ഓരോ കാലത്തിനും പറയാനൊരു കഥയുണ്ട്; ഓരോ മാസത്തിനും സൂക്ഷിച്ചുവയ്ക്കാനൊരു സംസ്‌കാരസ്മരണയും. മലയാളിയുടെ ജീവിതത്തില്‍ കര്‍ക്കടകം അത്തരമൊരു ഓര്‍മ്മമാസമാണ്. മഴയുടെ നേര്‍ത്ത സംഗീതത്തിനൊപ്പം പ്രകൃതിയും മനുഷ്യനും ആത്മാവും ഒരുപോലെ ശുദ്ധീകരിക്കപ്പെടുന്ന കാലം. പഴയകാലത്ത് ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട ഈ മാസം, അതിലുപരി കരുതലിന്റെയും ആത്മനിയന്ത്രണത്തിന്റെയും പാരമ്പര്യജ്ഞാനത്തിന്റെയും മഹത്തായ പാഠശാല കൂടിയായിരുന്നു.
കര്‍ക്കടകത്തിലെ ഓരോ ദിവസവും ഒരു ആചാരത്തിന്റെ വെളിച്ചത്തില്‍ ഉദിച്ചിരുന്ന കാലമുണ്ടായിരുന്നു. വീടുകളുടെ ഉമ്മറങ്ങളിലും ക്ഷേത്രമുറ്റങ്ങളിലും വയലോരങ്ങളിലും തലമുറകളിലൂടെ കൈമാറപ്പെട്ട അനുഷ്ഠാനങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ കാലത്തിന്റെ കുതിപ്പും നവീനജീവിതത്തിന്റെ തിരക്കുകളും മറ്റും പഴയ ആചാരങ്ങളെയും പാരമ്പര്യങ്ങളില്‍ പലതിനെയും വിസ്മൃതിയുടെ മണ്ണിലേക്ക് പതുക്കെ മൂടിക്കളഞ്ഞു.
മണ്‍മറഞ്ഞുപോയ ആ ആചാരങ്ങള്‍ വെറും ചടങ്ങുകളായിരുന്നില്ല; പ്രകൃതിയോടുള്ള ആദരവും സമൂഹത്തോടുള്ള ഐക്യവും ജീവിതത്തോടുള്ള വിവേകപരമായ കാഴ്ചപ്പാടും അവയില്‍ ഒളിഞ്ഞിരുന്നു. കര്‍ക്കടകത്തിന്റെ ആത്മാവിനെ ഒരിക്കല്‍ കൂടി സ്പര്‍ശിച്ചറിയാന്‍, വിസ്മൃതിയുടെ തിരശ്ശീലയ്ക്കപ്പുറം മറഞ്ഞുകിടക്കുന്ന അത്തരമൊരു ആചാരത്തെ ഓര്‍മ്മകളുടെ വെളിച്ചത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള ഒരു ശ്രമമാണിത്.
പഴയകാലത്ത് കേരളത്തിന്റെ പല ഭാഗങ്ങളിലും വിശേഷിച്ച് മദ്ധ്യതിരുവിതാംകൂര്‍ ഭാഗങ്ങളില്‍ ഇരുട്ടുകടി എന്ന ഒരു ആചാരം നിലനിന്നിരുന്നു. ഇത് കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള ഒരു ആചാരമായിരുന്നു. മുന്‍ തലമുറക്കാര്‍ക്കും അവരുടെ ഉപാസനാമൂര്‍ത്തികളെയും സങ്കല്പിച്ച് വാവു ദിനത്തില്‍ പിതൃക്കള്‍ക്ക് നല്‍കുന്ന നേദ്യം തന്നെയാണിത്. ഇത് കേരളത്തില്‍ നടത്തി വരാറുള്ള അതിമധുര നേദ്യത്തിന്റെ പകര്‍പ്പ് തന്നെയാണ്. അവല്‍, ശര്‍ക്കര, നാളികേരം, കുരുമുളക് എന്നിവ ചേര്‍ത്ത് അതിമധുര നേദ്യം തയ്യാറാക്കി ത്രിസന്ധ്യയ്ക്ക്, വിളക്ക് കൊളുത്തുന്നതിന് മുന്‍പ് തന്നെ തയ്യാറാക്കി വയ്ക്കുന്നു. ചില പ്രദേശങ്ങളില്‍ ഉണക്കലരി വറുത്ത് പൊടിച്ച് ഇതിനായി ഉപയോഗിക്കാറുണ്ട് (ചില സ്ഥലങ്ങളില്‍ മറ്റ് ചില ഔഷധങ്ങള്‍ കൂടി ഇതിനൊപ്പം ചേര്‍ക്കാറുണ്ട്. ഉദാഹരണത്തിന് നീലക്കൊടുവേലി ശുദ്ധിചെയ്ത്). ഇത് വിളക്ക് കൊളുത്തുമ്പോള്‍ പിതൃനേദ്യമായി ത്തീരുന്നു. വിളക്കണച്ച ശേഷം കുടുംബാംഗങ്ങള്‍ എല്ലാവരും പാളക്കഷണമോ പ്ലാവില സ്പൂണോ ഉപയോഗിച്ച് ഇരുട്ടത്തിരുന്ന്, മുറിയുടെ മൂലയിലിരുന്ന്, ചിലപ്പോള്‍ വാതിലിന്റെ മറവിലിരുന്ന് ഭക്ഷിക്കുന്നു. ഇരുട്ടത്ത് കടിച്ച് കഴിക്കുന്നതിനാലാവാം ഇരുട്ടുകടി എന്ന പേര് വന്നത്. ചില ഔഷധക്കൂട്ടുകള്‍ വെളിച്ചം കാണാതെ സേവിക്കണമെന്ന് പറയാറുണ്ടല്ലോ. കര്‍ക്കടകത്തിലുണ്ടാകുന്ന അനാരോഗ്യം തരണം ചെയ്യാന്‍ പൂര്‍വ്വികര്‍ കണ്ടെത്തിയ ഒരു കാര്യമാണിത്. ഏതായാലും പിതൃക്കളും അവരുടെ ഉപാസനാമൂര്‍ത്തികളും തൃപ്തരാകുമ്പോള്‍ പിതൃക്കള്‍ പിതൃലോകത്ത് സുഖമായിരിക്കുന്നുവെന്നും നമ്മെ അനുഗ്രഹിക്കുന്നുവെന്നും നാം വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് ഒരു മാനസിക പിന്‍ബലം കൂടിയുണ്ട്. ശാസ്ത്രീയമായി പറഞ്ഞാല്‍ മരുന്നും ആത്മീയമായി പറഞ്ഞാല്‍ പ്രസാദവും. പ്രകൃതിയോടും കൃഷിയോടും കുടുംബബന്ധങ്ങളോടും ഇഴചേര്‍ന്നിരുന്ന പഴയകാല ജീവിതരീതികള്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു.






















