‘ഗര്‍ഹ്യമായ നടത്ത’ എന്ന മുഖപ്രസംഗവുമായി ‘സ്വദേശാഭിമാനി’ പുറത്തിറങ്ങിയതോടെ തിരുവിതാംകൂറില്‍ ഒരു ഭൂകമ്പം തന്നെയുണ്ടായി.. പിന്തുണയ്ക്കാന്‍ ആളുണ്ടായിരുന്നതുപോലെ തന്നെ അതിലേറെ ആളുകള്‍ പത്രാധിപരെ എതിര്‍ക്കാനും ഉണ്ടായിരുന്നു. എഴുതിയത് ശരി തന്നെ, എന്നാല്‍ ഇത്രയും ക്രൂരമാവാന്‍ പാടില്ലായിരുന്നു എന്ന അഭിപ്രായക്കാരുമുണ്ടായിരുന്നു.
അഭ്യുദയകാംക്ഷികളായ പലരും പത്രാധിപരെ നേരില്‍ വന്നു കണ്ടു. ദിവാന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികള്‍ ഉണ്ടാവാനുള്ള സാധ്യതയെപ്പറ്റിയാണ് അവര്‍ പറഞ്ഞത്. ദിവാനെ ഒന്ന് തണുപ്പിക്കാനായി ഒരു കുറിപ്പെഴുതിയാല്‍ നന്നായിരിക്കും എന്ന് ചിലര്‍ പറഞ്ഞു. ക്ഷമാപണം തന്നെ എഴുതുന്നതാണ് നന്നെന്ന് മറ്റുചിലര്‍ പറഞ്ഞു.
പ്രത്യക്ഷത്തില്‍ പ്രതിയോഗികളായിരുന്നെങ്കിലും പരസ്പരം ബഹുമാനിക്കുന്നവരായിരുന്നു സി.വി.രാമന്‍ പിള്ളയും പത്രാധിപരും. ‘സ്വദേശാഭിമാനി’യിലെ മുഖപ്രസംഗം ദിവാന് പരിഭാഷപ്പെടുത്തിക്കൊടുത്തത് സി.വി.യാണ്. അതിനാല്‍ ദിവാന്റെ ആദ്യപ്രതികരണം തന്നെ നേരില്‍ക്കാണാന്‍ കഴിഞ്ഞത് അദ്ദേഹത്തിനാണ്. അപമാനവും പരിഭ്രമവും ക്രോധവും പകയും എല്ലാം ആ മുഖത്ത് തെളിഞ്ഞുവന്നു. വായിച്ചുകഴിഞ്ഞതും ദിവാന്‍ പല്ലിറുമ്മി. സി.വി.യോട് പൊയ്‌ക്കൊള്ളാന്‍ അനുജ്ഞ കാട്ടി.
കാര്യം അപകടത്തിലേക്ക് നീങ്ങുകയാണെന്ന് സി.വി.ക്ക് മനസ്സിലായി. തനിക്കെന്തുചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ആലോചിച്ചു. താന്‍ പറഞ്ഞാല്‍ പത്രാധിപര്‍ അനുസരിക്കുകയില്ല. തന്നെയുമല്ല, ഉപദേശിക്കാന്‍ ചെന്നതിന്റെ പേരില്‍ തന്നെ അവഹേളിക്കാനും മടിക്കില്ല. ആലോചനയ്‌ക്കൊടുവില്‍
വിശ്വസ്തനായ ഒരാളെ സി.വി. പത്രാധിപരുടെ അടുത്തേക്കയച്ചു.
ആഗതന്‍ സി.വി.യുടെ ദൂതനാണെന്നറിഞ്ഞപ്പോള്‍ സി.വി.യുടെ ചിത്രമാണ് പത്രാധിപരുടെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നത്. പരസ്പരം അകലേണ്ടവരല്ല തങ്ങള്‍. ഒരേ നാട്ടുകാര്‍. ഒരേ തരത്തില്‍ ഭാഷാഭിമാനികള്‍. എഴുത്തുകാര്‍ എന്ന നിലയ്ക്കുള്ള സാഹോദര്യം വേറെയും. പക്ഷേ, തന്നെപ്പോലെ സ്വതന്ത്രമായ ഒരു നിലപാടെടുക്കാന്‍ സി.വിക്കാവില്ല എന്ന് പത്രാധിപര്‍ക്കറിയാം. കാരണം, സി.വി. ഒരു സര്‍ക്കാരുദ്യോഗസ്ഥനാണ്. ദിവാനോടും രാജസ്ഥാനത്തോടും ചേര്‍ന്നുനില്ക്കാനേ അദ്ദേഹത്തിന് കഴിയൂ. അവിടെയും പത്രാധിപര്‍ക്ക് മറ്റൊരു തരത്തിലുള്ള ചിന്തയുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരായ നാരായണക്കുരുക്കളെപ്പോലുള്ളവര്‍ എതിര്‍പ്പുകളുയര്‍ത്തുന്നുണ്ടല്ലോ. എന്തുകൊണ്ട് സി.വി.ക്ക് ആ ചേരിയില്‍ ഉള്‍പ്പെടാന്‍ കഴിയുന്നില്ല?നോവലിസ്റ്റും നാടകകൃത്തും എന്ന നിലയില്‍ പ്രഗല്ഭനാണെങ്കിലും സി.വി.ക്ക് ആശ്രിതത്വം കൂടുമെന്നാണ് പത്രാധിപര്‍ കരുതുന്നത്. പത്രാധിപരുടെ കൂരമ്പുകള്‍ ഏറ്റവുമധികം പതിച്ചിട്ടുള്ളത് ശങ്കരന്‍ തമ്പിയുടെ മേലാണല്ലോ. ആ ശങ്കരന്‍ തമ്പി സി.വി.യുടെ ആരാധനാപാത്രമാണ്.. രാമകൃഷ്ണപിള്ള രാജ്യഭ്രഷ്ടനാകുന്നതിന് ഏറ്റവും വലിയ നിമിത്തമായി മാറിയിട്ടും തമ്പിയോടുള്ള ആരാധനയിലും കടപ്പാടിലും തരിമ്പും മാറ്റമുണ്ടായില്ല. രാമകൃഷ്ണപിള്ള രാജ്യഭ്രഷ്ടനാക്കപ്പെട്ട് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് ‘രാമരാജാബഹദൂര്‍’ പ്രസിദ്ധം ചെയ്യപ്പെട്ടത്. അത് സമര്‍പ്പിച്ചിരിക്കുന്നത് ശങ്കരന്‍ തമ്പിക്കാണ്. ആ സമര്‍പ്പണത്തിന്റെ അവസാനവാക്യം ഇങ്ങനെയാണ്:
‘ലോകകാര്യചാതുര്യത്താലും, സ്വയം പ്രകാശിച്ചുള്ള പ്രതിഭാവിശേഷത്താലും, അനുസ്യൂതമായ മഹാഭാഗ്യത്താലും, സര്‍വോപരി രാജ്യത്തിന്റെ രക്ഷാനിദാനമായുള്ള പൊന്നുതിരുമേനിയുടെ തിരുവുള്ളപ്രഭാവത്താലും അനുഗൃഹീതനും സമുദായോല്‍ക്കര്‍ഷത്തെ ദീക്ഷിച്ചുള്ള മഹാകാര്യങ്ങള്‍ സംബന്ധിച്ചതായ എന്റെ പല അപേക്ഷകളെയും സാധിച്ച്, പരമാര്‍ത്ഥത്തില്‍ ഒരു സമുദായാഭിമാനിക്കു കിട്ടേണ്ട പ്രശസ്തിയെ അര്‍ഹിക്കുന്ന മതിമാനും ആയ തിരുവട്ടാറ്റ് അമ്മവീട്ടില്‍ മഹാരാജമാന്യരാജശ്രീ ടി.ശങ്കരന്‍ തമ്പി അവര്‍കളോട് എനിക്കുള്ള പ്രത്യാദരത്തിന്റേയും കൃതജ്ഞതയുടെയും സ്മാരകമായി ഈ ഗ്രന്ഥത്തെ അദ്ദേഹത്തിനു സമര്‍പ്പിച്ചുകൊള്ളുന്നു.’
ദൂതന്‍ പറയാനുള്ളതൊക്കെ പറഞ്ഞു. ദിവാന്റെ കോപമടക്കാന്‍ വേണ്ടി എന്തെങ്കിലുമൊരു വിശദീകരണം അടുത്ത ലക്കത്തില്‍ കൊടുക്കണമെന്ന് ചുരുക്കം. ക്ഷമാപണം വേണമെന്നില്ല. എന്നാല്‍, അതുപോലെ ദിവാനെ ശാന്തനാക്കുന്ന എന്തെങ്കിലും…
പത്രാധിപര്‍ ചിരിച്ചതേയുള്ളൂ.
മറുപടി ഒന്നും കൊടുക്കാതെ അയാളെ യാത്രയാക്കി.
പത്രാധിപര്‍ ശരിക്കും ധര്‍മ്മസങ്കടത്തിലായത് സ്വന്തം സഹോദരന്‍ അദ്ദേഹത്തെ സമീപിച്ചപ്പോഴാണ്.. നെയ്യാറ്റിന്‍കര നിന്നും പദ്മനാഭപിള്ള സഹോദരനെ കാണാനെത്തി. ആഗമനോദ്ദേശ്യം പത്രാധിപര്‍ക്ക് മനസ്സിലായി. എങ്കിലും അത് പുറത്തുകാട്ടാതെ സഹോദരനെ സ്വീകരിച്ചിരുത്തി.
കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം പദ്മനാഭപിള്ള കാര്യത്തിലേക്കു കടന്നു.
‘രജതജൂബിലിയെപ്പറ്റിയുള്ള മുഖപ്രസംഗം വായിക്കാത്തവരില്ല.’ പദ്മനാഭപിള്ള അതുപറഞ്ഞപ്പോള്‍ പിന്നാലെ വരാന്‍ പോകുന്ന ഉപദേശങ്ങളെപ്പറ്റി പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും അഭിനന്ദനം കേട്ട മട്ടില്‍ പത്രാധിപര്‍ ചിരിച്ചു.
‘നാട്ടിലെങ്ങും അത് ചര്‍ച്ചയായിട്ടുണ്ട്’ പദ്മനാഭപിള്ള തുടര്‍ന്നു.’പക്ഷേ അത് വലിയ ദോഷമുണ്ടാക്കുമെന്ന് എല്ലാവരും പറയുന്നു.’
‘എന്തുദോഷം?’
‘കാര്യമൊക്കെ ശരിയാണെങ്കിലും അത് വളരെ പരുഷമായിപ്പോയി. അതിരു വിട്ടുപോയി. ദിവാന് അത് സഹിക്കാന്‍ കഴിയുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.’
മൗനമായിരുന്ന പത്രാധിപരെ പദ്മനാഭപിള്ള ഉറ്റുനോക്കി.
പത്രാധിപര്‍ ചോദിച്ചു: ‘വാസ്തവമല്ലാതെ ഞാനെന്തെങ്കിലും എഴുതിയിട്ടുണ്ടോ?’
‘അതില്ല. പക്ഷേ ആ എഴുതിയ രീതി….’
‘ദിവാന്‍ ചെയ്ത പ്രവൃത്തിയോളം മോശമാണോ അത്?’
‘അല്ല. എങ്കിലും….’ പിന്നെ എന്ത് പറയണമെന്നറിയാതെ പദ്മനാഭപിള്ളയ്ക്ക് മൊഴി മുട്ടി.
‘ജനങ്ങള്‍ക്ക് ഏറ്റവും മനോവേദനയുണ്ടാക്കിയ ഒരു കാര്യത്തിന് അതേ ശക്തിയില്‍ത്തന്നെ മറുപടി കൊടുക്കണ്ടേ? അതിലെന്താണ് തെറ്റ്?’
‘അധികാരസ്ഥാനങ്ങളിലുള്ളവരെ പിണക്കിയാല്‍ എന്തുണ്ടാവുമെന്നറിയാമല്ലോ?’
‘അതുവിചാരിച്ച് സത്യം പറയാതിരിക്കാമോ?’
അനുജന്റെ സ്വഭാവം പദ്മനാഭപിള്ളയ്ക്ക് നന്നായിട്ടറിയാം. സ്വയം വിശ്വാസം വരാത്ത ഒരു കാര്യം അയാളെ ബോധ്യപ്പെടുത്തുക അസാധ്യമാണെന്നുമറിയാം. എങ്കിലും ദിവാന്റെ അനന്തരനടപടികളെക്കുറിച്ചുള്ള ഭയമാണ് അനുജനോട് സംസാരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ജ്യേഷ്ഠനെ സല്‍ക്കരിക്കുന്നതിനോടൊപ്പം തന്നെ തന്റെ ജോലികള്‍ പത്രാധിപര്‍ ചെയ്തുകൊണ്ടിരുന്നു.
ഒടുവില്‍ മടങ്ങിപ്പോകുംമുമ്പ് പദ്മനാഭപിള്ള ഇത്രയും പറഞ്ഞു:
‘എന്തൊക്കെയോ അത്യാഹിതങ്ങളുണ്ടാവുമെന്ന് എന്റെ മനസ്സ് പറയുന്നു. അതാണ് ഞാന്‍ പാഞ്ഞുവന്നത്. കഴിയുമെങ്കില്‍ ദിവാന്റെ കോപം ശമിപ്പിക്കാന്‍ പറ്റിയ വല്ലതുമെഴുതുക.’
ഇങ്ങനെ എല്ലാ വശങ്ങളിലും നിന്ന് ഭയാശങ്കകള്‍ മാറ്റൊലിക്കൊണ്ടപ്പോള്‍ പത്രാധിപര്‍ ഒരു വിശദീകരണം എഴുതി. പക്ഷേ അത് അഭ്യുദയകാംക്ഷികള്‍ ഉദ്ദേശിച്ച തരത്തില്‍ ഒന്നായിരുന്നില്ല. അതൊരു മാപ്പപേക്ഷയായിരുന്നില്ല. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീഴുമ്പോലുള്ള ഒന്ന്.
‘ദിവാന്‍ മി.രാജഗോപാലാചാരി, ജൂബിലി ആഘോഷാവസരത്തില്‍, കോട്ടയ്ക്കകത്ത് തെക്കേത്തെരുവ് പെണ്‍പള്ളിക്കൂടത്തില്‍ സ്ത്രീജനമദ്ധ്യേ കടന്നുനിന്നതിനെക്കുറിച്ച് ഞങ്ങള്‍ ആക്ഷേപിച്ചിരുന്നതു വളരെ പരുഷമായ സ്വരത്തിലായിരുന്നു എന്ന് ചിലര്‍ക്ക് അഭിപ്രായമുള്ളതായി ഞങ്ങളറിഞ്ഞു.’ഇങ്ങനെയാണ് ആ വിശദീകരണം തുടങ്ങിയത്.. അതിങ്ങനെ തുടര്‍ന്നു: ‘ഇത്ര കടുപ്പമാക്കേണ്ടിയിരുന്നില്ല’ എന്നാണു ചിലരുടെ അഭിപ്രായം. ഈ അഭിപ്രായം ഒരു നിലയില്‍ നോക്കുമ്പോള്‍ ആദരണീയം തന്നെ. ഞങ്ങളുടെ വാക്കുകള്‍ പരുഷമായിരുന്നു എന്ന് ഞങ്ങളും സമ്മതിക്കുന്നു. എന്നാല്‍ ഞങ്ങള്‍ പറഞ്ഞതില്‍ വല്ല ഭാഗവും അവാസ്തവമുണ്ടോ എന്നാണു ഞങ്ങള്‍ക്ക് മുഖ്യമായി ചോദിക്കാനുള്ളത്. പറഞ്ഞതൊക്കെ വാസ്തവം തന്നെ എന്നു സമ്മതിക്കാത്തവരുണ്ടെന്നു തോന്നുന്നില്ല.’
ഇങ്ങനെ ആരംഭിച്ച ആ വിശദീകരണം ആദ്യമെഴുതിയതിനെ പൂര്‍ണ്ണമായും ന്യായീകരിക്കുകയും ഒന്നുകൂടെ ഉറപ്പിക്കുകയും ചെയ്യുന്നതായിരുന്നു.
ഭര്‍ത്താവിനെ ഉപദേശിക്കണമെന്ന് കല്യാണി അമ്മയോടും അഭ്യുദയകാംക്ഷികള്‍ പറഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ ആവിഷ്‌കരണസ്വാതന്ത്ര്യത്തില്‍ താന്‍ തലയിടുകയില്ല എന്നായിരുന്നു അവരുടെ നിലപാട്. തന്നെയുമല്ല, അദ്ദേഹം എഴുതിയതില്‍ തിരുത്തപ്പെടേണ്ടതായി അവരൊന്നും കണ്ടുമില്ല.
സത്യം വിളിച്ചുപറയാന്‍ ധൈര്യമുള്ളവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയ്യാറായിരിക്കണം. അതായിരുന്നു കല്യാണിയുടെ നിലപാട്. തന്റെ ഭര്‍ത്താവ് ഒരു ഭീരുവല്ല. താനും ഭീരുവാകാന്‍ പാടില്ല.
തിരിച്ചടികള്‍ക്കായി അവര്‍ തയ്യാറെടുത്തു.






















