വക്കത്തെ പ്രകൃതി കല്യാണിയെ വളരെ ആഹ്‌ളാദിപ്പിച്ചു. കായലും കടലും കൈകോര്‍ക്കുന്ന സുന്ദരമായ പ്രദേശം. തിരുവനന്തപുരത്തെ തിരക്കോ പരക്കം പാച്ചിലോ ഒന്നുമില്ല. ശാന്തം. ഭര്‍ത്താവുമായി ഒന്നിച്ചുജീവിക്കാന്‍ കഴിയുന്നതിന്റെ സംതൃപ്തി വേറെ. മാറ്റമില്ലാത്ത ഒന്നുണ്ട്. പത്രാധിപരുടെ തൂലികയുടെ മൂര്‍ച്ച. തിരുവനന്തപുരത്തായാലും കൊല്ലത്തായാലും വക്കത്തായാലും ആ വാക്കുകളില്‍ നിന്ന് അഗ്‌നി ചിതറും.
സായാഹ്നങ്ങളില്‍ കായല്‍ക്കരയിലൂടെയുള്ള നടത്തം കല്യാണിക്ക് ഏറെ പ്രിയമായിരുന്നു. അന്ന് പത്രാധിപരുമുണ്ടായിരുന്നു കൂടെ.
‘ഇവിടെ വന്നത് നന്നായി. കടലും കായലുമൊക്കെ ഇടയ്ക്കിടെ കാണാമല്ലോ.’
കല്യാണി പറഞ്ഞതുകേട്ട് പത്രാധിപര്‍ ചിരിച്ചു.
‘കൊല്ലത്ത് മലയാളിയുടെ ഓഫീസ് തങ്കശ്ശേരിയിലായിരുന്നല്ലോ.’ അദ്ദേഹം പറഞ്ഞു: ‘കടല്‍ അടുത്തുതന്നെയുണ്ടായിരുന്നു. എന്നിട്ടും നമ്മള്‍ കണ്ടില്ല.’ കല്യാണിയും ചിരിച്ചു.
‘ജോലി മുറുകിവരുമ്പോള്‍ ഇവിടെയും അങ്ങനെയാവും.’
‘ജോലി മുറുകിത്തന്നെ നടക്കട്ടെ’. കല്യാണി വിട്ടുകൊടുത്തില്ല. ‘എന്നാലും വല്ലപ്പഴും ഈ കായല്‍ക്കരയില്‍ വന്ന് കാറ്റു കൊള്ളണം.’
*******
പത്രാധിപരുടെ വിമര്‍ശനങ്ങള്‍ക്ക് ശരവ്യനായിരുന്ന ദിവാന്‍ എസ്. ഗോപാലാചാരി സ്ഥാനമൊഴിഞ്ഞുപോയി. ഭരണദൂഷ്യങ്ങളുടെ പര്യായമെന്നാണ് പത്രാധിപര്‍ അയാളെ വിശേഷിപ്പിച്ചിരുന്നത്. ആ സ്ഥാനചലനത്തില്‍ ആഹ്‌ളാദിക്കാത്തവര്‍ തിരുവിതാംകൂറില്‍ കുറവായിരുന്നു. വിവരമറിഞ്ഞ നാരായണക്കുരുക്കള്‍ ‘സ്വദേശാഭിമാനി’യിലെത്തി.
ഓഫീസില്‍ പത്രാധിപരോടൊപ്പം മൗലവിയുമുണ്ടായിരുന്നു.
‘സ്വദേശാഭിമാനിക്ക് ഇനി ദിവാനുമായുള്ള പ്രശ്‌നങ്ങളുണ്ടാവില്ലല്ലോ’ വന്നു കയറിയപാടെ കുരുക്കള്‍ പറഞ്ഞു.
‘സ്വദേശാഭിമാനിക്കു മാത്രമല്ല നാട്ടുകാര്‍ക്കുമുഴുവന്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞുകിട്ടിയെന്നു തന്നെ പറയാം.’ പത്രാധിപര്‍ പറഞ്ഞു. അതിനേക്കാള്‍ പ്രതീക്ഷനല്കുന്ന കാര്യമാണ് ആ സ്ഥാനത്ത് വരാന്‍ പോകുന്നത് ദിവാന്‍ ബഹദൂര്‍ പി. രാജഗോപാലാചാരിയാണെന്ന കാര്യം. മൗലവി അവരെ ഓര്‍മ്മിപ്പിച്ചു.
ഓഫീസിലുണ്ടായിരുന്ന ഒരാള്‍ അവരോടു പറഞ്ഞു: ‘കൊച്ചിയില്‍ രാജഗോപാലാചാരിയുടെ ഭരണം വിജയമാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.’
കുരുക്കളും അത് ശരിവച്ചു.’പ്രതിഭയുണ്ട്. രാജ്യഭരണത്തില്‍ തന്ത്രജ്ഞനുമാണ്.അതല്ലേ ഇപ്പോള്‍ തിരുവിതാംകൂറിനു വേണ്ടത്?’
‘പത്രാധിപര്‍ ദോഷൈകദൃക്കാണെന്നു പറയുന്നവരുണ്ട്.പുതിയ ദിവാന്റെ കാര്യത്തില് എന്തായിരിക്കും നിലപാട്?’ ഓഫീസിലുണ്ടായിരുന്ന മറ്റൊരാള്‍ ചോദിച്ചു. പത്രാധിപര്‍ക്ക് അതുകേട്ട് ചെറിയ അസ്വസ്ഥതയുണ്ടായി.
‘നിലപാടില്‍ മാറ്റമൊന്നുമില്ല. നല്ലതുചെയ്താല്‍ പിന്തുണയ്ക്കും. ജനവിരുദ്ധമായാല്‍ വിമര്‍ശിക്കും.’ പത്രാധിപര്‍ പറഞ്ഞു. ‘എന്തായാലും പുതിയ ദിവാനെ സ്വാഗതം ചെയ്തുകൊണ്ട് ഞാനൊരു ലേഖനം എഴുതിയിട്ടുണ്ട്’ മൗലവിയുടെ നേര്‍ക്ക് തിരിഞ്ഞുകൊണ്ട് അദ്ദേഹം തുടര്‍ന്നു: ‘അച്ചടിക്കും മുന്‍പ് അങ്ങേക്ക് വായിക്കാന്‍ തരണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍.’
‘അത് നന്നായി. നാടിന്റെ പ്രതീക്ഷ സ്വദേശാഭിമാനിയിലൂടെ ദിവാനറിയട്ടെ. എന്നാല്‍ അങ്ങ് തന്നെ അതൊന്നു വായിക്കാമോ? കുരുക്കളദ്ദേഹത്തിനുമൊക്കെ അത് കേള്‍ക്കാമല്ലോ.’ മൗലവി നിര്‍ദ്ദേശിച്ചു.
പത്രാധിപര്‍ എഴുന്നേറ്റ് തന്റെ മേശയ്ക്കുമുകളില്‍ നിന്ന് ഒരു കടലാസ് വലിച്ചെടുത്ത് പൂര്‍വസ്ഥാനത്ത് വന്നിരുന്ന് വായിക്കാന്‍ തുടങ്ങി.
‘അഴിമതികളാല്‍ മലിനപ്പെട്ടു കാണപ്പെടുന്ന ഈസംസ്ഥാനം ഒരു രക്ഷാപുരുഷന്റെ ആഗമനത്തെ ആകാംക്ഷിക്കുന്നത് ആശ്ചര്യപ്രദമല്ലല്ലോ. തിരുവിതാംകൂര്‍ സംസ്ഥാനം രാജസേവകരുടെയും അവരെ ആശ്രയിക്കുന്നവരുടെയും അഴിമതികള്‍ക്കും പരിഷ്‌കൃതഭരണനയങ്ങള്‍ക്കും തമ്മിലുള്ള പോരാട്ടത്തില്‍ ക്ലേശിച്ഛ് അഴിമതികളില്‍ നിന്ന് എങ്ങനെയെങ്കിലും മോചനം ലഭിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതാകയാല്‍ മിസ്റ്റര്‍ രാജഗോപാലാചാരി ഒരു ദുര്‍ഘട ചരിത്രദശയിലാണ് ഇവിടെ എത്തുന്നതെന്നുള്ളതില്‍ സന്ദേഹമില്ല. ഈ സന്ദര്‍ഭത്തില്‍ ഇദ്ദേഹം തന്റെ പുരോഗാമികളില്‍ പലരാലും സാധിക്കപ്പെടാതെ കിടക്കുന്ന ഭരണദോഷപ്രമാര്‍ജനകൃത്യത്തെ ജനങ്ങളുടെ അഭിലാഷം പോലെ സാധിക്കുമെന്നു തന്നെ ഞങ്ങള്‍ കരുതുന്നു.’
‘ഭേഷ്! സ്വദേശാഭിമാനിയുടെ നിലപാടുകള്‍ നിഷ്പക്ഷമാണെന്ന് ആര്‍ക്കും ബോദ്ധ്യപ്പെടാതെ പോവില്ല.’
സ്വദേശാഭിമാനി പറഞ്ഞ ജനങ്ങളുടെ അഭിലാഷം അല്പായുസ്സായിപ്പോയി.
അന്ന് ബാലരാമന്‍ ഓഫീസിലെത്തിയപ്പോള്‍ പത്രാധിപര്‍ക്ക് അത് ബോദ്ധ്യമായി. സുഹൃത്താണ് ബാലരാമന്‍.. ഒപ്പം വാര്‍ത്താവാഹകനുമാണ്. നഗര്‍കോവിലാണ് നാട്. എങ്കിലും തിരുവനന്തപുരത്ത് എപ്പോഴും ഉണ്ടാവും.
ബാലരാമനെ കണ്ടയുടനെ പത്രാധിപര്‍ ചോദിച്ചു: ‘എന്താ ബാലരാമാ, നാഗര്‍കോവില്‍ വിശേഷങ്ങള്‍?’
വിശേഷങ്ങളുമായിത്തന്നെയായിരുന്നു ബാലരാമന്റെ വരവ്..ചോദിക്കേണ്ട താമസം അയാള്‍ പറഞ്ഞുതുടങ്ങി:
‘വടശ്ശേരി കോവില്‍ക്കേസിന്റെ ജഡ്ജ്‌മെന്റ് മലയാളത്തില്‍ പരിഭാഷപ്പെടുത്തി സ്വദേശാഭിമാനിയിലിട്ടില്ലേ? അത് വലിയ അനുഗ്രഹമായിപ്പോയി.ഇല്ലായിരുന്നെങ്കി ശങ്കരന്‍ തമ്പിയും അനന്തരാമയ്യരും കൈക്കൂലി വാങ്ങിച്ചു ചെയ്തുകൊടുക്കുന്ന അഴിമതികള്‍ ആരും അറിയാതെ പോകുമായിരുന്നു.’
പത്രത്തില്‍ കൊടുത്ത വാര്‍ത്ത ഏറ്റു എന്നറിഞ്ഞപ്പോള്‍ പത്രാധിപര്‍ക്ക് സംതൃപ്തിയുണ്ടായി.
‘രാജകൊട്ടാരത്തിലെ ഏമാന്മാര് സഹായിച്ചാല് ദൈവത്തെപ്പോലും ഇല്ലാതാക്കാമെന്നു വന്നാല് ഇവിടത്തെ സാധാരണക്കാരന്റെ ജീവിതം എന്താവും?’ധാര്‍മ്മികരോഷത്തോടെ അദ്ദേഹം ചോദിച്ചു.
‘അതേയതേ. അതാണ് കാതലായ കാര്യം. ‘സാധാരണക്കാരനെക്കുറിച്ചുള്ള പത്രാധിപരുടെ ഉല്‍ക്കണ്ഠയില്‍ ബാലരാമനും പങ്കു ചേര്‍ന്നു. ‘ഏമാന്മാര്‍ കാശൊണ്ടാക്കണതിലല്ല,അതിനുവേണ്ടി പാവപ്പെട്ടവന്റെ കഞ്ഞി ചവിട്ടിത്തെറിപ്പിക്കുന്നതിലാണ് പ്രശ്‌നം. ഇതുപറയാന്‍ ഈ നാട്ടിലിപ്പോ സ്വദേശാഭിമാനി മാത്രമേയൊള്ള്.’
‘സ്വദേശാഭിമാനിയുടെ വായടപ്പിക്കാന്‍ എന്തൊക്കെ അണിയറനീക്കങ്ങളുണ്ടെന്നറിയാമോ ബാലരാമന്?’
ഒരു ജോലിക്കാരന്‍ പ്രൂഫ് കൊണ്ടുവന്ന് പത്രാധിപരുടെ മുന്നില്‍ വച്ചു. ഒരുനിമിഷം അതിലേക്ക് നോക്കിയശേഷം പത്രാധിപര്‍ കണ്ണുകള്‍ ബാലരാമന്റെ നേര്‍ക്കു തിരിച്ചു.
‘അതൊക്കെ നാട്ടുകാര്‍ക്കെല്ലാമറിയാം.’ ബാലരാമന്‍ പറഞ്ഞു, ‘വടശ്ശേരിക്കോവില്‍ കേസിന്റെ പ്രസിദ്ധീകരണവും അതിനെപ്പറ്റിയുള്ള ആ മുഖപ്രസംഗവും പത്രാധിപര്‍ക്ക് ധാരാളം ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.’
‘അതിനേക്കാള്‍ കൂടുതല്‍ ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ട്’ അസ്വസ്ഥതയോടെ പത്രാധിപര്‍ പറഞ്ഞു.
‘ഈ രണ്ടു കൂട്ടരുടെയും സംഖ്യ ഇനിയും ഉയരും, ‘ബാലരാമന്‍ പ്രവചിച്ചു.
‘രണ്ടാമത്തെ കൂട്ടരുടെയായിരിക്കും മുന്നില്‍.’
സംസാരിക്കുന്നതിനിടയില്‍ തന്റെ മുന്നില്‍ കൊണ്ടുവച്ച പ്രൂഫ് പത്രാധിപര്‍ നോക്കുന്നുണ്ടായിരുന്നു. എത്ര വേഗത്തിലാണ് അദ്ദേഹം ആ കര്‍മ്മം നിര്‍വഹിക്കുന്നതെന്ന് ബാലരാമന്‍ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. വേഗത്തില്‍ പ്രൂഫ് തീര്‍ത്തിട്ട് അദ്ദേഹം ‘വാസൂ’ എന്ന് വിളിച്ചു. പ്രൂഫ് ഏല്പിച്ച ജോലിക്കാരന്‍ വന്ന് കൈനീട്ടി. കടലാസുകള്‍ അയാളെ ഏല്പിക്കുമ്പോള്‍ പത്രാധിപര്‍ പറഞ്ഞു:
‘ഭാര്‍ഗ്ഗവനോട് പൊയ്ക്കളയരുതെന്നുപറയണം. പുസ്തകത്തിന്റെ കുറച്ച് ഫോറങ്ങള്‍ കൂടി ഇന്നടിക്കണം.’
മൂളിക്കൊണ്ട് കടലാസുകളുമായി അയാള്‍ തിരിഞ്ഞു നടന്നു.
‘ആണ്ടിയെറക്കത്തുവച്ച് ഒന്നുരണ്ടു സ്‌നേഹിതന്മാരെക്കണ്ടു. കൈക്കൂലിപ്പണം കൊണ്ട് ശങ്കരന്‍ തമ്പി പണിയുന്ന മണിമാളികയെപ്പറ്റി പത്രാധിപരെന്താ ഒന്നും പറയാത്തതെന്ന് അവര്‍ ചോദിച്ചു. ‘ബാലരാമന്‍ വിഷയം തുടര്‍ന്നു.
‘അദ്ഭുതം!’ മേശമേല്‍ കൈയൂന്നി മുന്നിലേക്ക് നീങ്ങിയിരുന്നുകൊണ്ട് പത്രാധിപര്‍ പറഞ്ഞു. ‘ഇപ്പത്തന്നെ ഞാനതേക്കുറിച്ച് ചിന്തിച്ചതേയുള്ളൂ. ‘തിരുവിതാംകൂര്‍ മഹാരാജാവറിയാന്‍’എന്നൊരു ലേഖനം തുടങ്ങിവച്ചു. കെട്ടിടം കണ്ടിട്ടില്ല.കേട്ടുകേള്‍വി വച്ച് വിമര്‍ശിക്കുന്നത് അധാര്‍മ്മികമല്ലേ?’
മാറ്റിവയ്ക്കാന്‍ പറ്റാത്ത പണിയില്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ പോകാമെന്നായി ബാലരാമന്‍.
‘ശരിയാണ്. ആറാട്ടിന് മുന്‍പുതന്നെ വേണം’
പത്രാധിപര്‍ ബാലരാമനോട് യോജിച്ചു.
q
ആറാട്ടിന് മഹാരാജാവെഴുന്നള്ളുന്ന പാതയുടെ വക്കത്താണ് തമ്പിയുടെ മണിമാളിക ഉയരുന്നത്.
ബാലരാമനോടൊപ്പം പണി പൂര്‍ത്തിയാവുന്ന ആ മണിമാളിക പോയിക്കണ്ട പത്രാധിപര്‍ അദ്ഭുതസ്തബ്ധനായി.
‘തമ്പുരാന്‍ കൊടുക്കുന്ന മാസപ്പടി കൊണ്ട് ഇങ്ങനെയൊരു കൊട്ടാരം കെട്ടിപ്പൊക്കാന്‍ കഴിയില്ല. ഇത് തമ്പുരാന്‍ മാത്രമല്ല, ജനങ്ങളും അറിയണം.’
ജനങ്ങള്‍ അറിഞ്ഞു. പത്രാധിപര്‍ രാമകൃഷ്ണപിള്ള എഴുതിയ ലേഖനം ജനങ്ങളെ ഇളക്കിമറിക്കുക തന്നെ ചെയ്തു.






















