാവാന്‍ കഴിയും” (5) എന്നാണ് ഹെഡ്‌ഗേവാര്‍ ചോദിച്ചത്. വിജയരാഘവാചാര്യയെ പിന്തുണച്ച ഡോ. മുംജെ ഈ എതിര്‍പ്പില്‍ നിന്നും ഹെഡ്‌ഗേവാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്യാം സുന്ദര്‍ ചക്രവര്‍ത്തിയുടെ പേര് ഹെഡ്‌ഗേവാര്‍ നിര്‍ദ്ദേശിച്ചില്ലെങ്കിലും മുംജെ പിന്തുണയ്ക്കുന്ന വിജയരാഘവാചാര്യയുടെ പേരുതന്നെ എഐസിസിക്ക് അയച്ചുകൊടുത്തു.
സ്വാഗതസംഘത്തിലെ യുവാക്കള്‍ ഹെഡ്‌ഗേവാറിനൊപ്പമായിരുന്നു. പൊതുജന വികാരവും ഇതിനൊപ്പം നിന്നു. വിജയരാഘവാചാര്യയെ എതിര്‍ക്കുന്ന ഹെഡ്‌ഗേവാറിന്റെ നിലപാടിനെ പിന്തുണച്ച് പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതി. ”യോഗ്യതയില്ലാത്ത ഒരു വ്യക്തി കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുന്നു” എന്നാണ് ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിച്ച ‘സന്ദേശ്’ ദിനപത്രം പ്രതികരിച്ചത്. കോണ്‍ഗ്രസ് സമ്മേളനത്തിലെ വിജയ രാഘവാചാര്യയുടെ അധ്യക്ഷ പ്രസംഗം ഹെഡ്‌ഗേവാറിന്റെ വിമര്‍ശനത്തെ ശരിവയ്ക്കുന്നതായിരുന്നു. നിസ്സഹകരണ പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളും കോളേജുകളും ബഹിഷ്‌കരിക്കുന്നതിനെ വിജയ രാഘവാചാര്യ എതിര്‍ത്തു. ‘കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം വിരോധാഭാസം’ എന്നാണ് മദ്രാസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യന്‍ റിവ്യൂ’ എന്ന പത്രം എഴുതിയത്.
വിജയരാഘവാചാര്യ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും തന്റെ എതിര്‍പ്പുകള്‍ കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ സമ്മേളന വിജയത്തിന് തടസ്സമാകരുതെന്ന് ഹെഡ്‌ഗേവാര്‍ ചിന്തിച്ചു. സമ്മേളനത്തിന്റെ വിഷയനിര്‍ണയ സമിതിയിലും വളണ്ടിയര്‍ സമിതിയിലും ശുചിത്വ സമിതിയിലും അംഗമായിരുന്ന ഹെഡ്‌ഗേവാര്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ അന്നുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലുതായിരുന്നു നാഗ്പൂര്‍ സമ്മേളനം. 30000 പേര്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ 20000 പേര്‍ പ്രതിനിധികളായിരുന്നു. ഇതുകൊണ്ടുതന്നെ സമ്മേളനത്തിന്റെ നടത്തിപ്പ് ഹെഡ്‌ഗേവാറിനെ സംബന്ധിച്ചിടത്തോളം ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. സമ്മേളനം വന്‍വിജയമായതോടെ പല കോണുകളില്‍ നിന്നും ഹെഡ്‌ഗേവാറിന്റെ ആത്മാര്‍ത്ഥതയും സംഘടനാ പാടവവും പ്രശംസിക്കപ്പെട്ടു. പക്ഷേ താന്‍ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന മനോഭാവമാണ് ഹെഡ്‌ഗേവാറിന് ഉണ്ടായിരുന്നത്.
പൂര്‍ണ സ്വരാജ് ആശയം അവതരിപ്പിക്കുന്നു
സമ്മേളനത്തിന്റെ വിഷയനിര്‍ണയ സമിതി അംഗമെന്ന നിലയില്‍ ഹെഡ്‌ഗേവാര്‍ കൊണ്ടുവന്ന പ്രമേയം ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസിന്റെ ലക്ഷ്യം എന്താവണമെന്ന് അതില്‍ പ്രഖ്യാപിച്ചു. ”ഭാരത റിപ്പബ്ലിക് സ്ഥാപിക്കുകയും, സാമ്രാജ്യത്വത്തിന്റെ അനീതിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയുമാണ് ലക്ഷ്യം.” ഈ പ്രമേയത്തെ സമ്മേളനം അംഗീകരിച്ചില്ല. ഈ ലക്ഷ്യത്തെ ഉള്‍ക്കൊള്ളാനുള്ള പക്വത സമ്മേളന പ്രതിനിധികള്‍ക്ക് ഉണ്ടായിരുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. ”But the proposed resolution which excited laughter among serious minded people, deserved a better fate than it met with the subject committee” എന്നാണ് 1921 മാര്‍ച്ച് മാസത്തില്‍ മോഡേണ്‍ റിവ്യൂ പത്രം എഴുതിയത്. (6) ഗൗരവക്കാരായ ആളുകളില്‍ ഈ പ്രമേയം ചിരിപടര്‍ത്തുകയാണ് ഉണ്ടായത്. വിഷയനിര്‍ണയ സമിതി ഈ പ്രമേയത്തിന് കുറേക്കൂടി നല്ല പരിഗണന നല്‍കേണ്ടതായിരുന്നു എന്നര്‍ത്ഥം. അന്നത്തെ സാഹചര്യത്തില്‍ അവതരിപ്പിച്ച ഈ പ്രമേയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം നിര്‍ണായകമായിരുന്നു.
പൂര്‍ണ്ണ സ്വരാജ് എന്ന ആശയമാണ് ഡോ.ഹെഡ്‌ഗേവാര്‍ ഇവിടെ മുന്നോട്ടുവച്ചത്. അടുത്ത വര്‍ഷം (1921) കോണ്‍ഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തില്‍ ഹസ്രത്ത് മൊഹാനിയാണ് പൂര്‍ണ സ്വരാജിനുവേണ്ടിയുള്ള പ്രമേയം അവതരിപ്പിച്ചതെന്ന അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് ഇവിടെ തെളിയുന്നു. മൊഹാനി ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നും ഇടതു പാര്‍ട്ടികള്‍ അവകാശപ്പെടാറുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ വളരെ മുന്നിലായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ മൊഹാനിയുടെ കഥ ഇടതു പാര്‍ട്ടികള്‍ ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഹസ്രത്ത് മൊഹാനി മാത്രമല്ല, രാമപ്രസാദ് ബിസ്മില്‍, സചീന്ദ്രനാഥ് സന്യാല്‍, അഷ്ഫക്കുള്ള ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് പൂര്‍ണ സ്വരാജ് പ്രമേയം അവതരിപ്പിച്ചത്. അതിനാല്‍ ഇതിന്റെ ബഹുമതി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അവകാശപ്പെട്ടതല്ല. ഹസ്രത്ത് മൊഹാനിയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനുമായിരുന്നില്ല, ഒരു സ്വയം പ്രഖ്യാപിത കമ്മ്യൂണിസ്റ്റായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പുറന്തള്ളിയ സത്യഭക്തയുടെ വലംകയ്യായിരുന്നു മൊഹാനി. ഉത്തര്‍പ്രദേശിലെ ഉന്നാവ് സ്വദേശിയായ മൗലാന ഹസ്രത്ത് മൊഹാനി ആദ്യകാലത്ത് തിലകന്റെ പക്ഷക്കാരനായിരുന്നു. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് മൊഹാനി ആയിരുന്നെങ്കിലും 1921 ല്‍ നടന്ന മുസ്ലിംലീഗിന്റെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതും ഇതേ ആളായിരുന്നു.
1920 ല്‍ താഷ്‌കെന്റിലും 1925 ല്‍ കാണ്‍പൂരിലും തുടങ്ങിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുഖ്യലക്ഷ്യം ഭാരതത്തിന്റെ സ്വാതന്ത്ര്യമായിരുന്നില്ല. സ്വാതന്ത്ര്യസമരത്തെ ഉപയോഗപ്പെടുത്തി കമ്മ്യൂണിസം പ്രചരിപ്പിക്കുകയും വിപ്ലവം സംഘടിപ്പിക്കുകയും ആയിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. ഇതിന് ദേശസ്‌നേഹികളുടെ ആവശ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാരതവിരുദ്ധരായി മാറിയ മുഹാജിറുകളെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍ക്കൊണ്ടതും ഉപയോഗിച്ചതും. ദേശവിരുദ്ധവും സ്വാതന്ത്ര്യവിരുദ്ധവുമായ ഈ ദൗത്യമാണ് എം.എന്‍.റോയി നിര്‍വഹിച്ചത്. ഇതിന് അനുസൃതമായിരുന്നു കോണ്‍ഗ്രസിനോടുള്ള സമീപനവും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്താന്‍ കോണ്‍ഗ്രസിനെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്നുമാത്രമാണ് എം.എന്‍.റോയിയും ഏജന്റുമാരും ആലോചിച്ചതും ശ്രമിച്ചതും. ഭാരതത്തെ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കുന്നതിനായി എല്ലാ വൃത്തികെട്ട അടവുനയങ്ങളും ഇക്കൂട്ടര്‍ പുറത്തെടുത്തു. കോണ്‍ഗ്രസ് വേദികളില്‍ പ്രസംഗിച്ചും, കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധം സ്ഥാപിച്ചും ഇന്ത്യന്‍ ദേശീയതയെ പിന്‍പറ്റുന്നവരാണ് തങ്ങളെന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചു. കമ്മ്യൂണിസത്തോട് അനുഭാവമുള്ളവരാണെന്ന് അവകാശപ്പെട്ട് അനുയായികളെ നേടാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ശ്രമിച്ചു. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് അനുഭാവം പുലര്‍ത്തുകയും, പില്‍ക്കാലത്ത് ശ്രീരാമകൃഷ്ണ പരമഹംസരുടെ അനുയായി മാറുകയും ചെയ്ത റൊമെയ്ന്‍ റോളണ്ട് 1925 ജനുവരിയില്‍ ഈ കമ്മ്യൂണിസ്റ്റ് കാപട്യത്തെക്കുറിച്ച് തന്റെ ഡയറിയില്‍ എഴുതിയിട്ടുണ്ട്. ”മോസ്‌കോ കമ്മ്യൂണിസ്റ്റുകള്‍ (അല്ലെങ്കില്‍ അവരെ പിന്‍പറ്റുന്നവര്‍) രണ്ടു മുഖങ്ങള്‍ കാണിക്കുന്നു; ഒരുവശത്ത് ഗാന്ധിയെ ശത്രുവായും അഹിംസ സിദ്ധാന്തം ആശയപാപ്പരത്തമായും കരുതുന്ന ഉവര്‍ മറുവശത്ത് ഗാന്ധിയെ ബോള്‍ഷെവിക്കായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഗാന്ധി ഉടന്‍ തന്നെ മോസ്‌കോ സന്ദര്‍ശിക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.” (7) ഈ ഊഹാപോഹങ്ങളെ കുറിച്ച് റോളണ്ട് ഗാന്ധിജിക്ക് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് തനിക്ക് റഷ്യയോ ജര്‍മ്മനിയോ സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ‘യങ് ഇന്ത്യ’യില്‍ ഗാന്ധി പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. അഹിംസയിലുള്ള തന്റെ വിശ്വാസം സമ്പൂര്‍ണ്ണമാണെന്നും, നിരീശ്വരവാദത്തിലും ഹിംസയിലും അധിഷ്ഠിതമായ ബോള്‍ഷെവിസത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും ഈ പ്രസ്താവനയില്‍ ഗാന്ധിജി വ്യക്തമാക്കുകയുണ്ടായി.
ഒരുതരത്തിലുള്ള രാഷ്ട്രീയ സദാചാരവും പാലിക്കാതെ കോണ്‍ഗ്രസിനെ സോവിയറ്റ് യൂണിയന്റെ കയ്യിലെ ഉപകരണമാക്കാന്‍ ശ്രമിക്കുകയാണ് എം.എന്‍. റോയ് ചെയ്തത്. ഭാരതത്തില്‍ നടക്കുന്ന എല്ലാ ദേശവിരുദ്ധ സംഭവവികാസങ്ങളുടെയും ബഹുമതി തനിക്കാണെന്നും റോയ് അവകാശപ്പെട്ടുപോന്നു. 1921 ല്‍ കേരളത്തില്‍ നടന്ന മാപ്പിള ലഹള പോലും തന്റെ ആളുകള്‍ ചെയ്തതാണെന്ന് സോവിയറ്റ് യജമാനന്മാര്‍ക്ക് റോയ് എഴുതുന്നുണ്ട്. എന്നാല്‍ ഇത് സോവിയറ്റ് യൂണിയന്‍ വിശ്വസിച്ചില്ല. മഹാത്മാഗാന്ധി മുതല്‍ കെ.മാധവന്‍ നായര്‍ വരെയും, ഡോ. ബി.ആര്‍. അംബേദ്കര്‍ മുതല്‍ ആനി ബെസന്റ് വരെയുമുള്ള നേതാക്കള്‍ അതിനിശിതമായി വിമര്‍ശിച്ച ഹിന്ദു വംശഹത്യയുടെ പിതൃത്വമാണ് എം. എന്‍. ഏറ്റെടുത്തത്!
അനൈക്യവും അടിമത്തവും എന്തുകൊണ്ട് സംഭവിച്ചു?
ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുള്ള സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമായാണ് കോണ്‍ഗ്രസിനെ ഡോ. ഹെഡ്‌ഗേവാര്‍ കണ്ടത്. ഈ ലക്ഷ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുന്നു എന്നു തോന്നിയപ്പോഴൊക്കെ അതിനോട് വിയോജിക്കുകയും ചെയ്തു. തിലകനോടു പോലും ഇപ്രകാരം വിയോജിക്കുന്നുണ്ട്. പക്ഷേ ഒരു ഘട്ടത്തിലും വ്യക്തിവിദ്വേഷം പുലര്‍ത്തിയില്ല. ഒരു ഉപജാപത്തിലും ഏര്‍പ്പെട്ടില്ല. രാകേഷ് സിന്‍ഹ എഴുതിയ ജീവചരിത്രത്തില്‍ ഹെഡ്‌ഗേവാറിന്റെ ഈ സ്വഭാവ സവിശേഷതയെ കുറിച്ച് പറയുന്നുണ്ട്. ”ഡോ. ഹെഡ്‌ഗേവാറിന്റെ ജീവിതവീക്ഷണവും പൊതുജീവിതവും ആദര്‍ശവും നയവുമെല്ലാം തിലകന്‍ അല്ലെങ്കില്‍ ഗാന്ധി, ഹിംസ-അഹിംസ, കോണ്‍ഗ്രസ് അല്ലെങ്കില്‍ വിപ്ലവ പ്രസ്ഥാനം തുടങ്ങിയ സങ്കീര്‍ണമായ പകരംവയ്ക്കലുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതല്ല. ഏതെങ്കിലും ഒരു വ്യക്തിയെക്കാളും സവിശേഷമായ മാര്‍ഗ്ഗത്തേക്കാളും ഹെഡ്‌ഗേവാര്‍ മഹത്വം കല്‍പ്പിച്ചിരുന്നത് സ്വാതന്ത്ര്യലബ്ധി എന്ന പരമപ്രധാനമായ ലക്ഷ്യത്തിനായിരുന്നു.” (8)
എം.എന്‍. റോയിയെ പോലുള്ളവര്‍ക്ക് തീര്‍ത്തും അന്യമായ പ്രവര്‍ത്തനശൈലിയായിരുന്നു ഇത്. നേതാക്കളെ കബളിപ്പിച്ചും സ്വാധീനിച്ചും കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് രീതിയില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമായിരുന്നു പാര്‍ട്ടിയിലെ ഹെഡ്‌ഗേവാറിന്റെ പ്രവര്‍ത്തനം. തീവ്രവും നിസ്വാര്‍ത്ഥവുമായ ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി നാഗ്പൂര്‍ എഐസിസി സമ്മേളനത്തിനുശേഷം ഹെഡ്‌ഗേവാര്‍ കോണ്‍ഗ്രസിന്റെ പ്രമുഖ പ്രാദേശിക നേതാവായി ഉയര്‍ന്നു. നാഗ്പൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിസ്സഹകരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതോടെ ജനപ്രീതിയുള്ള നേതാവായി ഹെഡ്‌ഗേവാര്‍ മാറി.
കോണ്‍ഗ്രസിനെ സ്വാധീനിക്കാനും സ്വാതന്ത്ര്യസമരത്തെ അപകീര്‍ത്തിപ്പെടുത്താനുമാണ് വാന്‍ഗാര്‍ഡ്, ഇങ്ക്വിലാബ് മുതലായ പ്രസിദ്ധീകരണങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ തുടങ്ങിയത്. സോവിയറ്റ് യൂണിയന്റെ പണമാണ് ഇതിന് ഉപയോഗിച്ചത്. എന്നാല്‍ നിസ്സഹകരണ പ്രക്ഷോഭത്തിനു ശേഷം ഡോ. ഹെഡ്‌ഗേവാറിന്റെ സഹകരണത്തോടെ തുടങ്ങിയ മറാഠി ദിനപത്രമായ ‘സ്വാതന്ത്ര്യ’യുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. വിപ്ലവകാരികളുടെ ദേശസ്‌നേഹത്തെ പ്രശംസിക്കുന്നതിനോടുള്ള വിയോജിപ്പ് മൂലം ആദ്യ പത്രാധിപരായിരുന്ന എ.ബി. കോല്‍ഹട്കര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഹെഡ്‌ഗേവാര്‍ ആ സ്ഥാനം ഏറ്റെടുത്തു. ”ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ഏഴ് വര്‍ഷമായി രാഷ്ട്രീയ ലക്ഷ്യപൂര്‍ത്തിക്കുവേണ്ടി വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പക്ഷം ചേരലുകളില്ലാതെ ഭാരതത്തിന്റെ രാഷ്ട്രീയ ലക്ഷ്യം നിര്‍വചിക്കാനാണ് ഇങ്ങനെയൊരു പത്രം തുടങ്ങിയത്. സ്വയംപര്യാപ്തതയുടെ കാലം സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യം യാചിച്ചു വാങ്ങുകയെന്ന മുന്‍കാല നയത്തിന് വിരുദ്ധമായി സ്വാതന്ത്ര്യം എന്ന വികാരം സ്ഥാപിക്കപ്പെടേണ്ട സമയമായിരുന്നു. ഇത് ഓര്‍മിപ്പിക്കാനാണ് പത്രത്തിന്റെ പേരു തന്നെ ‘സ്വാതന്ത്ര്യ’ എന്ന് നല്‍കിയത്. ഭാരതാംബയോടുള്ള ആദരവും നമ്മുടെ പൈതൃകവും മാനിച്ചുകൊണ്ട് ജനങ്ങളില്‍ ആദര്‍ശ ബോധം സൃഷ്ടിക്കാന്‍ ഈ ദിനപത്രം പരിശ്രമിക്കുന്നതാണ്.” (9)
അഞ്ചുവര്‍ഷത്തോളമാണ് ഡോ. ഹെഡ്‌ഗേവാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള ഈ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുമ്പോഴും അടിസ്ഥാനപരമായ ഒരു പ്രശ്‌നം ഹെഡ്‌ഗേവാറിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. നമ്മുടെ നാടിന് സ്വാതന്ത്ര്യം നഷ്ടമായത് എന്തുകൊണ്ടാണ്? ഭാരതത്തിന്റെ അക്കാലത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ എന്നല്ല, ബ്രിട്ടീഷുകാര്‍ പോലും വളരെ കുറവായിരുന്നു. എന്നിട്ടും ഇവര്‍ക്ക് എങ്ങനെയാണ് ഭാരതം എന്ന അതിബൃഹത്തായ രാജ്യത്തെ കീഴടക്കാനും അടക്കി ഭരിക്കാനും കഴിഞ്ഞത്? ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കു മുന്‍പ് നൂറ്റാണ്ടുകളോളം ഭാരതം മുഗള്‍ ഭരണത്തിന്‍ കീഴിലായിരുന്നതിനെക്കുറിച്ചും ഹെഡ്‌ഗേവാര്‍ ചിന്തിച്ചു. അതുവരെ സ്വാതന്ത്ര്യസമരത്തെ നയിച്ച മഹാന്മാരായ പലരും ചിന്തിക്കാതിരുന്ന മര്‍മ്മപ്രധാനമായ ഒരു കാര്യമായിരുന്നു ഇത്. ഇങ്ങനെയൊരു ചിന്തയുടെ ആവശ്യമുണ്ടെന്നുപോലും അവര്‍ക്ക് തോന്നിയില്ല. സ്വാതന്ത്ര്യസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും ബ്രിട്ടീഷുകാരുടെ പിന്‍ഗാമികളായി ഭരണാധികാരം കൈക്കലാക്കാന്‍ ആയിരുന്നു പലര്‍ക്കും താല്‍പ്പര്യം. ദേശസ്‌നേഹത്തിന്റെ അഭാവം ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചു.
ഭാരതം പൗരാണികവും മഹത്തരവുമായ ഒരു രാഷ്ട്രമാണ്. പക്ഷേ ദേശീയ ജീവിതത്തിന് മൂല്യശോഷണം സംഭവിച്ചിരുന്നു. പദവിക്കും പ്രശസ്തിക്കും വേണ്ടി രാഷ്ട്ര താല്‍പര്യം ബലികഴിക്കുന്ന രീതി പ്രബലമായിരുന്നു. മതം, രാഷ്ട്രീയപാര്‍ട്ടി എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുകയും രാഷ്ട്രത്തെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന രീതി നിലവില്‍ വന്നു. ഇത്തരം തിന്മകളാണ് രാഷ്ട്രത്തിന്റെ അധോഗതിക്ക് കാരണമെന്ന് ഹെഡ്‌ഗേവാര്‍ വിലയിരുത്തി. ഈ തിന്മകളെ ഇല്ലായ്മ ചെയ്ത് രാഷ്ട്രം ശക്തിയാര്‍ജിക്കണമെങ്കില്‍ ജനങ്ങളില്‍ ഐക്യവും ദേശീയബോധവും രാജ്യസ്‌നേഹവും ആവശ്യമാണെന്ന് ഹെഡ്‌ഗേവാര്‍ മനസ്സിലാക്കി.
അടിസ്ഥാനപരമായി വ്യക്തികളില്‍ പരിവര്‍ത്തനം ഉണ്ടാകുമ്പോഴേ സമൂഹത്തിനും മാറ്റം വരികയുള്ളൂ. ഭാരതത്തില്‍ ഒരിക്കല്‍പോലും ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. നമ്മുടെ ചരിത്രവും പൈതൃകവും ഉദാത്തമായിരുന്നു. പക്ഷേ ജനതയിലെ ഐക്യബോധമില്ലായ്മ രാഷ്ട്രം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം തന്നെയായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരവധി ഉണ്ടായിരുന്നെങ്കിലും ദേശീയമായ ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒരു സംഘടന അനിവാര്യമായിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഹെഡ്‌ഗേവാര്‍ എത്തിച്ചേര്‍ന്നു. ഇതിന്റ അനന്തര ഫലമായാണ് ആര്‍എസ്എസ് രൂപം കൊണ്ടത്. പില്‍ക്കാല ചരിത്രം പരിശോധിക്കുമ്പോള്‍ ഇതൊരു യുഗപ്പിറവി തന്നെയായിരുന്നു. ഡോ.ഹെഡ്‌ഗേവാര്‍ നിര്‍വഹിച്ചത് ഒരു രാഷ്ട്രനിയോഗവും.
അടുത്തത്: കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും
അടിക്കുറിപ്പുകള്‍:-
1. Documents of the History of the Communist party of India vol. 2, G. Adhikari.
2. Ibid
3. Ibid
4. Dr. Keshav Baliram Hedgewar, Rakes Sinha, publication division, Government of India.
5. Ibid
6. Ibid
7. Romain Rolland and Gandhi Correspondence, R.A.Francis, Publication Division, India.
8. Dr. Keshav Baliram Hedgewar, Rakes Sinha, publication division, Government of India.
9. Ibid





















