കല്യാണി അമ്മ ഒരു മാതൃകാപത്‌നിയായിരുന്നു. ഭര്‍ത്താവിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞവള്‍. ആ സാഹസികജീവിതത്തിന് താങ്ങും തണലുമായി നിന്നവള്‍. എന്നാലത് ഒരിക്കലും സ്വന്തം വ്യക്തിത്വത്തെ അടിയറവ് വച്ചിട്ടുള്ള ഭര്‍ത്തൃസേവനമായിരുന്നില്ല. സ്വന്തമായ അഭിപ്രായങ്ങളും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും അവര്‍ക്കുണ്ടായിരുന്നു. ആദ്യം രാമകൃഷ്ണപിള്ളയുടെ വിവാഹാലോചന വന്നപ്പോള്‍ ആദര്‍ശത്തിന്റെ പേരില്‍ അത് നിരസിച്ചവളാണ് കല്യാണി അമ്മ. പിന്നീട് പരസ്പരമറിഞ്ഞപ്പോഴാണ് ആ ആലോചന മുന്നോട്ടുപോയത്. രാമകൃഷ്ണ പിള്ളയോടൊത്തുള്ള ജീവിതം അഗ്‌നിപരീക്ഷകള്‍ നിറഞ്ഞതാവും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അവരത് സ്വീകരിച്ചത്.രാമകൃഷ്ണപിള്ളയുടെ പത്രപ്രവര്‍ത്തനജീവിതത്തില്‍ ആദര്‍ശപരവും മാനസികവുമായ പിന്തുണ മാത്രമല്ല അവര്‍ നല്കിയത്. കൂടെ പ്രായോഗികപിന്തുണയുമുണ്ടായിരുന്നു. മാറ്ററുകള്‍ എഴുതിയുണ്ടാക്കുകയും എഡിറ്റിങ് നടത്തുകയും മാത്രമല്ല പത്രാധിപര്‍ ചെയ്തത്. അവശ്യഘട്ടങ്ങളില്‍ പ്രസ്സിലെ എല്ലാത്തരം ജോലികളും അദ്ദേഹം കൈകാര്യം ചെയ്തു. കമ്പോസിറ്ററുടെയും പ്രിന്ററുടെയും ബൈന്‍ഡറുടെയും പണികള്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. ഈ ഘട്ടങ്ങളില്‍ പലപ്പോഴും അദ്ദേഹത്തിന് സഹായിയായി കല്യാണി അമ്മ ഉണ്ടായിരുന്നു. വീടിന്റെ ഭാഗം പോലെയായിരുന്നു അവര്‍ക്ക് പ്രസ്സ്. കുഞ്ഞിനിപ്പോള്‍ ഒരു വയസ്സുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ത്തന്നെ നിശ്ചയിച്ചതുപോലെ ‘പാറപ്പുറ’ ത്തിലെ നായികയുടെ പേരാണ് അവള്‍ക്ക് നല്കിയിട്ടുള്ളത്. ഗോമതി. രണ്ടാമതും ഗര്‍ഭിണിയാണിപ്പോള്‍ കല്യാണി അമ്മ. സ്‌കൂളിലെ അധ്യാപകജോലി കഴിഞ്ഞുവന്ന് പ്രസ്സ് ജോലിയില്‍ മുഴുകാന്‍ അതൊന്നും അവള്‍ക്ക് തടസ്സമല്ല. കല്യാണി സഹായത്തിനെത്തുമ്പോള്‍ പത്രാധിപര്‍ക്ക് പ്രത്യേക സന്തോഷമുണ്ട്. കാരണം, ജോലിയില്‍ മാത്രമല്ല അവള്‍ സഹായിക്കുന്നത്. ചിന്തകളിലും ആശയങ്ങളിലും കൂടിയാണ്.അന്ന് രാത്രിയിലും പത്രാധിപര്‍ക്ക് പ്രസ്സില്‍ ജോലിയുണ്ടായിരുന്നു. കെയ്‌സുകളില്‍ നിന്ന് ടൈപ്പുകളെടുത്ത് കമ്പോസ് ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷരങ്ങള്‍ തപ്പിയെടുക്കാന്‍ പ്രസ്സിലെ വെളിച്ചം പര്യാപ്തമായിരുന്നില്ല. അതറിയാവുന്നതുകൊണ്ട് വിളക്കുമായിട്ടാണ് കല്യാണി വന്നത്. കെയ്‌സുകളില്‍ അവള്‍ വിളക്ക് കാട്ടിക്കൊണ്ടു നിന്നു.ജോലി നിര്‍ത്തി പത്രാധിപര്‍ കല്യാണിക്കുനേരെ തിരിഞ്ഞു’ഇതാ ഇപ്പൊ തീരും..നിനക്ക് നാളെ സ്‌കൂളില്‍ പോകേണ്ടതല്ലേ?’ ‘അതുമല്ല. വയറില്‍ക്കിടന്ന് ഒരാള്‍ ബഹളമുണ്ടാക്കുന്നുമുണ്ട്. ‘എവിടെ?’ പത്രാധിപര്‍ മുട്ട് കുത്തിയിരുന്ന് കല്യാണിയുടെ വയറില്‍ ചെവി ചേര്‍ത്തു.കല്യാണി ചിരിച്ചു. ‘വല്ലതും പറയുന്നുണ്ടോ?’ ‘ഉണ്ടുണ്ട്. അമ്മയ്ക്ക് വിശ്രമം കൊടുക്കണമെന്നാണ് അവന്‍ പറയുന്നത്. ‘അവനോ? അപ്പോള്‍ അത് തീരുമാനമായോ?’ പത്രാധിപര്‍ എഴുന്നേറ്റു. ‘ഞാന്‍ തീരുമാനിച്ചു. ഇനി നീ കൂടി തീരുമാനിച്ചാല്‍ മതി.’
‘എങ്ങനെ തീരുമാനിക്കണമെന്ന് ആദ്യം ഞാനൊന്ന് തീരുമാനിച്ചോട്ടെ.’
രണ്ടുപേരും പൊട്ടിച്ചിരിച്ചു.
‘ഗോമതി ഉറങ്ങിയോ?’ ‘അവളുറങ്ങീല്ലെങ്കില്‍ എനിക്കിവിടെ വന്നുനില്ക്കാന്‍ പറ്റുമോ?’
കുറച്ചുനേരം കൂടി പണിയെടുത്തശേഷം പത്രാധിപര്‍ കസേരയിലിരുന്നു.
‘ങാ, കഴിഞ്ഞു. ഇനി നീ പൊയ്‌ക്കോ.’
കല്യാണി അടുത്തുണ്ടായിരുന്ന ബഞ്ചിന്റെ അറ്റത്തിരുന്നു. വിളക്ക് താഴെ വച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘ഒന്നിച്ചുപോവാം.’
പത്രാധിപര്‍ കടലാസ്സുകളടുക്കി വയ്ക്കുകയായിരുന്നു.
‘അല്ല, എന്തായിരുന്നു വൈകുന്നേരം ഗോവിന്ദപ്പിള്ളയുമായി ഒരു വാക്കുതര്‍ക്കം?’
വൈകുന്നേരം പ്രസ്സില്‍ നിന്ന് കേട്ട വാദപ്രതിവാദം ഓര്‍ത്തുകൊണ്ട് കല്യാണി ചോദിച്ചു.
‘നമ്മളിത്രയും കഷ്ടപ്പെട്ട് പത്രമിറക്കുന്നു. ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല..എന്നിട്ടും ആരോ പറഞ്ഞുപോലും വ്യക്തിവിദ്വേഷം തീര്‍ക്കുകയാണെന്ന്.’ ‘കഴിയുന്നതും അങ്ങനെ പറയാനുള്ള അവസരം കൊടുക്കരുത്.’
കല്യാണി ശാന്തമായി പ്രതിവചിച്ചു. പത്രാധിപര്‍ അദ്ഭുതത്തോടെ അവളെ നോക്കി.
‘അതെന്താ നീ അങ്ങനെ പറഞ്ഞത്?’
‘അങ്ങനെയല്ലെന്ന് നമുക്കറിയാം. ആണെന്ന് തോന്നുന്ന ഒരു സംശയമുണ്ടാവാതിരിക്കാനും നോക്കണം.’
‘എന്താ ഉദ്ദേശിക്കുന്നത്?’
മനസ്സിലുടക്കിയ ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റിയ സന്ദര്‍ഭമാണിതെന്ന് കല്യാണിക്കു തോന്നി.
‘ഉദാഹരണമായി, ചില ഗ്രന്ഥവിമര്‍ശനങ്ങള്‍ വായിച്ചപ്പോള്‍ എനിക്കുപോലും അത് തോന്നി.’
‘ഏതു വിമര്‍ശനങ്ങള്‍?’
പത്രാധിപര്‍ ഗൗരവത്തോടെ ചോദിച്ചു.
കല്യാണി ഓര്‍മ്മയില്‍ നിന്ന് എല്ലാം പൊടി തട്ടിയെടുത്ത് പത്രാധിപരുടെ മുന്‍പിലേക്കിട്ടു.
‘സദാരാമ, ശ്രീമൂലരാജവിജയം, കുറുപ്പില്ലാക്കളരി. സ്‌നേഹിതന്‍ ഐ.എന്‍.പദ്മനാഭപിള്ളയുടെ ‘സദാരം’ നാടകത്തിന് പ്രചാരം നല്കാന്‍ വേണ്ടിയാണ് കെ.സി. കേശവപിള്ളയുടെ പ്രശസ്തമായ ‘സദാരാമ’യെ ഇകഴ്ത്തുന്നതെന്ന് എനിക്കുപോലും തോന്നി. വലിയകോയിത്തമ്പുരാന്‍ പറഞ്ഞില്ലേ ‘സ്പര്‍ദ്ധാസംരംഭവിജൃംഭിത’മാണെന്ന്.’ നസ്രാണിദീപിക പത്രാധിപര്‍ കുമ്മനം ഗോവിന്ദപ്പിള്ള എഴുതിയ ‘ശ്രീമൂലരാജവിജയം’ രാജനിന്ദയാണെന്ന് സ്ഥാപിക്കുന്നതില്‍ ഉദ്ദേശശുദ്ധിയുണ്ടോ? സി.വി.രാമന്‍ പിള്ളയുടെ ‘കുറുപ്പില്ലാക്കളരി’ യെപ്പറ്റിയുള്ള ആരോപണവും അങ്ങനെ തന്നെ.’
പത്രാധിപര്‍ ഒരു നിമിഷം ആലോചിച്ചിരുന്നു. കല്യാണി കൗതുകത്തോടെ ആ മുഖത്തെ ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ ശ്രമിച്ചു.
‘സി.വി.രാമന്‍ പിള്ളയുടെ കാര്യം മാത്രം ഞാന്‍ സമ്മതിക്കാം. അതുപക്ഷേ, സി.വി.രാജാവിനെയും സേവകന്മാരെയും കണക്കറ്റു പുകഴ്ത്തുന്നതിനെതിരെയുള്ള ഒരു വികാരമായി കണ്ടാ മതി. വിമര്‍ശനങ്ങള്‍ വ്യക്തിപരമാവരുതെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍, ചിലപ്പോള്‍ അത് വേണ്ടിവരും. തിരുവിതാംകൂറിലെ പത്രങ്ങളില്‍ എത്രയെണ്ണത്തിന് സ്വതന്ത്രമായ അഭിപ്രായം പറയാന്‍ കഴിയുന്നുണ്ട്? മലയാള മനോരമ, മലയാളി, നസ്രാണിദീപിക, സുഭാഷിണി, കേരളതാരക, ശ്രീപരശുരാമന്‍, ദി വെസ്റ്റേണ്‍ സ്റ്റാര്‍.. ഇത്രയും പത്രങ്ങളില്ലേ തിരുവിതാംകൂറില്‍. ഇതിലേതെങ്കിലുമൊന്ന് രാജാധികാരത്തിനോ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിനോ എതിരായി എഴുതിയിട്ടുണ്ടോ? അത് ചെയ്യാനുള്ള ധൈര്യം ‘സ്വദേശാഭിമാനി’ക്കു മാത്രമല്ലേ ഉള്ളൂ?’ ആ സംഭാഷണം തുടര്‍ന്നുപോയാല്‍ വീട്ടിലേക്കുള്ള പോക്ക് വൈകുമെന്ന് കല്യാണിക്കറിയാം. അതുകൊണ്ടവള്‍ കൂടുതലൊന്നും പറയാതെ പോകാനായി എഴുന്നേറ്റു.
പത്രാധിപര്‍ ചിരിച്ചു.
‘നില്‍ക്ക്. ഞാനും വരുന്നു.’
അദ്ദേഹം എഴുന്നേറ്റു.






















