- നാടുകടത്തല്‍ (പോർമുഖം നോവല്‍ 1)
- കുടിയൊഴിക്കല്‍ (പോർമുഖം നോവൽ 2)
- മുദ്ര വച്ച വീട് (പോർമുഖം നോവൽ 3)
- കര്‍മ്മയോഗിയുടെ കാല്‍പ്പാടുകള്‍ (പോർമുഖം 21)
- അലസിപ്പോയ ആലോചന (പോർമുഖം നോവൽ 4)
- ബാലാമണി ( പോർമുഖം നോവൽ 5)
- ദിവാന്റെ സ്വര്‍ണ്ണപ്പതക്കം (പോർമുഖം നോവൽ 6)
പൂട്ടി മുദ്രവച്ച വീടിനുമുന്നില്‍ മുങ്ങിപ്പോയ കപ്പലിലെ നാവികനെപ്പോലെ കല്യാണി ഇരുന്നു. ആശങ്കിക്കാത്തതൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന് പേര്‍ത്തും പേര്‍ത്തും സമാധാനിക്കാന്‍ ശ്രമിച്ചു.. ഓര്‍മ്മയിലൂടെ കടന്നുപോകുന്നത് ഒരു ജീവിതമാണ്.. ഒരു പത്രപ്രവര്‍ത്തകന്റെ, ഗ്രന്ഥകാരന്റെ, പ്രസാധകന്റെ ജീവിതം. ഒപ്പം ഒരു ഭര്‍ത്താവിന്റെ ജീവിതം. ഒരു വ്യക്തിയില്‍ത്തന്നെ എത്ര വ്യക്തികളുണ്ട്? പ്രസംഗപീഠത്തില്‍ ആവേശത്തോടെ വാക്കുകള്‍ ചീറ്റുന്ന രാമകൃഷ്ണപിള്ളയെ അവള്‍ കണ്ടു. തിരക്കേറിയ സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. നിരവധി പൊതുയോഗങ്ങളില്‍ അദ്ദേഹം തന്റെ വാദമുഖങ്ങള്‍ ശക്തമായി അവതരിപ്പിച്ചു. പലതിനും പരിഹാരങ്ങള്‍ നേടിയെടുത്തു. അതിലൊന്നും ജാതിമതചിന്തകളുണ്ടായിരുന്നില്ല. നായര്‍ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായി അദ്ദേഹം ശബ്ദമുയര്‍ത്തി. താലികെട്ടുകല്യാണം, അമിത ആഡംബരത്തോടെയുള്ള വിവാഹച്ചടങ്ങുകള്‍ എന്നിവ ഒഴിവാക്കാന്‍ സമുദായനേതാക്കന്മാരില്‍ പ്രേരണ ചെലുത്തി.
തിരുവിതാംകൂറില്‍ ഹിന്ദു ദേവസ്വവും റവന്യുവും മരാമത്തും ഒന്നിച്ചൊരു വകുപ്പായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്ത്യാനികള്‍ക്കോ മുസ്ലിങ്ങള്‍ക്കോ ഈഴവര്‍ക്കോ ആ വകുപ്പിലെ തസ്തികകളില്‍ പ്രവേശനമുണ്ടായില്ല. വകുപ്പില്‍ വികേന്ദ്രീകരണമുണ്ടാവണമെന്നും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്കും തൊഴിലവസരമുണ്ടാവണമെന്നും രാമകൃഷ്ണപിള്ള ആവശ്യപ്പെട്ടു.. ദേവസ്വം വകുപ്പിലെ കെടുകാര്യസ്ഥതകള്‍ തുറന്നുകാട്ടുകയും അതിനെ പരിഷ്‌കരണവിധേയമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു അദ്ദേഹം.
വിദ്യാഭ്യാസനവീകരണത്തെ സംബന്ധിച്ച വിപ്ലവകരമായ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ഒരു കുട്ടിക്കുപോലും വിദ്യാഭ്യാസം അപ്രാപ്യമാവരുതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഫീസ് കൊടുക്കാന്‍ നിവര്‍ത്തിയില്ലാത്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ടു. പഠനത്തിന്റെ ഭാഗമായി തൊഴിലുകളും കുട്ടികളെ പഠിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദ്ദേശം. അദ്ദേഹം ഇക്കാര്യങ്ങളൊക്കെ പറയുമ്പോള്‍ അപ്രായോഗികമെന്ന് തള്ളിക്കളഞ്ഞവരായിരുന്നു ഏറെയും.
മദ്യപാനശീലം തിരുവിതാംകൂറില്‍ പടര്‍ന്നുപിടിക്കുന്നു എന്ന് കണ്ടപ്പോള്‍ മദ്യവര്‍ജ്ജനത്തിനായും രാമകൃഷ്ണപിള്ള പരിശ്രമിച്ചു.. വിട്ടുവീഴ്ചയില്ലാത്ത സദാചാരവാദിയായിരുന്നു അദ്ദേഹം.. ഭരണപരമായ കാര്യങ്ങളില്‍ ദിവാനുണ്ടായ പാളിച്ചകളില്‍ ചിലതൊക്കെ സൗമ്യമായ ഭാഷയില്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം ദിവാന്റെ സദാചാരവിരുദ്ധമായ നടപടികളില്‍ സ്വരം കടുപ്പിച്ചത് അതുകൊണ്ടാണ്.
മാധവരായരുടെ കാലത്താണ് ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രജാസഭ നിലവില്‍ വന്നത്. പ്രമുഖരായ വ്യക്തികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ജനക്ഷേമകരമായ പരിപാടികളെപ്പറ്റി ചര്‍ച്ച നടത്തുകയും തീരുമാനങ്ങളെടുക്കുകയുമായിരുന്നു പ്രജാസഭയുടെ ലക്ഷ്യം.. നെയ്യാറ്റിന്‍കരയില്‍ നിന്നും രാമകൃഷ്ണപിള്ള പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. അദ്ദേഹത്തിനതില്‍ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ടായിരുന്നു. പുറത്തുനിന്ന് താന്‍ ഉന്നയിക്കുന്ന കാര്യങ്ങളൊക്കെ നേരിട്ട് തന്നെ അവതരിപ്പിക്കാമല്ലോ എന്നതിലായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം.
പക്ഷേ ആ സന്തോഷത്തിന് അല്പായുസ്സായിരുന്നു. പ്രജാസഭയില്‍ ചര്‍ച്ചയ്ക്കായി അംഗങ്ങള്‍ മുന്‍കൂട്ടി പ്രമേയങ്ങള്‍ അയയ്‌ക്കേണ്ടതുണ്ടായിരുന്നു. വളരെ ചിന്തിച്ചും ഗൃഹപാഠം ചെയ്തും രണ്ടു പ്രമേയങ്ങള്‍ അദ്ദേഹം തയ്യാറാക്കി. ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നതിനായി രണ്ടും അദ്ദേഹം അയച്ചുകൊടുത്തു.
പത്രാധിപരുടെ പ്രമേയങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികളെ വെട്ടിലാക്കി.
തിരുവിതാംകൂറിലെ വസ്തുവകകള്‍ യൂറോപ്യന്മാര്‍ക്ക് വാങ്ങണമെങ്കില്‍ സര്‍ക്കാരിന്റെ അനുവാദം ആവശ്യമായിരുന്നു.ഈ നിയമം ഭേദഗതി ചെയ്ത് അവര്‍ക്ക് നിയന്ത്രണമില്ലാതെ ഇവിടെനിന്നും വസ്തു വാങ്ങാം എന്നൊരു നിയമം ദിവാന്‍ രാജഗോപാലാചാരി കൊണ്ടുവന്നു. ഇത് നാട്ടുകാരുടെ താല്പര്യത്തിന് വിരുദ്ധമാണെന്നും ഭാവിയില്‍ അപകടകരമാവുമെന്നുമാണ് പത്രാധിപരുടെ ഒന്നാമത്തെ പ്രമേയത്തിലുണ്ടായിരുന്നത്. കൊട്ടാരം സേവകന്മാരുടെ അഴിമതിയെക്കുറിച്ചുള്ളതായിരുന്നു രണ്ടാമത്തെ പ്രമേയം. ഈ പ്രമേയങ്ങള്‍ ദിവാനെ അസ്വസ്ഥനാക്കി. എങ്ങനെ ഇവ ചര്‍ച്ചയ്‌ക്കെടുക്കാതെ നിരാകരിക്കാം എന്നായി ദിവാന്റെ ആലോചന.
ഒടുവില്‍ ദിവാന്‍ ഒരു മാര്‍ഗം കണ്ടെത്തി. അപ്പോഴേക്ക് രാമകൃഷ്ണപിള്ള പ്രജാസഭ അംഗമായിട്ട് ഒന്നരമാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രമേയം അയച്ചിട്ട് കേവലം രണ്ടാഴ്ച മാത്രം.
സാങ്കേതികമായ തടസ്സവാദങ്ങള്‍ ഉന്നയിച്ചു ഏതാനും പ്രതിനിധികളെ പുറന്തള്ളി. അക്കൂട്ടത്തില്‍ രാമകൃഷ്ണപിള്ളയുമുണ്ടായിരുന്നു.
ഒരു താലൂക്കില്‍ വാസസ്ഥലമുള്ളവരും അംഗീകാരമുള്ള ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയിട്ടുള്ളവരും തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ യോഗ്യതയുള്ളവരാണെന്നായിരുന്നു തിരഞ്ഞെടുപ്പുചട്ടത്തില്‍ പറഞ്ഞിരുന്നത്. അങ്ങനെ തികച്ചും നിയമാനുസൃതം തന്നെയാണ് രാമകൃഷ്ണപിള്ളയും തിരഞ്ഞെടുക്കപ്പെട്ടത്. മറ്റൊന്ന് കൂടിയുണ്ട്. പൊതുവായ സ്വീകാര്യത നിമിത്തം അദ്ദേഹത്തെ എതിര്‍ക്കാന്‍ ആരുമുണ്ടായതുമില്ല. അങ്ങനെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെയാണ് അദ്ദേഹം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രമേയങ്ങളില്‍ അസ്വസ്ഥരായ ഭരണകര്‍ത്താക്കള്‍ പുറന്തള്ളിയത്. അതിനായി അവര്‍ തിരഞ്ഞെടുപ്പ് ചട്ടത്തിലെ പ്രസക്തമായ വകുപ്പിനെ പുനര്‍വ്യാഖ്യാനിച്ചു. പുറന്തള്ളപ്പെട്ടവര്‍ തെരഞ്ഞെടുക്കപ്പെട്ട താലൂക്കുകളില്‍ കുടുംബവീടുകള്‍ ഉള്ളവരാണെങ്കിലും അവര്‍ തൊഴിലെടുക്കുന്നതും താമസിക്കുന്നതും അന്യതാലൂക്കുകളിലാണ് എന്നതുകൊണ്ട് അയോഗ്യരാണ് എന്നായിരുന്നു സര്‍ക്കാരിന്റെ തീര്‍പ്പ്. അതിനു മുന്‍പ് ഒരിക്കലും പ്രയോഗിക്കപ്പെട്ടിട്ടില്ലാത്ത ഒരു വ്യാഖ്യാനമായിരുന്നു അത്. അതിനു ശേഷവും അത് പ്രയോഗിക്കപ്പെട്ടില്ല. രാമകൃഷ്ണപിള്ള അയച്ച പ്രമേയങ്ങളില്‍നിന്നും രക്ഷ നേടാനുള്ള ഒരു പഴുതു മാത്രമായിരുന്നു അത്.
രാമകൃഷ്ണപിള്ളയെ പ്രജാസഭയിലേക്ക് തെരഞ്ഞെടുത്തയച്ച നെയ്യാറ്റിന്‍കരയിലെ പൗരന്മാര്‍ അടങ്ങിയിരുന്നില്ല. രോഷാകുലരായ അവര്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് പ്രമേയങ്ങള്‍ പാസ്സാക്കി. ഈ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍ മുന്‍കൈയെടുത്ത് ഒരു യോഗം വിളിച്ചുകൂട്ടി. രാമകൃഷ്ണപിള്ളയെ പിരിച്ചുവിട്ട നടപടിയെ ന്യായീകരിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.
നെയ്യാറ്റിന്‍കരയില്‍ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. രാമകൃഷ്ണപിള്ളയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ആരും തന്നെ മത്സരിക്കാന്‍ കൂട്ടാക്കിയില്ല. ആ സാഹചര്യം അപമാനകരമായി സര്‍ക്കാരിനനുഭവപ്പെട്ടു. അതിനെ നേരിടാന്‍ അവരൊരു വഴി കണ്ടെത്തി. നോമിനേഷന്‍.. പ്രജാസഭാംഗമായി ഒരാളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. പ്രജാസഭാംഗമായി മാറിയ പെരുമനം കാല കേശവപിള്ള ആദ്യം ചെയ്തത് രാജിക്കത്ത് കൊടുക്കുകയായിരുന്നു. രാജി സര്‍ക്കാര്‍ സ്വീകരിച്ചില്ല.
നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള പ്രജാസഭാംഗത്തിന്റെ സീറ്റ് ഒഴിഞ്ഞുകിടന്നു.
‘സ്വദേശാഭിമാനി’യെ എങ്ങനെ അമര്‍ച്ച ചെയ്യാം എന്ന് ദിവാന്‍ തല പുകഞ്ഞാലോചിച്ചു. കൂടിയാലോചനകള്‍ നടത്തി. നിശിതമായി വിമര്‍ശിക്കുകയും ആരോപണങ്ങളുന്നയിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പത്രങ്ങളെ അമര്‍ച്ച ചെയ്യണ്ടത് ആവശ്യമാണെന്ന് എല്ലാവരും സമ്മതിച്ചു. ഒരു പ്രസ്സ് റെഗുലേഷന്‍ നിയമം നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് ആലോചനകളെല്ലാം ചെന്നുനിന്നത്. പ്രസ്സ് റെഗുലേഷന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ രഹസ്യമായി നടന്നുകൊണ്ടിരിക്കെ വിവരം എങ്ങനെയോ ചോര്‍ന്നു.
പത്രാധിപര്‍ക്ക് പ്രസ്സ് റെഗുലേഷനെപ്പറ്റിയുള്ള വിവരം കിട്ടി.
ഒട്ടും വൈകിയില്ല, അതിന്റെ പ്രതികരണം ‘സ്വദേശാഭിമാനി’യില്‍ പ്രത്യക്ഷപ്പെടാന്‍. പതിവ് രീതിയിലുള്ള ഒരു ലേഖനമായിരുന്നില്ല അത്. പരിഹാസം മൂര്‍ത്തീഭവിച്ച പോലെ ഒന്ന്. നര്‍മ്മസാഹിത്യത്തിന് മാതൃകയാക്കാവുന്ന ഒന്ന്. ‘പുതിയ പ്രസ്സ് റെഗുലേഷന്‍’ എന്നായിരുന്നു ലേഖനത്തിന്റെ ശീര്‍ഷകം. പ്രസ്സ് റെഗുലേഷന്‍ നിയമങ്ങള്‍ എന്ന മട്ടിലായിരുന്നു അതെഴുതിയിരുന്നത്.. ഓരോ നിയമവും എഴുതുകയും അതിന് വിവരണം നല്കുകയും ചെയ്തു. ഈ വിവരണത്തിലാണ് ഏറ്റവുമധികം ആക്ഷേപം ഉള്‍ക്കൊള്ളിച്ചിരുന്നത്.
ഇങ്ങനെയാണ് ഒരു നിയമം:
‘യാതൊരു അച്ചടിശാലയില്‍ നിന്നും ദിവാന്‍ജിയുടെയോ യാതൊരു കൊട്ടാരം സേവകന്റെയോ മാതൃകാ ഉദ്യോഗസ്ഥന്റെയോ, രഹസ്യമായോ പരസ്യമായോ ഉള്ള നടത്തയെക്കുറിച്ച് ബഹുജനങ്ങളുടെ ഉള്ളില്‍ ജുഗുപ്‌സ ജനിപ്പിക്കത്തക്കവണ്ണം, വ്യംഗ്യമായോ വാച്യമായോ അര്‍ത്ഥമാകുന്ന രാജ്യദ്രോഹപരമായ യാതൊന്നും അച്ചടിക്കയോ പ്രസിദ്ധീകരിക്കയോ ചെയ്തുകൂടാത്തതാകുന്നു.’
ഇനി ഇതിന്റെ വിവരണം:
‘ഒരു ദിവാന്‍ജി വേശ്യാലമ്പടനാണെന്നു പറയുന്നത് രാജദ്രോഹമാകുന്നു. ഒരു മാതൃകാ ഉദ്യോഗസ്ഥന്‍ ഒരു ദിവാന്‍ജിക്ക് വേശ്യകളെ സംഭരിച്ചുകൊടുക്കുന്നു എന്ന് പറയുന്നതും രാജദ്രോഹമാകുന്നു. ഒരു കൊട്ടാരം സേവന്‍ സര്‍ക്കാരുദ്യോഗങ്ങള്‍ കൊടുപ്പാനായി കൈക്കൂലി മേടിക്കുന്നു എന്ന് പറയുന്നത് രാജദ്രോഹമാകുന്നു. ഒരു കൊട്ടാരം സേവന്‍ അരമനമുതല്‍ അപഹരിക്കുന്നു എന്ന് പറയുന്നതും രാജദ്രോഹമാകുന്നു.’
സ്വദേശാഭിമാനി നല്കിയ പ്രഹരം നിമിത്തം പ്രസ്സ് റെഗുലേഷന്‍ വെളിച്ചം കണ്ടില്ല.
എന്നാല്‍, ദിവാന്റെയും സേവകരുടെയും ബുദ്ധിശാലയില്‍ സ്വദേശാഭിമാനിയെ എങ്ങനെ തളയ്ക്കാം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മാര്‍ഗ്ഗരേഖകള്‍ നെയ്തുകൊണ്ടിരുന്നു.
പത്രാധിപരെ നാട്ടില്‍ നിന്ന് ബഹിഷ്‌ക്കരിക്കുക എന്ന തീരുമാനത്തില്‍ അവരെത്തിച്ചേര്‍ന്നു. ആദ്യം രാജാവ് അതിനോട് യോജിച്ചില്ല. എന്നാല്‍, സേവകവൃന്ദത്തിന്റെ കൂട്ടനിലവിളിക്കൊടുവില്‍ നാടുകടത്തലിന് രാജാവിന്റെ അംഗീകാരം ലഭിച്ചു.
(തുടരും)






















