നാഗര്‍കോവില്‍ വടശ്ശേരിയില്‍ ഒരു അഗസ്ത്യകോവിലുണ്ടായിരുന്നു. മരുതപ്പന്റെ വീട്ടിനു മുന്നിലായിരുന്നു ഈ കോവില്‍. കോവിലിന്റെ സാന്നിദ്ധ്യം മരുതപ്പന് വലിയ ശല്യമായി. ധനികനായ അയാള്‍ക്ക് സൈ്വരജീവിതത്തിന് കോവില്‍ പ്രതിബന്ധമാണെന്നു തോന്നി. കോവിലില്‍ ആള് കൂടുന്തോറും മരുതപ്പന്റെ അസ്വസ്ഥതയും കൂടി. പുറമ്പോക്ക് കൈയേറ്റം എന്നും പൊതുജനോപദ്രവകരം എന്നും ഒക്കെയുള്ള കാരണങ്ങള്‍ കൊണ്ട് അത് പൊളിച്ചുമാറ്റാനായി അയാള്‍ ഒരു പരാതി നല്കി. പരാതി ദിവാന്‍ തള്ളിക്കളഞ്ഞു.
മരുതപ്പന്‍ വിട്ടുകൊടുത്തില്ല.
കൈക്കൂലി കൊടുത്താല്‍ കാര്യം സാധിച്ചുകൊടുക്കുന്ന കൊട്ടാരത്തിലെ പ്രബലന്മാരെ വീഴ്ത്താനായി അയാളുടെ ശ്രമം.
അയാള്‍ ഇടനിലക്കാര്‍ മുഖേന കൈക്കൂലി വിതരണം ചെയ്തു.
തിരുവിതാംകൂറിന്റെ ഭരണത്തില്‍ അണിയറയില്‍ നിന്ന് ചരടുപിടിച്ച രണ്ടുപേരായിരുന്നു കൈക്കൂലിയുടെ പങ്കുമുഴുവന്‍ കൈക്കലാക്കിയത്. ശങ്കരന്‍ തമ്പിയും അനന്തരാമയ്യരും.
കൈക്കൂലി കൊണ്ടും കാര്യം നടക്കാതെ വന്നപ്പോള്‍ മരുതപ്പന്‍ ഇടനിലക്കാര്‍ക്കെതിരെ കേസ് കൊടുത്തു. ഈ കേസിന്റെ വിധി കൈക്കൂലി വാങ്ങിയവരെ മറ നീക്കിക്കാട്ടി. ശങ്കരന്‍ തമ്പിയെപ്പറ്റിയുള്ള കഥകള്‍ സത്യമാണെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടാന്‍ അത് കാരണമായി. അധികമാരും അറിയാതെ പോകുമായിരുന്ന ഈ കോടതിവിധി പ്രചരിക്കാനും സംസാരവിഷയമാകാനും നിമിത്തമായത് ‘സ്വദേശാഭിമാനി’യാണ്. വടശ്ശേരിക്കേസിലെ കോടതിവിധി പൂര്‍ണരൂപത്തില്‍ത്തന്നെ ‘സ്വദേശാഭിമാനി’യില്‍ അച്ചടിച്ചുവന്നു.
എന്നാല്‍, അതുകൊണ്ടൊന്നും തമ്പിയുടെ നടപടികള്‍ക്ക് തടയിടാനായില്ല. അയാള്‍ തല്‍പരകക്ഷികളില്‍ നിന്ന് യഥേഷ്ടം പണം കൈപ്പറ്റിക്കൊണ്ടിരുന്നു. തമ്പി ജനങ്ങളെ കൊള്ളയടിച്ച പണം ഒരു മണിമാളികയായി രൂപം കൊണ്ടു.
ആറാട്ട് ദിവസം മഹാരാജാവിനെ അഭിസംബോധന ചെയ്തുകൊണ്ട് ‘സ്വദേശാഭിമാനി’യില്‍ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. മഹാരാജാവേ! ഈ ലക്കം പത്രം തിരുവനന്തപുരത്തെത്തുകയും തിരുമനസ്സിന്റെയും അവിടത്തെ പ്രജകളുടെയും ദൃഷ്ടിക്ക് വിഷയീഭവിക്കുകയും ചെയ്യുന്ന നാളെ ദിവസം പകല്‍ മൂന്നുമണി കഴിഞ്ഞാല്‍ അവിടുന്നും ജനങ്ങളും പടിഞ്ഞാറേ കോട്ട വാതില്ക്കല്‍ നിന്ന് ശംഖുംമുഖം കടപ്പുറത്തേക്കുള്ള രാജവീഥിയിലായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ബോധമുണ്ട്. പടിഞ്ഞാറേ കോട്ടവാതില്‍ കഴിഞ്ഞാലുടന്‍ അവിടത്തെയും ജനങ്ങളുടെയും നയനങ്ങളെ റോഡിന്റെ വലത്തേവരിയില്‍ നില്ക്കുന്ന ഒരു നവീനമായ ഹര്‍മ്യം ഹഠാദാകര്‍ഷിക്കുന്നതായി കാണുന്നുണ്ട്. കഴിഞ്ഞ പങ്കുനി ഉത്സവം ആറാടുംനാളില്‍ ഇപ്രകാരം ദൃശ്യമല്ലാതിരുന്നതും ഈ ആറാടുംനാളില്‍ മൂടുപടം നീക്കി സ്പഷ്ടമായി ഭവിച്ചിരിക്കുന്നതുമായ ഈ രമ്യഹര്‍മ്യം ആരുടേതാണെന്ന് തിരുമനസ്സിന്റെയും ഏതാനും ചിലരുടെയും മനസ്സില്‍ ജിജ്ഞാസ ഉദിക്കുകയില്ലെന്നിരുന്നാലും മറു താലൂക്കുകളില്‍ നിന്നും വന്നുചേര്‍ന്നിട്ടുള്ള അനേകം സഹസ്രം കാഴ്ചക്കാര്‍ ഇതാരുടെവക എന്ന് ചോദിക്കുന്നതും ഞങ്ങളുടെ മനഃശ്രോത്രങ്ങളില്‍ പതിയുന്നുണ്ട്. വലിയകൊട്ടാരത്തിലെ ഭൃത്യജനങ്ങളില്‍ മുമ്പന്മാരും കൊട്ടാരം സേവകന്മാര്‍ എന്ന നാമവിശേഷത്താല്‍ അടയാളപ്പെടുത്തപ്പെട്ടവരുമായി മുന്‍ലക്കം പത്രത്തില്‍ പ്രസ്താവിക്കപ്പെട്ട രണ്ടാളുകളില്‍ കൊട്ടാരം സേവനം കൊണ്ട് രണ്ടാമനെങ്കിലും ഇപ്പോള്‍ ഒന്നാമനെന്നു പൊതുജനങ്ങള്‍ ധരിച്ചിരിക്കുന്ന ഒരുവന്റെ രാജവാസയോഗ്യമായ ഗൃഹമാണ് ഈ രമ്യമായ ഹര്‍മ്മ്യം.
തിരുമനസ്സിലെ അധീനതയിലുള്ള പണത്തെ രാജ്യത്തെ പ്രജകള്‍ക്ക് ഗുണം ചെയ്യുന്ന ഭൃത്യന്മാര്‍ക്ക് സമ്മാനമായി കൊടുക്കുന്നതിനെക്കാള്‍ രാജ്യവാസികളുടെ ഇടയില്‍ കൈക്കൂലിപ്രസക്തിയും മറ്റഴിമതികളും വര്‍ധിപ്പിക്കുന്നവര്‍ക്കു കൊടുക്കുന്നത് രാജ്യക്ഷേമത്തിന് അനുഗുണമായിരിക്കുമോ എന്നും ഉചിതമോ എന്നും ചിന്തിക്കേണ്ടതാകുന്നു.
ശങ്കരന്‍ തമ്പിയുടെ ബംഗ്ലാവിനെക്കുറിച്ചുള്ള ‘സ്വദേശാഭിമാനി’ ലേഖനം വലിയ ഒച്ചപ്പാടുകളുയര്‍ത്തിവിട്ടു. അതിന്റെ പ്രതികരണങ്ങള്‍ എന്ന പോലെ ചില സംഭവങ്ങളുണ്ടായി.
പുത്തന്‍ ബംഗ്ലാവിന്റെ മനോഹരമായ ചുവരുകളില്‍ ആരോ കീലടിച്ചു. ‘സ്വദേശാഭിമാനി’യുടെ ഓഫീസ് രാപ്പകല്‍ ഉണര്‍ന്നിരുന്നു. പത്രാധിപര്‍ സംഭവങ്ങളെ കണ്ണിമയ്ക്കാതെ വീക്ഷിച്ചുകൊണ്ടിരുന്നു.
കൃഷ്ണപിള്ള മറ്റൊരാളെ പിടിച്ചുകൊണ്ട് ഓഫീസിലേക്ക് ഓടിക്കയറിവന്നു.
‘ബംഗ്ലാവില് കീല് പുരട്ടിയത് അറിഞ്ഞില്ലേ?’
വന്നപാടെ കൃഷ്ണപിള്ള പത്രാധിപരോട് ചോദിച്ചു.
‘അറിഞ്ഞു. എല്ലാമറിഞ്ഞു.’പത്രാധിപര്‍ ചിരിച്ചു.
‘എല്ലാമറിയാനിടയില്ല.’ കൂടെ വന്നയാളെ നോക്കി കൃഷ്ണപിള്ള പറഞ്ഞു. ‘ദിവാനും സില്‍ബന്ധികളും ബംഗ്ലാവിലെത്തിയതറിഞ്ഞോ? ഇതാ ഇപ്പോള്‍ക്കിട്ടിയ വാര്‍ത്തയാണ്.’
പത്രാധിപര്‍ ചാടിയെഴുന്നേറ്റു.
‘എന്ത്? തമ്പിയുടെ ബംഗ്ലാവില്‍ ആരോ കീല് തേച്ചപ്പോള്‍ അന്വേഷിക്കാന്‍ ദിവാന്‍ നേരിട്ടെത്തിയെന്നോ?’
‘തന്നെ. അവരൊക്കെ അവിടെയെത്തീരുന്നു.’ കൂടെവന്നയാള്‍ പറഞ്ഞു.
‘അപ്പൊ നമ്മളെഴുതിയതൊന്നും ഇവര്‍ക്ക് ബോധ്യമായിട്ടില്ല, അല്ലേ?’
പത്രാധിപര്‍ സഹായികള്‍ ഇരുന്നെഴുതുന്ന മുറിയിലേക്ക് നടന്നു. കുനിഞ്ഞിരുന്ന് ഒരു കടലാസ്സില്‍ കുത്തിക്കുറിക്കുന്ന ചെറുപ്പക്കാരന്റെ മുതുകില്‍ തട്ടി. അയാള്‍ തിരിഞ്ഞുനോക്കി.
‘കരുണാ, നീ പെരുന്താന്നി വരെ പോകണം. അവിടെ ദിവാന്‍ വന്ന സാഹചര്യങ്ങളെക്കുറിച്ചും അവരെടുക്കുന്ന തുടര്‍ നടപടികളെക്കുറിച്ചും വിശദമായി അന്വേഷിക്കണം. എല്ലാം ചേര്‍ത്ത് ഒരു ലേഖനം ഈ ലക്കത്തില്‍ തന്നെ കൊടുക്കണം.’ കരുണന്‍ എഴുന്നേറ്റ് പുറത്തേക്കു നടന്നു.
‘സ്വദേശാഭിമാനി’യുടെ വിമര്‍ശനങ്ങളും താക്കീതുകളും ഒട്ടും വിലവയ്ക്കപ്പെട്ടില്ല. ശങ്കരന്‍ തമ്പിയുടെ ദുര്‍വാശിക്ക് അത് ഇന്ധനം പകരുകയാണ് ചെയ്തത്.
അടുത്തദിവസം വന്ന ഒരു വാര്‍ത്ത പത്രാധിപരെപ്പോലും ഞെട്ടിച്ചുകളഞ്ഞു. പെരുന്താന്നിയില്‍ തമ്പിയുടെ മണിമാളികയുടെ തൊട്ടടുത്തുള്ള രണ്ടു വീടുകള്‍ അഗ്‌നിക്കിരയായി എന്നതായിരുന്നു ആ വാര്‍ത്ത. നിരയും പലകയുമുള്ള വീട് കത്താന്‍ തുടങ്ങിയപ്പോള്‍ അബദ്ധത്തില്‍ വല്ലതും സംഭവിച്ചതാകാമെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍, പിന്നാലെ ഹൈക്കോടതി ഗുമസ്തനായ നരസിംഹപ്പിള്ളയുടെ വീടും നിന്നുകത്തിയപ്പോള്‍ പിറുപിറുക്കലുകളുയര്‍ന്നു. കാരണം, തമ്പിയുടെ ബംഗ്ലാവിന്റെ കോമ്പൗണ്ട് വീതി കൂട്ടാനായി ഈ രണ്ടുവീടും ഒഴിഞ്ഞുകൊടുക്കാന്‍ അയാള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടു വീട്ടുകാരും അതനുസരിച്ചില്ല.
താന്‍ കടുപ്പിക്കുന്തോറും തമ്പിയും കടുപ്പിക്കുകയാണല്ലോ എന്ന് പത്രാധിപര്‍ ചിന്തിച്ചു.
പത്രാധിപരോടുള്ള ഭരണക്കാരുടെ രോഷം കല്യാണി അമ്മയിലും പതിച്ചു. വക്കത്ത് ഭര്‍ത്താവോടൊപ്പം താമസിച്ചിരുന്ന കല്യാണി തനിക്കു കിട്ടിയ ഒരു കത്തുമായി അദ്ദേഹത്തിന്റെ അടുത്തുവന്നു.
‘ദേ കണ്ടോ, കാത്തിരുന്ന ഇണ്ടാസ് വന്നിട്ടുണ്ട്.’
എഴുതിക്കൊണ്ടിരുന്ന പത്രാധിപര്‍ കാര്യം പിടി കിട്ടാതെ തലയുയര്‍ത്തിനോക്കി.
‘എന്താ? എന്താ അതില്?’
‘ഇനി ലീവ് നീട്ടിത്തരാന്‍ പറ്റില്ലെന്ന്. ഉടനേ ജോയിന്‍ ചെയ്തില്ലെങ്കി പിരിച്ചുവിടുമെന്ന്.’
‘ഡാളിയുടെ തീരുമാനമെന്താ?’
അതിനു മറുപടി പറയാതെ കല്യാണി തിരികെ ചോദ്യമെറിഞ്ഞു.
‘എന്ത് തോന്നുന്നു?’
മുഖം താഴ്ത്തി ഒരാത്മഗതമെന്നപോലെ പത്രാധിപര്‍ പറഞ്ഞു:
‘രാജകോപത്തിന്റെ ഖഡ്ഗത്തിനു കീഴിലല്ലേ എന്റെ ജീവിതം? എന്തുറപ്പാണ് നമുക്ക് പറയാന്‍ കഴിയുക? കുട്ടികളും കൂടി ആവുമ്പോള്‍…? എന്നെ വിട്ടുനില്ക്കണമെന്നല്ലേ ഉള്ളൂ? ജോലി കളയാതിരിക്കുകയാണ് നല്ലതെന്നാണ് എന്റെ പക്ഷം…’
‘എനിക്കും അങ്ങനെ തന്നെ തോന്നുന്നു.’ പത്രാധിപരുടെ ശിരസ്സില്‍ തലോടിക്കൊണ്ട് കല്യാണി പറഞ്ഞു.’അവധിക്ക് ഇങ്ങോട്ടുവരാമല്ലോ.’
‘പിന്നെന്താ വിഷമിക്കുന്നത്?’
‘എന്നാലും….’
കല്യാണി അര്‍ധോക്തിയില്‍ വിരമിച്ചപ്പോള്‍ പത്രാധിപര്‍ മെല്ലെ എഴുന്നേറ്റു. അവളെ ചേര്‍ത്തുപിടിച്ചു.
‘സാമ്പത്തികസ്ഥിതിയൊക്കെ മെച്ചമാകുമ്പോ നമുക്കീ ജോലിയങ്ങു കളയാം. അതുവരെ ക്ഷമിക്ക്.’
കല്യാണി ചിരിച്ചു. ആത്മവിശ്വാസം തന്നിലേക്ക് മടങ്ങിയെത്തുന്നതായി അവള്‍ക്കനുഭവപ്പെട്ടു.






















