കണ്ണൂരിലെത്തിയ രാമകൃഷ്ണപിള്ളയ്ക്ക് വല്ലാത്ത അപരിചിതത്വമാണനുഭവപ്പെട്ടത്.. സാഹിത്യസംഘങ്ങളില്ല. സഹൃദയരായ സുഹൃത്തുക്കളുമില്ല. കല്യാണി അമ്മയും കുട്ടികളും സ്‌കൂളുകളിലേക്ക് പോയിക്കഴിഞ്ഞാല്‍ വലയം ചെയ്യുന്ന ഏകാന്തതയെ വായനയും എഴുത്തും കൊണ്ട് ഭേദിക്കാന്‍ ശ്രമിച്ചു. അനുദിനം പിടിമുറുക്കിക്കൊണ്ടിരുന്ന രോഗം പലപ്പോഴും അതനുവദിച്ചില്ല. അധികനേരം വായിക്കാന്‍ കഴിയാതെ വന്നു. എഴുത്താവട്ടെ, അതിലും പ്രയാസമായി.
ആകെയൊരാശ്വാസം പയ്യാമ്പലത്തെ കടപ്പുറമായിരുന്നു.വൈകുന്നേരം കല്യാണിയും കുട്ടികളും എത്തിക്കഴിഞ്ഞാല്‍ കടപ്പുറത്തുപോകാമെന്നു പറയും. കുട്ടികള്‍ക്കും അത് വളരെ സന്തോഷമായിരുന്നു. കല്യാണിക്കുമാത്രം ചെയ്തു തീര്‍ക്കാനുള്ള വീട്ടുജോലികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നും. പിന്നെപ്പിന്നെ അച്ഛനും മക്കളും കൂടിയായി യാത്ര. അച്ഛനെ ഒരു കളിച്ചങ്ങാതിയെപ്പോലെ അടുത്തുകിട്ടുന്ന ആ നിമിഷങ്ങള്‍ കുട്ടികളെ ആഹ്ലാദിപ്പിച്ചു.
‘ആത്മപോഷിണി’ക്കുള്ള മാറ്ററുകള്‍ പോലും യഥാസമയം അയയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ രാമകൃഷ്ണപിള്ള ഹതാശനായി. തനിക്കെന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് പൂര്‍ണ്ണമായും മനസ്സിലായില്ല. കല്യാണിയാവട്ടെ, എല്ലാം മനസ്സിലാക്കി കരുതലോടെ നീങ്ങുകയായിരുന്നു. ഇടയ്ക്കിടെ പനിയും ചുമയും വന്നിരുന്നതുകൊണ്ട് മദ്രാസിലും പാലക്കാട്ടുമൊക്കെ വച്ച് ഡോക്ടര്‍മാരെ കാണിച്ചിരുന്നു. പനിയുടെ ചില വകഭേദങ്ങളാണെന്നൊക്കെയാണ് ആദ്യമാദ്യം അവരൊക്കെ പറഞ്ഞിരുന്നത്. പിന്നെയത് മലമ്പനിയാണെന്നായി കണ്ടെത്തല്‍..എന്നാല്‍, ഏറ്റവുമൊടുവില്‍ അദ്ദേഹത്തെ ക്ഷയരോഗം ബാധിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞപ്പോള്‍ അക്കാര്യം അദ്ദേഹത്തെ അറിയിക്കാന്‍ കല്യാണിക്ക് മനസ്സ് വന്നില്ല.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളൊക്കെ പൊതുവെ അദ്ദേഹം പാലിച്ചുപോന്നു. പക്ഷേ, ഒരിക്കല്‍ അദ്ദേഹം ക്ഷുഭിതനായി.ശരീരത്തിന് മാത്രമല്ല, മനസ്സിനും വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുകേട്ട് രാമകൃഷ്ണപിള്ള ചിരിച്ചതേയുള്ളൂ. താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് പിടി കിട്ടിയിട്ടില്ല എന്ന് ഡോക്ടര്‍ക്കു തോന്നി. അതുകൊണ്ടയാള്‍ തുറന്നുപറഞ്ഞു:
‘എഴുത്തും വായനയുമൊക്കെ കുറയ്ക്കുക. ഭാരിച്ച കാര്യങ്ങള്‍ ചിന്തിച്ച് മനസ്സിനെ ക്ഷീണിപ്പിക്കാതിരിക്കുക.’
രാമകൃഷ്ണപിള്ള ഒന്നും പറഞ്ഞില്ല. ഡോക്ടര്‍ പോയിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞു:
‘ഡോക്ടര്‍ക്ക് എന്റെ ദേഹസ്ഥിതി അറിയാമായിരിക്കും. പക്ഷേ, മനസ്സിനെക്കുറിച്ച് ഒന്നുമറിയില്ല. എന്റെ മനസ്സിന് ഒരു ക്ഷീണവുമില്ല. പ്രവര്‍ത്തിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ അത് മുരടിക്കും. എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനുവേണ്ടി ജീവിക്കണം? വലംകൈ നിശ്ചലമായാല്‍ ഞാന്‍ ഇടം കൈ കൊണ്ടെഴുതും. എഴുതുകയാണ് എന്റെ ജന്മദൗത്യമായി ദൈവം എന്നെ ഏല്പിച്ചിട്ടുള്ളത്. അത് നിറവേറ്റുന്നില്ലെങ്കില്‍ എന്റെ ജന്മം വെറും മിഥ്യയായിപ്പോവും.’
രോഗത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ഭര്‍ത്താവിനെ അറിയിക്കാന്‍ കഴിയാതെ കല്യാണി വീര്‍പ്പുമുട്ടി.
രാമകൃഷ്ണപിള്ള തന്റെ ഭാവിപദ്ധതികള്‍ കല്യാണിയുടെ മുന്‍പില്‍ അവതരിപ്പിച്ചു.
‘മലയാളഭാഷ സമ്പന്നമാവണമെങ്കില്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.ഒന്ന്, ഭാഷയില്‍ ഒരു നിഘണ്ടു ഉണ്ടാവണം. ഇംഗ്ലീഷിലൊക്കെ എത്രയോ ആധികാരികമായ നിഘണ്ടുക്കളുണ്ട്? നമുക്ക് മരുന്നിന് ഒന്നെങ്കിലുമുണ്ടോ?ഞാന്‍ ഇപ്പോള്‍ത്തന്നെ നിഘണ്ടു രചിക്കാന്‍ തുടങ്ങുകയാണ്. അതുപോലെ അത്യാവശ്യമായി ഉണ്ടാവേണ്ട കൃതിയാണ് മലയാളസാഹിത്യചരിത്രം. രണ്ടും ഒന്നിച്ചുതന്നെ ചെയ്യണമെന്ന് ഞാന്‍ വിചാരിക്കുന്നു.’ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഈ വര്‍ത്തമാനം കേട്ടപ്പോള്‍ കല്യാണിയുടെ മനസ്സ് തേങ്ങി. ‘ദൈവമേ, എന്തൊക്കെ മഹത്തായ ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുള്ളത്? ഇതൊക്കെ എങ്ങനെ സാക്ഷാല്‍ക്കരിക്കും?’
നിഘണ്ടുവിന്റെ പണി പിറ്റേന്നുതന്നെ അദ്ദേഹം തുടങ്ങി. പുസ്തകശേഖരം മുഴുവന്‍ ഒപ്പമില്ലാത്തത് വലിയ പരിമിതിയായി. ഒരു സഹായിയില്ലാതെ പണി മുന്നോട്ടുപോവില്ലെന്ന് കല്യാണിക്കു തോന്നി. പകല്‍ പള്ളിക്കൂടം ജോലിയും അവശേഷിച്ച സമയം വീട്ടുജോലിയും ചെയ്യുന്നതിനിടയില്‍ തനിക്കദ്ദേഹത്തെ സഹായിക്കാന്‍ കഴിയുകയില്ലല്ലോ എന്ന് വിഷമത്തോടെ കല്യാണി ഓര്‍ത്തു.
ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് എഴുതാന്‍ പണിപ്പെട്ടുകൊണ്ടിരുന്ന രാമകൃഷ്ണപിള്ളയ്ക്ക് ഒന്ന് സംസാരിക്കാന്‍ പോലും ആളെ കിട്ടാഞ്ഞത് വലിയ മനസ്താപമുണ്ടാക്കി.
അങ്ങനെ ഒരു ദിവസമാണ് കൈയില്‍ കുറച്ച് ആനുകാലികങ്ങളും ചുരുട്ടിപ്പിടിച്ച് ആ ചെറുപ്പക്കാരന്‍ വീട്ടിലേക്കു കയറിവന്നത്. പുറത്തേക്ക് നോക്കിയിരുന്ന രാമകൃഷ്ണപിള്ള ആദ്യം കണ്ടത് അയാള്‍ വച്ചിരുന്ന ചുവന്ന തൊപ്പിയാണ്.
‘ഞാന്‍.. അച്യുതന്‍….. അങ്ങയുടെ ഒരാരാധകനാണ്’ അയാള്‍ പറഞ്ഞു.
രാമകൃഷ്ണപിള്ളയ്ക്ക് വലിയ ആശ്വാസം അനുഭവപ്പെട്ടു. അച്യുതനോട് വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിച്ചു. തനിക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ലെന്ന് അയാള്‍ തുറന്നുപറഞ്ഞു. നിരന്തരമായ വായന കൊണ്ട് ലഭിച്ച അറിവാണുള്ളത്. അച്യുതന്‍ ഒരു നോട്ടുബുക്ക് നിവര്‍ത്തി അദ്ദേഹത്തെ കാണിച്ചു. കോടിച്ചി അച്യുതന്‍ എന്ന് മുന്‍പേജില്‍ അലസമായി എഴുതിയിരുന്നു. മനോഹരമായ കൈയക്ഷരമായിരുന്നു ഉള്ളിലെ എഴുത്തുകളില്‍. രാമകൃഷ്ണപിള്ള ആദ്യം ശ്രദ്ധിച്ചതും അതുതന്നെ. സ്വദേശാഭിമാനിയെക്കുറിച്ചുള്ള ഒരു ലേഖനമാണ് അയാള്‍ കാട്ടിയത്.
‘ഇതൊക്കെ അച്യുതന്‍ എഴുതിയ ലേഖനങ്ങളാണോ?’
‘അല്ല. വിവിധ പ്രസിദ്ധീകരങ്ങളില്‍ വരുന്ന ശ്രദ്ധേയമായ ലേഖനങ്ങള്‍ ഞാന്‍ പകര്‍ത്തി സൂക്ഷിക്കുന്നതാണ്. അങ്ങയുടെ ‘നാടുകടത്തല്‍’പുസ്തകമെന്റെ കൈയിലുണ്ട്. അത് വളരെ ഇഷ്ടമായതുകൊണ്ട് ബുക്കില്‍ ഞാന്‍ പകര്‍ത്തിവച്ചിട്ടുമുണ്ട്.’
ഒരു വിചിത്ര മനുഷ്യനെ കാണുന്ന കൗതുകത്തോടെ രാമകൃഷ്ണപിള്ള അയാളെ നോക്കി.
തന്നെക്കുറിച്ചുള്ള ലേഖനം അദ്ദേഹം വായിച്ചുനോക്കി.
”കോഴിക്കോട്ടുനിന്നിറങ്ങുന്ന ഒരു കൊച്ചുമാസികയില്‍ വന്ന ലേഖനമാണ്. മാസിക കൈയിലുണ്ട്. അങ്ങ് കണ്ടിട്ടില്ലെങ്കില്‍ ഞാന്‍ കൊണ്ടുവരാം..”
‘ഞാന്‍ കണ്ടിട്ടില്ല. ഈ മാസികയെപ്പറ്റി കേട്ടിട്ടുമില്ല.’
റാപ്പര്‍ പൊട്ടിക്കാതെ അവിടെക്കിടന്ന മാസികകളിലേക്കു നോക്കി അച്യുതന്‍ ചോദിച്ചു: ‘ഇതൊന്നും അങ്ങേക്ക് വായിക്കണമെന്നില്ലേ?’
‘അധികം വായിക്കാന്‍ കഴിയുന്നില്ല. വായിച്ചുതരാമെങ്കില്‍ ഉപകാരം.’
അച്യുതന്‍ വേഗം തന്നെ റാപ്പറുകള്‍ പൊട്ടിച്ച് മാസികകള്‍ എടുത്തുനോക്കി ഉള്ളടക്കങ്ങള്‍ പറഞ്ഞു. അദ്ദേഹം ആവശ്യപ്പെട്ടതൊക്കെ വായിച്ചുകൊടുത്തു.
അന്ന് യാത്രയാവുമ്പോള്‍ താന്‍ വായിച്ചിട്ടില്ലാത്ത ചില മാസികകള്‍ വായിച്ചിട്ട് തിരികെ കൊണ്ട് വരാമെന്നു പറഞ്ഞ് കൈയിലെടുത്തു. തന്റെ പക്കലുള്ള ചില പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം കണ്ടിട്ടില്ലെന്നു പറഞ്ഞപ്പോള്‍ അടുത്ത ദിവസം തന്നെ അത് കൊണ്ട് വരാമെന്നു പറഞ്ഞു.
രാമകൃഷ്ണപിള്ളയ്ക്ക് വലിയ ആശ്വാസമനുഭവപ്പെട്ട ദിവസമായിരുന്നു അത്. ഇങ്ങനെ ഒരാള്‍ സഹായിക്കാനുണ്ടെങ്കില്‍ നിഘണ്ടുവും സാഹിത്യചരിത്രവുമെല്ലാം തനിക്ക് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് തീര്‍ച്ചയായി.
കല്യാണി വന്നപ്പോള്‍ അദ്ദേഹം അച്യുതനെക്കുറിച്ചു പറഞ്ഞു.ഭര്‍ത്താവിന്റെ ആഹ്ലാദം അവള്‍ക്ക് മനസ്സിലായി. അത് അവള്‍ക്കും ആശ്വാസം പകര്‍ന്നു.
‘നാളെ വരുമ്പോള്‍ അയാളോട് ഞാന്‍ വരുന്നതുവരെ ഇരിക്കാന്‍ പറയൂ. കാണാമല്ലോ. ഭക്ഷണവും കൊടുക്കാം. ‘അച്യുതന്‍ വീട്ടിലെ ഒരംഗം പോലെയായി. കല്യാണിക്കും നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ ഒരാളായി. കുട്ടികള്‍ക്ക് പ്രിയപ്പെട്ട മാമനായി. രാമകൃഷ്ണപിള്ളയുടെ സര്‍ഗ്ഗോത്സാഹത്തിന് മങ്ങിമങ്ങിപ്പോയ തിരി തെളിഞ്ഞുകത്തുന്ന അനുഭവമായിരുന്നു.
എന്നാല്‍, ആ തെളിഞ്ഞുകത്തല്‍ കരിന്തിരി കത്തുന്നതിന് മുന്‍പുള്ള ആളിക്കത്തലാണെന്ന് കല്യാണിക്കു മനസ്സിലായി.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകളെല്ലാം കൃത്യമായി കൊടുത്തിട്ടും ക്ഷീണവും പനിയും ചുമയും വര്‍ദ്ധിച്ചതേയുള്ളൂ.. കല്യാണി ഡോക്ടര്‍മാരുമായി വീണ്ടും വീണ്ടും സംസാരിച്ചു. ക്ഷയരോഗത്തിന് ഇതില്പരം ചികിത്സയൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു.
മുങ്ങിച്ചാവാന്‍ പോകുന്നവന്‍ കിട്ടുന്ന തുരുമ്പില്‍ കയറിപ്പിടിക്കുന്നതുപോലെ അവിടെ വരുന്ന സന്ദര്‍ശകരും സ്‌നേഹിതരും നിര്‍ദേശിക്കുന്ന നാട്ടുചികിത്സകളും പരീക്ഷിച്ചുകൊണ്ടിരുന്നു. അസുഖത്തിന് ശമനമൊന്നുമില്ലെന്നു കാണുമ്പോള്‍ അവരൊക്കെ പതുക്കെപ്പതുക്കെ പിന്നാക്കം വലിഞ്ഞു.
ഒടുവില്‍ പ്രസിദ്ധനായ രാവുണ്ണി വൈദ്യരെയും വരുത്തി. അദ്ദേഹം നിര്‍ദേശിച്ച ഔഷധങ്ങള്‍ കഴിച്ചപ്പോള്‍ നേരിയ ഒരാശ്വാസം കണ്ടു.
‘നോക്ക്. നല്ല സുഖം തോന്നുന്നു.’ രാമകൃഷ്ണപിള്ള പറഞ്ഞു: ‘ഞാന്‍ പറഞ്ഞില്ലേ? നിഘണ്ടു എഴുതിത്തീരും മുന്‍പ് ദൈവം എന്നെ വിളിക്കില്ല.’
ഭര്‍ത്താവിന്റെ വാക്കുകള്‍ കല്യാണിയെ സന്തോഷിപ്പിച്ചുവെങ്കിലും അത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. യഥാര്‍ത്ഥ രോഗമെന്തെന്ന് അദ്ദേഹത്തിനറിയില്ലല്ലോ.
കല്യാണി ആശങ്കിച്ചതുപോലെ ആ സാന്ത്വനങ്ങളെല്ലാം താല്‍ക്കാലികമായിരുന്നു.
ഡിസംബര്‍ മാസത്തിലെ തണുത്ത ദിവസങ്ങളില്‍ രോഗം വല്ലാതെ മൂര്‍ച്ഛിച്ചു. പനി ഇടവിട്ടിടവിട്ട് വന്നു. ചുമ നീണ്ടുനീണ്ടു പോയി. തണുപ്പ് കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി.
വേണ്ടപ്പെട്ടവരെയൊക്കെ വിവരമറിയിക്കാമെന്ന് ഡോക്ടര്‍ ഉപദേശിച്ചു. എന്നാല്‍ വീട്ടുകാരെയും നാട്ടുകാരെയും തന്റെ സ്ഥിതി അറിയിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് ഭര്‍ത്താവ് കര്‍ശനമായി വിലക്കിയതുകൊണ്ട് എഴുതിവച്ച കത്തുകള്‍ ഒന്നും കല്യാണി പോസ്റ്റ് ചെയ്തില്ല. പക്ഷേ, തരവത്ത് അമ്മാളു അമ്മയെ വിവരമറിയിക്കാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. കത്ത് കിട്ടിയ ഉടന്‍തന്നെ അമ്മാളു കണ്ണൂരിലെത്തി. അമ്മയെ കണ്ടപ്പോള്‍ രാമകൃഷ്ണപിള്ള ബോധം കെട്ട് വീണു. കണ്ടുനിന്നവര്‍ പരിഭ്രമിച്ചു. കല്യാണി കരഞ്ഞു. എന്നാല്‍, മുഖത്തു വെള്ളം തളിച്ചപ്പോള്‍ അദ്ദേഹം കണ്ണ് തുറന്നു.
‘എന്താ, എന്താ?’ ഒരു സ്വപ്‌നത്തില്‍ നിന്നുണര്‍ന്നപോലെ അദ്ദേഹം ചോദിച്ചു. പിന്നെ ബോധം തെളിഞ്ഞപ്പോള്‍ കൂടുതല്‍ വിശദീകരിച്ചു.
‘എന്താണ് സംഭവിച്ചതെന്നെനിക്കറിയില്ല. വേറേ ഏതോ ലോകത്തു പോയതുപോലെ…’
അമ്മാളു അമ്മയ്ക്ക് പുറമെ സ്വസഹോദരന്റെ അവസ്ഥയറിഞ്ഞു പദ്മനാഭപിള്ളയും എത്തി.
മൂര്‍ക്കോത്ത് കുമാരനെ രാമകൃഷ്ണപിള്ള കത്തയച്ചുവരുത്തി..’ആത്മപോഷിണി’യുടെ ചുമതല താല്‍ക്കാലികമായി ഏറ്റെടുക്കണമെന്ന് പറഞ്ഞു. തനിക്ക് സുഖമാവുന്നതുവരെ എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അതുകഴിഞ്ഞാല്‍ തിരികെ എടുത്തോളാം. ലേഖനങ്ങളും നിരൂപണത്തിനായി കിട്ടിയ പുസ്തകങ്ങളും കുമാരനെ ഏല്പിച്ചു.
ഈ രംഗം കണ്ടുനിന്ന കല്യാണിക്ക് വിഷമം കൊണ്ട് വീര്‍പ്പുമുട്ടി. സുഖമാവുമ്പോള്‍ തിരിച്ചെടുക്കാം എന്ന് അദ്ദേഹം പറയുന്നു. പക്ഷേ, തിരിച്ചുവരാത്ത യാത്രയ്ക്കാണ് താന്‍ പോകുന്നതെന്ന് അദ്ദേഹം അറിയുന്നില്ലല്ലോ.
ഒരാഴ്ച കഴിഞ്ഞപ്പോള്‍, ഉടനെ ആപത്തൊന്നുമുണ്ടാവില്ലെന്ന വിശ്വാസത്തോടെ അമ്മാളു അമ്മ തിരിച്ചുപോയി.
കോടതി പൂട്ടാനുള്ള സമയമടുത്തതിനാല്‍ തനിക്ക് പോകേണ്ടതുണ്ടെന്നും കോടതി പൂട്ടിയശേഷം തിരിച്ചെത്താമെന്നും പദ്മനാഭപിള്ള പറഞ്ഞു. അത് മതിയെന്നും ക്ഷീണം മാറിയിട്ട് ആര്യവൈദ്യശാലയില്‍ ചികിത്സയ്ക്ക് പോകാനുദ്ദേശ്യമുണ്ടെന്നും അപ്പോള്‍ ഒന്നിച്ചു പോകാമെന്നും രാമകൃഷ്ണപിള്ള ജ്യേഷ്ഠനോടു പറഞ്ഞു. അതുകേട്ട് പ്രത്യാശയോടെയാണ് അദ്ദേഹം മടങ്ങിപ്പോയത്.
എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോള്‍ വീട് വീണ്ടും നിശ്ശബ്ദതയിലമര്‍ന്നു. കല്യാണിക്കും കുട്ടികള്‍ക്കും പുറമേ സഹായത്തിനായി നാട്ടില്‍ നിന്നെത്തിയ അനന്തിരവനും ഒരാരാധകനായ നാരായണപിള്ളയുമുണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ അച്യുതനും എത്തിയിരുന്നു.
രാത്രിയില്‍ രാമകൃഷ്ണപിള്ളയുടെ മുറിയില്‍ത്തന്നെ അനന്തിരവന്‍ കിടന്നു. അദ്ദേഹത്തിനുവേണ്ട ശുശ്രൂഷകളൊക്കെ അയാളാണ് ചെയ്തത്. കല്യാണി കുഞ്ഞുങ്ങളോടൊപ്പം അടുത്ത മുറിയില്‍ ഉറങ്ങി.
‘ഡാളീ..ഡാളീ…’
ഒരലര്‍ച്ച പോലെയാണ് ആ ശബ്ദം ഉയര്‍ന്നുകേട്ടത്.
കല്യാണി ഞെട്ടിയുണര്‍ന്നു.ഭര്‍ത്താവിന്റെ മുറിയിലേക്കോടി.
അനന്തിരവന്‍ പിടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു.
രാമകൃഷ്ണപിള്ള ശാന്തമായി എഴുന്നേറ്റിരിക്കുന്നു.
‘എന്താ, എന്താ, എന്താണ്?’
പരിഭ്രമത്തോടെ കല്യാണി ആരാഞ്ഞു.
‘ഡാളീ.. മക്കളെ വിളിക്കൂ..’
കല്യാണി വേഗം മക്കളുടെ അടുത്തേക്കോടി. കുട്ടികളെ കുലുക്കിവിളിച്ചു. കണ്ണു തിരുമ്മി പാതിയുറക്കത്തില്‍ അവരെഴുന്നേറ്റു. കൈകളില്‍ അവരെ വലിച്ചെടുത്തുകൊണ്ട് ഭര്‍ത്താവിന്റെ അടുത്തെത്തി.
രാമകൃഷ്ണപിള്ള കുട്ടികളെ രണ്ടാളെയും ശരീരത്തോട് ചേര്‍ത്തുപിടിച്ചു. ശിരസ്സിലും നെറുകയിലും ചുംബനങ്ങള്‍ ചൊരിഞ്ഞു.
പിന്നെ തലയണക്കടിയില്‍ പരതി ഒരു തുകല്‍സഞ്ചി പുറത്തെടുത്തു. അദ്ദേഹത്തിന്റെ എഴുത്തുസാമഗ്രികളാണ് അതിനുള്ളിലെന്ന് കല്യാണിക്കറിയാമായിരുന്നു.
‘മക്കളേ, ഗോമതീ.. ഉണ്ണീ..ഈ അച്ഛന് നിങ്ങള്‍ക്കായി തരാന്‍ ഇതേയുള്ളൂ. ഇതുകൊണ്ടാണ് അച്ഛന്‍ ജീവിച്ചത്. ഒരു പക്ഷേ, നിങ്ങള്‍ക്കും ഇതുകൊണ്ട് ജീവിക്കേണ്ടിവന്നേക്കാം. പിന്നെ നാട്ടിലെ ലൈബ്രറിയില്‍ അച്ഛന്‍ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളുണ്ട്. അതിന്റെയും അവകാശികള്‍ നിങ്ങളാണ്.’
ഒന്നും മനസ്സിലാവാതെ കുട്ടികള്‍ മിഴിച്ചുനിന്നു. കല്യാണിയുടെ കണ്ണുകളില്‍ നിന്ന് അശ്രുക്കള്‍ പ്രവഹിച്ചുകൊണ്ടിരുന്നു.
കുഞ്ഞുങ്ങളെക്കൊണ്ട് അച്ഛന്റെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്‌കരിപ്പിച്ചു കല്യാണി.
‘ശരി. ശരി. പോയിക്കിടന്നുറങ്ങിക്കൊള്ളൂ. ഡാളിയും പൊയ്‌ക്കോ. എനിക്ക് പോകാറായി..എന്നാലും സമയമുണ്ട്. പോയിക്കിടന്നുറങ്ങ്..’
കുട്ടികളെ മുറിയില്‍ കൊണ്ടുപോയി കിടത്തിയശേഷം കല്യാണി ഭര്‍ത്താവിന്റെ മുറിയിലേക്കുതന്നെ തിരിച്ചുവന്നു. അപ്പോഴേക്കും അദ്ദേഹം കണ്ണുകള്‍ പൂട്ടി ഉറക്കം പിടിച്ചുകഴിഞ്ഞിരുന്നു. കുറേനേരം നോക്കിനിന്നശേഷം സഹായികളെ ശല്യപ്പെടുത്താതെ അവള്‍ കുട്ടികളുടെ അടുത്തേക്ക് തിരിച്ചുവന്നു.
കുറേനേരം തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴേക്ക് ഉറക്കം അവളുടെ കണ്ണുകളിലേക്ക് അരിച്ചുകയറി. എന്നാല്‍, അവളുടെ നിദ്രയിലേക്ക് ഭീകരസ്വപ്‌നങ്ങള്‍ കടന്നുവന്നു. കൂരാക്കൂരിരുട്ടില്‍ തെളിയുന്ന വിചിത്രരൂപങ്ങളും വികൃതശബ്ദങ്ങളും…
പെട്ടെന്ന് വാതില്‍ക്കല്‍ ഉച്ചത്തിലുള്ള മുട്ട് കേട്ടു. കല്യാണി പിടഞ്ഞെഴുന്നേറ്റ് വാതില്‍ക്കലേക്കോടി. താന്‍ സ്വപ്‌നത്തില്‍ കണ്ട തരത്തിലുള്ള ഒരു വിചിത്രമനുഷ്യനായിരുന്നു അത്. കല്യാണി ഭയം കൊണ്ട് നടുങ്ങി.
‘രാമകൃഷ്ണനെ വിളിക്കൂ…ഞാന്‍ അയാളെയും കൊണ്ട് ഒരു യാത്ര പോകുകയാണ്.’
അയാള്‍ ഉച്ചത്തില്‍ വികൃതമായി ചിരിച്ചു.
‘ഇല്ല. ഇല്ല. അദ്ദേഹം വരുന്നില്ല.’
കല്യാണി അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു.
‘എന്താ ഡാളീ ഇത്? പോയിട്ട് ഞാനിങ്ങു വരില്ലേ?’
കല്യാണി തിരിഞ്ഞു നോക്കി. ഭര്‍ത്താവുണ്ട് യാത്രാവേഷത്തില്‍ പിന്നില്‍ നില്‍ക്കുന്നു!
അവളുടെ കരച്ചിലോ വിലക്കുകളോ വകവയ്ക്കാതെ ഭര്‍ത്താവ് ആ വിചിത്ര പുരുഷന്റെകൂടെ പടിയിറങ്ങിപ്പോയി.
‘ഡാളീ.. ഡാളീ..’ രാമകൃഷ്ണപിള്ളയുടെ ഉച്ചത്തിലുള്ള വിളി കേട്ട് കല്യാണി ദുഃസ്വപ്‌നത്തില്‍ നിന്നുണര്‍ന്നു. ഭര്‍ത്താവിനെ യാത്രയാക്കാനായി അവള്‍ അദ്ദേഹത്തിന്റെ അടുത്തേക്കോടി.






















