മോദിയുടെ യുഗപരിവര്‍ത്തന ദൗത്യം ‘നെഹ്റു യുഗസ്മരണകളെ’ മറികടക്കുകയാണ്. ഇതോടെ സ്വതന്ത്രഭാരതത്തിലെ ജനാധിപത്യസംവിധാനത്തിന്റെ ഏറ്റവും മനോഹരമായ യുഗപരിവര്‍ത്തനദൗത്യത്തിനു കൂടിയാണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രി പദവിയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ചെലവിടുന്ന ആളായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറുന്നു. ഇതുവരെ ഏറ്റവും കൂടുതല്‍ കാലം ചെലവിട്ട പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. 2026 ജൂണ്‍ 10 ന് നെഹ്റുവിന്റെ 4398 ദിവസത്തെ നരേന്ദ്രമോദി മറികടന്നു. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് 1952 മെയ് 13 മുതല്‍ 1964 മെയ് 27 ന് മരണപ്പെടുന്നതുവരെ 4398 ദിവസമാണ് നെഹ്റു പ്രധാനമന്ത്രി പദത്തില്‍ ഉണ്ടായിരുന്നത്. നെഹ്‌റുവിന് ശേഷം 4077 ദിവസത്തോടെ 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ ഇന്ദിരാഗാന്ധിയും തുടര്‍ച്ചയായി പ്രധാനമന്ത്രിയായിരുന്നു. ഇന്ദിരയുടെ റെക്കോര്‍ഡ് നേരത്തെ തന്നെ മറികടന്ന നരേന്ദ്രമോദി നെഹ്റുവിനെ മറികടക്കുമ്പോള്‍ ഇതുവരെയുള്ള ചരിത്രത്തില്‍ അത് സര്‍വകാല റെക്കോര്‍ഡ് ആയി മാറും. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിക്കുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായും അദ്ദേഹം മാറുന്നു.
നെഹ്‌റു യുഗത്തില്‍നിന്ന് നരേന്ദ്രമോദി കാഴ്ചവച്ച യുഗപരിവര്‍ത്തനത്തിലേക്കുള്ള ദൂരം വളരെ വലുതാണ്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്ന് പുറത്തുവന്ന പല രാജ്യങ്ങളും കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടങ്ങളും വളര്‍ച്ചയും പരിഗണിക്കുമ്പോള്‍ ഭാരതം വളരെ പിന്നാക്കം തന്നെയായിരുന്നു. സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ഭാരതത്തില്‍ ഉണ്ടായിരുന്ന പതിനഞ്ച് പ്രവിശ്യ അഥവാ സംസ്ഥാന കോണ്‍ഗ്രസ് സമിതികളില്‍ പന്ത്രണ്ടും പ്രധാനമന്ത്രിപദത്തിലേക്കും പാര്‍ട്ടി നായക പദവിയിലേക്കും ശുപാര്‍ശ ചെയ്തത് സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ തന്നെയായിരുന്നു. മഹാത്മാഗാന്ധിയുടെ വ്യക്തിതാത്പര്യത്തിനനുസരിച്ച് നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കുകയും സര്‍ദാര്‍ പട്ടേലിനെ ഉപപ്രധാനമന്ത്രിയാക്കുകയും ചെയ്തപ്പോള്‍ അധികാരമോഹവും ആസക്തികളും സ്വാധീനിച്ചിട്ടില്ലാത്ത പട്ടേല്‍ വഴങ്ങുകയായിരുന്നു. അറുനൂറോളം നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുകയും ഭാരതത്തിന്റെ മാത്രം താത്പര്യത്തിനനുസരിച്ച് എല്ലാ കാര്യങ്ങളിലും മുന്‍കൈ എടുക്കുകയും ചെയ്ത സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രി എങ്കില്‍, ഒരുപക്ഷേ ഭാരതത്തിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു.
ഭാരതീയ സംസ്‌കാരത്തോടും മൂല്യങ്ങളോടും അതിന്റെ അടിസ്ഥാനസ്വരൂപമായ സനാതനധര്‍മ്മത്തോടും യാതൊരുവിധ ആദരവും ഇല്ലാത്ത, വ്യക്തിജീവിതത്തില്‍ പോലും മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാഴ്ചപ്പാട് ധര്‍മ്മാധിഷ്ഠതമായിരുന്നില്ല. ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളെ ധര്‍മ്മത്തിന്റെയും മോക്ഷത്തിന്റെയും വേലിക്കെട്ടുകളില്‍ ഒതുക്കിനിര്‍ത്തിയുള്ള മൂല്യവത്തായ ജീവിതവിന്യാസം നെഹ്റുവിന് വഴങ്ങുന്നതും ആയിരുന്നില്ല. പാശ്ചാത്യ വിദ്യാഭ്യാസത്താലും പാശ്ചാത്യസംസ്‌കാരത്താലും പാശ്ചാത്യ രാഷ്ട്രീയ സംവിധാനങ്ങളാലും സ്വാധീനിക്കപ്പെട്ട അദ്ദേഹത്തിന്റെ വികസനസങ്കല്പങ്ങള്‍ മഹാത്മാഗാന്ധിയുടെ രാമരാജ്യത്തോടോ ഗ്രാമസ്വരാജിനോടോ പൊരുത്തപ്പെടുന്നതും ആയിരുന്നില്ല. അങ്ങനെയാണ് വൈദേശിക ഇസങ്ങളുടെ പിന്നാലെ പോയ അദ്ദേഹം കമ്മ്യൂണിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല വശങ്ങള്‍ സമാഹരിച്ച് സമ്മിശ്ര സമ്പദ്വ്യവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചതും ഭാരതം പരാജയപ്പെട്ടതും. മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ദൂഷ്യവശങ്ങള്‍ മുഴുവന്‍ ഇവിടെ വരികയും വികസന നയങ്ങളെയും സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ എന്നും പാവപ്പെട്ടവര്‍ ആവുകയും സമ്പന്നന്മാര്‍ തടിച്ചു കൊഴുക്കുകയും ചെയ്ത വികലമായ സാമ്പത്തികനയത്തില്‍ ‘ഗരീബി ഹഠാവോ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത് മാത്രം മിച്ചം.
ഇന്ദിരയുടെ മരണത്തിനുശേഷം രാജീവ് പ്രധാനമന്ത്രിയായി വന്നപ്പോള്‍ അദ്ദേഹം നടത്തിയ പഠനത്തിലാണ് സാധാരണക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്ന ഓരോ രൂപയിലും 86 പൈസ താഴേക്ക് എത്തുന്നില്ല എന്ന് കണ്ടെത്തിയത്. വനവാസി ഗോത്രവര്‍ഗ്ഗങ്ങളിലെ ഓരോരുത്തര്‍ക്കും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും അവരിന്നും ഉറപ്പില്ലാത്ത വീട്ടിലും പട്ടിണിയിലും പരിവട്ടത്തിലുമാണ്. വിദ്യാഭ്യാസപരമായോ, തൊഴില്‍പരമായോ, സാമ്പത്തികമായോ അവര്‍ക്ക് ഇനിയും ഉന്നമനം ഉണ്ടായിട്ടില്ല. തൊഴിലില്ലായ്മ വളരുകയും ഭാരതത്തിലെ ദരിദ്ര സാമാന്യജനങ്ങ ള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയ ജനസംഖ്യയിലെ ബഹുഭൂരിപക്ഷവും ദാരിദ്ര്യ രേഖയ്ക്ക് മുകളിലേക്ക് ഉയരാത്ത സാഹചര്യത്തില്‍ ദാരിദ്ര്യരേഖയുടെ പരിധി താഴ്ത്തി കൂടുതല്‍ ആള്‍ക്കാരെ പുറത്തുകൊണ്ടുവരാനുള്ള കുറുക്കുവഴിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
പതിനാറ് തവണ ഇസ്ലാമിക ജിഹാദികളുടെ ആക്രമണത്തിന് വിധേയമായ സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിക്കാനുള്ള സര്‍ദാര്‍ പട്ടേലിന്റെ ശ്രമങ്ങളെ ചെറുക്കാനും തടയാനും ഉദ്ഘാടനത്തിന് രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെ അയക്കാതിരിക്കാനും ഉള്ള നെഹ്‌റുവിന്റെ ശ്രമം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എത്രമാത്രം വികലമായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നതാണ്. സര്‍ദാര്‍ പട്ടേലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും സ്വന്തം ചെലവില്‍ പോകണമെന്ന് നെഹ്‌റു ഉത്തരവിട്ടപ്പോള്‍ അത് പുറത്തറിയിക്കാതെ സ്വന്തം പൈസകൊണ്ട് ടിക്കറ്റ് ഏര്‍പ്പെടുത്തിയ വി.പി. മേനോന്‍ അക്കഥ പിന്നീട് ഓര്‍മ്മക്കുറിപ്പുകളില്‍ പറഞ്ഞിട്ടുണ്ട്.
അധികാരക്കൈമാറ്റത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഭാരതത്തോട് ചെയ്ത ദ്രോഹത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത നെഹ്‌റു, അതിനെതിരെ പ്രതികരിക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് 40 വര്‍ഷത്തിനിടെ 10 കോടി പേരാണ് ഭാരതത്തില്‍ മരിച്ചത്. ബ്രിട്ടീഷുകാര്‍ ഒരുക്കിയ ഭക്ഷ്യക്ഷാമത്തില്‍ 29 ദശലക്ഷം പേരും ബംഗാള്‍ക്ഷാമത്തില്‍ 40 ലക്ഷം പേരും ആണ് മരിച്ചത്. ഭാരതത്തില്‍ നിന്ന് ബ്രിട്ടന്‍ കൊള്ളയടിച്ചത് 45 ട്രില്യന്‍ ഡോളറിന്റെ സ്വത്തുക്കളാണ്. മാഡിസണ്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഭാരതവും ചൈനയും ആയിരുന്നു അക്കാലത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികള്‍. അതിനെ തകര്‍ത്ത് ദരിദ്രരാജ്യമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തം ബ്രിട്ടീഷുകാര്‍ക്കായിരുന്നു. അതിനെതിരെ പ്രതികരിക്കാത്ത നെഹ്‌റു, മൗണ്ട് ബാറ്റന്റെയും എഡ്വിനയുടെയും അടിമയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഭാരതത്തിന്റെ നാവികസേനാക്കപ്പല്‍ എഡ്വിനയുടെ ശവസംസ്‌കാരത്തിന് വിട്ടുകൊടുത്ത നെഹ്‌റുവിലെ വൃദ്ധകാമുകന്റെ ഓര്‍മ്മകള്‍ നെഹ്റു യുഗസ്മരണകളില്‍ എം.ഓ. മത്തായി വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാഷ്ട്രം എന്ന നിലയില്‍ ഭാരതത്തെ പുതിയ പരിണാമത്തിന്റെയും വികാസത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പാതയിലേക്കും പുരോഗതിയിലേക്കും നയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് നെഹ്റു ഇല്ലാതാക്കിയത്.
2014 മെയ് 26 ന് പ്രധാനമന്ത്രിപദവിയില്‍ നരേന്ദ്രമോദി എത്തിയതിനുശേഷമുണ്ടായ വികസനത്തിന്റെ കുതിച്ചുചാട്ടം തിരിച്ചറിയേണ്ടതാണ്. 2014 ല്‍ മോദി അധികാരത്തിലെത്തുമ്പോള്‍ സാമ്പത്തികനിലയില്‍ ആഗോളതലത്തില്‍ പത്താംസ്ഥാനത്തായിരുന്നു ഭാരതം. ഇന്ന് നാലാംസ്ഥാനത്ത് എത്തിനില്‍ക്കുന്നു. 2014 ല്‍ ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ 29.17% ആയിരുന്നു ഭാരതീയര്‍. മോദി അധികാരത്തിലെത്തിയതിനുശേഷം 24.28 കോടി ആളുകളെയാണ് ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചത്. ഇപ്പോള്‍ സൂചിക 11.28% ആയി താഴ്ന്നിരിക്കുന്നു. തീവ്രദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 2011-12 ല്‍ 16.2% ആയിരുന്നത് 2025 ല്‍ ഒരുശതമാനമായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി ഭവനനിര്‍മ്മാണ പദ്ധതിയില്‍ 2025 ആഗസ്റ്റ് വരെ 2.82 കോടി വീടുകള്‍ പൂര്‍ത്തീകരിച്ചു. 2029 ഓടെ 4.95 കോടി വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 3.85 കോടി വീടുകള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിക്കഴിഞ്ഞു. 2019 ല്‍ ഭാരതത്തിലെ 16.7 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ വാട്ടര്‍ ടാപ്പ് വഴിയുള്ള കുടിവെള്ളം ലഭിച്ചിരുന്നുള്ളൂ. ഇപ്പോള്‍ 80 ശതമാനം ജനങ്ങള്‍ക്കും കുടിവെള്ളം എത്തിയിരിക്കുന്നു. 2019 ല്‍ 3.23 കോടി കുടുംബങ്ങളില്‍ മാത്രം ലഭിച്ചിരുന്ന പൈപ്പുകളും ഇപ്പോള്‍ 15.71 കോടി വീടുകളില്‍ ലഭ്യമാണ്.

ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നതില്‍ ഒരു രൂപയില്‍ 86 പൈസ നഷ്ടമാവുകയും 14 പൈസ മാത്രം കിട്ടുകയും ചെയ്തിരുന്ന പഴയകാലത്ത് നിന്ന് നേരിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ പണം ഓരോ ഉപഭോക്താവിനും നേരിട്ടാണ് ഇന്ന് കിട്ടുന്നത്. ജന്‍ധന്‍ അക്കൗണ്ടില്‍ 56 കോടി ആളുകളാണ് അക്കൗണ്ട് എടുത്തിരിക്കുന്നത്. അതില്‍ 55.7 ശതമാനം സ്ത്രീകളാണ്. 66.7 ശതമാനം ഗ്രാമീണ അര്‍ദ്ധനഗര മേഖലകളിലാണ്. ഒരുപൈസ പോലും നിക്ഷേപം വേണ്ടാത്ത ഈ അക്കൗണ്ടുകളില്‍ ഇന്ന് 2.68 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആണുള്ളത്. പട്ടിണി മരണം ഒഴിവാകുന്നത് ഉറപ്പാക്കാന്‍ വേണ്ടി ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയില്‍ ഓരോരുത്തര്‍ക്കും അഞ്ച് കിലോഗ്രാം ധാന്യം പ്രതിമാസം നല്‍കുന്നു. കൂടെ പയറുകളും മറ്റും. അടുത്ത അഞ്ചുവര്‍ഷവും ഈ പദ്ധതി തുടരും. സാധാരണക്കാരുടെ ചികിത്സാ ചെലവ് നേരിടാന്‍ വേണ്ടി ആരംഭിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 42 കോടിയിലധികം കാര്‍ഡുകള്‍ വിതരണം ചെയ്തു. അഞ്ചുലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 55 കോടി ആളുകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട് എന്നാണ് സൂചന. സാമ്പത്തികശേഷി കുറഞ്ഞവര്‍ക്ക് വേണ്ടി ആരംഭിച്ച ഉജ്ജ്വല്‍ പാചകവാതക കണക്ഷന്‍ എട്ടുകോടി കുടുംബങ്ങളില്‍ എത്തിയിരിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ശക്തിയായി ഭാരതത്തെ മാറ്റിയിരിക്കുന്നു.
2014 ല്‍ ആകെ 350 സ്റ്റാര്‍ട്ടപ്പുകളാണ് ഭാരതത്തില്‍ ഉണ്ടായിരുന്നത്. 2025 ആകുമ്പോഴേക്കും ഇത് 1.59 ലക്ഷം ആയി ഉയര്‍ന്നിരിക്കുന്നു. വൈദ്യുതി, വ്യവസായം, സൗരോര്‍ജ്ജം തുടങ്ങി പല മേഖലകളിലും നിരവധി പദ്ധതികളിലൂടെ ഭാരതം വളരെ മുന്നിലെത്തിയിരിക്കുന്നു. റെയില്‍വേയുടെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. 31000 കിലോമീറ്റര്‍ പുതിയ പാത വന്നിരിക്കുന്നു. പഴയ പാത 45,000 കിലോമീറ്ററിലധികം പരിഷ്‌കരിച്ചു. 2004 മുതല്‍ 2014 വരെ 3.62 ലക്ഷം കോടി രൂപയാണ് റെയില്‍വേയില്‍ ചെലവഴിച്ചത്. അതേസമയം 2014 മുതല്‍ 2025 വരെ 17 ലക്ഷം കോടി രൂപയുടെ നിക്ഷേപം റെയില്‍വേയില്‍ നടപ്പാക്കിയിരിക്കുന്നു. വന്ദേഭാരത് അടക്കമുള്ള പുതിയ തീവണ്ടി സര്‍വീസുകളിലൂടെ ഗതാഗതം പൂര്‍ണമായും കാര്യക്ഷമമായിരിക്കുന്നു. ഒപ്പം ശുചിത്വം ഉറപ്പാക്കിയിരിക്കുന്നു. വിസര്‍ജ്യങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. 2014 ല്‍ 74 വിമാനങ്ങള്‍ ഉണ്ടായിരുന്നിടത്ത് നിന്ന് 150 വിമാനത്താവളങ്ങള്‍ ഉള്ള രാജ്യമായി ഭാരതം മാറിയിരിക്കുന്നു. 2014 ല്‍ തുറമുഖങ്ങളില്‍ ഉണ്ടായിരുന്ന ചരക്ക് കൈകാര്യക്ഷമത 400 ല്‍ നിന്ന് 700 എംഎം ടണ്ണിലേക്ക് ഉയര്‍ന്നിരിക്കുന്നു. ജിഎസ്ടിയിലൂടെ ആദായനികുതി മേഖലയിലും വന്‍വ്യതിയാനം ഉണ്ടായി. രാജ്യത്തുടനീളം ഒരൊറ്റ ചരക്ക് സേവന നികുതി വന്നതോടെ നികുതി വെട്ടിപ്പിന്റെ സാധ്യതകള്‍ ഇല്ലാതാവുകയും ഈ രംഗത്തെ ചൂഷണം അവസാനിക്കുകയും ചെയ്തു. 2014 ല്‍ 723 സര്‍വകലാശാലകള്‍ ഉണ്ടായിരുന്ന ഭാരതത്തില്‍ ഇപ്പോള്‍ 1200 സര്‍വകലാശാലകളും 43,000 കോളേജുകളും ആണുള്ളത്. 78 ഐഐടികളും എട്ട് ഐഐഎമ്മുകളും 15 ഐഐഐടികളും രണ്ട് ഐസറുകളും ഈ കാലഘട്ടത്തില്‍ ആരംഭിച്ചു. മെഡിക്കല്‍ കോളേജുകളുടെ എണ്ണം 367 ല്‍ നിന്ന് 731 ആയി. റോഡ് ഗതാഗതരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരുദിവസം 54 കിലോമീറ്റര്‍ പുതിയ റോഡ് എന്ന ലക്ഷ്യത്തിലേക്ക് ഭാരതം വളര്‍ന്നിരിക്കുന്നു.
മോദിയുടെ ഏറ്റവും വലിയ നേട്ടം ഭാരതം അഭിമുഖീകരിച്ചിരുന്ന ഗൗരവമായ പ്രശ്നങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കി എന്നത് തന്നെയാണ്. കാശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദായി. പൗരത്വനിയമ ഭേദഗതി നടപ്പിലാക്കി. ഇടതു തീവ്രവാദത്തിന്റെയും മാവോവാദികളുടെയും പിടിയിലായിരുന്ന നൂറ്റമ്പതോളം ജില്ലകള്‍ പൂര്‍ണമായും മോചിപ്പിച്ചു. ആഭ്യന്തരസുരക്ഷയുടെ കാര്യത്തിലും വന്‍നേട്ടമാണ് ഉണ്ടായത്. ഭീകരാക്രമണ ങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. പഹല്‍ഗാമിനും പുല്‍വാമക്കും അടക്കം തിരിച്ചടികള്‍ നല്‍കുകയും പാക് അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര രംഗത്ത് തന്നെ ഭാരതത്തിന്റെ അന്തസ്സ് ഉയര്‍ന്നു. ജിഹാദി തീവ്രവാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. ദേശീയ വിദ്യാഭ്യാസനയവും പുതിയ ക്രിമിനല്‍ നിയമസംഹിതയും നടപ്പിലാക്കി. വിമുക്തഭടന്മാര്‍ കാലാകാലങ്ങളായി ആവശ്യപ്പെട്ടിരുന്ന ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. മുസ്ലിം സ്ത്രീകളുടെ ഏറ്റവും വലിയ തലവേദനയായിരുന്ന മുത്തലാഖ് നിയമം മൂലം റദ്ദാക്കി. വനിതകള്‍ക്ക് നിയമനിര്‍മ്മാണസഭകളില്‍ മൂന്നിലൊന്ന് സംവരണം കൊണ്ടുവരാനുള്ള നിയമം കൊണ്ടുവന്നുകഴിഞ്ഞു. ഇത് പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. ചന്ദ്രയാന്‍ അടക്കമുള്ള ബഹിരാകാശനേട്ടങ്ങളും സൂര്യനിലേക്കുള്ള ആദിത്യ, ചൊവ്വയിലേക്കുള്ള മംഗള്‍യാന്‍, ബഹിരാകാശത്തേക്ക് ആള്‍ക്കാരെ അയക്കാനുള്ള ഗഗന്‍യാന്‍ തുടങ്ങി നിരവധി പദ്ധതികള്‍ പുതുതായി വന്നു. ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഭാരതത്തില്‍ തന്നെ വ്യാവസായിക ഉത്പന്നങ്ങളും സൈനിക ആയുധങ്ങളും നിര്‍മ്മിക്കാനുള്ള പദ്ധതി വന്‍നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.
കോണ്‍ഗ്രസിന്റെയും നെഹ്റുവിന്റെയും കാലത്തെ പരാധീനതയില്‍ നിന്ന് രാജ്യം ഉണര്‍ന്നെഴുന്നേറ്റ് കഴിഞ്ഞു. ലോകം മുഴുവന്‍ അംഗീകരിക്കുന്ന ശക്തിയായി ഇന്ന് ഭാരതം മാറിയിരിക്കുന്നു. എല്ലാമായി എന്നല്ല അര്‍ത്ഥം. ചില കാര്യങ്ങളില്‍ ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. സിബിഎസ്ഇ പരീക്ഷയിലും നീറ്റ് പരീക്ഷയിലും ഉണ്ടായ പ്രതിസന്ധികളും പ്രശ്നങ്ങളും അക്ഷന്തവ്യം തന്നെയാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി പന്താടുന്ന രീതിയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിയേണ്ടതായിരുന്നു. ടിസിഎസിനെ പോലെയുള്ള സ്ഥാപനങ്ങളെ ഒഴിവാക്കി കരിമ്പട്ടികയില്‍പ്പെട്ട സ്ഥാപനത്തിന് ഇതിന്റെ കരാര്‍ നല്‍കിയത് ശ്രദ്ധയില്‍ പെടാതിരുന്നത് ആശാസ്യമല്ല. വൈസ്ചാന്‍സലര്‍ നിയമനത്തിലും കേന്ദ്ര സര്‍വകലാശാല നിയമനങ്ങളിലും ബാഹ്യശക്തികളും അഴിമതിക്കാരും ഇടപെടുന്നു എന്ന ആരോപണം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. 2029-ലെ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 79 വയസ്സാകും. പ്രതിഭാശാലികളായ രാഷ്ട്രീയനേതാക്കള്‍ ഇപ്പോള്‍ തന്നെ ബിജെപിയില്‍ ആവശ്യത്തിലേറെയുണ്ട്. അവരെ വേണ്ട രീതിയില്‍ ഉപയോഗിക്കാനും അണിനിരത്താനുമുള്ള സംവിധാനം ചെയ്യേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള കൃത്യമായ ആസൂത്രണം ഉണ്ടായാലേ നെഹ്റു യുഗസ്മരണകളില്‍ നിന്ന് ജഗദ്ഗുരു സ്ഥാനത്തേക്കുള്ള ഭാരതത്തിന്റെ കുതിച്ചുചാട്ടം സാര്‍ത്ഥകവും സമ്പൂര്‍ണ്ണവും ആകുകയുള്ളൂ. ആ യത്നങ്ങളില്‍ അനിതരസാധാരണമായ പ്രൗഢിയോടെ അനായാസം ഭാരതത്തെ നയിക്കാന്‍ മോദിക്ക് ആയുസ്സും ആരോഗ്യവും ജഗദീശ്വരന്‍ നല്‍കട്ടെ എന്ന് കോടിക്കണക്കിന് ഭാരതീയര്‍ക്കൊപ്പം ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം.






















