അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന അനിഷ്ടസംഭവങ്ങള്‍ അപലപനീയവും ആശങ്കാജനകവുമാണ്. ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിച്ച കാണിക്കത്തുക മോഷ്ടിച്ച കേസില്‍ പണം എണ്ണുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാര്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ക്ഷേത്രത്തിലെ സംഭാവനകള്‍ എണ്ണുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഔട്ട്‌സോഴ്‌സിങ് ഏജന്‍സി വഴി നിയമിക്കപ്പെട്ട കരാര്‍ ജീവനക്കാരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ കേസില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ചുമതലക്കാരായ രണ്ടുപേര്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ സംഭാവന പണം എണ്ണുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് ബാങ്കാണ്. ഇതിനായി ഒരു സ്വകാര്യ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് പെട്ടികളിലായി സൂക്ഷിക്കുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നത് പതിനാലംഗ സംഘമാണ്. ഇതില്‍ 11 ബാങ്ക് ജീവനക്കാരും മൂന്ന് ട്രസ്റ്റ് അംഗങ്ങളുമാണുള്ളത്. സംഭവത്തില്‍ ബാങ്ക് ജീവനക്കാരുടെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ സാമ്പത്തിക ഇടപാടുകളും ആസ്തികളും അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിച്ചുവരികയാണ്. ശ്രീരാമജന്മഭൂമി മന്ദിര്‍ ട്രസ്റ്റിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ജൂണ്‍ 14-ന് സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയമിച്ചിരുന്നു. എസ്.ഐ.ടി. സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ഉണ്ടാവുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനോടകം ഉറപ്പുനല്‍കിയിട്ടുണ്ട്.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം കേവലമൊരു ക്ഷേത്രസങ്കേതമോ ആരാധനാകേന്ദ്രമോ മാത്രമല്ല. അത് ഭാരതരാഷ്ട്രത്തിന്റെ സ്വാഭിമാനപ്രതീകവും യുഗദീര്‍ഘമായ ഒരു സാംസ്‌കാരികധാരയുടെ മര്‍മ്മകേന്ദ്രവുമാണ്. അതിന്റെ വൈകാരികഭൂമിക അപരിമേയമാണ്. നൂറ്റാണ്ടുകളുടെ ത്യാഗനിര്‍ഭരമായ പോരാട്ടത്തിന്റെയും ബലിദാനങ്ങളുടെയും ഫലമായാണ് ശ്രീരാമജന്മഭൂമിയില്‍ ഭവ്യമായ രാമക്ഷേത്രം പണിതുയര്‍ത്തപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിക്കാനും തുരങ്കം വെക്കാനും പണിപ്പെട്ടവര്‍ പുതിയ സംഭവങ്ങളുടെ പേരില്‍ രാമക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അങ്കംകുറിച്ചിരിക്കുകയാണ്. അയോദ്ധ്യയെ പ്രശ്‌നസങ്കീര്‍ണ്ണമാക്കുകയും സമവായ സാധ്യതകളെ അട്ടിമറിക്കുകയും അതിനെ ഒരു ഹിന്ദു-മുസ്ലിം പ്രശ്‌നമാക്കി ചുരുക്കുകയും ചെയ്ത രാഷ്ട്രീയോപജീവികള്‍ ഇന്ന് രാമക്ഷേത്രത്തിനുവേണ്ടി മുതലക്കണ്ണീരൊഴുക്കുകയാണ്. രാമക്ഷേത്രം തകര്‍ത്താണു ബാബര്‍ പള്ളിപണിതതെന്നു ഉത്ഖനനഫലം സാക്ഷ്യപ്പെടുത്തിയിട്ടും അയോദ്ധ്യയില്‍ രാമദര്‍ശന്‍ റാലിപോലും നടത്താന്‍ അനുവദിക്കില്ലെന്ന് ശഠിച്ച് കര്‍സേവകരെ തടയാന്‍ സര്‍ക്കാരിന്റെ സായുധബലം മുഴുവന്‍ പ്രയോഗിച്ച് അയോദ്ധ്യയിലേക്കു പോയ പതിനായിരക്കണക്കിനു രാമഭക്തരെ വഴിയില്‍ തടഞ്ഞും ജയിലിലടച്ചും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ മുലായംസിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ അണിയറയിലിരുന്ന് അയോദ്ധ്യാ ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അയോദ്ധ്യയിലേയ്ക്ക് ഒരു ഈച്ചയ്ക്കും കടക്കാനാവില്ലെന്നു വെല്ലുവിളിച്ച് പോലീസ് വെടിവെപ്പിലൂടെ ഭക്തരക്തം കൊണ്ട് സരയൂനദിയെ ചുവപ്പിച്ച് രാമക്ഷേത്രനിര്‍മ്മാണ പ്രക്ഷോഭങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തവര്‍ ഇന്ന് ക്ഷേത്രസംരക്ഷകരായി നടിക്കുകയാണ്. ലോക്‌സഭയിലെ നിയമനിര്‍മ്മാണം വഴി അയോദ്ധ്യയിലെ 67 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് രാമക്ഷേത്രനിര്‍മ്മാണത്തിന് വിഘ്‌നം സൃഷ്ടിച്ച കോണ്‍ഗ്രസ് രാമഭക്തരുടെ വക്താക്കളായി വേഷപ്പകര്‍ച്ച നടത്തുകയാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കിയവര്‍ പോലും ഇപ്പോള്‍ രാമപക്ഷം ചേരാന്‍ വ്യഗ്രതപ്പെടുകയാണ്.
രാമക്ഷേത്രത്തില്‍ നിന്ന് കാണിക്കപ്പണം മോഷ്ടിച്ച കേസില്‍ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കേസില്‍ പ്രതിയായ ടിനു യാദവ് അഖിലേഷ് യാദവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഇരുവരും ഏകദേശം 980 തവണ ഫോണില്‍ സംസാരിച്ചതായാണ് വിവരം. വഴിപാടു മോഷണം വെളിച്ചത്തു വന്ന ദിവസം ഇരുവരും മൂന്ന് തവണ ഫോണില്‍ സംസാരിച്ചതായും സൂചനയുണ്ട്. അടുത്തിടെ ധര്‍മസ്ഥല ക്ഷേത്രം ധര്‍മാധികാരിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നടന്‍ പ്രകാശ് രാജ് അടക്കമുള്ളവര്‍ തന്നെ നിര്‍ബന്ധിച്ചെന്ന് ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വെളിപ്പെടുത്തിയിരുന്നു. തീര്‍ത്ഥാടനകേന്ദ്രമായ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറില്‍പ്പരം സ്ത്രീകളുടെ മൃതദേഹം താന്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന ആരോപണം വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെ ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ധര്‍മ്മസ്ഥലയിലേതിന് സമാനമായ ഗൂഢാലോചന അയോദ്ധ്യയിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഭാരതത്തിലെ മഹാക്ഷേത്രങ്ങള്‍ക്ക് മാനഹാനി വരുത്താന്‍ ഗൂഢപദ്ധതികള്‍ ഒരുങ്ങുന്നുണ്ടോ എന്ന സംശയം അവഗണിക്കാവുന്നതല്ല. 2019 ല്‍ ശബരിമലയില്‍ ആസൂത്രിതമായി അരങ്ങേറിയ സ്വര്‍ണ്ണക്കൊള്ള വെളിച്ചത്തു വരാന്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടാവുകയും കേസന്വേഷണം ഉദാസീനമായി ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അയോദ്ധ്യയിലെ കേസന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നത് തികച്ചും പ്രതീക്ഷാനിര്‍ഭരമാണ്.
അയോദ്ധ്യ ശ്രീരാമലല്ലക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടിട്ടുണ്ട്. ദൗര്‍ഭാഗ്യകരമായ ഈ സംഭവം മുതലെടുത്ത് ഹിന്ദുധര്‍മ്മത്തെയും സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഹിന്ദുവിരുദ്ധ, ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനകള്‍ പരാജയപ്പെടുത്തണമെന്നും ആര്‍എസ്എസ് ആഹ്വാനം ചെയ്തു. ക്ഷേത്ര മാനേജ്‌മെന്റും സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുതാര്യമായ സാമ്പത്തിക സംവിധാനം, സുഗമമായ പ്രവര്‍ത്തനത്തിനുള്ള കുറ്റമറ്റ സംവിധാനങ്ങള്‍, നീതിയും വിശുദ്ധിയും നിറഞ്ഞ അന്തരീക്ഷം എന്നിവയിലൂടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഹിന്ദു സമൂഹത്തിന്റെ വിശ്വാസവും ഭക്തിയും നിലനിര്‍ത്തുമെന്ന് വിശ്വസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളില്‍ നിന്ന് അഗ്‌നിശുദ്ധി വരുത്തി ധര്‍മ്മവിഗ്രഹം കുടിയിരിക്കുന്ന അയോദ്ധ്യയില്‍ താമസിയാതെ സത്യദീപം തെളിയുമെന്ന് പ്രത്യാശിക്കാം.





















