അധികാരത്തിലെത്തുന്ന പലരും പദവി സ്വന്തമാണെന്നും ഒരിക്കലും ഒഴിയേണ്ടി വരില്ലെന്നും കരുതി അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും താന്‍പോരിമയുടെയും സ്വജനപക്ഷപാതത്തിന്റെയും അവസരമായി കാണുന്നത് കേരളത്തില്‍ പതിവാണ്. വളരെ സാധാരണക്കാരായി വന്ന് പഞ്ചായത്ത് അംഗം മുതല്‍ മന്ത്രിസ്ഥാനം വരെ അഴിമതിയുടെയും പണക്കൊഴുപ്പിന്റെയും ഒക്കെ അവസരമാക്കി മാറ്റുന്ന ധാരാളം പേരെ നമ്മള്‍ കണ്ടു. തലസ്ഥാനമായ അനന്തപുരിയുടെ മേയര്‍പദവിയില്‍ എത്തിയ വി.വി. രാജേഷ് കേരളത്തിലെ ബിജെപി ആദ്യമായി കൈവരിക്കുന്ന ഒരു ക്യാബിനറ്റ് പദവിയാണ്. അതിലൂടെ താന്‍ നേടിയ അധികാരക്കസേര എങ്ങനെയാണ് സാധാരണക്കാരുടെ സേവനത്തിനും അവരുടെ ജീവിതത്തെ സഹായിക്കാനും ഇടപെടാനും ഒക്കെയുള്ള അവസരമാക്കി മാറ്റുന്നതെന്നും രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ പേരുടെയും ഹൃദയവികാരം ആയി മാറുന്നതെന്നും നമ്മള്‍ കണ്ടു. ഇപ്പോള്‍ തലസ്ഥാനത്ത് ഒരു പുതിയ മേയര്‍ ബ്രോ ഉദയം ചെയ്തു കഴിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയോടെ വന്ന, സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി അഹങ്കാരത്തിന്റെയും അഴിമതിയുടെയും ധാര്‍ഷ്ട്യത്തിന്റെയും ആള്‍രൂപമായി മാറുന്നത് കണ്ടിരുന്ന ജനങ്ങള്‍ പുതിയ മേയറെ തങ്ങളില്‍ ഒരാളായി നെഞ്ചിലേറ്റിയിരിക്കുന്നു.
ചുമതലയേറ്റ ദിവസം മുതല്‍തന്നെ കൃത്യമായ അജണ്ടയോടെ, മികച്ച ഗൃഹപാഠത്തോടെ സാധാരണക്കാരിലേക്ക് ഇറങ്ങിയ മേയര്‍ സ്വന്തം ഓഫീസ് ശുപാര്‍ശക്കാര്‍ ഇല്ലാത്ത, സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുവേണ്ടി തുറന്നിട്ടിരിക്കുന്നു. രാഷ്ട്രീയം പ്രശ്‌നമല്ല. വാര്‍ഡിലെ കൗണ്‍സിലര്‍ ആരെന്ന് ചോദിക്കുന്നില്ല. പ്രശ്‌നവുമായി വരുന്ന ഓരോരുത്തരെയും കേള്‍ക്കുന്നു. പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നമാണെങ്കില്‍ അപ്പോള്‍തന്നെ നടപടി സ്വീകരിക്കുന്നു. ഓരോ പ്രശ്‌നത്തിനും വീണ്ടും വീണ്ടും ആളുകള്‍ ഓഫീസില്‍ കയറിയിറങ്ങേണ്ട കാര്യമില്ല. ഒരു നടപടിയും തീരുമാനവും പിന്നത്തേക്ക് മാറ്റിവെക്കുന്നില്ല. ജീവനക്കാരോട് ആദ്യമേതന്നെ നയം വ്യക്തമാക്കി. രാഷ്ട്രീയവും പദവിയും സാധാരണക്കാരെ സഹായിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉള്ളതാണ്. കെട്ടിവച്ച ഫയലുകള്‍ക്കുള്ളില്‍ ചിതലരിപ്പിച്ച് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവരുടെ കണ്ണീരില്‍ മുക്കിത്താഴ്ത്താന്‍ ഉള്ളതല്ല. പണിയെടുക്കേണ്ടവര്‍ പണിയെടുത്തേ കഴിയൂ. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ക്ക് ഉത്തരവാദിത്തമുള്ള സീറ്റുകളില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന മറ്റു ഓഫീസുകളിലേക്ക് സ്ഥലംമാറി പോകാം. ഡ്യൂട്ടിസമയത്ത് പ്രകടനം നടത്താനും രാഷ്ട്രീയം കളിക്കാനും അനുവദിക്കില്ല. ജീവനക്കാരുടെ രാഷ്ട്രീയം പ്രശ്‌നമല്ല. രാഷ്ട്രീയമേതായാലും ചെയ്യാനുള്ള ജോലി കൃത്യമായി, സമയബന്ധിതമായി, അഴിമതിരഹിതമായി ചെയ്യണം ഇതാണ് നിലപാട്.
ഈ നിലപാടിലേക്ക് ഇന്ന് കോര്‍പ്പറേഷനിലെ ബഹുഭൂരിപക്ഷം ജീവനക്കാരും എത്തിച്ചേര്‍ന്നിരിക്കുന്നു. യാത്രകള്‍ക്ക് ശേഷം ഓഫീസില്‍ എത്തുന്ന മേയര്‍ രാത്രി 12 മണി വരെയും ചിലപ്പോള്‍ അതിരാവിലെ എത്തിയും ഫയലുകള്‍ നോക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. ഇന്ന് നഗരത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. അവരുടെ ഒരു പരാതി പോലും കേള്‍ക്കപ്പെടാതെ പോകുന്നില്ല. പരിഹരിക്കപ്പെടാതെ പോകുന്നില്ല. നഗരപിതാവ് എങ്ങനെ ആകണമെന്ന് പുതിയ തലമുറയ്ക്ക് കൂടി വി.വി. രാജേഷ് കാട്ടിക്കൊടുക്കുകയാണ്. ഒരു ഭരണാധികാരി എങ്ങനെയാണ് സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്, ഇടപെടേണ്ടത്, എങ്ങനെയാണ് അവരോടൊപ്പം നില്‍ക്കേണ്ടത് എന്ന് വ്യക്തമാക്കുന്നതാണ് രാജേഷിന്റെ പ്രവര്‍ത്തനരീതി.
തിരുവനന്തപുരം പാളയം മാര്‍ക്കറ്റ് കുറെ വര്‍ഷങ്ങളായി ഗുണ്ടാപ്പിരിവുകാരും സിപിഎം സഹയാത്രികരും നേതാക്കളും കൈവശം വെച്ച് അനുഭവിക്കുന്ന സ്ഥലമായിരുന്നു. അശാസ്ത്രീയമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയ താല്‍ക്കാലിക കടകള്‍ നഗരസഭ അറിയാതെ വാടകയ്ക്ക് കൊടുത്തും നഗരസഭയുടെ അനുമതി ഇല്ലാതെ, പ്ലാന്‍ ഇല്ലാതെ അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും ഈ പ്രദേശം സ്വന്തം സാമ്രാജ്യമായി സിപിഎം നേതാക്കള്‍ കൊണ്ടുനടക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ മീന്‍വില്പനക്കാരിയായ വലിയതുറയിലെ ഒരു അമ്മ നല്‍കിയ പരാതി ഏതു ഭരണാധികാരിയെയും ഞെട്ടിക്കുന്നതായിരുന്നു. പാളയം ചന്തയില്‍ ഒരുദിവസം മീന്‍ കച്ചവടം നടത്താന്‍ 500 രൂപ ഗുണ്ടാപിരിവ് നല്‍കണം എന്നതായിരുന്നു പരാതി. പരാതി കിട്ടിയ ഉടന്‍ തന്നെ മേയര്‍ രാജേഷ് നടപടിക്ക് തുടക്കം കുറിച്ചു. സാധാരണ ജനപ്രതിനിധികളെ പോലെ മന്ത്രിമാരെ പോലെ എയര്‍കണ്ടീഷന്‍ഡ് ചേംബറില്‍ ഇരുന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പകരം കോര്‍പ്പറേഷന്റെ മുഴുവന്‍ സംവിധാനവുമായി പ്ലാനും ബ്ലൂ പ്രിന്റും ഒക്കെയായി ജെസിബി അടക്കം പാളയത്തെത്തി. ഓരോ അനധികൃത നിര്‍മ്മാണവും പൊളിച്ചടുക്കി. ഗുണ്ടാപ്പിരിവിന്റെ ആള്‍ക്കാരെ കയ്യോടെ പൊക്കി. ഇടനിലക്കാരെയും ദല്ലാളുമാരെയും ഒക്കെ ഒഴിവാക്കി വ്യാപാരം നടത്താന്‍ സുതാര്യവും സത്യസന്ധവുമായ സംവിധാനം ഒരുക്കി. ഒരു ലൈറ്റിന് ഒരുദിവസം നൂറുരൂപ വീതം വാങ്ങിയിരുന്ന സമാന്തരസംവിധാനം അവസാനിപ്പിച്ചു. കോര്‍പ്പറേഷന്‍ പണമടക്കുന്ന വൈദ്യുതി സംവിധാനത്തിനാണ് സിപിഎമ്മുകാരായ ഇടനിലക്കാര്‍ നൂറു രൂപ വീതം ഒരു ബള്‍ബിന് വാങ്ങിയിരുന്നത്. കഴിഞ്ഞ 45 വര്‍ഷമായി കോര്‍പ്പറേഷന്‍ഭരണം കയ്യാളിയ സിപിഎം എന്ന സംഘടന എങ്ങനെയാണ് ജനങ്ങളില്‍നിന്ന് അകന്ന് സമാന്തര അഴിമതിയുടെയും കൊള്ളയുടെയും സംവിധാനമായി മാറുന്നതെന്ന് മുഴുവന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ലൈവായി മേയര്‍ വി.വി. രാജേഷ് കാട്ടിക്കൊടുത്തു.
കഴിഞ്ഞില്ല, ഓരോ സ്ഥലത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന കൊള്ളയും അഴിമതിയും ഒന്നൊന്നായി തകര്‍ത്തെറിഞ്ഞു. കമലേശ്വരത്തെയും മുടവന്‍മുകളിലെയും കല്യാണമണ്ഡപങ്ങള്‍ ചട്ടംലംഘിച്ച് സിപിഎമ്മുകാര്‍ക്ക് ചുരുങ്ങിയ തുകയ്ക്ക് ദീര്‍ഘകാല കരാര്‍ നല്‍കിയതിലെ അഴിമതിയും കള്ളത്തരവും പുറത്തുകൊണ്ടുവരാന്‍ അന്വേഷണത്തിന് ഉത്തരവിടുകയും കരാര്‍ റദ്ദാക്കുകയും ചെയ്തു.
കടകംപള്ളിയിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ അനധികൃത സിപിഎം ഓഫീസും കൗണ്‍സിലര്‍ ജയാ രാജീവും മേയറും അടക്കമുള്ളവര്‍ കണ്ടെത്തി ഒഴിപ്പിച്ചു. മദ്യക്കുപ്പികളും സിപിഎം കൊടികളും കൊണ്ടുപോകുന്ന ഹൃദയഭേദകമായ കാഴ്ച സഖാക്കളെ വല്ലാതെ വേദനിപ്പിച്ചു. കോര്‍പ്പറേഷന്റെ ഭരണം വിടുംമുമ്പ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുത്തരിക്കണ്ടം മൈതാനം അടക്കം ചുരുങ്ങിയ നിരക്കിന് മുന്‍കാലപ്രാബല്യത്തില്‍ വാടകയ്ക്ക് കൊടുത്തതും മേയര്‍ രേഖകളടക്കം പുറത്തുകൊണ്ടുവന്നു. ഓരോ ഇടപാടിലും കോര്‍പ്പറേഷന് ലക്ഷങ്ങളുടെ നഷ്ടവും സിപിഎം നേതാക്കള്‍ക്ക് ലക്ഷങ്ങളുടെ വരുമാനവും ആയിരുന്നു. പൊതുഖജനാവും പൊതു സംവിധാനവും ഒരു രാഷ്ട്രീയപാര്‍ട്ടി എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ഒന്നൊന്നായി പുറത്തുകൊണ്ടുവരികയായിരുന്നു.
ഇതിനിടെയാണ് വിഴിഞ്ഞം മതിപ്പുറം ഭവന നിര്‍മ്മാണ പദ്ധതിയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് സിമന്റ് പാളികളും മറ്റും വീഴുന്നു എന്ന പരാതിയുമായി ഒരു മുസ്ലീം വീട്ടമ്മ മേയറെ കാണാന്‍ എത്തിയത്. മേയര്‍ ബിജെപിക്കാരന്‍ ആയതുകൊണ്ട് മുസ്ലീംസ്ത്രീ വന്ന് പരാതി കൊടുത്താല്‍ ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് പ്രാദേശികനേതാക്കള്‍ പറഞ്ഞെങ്കിലും ആ ഉമ്മയുടെ ഒരു വിശ്വാസമായിരുന്നു, ”ആ മോനെ ഒന്ന് കണ്ടു പരാതി കൊടുക്കട്ടെ” എന്ന്. പരാതി വാങ്ങിയ മേയര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥരുമായി അവിടെയെത്തി. ഏതാനും വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള ഭവനനിര്‍മ്മാണ പദ്ധതിയിലെ അഴിമതിയും കെടുകാര്യസ്ഥതയും പൂര്‍ണ്ണമായും തുറന്നുകാട്ടുന്നതായിരുന്നു മേയര്‍ കണ്ട കാഴ്ചകള്‍. നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഭവനനിര്‍മ്മാണ പദ്ധതിയിലെ ഫ്‌ളാറ്റുകള്‍ അഴിമതിയുടെ സ്മാരകം തന്നെയായിരുന്നു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തോട് ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട മേയര്‍ അവിടുത്തെ ഓരോ കുടുംബത്തോടും പ്രശ്‌നപരിഹാരത്തിന് തന്നാലാവുന്നത് ചെയ്യാമെന്ന് പറഞ്ഞത് ഒരു പുതിയ ചരിത്രം തന്നെയാണ് കുറിച്ചത്. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍, മതത്തിന്റെ പേരില്‍ കോര്‍പ്പറേഷന്‍ ഭരണത്തെ മോശമാക്കി കാണിക്കാനുള്ള പ്രവണതകള്‍ പൂര്‍ണമായും ഇല്ലാതാക്കി. ഇന്ന് വിഴിഞ്ഞത്തെയും ബീമാപള്ളിയിലെയും ഒക്കെ സാധാരണക്കാരായ മുസ്ലീം കുടുംബങ്ങള്‍ക്ക് മേയര്‍ വി.വി. രാജേഷ് ഒരു കുടുംബാംഗംപോലെ ആയിരിക്കുന്നു. ആരുടെയും അനുവാദം ഇല്ലാതെ കാണാനും പരാതി പറയാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഒക്കെയുള്ള സ്വന്തം വീട്ടിലെ ഒരു മകനോ സഹോദരനോ എന്ന നിലയിലേക്കുള്ള ഒരു ജനപ്രതിനിധിയുടെ വളര്‍ച്ച തിരുവനന്തപുരം നഗരത്തിലെ ജനങ്ങളും മറ്റു രാഷ്ട്രീയ നേതാക്കളും കണ്ടുനില്‍ക്കുകയാണ്.
ഇതിനിടെ പ്രതിപക്ഷ കക്ഷികളില്‍പെട്ട കോണ്‍ഗ്രസ് നേതാക്കള്‍പോലും സമൂഹ മാധ്യമങ്ങളില്‍ മേയറുടെ ഇടപെടല്‍ സംബന്ധിച്ച പോസ്റ്റിട്ടു. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണകാലത്ത് നിരന്തരം കയറിയിറങ്ങിയിട്ടും ഒന്നും നടക്കാതിരുന്ന പ്രശ്‌നത്തില്‍ മേയറെ കണ്ട് പരാതി പറയുമ്പോള്‍ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ല. കാരണം രാഷ്ട്രീയമായി എതിര്‍പക്ഷത്താണ് എന്നതുതന്നെ. പരാതി പറയാന്‍ വന്ന തന്നെ മേയര്‍ വിട്ടില്ല. അവിടെ അല്പം കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ഭരണകാലത്ത് മാസങ്ങളോളം കയറിയിറങ്ങി നടന്നിട്ടും പരിഹാരം ഉണ്ടാകാത്ത പ്രശ്‌നത്തിന് മിനിറ്റുകള്‍ കൊണ്ട് പരിഹാരം ഉണ്ടാക്കി ഫയല്‍ വരുത്തി തീരുമാനമെടുത്ത് ഉത്തരവ് നല്‍കുകയായിരുന്നു. സമൂഹ മാധ്യമത്തില്‍ ഇക്കാര്യം കുറിച്ച എതിര്‍ രാഷ്ട്രീയ കക്ഷിയില്‍പ്പെട്ട ആള്‍ പറഞ്ഞു, ഇങ്ങനെയാണ് ജനപ്രതിനിധി പ്രവര്‍ത്തിക്കേണ്ടത്. ഇങ്ങനെയാണ് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. കഴിഞ്ഞില്ല സിപിഎം സഹയാത്രികനും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ കരിക്കകം ശ്രീകണ്ഠന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തുറയിലെ പാവപ്പെട്ട മീന്‍കച്ചവടക്കാരിയായ സ്ത്രീ 500 രൂപ ദിവസവും കൈക്കൂലി കൊടുക്കേണ്ടി വന്ന സാഹചര്യം തുറ ഫെസ്റ്റുകള്‍ നടത്തുമ്പോഴും എന്തുകൊണ്ട് നമ്മള്‍ അറിഞ്ഞില്ല എന്ന ചോദ്യം ഉയര്‍ത്തി പരസ്യമായി രംഗത്തുവന്നു.
അതെ, വി.വി. രാജേഷ് എന്ന മേയര്‍ തിരുവനന്തപുരത്തിന്റെ ഹൃദയവികാരമായി മാറിയിരിക്കുന്നു. രാവിലെ സൂര്യോദയത്തിനുമുമ്പ് പണിതുടങ്ങി അര്‍ദ്ധരാത്രി പിന്നിടുമ്പോള്‍ അവസാനിക്കുന്ന യഥാര്‍ത്ഥ സംഘസ്വയം സേവകന്റെ നിഷ്‌കാമമായ സേവനത്തിന്റെ രൂപം നഗരം കാണുന്നു. ആറുമാസം പിന്നിടുമ്പോഴും ഒരു അഴിമതി ആരോപണവും ഒരു പരാതിയും ഉയരാതെ ജനങ്ങളുടെ വികാരത്തിനൊപ്പം അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്ന് അവരില്‍ ഒരാളായി മേയര്‍ മാറുമ്പോള്‍ അത് ഇന്ന് ഏറ്റവും വലിയ തലവേദന ഇടതുമുന്നണിക്കും യുഡിഎഫിനുമാണ്. നഗരസഭയിലെ ബിജെപി ഭരണം ഏത് രീതിയിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് അരങ്ങേറുന്നത്. രാഷ്ട്രീയമൂല്യങ്ങള്‍ക്കും സദാചാരത്തിനും നിരക്കാത്ത രീതിയില്‍ മേയറെ ഓഫീസ് മുറിയില്‍ കയറ്റാത്ത സമരമുറ ഒരു ഭാഗത്ത്. കോര്‍പ്പറേഷന്‍ ഭരണം മോശമാണെന്ന് വരുത്താന്‍ വേണ്ടി പൊതുജലവിതരണ സംവിധാനത്തിലെ വാല്‍വുകള്‍ ജലഅതോറിറ്റിയിലെ സിപിഎം യൂണിയന്റെ സഹായത്തോടെ അടച്ചുവെക്കുന്നത് പോലും കണ്ടെത്തിയപ്പോള്‍ രാഷ്ട്രീയ പകയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് സിപിഎം എന്ന് തിരുവനന്തപുരം കണ്ടു. പോലീസ് സംവിധാനവും ഭരണസംവിധാനവും ദുരുപയോഗം ചെയ്തു കൗണ്‍സിലറെ കാപ്പ നിയമത്തില്‍ അറസ്റ്റ് ചെയ്ത് ഭൂരിപക്ഷം ഇല്ലാതാക്കി ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമം മറ്റൊരു ഭാഗത്ത്. കേരളത്തിലെ രാഷ്ട്രീയരംഗത്ത് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ ഉറച്ചുനിന്നിരുന്ന ജി. കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥ് കോര്‍പ്പറേഷനില്‍ നടത്തിയ വിക്രിയകളും പരാമര്‍ശങ്ങളും കാര്‍ത്തികേയന്റെ സല്‍പേരിനും യശസ്സിനും കളങ്കമേല്‍പ്പിക്കുന്നതാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ പലതരം കേസുകളും ഉണ്ടാകും. പക്ഷേ, പോലീസ് സംവിധാനം ദുരുപയോഗം ചെയ്തു നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മുന്നില്‍ തോക്ക് പൊട്ടിച്ച് ഭീതിപരത്തി ഒരു ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരുകാര്യം ഇവര്‍ ആലോചിക്കുന്നതും പരിഗണിക്കുന്നതും ഇല്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേരില്‍ എത്ര കേസുണ്ട്. വി.ഡി. സതീശന്റെയും ശബരിനാഥിന്റെയും പേരില്‍ എത്ര കേസ് ഉണ്ട്. ഉത്സവപ്പറമ്പില്‍ വാളുമായി വന്ന് പ്രശ്‌നമുണ്ടാക്കിയ സിപിഎം ഗുണ്ടയെ നേരിട്ട് മടക്കി അയച്ചു എന്നതാണ് വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്റെ പേരില്‍ അവസാനം ഉണ്ടായ കേസ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതാണ്. ക്രമസമാധാന പാലനം പോലീസിന്റെ ചുമതല ആണെങ്കില്‍ ആ പോലീസ് മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്യാത്തതുകൊണ്ടല്ലേ കൗണ്‍സിലര്‍ ഇത്തരം ഒരു ഗുണ്ടയെ അമ്പലപ്പറമ്പില്‍ നേരിടേണ്ടിവന്നത് എന്ന ചോദ്യം സാധാരണക്കാരില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ ചോദിക്കുന്നത് കേള്‍ക്കാന്‍ രമേശ് ചെന്നിത്തലക്ക് കഴിയുന്നില്ല.
വട്ടിയൂര്‍ക്കാവ് സിഐ വിപിനും എസ്‌ഐ അഭിജിത്തും ആരോപണവിധേയരാണ്. ഭരണകക്ഷിക്ക് വേണ്ടി എന്തുംചെയ്യാന്‍ മടിയില്ലാത്ത വിപിന്‍ സുഗതന്റെ വീട്ടില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പുതന്നെ നിയമവിരുദ്ധമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം എംഎല്‍എയായ കെ. മുരളീധരനും വ്യക്തമായി പറഞ്ഞിരുന്നു. കേരളത്തില്‍ 65,000 പോലീസുകാരാണ് ആകെയുള്ളത്. കാക്കിയോടുള്ള സാധാരണക്കാരുടെയും പൗരന്മാരുടെയും ബഹുമാനം നിയമത്തോടും ഭരണഘടനയോടും ഉള്ളതാണ്. പോലീസുകാരെ അനുസരിക്കുന്നതും അവര്‍ പലപ്പോഴും നിയമലംഘനം നടത്തുമ്പോള്‍ അത് തുറന്ന സംഘര്‍ഷത്തിലേക്ക് എത്താത്തതും ഭയം കൊണ്ടല്ല. അതിനേക്കാള്‍ ഉപരിയായി നിയമസംവിധാനത്തോടും നിയമവാഴ്ചയോടുമുള്ള സാധാരണക്കാരുടെ ബഹുമാനം കൊണ്ടാണ്. കാക്കിയുടെ വിലകെടുത്തുന്ന പോലീസ് യജമാനന്മാര്‍ ഇക്കാര്യം ഓര്‍മ്മിക്കണം. ഏതുഭരണവും അഞ്ചുവര്‍ഷമേ ഉള്ളൂ. മാത്രമല്ല, ഈ യൂണിഫോം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പൊതുസമൂഹത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് നടപടിയെടുക്കാനുള്ള അധികാരം മാത്രമാണ് പോലീസിനുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ ആര്‍എസ്എസ്സുകാരന്റെ കരച്ചില്‍ കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇന്ന് എവിടെയാണുള്ളത് എന്ന് അന്വേഷിക്കണം. മിന്നല്‍ പരമശിവന്‍ നായരെയും വാഴമുട്ടം പത്മനാഭപിള്ളയെയും സാക്ഷാല്‍ ഐജി ചന്ദ്രശേഖരന്‍ നായരെയും ടി.പി. സെന്‍കുമാറിനെയും എ. ഹേമചന്ദ്രനെയും സാധാരണക്കാര്‍ ബഹുമാനിക്കുന്നത് അവര്‍ പ്രവര്‍ത്തിച്ചിരുന്നത് നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടായിരുന്നു എന്നതുകൊണ്ടാണ്. പോലീസ് കുപ്പായം അഴിമതിയുടെയും വ്യഭിചാരത്തിന്റെയും മദ്യത്തിന്റെയും ഒക്കെ അഭയകേന്ദ്രം ആക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചരിത്രം നല്‍കിയ സ്ഥാനം വട്ടിയൂര്‍ക്കാവിലെ യജമാനന്മാര്‍ ഓര്‍മ്മിക്കണം. കാക്കിയുടെ അന്തസ്സിന് അത് കഴുകുന്ന ബാര്‍ സോപ്പിന്റെ വിലയെങ്കിലും നല്‍കണം. കോടതിയിലേക്ക് കൊണ്ടുവരുന്ന ഒരു പ്രതിയുടെ വാഹനത്തില്‍ കയറി അയാളെ ഭീഷണിപ്പെടുത്തി ആശുപത്രിയിലാക്കുമെന്ന് പറഞ്ഞ യജമാനന്‍ പൊതുസമൂഹത്തിലാണ് ജീവിക്കേണ്ടത് എന്ന കാര്യം മറക്കരുത്. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും വേലിക്കെട്ട് എവിടെയാണെന്ന് പോലീസുകാര്‍ മറക്കരുത്. അതു മറക്കുന്നിടത്താണ് പൊതുജനങ്ങള്‍ പോലീസുകാരെ കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നത്. പോലീസിനോട് ബഹുമാനവും ആദരവും ഉണ്ടാകണമെങ്കില്‍ നീതിക്കൊപ്പം ആണെന്ന വിശ്വാസ്യത ഉണ്ടാകണം. പോലീസ് പരാജയപ്പെട്ടിടത്താണ് വാഴോട്ടുകോണം കൗണ്‍സിലര്‍ ഉത്സവപ്പറമ്പില്‍ ഇടപെട്ടത്. ഈ ബോധ്യം അവിടുത്തെ പൊതുജനങ്ങള്‍ക്കുണ്ട്. അവിടെയാണ് കൗണ്‍സിലറെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ഒരിക്കലും പുറത്തുവരാത്ത രീതിയില്‍ ആക്കി കോര്‍പ്പറേഷന്‍ ഭരണം തിരിച്ചുപിടിക്കാം എന്ന ശബരിനാഥന്റെ സ്വപ്‌നം പൊലിഞ്ഞത്.
കേരളത്തില്‍ ഒരു ബിജെപിക്കാരന്‍ ഭരണാധികാരിയായാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുക എന്നതിന്റെ മാതൃകയാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് കാണുന്നത്. ആരോടും പ്രീണനം ഇല്ലാതെ, അഴിമതിരഹിതമായി, രാപ്പകലില്ലാതെ, എണ്ണയിട്ടചക്രംപോലെ പൊതുജനങ്ങള്‍ക്കുവേണ്ടി ഒരു ഭരണം അരങ്ങേറുമ്പോള്‍ അതിനെ തകര്‍ക്കാനും തൂത്തെറിയാനും ആരുവന്നാലും ജനങ്ങള്‍ നേരിടും എന്ന കാര്യം ഓര്‍മ്മിക്കുക. കോവിഡ് മൂലം നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ അഴിമതി നടത്തി പണം മോഷ്ടിച്ചവരും നഗരസഭയുടെ വരുമാനമാര്‍ഗ്ഗങ്ങളും കെട്ടിടങ്ങളും ഒക്കെ സ്വന്തം ആവശ്യത്തിന് ദുരുപയോഗം ചെയ്തവരും അഴിമതിപ്പണംകൊണ്ട് കൊഴുത്തവരും ഒക്കെ എതിര്‍ഭാഗത്ത് വരുമ്പോള്‍ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സാധാരണക്കാര്‍ മുഴുവന്‍ വി.വി. രാജേഷിന് ഒപ്പം അണിനിരക്കുന്നത് നിരവധി ചാനലുകളില്‍ ലൈവ് ആയി വരുന്നുണ്ട്. അത് സാധാരണക്കാരുടെ ഹൃദയവികാരമാണ്. ഏതു തെരഞ്ഞെടുപ്പിലും തോല്‍പ്പിക്കാന്‍ കഴിയാത്ത പ്രതിച്ഛായയിലേക്ക് രാജേഷ് മാറുന്നത് എല്ലാ രാഷ്ട്രീയക്കാര്‍ക്കും തലവേദനയാണ്. ഇത് കണ്ടെങ്കിലും തലസ്ഥാനത്ത് എന്ത് നടക്കുന്നു എന്ന് മനസ്സിലാക്കാനുള്ള രാഷ്ട്രീയബോധം നേതാക്കള്‍ക്ക് ഉണ്ടാവട്ടെ.






















