സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ കല്യാണി അമ്മയ്ക്ക് എന്നും ഒരു പരവേശമാണ്. കുഞ്ഞിനെ വീട്ടിലാക്കിയിട്ടാണല്ലോ സ്‌കൂളിലേക്ക് പോകുന്നത്. ആവശ്യത്തിന് പാലും ഭക്ഷണവുമൊക്കെ വാസുവിനെ ഏല്പിച്ചിട്ടാണ് പോക്ക്. എങ്കിലും എല്ലാം കഴിച്ചോ കരഞ്ഞോ എന്നൊക്കെയുള്ള വ്യഗ്രതയാണ്. പിന്നെയൊരാശ്വാസമുള്ളത് ഭര്‍ത്താവ് സമയം കിട്ടുമ്പോഴൊക്കെ വന്നു നോക്കും എന്നുള്ളതാണ്. എന്നാല്‍, അതൊരുറപ്പല്ല. ദൂരദിക്കുകളില്‍ യോഗങ്ങള്‍ക്കു പോകുമ്പോഴും പത്രമോഫീസില്‍ തിരക്ക് കൂടുമ്പോഴും അദ്ദേഹം വീടിന്റെ കാര്യം തന്നെ മറന്നുപോകും.. പല ജോലിക്കാരും മാറിമാറി വന്നിട്ടുണ്ട്. കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തവരെ ഒഴിവാക്കി വിട്ടിട്ടുണ്ട്. വാസു ഒരാശ്വാസമാണ്. കുഞ്ഞിനെ കരുതലോടെ നോക്കും. അത്യാവശ്യം പാചകകാര്യങ്ങളും ചെയ്യും.
അന്ന് കല്യാണി അമ്മ സ്‌കൂളില്‍ നിന്നെത്തിയപ്പോള്‍ വാതില്‍ക്കല്‍ തന്നെ വാസു നില്‍ക്കുന്നുണ്ടായിരുന്നു. അത് പതിവില്ലാത്തതാണ്. ഈ സമയത്ത് വീട്ടിനകത്ത് പണികളുണ്ടാവും. അതുകൊണ്ടുതന്നെ കല്യാണി അമ്മയ്ക്ക് പന്തികേട് തോന്നി.
‘ഞാന്‍ കുഞ്ഞിനെ കാത്തുനില്ക്കുകയായിരുന്നു.’ കല്യാണി അടുത്തെത്തിയപാടെ വാസു പറഞ്ഞു.
‘എന്താ വാസൂ?’
ആകാംക്ഷയോടെ കല്യാണി ചോദിച്ചു.
‘ഇവിടത്തെ ജോലി ഞാന്‍ മതിയാക്കി. ഞാന്‍ പോണ്.’
ആശയക്കുഴപ്പത്തില്‍ കല്യാണി അയാളെ നോക്കി.
‘ഉം, എന്ത് പറ്റി?’
‘പത്രാധിപരദ്യം എന്നെക്കൊണ്ട് പൊലയന്റെ കാപ്പിപ്പാത്രം കഴുകിച്ചു.’
ഒട്ടും മയമില്ലാത്ത സ്വരത്തിലാണ് വാസു അത് പറഞ്ഞത്.
‘അതാര് കുടിച്ച പാത്രം?’
‘എനിക്കറിഞ്ഞൂടായിരുന്നു.അദ്യം പറഞ്ഞു. ഞാന്‍ കാപ്പിയുണ്ടാക്കിക്കൊടുത്തു. രണ്ടുപേരും പോയപ്പോ അയലത്തെ ചങ്കരനാണു പറഞ്ഞത്. ആ വന്നത് പൊലയനാണെന്ന്. അയ്യങ്കാളീന്നോ മറ്റോ ആണ് പേര് പോലും.’
കല്യാണി അമ്മ അദ്ഭുതപ്പെട്ടു. അയ്യങ്കാളി തങ്ങളുടെ വീട്ടില്‍ വന്നിരുന്നോ?
‘അയ്യോ, അയ്യങ്കാളി വന്നിരുന്നോ? വാസുവേ, ആ വന്നത് എത്ര വലിയ മനുഷ്യനാണെന്ന് നിനക്കറിയാമോ?’
‘എത്ര വലുതായാലും പൊലയനല്ലേ?’ അതായിരുന്നു വാസുവിന്റെ പ്രതികരണം.
കല്യാണി അമ്മയുടെ മുഖം ചുവന്നു.
‘വാസൂ, നീയും ഞാനുമൊക്കെ മരിച്ചുപോകും. അയ്യങ്കാളി എന്നും ജീവിക്കും. അറിയാമോ നിനക്ക് ?’
വാസു അതൊന്നും കേട്ടില്ല.അയാള്‍ പടിയിറങ്ങിപ്പോയി.
കുട്ടി കരയുന്നു. താനെത്തുന്ന സമയം അവള്‍ക്കറിയാം. എത്തിയ ഉടന്‍ അടുത്തുചെല്ലാഞ്ഞതുകൊണ്ടാണ് ഈ കരച്ചില്‍.
കല്യാണി അകത്തേക്ക് ചെന്ന്. കുഞ്ഞിനെയെടുത്തു. മാറോടു ചേര്‍ത്തു. തെരുതെരെ ഉമ്മകള്‍ ചൊരിഞ്ഞു. പാല്‍ കൊടുത്തു.
കുഞ്ഞിനെ മാറിലേറ്റി അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴും വാസുവിന്റെ വാക്കുകള്‍ കല്യാണിയെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. നാടാകെ സ്വാതന്ത്ര്യസമരം അലയടിക്കുകയാണ്. നമുക്ക് ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യം മാത്രം മതിയോ എന്നാണവള്‍ ചിന്തിച്ചത്. തൊട്ടുകൂടായ്മയില്‍ നിന്ന്, അന്ധവിശ്വാസങ്ങളില്‍ നിന്ന്, അഴിമതിയില്‍ നിന്ന്…. അതില്‍ നിന്നെല്ലാം സ്വാതന്ത്ര്യം വേണ്ടേ? എന്നാലല്ലേ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാകുകയുള്ളൂ?
‘സ്വദേശാഭിമാനി’ ഓഫീസില്‍ പലപ്പോഴും സന്ദര്‍ശകരുണ്ടാവും. സുഹൃത്തുക്കളും സുഹൃത്തുക്കളെന്നു നടിക്കുന്നവരും. അഭ്യുദയകാംക്ഷികളും അഭ്യുദയകാംക്ഷികളെന്നു നടിക്കുന്നവരും. ആള്‍ക്കാരെ തിരിച്ചറിയാന്‍ പ്രത്യേക വൈദഗ്ധ്യമുണ്ട് പത്രാധിപര്‍ക്ക്… ഓഫീസില്‍ ചൂടേറിയ ചര്‍ച്ചകളും നടക്കാറുണ്ട്. അതിലൊക്കെ സജീവമായി പങ്കെടുക്കുമെങ്കിലും സ്വന്തം ജോലിക്ക് അമാന്തമുണ്ടാവാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. ചര്‍ച്ചകള്‍ വഴി തെറ്റുമ്പോഴും തന്റെ സമയം അപഹരിക്കപ്പെടുമ്പോഴും സൂത്രത്തില്‍ തലയൂരാറുണ്ടദ്ദേഹം.’അല്ലെങ്കില്‍ ഈ ജോലിയൊക്കെ ആര് ചെയ്തു തീര്‍ക്കും’ എന്നാണ് പിന്നീടദ്ദേഹം കൂടെയുള്ളവരോട് ചോദിക്കുക. അന്നും നടന്നു ചൂടേറിയ ചര്‍ച്ച. ദിവാന്‍ജിയോ രാഷ്ട്രീയമോ ഒന്നുമായിരുന്നില്ല വിഷയം. സാഹിത്യമായിരുന്നു. ചില സാഹിത്യരസികന്മാരാണ് അന്ന് ഓഫീസിലെത്തിയിരുന്നത്. രാമകൃഷ്ണപിള്ള പത്രാധിപര്‍ എന്ന നിലയില്‍ മാത്രമല്ല പ്രസിദ്ധനായിരുന്നത്. സാഹിത്യവിമര്‍ശകന്‍ എന്ന നിലയ്ക്കും അദ്ദേഹം ശ്രദ്ധാകേന്ദ്രമായിരുന്നു.’കേരളപഞ്ചിക’യിലും ‘മലയാളി’യിലുമൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍ വാര്‍ത്തകളെക്കാളും രാഷ്ട്രീയത്തെക്കാളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നത് പുസ്തകനിരൂപണങ്ങളായിരുന്നു. ആ വഴിക്കും അദ്ദേഹം ധാരാളം ശത്രുക്കളെ സമ്പാദിച്ചു. മണ്ഡനമായിരുന്നില്ല അദ്ദേഹത്തിന്റെ നിരൂപണങ്ങളുടെ വഴി. മുഖം നോക്കാത്ത ഖണ്ഡനമായിരുന്നു. ഇത് തന്നെയായിരുന്നു അന്നത്തെ ചര്‍ച്ചാവിഷയം. വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം വ്യക്തിവിദ്വേഷം നടത്താറുണ്ടെന്ന് ഒരുവന്‍ പറഞ്ഞത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. നിഷ്പക്ഷനായ നിരൂപകനാണ് താനെന്ന് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചു. അപ്പോഴൊരു ചോദ്യം വന്നു: കൊച്ചീപ്പന്‍ തരകന്റെ ‘മറിയാമ്മാ നാടകം’ ഇന്ന് വളരെ ഖ്യാതി നേടിയിട്ടുണ്ട്. അതിറങ്ങിയ സമയത്ത് പത്രാധിപര്‍ അതിനെ വഷളും ആഭാസവുമെന്നൊക്കെയല്ലേ വിശേഷിപ്പിച്ചത്?’ ‘അതെ. ഇപ്പോഴും ആ അഭിപ്രായത്തില്‍ത്തന്നെ ഞാന്‍ ഉറച്ചു നില്ക്കുകയാണ്. ‘സി. അന്തപ്പായിയുടെ അവതാരികയോടായിരുന്നല്ലോ കൂടുതല്‍ ദ്വേഷ്യം?’ മറ്റൊരാള്‍ കടന്നുപറഞ്ഞു. അത് തന്നെയൊന്ന് കുത്താന്‍ വേണ്ടിയുള്ള അഭിപ്രായപ്രകടനമാണെന്ന് പത്രാധിപര്‍ക്ക് തോന്നി. കാരണമുണ്ട്. ‘ഇത്ര രമണീയങ്ങളായ ശ്ലോകങ്ങളോടുകൂടിയ മറ്റൊരു ഭാഷാനാടകം ഞാന്‍ വായിച്ചിട്ടില്ല’ എന്ന് അന്തപ്പായി അവതാരികയില്‍ എഴുതിയത് അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ‘അഭിജ്ഞാനശാകുന്തള പരിഭാഷ’ പ്രശംസകളുടെയും പ്രശസ്തിയുടെയും ഉത്തുംഗതലത്തിലെത്തിയ കാലമായിരുന്നു അത്. തര്‍ജ്ജമയാണെങ്കിലും ഒരു സ്വതന്ത്രനാടകത്തിനുള്ള പരിഗണനയാണ് എവിടെയും അതിനു ലഭിച്ചിരുന്നത്. വലിയകോയിത്തമ്പുരാന്റെ അടുപ്പക്കാരനായ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെ അനുകരിക്കാനുള്ള ശ്രമത്തിന് തിരിച്ചടി നല്കുകയായിരുന്നു പത്രാധിപര്‍ എന്നാണ് പലര്‍ക്കും തോന്നിയത്. കൂടുതല്‍ വാദപ്രതിവാദങ്ങള്‍ക്കു മുതിരാനുള്ള മനസ്സൊന്നും അപ്പോഴദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് ഇത്രമാത്രം പറഞ്ഞു: ‘വ്യക്തിനിഷ്ഠമായിട്ടല്ല ഞാനൊന്നും വിലയിരുത്തിയിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ എന്നെ വിമര്‍ശിക്കുമ്പോള്‍ ഞാന്‍ പ്രകോപിതനാകേണ്ടതല്ലേ? ‘അത് ശരിയാണെന്ന് കേള്‍ക്കുന്നവര്‍ക്കറിയാം. പത്രാധിപരുടെ നിരൂപണങ്ങള്‍ പ്രസിദ്ധം ചെയ്യുമ്പോള്‍ അതിനെ വിമര്‍ശിച്ചുകൊണ്ടുവരുന്ന കുറിപ്പുകളും അദ്ദേഹം തന്റെ പത്രത്തില്‍ കൊടുത്തിട്ടുണ്ട്. ചിലപ്പോഴൊക്കെ അതിന് വിശദീകരണവും നല്കാറുണ്ട്. ഒരിക്കല്‍ തന്‍ രചിച്ച ‘ബാലബോധിനി’യിലെ തെറ്റുകളെപ്പറ്റി ഒരു വായനക്കാരന്‍ എഴുതിയപ്പോള്‍ അദ്ദേഹം അതിന് ഇങ്ങനെ മറുപടി നല്കി: ‘ഞാന്‍ പലരുടെയും പുസ്തകങ്ങളെ പരിശോധിച്ചിട്ടുണ്ടെന്നുവച്ചു എനിക്ക് സ്ഖലിതങ്ങള്‍ ഉണ്ടാകാതിരിക്കണമെന്ന് നിയമമില്ല. മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നും ഗുണപരിപൂര്‍ണ്ണമായുള്ളതല്ല. ദോഷമില്ലാതെ വരുന്നത് അപൂര്‍വവുമാകുന്നു. എന്നാല്‍ ദോഷങ്ങളെ കഴിവുള്ളടത്തോളം ചുരുക്കുവാന്‍ ശ്രമിക്കേണ്ടതത്രേ മനുഷ്യന്റെ കടമ.’ പുറത്തുനിന്ന് ‘ഡാളീ’ എന്ന വിളി കേട്ടപ്പോള്‍ കല്യാണി അമ്മയ്ക്ക് ആശ്വാസമായി. അത്രത്തോളം അക്ഷമയായി കാത്തിരിക്കുകയായിരുന്നു അവള്‍ അദ്ദേഹത്തെ.. കല്യാണി പുറത്തേക്കോടിച്ചെന്നു. കണ്ടപാടെ പറഞ്ഞു: ‘വാസു സലാം പറഞ്ഞു പോയി. ഉടനെ വേറെ ആളെ നോക്കണം. ഇല്ലെങ്കില്‍പ്പിന്നെ ഞാനെങ്ങനെ കുഞ്ഞിനെയിട്ടിട്ട് സ്‌കൂളില്‍ പോകും?’ ‘എന്താ, വാസുവിന് എന്തുപറ്റി?’ കല്യാണി ചിരിച്ചു. ‘അയ്യങ്കാളിക്ക് കാപ്പിയിട്ടു കൊടുക്കാന്‍ പറഞ്ഞു, അല്ലേ? അദ്ദേഹം കാപ്പി കുടിച്ച പാത്രം അവനെക്കൊണ്ട് കഴുകിച്ചു, അല്ലേ?’ ‘വന്നയാള്‍ അയ്യങ്കാളിയാണെന്ന് അവനെങ്ങനെ അറിഞ്ഞു?’ അമ്പരപ്പോടെ പത്രാധിപര്‍ ചോദിച്ചു. ‘അയലത്തെ ആരോ പറഞ്ഞുപോലും. അവനത് ക്ഷമിക്കാന്‍ കഴിയാത്ത അപരാധമായിപ്പോയി.’ ഒരു നിമിഷം നിശ്ശബ്ദനായി പത്രാധിപര്‍ നിന്നു. പിന്നെ പടികയറിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘സ്വാമി വിവേകാനന്ദന്‍ പറഞ്ഞില്ലേ, ഭ്രാന്താലയമെന്ന്. ഒരിഞ്ചുപോലും നമ്മള്‍ മാറിയിട്ടില്ല.’






















