തിരുവനന്തപുരത്തെ സാമൂഹ്യബോധമുള്ള ചില യുവതികള്‍ തുടങ്ങിയ സംഘടനയാണ് വനിതാവേദി. കല്യാണി അമ്മയും ചിന്നമ്മയും അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു.വനിതാവേദിക്കുവേണ്ടി ഒരു ചെറിയ മുറി അവര്‍ സംഘടിപ്പിച്ചു. അതായിരുന്നു അവരുടെ ഓഫീസ്. അവിടെവച്ചാണ് മിക്കപ്പോഴും കല്യാണിയും ചിന്നമ്മയും കണ്ടുമുട്ടിയിരുന്നത്.
അന്ന് ഓഫീസില്‍ കല്യാണിയേയും കാത്ത് ചിന്നമ്മ ഇരിക്കുമ്പോള്‍ രാധ അകത്തേക്കുവന്നു. തേടിയ വള്ളി കാലില്‍ ചുറ്റിയല്ലോ എന്നാണ് ചിന്നമ്മ ആദ്യമോര്‍ത്തത്. പുവര്‍ ഹോമിലെ പുസ്തകവിതരണവുമായി ബന്ധപ്പെട്ട് അവളെ കാണാനിരിക്കുകയായിരുന്നു ചിന്നമ്മ.
‘രാധേ, ആ പുവര്‍ ഹോമിലെ കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ നീയല്ലേ കൊടുത്തത്?”അവള്‍ വന്നുകയറിയപാടെ ചിന്നമ്മ ചോദിച്ചു.
”ആണല്ലോ. അപ്പത്തന്നെ ഞാനത് പറഞ്ഞതല്ലേ?”
”അതല്ല. പുസ്തകങ്ങള്‍ തികഞ്ഞില്ലാന്നും പറഞ്ഞ് ആ ടീച്ചര്‍ വന്നിരുന്നു.”
”അതെ. തികഞ്ഞിട്ടുണ്ടാവില്ല. പുതിയ അഡ്മിഷന്‍സ് ഉണ്ടേ. കല്യാണിയുമായി ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിച്ചിരുന്നു. പുസ്തകങ്ങളെല്ലാം കൊടുത്തോളാമെന്ന് കല്യാണി ഏല്ക്കുകയും ചെയ്തു.”
‘ഞാനേ, അടുത്തൊന്നും കല്യാണിയെ കണ്ടില്ല. അതാണ് അറിയാഞ്ഞത്.’
അപ്പോള്‍ത്തന്നെ കല്യാണി അകത്തേക്ക് കയറിവരുന്നതുകണ്ട് ചിന്നമ്മ അല്പമൊന്നമ്പരന്നു. ‘ഈ കല്യാണിക്ക് നൂറായുസ്സാണല്ലോ’ ചിന്നമ്മ പറഞ്ഞു.
‘അതെന്താ, കല്യാണിക്ക് നൂറായുസ്സാണെന്ന് നിനക്ക് തോന്നാന്‍?’
‘ഞങ്ങള്‍ നിന്റെ പേര് പറയുമ്പഴാ നീ കേറിവന്നത്.’ തുടര്‍ന്ന് ചിന്നമ്മ താനും രാധയും സംസാരിച്ച കാര്യങ്ങള്‍ അവള്‍ക്ക് വിശദീകരിച്ചുകൊടുത്തു.
അത് കഴിഞ്ഞതും കണ്ണുകളില്‍ പ്രകാശം തെളിച്ചുകൊണ്ട് രാധ കല്യാണിയോട് പറഞ്ഞു:
‘ഓ, മലയാളസാഹിത്യത്തിലെ ഉദയതാരകമല്യോ? കണ്ടെടീ ‘രസികരഞ്ജിനി’യിലെ നിന്റെ കഥ.’
‘നീ വായിച്ചായിരുന്നോ? നമ്മളെഴുതുന്നത് നമ്മള്‍ക്കു വേണ്ടപ്പെട്ടവര്‍ വായിച്ചെന്നറിയുമ്പഴാണ് സന്തോഷം, അല്ലേ ചിന്നൂ?’
ചിന്നമ്മ ചിരിച്ചു. കഥ താന്‍ വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ചെറിയ വല്ലായ്മയുമുണ്ടായി. അതൊന്നും ശ്രദ്ധിക്കാതെ ഉത്സാഹവതിയായി കല്യാണി തുടര്‍ന്നു:
”ചിന്നമ്മൂ, ഈ ‘രസികരഞ്ജിനി’യിലെ ലളിതയെപ്പറ്റിയാണ് ഞാന്‍ നിന്നോട് പറയാന്‍ ഓടിവന്നത്. ലളിതയ്ക്കും കാണുമായിരിക്കും നൂറായുസ്സ്.”
ചിന്നമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. ‘എന്താ അതിന്റെ സംഗതി?’ അവള്‍ ചോദിച്ചു.
കല്യാണി ചിരിച്ചു. അനിര്‍വചനീയമായ ഒരു ഭാവം അവളില്‍ പടരുന്നത് ചിന്നമ്മയും രാധയും ശ്രദ്ധിച്ചു.
‘ഈ കഥയെ അഭിനന്ദിച്ചുകൊണ്ട് ഒരു കത്ത് വന്നു. ഒപ്പം ഗുണദോഷങ്ങള്‍ വിവരിച്ചിട്ടുമുണ്ട്. കുറേ സാഹിത്യതത്വങ്ങളും എഴുതീട്ടുണ്ട്.’
‘ആര്?’ ചിന്നമ്മ ചോദിച്ചു.
‘രാമകൃഷ്ണപിള്ള.’ കല്യാണി ചിരിച്ചുകൊണ്ട് പറഞ്ഞു.’സാക്ഷാല്‍ പത്രാധിപര്‍.’
‘ങേ, അയാളെ നീ വേണ്ടെന്നുവച്ചിട്ടും കത്തെഴുതിയോ?’ ചിന്നമ്മയുടെ ശബ്ദത്തില്‍ ഒരു പിടിക്കായ്കയുണ്ടായിരുന്നു.
‘അതാണെന്റെയും അദ്ഭുതം.’ കല്യാണി പറഞ്ഞു.
‘ഇതിന്നിയിപ്പം അയാളുടെ അടവാണെങ്കിലോ?’
‘ശ്ശേ ശ്ശേ’ ചിന്നമ്മയുടെ സംശയം കല്യാണി തള്ളിക്കളഞ്ഞു. ‘വളരെ ആത്മാര്‍ത്ഥമായിട്ടു തന്നെയാണ് എഴുതീട്ടുള്ളത്.’
‘എന്നിട്ടോ?’
‘എന്നിട്ടെന്താ? മറുപടി എഴുതേണ്ടത് മര്യാദയല്യോ? മറുപടി എഴുതി അറീച്ചിട്ടുണ്ട്..’
‘അതിനൊന്നും കുഴപ്പമില്ല.’ അല്പമൊന്നാലോചിച്ചിട്ട് ചിന്നമ്മ പറഞ്ഞു. ‘സ്ത്രീവിഷയത്തില്‍ ഏറ്റവും മാന്യനാണ് പത്രാധിപരെന്നാണ് കേട്ടിട്ടുള്ളത്. അങ്ങേരെ പാട്ടിലാക്കാന്‍ സാക്ഷാല്‍ ബാലാമണി വിചാരിച്ചിട്ടും സാധിച്ചിട്ടില്ലെന്നാണ് കേട്ടുകേള്‍വി.’
‘ആരാണ് ബാലാമണി?’ ആകാംക്ഷയോടെ കല്യാണി അന്വേഷിച്ചു.
‘നീ കേട്ടിട്ടില്ലേ? തമിഴ് സംഗീതനാടകവേദിയിലെ താരം. തിരുവനന്തപുരത്തെ അവള്‍ കീഴ്‌മേല്‍ മറിച്ചുകളഞ്ഞില്ലേ?
***** *****
തിരുവനന്തപുരത്തെ കലാസ്വാദകരുടെ ഉത്സവകാലമാണ് തമിഴ് സംഗീതനാടകസംഘങ്ങളുടെ വരവ്. പ്രസിദ്ധി നേടിയ സംഘങ്ങള്‍. മികച്ച പാട്ടുകാര്‍. മികച്ച നടീനടന്മാര്‍. ഹരംകൊള്ളിക്കുന്ന നൃത്തങ്ങള്‍. തീപ്പൊരി ചിതറുന്ന സംഭാഷണങ്ങള്‍. സര്‍വോപരി പുരുഷകാമനകളെ അമ്മാനമാട്ടുന്ന സുന്ദരീമണികളുടെ സാന്നിദ്ധ്യം. അവരെ കാണാന്‍ മാത്രം ഓരോ ദിവസവും നാടകം കാണാന്‍ പോകുന്നവരുണ്ട്. പ്രേക്ഷകരുടെ ഈ ദൗര്‍ബല്യത്തെക്കുറിച്ച് നാടകക്കാര്‍ക്കറിയാം. പ്രേക്ഷകരെ ഇളക്കാന്‍ പോന്ന എന്തെങ്കിലും പുതിയ നമ്പറുകള്‍ അവര്‍ ഓരോ ദിവസവും പുതുതായി ചേര്‍ക്കും. നഗരത്തിലെ ദുര്‍വൃത്തരായ ചില ധനികന്മാര്‍ ചില നടികളുമായി ബന്ധത്തിലേര്‍പ്പെടാറുമുണ്ട്.
അക്കാലത്ത് രാമകൃഷ്ണപിള്ള കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ‘മലയാളി’ പത്രത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റ സഹജമായ സാമൂഹിക നിരീക്ഷണവും ആക്രാമികശൈലിയും ‘മലയാളി’യിലും പ്രതിഫലിച്ചിരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നടമാടുന്ന താളക്കേടുകളെപ്പറ്റി അപ്പോഴപ്പോള്‍ അദ്ദേഹത്തിന് വിവരം ലഭിച്ചുകൊണ്ടിരുന്നു.
അന്ന് അദ്ദേഹം ഓഫീസില്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഒരു പരിചയക്കാരന്‍ അകത്തേക്ക് കയറിവന്നു.
‘തിരുവനന്തപുരത്തുനടക്കുന്ന കാര്യങ്ങളെല്ലാം അറിയില്ലെന്നുണ്ടോ?’
വന്നപാടെ അയാള്‍ ചോദിച്ചു.
‘തിരുവനന്തപുരം രാജധാനിയിലെ വാര്‍ത്തകള്‍ വരെ മലയാളിയില്‍ വരുന്നുണ്ടല്ലോ’ എന്നായിരുന്നു പത്രാധിപരുടെ മറുപടി.
‘ഇത് രാജധാനിയിലെ കാര്യമല്ല, നാടകശാലയിലെ കാര്യമാണ്.’ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.’നാടകശാലയില്‍ നിന്നിറങ്ങിയാല്‍ ദിവാന്‍ കൃഷ്ണസ്വാമി രായരുടെ കിടപ്പറയിലെത്തുന്ന ഒരു നടി തിരുവനന്തപുരത്ത് വിഹരിക്കുന്നുണ്ട്.’
പത്രാധിപര്‍ എഴുത്തു നിര്‍ത്തി അയാളുടെ നേരെ തിരിഞ്ഞു.
‘ബാലാമണിയല്ലേ? ഞാനും ചിലതൊക്കെ കേട്ടു. സുകുമാരനോട് കാര്യങ്ങളന്വേഷിച്ച് ഒന്നെഴുതിത്തരാന്‍ പറഞ്ഞിരുന്നു. ഇതുവരെ കിട്ടിയിട്ടില്ല.’
‘സുകുമാരനൊക്കെ കേട്ടുകേള്‍വികളെ ആശ്രയിക്കാനേ പറ്റൂ. ഈ സംഗതി പത്രാധിപര്‍ തന്നെ നേരിട്ടന്വേഷിച്ചാലേ നിജസ്ഥിതികള്‍ പുറത്തുവരൂ.’
രാമകൃഷ്ണപിള്ള ആലോചിച്ചുനില്ക്കുന്നതുകണ്ട് ആഗതന്‍ തുടര്‍ന്നു: ‘അഭിനയമല്ല അവളുടെ ഉദ്ദേശം. ഞരമ്പുരോഗികളെ പിഴിഞ്ഞ് കാശുണ്ടാക്കുകയാണ്.അതും കണ്ണടയ്ക്കാമെന്നു വിചാരിക്കാം. പക്ഷേ പാവപ്പെട്ടവന്റെ നികുതിപ്പണം ചില വഴികളില്‍ക്കൂടെ അവളുടെ കൈയില്‍ പോകുന്നുണ്ടെങ്കി തടയണ്ടേ?’
രാമകൃഷ്ണപിള്ള അയാളെ നോക്കി തല കുലുക്കി.
പിറ്റേന്ന് തിരുവനന്തപുരത്തെത്തിയ രാമകൃഷ്ണപിള്ള സായാഹ്നത്തില്‍ നാടകം കാണാന്‍ കയറി. അതൊരു സാധാരണ നാടകമായിരുന്നു. ചില നടന്മാരുടെ അമിതാഭിനയം അദ്ദേഹത്തെ മുഷിപ്പിച്ചു. കേട്ടിരിക്കാവുന്നവയായിരുന്നു പാട്ടുകള്‍.
പറഞ്ഞുകേട്ടതുപോലെ ഒരു സുന്ദരി തന്നെയായിരുന്നു ബാലാമണി. എന്നാല്‍, നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ട അവള്‍ അല്പവസ്ത്രയായിരുന്നു. കാമമുണര്‍ത്തുന്നവയായിരുന്നു അവളുടെ ചലനങ്ങള്‍. പത്രാധിപര്‍ ആ മങ്ങിയ ഇരുട്ടില്‍ ചുറ്റുമിരിക്കുന്നവരെയൊക്കെ സൂക്ഷിച്ചുനോക്കി. പുരുഷന്മാര്‍ മാത്രമേയുള്ളൂ. ഏറെയും ചെറുപ്പക്കാര്‍. ബാലാമണിയുടെ ചലനങ്ങളില്‍ കോരിത്തരിച്ചിരിക്കുകയാണവര്‍.ശൃംഗാരമൊഴിച്ചുള്ള രസങ്ങളൊന്നും നടിക്കു വഴങ്ങുന്നതായി അദ്ദേഹത്തിന് തോന്നിയില്ല.
നൃത്തരംഗത്തെക്കാള്‍ ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു പ്രണയരംഗം. കൂടെ അഭിനയിക്കുന്ന നടനെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ ഇഴുകിയും ഇക്കിളിയിട്ടുമാണ് ബാലാമണി നടിച്ചത്.
രണ്ടു ദിവസം കഴിഞ്ഞു പുറത്തിറങ്ങിയ ‘മലയാളി’യില്‍ ‘ബാലാമണി’ എന്ന പേരില്‍ ഒരു ലേഖനമുണ്ടായിരുന്നു.
ലേഖനം ഇങ്ങനെയായിരുന്നു.
ബാലാമണിയും വന്നുചേര്‍ന്നു. തിരുവനന്തപുരത്തിന്റെ ഏതാനും ഭാഗം ക്ഷുദ്രപ്രയോഗത്തിനോ ഇന്ദ്രജാലത്തിനോ അധീനമായതുപോലെ ഭാവം മാറിക്കഴിഞ്ഞു. ബാലാമണിയെക്കുറിച്ചുള്ള വാര്‍ത്ത കാറ്റിലെങ്ങും പറക്കുന്നു. ശ്വാസോച്ഛ്വാസം ചെയ്യുന്നതുകൂടെ വളരെ സൂക്ഷിച്ചു വേണ്ടിയിരിക്കുന്നു. ശ്വസിക്കുന്ന വായുവിനുള്ളില്‍ അടങ്ങീട്ടുള്ളതെന്താണെന്നു നോക്കുക – ബാലാമണി. ഉച്ഛ്വസിക്കുമ്പോള്‍ പുറത്തുപോകാതെ തടയുന്നതെന്താണെന്ന് പരിശോധിക്കൂ – ബാലാമണി അവര്‍ ആദ്യമായി എല്ലാപേരുടെയും നാവിലും ഹൃദയത്തിലും കണ്ണിലും നൃത്തമാടിത്തുടങ്ങിയിരിക്കുന്നു. ഇനി മത്സ്യങ്ങള്‍ പെടുമെന്നതിനു സന്ദേഹമുണ്ടോ? തിരുവനന്തപുരം പട്ടണത്തിലെ ധനപുഷ്ടി എല്ലാ പ്രകാരത്തിലും ക്ഷയിച്ചു. ചക്രം തിരച്ചില്‍ കൊണ്ട് ഏകാദശിവ്രതക്കാരായിരിക്കുന്ന പട്ടണവാസികള്‍ രുഗ്മാംഗദനെപ്പോലെ മോഹിനീവിഭ്രാന്തന്മാരായിത്തീര്‍ന്ന് നാശമാര്‍ഗ്ഗം പ്രാപിക്കുന്നത് അദ്ഭുതമല്ലല്ലോ. രാജ്യത്തിലുള്ള പണത്തെ ചൂഷണം ചെയ്യുന്ന ഈ തമിഴ്‌നാടകം ജനങ്ങള്‍ സൂക്ഷിക്കട്ടെ. പൊതുജനങ്ങളുടെ ആരോഗ്യത്തെ ശിഥിലമാക്കിയ ഈ തമിഴ്‌നാടകം ജനങ്ങള്‍ സൂക്ഷിക്കട്ടെ.






















