- ജയ് ഹിന്ദ്
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
- വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ് ഹിന്ദ്-7)
1941 ഡിസംബറില്‍ ജപ്പാന്റെ 183 ബോംബര്‍ വിമാനങ്ങള്‍ സിംഗപ്പൂരിനടുത്തുള്ള പേള്‍ഹാര്‍ബര്‍ തുറമുഖം ആക്രമിച്ചു. സിംഗപ്പൂരും പേള്‍ഹാര്‍ബറും ബ്രിട്ടന്റെ കൈവശമായിരുന്നു അക്കാലത്ത്. ബ്രിട്ടീഷ് ആര്‍മ്മിയുടെ സുരക്ഷക്കായി അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ തുറമുഖത്തു നങ്കൂരമിട്ടിരുന്നു. എട്ടു യുദ്ധക്കപ്പലുകള്‍ ബോംബര്‍ പൈലറ്റുകള്‍ മുക്കി. പതിനൊന്നു കപ്പലുകള്‍ കേടുവരുത്തി. 2300 അമേരിക്കന്‍ സൈനികര്‍ മരണപ്പെട്ടു.
മലയാ അര്‍ദ്ധദ്വീപിന്റെ വടക്കുഭാഗത്ത് ജപ്പാന്റെ പടയിറങ്ങി. അവരുടെ മുന്നേറ്റം തടയാന്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലായ ‘’പ്രിന്‍സ് ഓഫ് വെയില്‍സും’ ‘റിപ്പള്‍സും’ സിംഗപ്പൂര്‍പോര്‍ട്ടില്‍നിന്ന് തെക്കോട്ടു നീങ്ങി. വിജയിച്ച ചരിത്രം മാത്രമുള്ള പടക്കപ്പലുകളാണ് രണ്ടും.
സിംഗപ്പൂര്‍പോര്‍ട്ടില്‍നിന്നു പുറപ്പെട്ട യുദ്ധക്കപ്പലുകള്‍ ജപ്പാന്‍ നിരീക്ഷണവിമാനത്തിന്റെ റഡാറില്‍ തെളിഞ്ഞു. താമസമുണ്ടായില്ല, സന്ദേശം വിമാനവാഹിനി കപ്പലിനു കൈമാറി.
ചാവേര്‍ പൈലറ്റുകള്‍ ‘പ്രിന്‍സ് ഓഫ് വെയില്‍സിനേയും’ ‘റിപ്പള്‍സിനേയും’ വട്ടമിട്ടു പറന്നു. കൂട്ടത്തില്‍ രണ്ടു വിമാനങ്ങള്‍ കപ്പലുകളുടെ പുകക്കുഴലിലൂടെ ഊര്‍ന്നിറങ്ങി. കപ്പലുകള്‍ രണ്ടായിപ്പിളര്‍ന്നു. കപ്പലുകളിലുണ്ടായിരുന്ന നാവികരേറെപ്പേരും മരണപ്പെട്ടു. പൊട്ടിത്തെറിയില്‍ പിളര്‍ന്ന കപ്പലുകള്‍ അവശേഷിച്ച നാവികരോടൊപ്പം കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണുപോയി.
സിംഗപ്പൂരിന്റെ തെക്ക് തന്ത്രപ്രധാനയിടങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിന് അമ്പേ തോറ്റു പിന്‍മാറേണ്ടിവന്നു. ‘അജയ്യമായ നിപ്പണ്‍ സേന’ എന്നാണ് സ്വന്തം സൈന്യത്തെ ജപ്പാന്‍കാര്‍ വിശേഷിപ്പിച്ചിരുന്നത്. അത് പച്ചപ്പരമാര്‍ത്ഥമായിരുന്നു. മലയായും സിംഗപ്പൂരും പിടിക്കാന്‍ ജപ്പാന്‍കാര്‍ക്ക് രണ്ടു മാസംപോലും വേണ്ടിവന്നില്ല.
അപകടം മുന്‍കൂട്ടിക്കണ്ട് സിംഗപ്പൂരിനെ മലയായുമായി ബന്ധിപ്പിക്കുന്ന ‘ജഹോര്‍ബാറ്’ എന്ന കരമാര്‍ഗ്ഗം ബ്രിട്ടീഷുപട്ടാളം തകര്‍ത്തുവെച്ചിരുന്നു.
എന്നിട്ടും, ഇരുളിന്റെ മറപറ്റി, ജപ്പാന്‍സേന ടാങ്കുകളുമായി സിംഗപ്പൂര്‍ ദ്വീപില്‍ കടന്നുകയറിയത് ബ്രിട്ടീഷധികാരികളെ അമ്പരപ്പിച്ചു. മുന്നേറിക്കൊണ്ടിരുന്ന ജപ്പാന്‍സൈന്യത്തിന്റെ അധിപന്‍ ജനറല്‍ യമാഷിതാ സിംഗപ്പൂര്‍ ഗവര്‍ണ്ണര്‍ ഷെന്‍ടണ്‍ തോമസിനോട് നിരുപാധികം കീഴടങ്ങാനാവശ്യപ്പെട്ടു.
കേനിങ്ങ് കോട്ടയുടെ മുകളില്‍ വെള്ളക്കൊടിക്കൂറ പാറി. സിംഗപ്പൂര്‍ ജപ്പാന്റെ കൈപ്പിടിയിലായി.
85000 പട്ടാളക്കാരും മൂന്നുവര്‍ഷം തുടര്‍ച്ചയായി യുദ്ധം ചെയ്യാനാവശ്യമായ പടക്കോപ്പുകളും ബ്രിട്ടീഷുകാര്‍ക്കുണ്ടായിട്ടും, ഇരുപതിനായിരത്തില്‍ താഴെമാത്രം അംഗബലമുള്ള ജപ്പാന്‍സേനയ്ക്കുമുമ്പില്‍ അവര്‍ക്ക് അടിയറവു പറയേണ്ടിവന്നു.
അമ്പതിനായിരത്തോളം ഇന്ത്യന്‍പട്ടാളക്കാരെ യാമാഷിതയ്ക്കു കാഴ്ചവെച്ച് സൈന്യത്തിലുണ്ടായിരുന്ന ഇംഗ്ലീഷ്‌സൈനികരെക്കൂട്ടി ഗവര്‍ണ്ണര്‍ ഇംഗ്ലണ്ടിലേക്കു തിരിച്ചു.
ഇന്ത്യന്‍ പട്ടാളക്കാരെ മുന്‍ധാരണപ്രകാരം ജപ്പാന്‍ സേന ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിനു വിട്ടുകൊടുത്തു. ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗില്‍ തുടരാന്‍ താല്‍പ്പര്യമില്ലാതിരുന്ന കുറച്ചുപേര്‍ റാഷ്്ബിഹാരിബോസിന്റെ സമ്മതത്തോടെ മലയായിലും ഇന്തോനേഷ്യയിലും തൊഴിലുതേടിപ്പോയി. ഭൂരിപക്ഷം തടവുകാരും ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗില്‍ സേവനമനുഷ്ഠിക്കാന്‍ സമ്മതമാണെന്നറിയിച്ചു. ഒരവസരം കിട്ടുകയാണെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാന്‍ അവര്‍ തയ്യാറായിരുന്നു.
ജപ്പാന്‍സേനയുടെ ദയക്കു വിട്ടുകൊടുത്ത് രക്ഷപ്പെട്ടുപോയ ഇംഗ്ലീഷുകാരോട് ഇന്ത്യന്‍പട്ടാളക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. തടവിലായിരുന്ന പട്ടാളക്കാരെ രണ്ടുമാസത്തെ റിഫ്രഷര്‍ ട്രയിനിങ്ങ്് കൊടുത്ത് വേറിട്ടൊരു ക്യാമ്പില്‍ പാര്‍പ്പിച്ചു. സുഭാഷ് ചന്ദ്രബോസ് എത്തിയിട്ടുവേണം ആസാദ് ഹിന്ദ് ഫൗജ് രൂപീകരിക്കാന്‍. നാല്‍പ്പതിനായിരം പരിശീലനം സിദ്ധിച്ചവരും പരിചയസമ്പന്നരുമായ പട്ടാളക്കാരാണ് ആസാദ് ഹിന്ദ് ഫൗജില്‍ ചേരാന്‍ സ്വാത്മനാ മുമ്പോട്ടു വന്നത്.
മലയന്‍ അതിര്‍ത്തിയില്‍വെച്ച് ബ്രിട്ടീഷ് ആര്‍മ്മിയില്‍നിന്നു കൂറുമാറി ജപ്പാന്‍പടയോടു ചേര്‍ന്ന ക്യാപ്റ്റന്‍മോഹന്‍സിങ്ങിനെ തടവില്‍നിന്നു മോചിപ്പിച്ച് പട്ടാളക്കാരുടെ ജനറലായി നിയമിച്ചു. നേതാജി സിംഗപ്പൂരിലെത്തുന്നതുവരെ മാത്രം ഇയാള്‍ തുടരട്ടെ എന്നായിരുന്നു റാഷ്്ബിഹാരിബോസിന്റെ തീരുമാനം. കൂറുമാറി ശത്രുപക്ഷം ചേര്‍ന്നതിനാല്‍ ഇന്ത്യന്‍പട്ടാളക്കാര്‍ക്ക് മോഹന്‍സിങ്ങിനോടു വെറുപ്പായിരുന്നു.
ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ ഇന്ത്യന്‍ ആര്‍മ്മിയെ ഉപയോഗിച്ച്, വീറും വാശിയും ആത്മാര്‍ത്ഥതയുമുള്ള ഇന്ത്യന്‍ യുവാക്കളെ പുതിയ ആര്‍മ്മിയിലേക്കു റിക്രൂട്ടു ചെയ്ത്, ട്രെയിനിങ്ങ് കൊടുത്ത,് ബര്‍മ്മയുടെ അതിര്‍ത്തി കടന്ന് പടിഞ്ഞാട്ടു പട നയിക്കുക. ദല്‍ഹി പിടിച്ചടക്കുക. ഇംഗ്ലീഷുകാരെ എന്നേക്കുമായി ഇന്ത്യന്‍മണ്ണില്‍നിന്ന് കെട്ടുകെട്ടിക്കുക. അതായിരുന്നു ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ ലക്ഷ്യം.
സുഭാഷ്് സുമാത്രയിലെത്തി. സുമാത്രയില്‍നിന്ന് വിമാനമാര്‍ഗ്ഗം ടോക്കിയോവിലേക്ക്. ജപ്പാനിലെ പ്രധാനമന്ത്രിയുമായി ചര്‍ച്ച.
രൂപീകരിക്കാന്‍പോകുന്ന ആസാദ് ഹിന്ദ് ഫൗജിന്റെ (ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിയുടെ) സുപ്രീംകമാണ്ടര്‍ ആരാകണമെന്ന് ഇപ്പോള്‍ റാഷ്്ബിഹാരിബോസിനു സംശയമുണ്ടായില്ല. കോളേജില്‍ പഠിക്കുന്ന കാലത്തേ മിലിട്ടറി പരിശീലനം നേടിയ വ്യക്തിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. കായബലം മാത്രമല്ല, ആത്മീയ ശക്തിയും അദ്ദേഹത്തിനു വേണ്ടുവോളമുണ്ടായിരുന്നു.
നേതാജിയെ കാത്തിരിക്കുകയായിരുന്നു ബ്രിട്ടീഷിന്ത്യന്‍ പട്ടാളക്കാരും, തെക്കുകിഴക്കനേഷ്യയിലെ വീറും വാശിയും ചോരയും നീരുമുള്ള ഇന്ത്യക്കാരായ യുവാക്കളും.
നേതാജി വിമാനമാര്‍ഗ്ഗം ടോക്കിയോവില്‍നിന്ന് സിംഗപ്പൂരിലെത്തി.
1943 ജൂലായ് ഒമ്പതാം തീയതിയാണ് നേതാജിയുടെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ റാലി നടന്നത്. റാലിക്കുശേഷം വിശാലമായ കെത്തായ് ഹാളില്‍ പൊതുസമ്മേളനം.
നിറഞ്ഞ സദസ്സിനുമുമ്പാകെ ആസാദ് ഹിന്ദ് സര്‍ക്കാരും ആസാദ് ഹിന്ദ് ഫൗജും രൂപീകരിക്കുന്നതായി നേതാജി പ്രഖ്യാപിച്ചു. അവിടെ കൂടിയിരുന്ന ജനസഹസ്രങ്ങള്‍ ജയ്ഹിന്ദ് വിളിച്ചും ചെവിപൊട്ടുമാറ് കൈയടിച്ചും നേതാജിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്തു.
ഹൃദയത്തെ തൊടുന്നതായിരുന്നു നേതാജിയുടെ പ്രസംഗം:
‘എന്റെ വീര സേനാനികളേ,
വിയര്‍പ്പും ദാഹവും മരണവുമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കു ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല.
ഐഎന്‍എ അതിന്റെ ത്യാഗങ്ങള്‍ക്ക് എന്നില്‍നിന്നോ സ്വതന്ത്രേന്ത്യയില്‍നിന്നോയാതൊരു പ്രതിഫലവും പ്രതീക്ഷിക്കരുത്.
അടിമഭാരതത്തിലെ ഗവര്‍ണ്ണറാവുന്നതിലും നല്ലത് സ്വതന്ത്രഭാരതത്തിലെ തൂപ്പുകാരനാവുന്നതത്രെ!’
ഭാരതമെന്ന സങ്കല്‍പ്പം സാക്ഷാത്കരിക്കപ്പെട്ടു. തെക്ക് കന്യാകുമാരിമുതല്‍ വടക്ക് ഹിമാലയം വരെ. പടിഞ്ഞാറ് അറബിക്കടലും ഗാന്ധാരവും ചേര്‍ന്ന്, കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും ബര്‍മ്മാരാജ്യവും വരെ.
നൂറായിരം കഷ്ണങ്ങളായി വേര്‍പെട്ടു കിടക്കുകയാണെങ്കിലും സാംസ്‌കാരികമായി ഭാരതം ഒന്നാണെന്ന് ലോകത്തിനുമുമ്പില്‍ സ്ഥാപിക്കുകയായിരുന്നു ആസാദ്ഹിന്ദ് സര്‍ക്കാര്‍. എട്ടു രാജ്യങ്ങള്‍(അതില്‍ ഐറിഷ് റിപ്പബ്ലിക്കും ഉള്‍പ്പെടും) ആസാദ്ഹിന്ദ് സര്‍ക്കാറിനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.
ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗില്‍ ചേര്‍ന്ന നാല്‍പ്പതിനായിരത്തോളം വരുന്ന ബ്രിട്ടീഷിന്ത്യന്‍ പട്ടാളക്കാര്‍. വീറും വാശിയും ആത്മാര്‍ത്ഥതയുമുള്ള അത്രയും യുവാക്കളെ സിംഗപ്പൂരില്‍നിന്നും ബര്‍മ്മയില്‍നിന്നും റിക്രൂട്ടുചെയ്ത്, ആര്‍മ്മി ട്രെയിനിങ്ങ് കൊടുത്ത് സജ്ജമാക്കി നിര്‍ത്തണം. എണ്‍പതിനായിരം പട്ടാളക്കാരുടെ വമ്പന്‍ സേനക്ക്, ജപ്പാന്റെ പിന്‍ബലമുണ്ടെങ്കില്‍, നേതാജിയുടെ സര്‍വസൈന്യാധിപത്യത്തില്‍, അനായാസം ബ്രിട്ടീഷിന്ത്യന്‍ സര്‍ക്കാറിനെ മുട്ടുകുത്തിക്കാമെന്ന് റാഷ്ബിഹാരിബോസ് കണക്കു കൂട്ടി. ആസാദ് ഹിന്ദ് സേനയിലേക്ക് ചെറുപ്പക്കാരെ കൂട്ടത്തോടെ റിക്രൂട്ടു ചെയ്തു തുടങ്ങി. ബര്‍മ്മയിലും റിക്രൂട്ടിംഗിനുള്ള മുന്നൊരുക്കങ്ങളാരംഭിച്ചു.
ബര്‍മ്മയിലുള്ള ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ ഓഫീസിലും ഉടനെ റിക്രൂട്ടിംഗ് തുടങ്ങുമെന്ന അറിയിപ്പുണ്ടായി. തയ്യാറായിരിക്കുക.
സിംഗപ്പൂരില്‍നിന്ന് റിക്രൂട്ടുചെയ്തവര്‍ക്ക് സറാര്‍ ക്യാമ്പിലായിരുന്നു ആര്‍മ്മി ട്രെയിനിങ്ങ്. ഐഎന്‍എയുടെ പട്ടാളച്ചിട്ടകള്‍ ബ്രിട്ടീഷ് ആര്‍മ്മിയുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ശങ്കുണ്ണി മനസ്സിലാക്കി.
സിക്കുകാരനെന്നോ രജപുത്രന്മാരെന്നോ മദ്രാസിയെന്നോ തെലുങ്കനെന്നോ ഉത്തരദേശത്തുകാരനെന്നോ ഗൂര്‍ഖയെന്നോ കൂര്‍ഗ്ഗിയെന്നോ വിഭജനമില്ല. എല്ലാവരും ഇന്ത്യക്കാര്‍. ഒരേ ലക്ഷ്യത്തിനായി പോരാടാന്‍ ഇറങ്ങിത്തിരിച്ചവര്‍.
ഓഫീസര്‍-ജവാന്‍ എന്ന വേര്‍തിരിവില്ല. ഒരേ അടുക്കള. ഒരേ മെസ്സ്. സര്‍വസൈന്യാധിപനായ നേതാജി സാദാ ജവാന്മാരോടൊപ്പമിരുന്ന് ആഹാരം കഴിക്കുന്നു.
മതവികാരം മുറിപ്പെടുത്തരുതെന്ന സദുദ്ദേശത്തോടെ ബീഫും പോര്‍ക്കും അടുക്കളയില്‍നിന്നൊഴിവാക്കി. ക്യാമ്പിനകത്ത് പള്ളിയോ മസ്ജിദോ അമ്പലമോ ഇല്ല. അവരവര്‍ക്ക് അവരുടെ ദൈവത്തെ ആരാധിക്കാം, പ്രാര്‍ത്ഥിക്കാം. അതിനു തടസ്സമില്ല. പക്ഷേ സ്വകാര്യമായി മാത്രം.
പരസ്പരം അഭിവാദ്യം ചെയ്യുന്ന രീതിയാണ് ശങ്കുണ്ണിയെ ആവേശംകൊള്ളിച്ചത്. ക്യാമ്പിലുള്ളവര്‍ പറഞ്ഞുകേട്ട അറിവാണ്. നമസ്‌തേ, വണക്കം, ഗുഡ്‌മോര്‍ണിങ്ങ്, ഗുഡ് ഈവനിങ്ങ് ഒന്നുമില്ല. ഏതു റാങ്കിലുള്ളവര്‍ തമ്മിലായാലും ‘ജയ്ഹിന്ദ് ’ മാത്രം.
ഐഎന്‍എയില്‍ പുരുഷന്മാരുടെ മാത്രമല്ല, സ്ത്രീകളുടെ റജിമെന്റുമുണ്ട്. 1857-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത, അടിമത്തത്തേക്കാള്‍ മരണമാണ് ശ്രേഷ്ഠം എന്നു വിശ്വസിച്ച് യുദ്ധഭൂമിയില്‍ പൊരുതിവീണുമരിച്ച ഝാന്‍സിയിലെ റാണിലക്ഷ്മിഭായി. വനിതാറെജിമെന്റിന് ആ ധീരവനിതയുടെ സ്മരണയ്ക്കായി ഝാന്‍സിറാണി റെജിമെന്റ് എന്നു പേരിട്ടു. ശ്രീമതി അമ്മുസ്വാമിനാഥന്റെ മകളായ ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു റെജിമെന്റിന്റെ കമാണ്ടന്റ്.
1943ലാണ് വള്ളുവനാട്ടിലെ ആനക്കര വടക്കത്തെ അമ്മുസ്വാമിനാഥന്റെ മകളായ ലക്ഷ്മിസ്വാമിനാഥന്‍, തന്റെ ഭര്‍ത്താവായ ഐഎന്‍എ ജനറല്‍ സൈഗാളിനോട് ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടു. പരാശക്തിയെ മാതൃരൂപത്തില്‍ ആരാധിക്കുന്ന സാക്ഷാല്‍ വിവേകാനന്ദസ്വാമികള്‍. സ്വാമികളുടെ മാനസശിഷ്യനായ നേതാജി സുഭാഷ്ചന്ദ്രബോസ്. അദ്ദേഹത്തിന് ലക്ഷ്മിയുടെ അപേക്ഷ നിരസിക്കാനായില്ല.
മലയായിലും സിംഗപ്പൂരിലും പെനാങ്കിലും തോട്ടംതൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച പരിചയമുണ്ട് ഡോക്ടര്‍ ലക്ഷ്മിക്ക്. പാവങ്ങളുടെ ഡോക്ടറാണ് ലക്ഷ്മി. ലക്ഷ്മിയെ റെജിമെന്റിന്റെ ക്യാപ്റ്റനാക്കാന്‍ നേതാജിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
പരിഷ്‌കാരികളെന്നു മേനിനടിക്കുന്ന വെള്ളക്കാര്‍, ബ്രിട്ടനോ ഫ്രാന്‍സോ ഇറ്റലിയോ ജര്‍മ്മനിയോ അമേരിക്കയോ പോലും സ്ത്രീകളുടെ മാത്രമായി ഒരു സേന ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
വനിതാറെജിമെന്റിനു പക്ഷേ നേതാജി ബേസിക് ട്രെയിനിങ്ങ് കൊടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. യുദ്ധമുന്നണിയില്‍ പരിക്കുപറ്റുന്നവരെ ശുഷ്രിക്കാനാണ് വനിതകളുടെ സേവനം ആവശ്യമായിവരിക. അടിയന്തിരഘട്ടങ്ങളില്‍ ഇവര്‍ക്കും ശത്രുവിനെ നേരിടേണ്ടിവന്നേക്കാം. അതിനാല്‍ വനിതകള്‍ക്ക് റൈഫിള്‍ ട്രെയിനിങ്ങും നല്‍കി.
ആ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീടു ബോധ്യമായി. യുദ്ധം മുറുകിയ സമയത്ത് ബര്‍മ്മയിലെ ‘മുള്‍മിന്‍’ എന്ന പോര്‍മുഖത്ത് ബ്രിട്ടീഷ് പട്ടാളത്തിനെ പതിനാറു മണിക്കൂറുകളോളം തോക്കുകൊണ്ട് തടഞ്ഞുനിര്‍ത്താന്‍ ഝാന്‍സിറാണി റെജിമെന്റിനു കഴിയുകയുണ്ടായി.
ജവാന്‍ എന്നതിനു പകരം, റാണി എന്ന ബഹുമാനപദം ചേര്‍ത്താണ് വനിതാസൈനികരെ വിളിച്ചിരുന്നത്.
ധൈര്യത്തിലൊട്ടും പിന്നിലായിരുന്നില്ല ഝാന്‍സി റാണി റെജിമെന്റ്. 1944 ഒക്‌ടോബറില്‍ ഐഎന്‍എയുടെ ഒന്നാം വാര്‍ഷികം നടക്കുകയായിരുന്നു റംഗൂണില്‍. ഗ്രൗണ്ടില്‍ ഐഎന്‍എ ഭടന്മാരുടെ പരേഡ് നടന്നുകൊണ്ടിരിക്കുന്നു. സ്റ്റേജില്‍ സര്‍വസൈന്യധിപനായ നേതാജി സല്യൂട്ട് സ്വീകരിച്ചുകൊണ്ടു നില്‍ക്കുന്നു. ജപ്പാന്റെ സൈനിക മേധാവികളുമുണ്ട് വേദിയില്‍. പരേഡില്‍ നേതാജിയെ സല്യൂട്ടുചെയ്തുകൊണ്ട് ശങ്കുണ്ണിയും അടിവെച്ചടിവെച്ചു മാര്‍ച്ചുചെയ്തു.
പൊടുന്നനെ ശത്രുവിന്റെ ബോംബര്‍ വിമാനം കഴുകനെപ്പോലെ ആകാശത്തു പ്രത്യക്ഷപ്പെട്ടു. ജപ്പാന്‍ സൈനിക കമാണ്ടര്‍മാര്‍ വേദിവിട്ടിറങ്ങിയോടി. നേതാജി ഇമയൊന്നുവെട്ടുകപോലും ചെയ്യാതെ സല്യൂട്ടു സ്വീകരിച്ചുകൊണ്ടു നിന്നു. സൈനികരും പരേഡു തുടര്‍ന്നു.
വിമാനം താണുപറന്നു വന്നു. പരേഡ്ഗ്രൗണ്ടില്‍ ബോംബു വര്‍ഷിച്ച് ഇരമ്പിക്കൊണ്ടു തിരിച്ചുപറന്നുപോയി.
നിര്‍ഭാഗ്യത്തിന് വനിതാസൈനികരുടെ തൊട്ടുമുമ്പിലാണ് ബോംബുവീണു പൊട്ടിയത്. റെജിമെന്റിന്റെ മുമ്പില്‍ സല്യൂട്ടുചെയ്തു നടക്കുകയായിരുന്ന ഒരു റാണിയുടെ ശിരസ്സുതകര്‍ന്ന് അവര്‍ ഗ്രൗണ്ടില്‍ മരിച്ചുവീണു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഐഎന്‍എയുടെ ആദ്യത്തെ ബലിദാനം.
(തുടരും)






















