പത്രാധിപരുടെ വീട്ടില്‍ അന്നൊരു വിശിഷ്ടാതിഥി വന്നു.പുറത്തുവന്നുനിന്ന് അദ്ദേഹം ചുമച്ചപ്പോള്‍ പത്രാധിപര്‍ കുളി ക്കുകയായിരുന്നു. ഭൃത്യന്‍ പുറത്തേക്കു വന്നു.
‘രാമകൃഷ്ണപിള്ളയദ്ദേഹമുണ്ടോ?’ ആഗതന്‍ ചോദിച്ചു.
‘കുളിക്കുകയാണ്. ഇപ്പം വരും. കയറി ഇരിക്കാമല്ലോ.’
‘വേണ്ട. ഞാനിവിടെ നിന്നോളാം. അദ്ദേഹം വരട്ടെ.’ ഭൃത്യന്‍ അകത്തേക്ക് കയറിപ്പോയി. ആഗതന്‍ അങ്ങോട്ടുമിങ്ങോട്ടും രണ്ടു ചാല്‍ നടന്നു.
പത്രാധിപര്‍ കുളി കഴിഞ്ഞു പുറത്തേക്കു വന്നപ്പോള്‍ ഭൃത്യന്‍ പറഞ്ഞു:
‘ആരോ കാണാന്‍ വന്നിട്ടുണ്ട്.’
‘അകത്തുകയറി ഇരിക്കാന്‍ പറഞ്ഞില്ലേ?’
‘പുറത്തുനില്ക്കാമെന്നു പറഞ്ഞു.’
പത്രാധിപര്‍ പെട്ടെന്ന് പുറത്തേക്കു ചെന്നു. ആഗതനെക്കണ്ട് അദ്ദേഹം അദ്ഭുതപ്പെട്ടു.സാമൂഹികമുന്നേറ്റത്തിനായി അനവരതം പോരടിച്ചുകൊണ്ടിരിക്കുന്ന അയ്യങ്കാളിയായിരുന്നു അത്.
‘ആരിത്? അയ്യങ്കാളിയോ?എന്താ അകത്തുകയറി ഇരിക്കാഞ്ഞത്?’
‘ഇരിക്കാന്‍ എന്നോട് പറഞ്ഞതാണ്. ഇദ്ദേഹം വരട്ടെയെന്നു കരുതി, ‘വരണം. വരണം.’എന്ന് പറഞ്ഞുകൊണ്ട് പത്രാധിപര്‍ അയ്യങ്കാളിയെ അകത്തേക്ക് നയിച്ചു.
കസേരകളില്‍ ഇരിപ്പുറപ്പിച്ചതും പത്രാധിപര്‍ അകത്തേക്കുനോക്കി വിളിച്ചുപറഞ്ഞു: ‘വാസൂ, രണ്ടു പേര്‍ക്ക് കാപ്പി കൊണ്ടുവരൂ.’
പത്രാധിപര്‍ അയ്യങ്കാളിയെ നോക്കി. എത്ര പ്രതികൂലമായ സാഹചര്യങ്ങളിലാണ് അദ്ദേഹം സമരങ്ങള്‍ നയിക്കുന്നതെന്ന് ഓര്‍ത്തു. അയ്യങ്കാളി നേരിടുന്ന പ്രതിസന്ധികള്‍ക്കുമുന്നില്‍ തന്റെയൊക്കെ പ്രവര്‍ത്തനങ്ങള്‍ക്ക് സാഹസികത തീരെ ഇല്ലെന്ന് അദ്ദേഹത്തിന് തോന്നി.
‘അങ്ങയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി എല്ലാം അറിയുന്നുണ്ട്’ പത്രാധിപര്‍ പറഞ്ഞു: ‘സമുദായത്തില്‍ ചലനം സൃഷ്ടിക്കാന്‍ അങ്ങേക്ക് കഴിയുന്നുണ്ട്.’
‘സ്വദേശാഭിമാനി’ ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് തരുന്ന പിന്തുണ വളരെ വിലപ്പെട്ടതാണ്.അതിന് നന്ദി പറയാന്‍ കൂടിയാണ് ഞാന്‍ വന്നത്.’
‘നന്ദിയെന്തിന്? അങ്ങയെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്കാനല്ലെങ്കില്‍ ഞാനെന്തിന് പത്രം നടത്തുന്നു?’
അയ്യങ്കാളി ശിരസ്സ് നമിച്ചു.തിരുവിതാംകൂറില്‍ മൊത്തം ശ്രദ്ധിക്കുന്ന ശബ്ദമാണ് പത്രാധിപരുടേത് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആ പിന്തുണ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തുമാത്രം ഊര്‍ജം പകരുന്നു എന്നുമറിയാം.
‘കഴിഞ്ഞ ലക്കത്തില്‍’ പ്രാഥമിക വിദ്യാഭ്യാസം എന്ന പേരില്‍ എഴുതിയിരുന്ന മുഖപ്രസംഗം ശ്രദ്ധിച്ചു. അതില് രണ്ടു കാര്യങ്ങളില്‍ ഞങ്ങളുടെ സമുദായത്തിലെ കുട്ടികള്‍ക്ക് പങ്കു കിട്ടുന്ന രീതിയില്‍ ഒന്ന് വിപുലപ്പെടുത്തണം എന്ന ആഗ്രഹമുണ്ട്.’
വാസു രണ്ടു ടംബ്ലറുകളുമായി വന്നു. രണ്ടും പത്രാധിപരുടെ നേര്‍ക്ക് നീട്ടി.
‘അങ്ങോട്ട് കൊടുക്ക്.’
വാസു ഒരു ടംബ്ലര്‍ അയ്യങ്കാളിക്കു നീട്ടി. ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം അത് കൈയില്‍ വാങ്ങി.
‘ഏതൊക്കെ കാര്യങ്ങളാണ്?’ പത്രാധിപര്‍ ചോദിച്ചു. കാപ്പി ഒരിറക്ക്കുടിച്ചശേഷം അയ്യങ്കാളി സഞ്ചിയില്‍നിന്ന് ഒരു കടലാസെടുത്തു നിവര്‍ത്തി. അതിലേക്കു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘അങ്ങെഴുതി, ഉത്കൃഷ്ട വിദ്യാഭ്യാസത്തിനുവേണ്ട ആരോഗ്യവും ബുദ്ധിശക്തിയുമുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും അവരില്‍ പാവപ്പെട്ടവര്‍ക്ക് ദ്രവ്യം കൊണ്ട് സഹായിക്കുകയും ചെയ്യുക.’
‘അതെ. അങ്ങനെ ഞാന്‍ എഴുതിയിട്ടുണ്ട്.’
‘ഇങ്ങനെ തിരഞ്ഞെടുക്കുമ്പോള്‍ അയിത്തജാതിയിലെ കുട്ടികള്‍ക്ക് കൂടി ഇടം കൊടുക്കണം. പാവപ്പെട്ടവര്‍ക്കുള്ള ദ്രവ്യം എന്ന് പറയുമ്പോള്‍ ഈ സമുദായങ്ങളിലെ കുട്ടികള്‍ക്ക് ഏതാണ്ട് മുഴുവനായും അത് കൊടുക്കേണ്ടിവരും.’
‘തീര്‍ച്ചയായും അതെഴുതേണ്ടതാണ്. പിന്നെ?’
പത്രാധിപരുടെ ആ അനുകൂലനിലപാട് അയ്യങ്കാളിക്ക് ഉത്സാഹം പകര്‍ന്നു. ആവേശത്തോടെ അദ്ദേഹം പറഞ്ഞു:
‘ഉത്കൃഷ്ട വിദ്യാഭ്യാസത്തിനു ബുദ്ധിശക്തിയില്ലാത്ത കുട്ടികളെ എന്തെങ്കിലും കൈത്തൊഴിലില്‍ പ്രവേശിക്കുവാന്‍ ഒരുക്കുക. എത്രയോ പുരോഗമനപരമായ ആശയങ്ങളാണ് അങ്ങ് പറയുന്നത്. ഇവിടത്തെ ഭരണക്കാരുടെ തലയില്‍ എത്ര വര്‍ഷം കഴിഞ്ഞാലും ഇതൊന്നും കയറുകയില്ല. അയിത്തസമുദായങ്ങളിലെ കുട്ടികള്‍ക്ക് സ്വതവേ തന്നെ ഇത്തരം കൈത്തൊഴിലുകളില്‍ വശമുണ്ട്. സര്‍ക്കാരിന്റെ ഒരു കൈത്താങ്ങു കൂടി കിട്ടിയാല്‍ ഈ രംഗത്ത് അവര്‍ വളരെ ശോഭിക്കും.’
പത്രാധിപര്‍ ചിന്താധീനനായി. പിന്നെ അയ്യങ്കാളിയെ ആദരപൂര്‍വം നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
‘അങ്ങ് പറഞ്ഞത് ശരിയാണ്. ഞാനത്രത്തോളം ചിന്തിച്ചില്ല. നിശ്ചയമായും ഈ രണ്ടു കാര്യങ്ങളില്‍ ഞാന്‍ വേണ്ടത് ചെയ്യാം.’ ഒരു നിമിഷം നിര്‍ത്തിയിട്ട് പത്രാധിപര്‍ തുടര്‍ന്നു:’മതപരിവര്‍ത്തനം നടത്തിയാല്‍ പദവി ഉയരുമെന്ന തെറ്റിദ്ധാരണ അങ്ങയുടെ സമുദായത്തില്‍ പടരുന്നുണ്ട്.’
‘അനേകം പേരെ ഞാന്‍ നേര്‍വഴിക്ക് കൊണ്ടുവന്നിട്ടുണ്ട്’ ഉറച്ച സ്വരത്തില്‍ അയ്യങ്കാളി പറഞ്ഞു:’അതങ്ങ് അറിഞ്ഞിട്ടില്ലേ?’
‘കേട്ടിട്ടുണ്ട്. തങ്ങളുടെ നിലപാടുകള്‍ ഹിന്ദുമതത്തിന്റെ തകര്‍ച്ചയ്‌ക്കേ സഹായിക്കൂ എന്ന് സവര്‍ണ്ണനേതാക്കള്‍ മനസ്സിലാക്കാത്തതാണ് കഷ്ടം..’
അയ്യങ്കാളി കാപ്പി കുടിച്ചു ടംബ്ലര്‍ താഴെവച്ചു.
‘രണ്ടുമൂന്നിടങ്ങളില്‍ക്കൂടി പോയിട്ട് ഇന്നുതന്നെ വെങ്ങാന്നൂരില്‍ തിരിച്ചെത്തണം..’
അയ്യങ്കാളി എഴുന്നേറ്റു.
‘അങ്ങയുടെ പരിശ്രമങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ‘സ്വദേശാഭിമാനി’യുടെ പിന്തുണയുണ്ടാവും.’
എഴുന്നേറ്റ് അയ്യങ്കാളിയുടെ കരം ഗ്രഹിച്ചുകൊണ്ട് പത്രാധിപര്‍ പറഞ്ഞു.
‘അതുമതി എനിക്ക്.’
അയ്യങ്കാളി പുറത്തേക്കു നടന്നു. ശിരസ്സുയര്‍ത്തിപ്പിടിച്ച് അദ്ദേഹം നടന്നുപോകുന്നത് ആദരവോടെ നോക്കിനിന്നു പത്രാധിപര്‍.
പെട്ടെന്നുതന്നെ അദ്ദേഹം തന്റെ പരിപാടികളെക്കുറിച്ചോര്‍ത്തു. പുതിയ ചില ഏജന്റുമാര്‍ താല്പര്യവുമായി വന്നിട്ടുണ്ട്. അവരുമായി സംസാരിക്കണം. എതിര്‍പ്പുകള്‍ വളരുന്നതിനനുസരിച്ച് പത്രത്തിന്റെ പ്രചാരവും വളരുകയാണ്. പത്രാധിപരുടെ ചാരിതാര്‍ഥ്യവും വളരുക തന്നെയാണ്.
വസ്ത്രം മാറുന്നതിനിടയില്‍ അദ്ദേഹം അകത്തേക്ക് വിളിച്ചുപറഞ്ഞു:
‘വാസൂ, ആ ടംബ്ലറുകള്‍ കഴുകിവയ്ക്ക്. ഞാന്‍ പുറത്തേക്ക് പോകുകയാണ്.’
പത്രാധിപര്‍ പുറത്തേക്കിറങ്ങുമ്പോള്‍ വാസു ടംബ്ലറുകള്‍ എടുത്തുകൊണ്ട് അകത്തേക്ക് പോകുകയായിരുന്നു.






















