- ജയ് ഹിന്ദ്
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
- വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ് ഹിന്ദ്-7)
ഐരാവതി നദി ബര്‍മ്മയിലെ സമതലപ്രദേശങ്ങളിലൂടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. നെല്‍കൃഷിക്കനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണ്. ബര്‍മ്മന്‍ ജാതിക്കാരാണ് പരമ്പരയായി ഈ മണ്ണില്‍ കൃഷിചെയ്യുന്നത്.
കൃഷിപ്പണിയല്ലാതെ മറ്റൊരു തൊഴിലും വശമില്ലാത്ത ഈ വര്‍ഗ്ഗക്കാര്‍ പക്ഷേ ദരിദ്രരായിരുന്നു. തമിഴ്‌നാട്ടുകാരായ നാട്ടുകോട്ടാംചെട്ടികളാണ് ഇവര്‍ക്ക് കൃഷിയിറക്കുന്ന കാലത്ത് ആവശ്യമായ പണം കടമായിക്കൊടുക്കുന്നത്. കൊയ്ത്തുകഴിയുമ്പോള്‍ നെല്ലളന്ന് കടം വീട്ടണമെന്നാണ് കരാറ്. ഈ നെല്ല് മില്ലുകളില്‍ കുത്തി അരിയാക്കി, കപ്പലില്‍ മദിരാശയിലേക്കു കൊണ്ടുപോകുന്നു.
കോരന് അപ്പോഴും കഞ്ഞി കുമ്പിളില്‍ത്തന്നെ. അടുത്ത കൊല്ലം കാലവര്‍ഷം വരുമ്പോഴും കൃഷിക്കാരെ സഹായിക്കാന്‍ ചെട്ടിയാരുടെ ആളുകള്‍ അവരുടെ ഗ്രാമങ്ങളിലെത്തുന്നു.
ചിദംബരം ചെട്ടിയാരുടെ അച്ഛന്‍ പനീര്‍ശെല്‍വം ചെട്ടിയാരാണ് ബര്‍മ്മയില്‍ ഹുണ്ടികവ്യാപാരം തുടങ്ങിയത്. റംഗൂണ്‍നഗരത്തില്‍ സ്വന്തമായി കെട്ടിടവും ഓഫീസുമുണ്ട് വലിയ ചെട്ടിയാര്‍ക്ക്. ബിസിനസു കൊണ്ടുനടത്താന്‍ വിശ്വസ്തനായ കാര്യസ്ഥനെ വെച്ചിട്ടുണ്ട്. മൂന്നോ നാലോ മാസം കൂടുമ്പോഴാണ് ചെട്ടിയാര്‍ റംഗൂണിലെത്തുന്നത്. കൃഷിയിറക്കുന്ന മാസത്തിലും കൊയ്ത്തു നടക്കുമ്പോഴും എന്തായാലും വലിയ ചെട്ടിയാര്‍ ഓഫീസിലുണ്ടായിരിക്കും.
കൃഷിക്കാര്‍ പാടത്തു വിത്തിറക്കി, എല്ലുമുറിയെ പണിയെടുത്ത് പൊന്നുവിളയിക്കുന്നു. ലാഭം കൊയ്യുന്നതോ നാട്ടുകോട്ടാം ചെട്ടിയാന്മാര്‍. ഇതു കഠിനപ്രവൃത്തിയല്ലെ എന്ന് കാര്യസ്ഥന്മാര്‍ വിഷമിക്കേണ്ട ആവശ്യമില്ലല്ലോ. ചെട്ടിയാന്മാര്‍ പരമ്പരയായി കച്ചവടക്കാരാണ്. ലാഭമുണ്ടാക്കുകയാണല്ലോ കച്ചവടക്കാരുടെ ലക്ഷ്യം. അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാര്യസ്ഥന്മാര്‍ ശമ്പളക്കാര്‍ മാത്രം.
ഒന്നാലോചിച്ചാല്‍, കൃഷിക്കാരെന്നും ദരിദ്രരായിരുന്നാലല്ലേ കച്ചവടക്കാര്‍ക്കു നിലനില്‍പ്പുള്ളു.
വെറും ആറുമാസംകൊണ്ട് കിട്ടുണ്ണിപ്പണിക്കര്‍ കച്ചവടത്തിന്റെ തന്ത്രങ്ങള്‍ പഠിച്ചെടുത്തു. പഴയ കാര്യസ്ഥന്‍ അഴകപ്പന്‍പിള്ള മധുരയ്ക്കു മടങ്ങി. പണിക്കര്‍ ഒറ്റയ്ക്കല്ലല്ലൊ, ശങ്കുണ്ണിയുണ്ട് സഹായത്തിന്. പ്രായപൂര്‍ത്തിയായ ഒത്തവാല്യക്കാരനായിരിക്കുന്നു ശങ്കുണ്ണി.
കൃഷിപ്പണി തുടങ്ങുന്ന കാലങ്ങളില്‍ പണിക്കരോടൊപ്പം ശങ്കുണ്ണിയും ഗ്രാമങ്ങളില്‍ ചെന്നു. ആര്‍ക്കൊക്കെ എത്രയൊക്കെ പണം കടം കൊടുക്കണമെന്നു തിട്ടപ്പെടുത്തി. ആവശ്യക്കാരോട് ഓഫീസിലേക്കു വരാന്‍ ആവശ്യപ്പെട്ടു. ഓഫീസിലെത്തി തിക്കും തിരക്കും കൂട്ടുന്നവരെ വരിയായി നിര്‍ത്തി, ഊരും പേരും മറ്റുവിവരങ്ങളും റജിസ്റ്ററില്‍ രേഖപ്പെടുത്തി. ഓരോ സഹായാര്‍ത്ഥിക്കും അര്‍ഹമായ തുക എത്രയെന്ന് ശങ്കുണ്ണി കൃത്യമായി കണക്കാക്കി. പ്രമാണം ഒപ്പിട്ട് പണം എണ്ണിക്കൊടുത്തു.
ശങ്കുണ്ണി മിടുക്കനായിരുന്നു. കത്തിടപാടുകളും കണക്കെഴുതി സൂക്ഷിക്കുന്നതും ശങ്കുണ്ണിയാണ്. എല്ലാ കാര്യങ്ങള്‍ക്കും ചിട്ടയുണ്ട് ശങ്കുണ്ണിക്ക്. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥതയുണ്ട്. അതാണല്ലോ വേണ്ടത്. ചിദംബരം ചെട്ടിയാരുടെ ബിസിനസ് സ്വന്തം ബിസിനസുപോലെയാണ് അവന്‍ കൊണ്ടുനടക്കുന്നത്.
നാലാംക്ലാസു കഴിഞ്ഞ, എട്ടുംപൊട്ടും തിരിയാത്ത ചെക്കനെ മധുരയ്ക്കു കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഇത്രയൊന്നും പണിക്കര്‍ പ്രതീക്ഷിച്ചില്ല.
കൊയ്ത്തു തുടങ്ങിയാല്‍ നിന്നുതിരിയാന്‍ സമയം കിട്ടില്ല. കടം വാങ്ങുമ്പോള്‍ കാണിച്ച ശുഷ്‌കാന്തി തിരിച്ചടവിന്റെ കാലത്ത് കണ്ടെന്നുവരില്ല. എന്തെങ്കിലും കാരണം പറഞ്ഞ് നെല്ലളക്കാതിരിക്കാന്‍ ശ്രമിക്കും കൂട്ടത്തില്‍ ചില കൃഷിക്കാര്‍. അതിവൃഷ്ടിയും വെള്ളപ്പൊക്കവും വിളവിനെ ബാധിച്ചുകൂടെന്നില്ല. കാലവര്‍ഷം കൊടുമ്പിരിക്കൊള്ളുന്ന ദിവസങ്ങളില്‍ ഐരാവതി നദി കരകവിഞ്ഞൊഴുകും. നെല്‍പ്പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കും. കതിരുവരുന്നതിനു മുമ്പാണെങ്കില്‍ പാടങ്ങള്‍ വെള്ളം മൂടിക്കിടക്കുന്നതു ഗുണം ചെയ്യും. പശിമയുള്ള മണ്ണാണ് മലകളില്‍നിന്നും കാടുകളില്‍നിന്നും മലവെള്ളം കൊണ്ടുവരുന്നത്.
കതിരുവന്ന പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ദോഷം ചെയ്യും. അത് വിളവിനെ വല്ലാതെ ബാധിക്കും.
കണ്ണില്‍ ചോരയില്ലാത്തവനായിരുന്നില്ല ചിദംബരം ചെട്ടിയാര്‍. അതിവൃഷ്ടികൊണ്ട് കൃഷിക്കാര്‍ ദുരിതമനുഭവിക്കുന്നുണ്ടെങ്കില്‍ അര്‍ഹിക്കുന്നവര്‍ക്ക് ആവശ്യമായ ഇളവനുവദിക്കണമെന്ന് ചിദംബരംചെട്ടിയാര്‍ ശട്ടംകെട്ടിയിട്ടുണ്ട്. നെല്ലളവ് അടുത്ത കൊയ്ത്തുവരെ നീട്ടിവെക്കണമെങ്കില്‍ അങ്ങനെ. കൃഷിയിറക്കുന്ന സമയത്ത് അവരേയും ചെറിയതോതിലെങ്കിലും സഹായിക്കണം.
വയലില്‍ പണിയെടുക്കുന്നവന്റെ ശാപം വാങ്ങിവെക്കരുത്.
മലബാറികളെ ചെട്ടിയാന്മാര്‍ക്ക് വിശ്വാസമായിരുന്നു. അവര്‍ ചതിക്കില്ല. ഉറുപ്പിക അണ പൈ കണക്കെഴുതിവെക്കും. ചെട്ടിയാന്മാര്‍ അതിബുദ്ധിമാന്മാരാണ്. കിട്ടുണ്ണിപ്പണിക്കരുടെ, ഇപ്പോള്‍ ശങ്കുണ്ണിയുടെ വിശ്വാസ്യത പലവട്ടം അവര്‍ പരീക്ഷിച്ചറിഞ്ഞു ബോധ്യപ്പെട്ടിട്ടുള്ളതാണ്.
ബര്‍മ്മയുടെ സമതലങ്ങളില്‍ കാലവര്‍ഷം പെയ്തു തുടങ്ങുമ്പോള്‍ ചിദംബരം ചെട്ടിയാര്‍ പച്ചനോട്ടുകളടുക്കിവെച്ച പെട്ടികളുമായി റംഗൂണില്‍ കപ്പലിറങ്ങുന്നു. കണക്കും കാര്യങ്ങളും പണിക്കരെ ഏല്‍പ്പിച്ച് പരിഭ്രമമേതുമില്ലാതെ മധുരയ്ക്കു മടങ്ങിപ്പോകുന്നു.
പിന്നീട് ഇടക്കൊരു വന്നുപോക്ക്. ധാരാളം മതി.
ബര്‍മ്മയില്‍ത്തന്നെ അടയിരിക്കാന്‍ ചിദംബരത്തിനു സമയമില്ല. ബര്‍മ്മയിലെ ഹുണ്ടികവ്യാപാരം മൊത്തം ബിസിനസിന്റെ പത്തിലൊന്നു മാത്രം. നാട്ടില്‍ ഹുണ്ടികവ്യാപാരം മാത്രമല്ല, മൊത്തവ്യാപാരങ്ങള്‍, ചെറുതും വലുതുമായ കമ്പനികള്‍ – വലിയ ചെട്ടിയാരുടെ ബിസിനസ് സാമ്രാജ്യം വിശാലമാണ്.
എല്ലായിടവും ചിദംബരത്തിന്റെ കണ്ണെത്തണം. വലിയ ചെട്ടിയാര്‍ക്ക് വയസ്സായി. പേരിനൊരു മേല്‍നോട്ടം മാത്രം. അണ്ണാനെ മരംകേറ്റം പഠിപ്പിക്കേണ്ട ആവശ്യമില്ല. വളരെ ഭംഗിയായി എല്ലാം കൊണ്ടുനടത്താനുള്ള സാമര്‍ത്ഥ്യമുണ്ട് ചിദംബരം ചെട്ടിയാര്‍ക്ക്. മറ്റു ചെട്ടിയാര്‍കുടുംബങ്ങളും ചേര്‍ന്ന് ഒരു പക്കാ ബാങ്കുതന്നെ പത്തുവര്‍ഷംമുമ്പു തുടങ്ങിയിട്ടുണ്ട്. പനീര്‍ശെല്‍വം ചെട്ടിയാരും ബാങ്കിന്റെ ഒരു ഡയരക്ടറാണ്. ഇംപീരിയല്‍ ബാങ്കെന്നു പുകള്‍കൊണ്ട ആ ബാങ്കിന് ബ്രീട്ടീഷധികാരികളുടെ ആശീര്‍വാദം എപ്പോഴുമുണ്ട്.
വലിയ പ്രോജക്റ്റുകള്‍ക്ക് ഫൈനാന്‍സ് ചെയ്യണമെങ്കില്‍, ഏതു കോടീശ്വരനായാലും, ഒറ്റക്കൊരാള്‍ വിചാരിച്ചാല്‍ നടക്കില്ല. എല്ലാറ്റിനും ഒരു ചിട്ടയും കണക്കുമുണ്ടായിരിക്കണം. പണം കടം കൊടുക്കുന്നത് നിയമവിധേയമായിരിക്കണം. മതിയായ സെക്യൂരിറ്റിയായി ഭൂസ്വത്തുക്കള്‍ പണയമായി സ്വീകരിക്കുന്നത് നിയമത്തിന്റെ ചട്ടക്കൂട്ടിനകത്തുനിന്നുകൊണ്ടായിരിക്കണം.
എങ്കിലേ, വീഴ്ചവരുത്തുന്നവരുടെ കമ്പനികളോ സ്ഥാവരസ്വത്തുക്കളോ കേസുകൊടുത്തു വിധിസമ്പാദിച്ച്, ലേലത്തില്‍വെപ്പിച്ച് കുടിശ്ശിക പലിശസഹിതം വസൂലാക്കാന്‍ കഴിയൂ.
മൂന്ന്
ശങ്കുണ്ണിയെ ഇനിയും കാല്‍ക്കീഴില്‍ തളച്ചിടുന്നത് ശരിയല്ലെന്ന തോന്നലുണ്ടായി കിട്ടുണ്ണിപ്പണിക്കര്‍ക്ക്.
അവന്‍ വളര്‍ന്ന് ഒത്ത പുരുഷനായിരിക്കുന്നു. ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിച്ചു. നല്ല ഒഴുക്കോടെ അവന്‍ ഇംഗ്ലീഷു പറയുന്നതുകേട്ട് പണിക്കര്‍ അതിശയിച്ചുപോയിട്ടുണ്ട്. തുടക്കത്തില്‍ തമിഴാണ് പഠിച്ചത്. വേണമെങ്കില്‍ തമിഴനേക്കാള്‍ നന്നായി ശങ്കുണ്ണി തമിഴു പറയും. എഴുതുകയും വായിക്കുകയും ചെയ്യും. ഇപ്പോഴവന്‍ ഹിന്ദി സംസാരിക്കാനും പഠിച്ചിരിക്കുന്നു.
കണക്കിലും മിടുക്കന്‍. കമ്പനിയുടെ കണക്കുകള്‍ അവന്‍ അനായാസം കൈകാര്യം ചെയ്യുന്നു. ഏല്‍പ്പിക്കുന്ന ചുമതലകള്‍ സമയത്തും ഭംഗിയായും ചെയ്യുകയാണവന്റെ രീതി.
വലിയ ചെട്ടിയാരുടെ അനുഗ്രഹവും പ്രോത്സാഹനവും ശങ്കുണ്ണിക്കെപ്പോഴും കിട്ടി. ചിദംബരം ചെട്ടിയാര്‍ അവനോട് സമവയസ്‌കനെപ്പോലെ പെരുമാറി.
ചെട്ടിയാരുടെ ബിസിനസിനു ഭംഗം വരാതെ സ്വന്തമായെന്തെങ്കിലുമൊരു കച്ചവടം തുടങ്ങിയാലോ? ഈ വഴിയേ പണിക്കര്‍ക്ക് ആലോചന പോകാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.
ശങ്കുണ്ണി കൂടെയുള്ളതിനാല്‍ ധാരാളം ഒഴിവുസമയമുണ്ട്. കാലവര്‍ഷം പെയ്തിറങ്ങുമ്പോഴാണ് ചെട്ടിയാരുടെ ഓഫീസില്‍ തിരക്കാവുന്നത്. ഒന്നൊന്നര മാസംകൊണ്ട് മുദ്രപ്പത്രങ്ങളില്‍ കൃഷിക്കാരുടെ വിരലടയാളം പതിപ്പിച്ച്, ചിദംബരം ചെട്ടിയാര്‍ ഏല്‍പ്പിച്ചുപോകുന്ന പെട്ടികളില്‍നിന്ന് ആവശ്യമായ സംഖ്യകള്‍ എണ്ണിത്തിട്ടപ്പെടുത്തിക്കൊടുത്ത് കച്ചവടം അവസാനിപ്പിക്കുന്നു. കൊയ്ത്തുകാലംവരെ ഇനി സമയമുണ്ട്.
മുടങ്ങാതെ എന്നും കാലത്ത് വ്യായാമശാലയില്‍പോകുന്ന ശീലമുണ്ട് ശങ്കുണ്ണിക്ക്. രണ്ടുപേര്‍ക്കുവേണ്ട ഭക്ഷണമുണ്ടാക്കാന്‍ അവന് രണ്ടു മണിക്കൂറു വേണ്ട. വായിക്കാന്‍ ഇംഗ്ലീഷുപത്രമുണ്ട്. പോസ്റ്റില്‍ വരുന്ന തമിഴ്മാസികകളും അവന്‍ വായിക്കുന്നുണ്ട്.
പിന്നേയും സമയം ബാക്കി കിടക്കുന്നു. അതാണ് പണിക്കരെ വിഷമിപ്പിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ അതീവ തല്‍പ്പരനാണ് ശങ്കുണ്ണി എന്ന് പണിക്കര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യക്കാരുടെ യുവജനസംഘടനയില്‍ അവന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിവായിട്ടുണ്ട്. മരുമകന്റെ ഈ പോക്ക് അത്ര സുഖമായിത്തോന്നുന്നില്ല. തീക്കൊള്ളികൊണ്ട് തലചൊറിയരുത്, അതപകടമാണ്.
അമ്മാമനും മരുമകനും ഒറ്റയ്ക്കിരിക്കുന്ന വേളകളില്‍ അവന്‍ ലോക കാര്യങ്ങള്‍ പറയുന്നു.
ബ്രിട്ടനിലെ രാജാവിനോ രാജ്ഞിക്കോ ഇന്ത്യാമഹാരാജ്യം ഭരിക്കാന്‍ എന്തധികാരമാണെന്ന് ശങ്കുണ്ണി വാദിക്കുന്നു. ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരായിരിക്കണമെന്ന്.!
പനീര്‍ശെല്‍വംചെട്ടിയാരുടെ കാര്യസ്ഥന്മാര്‍ക്ക് ഇത്രയും വലിയ കാര്യങ്ങളാലോചിച്ച്് തലപുണ്ണാക്കേണ്ട ആവശ്യമെന്താണ്. രഹസ്യ സ്വഭാവമുള്ള സംഘടനകളുണ്ട് റംഗൂണിലെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഇവന്‍ അവയിലേതെങ്കിലും സഘത്തില്‍ അംഗമാണോ എന്നറിയില്ല.
ശങ്കുണ്ണിക്കു ചെറുപ്പമാണ്. ചോര തിളയ്ക്കുന്ന പ്രായം. അവന് നല്ല ബുദ്ധിപറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. പോയവഴിയേ തെളിക്കുകയാണെങ്കില്‍ അവന്‍ അപായക്കെണിയില്‍ ചാടുമെന്ന് മനസ്സുപറയുന്നു. എന്താണൊരു പോംവഴി!
ശങ്കുണ്ണിയെ പങ്കുകാരനാക്കിക്കൊണ്ട് ഒരു കച്ചവടം തുടങ്ങിയാലോ. കച്ചവടത്തില്‍ അവന്‍ ശോഭിക്കുമെന്നുറപ്പ്.
ശങ്കുണ്ണിയെ എവിടെയെങ്കിലും പിടിച്ചിരുത്തണം. ഭാരിച്ച കാര്യങ്ങളുടെ പിന്നാലെപ്പോകാന്‍ അവനു സമയം കിട്ടരുത്. അങ്ങനെയൊരു ബിസിനസ്സു വേണം ആരംഭിക്കാന്‍.
റംഗൂണിലും സയാവാഡിയിലും ബര്‍മ്മയിലെ മറ്റു പട്ടണങ്ങളിലും ധാരാളം ഇന്ത്യക്കാരുണ്ട്. തുണിക്കച്ചവടമായിരിക്കും ഉചിതം. ഒരു കടമുറി കണ്ടുപിടിക്കുക. കോയമ്പത്തൂര്‍, തിരുപ്പൂര്‍, മദിരാശി. ബോംബെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങില്‍നിന്ന് തുണി വരുത്തുക. ഉരുപ്പടികള്‍ ചൂടപ്പംപോലെ വിറ്റുപോകുമെന്ന് പണിക്കര്‍ക്കുറപ്പുണ്ട്.
മനസ്സില്‍ ഉദിച്ചുവന്ന ആശയം ചിദംബരം ചെട്ടിയാരുടെ അടുത്തവരവില്‍ പണിക്കര്‍ അദ്ദേഹത്തോടു പറഞ്ഞു.
അതു നല്ലതാണെന്ന് ചെട്ടിയാരും അഭിപ്രായപ്പെട്ടു. ഒഴിവുസമയം ധാരാളമുണ്ടല്ലോ, തുണിക്കട ലാഭമുള്ള ബിസിനസായിരിക്കും. ഇവിടത്തെ കാര്യങ്ങളില്‍ വീഴ്ച വരാതെ സൂക്ഷിക്കണം. അത് പണിക്കരേല്‍ക്കണം.
അങ്ങനെ ഉണ്ടാവില്ലെന്ന് പണിക്കര്‍ വാക്കുപറഞ്ഞു. എങ്കില്‍ സമ്മതമെന്ന് ചെട്ടിയാര്‍. ശങ്കുണ്ണിയെ കടയിലിരുത്താം. മാമനാരുടെ കയ്യാളായി നടക്കണം ശങ്കുണ്ണി എല്ലാക്കാലത്തും എന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല. അവന്‍ നന്നാവും.
അച്ഛനെക്കണ്ട് അനുവാദം വാങ്ങണമെന്ന് ചെട്ടിയാര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
അങ്ങനെത്തന്നെയാണ് പണിക്കരും വിചാരിച്ചത്. ചിദംബരം നാട്ടിലേക്കു മടങ്ങുമ്പോള്‍ പണിക്കരും കൂടെപ്പോയി. വലിയ ചെട്ടിയാരെക്കണ്ടു. പേടിച്ചുപേടിച്ചാണ് വിഷയം അവതരിപ്പിച്ചത്.
‘റൊമ്പ സന്തോഷം പണിക്കര്‍. ശങ്കുണ്ണി. മിടുക്കന്‍. അദ്ധ്വാനി. അവന്‍പേരില്‍ ഒന്റു തുണിഷാപ്പ് പോട്ടുകൊടുങ്കോ. ആനാല്‍ നമ്മ ബിസിനസ്സുതാന്‍ മുഖ്യം. പുരിഞ്ചിതാ?’
അതിനു മുടക്കം വരില്ലെന്ന് പണിക്കര്‍ ആണയിട്ടു പറഞ്ഞു.
വലിയ ചെട്ടിയാര്‍ സമ്മതിച്ചപ്പോള്‍ ആശ്വാസമായി. പണിക്കര്‍ ബര്‍മ്മയിലേക്കു മടങ്ങി. സ്വന്തമായി ബിസിനസ് തുടങ്ങുന്നത് മുതലാളിക്ക് ഇഷ്ടപ്പെടുമോ എന്ന അങ്കലാപ്പിലായിരുന്നു.
ചെട്ടിയാരുടെ ഓഫീസു പ്രവര്‍ത്തിക്കുന്ന വീഥിയില്‍ത്തന്നെ ഒരു കടമുറി കിട്ടി. ശങ്കുണ്ണിയുടെ കയ്യിലും നീക്കിയിരിപ്പുണ്ടായിരുന്നു. അത്രയും സംഖ്യ പണിക്കരും മുടക്കി. പങ്കുകച്ചവടമാണ് ഉത്തമം. സ്വന്തം ബിസിനസാവുമ്പോള്‍ ഉത്സാഹം കൂടും. ഇതെന്റേതുകൂടിയാണ് എന്ന തോന്നല്‍ എപ്പോഴും വേണം ബിസിനസിന്റെ ഉയര്‍ച്ചക്ക.്
പിന്നീടെല്ലാം വേഗത്തില്‍ നടന്നു. കട ഫര്‍ണിഷ് ചെയ്തു. മുന്‍വശത്ത് ഗ്ലാസിട്ടു. മലബാര്‍ ക്ലോത്ത്ഹൗസ് എന്നെഴുതിയ മനോഹരമായൊരു ബോര്‍ഡ് കടയുടെ മുകളില്‍ സ്ഥാപിച്ചു.
ഒരു കാര്യത്തിനിറങ്ങിപ്പുറപ്പെട്ടാല്‍ അതു നേടിയിട്ടേ അടങ്ങൂ എന്ന വാശിയുണ്ട് കിട്ടുണ്ണിപ്പണിക്കര്‍ക്ക്. മരുമകനും മോശമില്ലല്ലൊ. ഏജന്റുമാരെ കണ്ടെത്തി, ചരക്കിന് ഓര്‍ഡര്‍ നല്‍കി. ചരക്കു വന്നെത്തുന്ന മുറയ്ക്ക് ക്യാഷ് കൊടുത്തു. കടത്തിന്റെ കച്ചവടം വേണ്ട. ഉടന്‍പണമെങ്കില്‍ ചരക്കു റെഡി. മധുരയിലും ബോംബെയിലും അഹമ്മദാബാദിലുമുള്ള കമ്പനികളില്‍നിന്ന് കപ്പലില്‍ ചരക്കെത്തിത്തുടങ്ങി.
ശുഭമുഹൂര്‍ത്തം നോക്കി കടയുടെ ഉദ്ഘാടനം നടത്തി. ചിദംബരം ചെട്ടിയാരാണ് നാട മുറിച്ചത്.
ചെട്ടിയാരുടെ ബിസിനസിന് തടസ്സംവരാത്ത വിധത്തില്‍ അമ്മാവനും മരുമകനും മാറി മാറി തുണിക്കടയിലിരുന്നു. റെഡിക്യാഷായതിനാല്‍ ഡിസ്‌കൗണ്ട് റേറ്റില്‍ മില്ലില്‍നിന്നു നേരിട്ട് ചരക്കുകള്‍ വന്നു. മറ്റു ഷോപ്പുകളേക്കാള്‍ സഹായവിലയ്ക്ക് വില്‍പ്പന നടക്കാന്‍ അതൊരു കാരണമായി. കേട്ടുകേള്‍പ്പിച്ച് മലബാര്‍ ക്ലോത്ത്ഹൗസില്‍ തിരക്കായി.
കച്ചവടം കൊഴുത്തു. ലാഭവിഹിതം ഇടവേളകളില്‍ പണിക്കരുടേയും ശങ്കുണ്ണിയുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു.
കാലവര്‍ഷം വന്നെത്തുമ്പോള്‍ മലബാര്‍ ക്ലോത്ത്ഹൗസിന് അവധികൊടുത്തു. പണിക്കരും ശങ്കുണ്ണിയും ചെട്ടിയാരുടെ ബിസിനസ്‌കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചു. പ്രമാണം ഒപ്പിടുവിക്കലും പണം എണ്ണിക്കൊടുക്കലും മുറയ്ക്കു നടന്നു.
കൊയ്ത്തുകാലത്തും കട അടച്ചിട്ടു. പണിക്കര്‍ ഓഫീസിലിരുന്നു. ചെട്ടിയാരുടെ ആളായി ശങ്കുണ്ണി കൃഷിയിടങ്ങളില്‍ ചെന്നു. മുമ്പേ നിശ്ചയിച്ചപോലെ നെല്ലളപ്പിച്ച് ലോറികളില്‍ കയറ്റി മില്ലിലെത്തിച്ചു. വീഴ്ചവരുത്തിയവരെ പ്രത്യേകം കണ്ടു. വിരട്ടേണ്ടവരെ വിരട്ടി. കൃഷിനാശം വന്നവര്‍ക്ക് ഇളവനുവദിച്ചു.
ആരുടേയും കണ്ണീരു വീഴരുത് വിളഭൂമിയിലെന്ന് ചിദംബരം ചെട്ടിയാരെപ്പോലെ ശങ്കുണ്ണിക്കും നിര്‍ബന്ധമായിരുന്നു.
(തുടരും)






















