ഭാരതത്തിന്റെ സുശോഭനമായ ഭാവിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമനിര്‍മ്മാണങ്ങളെയും വികസനപദ്ധതികളെയുമെല്ലാം വിമര്‍ശിക്കുകയും മുടക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും സ്വീകരിച്ചുപോരുന്നത്. വിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കുറച്ചുകാലമായി മലക്കംമറിച്ചിലുകളും പഴിചാരലുകളും നടക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പിഎം ശ്രീ പദ്ധതിയെ നഖശിഖാന്തം എതിര്‍ക്കുകയും ഭരണം കയ്യാളുമ്പോള്‍ തന്ത്രപൂര്‍വ്വം പദ്ധതിയില്‍ പങ്കുചേരാനുമുള്ള ശ്രമമാണ് ഇരുമുന്നണികളും നടത്തുന്നത്.
2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായി രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ 2022 സപ്തംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. വിദ്യാലയങ്ങളില്‍ മികച്ച ഭൗതിക സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യയും ഒരുക്കുകവഴി കുട്ടികള്‍ക്ക് സമഗ്രവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ദീര്‍ഘവീക്ഷണമാണ് ഇതിനുപിന്നിലുള്ളത്. രാജ്യത്തുടനീളമുള്ള 14,500-ലധികം സ്‌കൂളുകളെ മാതൃകാ വിദ്യാലയങ്ങളായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യങ്ങളെ വക്രീകരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് കേരളത്തിലെ പൊതുസമൂഹത്തില്‍ സംശയവും ആശങ്കയും പടര്‍ത്താനാണ് ഇരുമുന്നണികളും ചേര്‍ന്ന് ശ്രമിക്കുന്നത്.
മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ രാഷ്ട്രീയ അടവുകള്‍ ആവിഷ്‌കരിക്കുന്ന കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ കാവിവല്‍ക്കരണവും ഹിന്ദുത്വവര്‍ഗ്ഗീയതയുടെ ഒളിച്ചുകടത്തലുമെന്ന് ആരോപിച്ചുകൊണ്ട് തുടക്കം മുതല്‍ പിഎം ശ്രീ പദ്ധതിയോട് മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ പതുക്കെ ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലൂടെ മുന്നേറുകയും മലയാളി വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരള സര്‍ക്കാരിന് വിദ്യാഭ്യാസ മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന ബോധ്യവും ഈ തീരുമാനത്തിന് കാരണമായി. പല കേന്ദ്ര പദ്ധതികളെയും പരസ്യമായി എതിര്‍ക്കുകയും പിന്നീട് പേരുമാറ്റിയും പുറംലോകമറിയാതെയും രഹസ്യമായി അവ നടപ്പിലാക്കാനുമാണ് കഴിഞ്ഞ പത്ത് വര്‍ഷം അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന വിധത്തില്‍ പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ കേരളത്തില്‍ നടപ്പാക്കില്ലെന്ന് നിലപാടെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനുസമാനമായ പ്രചാരണതന്ത്രമാണ് പിഎം ശ്രീയുടെ കാര്യത്തിലും കൈക്കൊണ്ടത്. ഏറ്റവുമൊടുവില്‍, യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ അതിനോട് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. പിഎം ശ്രീ പദ്ധതിയിലൂടെ ബിജെപി കാവിവത്കരണമാണ് ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടുതന്നെ ആ പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പല സംസ്ഥാന സര്‍ക്കാരുകളും പിഎം ശ്രീ അംഗീകരിക്കുന്നുണ്ടെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാവിവത്കരണത്തിന് വഴിയൊരുക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് പദ്ധതി നടപ്പാക്കാതിരുന്നതെന്നും എല്‍ഡിഎഫ് ഒപ്പിട്ട എംഒയു ഫണ്ട് റിലീസ് ചെയ്യുന്നതിന് വേണ്ടി മാത്രമായിരുന്നെന്നും ന്യായീകരണം നിരത്തി.
ഇടതു സര്‍ക്കാര്‍ പിഎം ശ്രീയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചപ്പോള്‍ അതിനെ ബിജെപി-സിപിഎം ഡീല്‍ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസും, തങ്ങള്‍ അധികാരത്തിലേറിയാല്‍ പിഎം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച ലീഗ് നേതാക്കളും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു. തുടക്കത്തില്‍ തന്നെ പിഎം ശ്രീ വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മെല്ലെ മെല്ലെ യുഡിഎഫ് നേതാക്കള്‍ പിഎം ശ്രീക്ക് അനുകൂലമായ അഭിപ്രായപ്രകടനങ്ങളുമായി രംഗത്ത് വരികയും ചെയ്തു. ഏറ്റവുമൊടുവില്‍, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് യോഗം തീരുമാനമെടുക്കുകയും പിഎം ശ്രീയില്‍ നിന്ന് ഇനി പിന്മാറാന്‍ കഴിയില്ലെന്നും അതുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുറന്നുപറയുകയും ചെയ്തു. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതിയില്‍ നിന്ന് ഇനി പിന്മാറാനാകില്ലെന്ന വാദം ഉയര്‍ത്തിയാണ് പദ്ധതിക്ക് യുഡിഎഫ് യോഗം പച്ചക്കൊടി വീശിയത്. എന്നാല്‍ ഇതിനു പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീയില്‍ നിന്ന് പിന്മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത് യുഡിഎഫിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി. അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനാണ് രാജ്യസഭയില്‍ കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി ഇതുസംബന്ധിച്ച് മറുപടി നല്‍കിയത്. പിഎം ശ്രീയില്‍ നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നും കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ഭരണഘടനാ മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് പാഠ്യപദ്ധതി ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും പിഎം ശ്രീ പദ്ധതി വൈകിപ്പിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ ഭാവിജീവിതത്തിന് വിഘാതം സൃഷ്ടിക്കുകയാണ്. പിഎം ശ്രീ പദ്ധതിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്ന പൊറാട്ടുനാടകങ്ങളും പൊള്ളത്തരങ്ങളും വിദ്യാര്‍ത്ഥി സമൂഹവും രക്ഷിതാക്കളും തിരിച്ചറിയണം.





















