‘സ്വദേശാഭിമാനി’യിലെ വിമര്‍ശനങ്ങള്‍ കൊട്ടാരത്തില്‍ കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആശങ്കയോടെയും അസ്വസ്ഥതയോടെയുമാണ് ‘സ്വദേശാഭിമാനി’യുടെ ലക്കങ്ങള്‍ക്കായി ദിവാനും പരിവാരങ്ങളും കാത്തിരുന്നത്.
‘തിരുവിതാംകൂറിലെ പത്രങ്ങളെല്ലാം തിരുമനസ്സിനോടും നമ്മളോടും ഭക്തിയും വിശ്വാസവും പുലര്‍ത്തുന്നില്ലേ? അതിനിടെ ഈ ‘സ്വദേശാഭിമാനി’മാത്രം എന്താ ഇങ്ങനെ? ഈ വിദ്വാനെന്താ കൊമ്പുണ്ടോ?’
ദിവാന്‍ രാജഗോപാലാചാരി പൊട്ടിത്തെറിച്ചു.
അദ്ദേഹത്തെപ്പോലെ തന്നെ പത്രാധിപരുടെ തൂലികയില്‍ നിന്ന് മാരകമായ കുത്തുകളേറ്റവരായിരുന്നു അദ്ദേഹത്തിന് മുന്നില്‍ ഇരിപ്പുണ്ടായിരുന്നവര്‍-ശങ്കരന്‍ തമ്പിയും സുബ്ബരായനും..തങ്ങളുടെ പൊതുശത്രുവിനെതിരെ എന്തായുധം പ്രയോഗിക്കണം എന്ന് ചര്‍ച്ച ചെയ്യാനായി ഒത്തുകൂടിയതായിരുന്നു അവര്‍. ‘രാജ്യകാര്യമെന്നും പറഞ്ഞു നമ്മുടെ വീട്ടുകാര്യങ്ങള്‍ വരെ വിളിച്ചുപറയുന്നു. നാട്ടുകാരുടെ മുന്നില്‍ നമ്മുടെ വിലയും നിലയും കെടുത്തുന്നു.’ശങ്കരന്‍ തമ്പിയുടേതായിരുന്നു ആ പരിദേവനം. ‘തിരുമനസ്സിനെ നേരിട്ടൊന്നും പറയുന്നില്ല.പറഞ്ഞിരുന്നെങ്കില്‍ അപ്പത്തന്നെ നടപടിയെടുക്കാമായിരുന്നു.’ സുബ്ബരായന്‍ അസ്വസ്ഥനായി.
തെല്ലുനേരം അവരൊക്കെ ആലോചനകളില്‍ മുഴുകി. പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ കുടുക്കാനുള്ള പഴുതുകള്‍ക്കായി പരതുകയായിരുന്നു അവര്‍.പെട്ടെന്ന് എന്തോ കണ്ടെത്തിയ ആവേശത്തോടെ ശങ്കരന്‍ തമ്പി പറഞ്ഞു: ‘തിരുമനസ്സിന്റെ മകളുടെ താലികെട്ടിന് സര്‍ക്കാര്‍ പണം ഉപയോഗിച്ചുവെന്നു പറഞ്ഞു ഒരിക്കല്‍ ആക്ഷേപിച്ചിരുന്നു.’ നടപടിയെടുക്കാന്‍ പോന്ന ഗൗരവം ആ ആരോപണത്തിലുണ്ടെന്ന് ദിവാന് തോന്നിയില്ല. ‘ഇവരെ മൂക്കുകയറിടാന്‍ കൊണ്ടുവന്ന പ്രസ്സ് റെഗുലേഷന്‍ ആക്ടിനെയും തകര്‍ത്തുകളഞ്ഞത് ‘സ്വദേശാഭിമാനി’യുടെ പ്രചാരണം തന്നെയല്ലേ?’ ദിവാന്റെ വാക്കുകള്‍ ശങ്കരന്‍ തമ്പിയുടെ അമര്‍ഷത്തിന്റെ കനലുകള്‍ വീണ്ടും ജ്വലിപ്പിച്ചു. ‘നമ്മള്‍ ഭീരുക്കളാണെന്നാണ് അയാളുടെ വിചാരം. തിരുമനസ്സിന്റെ സ്ഥാനാരോഹണ ജൂബിലി കഴിഞ്ഞോട്ടെ. ഇവന്റെ നാവടക്കാന്‍ എന്തെങ്കിലും ചെയ്യണം.’
‘തിരുമനസ്സിനോട് പലതവണ ഉണര്‍ത്തിച്ചതാണ്. കാര്യങ്ങളെല്ലാം അറിയാം അവിടത്തേക്ക്. എന്നിട്ടും നടപടിയെടുക്കാന്‍ സമ്മതിക്കുന്നില്ല. നിസ്സഹായതയുടെ സ്വരത്തില്‍ ദിവാന്‍ പറഞ്ഞു: ‘ഇനിയിപ്പം ഇവന്‍ നമ്മള്‍ക്കെതിരെ എഴുതിയതുവല്ലതും തിരുമനസ്സ് വിശ്വസിക്കുന്നുണ്ടോ എന്നും സംശയം.’
അത് കേട്ട് മറ്റുള്ളവര്‍ ഞെട്ടി. ‘സ്വദേശാഭിമാനി’യില്‍ വരുന്നത് രാജാവ് വിശ്വാസത്തിലെടുത്താല്‍ ദിവാനും മുന്‍പേ ഛേദിക്കപ്പെടുന്നത് തങ്ങളുടെ ശിരസ്സുകളായിരിക്കുമെന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. സുബ്ബരായന്‍ അറിയാതെ ഒച്ചയിട്ടുപോയി.
‘അയ്യോ. എങ്കി നമ്മളുടെ കാര്യം അപകടത്തിലാകും.’
ദിവാന്‍ അവരെയെല്ലാം ചൂഴ്ന്നു നോക്കി. എന്നിട്ട് ആലോചനയിലെന്നപോലെ നിര്‍ത്തിനിര്‍ത്തി പറഞ്ഞു:
‘ഞാന്‍ വന്ന ഇടയ്ക്ക് ഇവന്‍ എന്നെപ്പറ്റി നല്ലതേ എഴുതീരുന്നുള്ളൂ. സുബ്ബരായനെപ്പറ്റി പണത്തിന്റെ ആര്‍ത്തി കാണിക്കുന്നു എന്നായിരുന്നു പരാതി. തമ്പിക്ക് പിന്നെ പണക്കൊതിക്കുപുറമേ പെണ്‍കൊതിയുമുണ്ടെന്നു പറഞ്ഞു. ഇപ്പഴിപ്പൊ എനിക്കില്ലാത്ത തെറ്റില്ലെന്നു വന്നിരിക്കുന്നു.’
മൂവരുടെയും ദൗര്‍ബല്യങ്ങള്‍ അവര്‍ക്ക് പരസ്പരമറിയാം. എന്നാല്‍, അതൊന്നും വെട്ടിത്തുറന്ന് ആരും പറഞ്ഞിട്ടില്ല. ദിവാന്‍ പൊടുന്നനെ അത് വിളിച്ചുപറഞ്ഞപ്പോള്‍ തമ്പിയും സുബ്ബരായനും വിളറിപ്പോയി.
സുബ്ബരായന്‍ അമര്‍ഷം ഉള്ളിലൊതുക്കാനാവാതെ ചാടിയെഴുന്നേറ്റു.
‘അവന്റെ ചിറകരിയാനുള്ള സമയമായി. തിരുമനസ്സിന്റെ മനം മാറ്റാന്‍ അങ്ങുതന്നെ ശ്രമിക്കണം.’
രാജാവിന്റെ അംഗീകാരമില്ലാതെ ഇത്രയും പ്രശസ്തനും ജനങ്ങളുടെ ശ്രദ്ധാകേന്ദ്രവുമായ ഒരാളെ ഒതുക്കാന്‍ മാര്‍ഗ്ഗങ്ങളില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അവരുടെ ബുദ്ധിശാലകളില്‍ ആശയങ്ങള്‍ പലതും ഉദിക്കുകയും പൊലിയുകയും ചെയ്തു.
മഹാരാജാവിന്റെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി വരികയാണ്. ആഘോഷങ്ങള്‍ക്കായി ഒരുങ്ങുകയാണ് നാടും നഗരവും. തിരുമേനിക്ക് ഇപ്പോള്‍ മറ്റൊന്നിലും ശ്രദ്ധയില്ല. ഈ സമയത്ത് ഇങ്ങനെ ഒരാവശ്യം ഉണര്‍ത്തിച്ചാലും അത് ബധിരകര്‍ണ്ണങ്ങളിലായിരിക്കും പതിക്കുക.
ഈ ജൂബിലി ആഘോഷം തന്നെ ദിവാനെ അടിമുടി നാണം കെടുത്തുന്ന ഒരാരോപണത്തിന് വഴിയൊരുക്കും എന്ന് അവരാരും കരുതിയില്ല.
************
കെങ്കേമമായിരുന്നു ആഘോഷങ്ങള്‍. ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് സ്ഥാനാരോഹണം ചെയ്തതിന്റെ രജതജൂബിലി പ്രജകളുടെ പങ്കാളിത്തത്തോടെ തന്നെ ആഘോഷിക്കപ്പെട്ടു. എല്ലായിടവും കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. രാജാവിന്റെ മഹിമകള്‍ ഘോഷിക്കുന്ന സ്തുതിഗീതങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.
കോട്ടയ്ക്കകത്തെ പെണ്‍പാഠശാലയും ആഘോഷങ്ങള്‍ക്ക് വേദിയായി.
അവിടേക്കെഴുന്നള്ളിയ രാജാവിനെ കാണാനും ആദരങ്ങളര്‍പ്പിക്കാനും അനുഗ്രഹങ്ങളേറ്റുവാങ്ങാനും സ്ത്രീജനങ്ങളുടെ പ്രവാഹമുണ്ടായി. പാഠശാലയുടെ മുകള്‍നിലയില്‍ തുറസ്സായ സ്ഥലത്ത് സ്ത്രീകളുടെ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരുന്നു. തിരുവനന്തപുരത്തെയും സമീപപ്രദേശങ്ങളിലെയും സ്ത്രീകള്‍ അവിടെ തടിച്ചുകൂടിയിരുന്നു.
ആ സ്ത്രീസമൂഹത്തിനിടയിലാണ് ദിവാന്‍ തന്റെ ഇരിപ്പിടം കണ്ടെത്തിയത്. ദിവാനുമായി അടുപ്പം കൂടാനും അദ്ദേഹത്തെ വിനോദിപ്പിക്കാനുമായി അനേകം സ്ത്രീകള്‍ അദ്ദേഹത്തെ വളഞ്ഞുനിന്നു. സ്ത്രീകളുടെ സാമീപ്യം ദിവാനെ ഉത്തേജിതനാക്കി. ഗോപികമാര്‍ക്കിടയില്‍ നില്ക്കുന്ന കൃഷ്ണനാണെന്ന ഭാവമായിരുന്നു അദ്ദേഹത്തിന്റെ ചേഷ്ടകളില്‍.
മഹാരാജാവിനെ ആദരിക്കാന്‍ പോയ ജനങ്ങള്‍ക്ക് ദിവാന്റെ ശൃംഗാരാഭിനയം ഒരു കോമാളിനാടകമായാണനുഭവപ്പെട്ടത്. അമര്‍ഷവും അസ്വസ്ഥതയും അവിടെങ്ങും വീശിയടിച്ചു. വേദിയായിരുന്നത് പെണ്‍പാഠശാലയായതുകൊണ്ട് അമര്‍ഷത്തിന്റെ തോതേറി. പൗരപ്രമുഖന്മാരാലും ആരാധകരാലും വലയം ചെയ്യപ്പെട്ടിരുന്ന മഹാരാജാവ് ഈ കോമാളിനാടകം കണ്ടതേയില്ല. അതുകൊണ്ടുതന്നെ പിന്നീട് പത്രവിമര്‍ശനങ്ങളിലൂടെ അതറിഞ്ഞ മഹാരാജാവിന് അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുമില്ല.
(തുടരും)






















