‘സ്വദേശാഭിമാനി’ഓഫീസില്‍ തിരക്ക് നിറഞ്ഞ സമയമായിരുന്നു അത്. ചുറ്റും ശ്രദ്ധിക്കാതെ നിന്നുകൊണ്ട് എഴുതുകയായിരുന്നു പത്രാധിപര്‍. പതിവിലുമേറെ വേഗത്തിലും ആവേശത്തിലുമായിരുന്നു എഴുത്ത്.
ഇടയ്ക്ക് എഴുത്ത് നിര്‍ത്തി അദ്ദേഹം തലയുയര്‍ത്തി.
‘കൃഷ്ണപിള്ളേ ….’ വിളികേട്ട് കൃഷ്ണപിള്ള ഓടിവന്നു.
‘ശാരദ’യുടെ പണികള്‍ കഴിഞ്ഞോ?’
‘കല്യാണിക്കുഞ്ഞ് വന്ന് മൊത്തം കണ്ട് സമ്മതിക്കുകേം ചെയ്തിട്ടുണ്ട്.’
‘വിദ്യാര്‍ത്ഥി’യോ?’
‘വിദ്യാര്‍ത്ഥി’യാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.’
‘അത് തല്ക്കാലം മാറ്റിവയ്ക്കാം. ഈ ലക്കത്തില്‍ പ്രധാനപ്പെട്ട ഒരു മുഖപ്രസംഗം കൊടുക്കാനുണ്ട്. അത് കമ്പോസ് ചെയ്യണം. ഇപ്പൊ തരാം.’
കൃഷ്ണപിള്ളയ്ക്കതില്‍ അസാധാരണമായി ഒന്നും തോന്നിയില്ല.’സ്വദേശാഭിമാനി’ക്കുപുറമെ ‘കേരളന്‍’, ‘വിദ്യാര്‍ത്ഥി’, ‘ഗോമതി’എന്നീ പ്രസിദ്ധീകരണങ്ങളും സ്വദേശാഭിമാനി പ്രസ്സില്‍ അച്ചടിക്കുന്നുണ്ട്.അതൊക്കെ അവിശ്വസനീയമായിട്ടാണ് പലരും കണ്ടിരുന്നത്.സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രസിദ്ധീകരണം, വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒന്ന്, ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നാണ് പലരും ചിന്തിച്ചത്. ഇതേപ്പറ്റി സംശയമുന്നയിച്ചപ്പോള്‍ പത്രാധിപര്‍ കല്യാണിക്ക് ഒരു ക്ലാസ്സ് തന്നെയെടുത്തു. ഭാവിയില്‍ ഓരോ വിഭാഗത്തിനും വേണ്ടി വേറെ വേറെ പ്രസിദ്ധീകരണങ്ങള്‍ വരുമെന്നും നമ്മള്‍ ചെയ്യുന്നതൊക്കെ കാലത്തിനു മുന്‍പേ നടക്കുന്ന പ്രവര്‍ത്തനങ്ങളാണെന്നുമാണ് പത്രാധിപര്‍ സ്ഥാപിച്ചത്.
ആഴ്ചയില്‍ മൂന്നു ദിവസമാണ് ‘സ്വദേശാഭിമാനി’ പ്രസിദ്ധം ചെയ്യുന്നത്. മറ്റുള്ളവയൊക്കെ മാസികകളാണ്. ‘സ്വദേശാഭിമാനി’യുടെ അത്യാവശ്യകത അവയ്ക്കില്ല.
കൃഷ്ണപിള്ള തിരിച്ചുപോവുമ്പോഴാണ് കല്യാണി അകത്തേക്ക് കയറിയത്.
കല്യാണിയുടെ ഗൗരവവും തിടുക്കവും പത്രാധിപര്‍ ശ്രദ്ധിച്ചു. പള്ളിക്കൂടത്തിലേക്കു കൊണ്ടുപോയ ബാഗൊക്കെ കൈയില്‍ത്തന്നെയുണ്ട്.
‘എന്താ ഡാളീ, സ്‌കൂള് വിട്ട് വീട്ടിപ്പോകാതെ നേരേ ഇങ്ങോട്ട്?’
‘പത്രാധിപരോട് ഒരു പരാതി ബോധിപ്പിക്കാനുണ്ട്.’ ഗൗരവസ്വരത്തിലാണ് കല്യാണി അത് പറഞ്ഞത്.
‘ഏതു പത്രാധിപരോടാണ്?’ ഗൗരവമൊട്ടുമില്ലാതെ പത്രാധിപര്‍ ചോദിച്ചു. ‘കേരളന്റെ’യോ ‘വിദ്യാര്‍ത്ഥി’യുടെയോ അതോ ‘സ്വദേശാഭിമാനി’യുടെയോ?’’സ്വദേശാഭിമാനി’യുടെ തന്നെ.’ ഗൗരവം വിടാതെ തന്നെ കല്യാണി പറഞ്ഞു.’ഡാളി പറയൂ.’ എഴുത്തുമേശയില്‍ കടലാസ് വച്ച് പേനയും കൈയില്‍ പിടിച്ച് പത്രാധിപര്‍ കല്യാണിക്കു നേരെ തിരിഞ്ഞു നിന്നു. ‘ഇന്നലെ രജതജൂബിലി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങളുടെ സ്‌കൂളില്‍ കൂടിയിരുന്ന പെണ്ണുങ്ങള്‍ക്കിടയില്‍ ദിവാന്‍ കാട്ടിക്കൂട്ടിയ വൈകൃതങ്ങളെപ്പറ്റി നമ്മള്‍ പറഞ്ഞല്ലോ.’ കല്യാണി പറഞ്ഞു:’ഇന്നിപ്പോ സ്‌കൂളില്‍ അതിനെപ്പറ്റി വലിയ പ്രതിഷേധമുണ്ടായിട്ടുണ്ട്. സ്‌കൂളില്‍ മാത്രമല്ല, പുറത്തും വലിയ പ്രശ്‌നങ്ങളുണ്ട്. ദിവാന്റെ പ്രവൃത്തിയെപ്പറ്റി മാത്രമല്ല, ജനങ്ങളുടെ പ്രതിഷേധത്തെപ്പറ്റിയും വാര്‍ത്ത കൊടുക്കണം.’’വാര്‍ത്ത ചേര്‍ത്തുകഴിഞ്ഞു. ഇതാ മുഖപ്രസംഗമാണ് എഴുതിക്കൊണ്ടിരിക്കുന്നത്..’ എഴുതിക്കൊണ്ടിരുന്ന കടലാസ് കൈയിലെടുത്തു കൊണ്ട് പത്രാധിപര്‍ കസേരയിലേക്കിരുന്നു. എതിരെ കിടന്ന കസേരയില്‍ കല്യാണിയും ഇരുന്നു. പത്രാധിപര്‍ കടലാസിലേക്കുനോക്കി വായിച്ചു:’ഗര്‍ഹ്യമായ നടത്ത.’ പിന്നെ തലയുയര്‍ത്തി കല്യാണിയോട് പറഞ്ഞു: ‘കേള്‍ക്കൂ.’കല്യാണി ആകാംക്ഷയോടെ ഭര്‍ത്താവിനെ നോക്കി. ‘വിദ്വാന്‍ മി.പി. രാജഗോപാലാചാരി തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ മന്ത്രിസ്ഥാനം കൈയേറ്റത്തിന്റെ ശേഷമായി, ഈ നാട്ടിലെ സദാചാരബോധത്തിന് മുന്‍പ് യാതൊരു ദിവാന്‍ജിയുടെയും കാലത്ത് ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ വൈകല്യം തട്ടീട്ടുണ്ടെന്ന് ഞങ്ങള്‍ ഒന്നിലധികം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പറയേണ്ടിവന്ന സന്ദര്‍ഭങ്ങളൊക്കെയും, മി.ആചാരിയുടെ നടത്തയെക്കുറിച്ച് ബഹുജനങ്ങള്‍ക്ക് രോഷമുണ്ടാകത്തക്കവണ്ണം അദ്ദേഹം സദാചാരത്തില്‍നിന്ന് വ്യതിയാനം ചെയ്തതുനിമിത്തം ജനങ്ങള്‍ ക്രുദ്ധിച്ചുവശായ സന്ദര്‍ഭങ്ങളായിരുന്നു എന്ന് വായനക്കാര്‍ പലരും അറിഞ്ഞിരിക്കയില്ല. ഒരു നാട്ടിലെ മന്ത്രി സാധാരണ സര്‍ക്കാരുദ്യോഗസ്ഥന്മാരെക്കാള്‍ തുലോം ഉയര്‍ന്ന മാതൃകാസ്ഥാനത്തോടുകൂടിയവനാണെന്നും മന്ത്രിമാര്‍ ജനങ്ങള്‍ക്ക് കണ്ടുപഠിക്കേണ്ട ഉത്തമഗുണങ്ങളോടുകൂടിയവരായിരിക്കേണ്ടതാണെന്നും ഈ ഗുണങ്ങളില്‍ മുഖ്യമായത് മന്ത്രിമാരുടെ നടത്തയാണെന്നും ഗ്ലാഡ്സ്റ്റന്‍ മുതലായ മഹാന്മാരുടെ ജീവിതവൃത്തിയെയും ഇംഗ്ലീഷ് ജനതയുടെ അഭിപ്രായഗതികളെയും ഉദാഹരിച്ചുകൊണ്ട് ഞങ്ങള്‍ ഇതിനുമുന്‍പ് പ്രസംഗിച്ചിട്ടുണ്ട്..’ പത്രാധിപര്‍ വായന നിര്‍ത്തി കല്യാണിയെ നോക്കി. ‘ഇങ്ങനെ കുറച്ചു ആമുഖമായി പറഞ്ഞിട്ടാണ് കാര്യത്തിലേക്കു കടക്കുന്നത്.’ ‘ആ ഭാഗം കേള്‍ക്കട്ടെ.’കല്യാണി ആകാംക്ഷയോടെ ആവശ്യപ്പെട്ടു. പത്രാധിപര്‍ വീണ്ടും കടലാസ് കൈയിലെടുത്ത് കുറെ വരികള്‍ വിട്ടശേഷം വായിക്കാന്‍ തുടങ്ങി.
‘പൊതുജനസമുദായത്തില്‍ അസാന്മാര്‍ഗ്ഗബീജങ്ങളെ വ്യാപിപ്പിക്കുന്ന ഒരു മന്ത്രിയുടെ കുചേഷ്ടിതങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള നീരസത്തെ പറവാനല്ലെങ്കില്‍, പൊതുജനപ്രതിനിധിസ്ഥാനത്ത് ഒരു വര്‍ത്തമാനപ്പത്രം ജീവിച്ചിട്ട് യാതൊരു കാര്യവുമില്ല. മി.ആചാര്യരുടെ സന്മാര്‍ഗ്ഗവ്യഭിചാരപാദങ്ങളെ ലേഹനം ചെയ്യാന്‍ തക്കവണ്ണം മനോനീചന്മാരായവര്‍ അങ്ങനെ ചെയ്തുകൊള്ളട്ടെ. മിസ്റ്റര്‍ ആചാരിയുടെ നടത്തയെപ്പറ്റി അനേകം അപവാദങ്ങള്‍ ഈ നഗരത്തില്‍ത്തന്നെ അടിക്കടി ചെവിക്കല്ലില്‍ തറക്കുന്നില്ലയോ? വടശ്ശേരി അമ്മവീട്ടില്‍ കല്യാണത്തിന് മിസ്റ്റര്‍ ആചാരി ദേവദാസിയുടെ മുന്‍പില്‍ ചാപല്യങ്ങള്‍ കാട്ടിയതും ജനങ്ങള്‍ കണ്ടിരുന്നില്ലയോ? ആ കല്യാണത്തില്‍ മേല്‍വിചാരത്തിനെന്നു പറഞ്ഞു മാനനീയമായ വിധത്തില്‍ ദേഹം മറയ്ക്കാതെ ആ കല്യാണവീട്ടിലെ അന്തപ്പുരത്തില്‍ കിടന്നുറങ്ങുവാന്‍ തോന്നിയ മനസ്സിന്റെ നികൃഷ്ടതയും ജനങ്ങള്‍ ഗ്രഹിച്ചിട്ടില്ലയോ? ഇക്കഴിഞ്ഞ വെള്ളിയാഴ്ചനാളില്‍ കോട്ടയ്ക്കകം പെണ്‍പാഠശാലക്കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ അഭിനയിച്ച പേക്കൂത്തുകള്‍ എന്തായിരുന്നു? ജൂബിലി പ്രമാണിച്ചു മഹാരാജാവു തിരുമനസ്സിലെ തിരുമുന്‍പില്‍ ചെന്നുവന്ദിപ്പാനായി വിദ്യാര്‍ത്ഥികള്‍ ആറേഴായിരം പേര്‍ ചേര്‍ന്ന സംഘം തെക്കേത്തെരുവ് കൊട്ടാരത്തിന്റെ മുന്‍പില്‍ ഘോഷയാത്ര ചെന്നപ്പോള്‍ മിസ്റ്റര്‍ ആചാരി എവിടെയായിരുന്നു നിന്നിരുന്നത്? മാന്യസ്ത്രീജനങ്ങള്‍ക്കായി ഒഴിച്ചിരുന്നതും അതനുസരിച്ചു അനേകം സ്ത്രീജനങ്ങള്‍ തിങ്ങിനിന്നിരുന്നതുമായ പെണ്‍പാഠശാലയുടെ മുകളില്‍ സ്ത്രീജനങ്ങളുടെ മനോവ്യഥയെ അഗണ്യമാക്കിക്കൊണ്ട് കടന്നുചെന്ന് നില്ക്കുകയായിരുന്നില്ലയോ?’ പത്രാധിപര്‍ നിര്‍ത്തി. ‘അങ്ങനെ തന്നെ വേണം’ കല്യാണി പറഞ്ഞു.’എന്നിട്ട് എങ്ങനെയാ അവസാനിപ്പിക്കുന്നത്?’ ‘ഡാളി ഇരിക്ക്. ഞാന്‍ അവസാനഭാഗം എഴുതാന്‍ തുടങ്ങുകയാണ്. എഴുതിക്കഴിഞ്ഞ് ഇപ്പോള്‍ത്തന്നെ കമ്പോസ് ചെയ്യാന്‍ കൊടുക്കണം.’ ‘കൊടുക്കുംമുമ്പ് എനിക്ക് കേള്‍ക്കണം.’’അതുപിന്നെ പറയാനുണ്ടോ?’ കല്യാണി അകത്തേക്ക് കയറിപ്പോയി. പ്രസ്സിലെത്തിയാല്‍ ജോലിക്കാരിലൊരാളായി അവള്‍ മാറും.പിന്നെ പത്രാധിപരുടെ വിളി കേട്ടപ്പോള്‍ മാത്രമാണ് അവള്‍ പുറത്തേക്കു വന്നത്.അവസാനത്തെ വരിയെഴുതി താഴെ വരയിടുകയായിരുന്നു അദ്ദേഹം.’കേള്‍ക്കട്ടെ.’ഒരു കസേര വലിച്ചിട്ട് കല്യാണി ഇരുന്നു. ‘നാടുനീങ്ങിപ്പോയ വിശ്വവിഖ്യാതനായ വിശാഖം തിരുനാള്‍ തിരുമനസ്സ് കൊണ്ട് ദേശസഞ്ചാരം കഴിഞ്ഞു മടങ്ങി എഴുന്നള്ളിയ ഒരു സന്ദര്‍ഭത്തില്‍, തിരുമനസ്സിന്റെ പള്ളിബോട്ടടുത്ത ചാക്കെക്കടവിലും, പിന്നീട് വലിയ കൊട്ടാരവാതില്ക്കലും കുറെ ബാലികകളെ കൊണ്ടുപോയി പാടിച്ച ഉദ്യോഗസ്ഥന്മാരെ അവിടുന്ന് കഠിനമായി അധിക്ഷേപിച്ചിരുന്നു എന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. വിശാഖം തിരുനാള്‍ തിരുമനസ്സ് കൊണ്ടായിരുന്നു എങ്കില്‍ മി.ആചാരിയുടെ ഇന്നത്തെ കുറ്റത്തിന്, തിരുമനസ്സിലെ കുതിരക്കാരന്റെ കവുഞ്ചികൊണ്ട് ഈ മന്ത്രിസ്ഥാനവ്യഭിചാരിയുടെ തൊലി പൊളിച്ചുവിടുമായിരുന്നു എന്നുള്ളതില്‍ ഞങ്ങള്‍ക്കു സന്ദേഹമില്ലാ.’ വായിച്ചുതീര്‍ത്ത് പത്രാധിപര്‍ മുഖമുയര്‍ത്തി കല്യാണിയെ നോക്കി. ആലോചനയിലമര്‍ന്നിരിക്കുകയായിരുന്നു അവള്‍. ‘ഇതിത്തിരി കടന്നുപോയില്ലേ?’ ‘എന്തെങ്കിലും ചെയ്യണം എന്ന് പറയാന്‍ വന്ന നിനക്കുതന്നെ അങ്ങനെ തോന്നുന്നോ?’’അതുകൊണ്ടല്ല. ഇതുവായിച്ചാല്‍ ദിവാന്‍ വെറുതെ ഇരിക്കുമോ?’ ‘വെറുതെ ഇരുന്നാല്‍ അതിന്റെ അര്‍ഥം നമ്മള്‍ തോറ്റു എന്നാണ്.. പ്രതിക്രിയയുമായി വരട്ടെ ദിവാന്‍. നമുക്കതു നേരിടാം.’ദിവാന്‍ വെറുതെയിരുന്നില്ല. ദിവാന്റെ പ്രതിക്രിയയാവട്ടെ, പത്രാധിപര്‍ക്ക് നേരിടാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു.






















