- നാടുകടത്തല്‍ (പോർമുഖം നോവല്‍ 1)
- കുടിയൊഴിക്കല്‍ (പോർമുഖം നോവൽ 2)
- മുദ്ര വച്ച വീട് (പോർമുഖം നോവൽ 3)
- ദിവാന്റെ സ്വര്‍ണ്ണപ്പതക്കം (പോർമുഖം നോവൽ 6)
- അലസിപ്പോയ ആലോചന (പോർമുഖം നോവൽ 4)
- ബാലാമണി ( പോർമുഖം നോവൽ 5)
- പുസ്തകദൂത് (പോർമുഖം നോവൽ 7)
‘മലയാളി’യിലെ ബാലാമണിലേഖനം വലിയ ചര്‍ച്ചയായി. അതേവരെ അടക്കിപ്പറച്ചില്‍ മാത്രമായിരുന്ന ഒരു വൃത്താന്തം മറകളെല്ലാം മാറ്റി സമൂഹത്തിന് മുന്‍പിലേക്കെറിഞ്ഞുകൊടുക്കുകയാണ് പത്രാധിപര്‍ ചെയ്തത്. ബാലാമണിയുടെ ഇടപാടുകാരെല്ലാം അസ്വസ്ഥരായി. ഇതൊരു തുടക്കം മാത്രമാണെന്നും ഇടപാടുകാരായ വന്‍തോക്കുകളെ ഓരോരുത്തരെയായി വസ്ത്രാക്ഷേപം ചെയ്യാനാണ് പത്രാധിപരുടെ ഉദ്ദേശ്യം എന്നുമൊരു അടക്കം പറച്ചില്‍ ഭരണസിരാകേന്ദ്രങ്ങളില്‍ വരെ വ്യാപിച്ചു. പത്രാധിപരെ ഏതുവിധത്തില്‍ പ്രതിരോധിക്കാം എന്ന കാര്യത്തില്‍ പല കൂടിയാലോചനകളും നടക്കുന്നുണ്ടായിരുന്നു. ചതുരുപായങ്ങളും പ്രയോഗിച്ചുനോക്കാന്‍ തന്നെ ഉന്നതങ്ങളില്‍ തീരുമാനമുണ്ടായി.
വീട്ടില്‍ എഴുത്തില്‍ മുഴുകിയിരിക്കുകയായിരുന്നു രാമകൃഷ്ണപിള്ള.
ഒരു യുവാവ് വാതില്‍ക്കല്‍ വന്നു മുരടനക്കി.
രാമകൃഷ്ണപിള്ള തിരിഞ്ഞുനോക്കി.
‘ആരാ? എന്താ?’
ഒട്ടു ശങ്കയോടെ യുവാവ് ചോദിച്ചു:
‘പത്രാധിപര്‍ രാമകൃഷ്ണപിള്ളയദ്യേം അല്യോ?’
‘അതെ. എന്താ?’
ആഗതന്‍ തെളിഞ്ഞു ചിരിച്ചു. സ്വരത്തില്‍ ഒട്ടൊരു ശൃംഗാരഭാവം കലര്‍ത്തി അയാള്‍ പറഞ്ഞു:
‘ഭാഗ്യം. ഭാഗ്യമെന്നല്ലാതെ എന്ത് പറവാന്‍?’
‘എന്ത് ഭാഗ്യം? ആരുടെ ഭാഗ്യം? ആരാണ് നിങ്ങള്‍? കാര്യങ്ങള്‍ തെളിച്ചുപറ.’
ഇങ്ങനെ പത്രാധിപര്‍ വെട്ടിത്തുറന്നു ചോദിച്ചിട്ടും നേരെചൊവ്വേ മറുപടി പറയാന്‍ അയാള്‍ തയ്യാറായില്ല. പകരം, കൃത്രിമനാട്യങ്ങളും അച്ചടി ഭാഷയുമാണ് അയാള്‍ പ്രയോഗിക്കാന്‍ മുതിര്‍ന്നത്.
‘ഒരുനോക്കുകാണാന്‍ തിരുവിതാംകൂറുകാര് മുഴുവന്‍ തപസ്സ് ചെയ്യുന്ന ആ മനോമോഹിനി ഒരാളെ തന്റെ താമസസ്ഥലത്തേക്ക് സ്‌നേഹത്തോടെയും ഭക്തിയോടെയും ക്ഷണിക്കുന്നത് ഭാഗ്യം തന്നെയല്ലേ?’
പത്രാധിപര്‍ക്ക് കാര്യങ്ങള്‍ കുറേശ്ശെ തെളിഞ്ഞുവരാന്‍ തുടങ്ങി.അദ്ദേഹം പൊട്ടിച്ചിരിച്ചു.
‘ആരുടെ ഭാഗ്യം?’
ആഗതന് ഉത്സാഹമായി. കുറഞ്ഞപക്ഷം കാര്യങ്ങളറിയാനുള്ള താല്പര്യമെങ്കിലും പത്രാധിപര്‍ക്കുണ്ടല്ലോ. അയാള്‍ ആവേശത്തോടെ മറുപടി കൊടുത്തു:
‘ആരുടെ ഭാഗ്യമെന്നോ? ഇവിടത്തെ. അല്ലാതാരുടെ?’
കൃത്രിമമായ ഒരാകാംക്ഷ പ്രകടമാക്കിക്കൊണ്ട് പത്രാധിപര്‍ പ്രതികരിച്ചു.
‘ഓഹോ. നിര്‍ബന്ധമായും കാണണമെന്നു പറഞ്ഞോ?’
ആ അന്വേഷണം ആഗതനെ സന്തോഷിപ്പിച്ചു. ഇര കൊളുത്തിലേക്കടുത്തുവരുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. തന്റെ ദൗത്യത്തിന്റെ സാഫല്യത്തെക്കുറിച്ചുള്ള വിശ്വാസത്തില്‍ അയാള്‍ സന്തുഷ്ടനായി.
‘പിന്നല്ലാതെ? ഇവിടത്തേക്കെന്താണ് വേണ്ടതെന്നു വച്ചാല്‍ അത് തരാമെന്നാണ് പറയുന്നത്.’ അയാള്‍ ഒരു വഷളന്‍ ചിരി ചിരിച്ചു. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു: ‘ബാലാമണിക്ക് തരാന്‍ കഴിയണത് എന്തരൊക്കെയാണെന്ന് ഇവിടത്തേക്ക് നിശ്ചയം കാണുമല്ല്.’
പത്രാധിപര്‍ മെല്ലെ എഴുന്നേറ്റു. അയാള്‍ക്ക് അഭിമുഖമായി ചെന്നുനിന്നു. ഉറച്ചസ്വരത്തില്‍ പറഞ്ഞു:
‘താന്‍ തന്റെ സ്വാമിനിയോട് ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചെന്നുപറയണം. ശ്രദ്ധിച്ചു കേട്ട് പറയണം. തിരുവനന്തപുരത്ത്
മാംസദാഹമില്ലാത്തവരുണ്ട്. പ്രലോഭനങ്ങള്‍ക്കോ മറ്റു വശ്യസാധനങ്ങള്‍ക്കോ എന്റെ ധര്‍മ്മബോധത്തെ ഇളക്കുവാന്‍ സാധ്യമല്ല. നിങ്ങളുടെ സ്വാമിനിയെ എനിക്ക് കാണേണ്ട ആഗ്രഹമോ ആവശ്യമോ ഇല്ല.’
ആഗതന്‍ അമ്പരന്നുനിന്നു. ഒരു ചാഞ്ചാട്ടവുമില്ലാത്ത അത്രയും ഉറച്ച സ്വരം മുന്‍പയാള്‍ കേട്ടിട്ടില്ല. പത്രാധിപര്‍ ഒരടി മുന്നോട്ടു വച്ചശേഷം വീണ്ടും അയാളുടെ നേര്‍ക്കു തിരിഞ്ഞിട്ട് തുടര്‍ന്നു:
‘നാടകങ്ങളോട് വിപ്രതിപത്തിയുള്ള ആളല്ല ഞാന്‍. ഞാനൊരു കലാപ്രണയിയാണ്. പക്ഷേ നിങ്ങളുടെ ഈ നാടകം ഒരു കലാസൃഷ്ടിയല്ല. പ്രലോഭനങ്ങളുടെ കൂത്താട്ടമാണ്. വളര്‍ന്നുവരുന്ന മലയാളനാടകവേദിക്ക് ഇത്തരം നാടകങ്ങള്‍ തടസ്സങ്ങളാണ്.’
അടിമുടി സ്തംഭിച്ചുനില്ക്കുകയായിരുന്ന അയാളോട് പത്രാധിപര്‍ പറഞ്ഞു:
‘ശരി. ഇനി പൊയ്‌ക്കൊള്ളൂ.’
ഒരക്ഷരം ഉരിയാടാന്‍ കഴിയാതെ അയാള്‍ പുറംതിരിഞ്ഞു നടന്നു.
ദൂതന്‍ തിരിച്ചെത്തിയതോടെ ബാലാമണിയും അവള്‍ക്ക് ബുദ്ധിയുപദേശിച്ചുകൊടുത്തവരും അസ്വസ്ഥരായി. ബാലാമണി ദുഃഖിതയും കോപിഷ്ഠയുമായിരിക്കുന്നുവെന്ന വര്‍ത്തമാനം തിരുവനന്തപുരത്തെ ഉന്നതശ്രേണിയിലുള്ള പുരുഷന്മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. ബാലാമണിയുടെ ദുഃഖം അവരെയും വേദനിപ്പിച്ചു. തങ്ങള്‍ക്ക് മധുരാനുഭവങ്ങള്‍ പകരുന്ന ഒരു അപ്‌സരസുന്ദരി തങ്ങളുടെ നാട്ടില്‍ വച്ച് അപമാനിതയാവുകയോ? ഒരിക്കലും അത് അനുവദിക്കാനാവില്ലെന്ന് ഈ പുരുഷശ്രേഷ്ഠന്മാര്‍ പ്രതിജ്ഞയെടുത്തു.
നാടകം കഴിഞ്ഞ ഒരു രാത്രിയില്‍ അവരില്‍ ചിലര്‍ ബാലാമണിയുടെ വാസസ്ഥലത്ത് ഒത്തുകൂടി.
അവരുടെ മുന്നില്‍ ബാലാമണി പരിഭവങ്ങളുടെ കെട്ടഴിച്ചു.
‘പാത്തതാ? ഇന്തമാതിരി അപമാനം വാഴ്‌വിലേ എനക്കൊണ്ടാകലെ. അപമാനം! അപമാനം! ഇന്ത തിരുവിതാംകൂര്‍ മണ്ണിലേ ഇരുന്ത് ഇന്ത പെരിയ അപമാനവും കൊണ്ടു താന്‍ നാന്‍ പോറേന്‍.’
കൂടിയിരുന്നവരുടെയെല്ലാം ഹൃദയങ്ങളിലൂടെ ഒരു അറക്കവാള്‍ വീശി കടന്നുപോയതുപോലെ. അവരെല്ലാം വ്രണിതഹൃദയരായി. മുഖങ്ങളെല്ലാം നൊമ്പരം കൊണ്ട് കൂമ്പി.
ബാലാമണിയുടെ തോളത്തു കൈവച്ചുകൊണ്ട് ഒരുവന്‍ ആവേശത്തോടെ പറഞ്ഞു:
‘അയ്യോ! ബാലാമണി വെഷമിക്കരുത്. ബാലാമണിയെ വെഷമിപ്പിക്കാന്‍ അവനാര്? തല്ലുകൊള്ളി പത്രാധിപര്‍.’
മറ്റൊരുവന്‍ കുനിഞ്ഞിരുന്ന അവളുടെ താടി പിടിച്ചുയര്‍ത്തി.
‘ബാലാമണി നാടകമവസാനിപ്പിച്ചു പോകുമ്പോള്‍ അപമാനവും കൊണ്ടല്ല പോകുന്നത്.എടുക്കാന്‍ വയ്യാത്ത ഭാരമുള്ള സ്വര്‍ണ്ണ നെക്ക്‌ലസും കൊണ്ടായിരിക്കും.’
അതുകേട്ട്ബാലാമണിയുടെ മുഖം മെല്ലെ വിടര്‍ന്നു.
‘അതേതെ. തിരുവനന്തപുരത്തെ ജനങ്ങളുടെ സ്‌നേഹോപഹാരമായിരിക്കുമത്. നിറഞ്ഞ സദസ്സിനു മുന്നില്‍ സാക്ഷാല്‍ ദിവാന്‍ തന്നെയായിരിക്കും അത് സമ്മാനിക്കാന്‍ പോകുന്നത്.’
ബാലാമണി ആവേശം കൊണ്ട് ചാടിയെഴുന്നേറ്റു.
‘കൈയിലെ തരക്കൂടാത്. കഴുത്തിലേ താന്‍ പോടണം.’
ആഹ്ലാദം കൊണ്ട് മതിമറന്ന മറ്റൊരുവനും എഴുന്നേറ്റു.അവളുടെ പിന്നില്‍ ചെന്ന് അയാള്‍ പറഞ്ഞു:
‘തന്നെ. തന്നെ. കഴുത്തില്‍ത്തന്നെ പോടും. അസൂയക്കാര് മൊത്തം കാണട്ട്.’
ആദ്യമേ ബാലാമണിയെ സാന്ത്വനിപ്പിച്ച ആളും എഴുന്നേറ്റു. ബാലാമണിയുടെ തോളില്‍ ചുറ്റിപ്പിടിച്ചുകൊണ്ട് ഒരു പ്രതിജ്ഞ പോലെ അയാള്‍ പറഞ്ഞു:
‘പക്ഷെ നമ്മടെ ഈ തങ്കക്കൊടത്തെ വെഷമിപ്പിച്ചവനെ അങ്ങനെയങ്ങു വിടരുത്. അവനെ മൂക്കുകൊണ്ട് ക്ഷ,ഞ്ഞ വരപ്പിക്കണം. അവന്‍ വീമ്പടിക്കുന്ന അവന്റെ അഭിമാനം. അത് തകര്‍ന്ന് തരിപ്പണമാവണം.’
മറ്റൊരാള്‍ ആകാംക്ഷയോടെ ചോദിച്ചു: ‘എന്തരാണണ്ണ അതിനുള്ള വഴി?’
അയാള്‍ ആത്മവിശ്വാസം നിറഞ്ഞ ഒരു ചിരി ചിരിച്ചു.
‘അതെല്ലാം നടക്കുമ്പം കണ്ടാ മതി. അപ്പഴേ നിങ്ങക്കീ അഴകപ്പനാരാണെന്നു പിടികിട്ടൂ.’
അടുത്ത രാത്രിയില്‍ തന്നെ അഴകപ്പന്‍ ആസൂത്രണം ചെയ്ത പ്രതികാരക്രിയ അരങ്ങേറി.
രാത്രി വൈകിയവേളയില്‍ പത്രാധിപര്‍ വിജനമായ ഒരു പാതയില്‍ക്കൂടി നടന്നുവരികയായിരുന്നു. കുറച്ചുനടന്നപ്പോള്‍ ഒരാള്‍ അദ്ദേഹത്തിന്റെ വശത്തുകൂടി ഒപ്പത്തിനൊപ്പം നടക്കാന്‍ തുടങ്ങി. അസ്വസ്ഥത തോന്നിയെങ്കിലും അയാളെ കാണാത്ത ഭാവത്തില്‍ പത്രാധിപര്‍ നടന്നു. വൈകാതെ,മറുവശത്തുകൂടി മറ്റൊരാളും ചേര്‍ന്ന് നടക്കാന്‍ തുടങ്ങി.
ഇടത്തെഭാഗത്തുകൂടി നടക്കുന്നയാള്‍ പത്രാധിപരുടെ ചെവിയിലേക്ക് മുഖം തിരിച്ഛ് ഒരു സ്വകാര്യമെന്ന പോലെ പറഞ്ഞു:
‘പത്രാധിപരേ, എന്റെ കൂടെ ഒന്ന് വരണം. ഒരാളെ കാണാന്‍.’
പത്രാധിപര്‍ക്ക് അപകടം മണത്തു. എങ്കിലും അക്ഷോഭ്യനായി അദ്ദേഹം ചോദിച്ചു: ‘നിങ്ങളാരാണ്? ആര്‍ക്കാണ് എന്നെ കാണേണ്ടത്?’
‘അതൊക്കെ കാണുമ്പം മനസ്സിലാവും.’ അയാളുടെ ശബ്ദം ഉയര്‍ന്നു. ‘ബഹളമുണ്ടാക്കാതെ എന്റെ കൂടെ വന്നാ ദേഹോപദ്രവമേക്കാതെ തിരിച്ചുപോകാം. ഇല്ലെങ്കി പിടിച്ചുകെട്ടി കൊണ്ടുപോകും.’
പത്രാധിപര്‍ പൊട്ടിച്ചിരിച്ചു.
‘പിടിച്ചുകെട്ടി കൊണ്ടുപോയി കാഴ്ച വയ്ക്കും.’
‘തന്നെ. കാഴ്ച വയ്ക്കും. എന്തരാണ് സംശയം?’
‘നിങ്ങളെന്താ ഞങ്ങളെ അടിച്ചുവീഴ്ത്തി രക്ഷപ്പെടുമോ?’ മറ്റെയാളും ശബ്ദമുയര്‍ത്തി.
‘ഏയ്, അതൊക്കെ തമിഴ് സംഗീതനാടകങ്ങളിലല്ലേ നടക്കൂ.’ ചിരി തുടര്‍ന്നുകൊണ്ട് പത്രാധിപര്‍ പറഞ്ഞു. ‘ഞാനേ ഉറക്കെ നിലവിളിക്കാന്‍ പോകയാണ്. ആരെങ്കിലും വരുമോന്നു നോക്കാം.’
ആദ്യത്തെയാള്‍ കൈകൊട്ടി. ഉറക്കെ വിളിച്ചു: ‘വേലായുധാ, വേഗം ജഡ്ക്ക കൊണ്ടുവാ.’
ഇരുട്ടിന്റെ മറവില്‍ നിന്ന് വേലായുധനും ജഡ്ക്കയും പ്രത്യക്ഷപ്പെട്ടു.
‘ഓഹോ, ജഡ്ക്കയില്‍ കയറ്റിയാണോ എന്നെ കൊണ്ട് പോകുന്നത്? അത്രേം ബഹുമാനമൊക്കെ എനിക്ക് തരുമോ?’
പത്രാധിപരെ ബലം പ്രയോഗിച്ച് ജഡ്ക്കയില്‍ കയറ്റാനുള്ള ശ്രമം തുടങ്ങി.
അദ്ദേഹത്തിന്റെ കണ്ണുകള്‍ നിരത്തിന്റെ മൂക്കിനും മൂലയിലും തിരയുകയായിരുന്നു. അകലത്തുകൂടി ഒരുവന്‍ നടന്നുപോകുന്നത് അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു. ഉറക്കെ കൈ കൊട്ടി ആകാവുന്നത്ര ഒച്ചയില്‍ ശബ്ദമെടുത്ത് പത്രാധിപര്‍ വിളിച്ചുകൂവി:
‘ഹോയ്, ഇങ്ങോട്ടു വരണേ.ബാലാമണിയുടെ ആള്‍ക്കാര്‍ പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ പിടിച്ചുകൊണ്ടുപോയെന്ന് ആ പോലീസ് സ്റ്റേഷനില്‍ അറിയിച്ചേക്കണേ.’
വഴിപോക്കന്‍ അടുത്തേക്കോടിവന്നു. വരുന്ന വരവില്‍ അയാള്‍ വിളിച്ചുകൂവി: ‘എല്ലാവരും വരണേ. നമ്മുടെ പത്രാധിപരെ ഇതാ ആക്രമിക്കുന്നേ. ഓടി വരിന്‍.’ അവിടുന്നുമിവിടുന്നും ചലനങ്ങളുണ്ടായി. ജഡ്ക്കക്കാരന്‍ വണ്ടിയും കൊണ്ട് ഓടി രക്ഷപ്പെട്ടു.
പിന്നാലെ മറ്റൊരുത്തനും ഓടി. ഓടാന്‍ അമാന്തിച്ച മറ്റെയാള്‍ അടികൊണ്ട് പിടഞ്ഞു.
അപ്പോള്‍ പത്രാധിപര്‍ ഇടപെട്ടു.
‘മതി. മതി. അയാളെങ്ങാനും ചത്തുപോയാ നമ്മടെ പേരില്‍ കേസ് വരും.’
പത്രാധിപരുടെ തൂലികയുടെ ശക്തിക്കൊന്നും ബാലാമണിയുടെ ജൈത്രയാത്രയ്ക്കു തടയിടാനായില്ല.
നിറഞ്ഞ സദസ്സിനു മുന്‍പില്‍ വച്ച് അഴകിയ രാവണനെപ്പോലെ വേഷഭൂഷാദികള്‍ ധരിച്ചുനിന്ന ദിവാന്‍ ബാലാമണിയുടെ കഴുത്തില്‍ സ്വര്‍ണ്ണപ്പതക്കമണിയിച്ചു.
അടുത്തലക്കം ‘മലയാളി’യില്‍ ഇങ്ങനെയൊരു ലേഖനം വന്നു.
”ബാലാമണിയും സമ്മാനദാനവും തിരുവിതാംകൂര്‍ സംസ്ഥാനമേ, നിന്റെ അവസ്ഥ ഈ സ്ഥിതിയിലായല്ലോ.ഉത്തമന്മാരായ മന്ത്രിവര്യന്മാരാല്‍ അയല്‍രാജ്യക്കാര്‍ക്ക് ഭീതിയെയും അതിശയത്തെയും ജനിപ്പിക്കത്തക്കവണ്ണം ഉത്കൃഷ്ടമായ ആദര്‍ശത്തോടുകൂടി ഭരിക്കപ്പെട്ടുപോന്ന നീ ഇപ്പോള്‍ കേവലം പെണ്‍കൂത്തുകള്‍ക്ക് വശപ്പെട്ടുപോയ ഒരു ദുര്‍മന്ത്രിയുടെ ദുര്‍ഭരണത്തിന്‍ കീഴില്‍ അകപ്പെടുന്നതിനു നിന്നാല്‍ എന്ത് പാപമാണ് കൃതമായിട്ടുള്ളതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല.”






















