‘ഞാന്‍ ഇന്നലെ ഇലഞ്ഞിമൂടുവീട്ടില്‍ പോയി അമ്മയെ കണ്ടു. പുത്രദുഃഖത്താല്‍ കൃശയായി, ദീനയായി, മലിനവസ്ത്രധാരിണിയായി, പുറത്തളത്തില്‍ തൂണും ചാരിയിരുന്ന് ‘രാമകൃഷ്ണാ, രാമകൃഷ്ണാ’എന്ന് ജപിച്ചു കണ്ണുനീര്‍ വാര്‍ത്തുകൊണ്ടിരുന്ന ആ സാധ്‌വിയെ കണ്ടപ്പോള്‍ ……’ തുടര്‍ന്നുവായിക്കാനാവാതെ കല്യാണി കത്തില്‍ നിന്നും കണ്ണുകളുയര്‍ത്തി രാമകൃഷ്ണപിള്ളയെ നോക്കി. അവിശ്വസനീയമായ ഒരു കാഴ്ചയാണ് അവള്‍ കണ്ടത്. ഭര്‍ത്താവിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. തടഞ്ഞുനിര്‍ത്താനാവാതെ നീര്‍ക്കണങ്ങള്‍ താഴേക്കൊഴുകാന്‍ തുടങ്ങുന്നു.
തങ്ങളുടെ ദാമ്പത്യജീവീതത്തില്‍ ഇന്നേവരെ അദ്ദേഹം കണ്ണുനീര്‍ വാര്‍ക്കുന്നത് കല്യാണി കണ്ടിട്ടുണ്ടായിരുന്നില്ല. എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ കല്യാണി കുഴങ്ങി. അവള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ചാരിയിരുന്നു. രാമകൃഷ്ണപിള്ള സഹോദരന് വീണ്ടും കത്തെഴുതി. അമ്മയുടെ ആരോഗ്യവിവരം അറിയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. കത്തിന്റെ മറുപടി കാത്തിരിക്കുന്നതിനിടെ എഫ്.എല്‍.പരീക്ഷ വന്നു. എല്ലാ ബദ്ധപ്പാടുകള്‍ക്കുമിടയില്‍ രാമകൃഷ്ണപിള്ള എഫ്.എല്ലിനും കല്യാണി ബി.എ.യ്ക്കും പഠിക്കുന്നുണ്ടായിരുന്നു.
കല്യാണി വരുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പത്രം താഴേക്ക് ഊര്‍ന്നുവീഴുന്നതാണ് കണ്ടത്.. അദ്ദേഹം ഭിത്തിയിലേക്ക് ചാരുന്നു. അവള്‍ ആ പത്രം കടന്നെടുത്തു. ഒരു മൂലയിലായി ചരമം എന്ന തലക്കെട്ടിനുതാഴെ ആ വാക്കുകള്‍ വായിച്ചെടുത്തു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മാതാവ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ നിമിത്തം നിര്യാതയായി എന്നാണു വാര്‍ത്ത. കല്യാണി രാമകൃഷ്ണപിള്ളയെ പിടിച്ച് കസേരയിലേക്കിരുത്തി.ആ കണ്ണുകള്‍ നിറഞ്ഞുതൂവുന്നത് അവള്‍ കണ്ടു.’എന്നാലും അണ്ണാ.. എന്നോടിങ്ങനെ….’ ദുര്‍ബലമായ സ്വരത്തില്‍ രാമകൃഷ്ണപിള്ള മന്ത്രിച്ചു. അമ്മയുടെ അവസ്ഥ ജ്യേഷ്ഠന്‍ അറിയിക്കാതിരുന്നത് അദ്ദേഹത്തെ വല്ലാതെ മുറിപ്പെടുത്തിയിരിക്കുന്നു എന്നവള്‍ക്ക് മനസ്സിലായി.നീണ്ടുനിന്ന നിശ്ശബ്ദതയുടെ ഒടുവില്‍ സ്വയം സമാധാനിക്കാനോ ഭര്‍ത്താവിനെ സമാധാനിപ്പിക്കാനോ കഴിയാതെ കല്യാണി പറഞ്ഞു: ‘അന്ന് നാട്ടില്‍ നിന്നുപോരുമ്പോള്‍ അമ്മയെ ഈശ്വരസന്നിധിയില്‍ വച്ച് കണ്ടുകൊള്ളാം എന്ന് പറഞ്ഞില്ലേ? അതാണിപ്പോള്‍ സംഭവിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം പദ്മനാഭപിള്ളയുടെ കത്തു വന്നു. സഹോദരനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അമ്മയുടെ വിശേഷങ്ങളെല്ലാം അതിലെഴുതിയിരുന്നു.
മദ്രാസിലേക്കു വരാന്‍ ആകാംക്ഷയോടെ തയ്യാറെടുത്തിരിക്കുകയായിരുന്നു അമ്മ. പെട്ടെന്നൊരു പനി പിടിപെട്ടു. പനി വസൂരിയായി മാറി. ആ അവസ്ഥയില്‍ അഞ്ചുദിവസമേ കിടന്നുള്ളൂ. പെട്ടെന്ന് മരണം സംഭവിച്ചു.
കത്ത് ഇങ്ങനെ തുടര്‍ന്നു: ‘നിനക്ക് പരീക്ഷ ആണെന്നെനിക്കറിയാം. അതിന്നിടെ മന:പ്രയാസമുണ്ടാക്കണ്ട എന്ന് വിചാരിച്ചു. എന്തായാലും നിനക്ക് തിരുവനന്തപുരത്തുവന്ന് അമ്മയെ കാണാന്‍ സാധിക്കില്ലല്ലോ.പരീക്ഷ കഴിഞ്ഞാലുടന്‍ അറിയിക്കാം എന്ന് കരുതി…’
‘പരീക്ഷ കഴിഞ്ഞിട്ട് അറിയിക്കാന്‍ ഇരുന്നതാണ്. എന്നിട്ട് പരീക്ഷയുടെ തലേന്ന് തന്നെ മരണവിവരമറിയുക…’ആത്മഗതം പോലെ കല്യാണി പറഞ്ഞു.
‘എന്നിട്ടും ഞാന്‍ പരീക്ഷ എഴുതിയല്ലോ.’ രാമകൃഷ്ണപിള്ള അവള്‍ക്കു മറുപടി നല്കി.
‘എന്തൊക്കെ എഴുതിയോ ആവോ? റിസള്‍ട്ട് വരുമ്പോ അറിയാം. ‘രാമകൃഷ്ണപിള്ള മറുപടിയൊന്നും പറഞ്ഞില്ല. ആത്മവിശ്വാസം കൈവിട്ടുപോയ അവസ്ഥ. എന്നാല്‍ ആത്മവിശ്വാസം മാത്രമാണല്ലോ തന്റെ മൂലധനം എന്നും അടുത്തനിമിഷം അദ്ദേഹം ഓര്‍ത്തു. അത് കൈവിട്ടാല്‍ ജീവിതം കൈവിടുന്നത് പോലെയല്ലേ?എഫ്.എല്‍.പരീക്ഷയുടെ റിസള്‍ട്ട് വന്നു. രാമകൃഷ്ണപിള്ള ജയിച്ചു. എന്നാല്‍, പിന്നാലെ നടന്ന ബി.എ. പരീക്ഷ എഴുതിയ കല്യാണി അമ്മ തോല്‌വിയടയുകയാണുണ്ടായത്. അത് അപ്രതീക്ഷിതമായിരുന്നില്ല. വീട്ടുജോലികളും പുറത്തു ചെയ്യേണ്ടിവന്ന ചില്ലറ പണികളും കുട്ടികളെ നോക്കലും അസഹ്യമായ ചൂടും എല്ലാം ചേര്‍ന്ന് കല്യാണിയെ തോല്പിച്ചു എന്ന് പറയുന്നതാവും ശരി.
ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തന്നെ അന്വേഷിച്ചു എന്ന് രാമകൃഷ്ണപിള്ള അറിഞ്ഞു. ഭാവിയിലെ വലിയ നേതാവായും അസാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള വ്യക്തിയായും രാമകൃഷ്ണപിള്ള കരുതിയിരുന്ന ആളാണ് ശങ്കരന്‍ നായര്‍..അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു. നിരന്തരമായ സാമൂഹികപ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഇടപെടലുകള്‍ കൊണ്ടും സമൂഹത്തില്‍ അദ്ദേഹം ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
കല്യാണിയോടൊപ്പം രാമകൃഷ്ണപിള്ള അദ്ദേഹത്തെ സന്ദര്‍ശിച്ചു.
‘ദി ട്രാവന്‍കൂര്‍ ഡിപോര്‍ട്ടേഷന്‍’ വായിച്ചു. രാമകൃഷ്ണപിള്ള മലയാളത്തില്‍ മാത്രമെഴുതുന്ന ആളാണെന്നായിരുന്നു എന്റെ ധാരണ.’ പരിചയപ്പെട്ടപാടെ ശങ്കരന്‍ നായര്‍ പറഞ്ഞു.
‘മലയാളത്തില്‍ തന്നെയാണ് പ്രധാനമായും എഴുതാറ്.’രാമകൃഷ്ണപിള്ള പറഞ്ഞു. ‘എന്നാല്‍, മലയാളപത്രമായ ‘സ്വദേശാഭിമാനി’യില്‍ത്തന്നെ ചില ലേഖനങ്ങള്‍ ഇംഗ്ലീഷിലെഴുതിയിട്ടുണ്ട്. അതിന്റെ കാരണം, ദിവാന് മലയാളമറിയില്ല എന്നതുകൊണ്ട് അദ്ദേഹം നേരിട്ട് തന്നെ അറിയേണ്ട കാര്യങ്ങള്‍ അറിയിക്കണം എന്ന് കരുതിയാണ്. ഉദ്യോഗസ്ഥര്‍ ട്രാന്‍സ്‌ലേറ്റ് ചെയ്തു കൊടുക്കുമ്പോള്‍ നമ്മള്‍ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ ശരിയായി ബോധ്യപ്പെടുത്തി എന്ന് വരില്ല. മദ്രാസില്‍ നിന്നുള്ള ഇംഗ്ലീഷ് പത്രങ്ങളിലും ഇടയ്‌ക്കെഴുതാറുണ്ട്. പിന്നെ, ഡിപോര്‍ട്ടേഷന്‍ മലയാളത്തിലും എഴുതിയിട്ടുണ്ട്, ‘എന്റെ നാടുകടത്തല്‍’ എന്നപേരില്‍.’
‘സ്വദേശാഭിമാനി’ കുറേ ലക്കങ്ങള്‍ പലേടങ്ങളില്‍ നിന്നായി ഞാന്‍ വരുത്തി വായിച്ചിരുന്നു. താങ്കള്‍ക്ക് ലഭിച്ച ശിക്ഷ അന്യായം എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.’
മഹാനായ ആ നീതിജ്ഞന്റെ വാക്കുകള്‍ രാമകൃഷ്ണപിള്ളയ്ക്ക് അനല്പമായ സന്തോഷം പകര്‍ന്നു.
‘പുതിയ പുസ്തകങ്ങള്‍ വല്ലതും എഴുതുന്നുണ്ടോ?’
‘ഇപ്പോള്‍ എന്റെ പ്രധാനപണി എഴുത്തു തന്നെയാണ്. വൃത്താന്തപത്രപ്രവര്‍ത്തനം എന്നൊരു പുസ്തകം തീര്‍ത്തിട്ടുണ്ട്. ഭാഷയില്‍ ആദ്യമായിട്ടായിരിക്കും ഈ വിഷയത്തില്‍ ഒരു പുസ്തകം…’
‘അതെ. അതെ. മലയാളത്തില്‍ മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഈ വിഷയം പുസ്തകമായി വന്നിട്ടില്ല. ചരിത്രപ്രാധാന്യമുണ്ട് നിങ്ങളുടെ ഈ പുസ്തകത്തിന്.’
പ്രോത്സാഹകരമായ ഈ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ ഭാവിപരിപാടികളെപ്പറ്റിയും രാമകൃഷ്ണപിള്ള മനസ്സ് തുറന്നു.
‘ചില ജീവചരിത്രങ്ങളെഴുതാനും പരിപാടിയുണ്ട്..നമ്മുടെ ആളുകള്‍ വേണ്ടത്ര അറിയാത്തവരും അറിയേണ്ടവരുമായ ചിലരെപ്പറ്റി…’
‘ഉദാഹരണം പറയാമോ ?’ ‘മോഹന്‍ ദാസ് ഗാന്ധി, കാറല്‍ മാര്‍ക്‌സ്…’
‘വണ്ടര്‍ഫുള്‍!’ തികഞ്ഞ മതിപ്പോടെ ശങ്കരന്‍ നായര്‍ ഉറക്കെ പറഞ്ഞു. ‘രാമകൃഷ്ണപിള്ളയ്ക്കറിയാമോ? നിങ്ങള്‍ ചരിത്രം ചമയ്ക്കു കയാണ്.. കാരണം, ഈ പറഞ്ഞവരൊക്കെ നമ്മുടെ ലോകത്തെ കീഴ്‌മേല്‍ മറിക്കാന്‍ പോകുന്നവരാണ്. ഇന്നാരും അത് മനസ്സിലാക്കുന്നില്ല. നിങ്ങള്‍ അത് മനസ്സിലാക്കി. ഭാഷയിലെ ആദ്യത്തെ പുസ്തകങ്ങളുമെഴുതുന്നു..’
പരസ്പരബഹുമാനം പുലര്‍ത്തുന്ന ആ സംഭാഷണം അങ്ങനെ തുടര്‍ന്നു. കല്യാണി കൗതുകപൂര്‍വ്വം അത് കേട്ടിരുന്നു.
എന്നാല്‍, ആ സംഭാഷണത്തിലൂടെ ശങ്കരന്‍ നായര്‍ ഒരു കാര്യം കൂടി മനസ്സിലാക്കി- ആ കുടുംബത്തിന്റെ ദയനീയമായ ദാരിദ്ര്യം. ഒരു ചെറിയ പരിഹാരമാര്‍ഗം അദ്ദേഹം അപ്പോള്‍ത്തന്നെ നിര്‍ദേശിച്ചു. തന്റെ രണ്ടു കുട്ടികള്‍ക്ക് കല്യാണി ട്യൂഷനെടുക്കുക.. തന്റെ തൊഴിലായി കല്യാണി കണ്ടിരുന്നത് അദ്ധ്യാപനം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ശങ്കരന്‍ നായരുടെ നിര്‍ദേശം അവര്‍ സന്തോഷപൂര്‍വം സ്വീകരിച്ചു.
പിന്നെയുള്ള ദിവസങ്ങളില്‍ അവരുടെ അധ്വാനഭാരം കൂടി.കല്യാണി ട്യൂഷന് പുറത്തേക്കുപോകുമ്പോള്‍ വീട്ടുജോലികളെല്ലാം രാമകൃഷ്ണപിള്ള തന്നെ ചെയ്തു. തിരക്കുകള്‍ക്കിടയിലും മക്കളെ അവര്‍ മാറിമാറി പഠിപ്പിച്ചു.
ഒരു ദിവസം കല്യാണി മുന്നില്‍ വന്നുനിന്നപ്പോള്‍ അവളെന്തോ വിശേഷവുമായാ
ണ് വന്നിരിക്കുന്നതെന്ന് രാമകൃഷ്ണപിള്ളയ്ക്ക് തോന്നി. കല്യാണി ചിരിച്ചു. ആ ചിരിയും അസാധാരണമായി അദ്ദേഹത്തിനനുഭവപ്പെട്ടു. അതില്‍ സന്തോഷമുണ്ടായിരുന്നു. ലജ്ജയുണ്ടായിരുന്നു.
‘ഉം, എന്താ?’
രാമകൃഷ്ണപിള്ളയുടെ ചോദ്യം കേട്ട് അവള്‍ വീണ്ടും ചിരിച്ചു. നിമിഷനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവള്‍ പറഞ്ഞു: ‘നമ്മുടെ ദുരിതങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരാള്‍ കൂടി വരുന്നു.’ രാമകൃഷ്ണപിള്ള ചാടിയെഴുന്നേറ്റു. അവളെ ചേര്‍ത്തുപിടിച്ചു.
ജീവിതത്തിലെ ഈ ദുരിതസന്ധിയില്‍ ഒരു പ്രകാശകിരണമായാണ് വരാനിരിക്കുന്ന സന്തതിയെ അവര്‍ കണ്ടത്. എന്നാല്‍, കൂടുതല്‍ കഷ്ടപ്പാടുകളും കൊണ്ടാണ് ആ നവാതിഥിയുടെ വരവെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അനുഭവങ്ങള്‍. ചുട്ടുപഴുത്ത വെയിലില്‍ പണികള്‍ ചെയ്യുന്നതിന്നിടെ രാമകൃഷ്ണപിള്ള ജ്വരബാധിതനായി. പിന്നാലെ കല്യാണിയെയും രോഗം പിടികൂടി. കുട്ടികളെയും രോഗം വിട്ടില്ല. ഈ ഘട്ടത്തില്‍ ഒരാളെ ജോലിക്ക് നിര്‍ത്തി. അയാളെയും രോഗം ആക്രമിച്ചു.രോഗത്തില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ സ്വതേ ദുര്‍ബലനായ രാമകൃഷ്ണപിള്ളയുടെ ആരോഗ്യം പിന്നെയും ക്ഷയിച്ചു.കല്യാണിക്ക് ഗര്‍ഭാലസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ നടുക്കടലില്‍ കൈകാലിട്ടടിച്ചു പിടയുന്ന അവസ്ഥയായി ആ കുടുംബത്തിന്. നാട്ടില്‍ നിന്ന് ഇത്രയും നാഴിക അകലെ. വീട്ടുകാരൊന്നും തിരിഞ്ഞു നോക്കാനില്ല. ഈ സന്നിഗ്ധഘട്ടത്തില്‍ ഒരു സഹായത്തിനായി അവരുടെ മനസ്സുകള്‍ കേണു.
(തുടരും)






















