രാമകൃഷ്ണപിള്ളയുടെ ജ്യേഷ്ഠന്‍ പദ്മനാഭപിള്ളയും കല്യാണി അമ്മയും കുട്ടികളും തിരുനെല്‍വേലിയിലെത്തി. ദയനീയമായിരുന്നു രാമകൃഷ്ണപിള്ളയുടെ അപ്പോഴത്തെ അവസ്ഥ. ധരിച്ചിരുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാന്‍ അനുവദിക്കാത്തതുകൊണ്ട് നന്നേ മുഷിഞ്ഞുപോയ വസ്ത്രങ്ങളില്‍ പൊതിഞ്ഞു നില്‍ക്കുകയായിരുന്നു അദ്ദേഹം. കണ്ടമാത്രയില്‍ത്തന്നെ കുട്ടികള്‍ ‘അച്ഛാ, അച്ഛാ’ എന്ന് വിളിച്ച് അടുത്തേക്കോടിച്ചെന്നു. അദ്ദേഹം അവരെ ചുറ്റിപ്പിടിച്ചു. രാമകൃഷ്ണപിള്ള സത്രത്തില്‍ ഒരു മുറിയെടുത്തിരുന്നു. അവിടെ എത്തിയപാടെ കല്യാണി പെട്ടി തുറന്ന് കുറെ വസ്ത്രങ്ങളെടുത്ത് പുറത്തേക്കിട്ടു. തുണി മാറിയുടുത്തുകഴിഞ്ഞപ്പോള്‍ രാമകൃഷ്ണപിള്ളയ്ക്ക് പഴയ ഊര്‍ജസ്വലത മടങ്ങിയെത്തിയപോലെ തോന്നി.ഇനിയെന്ത്, എങ്ങനെ എന്ന ചോദ്യത്തിന് മറുപടി തേടിയാണ് പദ്മനാഭപിള്ള എത്തിയിട്ടുള്ളത്. രാമകൃഷ്ണപിള്ള ജ്യേഷ്ഠന്റെ ചോദ്യത്തിനുമുന്നില്‍ മനസ്സ് തുറന്നു. ‘തിരുവിതാംകൂറിനോടുള്ള എന്റെ ബന്ധം വേര്‍പെട്ടു. മാതൃഭൂമിയോടുള്ള എന്റെ കടമ ഞാന്‍ നിര്‍വഹിച്ചുകഴിഞ്ഞു. എനിക്കിനി അവിടേക്ക് മടങ്ങിപ്പോകണമെന്നാഗ്രഹമില്ല. എന്റെ അമ്മയെക്കണ്ട് യാത്ര പറയാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒറ്റ മനസ്താപമേയുള്ളൂ. ഇനി ഈശ്വരസന്നിധിയില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുകൊള്ളാം.’ ദുഃഖം തളം കെട്ടിനിന്ന ആ വാക്കുകള്‍ പദ്മനാഭപിള്ളയെ വല്ലാതെ സ്പര്‍ശിച്ചു. തിരുവിതാംകൂറിനെ വിട്ടുപോകുന്നതിനേക്കാള്‍ അനുജനു ദുഃഖം അമ്മയെ വിട്ടുപോകുന്നതിനാണ് എന്നയാള്‍ക്ക് തോന്നി. അയാള്‍ മെല്ലെയെഴുന്നേറ്റ് രാമകൃഷ്ണപിള്ളയുടെ അടുത്തുവന്നിരുന്നു. അനുജന്റെ തോളില്‍ കൈവച്ചു. ‘അനിയന്‍ വിഷമിക്കരുത്.’ പദ്മനാഭപിള്ള പറഞ്ഞു. ‘അമ്മയ്ക്ക് അസുഖം മാറട്ടെ. നിങ്ങളെവിടെയാണോ ഉള്ളത്, അവിടെ ഞാന്‍ അമ്മയെ കൊണ്ടുവരും.’ ജ്യേഷ്ഠനോട് ചേര്‍ന്നിരിക്കുകയായിരുന്ന രാമകൃഷ്ണപിള്ള ഒരു നിമിഷം വികാരാധീനനായി. ‘കുടുംബവുമായി എന്നെ ചേര്‍ത്തുനിര്‍ത്തുന്ന ഒരേയൊരു കണ്ണി അണ്ണനാണ്. ഞാന്‍ മരിച്ചുപോകുന്നകാലത്ത് എന്റെ കുട്ടികളെ അണ്ണന്‍ ശ്രദ്ധിക്കണം.’ ധീരന്റെ നിസ്സഹായമായ ആ വാക്കുകള്‍ ജ്യേഷ്ഠനെ മാത്രമല്ല, പത്‌നിയെയും വിഷമത്തിലാഴ്ത്തി. ‘ഇങ്ങനെയൊന്നും പറയാതെ.’ പദ്മനാഭപിള്ള ആശ്വസിപ്പിച്ചു. ‘നീ എന്റെ ഇളയതാണ്. ഞാന്‍ പോയിട്ടേ നീ പോകൂ’. രാമകൃഷ്ണപിള്ള നേരെ ഇരുന്നു. ഗൗരവം നിറഞ്ഞ സ്വരത്തില്‍ താന്‍ പറഞ്ഞുവന്നതിന്റെ തുടര്‍ച്ച പോലെ പറഞ്ഞു: ‘ഇല്ലണ്ണാ. ഞാനൊരു രോഗിയാണ്. ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നെ അലട്ടുന്നുണ്ട്.’ രാമകൃഷ്ണപിള്ളയുടെ ആ നിസ്സഹായത കാണാന്‍ സഹോദരന്‍ ഇഷ്ടപ്പെട്ടില്ല.’മതി… ഈ വര്‍ത്തമാനം നിര്‍ത്ത്. കല്യാണിയുടെയും കുഞ്ഞുങ്ങളുടെയും കാര്യം പറ.’ ‘കല്യാണി മക്കളുമായിട്ട് അണ്ണന്റെ കൂടെ പോ.’ രാമകൃഷ്ണപിള്ള ആലോചനയോടെ പറഞ്ഞു: ‘തല്‍ക്കാലം ജോലി കളയാതിരിക്കുകയാണ് നമുക്ക് നല്ലത്. എവിടെയെങ്കിലും സെറ്റില്‍ ചെയ്തു കഴിഞ്ഞാല്‍ ഞാന്‍ നിങ്ങളെ വിളിക്കാം.’ ‘വേണ്ട.’ ഉടനടി വന്നു കല്യാണിയുടെ മറുപടി. ‘ജോലിക്ക് ഞാന്‍ അവധി കൊടുത്തിട്ടുണ്ട്. മറുനാട്ടില്‍ നല്ല ജോലി കിട്ടിയാല്‍ അതങ്ങ് ഉപേക്ഷിക്കാം. ഞാനും കുട്ടികളും അങ്ങയുടെ കൂടെ വരികയാണ്.’
കല്യാണിയുടെ വാക്കുകള്‍ കേട്ട് പദ്മനാഭപിള്ള സഹോദരനെ നോക്കി. ആ മുഖത്ത് നിസ്സഹായത പടരുന്നത് അയാള്‍ ശ്രദ്ധിച്ചു.
‘നമ്മുടെ കൈയില്‍ പണമൊന്നുമില്ലല്ലോ കല്യാണീ..’
‘പോസ്റ്റോഫീസ് സേവിങ്‌സ് ബാങ്കില്‍ ഒരിരുന്നൂറു രൂപയുണ്ട്.’ ഭര്‍ത്താവിനെ സാന്ത്വനപ്പെടുത്തുന്ന മട്ടില്‍ കല്യാണി പറഞ്ഞു: ‘പിന്നെ കുറച്ചുരൂപ എന്റെ കൈയിലുമുണ്ട്. അരിഷ്ടിച്ചൊക്കെ കഴിയാന്‍ ഇതൊക്കെ പോരേ?’
പദ്മനാഭപിള്ള അനുജനെ നോക്കി.
‘ഇവിടെത്തന്നെ താമസിക്കാനാണോ പരിപാടി.’ ‘അല്ല. തിരുനെല്‍വേലിയില്‍ മാര്‍ഗ്ഗശ്രമം തീര്‍ക്കുന്നുവെന്നേ ഉള്ളൂ. ഇവിടെനിന്നിട്ട് കാര്യമൊന്നുമില്ല. എത്രയും പെട്ടെന്ന് മദ്രാസിലേക്ക് പോകണം.. അവിടെ പല സുഹൃത്തുക്കളുണ്ട്. എഴുതാന്‍ അവസരമുണ്ട്. എല്ലാത്തിനും പുറമെ പഠനം തുടരണം. എഫ്.എ. പാസ്സാകണം.. പിന്നെ കല്യാണിക്കും അവസരങ്ങള്‍ തേടണം..’
‘മദ്രാസില്‍ എനിക്കും ജോലി കിട്ടാനുള്ള വഴികളുണ്ട്’ കല്യാണി പറഞ്ഞു. ‘മാത്രമല്ല, എനിക്ക് ബി.എയ്ക്ക് പഠിക്കുകയും വേണം.’
ഭാവികാര്യങ്ങളില്‍ ഒരു നിശ്ചയമുണ്ടായശേഷം രാമകൃഷ്ണപിള്ള ഭാര്യയെയും കുട്ടികളെയും ജ്യേഷ്ഠനെയും ആത്മവിശ്വാസപൂര്‍വം തിരുവനന്തപുരത്തേക്ക് മടക്കിയയച്ചു. അവിടെവേണ്ട അത്യാവശ്യകാര്യങ്ങള്‍ ചെയ്തുതീര്‍ത്തശേഷം എത്രയും വേഗം മദ്രാസിലെത്തും എന്ന് കല്യാണി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു.
— —
മദ്രാസിലെ മലയാളികള്‍ക്കിടയില്‍ നാടുകടത്തല്‍ ഒരു ചര്‍ച്ചാവിഷയമായിരുന്നു. സാഹസികനായ പത്രാധിപരോട് ആരാധന പുലര്‍ത്തിയവരും ഏറെയായിരുന്നു.
മദ്രാസിലെ പ്രമുഖപത്രങ്ങളില്‍ നാടുകടത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകള്‍ വന്നു. ‘മദ്രാസ് മെയിലും’ ‘ഇന്ത്യന്‍ പാട്രിയറ്റു’ മാണ് നാടുകടത്തിലിനെ അനുകൂലിച്ച് വാര്‍ത്ത കൊടുത്തത്. എന്നാല്‍ ‘ദി ഹിന്ദു’ രാജകീയനടപടിയെ നിശിതമായി വിമര്‍ശിക്കുകയാണുണ്ടായത്. ഈ നടപടിയിലെ നയവൈകല്യത്തെ മുഖപ്രസംഗത്തിലൂടെ വിശദമായി ചര്‍ച്ച ചെയ്തു. ‘ഈ സംഗതിയില്‍ പുറപ്പെടുവിച്ചിരിക്കുന്ന നിഷ്ഠൂരമായ കല്പന ഒരു പരിഷ്‌കൃത സര്‍ക്കാരിന് തീരെ യോഗ്യമല്ല എന്ന് പറയേണ്ടത് ഞങ്ങളുടെ കടമയാണെന്ന് ഞങ്ങള്‍ കരുതുന്നു’ എന്നാണ് ആ മുഖപ്രസംഗം ഉപസംഹരിക്കുന്നത്.
നാടുകടത്തലിനെ അനുകൂലിച്ച പലരെയും പുനശ്ചിന്തനത്തിനു പ്രേരിപ്പിച്ച ഒരു ലേഖനവും ‘ദി ഹിന്ദു’ പ്രസിദ്ധം ചെയ്യുകയുണ്ടായി. മദ്രാസിലെ പ്രമുഖനായ ഭിഷഗ്വരനും രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ ടി.എം. നായര്‍ എന്ന തരവത്ത് മാധവന്‍ നായരായിരുന്നു ആ ലേഖനരചയിതാവ്.മദ്രാസിലെ വിദ്യാര്‍ഥിസമൂഹം രാമകൃഷ്ണപിള്ളയ്ക്ക് സ്വീകരണങ്ങളൊരുക്കി. സുഹൃത്തുക്കളും പരിചയക്കാരും അദ്ദേഹത്തെ കാണാനെത്തി. ഇനിയങ്ങോട്ട് മദ്രാസ് പ്രവര്‍ത്തനരംഗമാക്കാന്‍ അവരദ്ദേഹത്തോടു നിര്‍ദേശിച്ചു. ഡോ. ടി.എം.നായരെ രാമകൃഷ്ണപിള്ള സന്ദര്‍ശിച്ചു. മുന്‍പൊരിക്കല്‍ മദ്രാസില്‍ പരീക്ഷയെഴുതാന്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയില്‍ പാലക്കാട്ടിറങ്ങിയപ്പോള്‍ രാമകൃഷ്ണപിള്ള എഴുത്തുകാരിയായ തരവത്ത് അമ്മാളു അമ്മയെ പരിചയപ്പെട്ടിരുന്നു. സഹോദരതുല്യമായ ഒരടുപ്പമാണ് അവരോട് അദ്ദേഹത്തിനനുഭവപ്പെട്ടത്. ആ അടുപ്പവും അമ്മാളു അമ്മയുടെ സഹോദരനായ ഡോ. നായരെ പരിചയപ്പെടാന്‍ അദ്ദേഹത്തെ ഉത്സാഹിപ്പിച്ചു.
കല്യാണി തിരിച്ചെത്തിയപ്പോള്‍ ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്തു. അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ദാരിദ്ര്യമാണ് അന്യനാട്ടില്‍ അവരെ കാത്തിരുന്നത്. സുമനസ്സുകളുടെ സംഭാവനകളും പത്രത്തിന്റെ കുടിശ്ശികപ്പണവും പുസ്തകങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തുകയും എല്ലാമായി തട്ടിയും മുട്ടിയും അവര്‍ ജീവിതം തുഴഞ്ഞു നീങ്ങി.
അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു കോടതി നോട്ടീസ് രാമകൃഷ്ണപിള്ളയെ തേടിയെത്തിയത്.
ഒരുദിവസം പുറത്തുപോയ കല്യാണി മടങ്ങിയെത്തുമ്പോള്‍ വീട്ടിനുള്ളില്‍ അസ്വസ്ഥനായി ഭര്‍ത്താവ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുകണ്ടു. നിമിഷനേരം അത് ശ്രദ്ധിച്ചുനിന്ന ശേഷം കല്യാണി വേഗം അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.
‘എന്താണ്? എന്തുപറ്റി?’
കല്യാണിയുടെ ചോദ്യം കേട്ട് രാമകൃഷ്ണപിള്ള തിരിഞ്ഞുനോക്കി. കൈയിലിരുന്ന കടലാസ് അവളുടെ നേര്‍ക്ക് നീട്ടികോഡര്‍ കമ്പനിക്ക് കൊടുത്തുതീര്‍ക്കാനുള്ള തുകയുടെ കാര്യത്തിന് രാമകൃഷ്ണപിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന വിവരമാണ് ആ കടലാസിലുണ്ടായിരുന്നത്. ‘സ്വദേശാഭിമാനി’പത്രം അച്ചടിച്ചിരുന്നത് കോഡറില്‍നിന്നും വാങ്ങുന്ന കടലാസിലാണ്. കടലാസ് മുന്‍കൂര്‍ വാങ്ങുകയും പത്രം അച്ചടി കഴിഞ്ഞു വില്പന നടക്കുമ്പോള്‍ പണമടച്ചുതീര്‍ക്കുകയുമായിരുന്നു പതിവ്. പണത്തിന്റെ കാര്യത്തില്‍ കൃത്യത പാലിക്കുകയും ഒരിക്കലും കടം വാങ്ങാതിരിക്കുകയുമായിരുന്നു രാമകൃഷ്ണപിള്ളയുടെ രീതി. പത്രം കണ്ടു കെട്ടിയപ്പോള്‍ അച്ചടിക്കാത്ത കടലാസുകെട്ടുകളും പോലീസ് കൊണ്ടുപോയി. പത്രം അച്ചടി തുടരാന്‍ കഴിഞ്ഞതുമില്ല. ഇതാണ് കോഡര്‍ക്ക് പണം കുടിശ്ശിക വന്നതിന്റെ കാരണം. ഇത്രയും കാലം കൃത്യമായി പണമടച്ച ആളെന്ന പരിഗണനയൊന്നും കമ്പനി നല്കിയില്ല. നാട് കടത്തപ്പെട്ട ആള്‍ എന്ന നിലയില്‍ രാമകൃഷ്ണപിള്ളയ്ക്ക് പണം തരാന്‍ കഴിയില്ലെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവണം.
‘ഇനി എന്ത് ചെയ്യാന്‍ പോകുന്നു?’ അസ്വസ്ഥയായി കല്യാണി ചോദിച്ചു.
‘ഞാനും അതാണാലോചിച്ചുകൊണ്ടിരുന്നത്. എന്തായാലും പണം കൊടുക്കണം. എങ്ങനെയും പണം ഉണ്ടാക്കണം. കോടതിയില്‍ പോകാം. വല്ല സാവകാശവും കിട്ടുമോ എന്ന് നോക്കട്ടെ.’
ഇരുവരും തങ്ങളുടേതായ ചിന്തകളില്‍ മുഴുകി നിശ്ശബ്ദരായി.
—— ——
മദ്ധ്യവേനല്‍ അവധി തുടങ്ങാറായി. അവധിസമയത്ത് അമ്മയെ കൊണ്ടുവരാമെന്ന് ഏറ്റ കാര്യം ഓര്‍മ്മിപ്പിച്ചു സഹോദരന് കത്തയച്ചു.
കോഡറിന്റെ കേസില്‍ രാമകൃഷ്ണപിള്ള കോടതിയില്‍ ഹാജരായി. സത്യാവസ്ഥ ബോധിപ്പിച്ചു. ഒരു കാശുപോലും കൊടുത്തുതീര്‍ക്കാതിരിക്കില്ല എന്നറിയിച്ചു. പക്ഷേ, സാവകാശം വേണം. മാസത്തവണകളായി അടച്ചുതീര്‍ക്കാന്‍ അനുവദിക്കണം.രാമകൃഷ്ണപിള്ളയുടെ ന്യായവാദങ്ങള്‍ കോടതി അംഗീകരിച്ചു.മാസത്തവണകളായി പണമടച്ചു തീര്‍ക്കാനുള്ള കോടതിവിധി വലിയൊരാശ്വാസമായി. ‘ആശ്വാസം തന്നെ. സംശയമില്ല. പക്ഷേ, കൃത്യമായി അടയ്ക്കാന്‍ എന്തുവഴിയാണ് കണ്ടിട്ടുള്ളത്?’ രാമകൃഷ്ണപിള്ള മനസ്സില്‍ കൊണ്ടുനടന്ന ചോദ്യം കല്യാണി പുറത്തുവിട്ടു. കോടതി ഇത്രയും കരുണ കാണിച്ച സ്ഥിതിക്ക് ഇനി അത് മുടക്കുക എന്ന് പറഞ്ഞാല്‍ സത്യസന്ധതയില്ലായ്മ കാട്ടുക എന്നാണര്‍ത്ഥം. ‘അടയ്ക്കാം. എന്തെങ്കിലും വഴിയുണ്ടാകും’ രാമകൃഷ്ണപിള്ള ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു.സഹോദരന്റെ മറുപടി വൈകുന്നത് രാമകൃഷ്ണപിള്ളയെ അസ്വസ്ഥനാക്കി. അമ്മയെ കാണാന്‍ അത്രമേല്‍ ആര്‍ത്തിപൂണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് അപ്രതീക്ഷിതമായി നാട്ടില്‍ നിന്ന് ഒരു സ്‌നേഹിതന്റെ കത്ത് കിട്ടുന്നത്.
കത്ത് പൊട്ടിച്ചു വായിച്ച രാമകൃഷ്ണപിള്ളയുടെ മുഖം വിളറി.
കടന്നു വന്ന കല്യാണി കാണുന്നത് വേദന മൂര്‍ത്തീഭവിച്ചപോലെ നിശ്ചലനായിരിക്കുന്ന രാമകൃഷ്ണപിള്ളയെയാണ്.
‘എന്താ, എന്താ?’ അദ്ദേഹത്തിന്റെ തോളില്‍ പിടിച്ചുകുലുക്കി പരിഭ്രമത്തോടെ കല്യാണി തിരക്കി.
അപ്പോഴാണവള്‍ അദ്ദേഹത്തിന്റെ കൈയിലിരുന്ന കത്ത് ശ്രദ്ധിച്ചത്. അവള്‍ അത് വലിച്ചെടുത്ത് തുറന്നു.
(തുടരും)






















