രോഗക്കിടക്ക വിട്ടെഴുന്നേറ്റപ്പോഴും രാമകൃഷ്ണപിള്ള ദുഖിതനായിരുന്നു. മൂന്നാമത്തെ പൊന്നോമന സ്വന്തം ജീവനാണ് തനിക്ക് തന്നിട്ട് പോയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.’എന്തിനത് ചെയ്തു? എന്തിനത് ചെയ്തു?’ എന്ന് അസ്പഷ്ടമായി പുലമ്പിക്കൊണ്ടിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ വേദനിച്ചുകൊണ്ടിരുന്ന കല്യാണിക്ക് ഭര്‍ത്താവിന്റെ ഈ കുറ്റബോധം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
‘എനിക്ക് എത്ര കുട്ടികള്‍ നഷ്ടപ്പെട്ടു? ഇങ്ങനെ ചിന്തിക്കാന്‍ പോയിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ?’ രാമകൃഷ്ണപിള്ളയെ സമാധാനിപ്പിക്കാനായി അമ്മാളു അമ്മ പറഞ്ഞു.
‘ഇതങ്ങനെയല്ലല്ലോ. അമ്മയ്ക്കന്ന് അസുഖമൊന്നുമില്ലായിരുന്നല്ലോ. ഇതിപ്പോ ഞാന്‍ മരണത്തിന്റെ അടുത്തെത്തിയതല്ലേ? അപ്പോഴല്ലേ അവള്‍…..?’
രാമകൃഷ്ണപിള്ളയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ അവര്‍ പതറി.
പ്രസവവും രോഗവും മരണവും എല്ലാം കൂടി കുട്ടികളുടെ കാര്യം ശ്രദ്ധിക്കാന്‍ ദമ്പതികള്‍ക്ക് കഴിഞ്ഞതേയില്ല. അമ്മിഞ്ഞമ്മ എന്ന് കുട്ടികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന അമ്മാളു അമ്മയ്ക്കും സമയം കിട്ടിയില്ല. എന്നാല്‍, അവരുടെ മക്കള്‍ കുട്ടികളുടെ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരുന്നു.
എന്നിട്ടും മാധവന്‍ പള്ളിക്കൂടത്തില്‍പോക്ക് നിര്‍ത്തി. അവന്റെ പേടി മെല്ലെ ശമിക്കുമെന്നും മറ്റു കുട്ടികളെപ്പോലെ ആദ്യത്തെ ഭയത്തിനുശേഷം പള്ളിക്കൂടത്തില്‍ താല്പര്യപൂര്‍വം പോകുമെന്നും കരുതിയത് തെറ്റി. രാവുണ്ണി വിളിച്ചിട്ട് പോകാതെ ഒളിച്ചുകളഞ്ഞ അവനെ പിന്നെയാരും നിര്‍ബന്ധിച്ചില്ല.
രാമകൃഷ്ണപിള്ളയുടെ എഴുത്തായിരുന്നു അവരുടെ ഏക വരുമാനമാര്‍ഗ്ഗം. ഈ ഘട്ടത്തില്‍ അതും നിന്നു. വല്ലതും എഴുതിയിട്ടുവേണമല്ലോ അതില്‍നിന്ന് വരുമാനമുണ്ടാവാന്‍.. ഫലത്തില്‍ അമ്മാളു
അമ്മ തന്നെയായിരുന്നു അവരുടെ സംരക്ഷണം. ഈ അവസ്ഥ ദമ്പതിമാര്‍ക്ക് ഒട്ടും സന്തോഷകരമായി തോന്നിയില്ല. കല്യാണി എവിടെയെങ്കിലും ഒരു അദ്ധ്യാപകജോലി തരപ്പെടുമോ എന്ന് തിരഞ്ഞുകൊണ്ടിരുന്നു. രാമകൃഷ്ണപിള്ളയാവട്ടെ,തന്റെ എഴുത്തിനെ തിരിച്ചുപിടിക്കാനും കിണഞ്ഞു.
ഈ കാര്‍മേഘപ്പരപ്പിനിടയില്‍ വെള്ളിരേഖ പോലെ ഒരു സംഭവമുണ്ടായി.
ഒരു ദിവസം മലേഷ്യയില്‍ നിന്ന് ഒരു സന്ദര്‍ശകനെത്തി. രാമകൃഷ്ണപിള്ളയ്ക്ക് മലേഷ്യയില്‍ കുറേ ആരാധകരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാടുകടത്തല്‍ അവരെ അസ്വസ്ഥരാക്കി. മദ്രാസിലെ കൊടിയ സാമ്പത്തിക ബുദ്ധിമുട്ടിന്റെ നാളുകളില്‍ അവരയച്ച സംഭാവനകള്‍ അദ്ദേഹത്തിന് ആശ്വാസം പകര്‍ന്നിരുന്നു. എങ്കിലും അത്രയും പോരെന്ന് മലേഷ്യന്‍ മലയാളികള്‍ക്കു തോന്നി. മനസ്സിനു മുറിവേറ്റ ഒരു പ്രതിഭാശാലിക്ക് ഉത്തേജനം പകരുന്ന എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ തീരുമാനമെടുത്തു. അതുകൊണ്ടാണ് അവരുടെ പ്രതിനിധിയായി എന്‍.എസ്. നായര്‍ പാലക്കാട്ടെത്തിയത്.
‘എന്താണ് പരിപാടി?’
കുശലങ്ങള്‍ക്കും സല്‍ക്കാരത്തിനും ശേഷം ആകാംക്ഷയോടെ രാമകൃഷ്ണപിള്ള ചോദിച്ചു.
‘ഞങ്ങള്‍ ഒരു ബിരുദമുദ്ര സമര്‍പ്പിക്കുകയാണ്. സ്വദേശാഭിമാനി ബിരുദമുദ്ര…’
‘ഓ, അതിന്റെയൊന്നും ആവശ്യമില്ല.’
അയാള്‍ പറഞ്ഞുകഴിഞ്ഞ ഉടനെ രാമകൃഷ്ണപിള്ളയുടെ പ്രതികരണമുണ്ടായി.
‘അത് രാമകൃഷ്ണനല്ല തീരുമാനിക്കേണ്ടത്’ അമ്മാളു അമ്മ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ‘ഇതൊക്കെ തരാന്‍ താല്പര്യമുള്ളവരുടെ ആഗ്രഹവും സ്വാതന്ത്ര്യവുമാണത്. നിരസിക്കുന്നത് ധിക്കാരമാണ്.’
‘ഇങ്ങനെ എന്തെങ്കിലും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ ഞാന്‍ പ്രവര്‍ത്തിച്ചത്.’
‘പ്രതീക്ഷിക്കാത്തതൊക്കെ തിരിച്ചു കിട്ടിയില്ലേ?’ അമ്മാളു അമ്മ ചോദിച്ചു. ‘ആ കിട്ടിയത് വേണ്ടെന്നു പറയാന്‍ നിങ്ങള്‍ക്കു കഴിയുമായിരുന്നോ? ദോഷം സ്വീകരിച്ച സ്ഥിതിക്ക് ഗുണവും സ്വീകരിക്കണം.’
രാമകൃഷ്ണപിള്ള നിശ്ശബ്ദത പാലിച്ചു.
‘മുദ്ര എങ്ങനെ സമ്മാനിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?’
അമ്മാളു അമ്മ അന്വേഷിച്ചു.
‘വാസ്തവത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ചത് തിരുവിതാംകൂറില്‍ വച്ച് ഇത് നല്കാനാണ്. വലിയൊരു സമ്മേളനത്തില്‍ വച്ച് സമ്മാനിക്കാനായിരുന്നു ആഗ്രഹം. അതിനി നടക്കില്ലല്ലോ..ഇദ്ദേഹം പാലക്കാട്ട് ഉള്ളതുകൊണ്ടാണ് ഞാന്‍ ഇങ്ങോട്ടു വന്നത്. ഇവിടെ പക്ഷേ യോഗം ചേരാന്‍ വേണ്ട സൗകര്യമോ ആള്‍ബലമോ ഉണ്ടോ?’
‘പാലക്കാടിനെപ്പറ്റി എന്താ കരുതിയത്?’ അമ്മാളു അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു. ‘ഈ കീര്‍ത്തിമുദ്ര വീട്ടില്‍ വച്ച് രഹസ്യമായി കൊടുക്കേണ്ടതല്ല. വലിയൊരു സമ്മേളനത്തില്‍ വച്ചുതന്നെ കൊടുക്കണം. മി.നായര്‍ക്ക് ഇവിടെ കുറച്ചു ദിവസം തങ്ങാന്‍ പറ്റുമോ? കത്തുകളയച്ച് ആളുകളെ വരുത്തേണ്ടതുണ്ട്.’
എന്‍.എസ്. നായരും അമ്മാളു അമ്മയുമായി നീണ്ട ചര്‍ച്ചകള്‍ നടന്നു. രാമകൃഷ്ണപിള്ള അതിലൊന്നും ഇടപെട്ടില്ല.
അമ്മാളു അമ്മയുടെ കത്തുമായി നേറ്റിവ് സ്‌കൂള്‍ ഉടമ പരമേശ്വരയ്യരെ നായര്‍ പോയിക്കണ്ടു. സ്‌കൂള്‍ ഹാളില്‍ വച്ച് പരിപാടി നടത്താമെന്ന് അയ്യര്‍ സമ്മതിച്ചു.
രാമകൃഷ്ണപിള്ളയ്ക്ക് പിന്തുണ നല്കിയിരുന്ന പലര്‍ക്കും കത്തുകളയച്ചു. തിരുവിതാംകൂറില്‍ നിന്ന് ‘ശ്രീ പരശുരാമന്‍’ പത്രത്തിന്റെ പത്രാധിപര്‍ കെ.എന്‍. പദ്മനാഭപിള്ളയാണ് ക്ഷണിക്കപ്പെട്ടത്. അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
വിവിധപ്രദേശങ്ങളില്‍ നിന്നും യോഗത്തില്‍ പങ്കെടുക്കാന്‍ ആളുകളെത്തി. നാനാജാതിമതസ്ഥരായ വ്യക്തികള്‍. എല്ലാവരും രാമകൃഷ്ണപിള്ളയുടെ പ്രവര്‍ത്തനങ്ങളെയും അതിന്റെ പരിണാമത്തെയും കുറിച്ച് അറിയുന്നവരായിരുന്നു. ധാരാളം പ്രസംഗകരുണ്ടായിരുന്നു. അവരെല്ലാം തങ്ങളറിഞ്ഞ കാര്യങ്ങളാണവതരിപ്പിച്ചത്. രാമകൃഷ്ണപിള്ളയ്ക്ക് സുവര്‍ണ്ണമുദ്രയും പ്രശസ്തിപത്രവും സമര്‍പ്പിക്കപ്പെട്ടു.
മറുപടി പ്രസംഗത്തില്‍ രാമകൃഷ്ണപിള്ള പറഞ്ഞു:
‘ഞാന്‍ തിരുവിതാംകൂറില്‍ ജനിക്കാനിടയായത് ഒരു ദൈവയോഗം മാത്രമാകുന്നു. തിരുവിതാംകൂറോ, ഈശ്വരന്റെ അധികാരത്തിന്‍ കീഴിലുള്ള ബ്രഹ്മാണ്ഡകടാഹത്തിന്റെ എന്നുവേണ്ട, ഭൂലോകത്തിന്റെപോലും, എത്രയോ അണുപ്രായമായ ഒരു സ്ഥലമാകുന്നു. ‘വസുധൈവകുടുംബക’മായി ജീവിക്കാന്‍ മനുഷ്യനു സാദ്ധ്യമെങ്കില്‍ അവന്റെ അസ്ഥികള്‍ അവന്‍ വീഴുന്നിടത്തു കിടന്നോട്ടെ. അതിനെപ്പറ്റി വ്യസനം അവന് ആവശ്യമില്ല. എന്തെന്നാല്‍, ‘മന:ഏവ മനുഷ്യാനാം കാരണം ബന്ധമോക്ഷയോ:’ എന്നുമാത്രമല്ല, മനസ്സു തന്നെയാണ് മനസ്സിന്റെ സ്വസ്ഥാനം. നരകത്തെ സ്വര്‍ഗ്ഗമാക്കാനും സ്വര്‍ഗ്ഗത്തെ നരകമാക്കാനും അതിനു കഴിയും.’
പാലക്കാട്ടെ പ്രശാന്തതയില്‍ എഴുത്തിന് തുടര്‍ച്ചകള്‍ കിട്ടി. നേരത്തേ എഴുതി പൂര്‍ത്തിയാക്കിയെങ്കിലും പ്രസിദ്ധം ചെയ്യാതിരുന്ന ‘വൃത്താന്തപത്രപ്രവര്‍ത്തനം’ ഒന്നുകൂടി മിനുക്കിയെടുത്തു. ആ വിഷയത്തിലുള്ള ആദ്യത്തെ മലയാള പുസ്തകം. സ്വന്തം അനുഭവങ്ങളുടെയും ആദര്‍ശങ്ങളുടെയും വിശ്വാസങ്ങളുടെയും അടിത്തറയിലാണ് അദ്ദേഹം അതിന്റെ രചന നിര്‍വഹിച്ചത്. പുസ്തകത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മലേഷ്യന്‍ മലയാളികള്‍ തന്നെ അതിന്റെ പ്രകാശനത്തിനായി മുന്നോട്ടുവന്നു. ‘ലോകോപകാരികള്‍’ എന്ന പേരില്‍ വിശ്വോത്തരപ്രതിഭകളെങ്കിലും മലയാളത്തില്‍ അത്രതന്നെ അറിയപ്പെട്ടിട്ടില്ലാത്ത മഹാന്മാരെക്കുറിച്ചുള്ള ഒരു പുസ്തകപരമ്പര തന്നെ അദ്ദേഹം രചിച്ചു.. ‘കേരളഭാഷോല്പത്തി’, ‘പ്രാചീനസമിതികള്‍’, ‘ജീവിതവിജയം’ തുടങ്ങി ഭാഷയ്ക്ക് കരുത്തേറ്റുന്ന വൈജ്ഞാനികഗ്രന്ഥങ്ങള്‍ രചിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി.
കുന്നംകുളത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഒരു മാസികയായിരുന്നു ‘ആത്മപോഷിണി’. വലിയ പ്രചാരമൊന്നുമില്ലാതിരുന്ന ഒരു ചെറുമാസിക.അതിന്റെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ രാമകൃഷ്ണപിള്ള അതില്‍ ലേഖനങ്ങളെഴുതിയിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘ആത്മപോഷിണി’യുടെ പ്രവര്‍ത്തകര്‍ പാലക്കാട്ടെത്തി. മാസികയുടെ പത്രാധിപത്യം ഏറ്റെടുക്കണമെന്ന് അവര്‍ രാമകൃഷ്ണപിള്ളയോടഭ്യര്‍ത്ഥിച്ചു. പത്രാധിപത്യത്തിലെ തന്റെ തിക്താനുഭവങ്ങള്‍ അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു. അവര്‍ക്ക് അതെല്ലാം അറിയാമായിരുന്നു. അതിനൊക്കെ അവര്‍ക്കൊരു സമാധാനമുണ്ടായിരുന്നു. ‘ആത്മപോഷിണി’ വൃത്താന്തപത്രമല്ലല്ലോ. സാഹിത്യസാംസ്‌കാരിക മാസികയല്ലേ? രാഷ്ട്രീയകാലുഷ്യമൊന്നും അതിലുണ്ടാകേണ്ട കാര്യമില്ല. ആ വാദങ്ങള്‍ ശരിവെച്ച് അവരുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു. എന്നാല്‍, മാസികയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് തന്നെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ക്കത് സ്വീകാര്യമായിരുന്നു. പത്രാധിപത്യമൊഴികെ മറ്റൊരു കാര്യത്തിലും അദ്ദേഹത്തെ ഇടപെടുത്തുകയില്ലെന്ന് അവര്‍ വാക്കു കൊടുത്തു.
രാമകൃഷ്ണപിള്ള പത്രാധിപത്യമേറ്റെടുത്തതോടെ ‘ആത്മപോഷിണി’ മലയാളത്തിലെ പ്രമുഖമായ മാസികയായി വളര്‍ന്നു. പില്‍ക്കാലത്ത് പുസ്തകരൂപത്തില്‍ വന്ന പലതും രാമകൃഷ്ണപിള്ള ആദ്യം പ്രസിദ്ധം ചെയ്തത് ‘ആത്മപോഷിണി’യിലാണ്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് പ്രമുഖരായ പലരും മാസികയിലെഴുതി. പുസ്തകനിരൂപണം അന്ന് മലയാളത്തില്‍ ശൈശവാവസ്ഥയിലായിരുന്നു.രാമകൃഷ്ണപിള്ള ‘ആത്മപോഷിണി’യില്‍ ‘ഗ്രന്ഥവിഹാരം’ എന്നൊരു പംക്തി തുടങ്ങി. അതില്‍ അദ്ദേഹം തന്നെ ചില പുസ്തകങ്ങളെ നിരൂപണം ചെയ്തു. ഘോരമായ ഖണ്ഡനവിമര്‍ശനങ്ങളായിരുന്നു അവയില്‍ പലതും. അതിന് പ്രതിവാദങ്ങള്‍ വന്നു. അങ്ങനെ സാഹിത്യസംവാദങ്ങളും വിവാദങ്ങളും പൊടിപൊടിച്ചു.
‘നാടുകടത്തലൊന്നും രാമകൃഷ്ണന്റെ ഭാഷയുടെ മൂര്‍ച്ചയ്ക്ക് അല്പം പോലും മങ്ങല്‍ വരുത്തീട്ടില്ലല്ലോ.’
‘ഗ്രന്ഥവിഹാര’ത്തിലെ നിരൂപണങ്ങള്‍ വായിച്ച അമ്മാളു അമ്മ കല്യാണിയോടു പറഞ്ഞു.അതുകേട്ട് കല്യാണി ചിരിച്ചു. ‘തിരുവിതാംകൂറില്‍ നിന്നിരുന്നെങ്കില്‍ വീണ്ടും നാട് കടത്തിയേനെ, അല്ലേ?’ കല്യാണിയുടെ പ്രതികരണം കേട്ട്അമ്മാളു അമ്മ പൊട്ടിച്ചിരിച്ചു.
‘നിങ്ങള്‍ തമ്മില്‍ ഇതേപ്പറ്റി സംസാരിച്ചിട്ടുണ്ടോ?’
‘ഉണ്ട്. പക്ഷേ അദ്ദേഹം സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പലതിനെപ്പറ്റിയും എനിക്ക് യോജിപ്പാണ്. എന്നാല്‍, ചിലതില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കലരുന്നില്ലേ എന്ന് സംശയമുണ്ട്.’
‘ഉദാഹരണം?’
‘ധര്‍മ്മരാജാ.’
അമ്മാളു അമ്മ ചിരിച്ചു.
‘പക്ഷേ, പുസ്തകനിരൂപണത്തെ അദ്ദേഹം വളരെയേറെ വളര്‍ത്തിയെടുത്തിട്ടുണ്ട്.’ അമ്മാളു അമ്മയുടെ ആ അഭിപ്രായത്തോട് കല്യാണിയും പൂര്‍ണ്ണമായി യോജിച്ചു. രാമകൃഷ്ണപിള്ളയുടെ എഴുത്തില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് കല്യാണിക്ക് നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തനിക്കൊരു ജോലി സമ്പാദിക്കാന്‍ കല്യാണി ശ്രമിച്ചുകൊണ്ടിരുന്നു. എല്ലാ ബദ്ധപ്പാടുകള്‍ക്കിടയിലും മദ്രാസില്‍ പോയി മുടങ്ങിക്കിടന്ന ബി.എ. പരീക്ഷ എഴുതുകയും അതില്‍ വിജയം നേടുകയും ചെയ്തു.
കണ്ണൂരിലെ സര്‍ക്കാര്‍ ബാലികാപാഠശാലയില്‍ നിന്ന്‌നിയമന അറിയിപ്പ് കിട്ടിയപ്പോള്‍ കല്യാണി ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
അമ്മാളു അമ്മയെയും അവരുടെ മക്കളെയും വിട്ടുപോകുന്നത് വേദനാജനകമായിരുന്നുവെങ്കിലും ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനായി രാമകൃഷ്ണപിള്ളയും കുടുംബവും കണ്ണൂരിലേക്ക് തിരിച്ചു.
(തുടരും)






















