ബാലികാപാഠശാലയില്‍ ക്ലാസ്സെടുത്തുകൊണ്ട് നില്ക്കുകയായിരുന്നു കല്യാണി അമ്മ. ഒരു സാധാരണ സ്ത്രീയായിരുന്നില്ല അവര്‍. പലരുടെ ജോലികള്‍ ഒറ്റയ്ക്ക് ചെയ്യുന്ന ഒരു കര്‍മ്മയോഗിനി. ഭര്‍ത്താവിന്റെ പത്രപ്രവര്‍ത്തനത്തില്‍ അവര്‍ സജീവമായി സഹായിക്കുന്നു.’ശാരദ’എന്ന വനിതാമാസികയുടെ പണികള്‍ ഏതാണ്ട് ഒറ്റയ്ക്കുതന്നെ ചെയ്യുന്നു. പത്രപ്രവര്‍ത്തനത്തില്‍ നിന്ന് സുരക്ഷിതജീവിതത്തിനുള്ള വരുമാനം കിട്ടാഞ്ഞതുകൊണ്ടാണ് സ്‌കൂള്‍ അധ്യാപികയുടെ പണിയും ചെയ്യുന്നത്. എല്ലാ പണികളും തികഞ്ഞ അര്‍പ്പണബോധത്തോടെയാണ് അവര്‍ കൈയാളുന്നത്. ഈ തിരക്കുകള്‍ക്കൊപ്പം രണ്ടു കുഞ്ഞുങ്ങളുടെ അമ്മ എന്ന ഉത്തരവാദിത്തവും വീഴ്ചയില്ലാതെ അവര്‍ നിറവേറ്റുന്നു.
‘ടീച്ചറേ, ടീച്ചറേ,, ഒന്നിങ്ങോട്ടുവരൂ.’
അപ്രതീക്ഷിതമായ ആ വിളി കേട്ട് കല്യാണി അമ്മ ക്ലാസ് നിര്‍ത്തി തിരിഞ്ഞു നോക്കി.
സഹഅദ്ധ്യാപികയായ വിലാസിനിയാണ്. കൂടെ പത്രാധിപരുടെ ഒരു സ്‌നേഹിതനുമുണ്ട്.
‘എന്തോ പ്രശ്‌നമുണ്ടെന്നു തോന്നുന്നു.’
അതുകേട്ട് ആശങ്കയോടെ കല്യാണി അമ്മ അവരുടെ അടുത്തേക്കുചെന്നു.
‘എന്താ, എന്താ കാര്യം?’
‘വലിയ പ്രശ്‌നങ്ങളാണ്.’സ്‌നേഹിതന്‍ പറഞ്ഞു,’രാമകൃഷ്ണപിള്ളയുടെ ഓഫീസില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. നിങ്ങള്‍ പെട്ടെന്ന് വീട്ടിലേക്കു പോകൂ. അവിടെ നിങ്ങളിപ്പോ ഉണ്ടാവണം.’
‘എന്താണ് പ്രശ്‌നം? അത് പറയൂ.’
കല്യാണി അമ്മയുടെ ആകാംക്ഷ കണ്ട് സ്‌നേഹിതന്‍ ഒന്ന് പരുങ്ങി.
‘അതെനിക്കറിയില്ല.’ അയാള്‍ പറഞ്ഞു.’ഓഫീസിലും വീട്ടിലുമൊക്കെ ഭയങ്കരമായതെന്തോ നടക്കുന്നുണ്ട്. പോലീസുകാര്‍ വളഞ്ഞിരിക്കയാണ്.വീട്ടിലോട്ട് പോയി നോക്കൂ.’
കല്യാണി അമ്മ പരിഭ്രമത്തോടെ വിലാസിനിയെ നോക്കി.
‘ടീച്ചറേ, കേട്ടില്ലേ? എനിക്ക് പോണം.’
‘പേടിക്കണ്ട. പോയിവരൂ. ഞങ്ങളെല്ലാം കൂടെയുണ്ട്.’
വിലാസിനി കല്യാണി അമ്മയെ സമാശ്വസിപ്പിക്കാന്‍ നോക്കി.
അത് കേള്‍ക്കാന്‍ നില്ക്കാതെ കല്യാണി അമ്മ വീട്ടിലേക്കോടി.
വഴിയില്‍ വച്ച് ഒരു ജഡ്ക്ക കണ്ടു. കൈകാണിച്ചു അത് നിര്‍ത്തി. അതിലേക്ക് ചാടിക്കയറി. വീട് പറഞ്ഞു കൊടുത്തു. ജഡ്ക്ക നീങ്ങുമ്പോള്‍ അവരുടെ നെഞ്ചിനുള്ളില്‍ കുളമ്പടികളുയരുകയായിരുന്നു. ചിന്തയും പരിഭ്രാന്തിയും കൊണ്ട് ആ മുഖം ആകുലമായിരുന്നു.
ദൂരെനിന്നുതന്നെ കല്യാണി അമ്മ കണ്ടു. വീടിനുമുന്നില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. പോലീസുകാരുമുണ്ട് കൂട്ടത്തില്‍.
കല്യാണി അമ്മ ജഡ്ക്കയില്‍ നിന്ന് ചാടിയിറങ്ങി. വീട്ടിലേക്കോടി. ഓട്ടത്തിനിടയില്‍ ബാഗില്‍ നിന്ന് താക്കോലെടുത്തു. ആദ്യം വാതില്‍ തുറക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍, വാതില്‍ക്കലെത്തിയതും ഒരു പോലീസുകാരന്‍ അടുത്തെത്തി.
‘വാതില്‍ തുറക്കാന്‍ പാടില്ല. പൂട്ടി മുദ്ര വച്ചിരിക്കയാണ്.’അയാള്‍ പറഞ്ഞു.
കല്യാണി അമ്മ പിന്തിരിഞ്ഞു. വീട്ടിലെ വാതിലുകളെല്ലാം പൂട്ടിയിരിക്കയാണെന്ന് അവര്‍ കണ്ടു.
നാല് വയസ്സുകാരി ഗോമതി ഓടിവന്ന് അവരുടെ ദേഹത്ത് തൂങ്ങി.
‘അമ്മാ വെശക്ക് ണ്’
കല്യാണി അമ്മ കുഞ്ഞിന്റെ ശിരസ്സില്‍ മെല്ലെ തലോടി. അവള്‍ക്ക് എങ്ങനെ ഭക്ഷണം കൊടുക്കാം എന്നായിരുന്നു അവരുടെ ചിന്ത. അപ്പോഴേക്ക് രണ്ടാമത്തെ കുഞ്ഞും എത്തി.അവന്‍ അമ്മയുടെ സാരിയില്‍ പിടിച്ചുവലിച്ചു.
‘എനിക്ക് പേടിയാവണ്.
എന്നെ എടുക്കമ്മാ.’
കല്യാണി അമ്മ കുട്ടിയെ വാരിയെടുത്തു. അവര്‍ ചുറ്റും നോക്കി. പാചകക്കാരനായ പപ്പു ഒരു കല്ലിന്മേല്‍ തലയും താഴ്ത്തി കുത്തിയിരിക്കുന്നു. കല്യാണി അമ്മ കുട്ടികളുമായി അയാളുടെ അടുത്തേക്ക് ചെന്നു. അയാള്‍ തല ഉയര്‍ത്തി ദയനീയമായി അവരെ നോക്കി.
‘പപ്പുവണ്ണ, കുട്ടികള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കണം.’
പപ്പു മെല്ലെ എഴുന്നേറ്റു.
‘എങ്ങനെയപ്പീ? കലവറ കൂടെ പൂട്ടി മുദ്ര വച്ചിരിക്കയല്ലേ? അല്ലെങ്കി ഞാനവര്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാതിരിക്കുമോ?’
എന്തുചെയ്യണമെന്നറിയാതെ കല്യാണി അമ്മ കുട്ടികളുമായി ചുറ്റിനടന്നു. ചുറ്റും നില്‍ക്കുന്നതൊക്കെ അവര്‍ക്ക് പരിചയമുള്ള ആളുകളാണ്. അവരൊക്കെ ഓരോരോ അഭിപ്രായങ്ങള്‍ പറഞ്ഞു. ഇനി എന്തു ചെയ്യാന്‍ പോകുന്നെന്ന് ചിലര്‍ ആരാഞ്ഞു. ചിലരൊക്കെ ഗുണദോഷിക്കാനും മുതിര്‍ന്നു.
‘കല്യാണീ, ഇവിടെ ചുറ്റിപ്പറ്റിനിന്നിട്ട് എന്തരു കാര്യം?’ കൂട്ടത്തില്‍ പ്രായം ചെന്ന ഒരാള്‍ പറഞ്ഞു. ‘നീ നിന്റെ വീട്ടിലോട്ടു പോ. അല്ലെങ്കി അങ്ങേരുടെ ഒടപ്പെറന്നോളടെ വീടുണ്ടല്ലോ,അങ്ങോട്ട് ചെല്ല്.’
‘അതേ. അതാണ് നല്ലത്.’
മറ്റൊരാള്‍ പിന്താങ്ങി.
‘ഇല്ല. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം വരാതെ ഞാന്‍ എങ്ങോട്ടുമില്ല.’ കല്യാണി അമ്മ ഉറപ്പിച്ചുപറഞ്ഞു.
കല്യാണി കുട്ടികളെയും കൊണ്ട് വാതില്‍പടിയിലിരുന്നു. സമയം കടന്നുപോകുകയാണ്.കൂടിനിന്നവരില്‍ ചിലര്‍ പുറത്തേക്കു പോകുന്നു. മറ്റുചിലര്‍ അവിടേക്ക് വരുന്നുമുണ്ട്. അവര്‍ പരസ്പരം സംസാരിക്കുന്നു. ചിലര്‍ അടക്കിയ ശബ്ദത്തില്‍ മുറുമുറുക്കുന്നു. എന്തെങ്കിലും വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി ആരും വരുന്നില്ല. അദ്ദേഹം ആരെയെങ്കിലും പറഞ്ഞയയ്ക്കും. എന്താണ് ചെയ്യേണ്ടതെന്നുപദേശിക്കും. അക്കാര്യത്തില്‍ കല്യാണിക്ക് ഉറപ്പുണ്ട്.
ദൂരെനിന്ന് ജനാര്‍ദ്ദനന്‍ വരുന്നതുകണ്ട് കല്യാണി എഴുന്നേറ്റു. ജനാര്‍ദ്ദനന്‍ പത്രാധിപരുടെ വിശ്വസ്തനാണ്. കല്യാണി ആകാംക്ഷയോടെ അയാളുടെ അടുത്തേക്ക് നടന്നു.
‘ജനാര്‍ദ്ദനാ, അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?’
‘ഒണ്ട്.’ ജനാര്‍ദനന്‍ ഗൗരവസ്വരത്തില്‍ പറഞ്ഞു.’പത്രാധിപരദ്യം കസ്റ്റഡിയിലാണ്. ഇപ്പം കാണാന്‍ പറ്റില്ല. കുട്ടികളേം കൊണ്ട് അദ്യത്തിന്റെ ഒടപ്രന്നോളുടെ വീട്ടില്‍ പോകാന്‍ പറഞ്ഞു. പിന്നത്തെ കാര്യം എന്തൊക്കെ ചെയ്യണമെന്ന് വഴിപോലെ പറയാമെന്നു പറഞ്ഞു.’
കല്യാണി അമ്മ ഒരു നിമിഷം ചിന്താവിഷ്ടയായി നിന്നു.കാര്യങ്ങളുടെ കിടപ്പ് പൂര്‍ണ്ണമായി അവര്‍ക്ക് പിടികിട്ടിയില്ല. എങ്കിലും ഭര്‍ത്താവ് നിര്‍ദ്ദേശിക്കുന്നതനുസരിച്ച് മുന്നോട്ടു നീങ്ങുകയല്ലാതെ മറ്റൊന്നും തനിക്കു ചെയ്യാനില്ലെന്ന് അവര്‍ക്കു തോന്നി.
അവര്‍ മക്കളുടെ നേര്‍ക്ക് തിരിഞ്ഞു.
‘വാ ഗോമതീ, മോനേ, വാ നമുക്ക് പോകാം.’
ജനാര്‍ദ്ദനന്‍ പറയുന്നത് ശ്രദ്ധിച്ചുകൊണ്ട് അരികില്‍ നില്‍ ക്കുകയായിരുന്ന പപ്പുവിനെ അവര്‍ നോക്കി.
‘പപ്പുവണ്ണ, വാ, നമുക്ക് ഭഗവതിയക്കന്റെ വീട്ടിലോട്ടു പോകാം. അങ്ങനെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.’
കുട്ടികളെയും പിടിച്ചുകൊണ്ട് അവര്‍ മുന്നോട്ടു നടന്നു.
പപ്പു അവരെ പിന്തുടര്‍ന്നു.
ഏതാനും ചുവടുകള്‍ മുന്നോട്ടുവച്ചശേഷം കല്യാണി അമ്മ തിരിഞ്ഞു നോക്കി. കുറേപ്പേര്‍ അവിടെനിന്നും തിരിഞ്ഞു പോകുകയാണ്. കുറേപ്പേര്‍ അവിടെത്തന്നെ നിന്ന് തന്നെ നോക്കുന്നു. ഒരു നിമിഷം ചിന്തിച്ചിട്ട് അവര്‍ അവിടെ നിന്നു.
‘പപ്പുവണ്ണ, അണ്ണന്‍ കുട്ടികളേം കൊണ്ട് അക്കന്റെ വീട്ടിലോട്ടു പൊയ്‌ക്കോ. ഞാന്‍ പുറകേ വന്നോളാം’
പപ്പു അവിശ്വസനീയതയോടെ കല്യാണിയെ നോക്കി.
‘പിള്ളേം കൂടെ വാ…’ അയാള്‍ പറഞ്ഞു. ‘ഇവിടെ തനിച്ചുനിന്നിട്ട് എന്തരു ചെയ്യാനാണ്? ദാണ്ടെ. ആളുകളെല്ലാം പോയി.’
‘പോട്ടെ. എല്ലാരും പോട്ടെ.എനിക്ക് കുറച്ചുനേരം തനിയേ ഇരിക്കണം.’
കല്യാണി അമ്മയുടെ സ്വരത്തില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നു.
പപ്പു അത്യന്തം ദീനനായി അവരെ നോക്കി.
‘നേരം ഇപ്പം ഇരുട്ടും. ആളുകളെല്ലാം പോയി. ഇനി ഒറ്റയ്ക്കിരിക്കുന്നതെന്തിന്? വരണം.നമുക്ക് പോകാം.’
പപ്പുവിന്റെ വിഷമം കണ്ട് കല്യാണി ചിരിക്കാന്‍ ശ്രമിച്ചു.
‘അണ്ണന്‍ വിഷമിക്കണ്ട. ഞാനങ്ങു വന്നോളാം. അക്കനോട് പറഞ്ഞു കുട്ടികള്‍ക്കെന്തെങ്കിലും കഴിക്കാന്‍ കൊടുക്കണം. പൊയ്‌ക്കോ.. ഞാന്‍ വന്നോളാം..’
കല്യാണി കുട്ടികളെ തഴുകി. ‘പൊയ്‌ക്കോ. മാമന്റെ കൂടെ പൊയ്‌ക്കോ.’ എന്ന് മന്ത്രിക്കുന്ന സ്വരത്തില്‍ പറഞ്ഞുകൊണ്ട് അവരെ തള്ളി മുന്നോട്ടുവിട്ടു.
പപ്പുവും കുട്ടികളും യാത്രയായി. കുട്ടികള്‍ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.കല്യാണി അമ്മ കുറെ നേരം ആ പോക്ക് നോക്കിനിന്നു. അവര്‍ കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ പിന്തിരിഞ്ഞു.
കല്യാണി അമ്മ തിണ്ണയില്‍ കയറിയിരുന്നു. പിന്നിലെ തൂണിലേക്കു ചാരി;
ഓര്‍മ്മകള്‍ കൊണ്ട് ആ മുഖം കലുഷമായി.






















