ഭര്‍ത്താവ് തൊഴില്‍രഹിതനായി തിരിച്ചെത്തിയപ്പോള്‍ കല്യാണി ഒട്ടും ദുഖിച്ചില്ല. തൊഴില്‍ അദ്ദേഹത്തിന് ഒരു കിട്ടാക്കനിയല്ലെന്ന വിശ്വാസം അവള്‍ക്കുണ്ടായിരുന്നു. തന്റേടമില്ലാത്തവര്‍ക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനാവില്ല.ആദര്‍ശ സ്ഥൈര്യമുള്ളവര്‍ക്ക് അദ്ദേഹത്തെ ഒഴിവാക്കാനുമാവില്ല. ‘ജോലിത്തിരക്കില്ലാത്ത ഈ സമയം നമുക്കൊന്നിച്ച് കഴിഞ്ഞു ആഘോഷിക്കാം. ‘എന്ന് കല്യാണി പറഞ്ഞു. പത്രാധിപരും സന്തോഷത്തോടെ അത് സമ്മതിച്ചു. എന്നാല്‍, അങ്ങനെ ആഘോഷിക്കാനുള്ള അവസരം അവര്‍ക്കു കിട്ടിയില്ല.
വക്കത്തുനിന്നു പ്രസിദ്ധീകരിക്കുന്ന’സ്വദേശാഭിമാനി’എന്ന പത്രത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. അതിന്റെ പത്രാധിപരായിരുന്ന സി.പി.ഗോവിന്ദപ്പിള്ള തന്നെ ഒഴിവാക്കണമെന്ന് പത്രത്തിന്റെ ഉടമയായ അബ്ദുള്‍ ഖാദര്‍ മൗലവിയോടാവശ്യപ്പെട്ടു. ഉടമയുമായുള്ള എന്തെങ്കിലും പ്രശ്‌നം കൊണ്ടായിരുന്നില്ല അത്. ഖാദറിന്റെ മനസ്സിലുള്ള ഊര്‍ജസ്വലമായ വാര്‍ത്താനുധാവനം തന്റെ കഴിവിനപ്പുറമാണെന്ന് ഗോവിന്ദപ്പിള്ളയ്ക്ക് അനുഭവപ്പെട്ടു. വീട്ടിനടുത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ആര്യഭൂഷണം’ മാസികയിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെടുകയും ചെയ്തു. പ്രായമേറുന്ന അവസ്ഥയില്‍ വീട്ടില്‍ താമസിച്ച് ശ്രമകരമല്ലാത്ത ജോലി ചെയ്യുന്നതാവും ഉചിതം എന്ന് അദ്ദേഹത്തിന് തോന്നി.
വിരമിക്കലിന്റെ കാര്യം ഗോവിന്ദപ്പിള്ള മൗലവിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്രത്തിന്റെ മാനേജരായ കൃഷ്ണപിള്ള അകത്തേക്ക് കയറിവന്നത്.
‘കൃഷ്ണപിള്ളേ, നിങ്ങളറിഞ്ഞോ, ഗോവിന്ദപ്പിള്ള ജോലിയുപേക്ഷിച്ച് പോവുകയാണ്’ കൃഷ്ണപിള്ളയെ കണ്ടമാത്രയില്‍ മൗലവി പറഞ്ഞു.
കൃഷ്ണപിള്ളയ്ക്ക് വിഷമമായി.
‘അതെന്താ, ഞങ്ങളെന്തെങ്കിലും അഹിതം…?’
അയാള്‍ പറഞ്ഞുതീരും മുന്‍പേ ഗോവിന്ദപ്പിള്ള കയറിപ്പറഞ്ഞു
‘നിങ്ങളെപ്പോലുള്ള നല്ല മനുഷ്യര്‍ എന്തഹിതം ചെയ്യാനാണ്? അങ്ങനെ പറയുന്നവര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നു കരുതണം. ഇതതല്ല. ആര്യഭൂഷണത്തില്‍ നിന്നും എന്നെ ക്ഷണിച്ചു. മൗലവിയുടെ മനസ്സിലുള്ള ആക്രമണസ്വഭാവമുള്ള പത്രസങ്കല്പം എനിക്ക് ചേരില്ല. ഇതിപ്പോ വാര്‍ത്തകളുടെ പുറകേ പോകേണ്ട കാര്യമില്ല. തന്നെയുമല്ല, വീട്ടിനടുത്താണ്. പ്രായമായി വരികയല്ലേ? ഇനി വീടിനെ ചുറ്റിപ്പറ്റി ഒതുങ്ങിനില്ക്കുകയല്ലേ ബുദ്ധി?’
ഗോവിന്ദപ്പിള്ള പറയുന്നതെല്ലാം ന്യായമാണ്. അദ്ദേഹത്തെ ഇനി പിടിച്ചുനിര്‍ത്താനാവില്ലെന്ന് മൗലവിക്ക് ബോധ്യമുണ്ട്. എന്നാല്‍, പത്രം മുടങ്ങാനും പാടില്ല.
‘ആട്ടെ, നമുക്കാരെങ്കിലും വേണമല്ലോ. ഗോവിന്ദപ്പിള്ളയുടെ മനസ്സില്‍ ആരെങ്കിലുമുണ്ടോ?’
മൗലവിയുടെ ചോദ്യം കേട്ട് ഗോവിന്ദപ്പിള്ള ഒരു നിമിഷം ചിന്തിച്ചിരുന്നു.
‘അങ്ങനെ പ്രത്യേകിച്ചാരും ഇല്ല. പിന്നെ രാമകൃഷ്ണപിള്ള മലയാളിയില്‍ നിന്നിറങ്ങിയിട്ട് കേരളന്‍ എന്നൊരു മാസിക സ്വന്തമായി തുടങ്ങിയിരുന്നില്ലേ? അതും നിര്‍ത്തി എന്നുകേട്ടു’ അവര്‍ക്കിടയില്‍ നിശ്ശബ്ദത പരന്നു. എല്ലാവരും അവനവന്റെ ആലോചനയില്‍ മുഴുകിയതുപോലെ.
ആ നിശ്ശബ്ദത ഭഞ്ജിച്ചത് മൗലവിയാണ്. അദ്ദേഹം ഗോവിന്ദപ്പിള്ളയോട് ചോദിച്ചു:
‘ഈ രാമകൃഷ്ണപിള്ള ആളെങ്ങനെയാ?’
‘ഒരിടത്തും ഉറച്ചുനില്ക്കുന്നില്ലല്ലോ. അതുകൊണ്ട് ശുപാര്‍ശ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്’
ഗോവിന്ദപ്പിള്ള പോകുന്നതുവരെ പിന്നെ പുതിയ പത്രാധിപരെക്കുറിച്ചുള്ള ചര്‍ച്ചയൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങളിലും മറ്റു ലോകകാര്യങ്ങളിലും സംഭാഷണം ഒഴുകിനടന്നു.
ഗോവിന്ദപ്പിള്ള യാത്ര പറഞ്ഞുപോയപ്പോള്‍ കൃഷ്ണപിള്ള മൗലവിയോടു പറഞ്ഞു:
‘രാമകൃഷ്ണപിള്ളയെപ്പറ്റി ഞാനന്വേഷിച്ചിരുന്നു. പത്രമുടമകളോട് വ്യക്തിപരമായി പിണങ്ങീട്ടൊന്നുമല്ല പോയത്. ആദര്‍ശത്തിന്റെ പേരിലായിരുന്നു. എല്ലായിടത്തും അയാള്‍ക്ക് സംഭവിക്കുന്നത് ഇതൊക്കെത്തന്നെ.’
മൗലവി അല്പനേരം ആലോചിച്ചിരുന്നു. പിന്നെ തന്റെ മനസ്സ് തുറന്നു:
‘അനീതികളോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ് കാണുമ്പോള്‍ എനിക്ക് മതിപ്പാണ് തോന്നുന്നത്. നമുക്കദ്ദേഹത്തെത്തന്നെ വിളിച്ചാലോ?’
അന്ന് പത്രാധിപരെ കാണാന്‍ നാരായണക്കുരുക്കളെത്തിയിരുന്നു.സാമൂഹ്യവിമര്‍ശകനും നോവലിസ്റ്റുമാണ് കുരുക്കള്‍. ‘പാറപ്പുറം’എന്ന പേരില്‍ സമകാലീനരാഷ്ട്രീയവിഷയങ്ങള്‍ ശക്തമായി പ്രതിപാദിക്കുന്ന ഒരു നോവല്‍ അദ്ദേഹം എഴുതുന്നു എന്നത് സുഹൃദ് വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നോവല്‍ പൂര്‍ത്തിയായാല്‍ അത് പ്രസിദ്ധീകരിക്കാന്‍ പത്രാധിപര്‍ തയ്യാറായിരുന്നു. കാരണം, പത്രാധിപരുടെ വിമര്‍ശനങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്ന ആളായിരുന്നു കുരുക്കള്‍. തന്നെയുമല്ല, പത്രാധിപര്‍ പരാമര്‍ശിക്കേണ്ട വിവിധവിഷയങ്ങള്‍ ചൂണ്ടിക്കാട്ടാനും അദ്ദേഹം ശ്രമിച്ചിരുന്നു. അന്ന് ആ സമാനഹൃദയരുടെ സംവാദങ്ങളില്‍ കല്യാണിയും പങ്കുചേര്‍ന്നു.
‘ദിവാന്‍ജിമാര്‍ സ്ത്രീലമ്പടന്മാരായാല്‍ സേവകന്മാര്‍ക്ക് ആഘോഷം തന്നെ.’ ദിവാന്റെ ചെയ്തികളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടയില്‍ പത്രാധിപര്‍ പറഞ്ഞു.
‘കൊട്ടാരം പകിടശാലയില്‍ പത്തരപ്പണം മാസപ്പടിയില്‍ രായസംപിള്ളയായി വിശാഖം തിരുനാള്‍ നിയമിച്ച ഒരുത്തനുണ്ടായിരുന്നു. ഒരു ചവറക്കാരന്‍ ശങ്കുപ്പിള്ള.’
കുരുക്കള്‍ പറഞ്ഞ വ്യക്തിയെ നന്നായറിയാവുന്ന പത്രാധിപര്‍ കല്യാണിയും കൂടി അറിയാനായി വിശദീകരിച്ചു:
‘ഇന്നയാള്‍ ശങ്കരന്‍ തമ്പിയല്ലേ? തിരുവട്ടാറ്റ് അമ്മവീട്ടിലെ വലിയ തമ്പിയാണെന്ന് അവകാശപ്പെടുന്നു. ഇന്ന് തിരുവിതാംകൂറിന്റെ ഭരണചക്രം തിരിക്കുന്നത് അയാളല്ലേ? പാവം ശ്രീമൂലം തിരുനാള്‍. തിരുമനസ്സ് ഇതുവല്ലതും അറിയുന്നുണ്ടോ?അതോ കണ്ണടച്ച് ഉറക്കം നടിക്കുകയാണോ?’
‘തിരുവിതാംകൂറില്‍ ഇതൊക്കെ എഴുതാന്‍ ഒരു രാമകൃഷ്ണപിള്ളയല്ലേ ഉള്ളൂ?’
‘അതിന് പത്രം വേണ്ടേ? കേരളന്‍ പോലെ ഒരു മാസിക കൊണ്ട് അതൊന്നും നടക്കില്ല.’
പത്രാധിപരുടെ വാക്കുകളില്‍ നിസ്സഹായതയുടെ സ്പര്‍ശമുണ്ടെന്നു മനസ്സിലാക്കിയ കുരുക്കള്‍ സമാധാനം പറഞ്ഞു:
‘എല്ലാം ശരിയാവും.’
പിന്നെ അയാള്‍ എഴുന്നേറ്റു.
‘എന്തായി പാറപ്പുറം?’ പത്രാധിപര്‍ ചോദിച്ചു.
‘എഴുതിത്തീര്‍ക്കണം. അതുതന്നെയാണ് പ്രധാനപണി.’
‘അങ്ങെഴുതിത്തീര്‍ക്കൂ. ഞാനത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായിട്ടിരിക്കയാണ്.’
നാരായണക്കുരുക്കള്‍ പോയശേഷവും പത്രാധിപരും കല്യാണിയും സംസാരിച്ചത് പ്രസിദ്ധീകരണത്തെപ്പറ്റിയാണ്.
‘സ്വന്തം പണം മുടക്കി പത്രം തുടങ്ങരുത്.’ കല്യാണി അഭിപ്രായപ്പെട്ടു.. ‘കേരളന്‍ മാസികയായതുകൊണ്ട് രക്ഷപ്പെട്ടു. പത്രമായിരുന്നെങ്കില്‍ കടം കയറി മുടിഞ്ഞേനെ.’
‘ഡാളി പറയുന്നത് ശരി തന്നെ’ പത്രാധിപര്‍ ഭാര്യ പറഞ്ഞതിനോട് യോജിച്ചു. ‘പത്രം തുടങ്ങാന്‍ പണമുള്ളവര്‍ തന്നെ വേണം. അങ്ങനെ ആരെയെങ്കിലും കിട്ടിയാല്‍ കേരളന്‍ പോലെ വല്ല മാസികയും കൂടെ നടത്താം.’
‘ഇതിപ്പോ മലര്‍പ്പൊടിക്കാരന്റെ മനോരാജ്യം പോലെ ആവുമോ?’ കല്യാണി ഭര്‍ത്താവിനെ കളിയാക്കി.
‘ഒരിക്കലുമില്ല. ഡാളി നോക്കിക്കോ.’ പത്രാധിപര്‍ പറഞ്ഞതിനെ ശരി വയ്ക്കുന്ന മട്ടില്‍ അവിടെ സന്ദര്‍ശകരെത്തി.
പത്രാധിപരും കല്യാണിയും എഴുന്നേറ്റ് അവരെ സ്വാഗതം ചെയ്തു.
‘ഞാന്‍ അബ്ദുള്‍ ഖാദര്‍. വക്കത്തുനിന്നുവരുന്നു. നമ്മള്‍ തമ്മില്‍ നേരില്‍ കണ്ടിട്ടില്ല.’
പത്രാധിപര്‍ക്ക് അദ്ഭുതവും സന്തോഷവുമുണ്ടായി.
‘വക്കം മൗലവിയല്ലേ? ധാരാളം കേട്ടിട്ടുണ്ട്.’
പത്രാധിപര്‍ അവര്‍ക്കായി കസേരകള്‍ നീക്കിയിട്ടു. ഇരിക്കുമ്പോള്‍ മൗലവി കൂടെ വന്ന ആളെ പരിചയപ്പെടുത്തി: ‘ഇത് കൃഷ്ണപിള്ള. സ്വദേശാഭിമാനിയുടെ മാനേജരാണ്. സ്വദേശാഭിമാനി കാണാറുണ്ടല്ലോ, അല്ലേ?’
‘പിന്നേ…’
മൗലവി കല്യാണിയുടെ നേര്‍ക്കു തിരിഞ്ഞു.
‘കല്യാണി അമ്മയല്ലേ? ഇരിക്കാത്തതെന്ത്?’
‘ഇരിക്കാം.’ എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് കല്യാണി ഉള്ളിലേക്കുപോയി.
‘മലയാളിയില്‍ നിന്ന് പോന്നതും കേരളന്‍ മുടങ്ങിയതുമെല്ലാം അറിഞ്ഞു.’
പത്രാധിപര്‍ അദ്ദേഹത്തെ നോക്കി ചിരിച്ചതേയുള്ളൂ.
‘സത്യസന്ധമായും നിര്‍ഭയമായും പത്രപ്രവര്‍ത്തനം നടത്തുക എന്ന് പറഞ്ഞാല്‍ വലിയ വെല്ലുവിളി തന്നെയാണ്, അല്ലേ?’
‘ആ വെല്ലുവിളി തന്നെയാണ് ഞാനനുഭവിച്ചുകൊണ്ടിരിക്കുന്നത്.’
‘എല്ലാം എനിക്കറിയാം. നിങ്ങളൊന്നും തോല്‍ക്കാന്‍ പാടില്ല. നമ്മുടെ നാട്ടിലെ അവശേഷിക്കുന്ന നന്മകള്‍ കൂടെ കരിഞ്ഞുപോകും.’
പത്രാധിപര്‍ മതിപ്പോടെ മൗലവിയെ നോക്കി. അദ്ദേഹം തുടര്‍ന്നു: ‘സ്വദേശാഭിമാനിയിലുമുണ്ട് ചില പ്രശ്‌നങ്ങള്‍. ഞങ്ങളുടെ പത്രാധിപര്‍ സി.പി. ഗോവിന്ദപ്പിള്ള ആര്യഭൂഷണത്തിലേക്കു പോയി. ഇപ്പോള്‍ ഒരു പത്രാധിപരെ വേണം.’
‘മൗലവിയദ്ദേഹത്തിന്റെ മനസ്സിലുള്ളത് ഇദ്ദേഹമാണ്.’ കൃഷ്ണപിള്ള മൗലവിയെ പൂരിപ്പിച്ചു.
അത്രത്തോളം പത്രാധിപര്‍ കരുതിയതല്ല. അതല്പം അവിശ്വസനീയമായിത്തന്നെ അദ്ദേഹത്തിന് തോന്നി.
‘ഞാനോ?’ പത്രാധിപര്‍ കാര്യത്തിലേക്ക് കടന്നു: ‘നിലവില്‍ എനിക്ക് പത്രമൊന്നുമില്ലെന്നത് നേരാണ്.. പക്ഷേ ഒരു പത്രത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ വിഷമമുണ്ട്. കാരണം നിങ്ങള്‍ക്കറിയാമല്ലോ.’
‘കുറെയൊക്കെ ഞങ്ങളും കേട്ടിട്ടുണ്ട്.’
കല്യാണി മൂന്നു ടംബ്ലറില്‍ സംഭാരവുമായി വന്നു. അത് ഓരോരുത്തര്‍ക്കും കൊടുത്തിട്ട് ഒരു കസേര വലിച്ചിട്ടിരുന്നു. പത്രാധിപര്‍ തന്റെ അനുഭവങ്ങളിലേക്ക് കടന്നു.
‘കേരളദര്‍പ്പണത്തിന്റെ ഉടമസ്ഥന്‍ എന്റെ ആദ്യഭാര്യയുടെ അമ്മാവനായിരുന്നു. എന്നിട്ടും എന്റെ സ്വാതന്ത്ര്യത്തെ തടഞ്ഞു. തന്നെയുമല്ല, സാമ്പത്തികമായ ചതിയിലകപ്പെടുത്തുകയും ചെയ്തു. കേരളപഞ്ചികയുടെ ഉടമസ്ഥന്‍ മി.മാര്‍ത്താണ്ഡന്‍ തമ്പി എന്റെ സ്‌നേഹിതനായിരുന്നു. എന്നിട്ടെന്തായി? മലയാളിയുടെ ഉടമസ്ഥന്‍ രാമനുണ്ണിത്താന്‍ തുടക്കത്തില്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യവും പിന്തുണയും തന്നു. ഒടുവില്‍ സര്‍ക്കാര്‍ പക്ഷത്തേക്ക് ചാഞ്ഞപ്പോള്‍ എനിക്ക് പുറത്തുപോകേണ്ടിവന്നു. സ്വദേശാഭിമാനിയും ഇതിന്റെയൊക്കെ തുടര്‍ച്ചയാവില്ലെന്ന് എങ്ങനെ ഉറപ്പിക്കാം?’
മറുപടിക്കുവേണ്ടി പത്രാധിപര്‍ മൗലവിയെ ഉറ്റുനോക്കി. അദ്ദേഹമാകട്ടെ, അളന്നുകുറിച്ച മട്ടില്‍ അതിനു സമാധാനം നല്കി.
‘ഇക്കാര്യങ്ങളെല്ലാം ഏറെക്കുറെ എനിക്കറിയാം. ഈ ചരിത്രമൊന്നും ആവര്‍ത്തിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പു തരികയും ചെയ്യാം. രാജ്യനന്മയ്ക്കുവേണ്ടി പ്രസ്സും പത്രവും സ്വന്തമെന്ന നിലയ്ക്കുതന്നെ രാമകൃഷ്ണപിള്ളയ്ക്ക് ഉപയോഗിക്കാന്‍ സര്‍വ സ്വാതന്ത്ര്യവുമുണ്ടാവും.’
ഇതിലും ആകര്‍ഷകമായ ഒരു വാഗ്ദാനം വേറേ പ്രതീക്ഷിക്കാനാവില്ലെന്ന് പത്രാധിപര്‍ക്ക് ബോധ്യപ്പെട്ടു.
‘അഞ്ചുതെങ്ങില്‍ നിന്നല്ലേ പത്രം പുറപ്പെടുന്നത്?’
‘ആയിരുന്നു. ഇപ്പൊ വക്കത്തേക്കു മാറ്റിയിരിക്കുകയാണ്. രാമകൃഷ്ണപിള്ളയ്ക്കും സഹധര്‍മ്മിണിക്കും താമസിക്കാനുള്ള സൗകര്യമൊക്കെ അവിടെ ചെയ്യാം’
‘എന്റെ പത്രാധിപത്യം ഉറപ്പിച്ച മാതിരിയാണല്ലോ അങ്ങ് സംസാരിക്കുന്നത്.’
‘എന്റെ മനസ്സ് പറയുന്നു, രാമകൃഷ്ണപിള്ള തന്നെയായിരിക്കും സ്വദേശാഭിമാനിയുടെ പത്രാധിപരെന്ന്.. അതുകൊണ്ട് വേറേ സംശയമൊന്നുമില്ല.’
ആ സംഭാഷണങ്ങള്‍ സാകൂതം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു കല്യാണി. പത്രാധിപര്‍ അവളുടെ നേര്‍ക്ക് തിരിഞ്ഞു. ‘ഡാളിയുടെ അഭിപ്രായമെന്താ?’
‘അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിട്ട് ഇത്രയും ആത്മാര്‍ത്ഥമായ ഒരു ക്ഷണം മറ്റെവിടെനിന്നും അങ്ങേക്ക് കിട്ടില്ലെന്ന് തോന്നുന്നു’
മൗലവി എഴുന്നേറ്റുനിന്ന് കൈകൂപ്പി.
‘എന്നിലുള്ള വിശ്വാസത്തിന് നന്ദിയുണ്ട്. സന്തോഷം. എന്നാല്‍പ്പിന്നെ ഏറ്റവുമടുത്ത സന്ദര്‍ഭത്തില്‍ വക്കത്തേക്കു വന്നോളൂ. പ്രസ്സും പത്രവും അങ്ങെത്തിയിട്ടേ ചലിക്കുകയുള്ളൂ.’






















