- ജയ് ഹിന്ദ്
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- തിരികെ നാട്ടിലേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ് 11 )
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
ഉമ്മറത്തിണ്ണയില്‍ തൂണുംചാരിയിരിക്കുന്ന പട്ടാളക്കാരനെക്കണ്ട് നാരായണപ്പണിക്കര്‍ ഒരുനിമിഷം ഇടിവെട്ടേറ്റപോലെ നിന്നു. പിന്നീട് ഒരക്ഷരം പറയാതെ കിഴക്കേപടിക്കലേക്കു നടന്നു.
പൂര്‍വജന്മത്തിലേതെന്നപോലെ ശങ്കുണ്ണി അപ്പോള്‍ ഓര്‍മ്മയില്‍ ചികയുകയായിരുന്നു.
ആറുവര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്ന് അവസാനമായി നാട്ടില്‍ വന്നത്. ആട്ടേരില്ലക്കാരുടെ ഈ വളപ്പിന്റെ ആധാരം റജിസ്രാക്കാന്‍. ഒന്നര ഏക്രയോളം സ്ഥലം. മേലേവളപ്പില്‍ തേക്കും പ്ലാവും നാട്ടുമാവുകളും പടുമരങ്ങളും. താഴെപ്പകുതി കൊത്തിക്കിളച്ച് തട്ടുകളാക്കി, തെങ്ങിന്‍തൈ വെക്കാനായിരുന്നു അമ്മാമ ഉദ്ദേശിച്ചത്. തെങ്ങിന്‍തൈകള്‍ക്കിടയില്‍ പടര്‍വാഴ വെക്കാം. മത്തനും കുമ്പളനും വെള്ളരിയും പടര്‍ത്താം. വഴുതനയും വെണ്ടയും നട്ടുനനച്ചുണ്ടാക്കാം. ഞെടിയും പന്തലും കൊടുത്ത് കൈപ്പയും അമരയും കൃഷിചെയ്യാം.
ഓണക്കാലത്ത് കുലവെട്ടാന്‍ പാകത്തില്‍ നേന്ത്രവാഴ വെയ്ക്കണം. പൊന്നുംവില കിട്ടും.
നിലയില്ലാത്ത വെള്ളമുണ്ട് നെല്ലിപ്പലകവിരിച്ചു പടുത്ത ആട്ടേരില്ലക്കാരുടെ കിണറ്റില്‍ എന്നാണ് അമ്മാമ പറഞ്ഞത്.
”എന്നാലും അക്കണ്ട കൃഷിക്ക് ഈ വെള്ളം മതിയാവില്ല. വിത്തുകുത്തി ഉണ്ണരുത് ശങ്കുണ്ണി. തുലാവര്‍ഷം ചതിക്കുന്ന കാലങ്ങളില്‍ കുടിവെള്ളത്തിനും മുട്ടുവരാം. എന്താണൊരു പരിഹാരം!”
ഒരു കുളം കുഴിക്കാമെന്ന് അഭിപ്രായപ്പെട്ടത് ശങ്കുണ്ണിയാണ്. അമ്മാമയ്ക്കായിരുന്നു പേടി.
”വസ്തുവാങ്ങിയ ക്ഷീണം തീര്‍ന്നിട്ടുപോരേ ശങ്കുണ്ണി?”
”കുളത്തിന്റെ പണി തുടങ്ങിക്കോളു. ഞാന്‍ ചെന്നിട്ട് കാശയക്കാം.”
”നിണക്ക് ബുദ്ധിമുട്ടാവില്ലെ?”
”എല്ലാം നടക്കും അമ്മാമെ. പൈസ മണിയോര്‍ഡറയച്ചാല്‍ താമസിച്ചാലൊ. കിട്ടുണ്ണിമാമ നാട്ടില്‍വരുമ്പോള്‍ കൊടുത്തയക്കാം. ആറുമാസത്തിലൊരിക്കലെങ്കിലും നാട്ടില്‍ വരുന്നുണ്ടല്ലൊ അമ്മാമ.”
കുളം കുഴിക്കുമ്പോള്‍ ഉറവു കണ്ടാലും പിന്നെയും കുഴിക്കണം. എന്നാലേ വെള്ളം നിലനില്‍ക്കൂ. പാടത്തിന്റെ കരയ്ക്കായതുകൊണ്ട് വറ്റാത്ത ഉറവുണ്ടാവും
അമ്മാമ കുളത്തിലിറങ്ങിയാവണം, കാലും മുഖവും കഴുകി വന്നു. വാക്കുപറഞ്ഞപോലെ അമ്മാമ കുളം കുഴിച്ചിരിക്കുന്നു.
വിലാസിനി നീട്ടിയ തോര്‍ത്തുവാങ്ങി അമ്മാമ മുഖവും കഴുത്തും അമര്‍ത്തിത്തുടച്ചു. ഇപ്പോള്‍ അമ്മാമ ശാന്തനാണ്.
”വല്ലതും കഴിച്ച്വോ ശങ്കുണ്ണി?”
”ഇല്ല.”
”വിലാസിനി, അവനു തേയ്ക്കാന്‍ എണ്ണ കൊടുക്ക്. സോപ്പും ചകിരിയും മുണ്ടും തോര്‍ത്തും കൊടുക്ക്. കുളത്തില്‍ചെന്ന് നന്നായി തേച്ചൊരച്ച് കുളിച്ചുവാ. കരിയില്‍ കുളിച്ചിരിക്കുന്നു നിയ്യ്.”
ശങ്കുണ്ണി എഴുന്നേറ്റു. കിഴക്കേ മുറ്റത്തിനരികെ, വടക്കുഭാഗത്തായി തൊഴുത്ത്. അമ്മാമ പശുവിനേയും വാങ്ങിയോ! തൊഴുത്തിനരികെ ചെന്നുനോക്കി. ഏഴുകള്ളിയുടെ തൊഴുത്താണ് പണിയിച്ചിരിക്കുന്നത്. അഞ്ച് ഉരുക്കളെയെങ്കിലും നിര്‍ത്താം. എന്തിനാണ് ഇത്രയും വലിയ തൊഴുത്ത്. അമ്മാമ എന്തെങ്കിലും മനസ്സില്‍ കണ്ടിട്ടുണ്ടാവണം.
വെട്ടുകല്ലില്‍ കെട്ടിപ്പൊക്കിയ ചുവരുകള്‍. മോന്തായം പനമ്പട്ട മേഞ്ഞ് മീതെ വൈക്കോല്‍ വിരിച്ചിരിക്കുന്നു. വേനല്‍ക്കാലത്തും നല്ല തണുപ്പുണ്ടാവും തൊഴുത്തിനുള്ളില്‍.
പരിചയമില്ലാത്ത ആളെക്കണ്ട് പശു കൊട്ടിപ്പിടഞ്ഞെണീറ്റു. തവിടിന്റെ നിറമുള്ള ഒരു സുന്ദരി. കൂമ്പിവരുന്ന കൊമ്പുകള്‍. തൊഴുത്തിനുള്ളില്‍ അങ്ങേയോരത്തു പണിത കുടിഞ്ഞിയില്‍ പെറ്റിട്ടധികം ദിവസമായിട്ടില്ലാത്ത കിടാവു മയങ്ങുന്നു.
ശങ്കുണ്ണി പശുവിന്റെ മുഖം തൊട്ടുതലോടി. കീഴ്ത്താടിയില്‍ സ്പര്‍ശിച്ചപ്പോള്‍ അവള്‍ കഴുത്തുനീട്ടിക്കാണിച്ചു. ഏതു മെരുങ്ങാത്ത പശുവും താട ചൊറിയുമ്പോള്‍ കണ്ണടച്ചുനില്‍പ്പാവും.
തറവാട്ടില്‍ പശുക്കളുണ്ടായിരുന്നു ശങ്കുണ്ണിയുടെ കുട്ടിക്കാലത്ത്. പശുവിനെ കറക്കാന്‍ അമ്മ തൊഴുത്തിലേക്കു പോകുമ്പോള്‍ ശങ്കുണ്ണിയും കുടെപ്പോകും. പശുവിന്റെ മുമ്പില്‍ ചെന്നുനിന്ന് അവളുടെ താട ചൊറിഞ്ഞുകൊടുക്കും. അമ്മ അകിടില്‍ പിടിച്ചാലും പശു പിന്‍കാലെറിയാതെ അനങ്ങാതെ നിന്നോളും.
ശങ്കുണ്ണി പശുവിനെ ലാളിക്കുന്നതുകണ്ട് പണിക്കര്‍ അങ്ങോട്ടു ചെന്നു. വാഴത്തോട്ടത്തില്‍നിന്ന് അപ്പോള്‍ പറിച്ചെടുത്ത വള്ളിപ്പുല്ലിന്റെ കെട്ടുണ്ടായിരുന്നു അമ്മാമയുടെ കയ്യില്‍. പുല്ല് പശുവിന്റെ മുമ്പില്‍ പുല്ലട്ടിയിലിട്ടുകൊടുത്തു. പശു ഉത്സാഹത്തോടെ പുല്ല് നാവുകൊണ്ടു വകഞ്ഞുപിടിച്ച് വായിലേക്കു കൊണ്ടുപോയി.
”പെറ്റിട്ട് ഒരുമാസായി. രാവിലെ മുന്നാഴി കറക്കും. ഉച്ചതിരിഞ്ഞ് ഒന്നരനാഴി. പിഴിഞ്ഞുകറക്കരുതെന്ന് വിലാസിനിയോട് പറഞ്ഞിട്ടുണ്ട്. കുട്ടിക്ക് കുടിക്കാനും പാലു വേണ്ടെ. നാഴിപ്പാല് രാവിലത്തെ നേരം വടക്കേവീട്ടുകാര്‍ക്കു കൊടുക്കും. ബാക്കി നമ്മുടെ ആവശ്യത്തിന്.”
നല്ല വിശപ്പുണ്ട്. കുളിച്ചിട്ടുവേണം എന്തെങ്കിലും കഴിക്കാന്‍. കല്‍ക്കരിപ്പൊടിവീണ് മുടി കട്ടപിടിച്ചിരിക്കുന്നു. നാലു ദിവസത്തെ യാത്ര. പട്ടാളക്കാരന്റെ ഉടുപ്പ് മാറ്റി, മടക്കി തോള്‍ബാഗില്‍ വെക്കാമായിരുന്നു. പകരം ധരിക്കാനൊരു ഷര്‍ട്ടോ കളസമോ ഇല്ല.
കുളത്തിലേക്കു നടന്നു. വിലാസിനി ഓടത്തിലെണ്ണയും സോപ്പും ചകിരിയും കടവില്‍ കൊണ്ടുവെച്ചിട്ടുണ്ട്. അപ്പുറത്തു മാറി അലക്കിയ മുണ്ടും തോര്‍ത്തും ഭംഗിയായി മടക്കിവെച്ചിരിക്കുന്നു. ഏട്ടന് കുളിച്ചുകേറിയാല്‍ ഉടുക്കാനുള്ളതാണ് മുണ്ട്. പുതയ്ക്കാന്‍ തോര്‍ത്തുമുണ്ട്.വൃത്തിയുള്ള കരിങ്കല്‍പ്പടവുകള്‍. തലയിലും മേലും കുളിര്‍ക്കനെ എണ്ണതേച്ചുപിടിപ്പിച്ചു.
കരിയാണ് ദേഹമാസകലം. എത്രയൊക്കെ തടുത്തുനിര്‍ത്തിയാലും കരിയെഞ്ചിന്‍ തുപ്പുന്ന കറുത്ത പുക കമ്പാര്‍ട്ടുമെന്റില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.
ചെറുതെങ്കിലും ഭംഗിയുള്ള കുളം. ധനുമാസക്കാലമായതിനാല്‍ വെള്ളത്തിനു നല്ല തണുപ്പ്. തെളിഞ്ഞവെള്ളം അലയടിച്ചുകിടക്കുന്നു. തലയിലും മേലാസകലവും സോപ്പു പതപ്പിച്ചു. ചകിരികൊണ്ടുരച്ച് മെഴുക്കിളക്കി. വെള്ളത്തിലിറങ്ങി ആയത്തില്‍ നീന്തിത്തുടിച്ചു. മതിവരുവോളം ഓലോലം മുങ്ങിനിവര്‍ന്നു.
തോള്‍ബാഗിലുണ്ടായിരുന്നു പുതിയ അടിവസ്ത്രം. കല്‍ക്കത്തയില്‍നിന്നു വാങ്ങിയത്. വിലാസിനി മേല്‍പടവില്‍ കൊണ്ടുവെച്ച അലക്കിയ മുണ്ടെടുത്തുടുത്തു.
കുളപ്പടവുകള്‍ കയറിപ്പോരുമ്പോള്‍ ശങ്കുണ്ണിക്കു തോന്നി, ഞാനൊരു പുതിയ മനുഷ്യനായിരിക്കുന്നു.
അടുക്കളയില്‍ വിലാസിനി കഞ്ഞി വിളമ്പിവെച്ചിട്ടുണ്ട്. പലകയിട്ട് അമ്മാമയോടൊപ്പമിരുന്നു. പയറ്റുകൊണ്ടാട്ടവും പപ്പടം പൊട്ടിച്ചുവറുത്തതും പുളിചേര്‍ത്ത തേങ്ങാചമ്മന്തിയും. ശങ്കുണ്ണി വയറുനിറയെ കഞ്ഞികുടിച്ചു.
അമ്മാമനും മരുമകനും കോലായില്‍ അരത്തിണ്ണയില്‍ വന്നിരുന്നു.
‘അമ്മാമേ ഞാന്‍.’
‘എല്ലാം അമ്മാമയ്ക്കറിയാം. അമ്മാമ നിന്നെ ഒരുകാലത്തും കുറ്റപ്പെടുത്തില്ല. നീ ധൈര്യശാലിയാണ്. നാടിനുവേണ്ടി ഇത്രയെങ്കിലും എന്റെ മരുമകന് ചെയ്യാന്‍ കഴിഞ്ഞല്ലൊ. അമ്മാമയ്ക്ക് സന്തോഷായി.’
തന്നെ അമ്മാമ വെറുക്കുന്നില്ല. അത്രയും ആശ്വാസം. അല്ലെങ്കില്‍, അമ്മാമയ്ക്കതിനു കഴിയില്ല. ഖിലാഫത്തുകാലത്ത് ലഹളക്കാരെ ചെര്‍പ്പുളശ്ശേരിക്കു തെക്കോട്ടു കടക്കാതെ തടുത്തുനിര്‍ത്തിയ ചെറുപ്പക്കാരുടെ സംഘത്തിന്റെ തലപ്പത്ത് വടിവാളുമായി അമ്മാമയുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ഒരല്‍പ്പനേരമിരുന്ന് ക്ഷീണമകറ്റിയതിനുശേഷം അമ്മാമ എണീറ്റു. മുറ്റത്തിനരികില്‍ വെച്ചിരുന്ന കൈക്കോട്ടെടുത്ത് ചുമലില്‍ വെച്ചു.
ശങ്കുണ്ണിയും കൂടെച്ചെന്നു. മേലേവളപ്പ് അമ്മാമ അങ്ങനെത്തന്നെ നിലനിര്‍ത്തിയിരിക്കുന്നു. താഴെപ്പകുതി, വാങ്ങുന്ന കാലത്ത് സ്വപ്‌നം കണ്ടപോലെ അമ്മാമ പൂങ്കാവനമാക്കിയിട്ടുണ്ട്. തെങ്ങോല വിരിഞ്ഞ് ചമഞ്ഞുനില്‍ക്കുന്ന തൈത്തെങ്ങുകള്‍ ചൊട്ടയിട്ടു തുടങ്ങിയിരിക്കുന്നു. തെങ്ങുകള്‍ക്കിടയില്‍ പടര്‍വാഴകള്‍. ചേന, ചേമ്പ്, മത്തന്‍, കുമ്പളന്‍. സാധ്യമായ എല്ലാ കൃഷികളും അമ്മാമ ചെയ്യുന്നുണ്ട്.
കുളത്തിന്റെ കരയ്ക്ക് ഏത്തക്കാലുകള്‍ കണ്ടിരുന്നു. കാലുകളുടെ ചുമലില്‍ കുറുകെ വെച്ചുകെട്ടിയ തേക്കിന്‍കഴയിലുറപ്പിച്ച മുളംകഴുക്കോലും കഴുക്കോലിന്റെ മൂട്ടില്‍ തൂക്കിയ കുമിഴക്കല്ലും കഴുക്കോലിന്റെ മുകളറ്റത്തു തൂങ്ങുന്ന ഏത്തക്കൊട്ട പിടിപ്പിക്കാനുള്ള കൈരിമുളയും.
ഏത്തക്കൊട്ടകൊണ്ട് തേവി വിടുന്ന വെള്ളം വെട്ടുകല്ലുപടുത്തുണ്ടാക്കിയ ഉയര്‍ന്നചാലിലൂടെ പടിഞ്ഞാട്ടൊഴുകി തെങ്ങുവെച്ച കണ്ടത്തിന്റെ മുകള്‍ഭാഗത്തെത്തുന്നു. തെങ്ങിന്‍തടങ്ങളിലേക്ക് വെള്ളം തിരിച്ചുവിടാന്‍ ചെറിയ ചാലുകളുണ്ടാക്കിയിട്ടുണ്ട്. വാഴകള്‍ക്കും കായ്കറികള്‍ക്കും പ്രത്യേകം നനക്കേണ്ട ആവശ്യമില്ല. ഇങ്ങനെയൊരു ഏര്‍പ്പാടുണ്ടാക്കാന്‍ അമ്മാമ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടാവും.
ഏത്തക്കൊട്ടകൊണ്ടു കുളത്തില്‍നിന്നു വെള്ളം മുക്കാനും കൊട്ടപൊക്കാനും ചാലിലേക്കൊഴുക്കിവിടാനും തഴക്കവും കായബലവും വേണം. വിലാസിനി കൂട്ടിയാല്‍ കൂടില്ല. അവളായിരിക്കും തെങ്ങിന്‍തടങ്ങളിലേക്ക് വെള്ളം തിരിച്ചുവിടുന്നത്.
എല്ലായിടവും ചുറ്റിനടന്നു കണ്ടു. സൂര്യന്‍ തലക്കുമുകളിലെത്തിയിരിക്കുന്നു. ഇത്രയും നേരം മണ്ണുകിളച്ച് തെങ്ങുകള്‍ക്ക് തടംപിടിക്കുകയായിരുന്നു അമ്മാമ. കിളനിര്‍ത്തി അമ്മാമ നിവര്‍ന്നു നിന്നു.
‘നീ വന്നതല്ലെ. ഇന്നിത്ര മതി. നിണക്ക് വിശക്ക്ണില്ലെ.?’
ശങ്കുണ്ണി പകരം പറഞ്ഞില്ല. അമ്മാമ കൈക്കോട്ടില്‍ പറ്റിപ്പിടിച്ച മണ്ണ് ചുരണ്ടിക്കളഞ്ഞു.
ശങ്കുണ്ണി കോലായില്‍ അരത്തിണ്ണയിലിരുന്നു. അമ്മാമ കുളത്തിലേക്കു പോയിരിക്കുന്നു.
അമ്മാമ കുളിച്ചുവരാന്‍ കുറച്ചധികം സമയമെടുത്തു. വിയര്‍പ്പാറിയിട്ടുവേണ്ടേ വെള്ളത്തിലിറങ്ങി മുങ്ങാന്‍.
ഊണു കാലായിട്ടുണ്ട്. വിലാസിനി വന്നു വിളിച്ചു. അമ്മാമയുടെ പിന്നാലെ ശങ്കുണ്ണിയും നടന്നു അടുക്കളയിലേക്ക്. കുമ്പളങ്ങ മൊളകുഷ്യം. വെണ്ടയ്ക്ക മെഴുക്കുപുരട്ടി. പപ്പടം ചുട്ടത്. പുളിച്ച മോര്. എത്രകാലമായി ഇങ്ങനെയൊരൂണു കഴിച്ചിട്ട്.
കോലായില്‍ വിലാസിനി നിവര്‍ത്തിയിട്ട തെങ്ങോലപ്പായയില്‍ മലര്‍ന്നു കിടന്നു. കിടന്നതേ ഓര്‍മ്മയുള്ളു.
**** **** ****
കിഴക്ക് വെള്ളകീറിയിരുന്നു ശങ്കുണ്ണി ഉറക്കമുണര്‍ന്നപ്പോള്‍.
”എന്തൊരു ഉറക്കാദ് ഏട്ടാ. ഞാനെത്രവട്ടം വിളിച്ചു. അത്താഴോം കഴിച്ചില്ല. അപ്പൊ നാരാണമാമേ പറഞ്ഞത്. അവനെ വിളിക്കാന്‍പോണ്ടാന്ന.് ”
ശരിയാണ് ഒരായുസ്സിന്റെ ഉറക്കമാണ് ഇപ്പോള്‍ ഉറങ്ങിത്തീര്‍ത്തത്. വിശപ്പോ ക്ഷീണമോ തോന്നുന്നില്ല.
പല്ലുതേച്ചുവന്നപ്പോഴേക്കും വിലാസിനി ചായ കൊണ്ടുവന്നു. സുന്ദരിപ്പശുവിന്റെ പാലൊഴിച്ചുണ്ടാക്കിയ ചായക്ക് പ്രത്യേക സ്വാദ്.
ഒരു മണിക്കൂറോളം ശങ്കുണ്ണി തെക്കേമുറ്റത്ത് കസര്‍ത്തെടുത്തു. നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കണം.
യുദ്ധം തുടങ്ങിയ ദിവസങ്ങളില്‍ സൈന്യം ആവേശത്തോടെ മുന്നേറി. പിന്നീട് ഇംഫാല്‍ സമതലത്തില്‍ നടന്ന ജീവന്മരണ പോരാട്ടം. ഒരു സൂചനയും തരാതെ മലയിറങ്ങിവന്ന മഴ. ചതുപ്പിലും വെള്ളക്കെട്ടിലും കുടുങ്ങിക്കിടന്ന നാളുകള്‍. പട്ടിണി. ദുരിതം.
മുന്നണിയില്‍ പോരാടുന്നവര്‍ക്ക് വേണ്ടത്ര വെടിക്കോപ്പുകളെത്തിക്കാന്‍ നിര്‍വ്വാഹമില്ല. ആഹാരമില്ലാതെ ഇലകളും കായകളും പറിച്ചുതിന്ന് ജീവന്‍ നിലനിര്‍ത്തിയ ദിവസങ്ങള്‍. പിന്മാറാനും ഒറ്റയൊറ്റയായി സയാവാഡിയിലെത്താനും മുകളില്‍നിന്നുള്ള നിര്‍ദ്ദേശം.
മാഗ്വിന്‍ നദി ഇറങ്ങിക്കടന്ന് അന്നു ചെന്നുകയറിയത് ശത്രുവിന്റെ വായിലേക്ക്. സയാവാഡിയിലേയും ജഗരഗച്ചിയിലേയും തടങ്കല്‍പാളയങ്ങളില്‍ ഒന്നരമാസം. ഒടുവില്‍ നീലഗഞ്ചന്‍ക്യാമ്പില്‍ എട്ടുമാസം.
ശങ്കുണ്ണി കൈപ്പത്തികള്‍ മലര്‍ത്തിപ്പിടിച്ച് കരിഞ്ഞ മുറിവുകളിലേക്കു നോക്കി. ഇതില്‍ക്കൂടുതലെന്താണ് അനുഭവിക്കാനുള്ളത് !
ഇന്നലെ അതിരാവിലെയാണ് ശങ്കുണ്ണി ഒറ്റപ്പാലത്തു വണ്ടിയിറങ്ങി അഞ്ചുനാഴിക നടന്ന് ഇവിടംവരെ എത്തിയത്.
കുട്ടികൃഷണന്‍നായരും കുട്ടനും ഒലവക്കോട്ടിറങ്ങി. ചെര്‍പ്പുളശ്ശേരിക്ക് എളുപ്പം ബസ്സുപിടിക്കാന്‍ നായര്‍ക്കതാണ് സൗകര്യം.
കുട്ടന്റെ പെങ്ങളുടെ വീട് പാലക്കാട്ടു വടക്കന്തറയിലാണ്. ഒന്നോ രണ്ടോ ദിവസം അവളുടെ വീട്ടില്‍ താമസിക്കണം. എന്നിട്ടുവേണം അമ്പലപ്പാറയിലെ തറവാട്ടുവീട്ടില്‍ ചെല്ലാന്‍. നാലുവര്‍ഷം മുമ്പ് നാട്ടില്‍വന്നുപോകുമ്പോള്‍ അമ്മയുണ്ടായിരുന്നു തറവാട്ടില്‍. കുട്ടന്‍ ഐഎന്‍എയില്‍ ചേര്‍ന്നതൊന്നും അമ്മ അറിഞ്ഞിട്ടില്ല.. വീട്ടിലും നാട്ടിലുമറിയില്ല. മകന്‍ ബര്‍മ്മയില്‍ പണം വാരുകയാണെന്നാണത്രെ അമ്മയുടെ വിശ്വാസം. എന്റെ കുട്ടിക്കൊരാപത്തും വരുത്തരുതേ എന്ന് അമ്മ സദാനേരവും പ്രാര്‍ത്ഥിക്കുന്നുണ്ടാവുമെന്നാണ് കുട്ടനെപ്പോഴും പറയാറ്. ഇപ്പോള്‍ അമ്മ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയില്ല.
ശങ്കുണ്ണി അതിരാവിലെ ഒറ്റപ്പാലത്തു വണ്ടിയിറങ്ങി നടന്നുവരുന്നത് ആരും കണ്ടുകാണില്ല. നേരം പുലര്‍ന്നിട്ടുണ്ടായിരുന്നില്ല.
അയല്‍വക്കത്ത് വീടുകളില്ലാത്തതും നന്നായി. കേട്ടുകേള്‍പ്പിച്ച് ആളുകള്‍ വന്നുതുടങ്ങും. നാട്ടുമ്പുറമല്ലെ. ഇന്നല്ലെങ്കില്‍ നാളെ നാട്ടുകാരറിയും. ഇരിക്കപ്പൊറുതിയുണ്ടാവില്ല.
നാരായണപ്പണിക്കരുടെ മരുമകന്‍ ശങ്കുണ്ണി ജീവനോടെ തിരിച്ചുവന്നിരിക്കുന്നു എന്നറിയുമ്പോള്‍ അവര്‍ തീര്‍ച്ചയായും സന്തോഷിക്കും. എന്തൊക്കെ വിശേഷങ്ങള്‍ അവരോടു പറയാം, പറയാതിരിക്കാമെന്ന് ആലോചിച്ചുറപ്പിക്കണം.
മുടങ്ങാത്ത വ്യായാമവും വായ്ക്കുരുചിയുള്ള ആഹാരവും. പഴയ പ്രസരിപ്പ് വീണ്ടെടുക്കാമെന്ന് ശങ്കുണ്ണിക്കുറപ്പുണ്ട്.
വിയര്‍ക്കുവോളം വ്യായാമം ചെയ്ത്, വിയര്‍പ്പാറിയതിനുശേഷം മാത്രം കുളത്തില്‍ മുങ്ങിക്കുളിച്ച്്, വിലാസിനി സ്‌നേഹത്തോടെ വിളമ്പിത്തരുന്ന ചൂടുള്ള കഞ്ഞി കുത്തിയ പ്ലാവിലകൊണ്ടു കോരിക്കുടിച്ച്, ചമ്മന്തിതൊട്ടു നാവില്‍ വെച്ച്
കഞ്ഞികുടി കഴിഞ്ഞ് ശങ്കുണ്ണി നാരായണമാമയോടൊപ്പം കൈക്കോട്ടെടുത്ത് തൊടിയിലേക്കിറങ്ങി.
”കുറച്ചു ദിവസം വിശ്രമിക്ക് ശങ്കുണ്ണി. നീ വല്ലാതെ മെലിഞ്ഞ് കറുത്തു കരുവാളിച്ചുപോയി.””
”കൊത്തിക്കിളച്ചുനില്‍ക്കുന്നത് ദേഹത്തിനു നല്ലതല്ലേ അമ്മാമേ. കൃഷിപ്പണി എനിക്കിഷ്ടാണ്. നമ്മുടെ വളപ്പില്‍ നമ്മള്‍ അദ്ധ്വാനിക്കുന്നു. അതിലും ഒരു സുഖണ്ട് അമ്മാമെ.”
കാടിനുവേണ്ടി ഒഴിച്ചിട്ട ഭൂമിയില്‍നിന്ന് രണ്ടു തോട്ടിക്കുള്ള സ്ഥലംകൂടി നിരപ്പാക്കിയെടുക്കാമെന്ന് ശങ്കുണ്ണി. അതു നല്ലതാണെന്ന് പണിക്കര്‍ക്കും തോന്നി. ഈ സ്ഥലത്തും തെങ്ങുവെക്കാം. കല്ലുകെട്ടി, വെള്ളച്ചാലിന്റെ ഉയരം കൂട്ടുകയാണെങ്കില്‍ പുതിയ തട്ടിലേക്കും വെള്ളമെത്തിക്കാം
ഇവനെ ഈ പറമ്പില്‍ തളച്ചിടുന്നത് ശരിയാണോ എന്ന ആശങ്കയിലായിരുന്നു പണിക്കര്‍. എലിയെപ്പിടിക്കാനും കലം ഉടയ്ക്കാനും പോരുന്നവനാണ്.
കിട്ടുണ്ണിയോടു പറഞ്ഞ് ശങ്കുണ്ണിയെ മധുരയ്ക്കു പറഞ്ഞയച്ചാലൊ. വലിയ ചെട്ടിയാരുടെ മകന്‍ ചിദംബരത്തിന് ഇവനെ ജീവനാണെന്ന് പറയാറുണ്ട് കിട്ടുണ്ണിയേട്ടന്‍.
ഒരു പുണ്യകര്‍മ്മമല്ലെ ശങ്കുണ്ണി ചെയ്തത്. സര്‍വ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞ,് അന്നേവരെ നേടിയ സമ്പാദ്യം മുഴുവന്‍ സംഭാവനയായിക്കൊടുത്ത് ഐഎന്‍എയില്‍ ചേരുക. യുദ്ധത്തിനു പോവുക. യുദ്ധം ജയിച്ചോ തോറ്റോ എന്നതല്ല പ്രധാനം. തോറ്റതുകൊണ്ട് ശങ്കുണ്ണി ചെയ്തത് ശരിയായില്ലെന്നു പറയാന്‍ പാടില്ല.
അവന്‍ ജയിച്ചു വരികയാണങ്കിലോ! നെറ്റിപ്പട്ടം കെട്ടിയ ആനയും കൊട്ടും മേളവും കൊമ്പും കുഴലും താലപ്പൊലിയുമായി ഒറ്റപ്പാലം റെയില്‍വേസ്റ്റേഷനില്‍നിന്ന് സ്വീകരിച്ചുകൊണ്ടുവരുമായിരുന്നു, ചുനങ്ങാട്ടുകാര്‍.
**** **** ****
ഉച്ചവരെ തൊടിയില്‍ പണിയെടുത്ത്, ഉച്ചയൂണു കഴിച്ചതിനുശേഷം കോലായില്‍ കൈതോലപ്പായില്‍ കണ്ണടച്ചുകിടക്കുകയായിരുന്നു ശങ്കുണ്ണി. പണിക്കര്‍ ചാരുകസേരയിലിരുന്നു മയങ്ങുന്നു.
”ശങ്കുണ്ണി! ”
ശങ്കുണ്ണി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.
”എന്താ അമ്മാമെ? ”
”നിണക്ക് മധുരയ്ക്ക് പൊയ്ക്കൂടെ. വലിയ ചെട്ടിയാര്‍ക്കും, വിശേഷാല്‍ ചിദംബരം ചെട്ടിയാര്‍ക്കും നിന്നെ അത്രയ്ക്കിഷ്ടാണെന്ന് എപ്പോഴും പറയും കിട്ടുണ്ണിയേട്ടന്‍. അവര്‍ നിന്നെ കൈവെടിയില്ല. എനിക്കു സംശല്യ.””
”അമ്മാമേ അതു വേണ്ട.”
”എന്തേ? ”
”ഏറിയുണ്ട പന്തലില്‍ ഇറങ്ങിയുണ്ണരുത.് ”
”പിന്നെ നീ എന്താ ചെയ്യാന്‍ പോണേ?”
”ഈ മണ്ണിലദ്ധ്വാനിക്കും ഞാന്‍. കുറച്ചുകാലം അങ്ങനെ പോട്ടെ. അമ്മാമയ്ക്കും വേണ്ടേ ഒരു കൈസഹായം.”
”ജീവിക്കാന്‍വേണ്ട വഹ ഈ വളപ്പില്‍നിന്നുണ്ടാക്കാന്‍ പറ്റും എന്നു തോന്ന്ണുണ്ടോ നിണക്ക് ?”
”എന്തായാലും ഏഴുകള്ളിയുടെ തൊഴുത്തല്ലെ അമ്മാമ പണിയിച്ചത്. നമ്മക്ക് രണ്ടു പശുക്കളെക്കൂടി വാങ്ങാം. രണ്ടെണ്ണത്തിന് കറവ വേണം. ഒന്ന് എപ്പോഴും ചെനപ്പിടിച്ചു നിക്കട്ടെ.”
”ആരു കറക്കും രണ്ടു പശൂനെ. വിലാസിനിയെക്കൊണ്ടു പറ്റ്വോ. അതിനുള്ള ശേഷിയൊന്നും അവള്‍ക്കില്ല. മാത്രല്ല, അവള്‍ക്കൊരു ചെക്കനെ നോക്കണം. അവളെ കെട്ടിച്ചുവിടാന്‍ വൈകി. പണ്ടത്തെ കാലല്ല, താലികെട്ടിയ പെണ്ണിനെ വീട്ടില്‍ നിര്‍ത്താന്‍ ചെക്കമ്മാര്‍ക്ക് ഇഷ്ടല്ല. നിര്‍ബന്ധിക്കാനും വയ്യ.””
”ഞാന്‍ കറക്കും അമ്മാമെ.”
”നിണക്കതിന് പശൂനെ കറക്കാനൊക്കെ അറിയ്വോ?”
”അതിനെന്താ, ഞാന്‍ പഠിക്കും. പഠിച്ചാല്‍ പഠിയാത്ത ഏതു വിദ്യേള്ളത്? ”
”പശുക്കള്‍ക്ക് തീറ്റ കൊടുക്കണ്ടെ. പച്ചപ്പുല്ല് വരമ്പത്തുനിന്ന് അരിയാംന്നുവെയ്ക്കാം. വൈക്കോലുവേണ്ടേ ശങ്കുണ്ണി? ”
”പത്തുമുപ്പതു പറയ്ക്ക് കൃഷിഭൂമി പാട്ടത്തിനെടുത്താലൊ. കിട്ടാനുണ്ടാവില്ലെ അമ്മാമെ? ”
”കിട്ടിക്കൂടാന്നില്യ. ഒന്നന്വേഷിച്ചുനോക്കട്ടെ.”
അപ്പോള്‍, പണിക്കര്‍ക്ക് ഏട്ടന്‍ പറയാറുള്ള കാര്യം ഓര്‍മ്മയില്‍ വന്നു.
”കിട്ടുണ്ണിയേട്ടന് ചുനങ്ങാട്ട് കൃഷി വാങ്ങിയാല്‍കൊള്ളാമെന്നുണ്ട്. ഏട്ടന്റെ പേരില്‍ മുപ്പതോ നാല്‍പ്പതോ പറയ്ക്ക് ഭൂമിവാങ്ങിയാല്‍ നമ്മക്ക് നോക്കിനടത്തിക്കൂടെ? ”
അത് നല്ലൊരാലോചനയാണെന്ന് ശങ്കുണ്ണിക്കു തോന്നലുണ്ടായി.
”നമ്മക്ക് നോക്കിനടത്താം അമ്മാമെ. നാട്ടുനടപ്പുള്ള പാട്ടം കൊടുക്കാം വലിയമ്മാമയ്ക്ക്. പാട്ടക്കുടിയാന്‍ – അങ്ങനെ മതി. നെല്ല് പാതിവാരത്തിനായാലും എന്താ നഷ്ടം. പാട്ടക്കുടിയാനാണല്ലൊ വൈക്കോല്.”
”ഇത്രയും വൈക്കോല് നമ്മളെന്തുചെയ്യും ”
”ഒരേറ് പോത്തുകളെ വാങ്ങാം. മൂന്നു പശുക്കളേയും രണ്ടു പോത്തുകളേയും ഏഴുകള്ളിത്തൊഴുത്തില്‍ കെട്ടാം. വേണെങ്കില്‍ ഒരു പശൂനെ കുറയ്ക്കാം.”
ഇക്കാര്യം ഏട്ടനോടു സംസാരിക്കാമെന്ന് പണിക്കര്‍ ശങ്കുണ്ണിക്കു വാക്കു കൊടുത്തു.
”ശങ്കുണ്ണി, നിണക്കിപ്പൊ എത്രവയസ്സായി? ”
”കഴിഞ്ഞ മകരത്തില്‍ മുപ്പത്താറു തികഞ്ഞു.”
”നിണക്കൊരു കുട്ടിയെ നോക്കട്ടെ? ”
”ഇപ്പൊ വേണ്ട അമ്മാമെ.”
”പിന്നെ എപ്പൊ! ”
”ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടട്ടെ. എന്നിട്ടുമതി കല്യാണം.”
അമ്മാമ ഉള്ളാലെ ചിരിച്ചു. ഇവന്‍ നന്നാവില്ല. തലയ്ക്കടികൊണ്ടാലും പത്തിവിടര്‍ത്തുന്ന കൃഷ്ണസര്‍പ്പമാണിവന്‍.
മറുപടി കാണാഞ്ഞപ്പോള്‍ ശങ്കുണ്ണി കൊടുംകൈകുത്തിയിരുന്ന് അമ്മാമയെ നോക്കി. പാവം കണ്ണടച്ചുകിടക്കുന്നു. ഉറങ്ങിയിട്ടുണ്ടാവും. വിളിക്കണ്ട.
ശങ്കുണ്ണിയും ഉറക്കം കാത്ത് കണ്ണുകളടച്ച് പായില്‍ മലര്‍ന്നുകിടന്നു.
(അവസാനിച്ചു)






















