- ജയ് ഹിന്ദ്
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
- വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ് ഹിന്ദ്-7)
ഒന്നാലോചിച്ചാല്‍ ചിദംബരം ചെട്ടിയാരാണ് ശങ്കുണ്ണിയെ വഴിതെറ്റിച്ചത്. വിരലു കാണിച്ചാല്‍ മണിക്കണ്ഠം പിടിക്കുന്നവനാണ് ചെക്കന്‍. എത്ര വേഗത്തിലാണവന്‍ ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും പഠിച്ചത്! അവനുവേണ്ടി ആദ്യമാദ്യം ചിത്രപുസ്തകങ്ങള്‍ വരുത്തിക്കൊടുക്കുമായിരുന്നു ചിദംബരം. പിന്നീടുപിന്നീട് അറബിക്കഥകള്‍, ജിംകോര്‍ബറ്റിന്റെ നായാട്ടുകഥകള്‍, മൗഗ്ലിയുടെ കഥകള്‍, ടാര്‍സന്റെ കഥകള്‍ – അങ്ങനെ കുറെ പുസ്തകങ്ങള്‍ ലൈബ്രറിയില്‍നിന്ന് ചിദംബരം ശങ്കുണ്ണിക്കായെടുത്തുകൊണ്ടുവന്നു.
ലഡുവും ജിലേബിയും മൈസൂര്‍പാക്കും ഒരു പ്ലേറ്റിലും ഇംഗ്ലീഷ് കഥാപുസ്തകം മറ്റൊരു പ്ലേറ്റിലും വെച്ചുനീട്ടിയാല്‍ ശങ്കുണ്ണി കഥാപുസ്തകംവെച്ച പ്ലേറ്റിനുവേണ്ടി കൈനീട്ടും.
വായന മാത്രം പോരാ, ഇംഗ്ലീഷ് തെറ്റുതീര്‍ന്ന് എഴുതാനും പഠിക്കണം. അതിനെന്തു വേണമെന്ന് ചിദംബരം ചെട്ടിയാര്‍ക്കറിയാം. അങ്ങനെയാണ് ശങ്കുണ്ണിയെ ബേസിക് ഗ്രാമര്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്. ഹൃദിസ്ഥമാകുന്ന വ്യാകരണനിയമങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവന്നു ശീലിക്കണം. പിന്നീടതിനായി ചിദംബരത്തിന്റെ ഉത്സാഹം.
ശങ്കുണ്ണി ചിദംബരംവാധ്യാരെ ഒട്ടും നിരാശപ്പെടുത്തിയില്ല. പകരം സന്തോഷിപ്പിക്കുകയും ചെയ്തു.
ചെട്ടിയാരുടെ ബംഗ്ലാവില്‍ തമിഴ് വാരികകളും മാസികകളും റീഡേഴ്‌സ് ഡൈജസ്റ്റും വരുത്തുന്നുണ്ട്. കനകമ്മാള്‍ക്കു വായിക്കാനാണ് തമിഴ് പ്രസിദ്ധീകരണങ്ങള്‍ വരുത്തുന്നത്. അത്തരം പുസ്തകങ്ങള്‍ മറിച്ചുനോക്കുമെന്നല്ലാതെ അതില്‍ തുടര്‍ച്ചയായി വരുന്ന പൈങ്കിളിക്കഥകള്‍ക്കും കുടുംബകഥകള്‍ക്കും ശങ്കുണ്ണി മുഖം തിരിച്ചു. സമയം കിട്ടുമ്പോഴൊക്കെ റീഡേഴ്‌സ് ഡൈജസ്റ്റും അണ്ണന്‍ കൊണ്ടുവരുന്ന മറ്റ് ഇംഗ്ലീഷ് ജേര്‍ണലുകളും വായിച്ചു.
ചരിത്രപുസ്തകങ്ങളോടായിരുന്നു ശങ്കുണ്ണിക്ക് കമ്പം. ചരിത്രത്തോടുള്ള അമിതമായ ആവേശമാണ് ശങ്കുണ്ണിക്കു വിനയായത്.
അണ്ണനോടൊപ്പം അവന്‍ ചിലപ്പോഴൊക്കെ ലൈബ്രറിയില്‍ പോയി. പനീര്‍ശെല്‍വം ചെട്ടിയാരുടെ കണക്കില്ലാത്ത ഭൂസ്വത്തുക്കള്‍ക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും ഏക അവകാശിയായ ചിദംബരംചെട്ടിയാരെവിടെ, കേവലമൊരാശ്രിതനായ മലയാളത്താന്‍പയ്യന്‍ ശങ്കുണ്ണിയെവിടെ. അങ്ങനെയൊരന്തരം അണ്ണനോടു പെരുമാറുമ്പോള്‍ ഒരിക്കലെങ്കിലും ശങ്കുണ്ണിക്കനുഭവപ്പെട്ടില്ല.
അമ്മാമന്റെകൂടെ ശങ്കുണ്ണി റംഗൂണിലേക്കു കപ്പല്‍ കയറി. കളിച്ചുവളര്‍ന്ന കാടുവിട്ട് വിദൂരമായൊരു കാട്ടിലെത്തിപ്പെട്ട പുലിക്കുട്ടിയുടെ അവസ്ഥയിലായിരുന്നു, അവന്‍.
റംഗൂണെന്ന വലിയ പട്ടണം. വട്ടമുഖവും ഇടുങ്ങിയ കണ്ണുകളുമുള്ള മഞ്ഞനിറക്കാരായ കുറിയ മനുഷ്യര്‍. വിചിത്രമായ ഭാഷ. വേഷം.
റംഗൂണിലെത്തി മൂന്നുനാലു മാസക്കാലം ചെട്ടിയാരുടെ ബിസിനസ്സിന്റെ പെരുവഴിയും ഊടുവഴികളും പരിചയപ്പെട്ടുവരുന്ന തിരക്കിലായിരുന്നു.
പറ്റിയ സമയത്താണ് ശങ്കുണ്ണി അമ്മാമന്റെകൂടെ ബര്‍മ്മയിലെത്തിയത്. കാര്‍മേഘങ്ങളുടെ അകമ്പടിയോടെ കൊട്ടും മേളവുമായി കാലവര്‍ഷം മലമുകളിലെത്തുന്ന കോലാഹലം ഇങ്ങ് റംഗൂണ്‍പട്ടണത്തിലെ ചെട്ടിയാരുടെ ഔട്ട്ഹൗസിലിരുന്നാല്‍ കേള്‍ക്കാം.
അതു നന്നായി. അഴകപ്പന്‍ മാനേജരോടൊപ്പം കിട്ടുണ്ണിപ്പണിക്കരും ശങ്കുണ്ണിയും ഗ്രാമങ്ങളിലേക്കു ചെന്നു. വയലുകള്‍ നേരിട്ടു കണ്ടു. കൃഷിക്കാരുടെ ജീവിതസാഹചര്യങ്ങള്‍ തൊട്ടറിഞ്ഞു.
കൂരകളില്‍ പാര്‍ക്കുന്ന ഈ പാവങ്ങളായ മനുഷ്യജീവികളാണ് മണ്ണില്‍ പൊന്നുവിളയിക്കുന്നത്. അവരുടെ കൃഷി ആവശ്യങ്ങള്‍ക്ക് പണംകൊടുത്തു സഹായിക്കുകയാണ് ചെട്ടിയാര്‍ എന്നാണ് വെപ്പ്.
പത്തുറുപ്പിക നല്‍കി സഹായിച്ചാല്‍ നാലുമാസം കഴിഞ്ഞ് നെല്ലു കൊയ്തുകേറുമ്പോള്‍ പതിനാലുറുപ്പിക ചെട്ടിയാര്‍ക്ക് തിരിച്ചടക്കേണ്ടിവരും. അതാണല്ലൊ ചെട്ടിയാരുടെ ബിസിനസ്. ആ ബിസിനസു കൊണ്ടുനടത്താനാണ് അഴകപ്പനെ മാനേജരായി നിയമിച്ചത്. അഴകപ്പന്റെ ജോലി ഇനി കിട്ടുണ്ണിപ്പണിക്കര്‍ ഏറ്റെടുത്തു നടത്തണം. പണിക്കരെ സഹായിക്കാനാണ് മരുമകനെ റംഗൂണിലേക്കയച്ചത്. ആ പണിചെയ്യാന്‍ അമ്മാമനും മരുമകനും ചെട്ടിയാര്‍ ശമ്പളവും കൊടുക്കും. താമസം ചെട്ടിയാരുടെ ഓഫീസിനുതൊട്ടുള്ള ഔട്ട്ഹൗസില്‍.
കൊയ്ത്തും മെതിയും കഴിഞ്ഞ് വാങ്ങിയ കടത്തിനും പലിശക്കും തുല്യമായ നെല്ലളന്നുകഴിഞ്ഞാല്‍ വയലില്‍ അത്യദ്ധ്വാനം ചെയ്ത കൃഷിക്കാരനെന്തെങ്കിലും മിച്ചം കിട്ടുന്നുണ്ടാവുമോ എന്നൊന്നും ചെട്ടിയാരുടെ കാര്യസ്ഥന്മാര്‍ അന്വേഷിക്കരുത്. കാലങ്ങളായി നടന്നുവരുന്നതാണ് ഈ കൊടുക്കല്‍ വാങ്ങലുകള്‍. കൊടുക്കുന്നയാള്‍ക്കോ വാങ്ങുന്നയാള്‍ക്കോ കുറ്റബോധമോ പകയോ തോന്നേണ്ട കാര്യമില്ല.
ശങ്കുണ്ണി കൂടുതലാലോചിക്കാന്‍ പോയില്ല. ചെയ്യുന്ന ജോലിയുടെ ന്യായാന്യായങ്ങളെ ചികയാനെന്തവകാശം! കിട്ടിയ പണി ഇട്ടെറിഞ്ഞുപോയാല്‍ പട്ടിണി കിടക്കേണ്ടിവരും.
എങ്കിലും ഉള്ളിന്റെയുള്ളില്‍ ചെട്ടിയാരുടെ ഹുണ്ടികക്കച്ചവടം ദഹിക്കാതെ കിടന്നു.
കൃഷിപ്പണിയുടെ തിരക്കൊഴിഞ്ഞപ്പോള്‍ സമയം ബാക്കി കിടക്കുന്നു. റംഗൂണ്‍ പട്ടണം ചുറ്റിനടന്നുകാണാനായി ഉത്സാഹം. ബുക്ക്‌ഷോപ്പുകളില്‍ തൂങ്ങുന്ന ഇംഗ്‌ളീഷ് മാഗസിനുകള്‍ മറിച്ചുനോക്കി. ഇഷ്ടം തോന്നിയവ കാശുകൊടുത്തു വാങ്ങി. തമിഴ് മാസികകളും കൂട്ടത്തില്‍ കണ്ടു. ഇംഗ്ലീഷ് പത്രം വാങ്ങിവായിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കി,
റംഗൂണിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പെടുത്തു. പുസ്തകങ്ങളെടുത്ത് ആര്‍ത്തിയോടെ വായിച്ചുതുടങ്ങി. ചരിത്രം പഠിക്കാനാണ് ഇപ്പോഴും ശങ്കുണ്ണിക്കിഷ്ടം. ബര്‍മ്മയില്‍ താമസിക്കുമ്പോള്‍ ബര്‍മ്മയെ അറിയണം. ബര്‍മ്മാരാജ്യത്തിന്റെ ഏകദേശചിത്രം പുസ്തകങ്ങളില്‍നിന്നു കിട്ടി.
ആകെ എട്ടു വര്‍ഗ്ഗക്കാരുണ്ട് ബര്‍മ്മയില്‍. ബര്‍മ്മര്‍, കച്ചിന്‍, കയാ, കരന്‍, ചിന്‍, മോണ്‍, രാഖിന്‍, ഷാന്‍. ഇവര്‍ കൂടിക്കഴിയുന്നില്ല. തമ്മില്‍ സൗഹാര്‍ദ്ദവുമില്ല.
ബര്‍മ്മ എന്ന വിജനപ്രദേശത്തേക്ക് ആദ്യം കുടിയേറിയത് മോണ്‍ വംശക്കാരായിരുന്നു. ക്രിസ്തുവിനും മൂന്നു നൂറ്റാണ്ടിനുമുമ്പ് തിബത്തില്‍നിന്നു കുടിയേറിയവര്‍.
ചൈനയിലെ യൂനാന്‍ പ്രവിശ്യയില്‍നിന്നു വന്നവര്‍ ബര്‍മ്മര്‍. ഈ രാജ്യത്തിന്റെ ജനസംഖ്യയില്‍ എഴുപതു ശതമാനവും ബര്‍മ്മര്‍ വര്‍ഗ്ഗക്കാരാണ്. അതിനാലായിരിക്കാം നാട് ബര്‍മ്മ എന്നറിയപ്പെടുന്നത്. മറ്റ് ഏഴു വര്‍ഗ്ഗക്കാര്‍ ചേരുമ്പോള്‍ വെറും മുപ്പതു ശതമാനം മാത്രം.
രാഖിന്‍ വര്‍ഗ്ഗക്കാരാണ് രോഹിംഗുകള്‍. ഇവര്‍ കുബ്ലൈഖാന്റെ സേനയിലുണ്ടായിരുന്നവരാണുപോലും. ചിന്‍-ഷാന്‍ വര്‍ഗ്ഗക്കാര്‍ മെക്കോംഗ് നദിയുടെ കരപറ്റി ഇന്‍ഡോചൈന വഴി ബര്‍മ്മയിലേക്കു കടന്ന ചൈനക്കാരാണ്.
കരന്‍, കച്ചിന്‍, കയാ – ഇവരും കുടിയേറ്റക്കാരാണെങ്കിലും പടിഞ്ഞാറന്‍ ബര്‍മ്മയുടെ ഇന്ത്യനതിര്‍ത്തിയിലുള്ള മലമുകളില്‍ കഴിയുന്നു. ചിങ്‌വിന്‍ നദിയുടെ അക്കരെ ഇവര്‍ നാഗന്മാരെന്നും ലുഷായ (മിസോ) എന്നും അറിയപ്പെടുന്നു.
പല കാടുകളില്‍നിന്നു ചേക്കേറിയ പലതരം പക്ഷികള്‍ ഐരാവതി, സിത്താംഗ് നദികളുടെ തീരങ്ങളില്‍ താവളമടിച്ചു. കൂട്ടത്തില്‍ മംഗോളിയന്‍ വേട്ടപ്പരുന്തുകളും ഗംഗാസമതലത്തിലെ വെള്ളരിപ്രാവുകളും ഉണ്ടായിരുന്നു..
ബര്‍മ്മയിലെ എണ്‍പതു ശതമാനം ജനങ്ങളും ബുദ്ധമാര്‍ഗ്ഗക്കാരാണ്. അഹിംസാവാദികളാണെങ്കിലും ഇവര്‍ അധര്‍മ്മികള്‍ക്കെതിരെ പ്രതിഷേധിക്കും.ആയിരത്തി എണ്ണൂറ്റി എണ്‍പത്തഞ്ചില്‍ ബ്രിട്ടീഷുകാര്‍ ബര്‍മ്മ കൈവശപ്പെടുത്തി ഇന്ത്യയുടെ പ്രവിശ്യയാക്കി. അതുകൊണ്ട് ഒരു ഗുണമുണ്ടായി. പൊട്ടിയ കണ്ണാടിച്ചില്ലുപോലെ പല ഖണ്ഡങ്ങളായിക്കിടന്നിരുന്ന ചെറുദേശങ്ങള്‍ ഒന്നിച്ചൊരു നാടായി അറിയപ്പെട്ടു.
വ്യാപാരവികസനമായിരുന്നു ഇംഗ്ലീഷുകാരുടെ ഉന്നം. നാട്ടുകോട്ട ചെട്ടികളെ ബര്‍മ്മയിലേക്കു ക്ഷണിച്ചതും അവര്‍ക്കുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തതും അതിനുവേണ്ടിത്തന്നെ. ധാരാളം ബംഗാളികളും ബര്‍മ്മയിലേക്കു കുടിയേറി. ഭരണപരമായ കാര്യങ്ങളില്‍ ഇംഗ്ലീഷുകാരെ സഹായിക്കാനാണവരെ ഇങ്ങോട്ടു കൊണ്ടുവന്നത്. ഇന്ത്യയില്‍നിന്നു വരുന്നവര്‍ക്ക് സയാവാഡി എന്ന പട്ടണത്തില്‍ വീടുവെച്ചുതാമസിക്കാന്‍ എല്ലാ സഹായങ്ങളും ഇംഗ്ലീഷുകാര്‍ ചെയ്തുകൊടുത്തു.
അടയ്ക്കയാവും കാലം മടിയില്‍ വെക്കാം, കവുങ്ങായാലൊ. മരുമകന്‍ തന്റെ കൈപ്പിടിയിലൊതുങ്ങില്ലെന്ന് ക്രമേണ കിട്ടുണ്ണിപ്പണിക്കര്‍ക്ക് മനസ്സിലായിവന്നു.
അത്യാവശ്യം കൂട്ടാനും കുറയ്ക്കാനും അറിയണം. പതിനാറുവരെ ഗുണകോഷ്ഠപ്പട്ടിക ഹൃദിസ്ഥമാണെങ്കില്‍ വളരെ നല്ലത്. ഇംഗ്ലീഷ്് ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ചെട്ടിയാരുടെ കണക്കപ്പിള്ളയ്ക്ക് ഇത്രയൊക്കെ വിദ്യാഭ്യാസ യോഗ്യതകള്‍ ധാരാളം. അതിലധികം അറിവു സമ്പാദിച്ചാല്‍ അത് ദോഷം ചെയ്യും.
ചെട്ടിയാരുടെ ഓഫീസുപണികളും കണക്കുകാര്യങ്ങളും ശങ്കുണ്ണി കൃത്യമായി ചെയ്യുന്നുണ്ട്.
ഓഫീസിലെ പണിതീര്‍ത്ത് വൈകുന്നേരങ്ങളില്‍ അവന്‍ പതിവായി ലൈബ്രറിയില്‍ പോകുന്നു. പുസ്തകങ്ങളെടുക്കാനും തിരിച്ചേല്‍പ്പിക്കാനും മാത്രമല്ലാ ഈ പോക്ക്. ലോകകാര്യങ്ങളില്‍ താല്‍പ്പര്യമുള്ള കുറേ ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്ന് ഒരു സംഘടനയുണ്ടാക്കിയിട്ടുണ്ടത്രെ, റംഗൂണില്‍. ഇംഗ്ലീഷുകാര്‍ ഇന്ത്യവിട്ടു പോകണം. ബ്രിട്ടനിലെ ചക്രവര്‍ത്തിക്ക് ഇന്ത്യാമഹാരാജ്യം ഭരിക്കാനെന്തവകാശം എന്നാണവര്‍ ചോദിക്കുന്നത്.
രാജ്യദ്രോഹികളുടെ ഈ സംഘടനയില്‍ ചേര്‍ന്നിട്ടുണ്ടത്രെ ശങ്കുണ്ണി. അവന്‍ തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും അതാണ് സത്യമെന്ന് കിട്ടുണ്ണിപ്പണിക്കര്‍ക്ക് ബോധ്യമായിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. റഷ്യയും അമേരിക്കയും ബ്രിട്ടനോടു കൈകോര്‍ക്കുന്നു.
ബ്രിട്ടന്റെ വിജയം ഇന്ത്യയുടെ പരാജയമാണെന്ന് ശങ്കുണ്ണി സമര്‍ത്ഥിക്കുന്നു. അത്താഴം കഴിഞ്ഞ് ഔട്ട്ഹൗസിന്റെ ഉമ്മറത്ത് കാറ്റുകൊണ്ടിരിക്കുമ്പോഴാണ് ശങ്കുണ്ണി അമ്മാമയെ രാഷ്ട്രീയകാര്യങ്ങള്‍ പഠിപ്പിക്കുന്നത്.
ബ്രിട്ടന്റെ വിജയം എങ്ങനെയാണ് ഇന്ത്യയുടെ പരാജയമാകുന്നത്? ഇവനെന്തു വിഡ്ഢിത്തമാണെഴുന്നള്ളിക്കുന്നത്.
”ഇംഗ്ലീഷുകാരു ജയിച്ചാല്‍ എടാ, ഇന്ത്യക്കും നല്ലതല്ലെ?”
”അങ്ങനെയല്ല അമ്മാമേ. ഇഠാ വട്ടത്തിലുള്ള ഒരു ദ്വീപാണ് ഇംഗ്ലണ്ട്. കൃഷിയില്ല. ധാതുനിക്ഷേപങ്ങളില്ല. അവിടത്തെ മണ്ണിനടിയില്‍ വേണ്ടുവോളം കല്‍ക്കരിയുണ്ടത്രെ. കല്‍ക്കരി തിന്നാല്‍ വയറു നിറയില്ലല്ലൊ അമ്മാമേ. ഏഷ്യയിലേയും ആഫ്രിക്കയിലേയും ചെറുരാജ്യങ്ങളില്‍ കച്ചവടക്കാരെന്ന നാട്യത്തില്‍ ചെന്ന്, നാട്ടുരാജ്യങ്ങളെ തമ്മിലടിപ്പിച്ച് ഓരോരോ നാടും സ്വന്തമാക്കി അവിടങ്ങളിലെ ഭരണാധികാരികളായി സ്വയം വാഴിക്കുക. അന്നാടുകളിലെ വിഭവങ്ങള്‍ സ്വന്തം നാട്ടിലേക്ക് കയറ്റി അയക്കുക.
കറുത്തവരുടെ നാടുകള്‍ ദരിദ്രമായാല്‍ അവര്‍ക്കെന്താണ്. കറുത്തവരെ ഭരിക്കാനുള്ള അവകാശം ദൈവം അവര്‍ക്കു കൊടുത്തിട്ടുണ്ടെന്നാണ് വെള്ളക്കാര്‍ പറഞ്ഞുപരത്തുന്നത്.
പോര്‍ട്ടുഗീസുകാര്‍. ഡച്ചുകാര്‍. പരന്ത്രീസുകാര്‍. ആരും മോശക്കാരല്ല. അവര്‍ക്കും ഇംഗ്ലീഷുകാരെപ്പോലെ ഏഷ്യയിലും ആഫ്രിക്കയിലും കോളനികളുണ്ട്.
”അമേരിക്കക്ക് കോളനികളൊന്നും സ്വന്തമായി വേണ്ട. ആഫ്രിക്കയിലെ നീഗ്രോകളെ മാത്രം മതി. നല്ല ശരീരശേഷിയുണ്ടല്ലോ നീഗ്രോവിന്. അവരെ നല്ലവാക്കു പറഞ്ഞ് കപ്പലില്‍ കേറ്റിക്കൊണ്ടുപോയി, ചോറുതരാം, പാലുതരാം, ഉടുപ്പുതരാം, കിടപ്പാടം തരാം എന്നൊക്കെപ്പറഞ്ഞ് പ്രലോഭിപ്പിച്ചല്ലെ അമേരിക്കയിലെത്തിച്ചത്.. എന്നിട്ടെന്തായി. കരയിലെത്തിയപ്പോള്‍ സായിപ്പിന്റെ സ്വഭാവം മാറി. കപ്പലില്‍ കേറ്റിക്കൊണ്ടുപോയവരെ അടിമകളാക്കി. മെക്‌സിക്കോക്കാരേയും റെഡ് ഇന്ത്യന്‍സിനേയും തോല്‍പ്പിച്ചോടിച്ച് സായിപ്പ് വലിയൊരു വന്‍കരതന്നെയല്ലെ സ്വന്തമാക്കിയിരിക്കുന്നത്. അവരുടെ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും പണിയെടുക്കാന്‍ തടിമിടുക്കുള്ള പണിക്കാരെ വേണം. അവര്‍ തോട്ടങ്ങളില്‍തന്നെ താമസിച്ച് രാവും പകലും പണിയെടുക്കണം. അതിനാണ് ആഫ്രിക്കക്കാരെ ആട്ടിത്തെളിച്ച് കപ്പലില്‍ കേറ്റിക്കൊണ്ടുപോയത്. നമ്മള്‍ കന്നുപൂട്ടാനും വണ്ടിക്കു കെട്ടാനും കാളകളെ ഉപയോഗിക്കുന്നില്ലെ. അതുപോലെത്തന്നെ. നമ്മള്‍ ചെയ്യേണ്ട പണി മൃഗങ്ങളെക്കൊണ്ടു ചെയ്യിക്കുക. മൃഗങ്ങള്‍ക്കു പകരം അവിടെ മനുഷ്യരാണെന്നു മാത്രം.”
”നീ പറയുന്നതെല്ലാം സമ്മതിച്ചു ശങ്കുണ്ണി. എന്നാലും മരുമകനേ, ഇംഗ്ലീഷുകാരുടെ വിജയം ഇന്ത്യക്കാരുടെ പരാജയം എന്നുപറയാനെന്താ കാരണം. ഇവര്‍ ജയിച്ചാല്‍ നമ്മക്കും നല്ലതല്ലെ.”
”കഷ്ടം അമ്മാമെ. അമ്മാമ എന്തറിഞ്ഞിട്ടാണ്! ഇംഗ്ലണ്ടിന് ആള്‍ബലമുണ്ടോ. യുദ്ധം ചെയ്യണമെങ്കില്‍ ആള്‍ബലം വേണ്ടെ. ഇന്ത്യന്‍ ആര്‍മ്മിയല്ലെ ബ്രിട്ടീഷുകാരുടെ ശക്തി?”
ശങ്കുണ്ണി പറയുന്നതില്‍ കാര്യമുണ്ടെന്ന് പണിക്കര്‍ക്കും തോന്നി.
”നീ എന്താ പറഞ്ഞുവരുന്നത് ?”
”ഇന്ത്യന്‍ പട്ടാളം വിചാരിച്ചാല്‍ ഇംഗ്ലീഷുകാരെ ഇന്ത്യയുടെ മണ്ണില്‍നിന്നു കെട്ടു കെട്ടിക്കാന്‍ പറ്റും. ”
”പട്ടാളം ഇംഗ്ലീഷുകാര്‍ക്കെതിരെ തിരിയണം എന്നാണോ. രാജ്യദ്രോഹം പറയരുതേ ശങ്കുണ്ണി. ആരെങ്കിലും അറിഞ്ഞാല്‍ -”
”അമ്മാമ നോക്കിക്കോളു. അതാണ് സംഭവിക്കാന്‍ പോണത്”
”നിണക്കെന്താ ഇത്ര ഉറപ്പ്?”
”ചെലരൊക്കെ അതിനുവേണ്ടി ശ്രമം തുടങ്ങീട്ടുണ്ടമ്മാമെ.”
”നിണക്കെങ്ങനെ അറിയാം.”
”അതൊക്കെ പരമ രഹസ്യങ്ങളാണ്.”
”വേണ്ടാത്ത പണിക്കൊന്നും പോവരുതേ ശങ്കുണ്ണി. നമ്മള്‍ ജീവിക്കാന്‍വേണ്ടി വന്നോരാണ്. വലിയ വലിയ കാര്യങ്ങളൊന്നും ആലോചിക്കണ്ട. നിന്റെ അമ്മേം പെങ്ങളും കഞ്ഞികുടിച്ചു കഴിയണെങ്കില്‍ നിന്റെ മണിയോര്‍ഡര്‍ എല്ലാ മാസോം കൃത്യമായി വീട്ടിലെത്തണ്ടെ. അതു മറക്കരുത്.”
ശങ്കുണ്ണി അല്‍പ്പനേരം നിശ്ശബ്ദനായിരുന്നു. അമ്മാമയോട് കൂടുതല്‍ കാര്യങ്ങളൊന്നും പറയേണ്ട. വെറുതെ ഈ പാവത്തിനെ എന്തിന് ബേജാറാക്കണം!
വലത്തേ ചെകിടത്തടിക്കുന്നവന്റെ ഇടത്തേ ചെകിട് അടിച്ചുപൊട്ടിക്കണമെന്ന പക്ഷക്കാരനാണ് ശങ്കുണ്ണി.
ഹിംസ പാടില്ല. ശരിതന്നെ. പക്ഷേ, വെട്ടാന്‍വരുന്ന പോത്തിനോട് വേദമോതിയിട്ടെന്തു പ്രയോജനം?
ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ പ്രവര്‍ത്തകരോ ആ സംഘത്തിനോടനുഭാവമുള്ളവരോ ആയിരുന്നു ശങ്കുണ്ണിയുടെ ചങ്ങാതിമാര്‍. വൈസ്രോയി ആയിരുന്ന ലോര്‍ഡ് ഹാര്‍ഡിങ്ങിനെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചെന്ന കുറ്റത്തിന്ന് പോലീസ് തേടുകയായിരുന്നു, മറ്റു പല ബംഗാളിയുവാക്കളേയുംപോലെ റാഷ്ബിഹാരിബോസിനേയും. അദ്ദേഹം റാഷ്ബിഹാരിടാഗൂറെന്ന പേരില്‍ ഇന്ത്യനതിര്‍ത്തി കടന്ന് ബര്‍മ്മവഴി ജപ്പാനില്‍ അഭയം തേടി.
ആ ദിവസങ്ങളില്‍ മഹാകവി രവീന്ദ്രനാഥടാഗൂര്‍ മലയ, ഇന്തോനേഷ്യ, ബാലി – അങ്ങനെയുള്ള പൗരസ്ത്യദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ടാഗൂറിന്റെ സംഘത്തിലെ അംഗമെന്ന വ്യാജേനയാണ് റാഷ്ബിഹാരിബോസ് ഇന്ത്യയില്‍നിന്നു രക്ഷപ്പെട്ടത്. ഒരു ജപ്പാന്‍കാരിയെ വിവാഹം കഴിച്ച് അദ്ദേഹം ജപ്പാനില്‍ത്തന്നെ താമസമാക്കി.
റാഷ്ബിഹാരിബോസ് വെറുതെ ഇരുന്നില്ല. തെക്കുകിഴക്കനേഷ്യയിലുള്ള ഇന്ത്യക്കാരായ യുവാക്കളെ സംഘടിപ്പിച്ചു. ജനവികാരം ബ്രിട്ടീഷുകാര്‍ക്കെതിരെ ഊതിക്കത്തിച്ചു.
മലയാ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന് വേരുകളുണ്ടായി. ബര്‍മ്മയിലും സംഘടന സജീവമായിരുന്നു. ശങ്കുണ്ണി ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗില്‍ ചേര്‍ന്നു.
അക്കാര്യം ശങ്കുണ്ണി അമ്മാമനോടു മറച്ചുവെച്ചു. വെറുതെ അമ്മാമയുടെ രക്തസമ്മര്‍ദ്ദം കൂട്ടണ്ട.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാണല്ലൊ ബര്‍മ്മ. പോരാത്തതിന് അതിര്‍ത്തിപ്രദേശം. ബര്‍മ്മയുടെ മേലുള്ള അവരുടെ പിടി അയഞ്ഞുവരികയാണെന്നു കേള്‍ക്കുന്നു. ജപ്പാന്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. എങ്കിലും സൂക്ഷിക്കണം. ബ്രിട്ടീഷുകാരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അവര്‍ക്കെതിരെ റംഗൂണില്‍ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നറിഞ്ഞാല്‍ അവരെന്തും ചെയ്യും.
ശത്രുവിന്റെ ശത്രു മിത്രം. റാഷ്ബിഹാരിബോസ് ജപ്പാന്റെ സഹായം തേടിയിട്ടുണ്ടെന്നുറപ്പാണ്. ബ്രിട്ടനെ ഇന്ത്യയില്‍നിന്നു കെട്ടുകെട്ടിക്കണം. അതാണ് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ ലക്ഷ്യം. അതിനായി ജപ്പാനോടും കൂട്ടുകൂടാം.
(തുടരും)






















