- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- ജയ് ഹിന്ദ്
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
- വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ് ഹിന്ദ്-7)
പ്രകാശന്‍ ചുനങ്ങാടും ജയനാരായണന്‍ ഒറ്റപ്പാലവും സംയുക്തമായി എഴുതിയ ചരിത്ര നോവല്‍ ആരംഭിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തിനാല്‍പ്പത്താറ്് ജനുവരിമാസത്തില്‍ ഒരു ദിവസം പുലര്‍ച്ചെ ഒറ്റപ്പാലത്തു വണ്ടിയിറങ്ങുമ്പോള്‍ ശങ്കുണ്ണിക്ക് മുപ്പത്തിയാറു വയസ്സായിരുന്നു.
എട്ടുറുപ്പികയുണ്ട് പോക്കറ്റില്‍; കല്‍ക്കത്താ നഗരത്തിനുപുറത്ത് ഹുഗ്ലി നദിയിലെ തുരുത്തുകളൊന്നിലുള്ള നീലഗഞ്ജന്‍ക്യാമ്പില്‍നിന്ന് പുറത്തുകടക്കുന്നേരം ക്യാമ്പധികാരികള്‍ കനിഞ്ഞു നല്‍കിയത്. യുദ്ധത്തടവുകാരനായി എട്ടുമാസക്കാലം അത്യദ്ധ്വാനം ചെയ്തതിന്റെ പ്രതിഫലം.
എട്ടുറുപ്പിക വലിയ സംഖ്യതന്നെ. ഒരു കുടുംബത്തിന് ഒരുദിവസം കഴിയാന്‍ ഒരുറുപ്പിക മതി.
മൂന്നുവര്‍ഷംമുമ്പാണ് നാരായണമ്മാമയുടെ പേര്‍ക്ക് അവസാനത്തെ കത്തയച്ചത്; ഞാന്‍ ഐഎന്‍എയില്‍ ചേരുന്നു. എന്നെ ആരും കാത്തിരിക്കരുത്. യോഗമുണ്ടെങ്കില്‍ വീണ്ടും കാണാം.’ഇന്‍ലണ്ടില്‍ മൂന്നേ മൂന്നു വാചകം മാത്രം. അമ്മയേയും അമ്മാമന്മാരേയും പെങ്ങന്മാരേയും അന്നേ മറന്നു. നേതാജിയുടെ തേജോമയമായ മുഖം മാത്രം മനസ്സില്‍.
കല്‍ക്കത്തയിലെ സെന്‍ട്രല്‍സ്‌റ്റേഷനില്‍നിന്നാണ് മദിരാശിയിലേക്ക് ട്രെയിന്‍ പുറപ്പെടുന്നത്. കല്‍ക്കത്താ നഗരത്തിന്റെ വീഥികളിലൂടെ നടന്നുപോകുമ്പോള്‍ ഒരു ജോഡി പാന്റും ഷര്‍ട്ടും വാങ്ങിയാലോ എന്ന് ആലോചിച്ചു. വേണ്ട. ഐഎന്‍എ പട്ടാളക്കാരന്റെ യൂണിഫോമില്‍ വേണം നാട്ടുകാരും വീട്ടുകാരും എന്നെക്കാണാന്‍. ഞാന്‍ ഈ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവനാണ്. പട്ടാളവേഷം എനിക്കലങ്കാരമാണ്.
ലഗേജെന്നു പറയാന്‍ മുതുകത്തു പറ്റിച്ചേര്‍ന്നുകിടക്കുന്ന ഒരു ഹാവര്‍സാക്കു മാത്രം. സ്റ്റേഷനു മുമ്പിലുള്ള പെട്ടിക്കടയില്‍നിന്ന് ഒരു ടര്‍ക്കി ടവ്വലും ബ്രഷും പേസ്റ്റും, പിന്നെ തൊട്ടടുത്ത ജൗളിക്കടയില്‍നിന്ന് രണ്ട് അടിവസ്ത്രങ്ങളും വാങ്ങി. ഇത്രയും വാങ്ങാനുള്ള ചില്ലറപ്പെസ കീശയിലുണ്ടായിരുന്നു. ക്യാമ്പിലെ ബംഗാളിയായ ഒരു സിപ്പായി രഹസ്യമായി നല്‍കിയത്.
ശങ്കുണ്ണി സ്റ്റേഷന്റെ പുറത്തു കടന്നു. കിഴക്കു വെള്ളകീറിയിരിക്കുന്നു. എവിടേക്കാണ് പോകേണ്ടതെന്ന് കാലുകള്‍ക്കറിയാം. വലത്തോട്ടു തിരിഞ്ഞ് ആര്‍.എസ്. റോഡിലൂടെ മുമ്പോട്ടു നടന്നു. ക്യാമ്പിലൊന്നിച്ചുണ്ടായിരുന്ന കുട്ടികൃഷ്ണന്‍നായരും കുട്ടനും പാലക്കാട്ടിറങ്ങിയിരുന്നു.
നേരം വെളുത്തു വരുന്നേ ഉള്ളു. ഒരു റൊട്ടിക്കട തുറന്നുവെച്ചിട്ടുണ്ട്. ഒരുറുപ്പികയ്ക്ക് ലഡുവും ജിലേബിയും ബ്രെഡും ജാമും മിക്‌സ്ചറും വാങ്ങി. പലഹാരപ്പൊതി തോളില്‍തൂങ്ങുന്ന സഞ്ചിയില്‍വെച്ചു. ബാക്കി ഏഴുറുപ്പിക ഭദ്രമായി പോക്കറ്റില്‍തന്നെയില്ലേ എന്ന് ഉറപ്പിച്ചു.
ടൗണില്‍നിന്ന് വടക്കോട്ട് വേങ്ങേരി അമ്പലത്തിനുമുന്നിലൂടെ, തെക്കേതോടിന്റെ ഉയര്‍ന്ന വരമ്പുവഴി ചങ്ങലംപാടത്തേക്കിറങ്ങുമ്പോള്‍ പണിക്കര്‍ അതിശയിച്ചു. ഒറ്റപ്പാലം ടൗണും തെക്കേതോടും ചങ്ങലംപാടവും കൊയ്‌തൊഴിഞ്ഞ കണ്ടങ്ങളും എല്ലാം പഴയപടിതന്നെ.
മാറ്റം എനിക്കാണല്ലോ എന്ന് പണിക്കര്‍ തിരിച്ചറിഞ്ഞു.
ആറുവര്‍ഷംമുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. കുടുംബം ഇപ്പോള്‍ താമസിക്കുന്ന ആട്ടേരില്ലക്കാരുടെ ഒന്നരയേക്രവരുന്ന വളപ്പു വാങ്ങിയത് ആ വരവിലായിരുന്നു.
ശ്രീകൃഷ്ണപുരം ഭാഗത്ത്, മകളെ വേളികഴിച്ചുകൊടുത്ത ഇല്ലത്തിനടുത്ത്, കുറച്ചു സ്ഥലംവാങ്ങി ചെറിയൊരു ഇല്ലം പണിത്് ആട്ടേരില്ലക്കാര്‍ അങ്ങോട്ടു മാറി. ആട്ടേരില്ലം കടം കേറി ജപ്തിയുടെ വക്കിലായിരുന്നു. ഇല്ലം വില്‍ക്കാതെ വലിയ തിരുമേനിക്ക് വേറെ മാര്‍ഗ്ഗമില്ലാതായി.
മര്യാദവിലകൊടുത്താണ് ഇല്ലത്തെ വളപ്പു വാങ്ങിയത്. ബാങ്കിലെ കടം തീര്‍ത്ത് ബാക്കി സംഖ്യ ഭദ്രമായി സഞ്ചിയില്‍വെച്ച് ശ്രീകൃഷ്ണപുരത്തേക്കു ബസ്സുകയറാനിറങ്ങുമ്പോള്‍, ‘ശങ്കുണ്ണി നന്നായി വരും’എന്ന് ഇല്ലത്തെ വലിയ തിരുമേനി തലയില്‍തൊട്ട് അനുഗ്രഹം തന്നു. നാലാളു കണ്ടതിലും പതിനഞ്ചുറുപ്പിക കൂടുതല്‍ കൊടുത്തിരുന്നു. ബ്രാഹ്മണശാപം വലിച്ചുവെക്കരുതെന്ന് നാരായണമ്മാമക്കു നിര്‍ബന്ധം.
ആട്ടേരില്ലത്തിനു കുറച്ചു തെക്കുമാറിയാണ് ശങ്കുണ്ണിയുടെ തറവാട്.
‘നാരായണനു വേണോ ഞങ്ങടെ സ്ഥലം. ശങ്കുണ്ണി വിചാരിച്ചാല്‍ നടക്കില്ലെ?’ ഇല്ലത്തെ വലിയ തിരുമേനി നാരായണമ്മാമയോടന്വേഷിച്ചു.
അമ്മാമയുടെ കത്തു വന്നു. 150 ഉറുപ്പിക വലിയൊരു സംഖ്യയാണ്. അത്രയൊക്കെ ശങ്കുണ്ണിയുടെ കയ്യിലുണ്ടാവുമോ എന്ന സംശയത്തിലായിരുന്നു നാരായണമ്മാമ. അക്കാര്യം കത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.
‘നിന്നെക്കൊണ്ട് പറ്റുമെങ്കില്‍ നോക്ക്. ഇല്ലെങ്കില്‍ വിട്ടുകള’ എന്ന് അമ്മാമ പ്രത്യേകം കത്തിലെഴുതി.
മറുപടിയെഴുതാന്‍ കാത്തുനില്‍ക്കാതെ ശങ്കുണ്ണി റജിസ്‌ട്രേഷന്‍ നടത്താനുള്ള പണവുമായി തൊട്ടടുത്ത ദിവസം ഒറ്റപ്പാലത്തേക്കു വണ്ടി കേറി. വെച്ചുതാമസിപ്പിച്ചില്ല. കയ്യോടെ വസ്തുവിന്റെ തീരു നടത്തി.
രണ്ട്
തറവാട്ടിലെ താമസം ശങ്കുണ്ണിയുടെ താവഴിക്ക് ദുസ്സഹമായിത്തുടങ്ങി. ബ്രഹ്മാണ്ഡംപോലൊരു വീട്. നാലു താവഴികളിലായി അമ്മമാരും മുത്തശ്ശിമാരും മക്കളും മക്കളുടെ മക്കളുമായി പത്തുമുപ്പതുപേര്‍. അമ്പതു പറയ്ക്കു കൃഷി. മൂന്നേക്രയോളം വരുന്ന തോട്ടം. തോട്ടത്തില്‍ വളം ചെയ്യാതേയും നനപോരാതേയും തലകൂരിച്ച, കായ്ഫലം കുറഞ്ഞ തെങ്ങുകള്‍. ഉണക്കം ബാധിച്ച കവുങ്ങുമരങ്ങള്‍.
തറവാട്ടില്‍ ഛിദ്രം തുടങ്ങിയിരുന്നു. സ്ത്രീകള്‍ തമ്മിലാണ് പോര്. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ല. അതിന് പരിഹാരമില്ല. ഭാഗിച്ചുപിരിയേണ്ടിവരും എന്നുറപ്പായി. കൂനിന്മേല്‍കുരുപോലെ ഭര്‍ത്താവിന്റെ പോര്‍ക്കുളത്തുള്ള വീട്ടില്‍നിന്ന് തങ്കച്ചെറിയമ്മയുടെ മടക്കം. ഇനിയൊരു തിരിച്ചുപോക്കില്ല.
പോര്‍ക്കുളത്തെ ജന്മികളായ നായരുവീട്ടിലെ കാരണവരാണ് തങ്കച്ചെറിയമ്മക്കു പുടവകൊടുത്തത്. കല്യാണം കഴിഞ്ഞ് ചെറിയമ്മയെ പോര്‍ക്കുളത്തേക്കു കൂട്ടിക്കൊണ്ടുപോയി. നാട്ടുനടപ്പില്ലെങ്കിലും തറവാട്ടുകാരണവര്‍ക്ക് അങ്ങനേയുമാകാമത്രെ. അപൂര്‍വത്തിലപൂര്‍വം. അന്ന് ശങ്കുണ്ണി ജനിച്ചിട്ടില്ല. സ്ത്രീകള്‍ സ്വന്തം വീട്ടില്‍ താമസിക്കുക; സംബന്ധക്കാരന്‍ രാത്രികാലങ്ങളില്‍ വന്നുപോവുക. അതാണ് നായന്മാരുടെ സമ്പ്രദായം.
സമ്പത്തുള്ള നായര്‍തറവാട്ടിലെ കാരണവര്‍ക്ക് പുടവകൊടുത്ത സ്ത്രീയെ കൂടെത്താമസിപ്പിക്കാം. നാലുകെട്ടിലല്ല, പത്തായപ്പുരയില്‍. കാരണവരുടെ അമ്മായി എന്ന നിലക്ക് എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാം. കാരണവര്‍ ജീവിച്ചിരിക്കുന്ന കാലംവരെ.
‘എന്റെ ഭര്‍ത്താവിന് ദീര്‍ഘായുസ്സുതരണേ ഗുരുവായുരപ്പാ’ എന്ന് ചെറിയമ്മ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും, എന്നും. ഗുരുവായുരപ്പന്‍ പക്ഷേ ചെറിയമ്മയെ കൈവിട്ടു. രാത്രി ഉറക്കത്തിലാണത്രെ അമ്മാമ പോയത്. ഹൃദയസ്തംഭനമായിരുന്നു.
തെക്കേവളപ്പില്‍ കാരണവര്‍ക്കു ചിതകൂട്ടി. ശവം ചിതയിലേക്കെടുക്കണമെങ്കില്‍ അമ്മായി തലയില്‍ നനഞ്ഞ മുണ്ടു മടക്കിയിട്ട് പടിയിറങ്ങിപ്പോണം. അതാണത്രെ നാട്ടുനടപ്പ്. കയ്യിലും കഴുത്തിലും കിടക്കുന്ന ആഭരണങ്ങള്‍ ഊരിവെച്ച് വെറുംകയ്യോടെ തങ്കച്ചെറിയമ്മ പെരുവഴിയിലേക്കിറങ്ങി.
മരുമക്കള്‍ ഒരു നല്ല കാര്യം ചെയ്തു. ഒരു കാളവണ്ടി ഏര്‍പ്പാടാക്കി. അമ്മായിയുടെ പെട്ടിയും ഭാണ്ഡവും വണ്ടിയില്‍ കേറ്റിവെച്ചു. ചേവലും പെട്ടയും തിരിയാത്ത രണ്ടു മക്കളുടെ കൈപിടിച്ച് പെരുമുറെ കരഞ്ഞുകൊണ്ട് ചെറിയമ്മ വണ്ടിയില്‍ കേറിയിരുന്നു. പത്തുമുപ്പതു നാഴികയുണ്ട് പോര്‍ക്കുളത്തുനിന്ന് ചുനങ്ങാട്ടേക്ക്.
തറവാട്ടില്‍ അര്‍ദ്ധപട്ടിണിക്കാരുടെ എണ്ണം കൂടിയതുമാത്രം മിച്ചം.
ആട്ടേരില്ലക്കാരുടെ വളപ്പു വാങ്ങിയത് അനുഗ്രഹമായി. ചെറിയൊരു വീട് തട്ടിക്കൂട്ടി അതിലേക്കു താമസം മാറാമെന്നു നിശ്ചയിച്ചു. തറവാട്ടിലുള്ളവര്‍ തമ്മില്‍തല്ലുകയോ തലപൊളിക്കുകയോ ചെയ്യട്ടെ. ഭാഗം വെക്കുകയോ വെക്കാതിരിക്കുകയോ എന്തുവേണമെങ്കിലും ആയിക്കോട്ടെ.
കിഴക്കോട്ടു നീരൊഴുക്കുള്ള ഭൂമി. പാടത്തിന്റെ കരയ്ക്ക്. ഒത്തുകിട്ടുമ്പോള്‍ പടിക്കല്‍തന്നെ പത്തുപറയ്ക്കു കൃഷികൂടി വാങ്ങണം,
ഇല്ലവളപ്പ് കാടും പൊന്തയും കെട്ടിക്കിടക്കുന്നു. വളപ്പിന്റെ മേല്‍പകുതി കാടാണ്. കാതലുള്ള നെടുങ്കന്‍ തേക്കുമരങ്ങള്‍. പിടിച്ചാല്‍ പിടിയെത്താത്ത നാട്ടുമാവുകള്‍. വരിക്കപ്ലാവുകള്‍. കാക്കത്തൊള്ളായിരം പടുമരങ്ങള്‍.
താഴെപ്പകുതിയില്‍, വടക്കേ ഖണ്ഡത്തില്‍, രണ്ടുമുറി വീടുണ്ടാക്കാമെന്ന് നാരായണമ്മാമ. അടുക്കള. ഇടനാഴി, കോലായ. തല്‍ക്കാലം ഇത്രയും മതി. ചുവര് വെട്ടുകല്ലാക്കാം. കല്ല് ചെത്തിപ്പടുത്തിപ്പടുക്കുകയാണെങ്കില്‍ പുറം തേക്കാതെ കഴിക്കാം.. അകത്തുമാത്രം ചുവരുകള്‍ ഉരച്ചു മിനുസം വരുത്തി ചുണ്ണാമ്പടിക്കാം. ഉത്തരവും കഴുക്കോലും പട്ടികയും കരിമ്പനയില്‍. പനമ്പട്ടയും വൈക്കോലുംകൊണ്ട് മോന്തായം മേയാം. സാവകാശം ഓടിടാം.
നിലം തല്‍ക്കാലം പരുക്കനിട്ടാല്‍ മതിയാവും. ആവതുണ്ടെങ്കില്‍ കാവിയിട്ടു മിനുക്കണം.
അമ്മയുടേയും അമ്മാമന്റേയും ഇഷ്ടം അങ്ങനെയെങ്കില്‍ അങ്ങനെ. ശങ്കുണ്ണി മറുത്തൊന്നും പറയാന്‍നിന്നില്ല.
വീടുനില്‍ക്കുന്ന സ്ഥലമൊഴിച്ച് ബാക്കിയെല്ലാടവും തെങ്ങും കവുങ്ങും വെക്കാമെന്ന് നാരായണമ്മാമ. തെങ്ങുകള്‍ക്കിടയില്‍ വാഴ വെക്കാം. തെങ്ങു ചൊട്ടയിട്ട് കുലവരുമ്പോഴേക്കും ഏഴെട്ടുകൊല്ലം കഴിയും. നല്ല വളക്കൂറുള്ള മണ്ണാണ്. മത്തനോ കുമ്പളനോ വെണ്ടയോ വഴുതനയോ ചേനയോ ചേമ്പോ എന്തുവേണമെങ്കിലും കൃഷിചെയ്യാം. നല്ല വിളവു കിട്ടും. കുടുംബം കഴിയാനുള്ള വഹ ഭൂമി തരും.
നാരായണമ്മാമ അത്യദ്ധ്വാനിയാണ്. പാഴ്പ്പറമ്പായിക്കിടക്കുന്ന വളപ്പ് അമ്മാമ പൂങ്കാവനമാക്കും. ഇരുമ്പുപോലെ ഉറച്ച ശരീരം. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞെങ്കിലും പൂര്‍ണ്ണ ആരോഗ്യവാന്‍. കൊത്താനും കിളയ്ക്കാനും നമ്മുടേതെന്നു പറയാന്‍ ഇത്തിരി മണ്ണില്ലല്ലോ എന്ന് അമ്മാമ എപ്പോഴും സങ്കടപ്പെടുമായിരുന്നു. ഇപ്പോള്‍ ആ ഖേദം തീര്‍ന്നു.
വസ്തു റജിസ്റ്റര്‍ ചെയ്യുന്നത് അമ്മയുടേയും അമ്മാമയുടേയും പേര്‍ക്കു മതിയെന്ന് ശങ്കുണ്ണി വാശിപിടിച്ചു.
അതു വേണ്ട. നീ വിയര്‍ത്തുണ്ടാക്കിയതാണ്. നിന്റെ പേരില്‍ത്തന്നെ റജിസ്റ്റര്‍ ചെയ്യണം. അമ്മാമയ്ക്കു നിര്‍ബന്ധം. എന്റെ പേര്‍ക്കെന്തിനാണ് ഭൂമി. വയസ്സുകാലത്ത് കേറിക്കിടക്കാനൊരു വീട്. ആരുടേയും ദുര്‍മ്മുഖം കാണാതെ. എന്റെ പെങ്ങളെ, മരുമക്കളെ എനിക്കു വിശ്വാസമാണ്. നിന്നെ പ്രത്യേകിച്ചും.
പിന്നീട് ശങ്കുണ്ണി എതിരൊന്നും പറഞ്ഞില്ല.
വളപ്പിന്റെ വടക്കുകിഴക്കേ മൂലയ്ക്ക് ഒരു കുളം കുഴിപ്പിക്കണം. കൃഷിക്കു നനയ്ക്കാം. അമ്മയ്ക്കും പെങ്ങന്മാര്‍ക്കും കുളിക്കാം. പാടത്തിന്റെ കരയ്ക്കായതിനാല്‍ നിലയില്ലാത്ത വെള്ളം കിട്ടും. ഏത്തംപൂട്ടി തേക്കുകൊട്ടകൊണ്ടു തെങ്ങിനും വാഴയ്ക്കും തേവിനനയ്ക്കാം. ശങ്കുണ്ണി ആഗ്രഹം പറഞ്ഞു. ചെറുപ്പകാലത്ത് ദേശത്തെ കളരിയില്‍ വളരെക്കാലം കച്ചകെട്ടിപ്പയറ്റിയതാണ് നാരായണമ്മാമ. ഈ വയസ്സാംകാലത്തും പത്തുപേരു നേരിട്ടുവന്നാലും അമ്മാമ ഒറ്റയ്ക്കുമതി. കവളപ്പാറനായരുടെ കുതിരപ്പട്ടാളത്തിലായിരുന്നു അമ്മാമ നന്നേ ചെറുപ്പത്തിലെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഖിലാഫത്തുകാലത്ത്് ചെര്‍പ്പുളശ്ശേരിക്കിപ്പുറം ലഹളക്കാര്‍ കടക്കാതെ ചെറുത്തുനിന്ന നായന്മാര്‍ക്കു തലവനായിരുന്നുവത്രെ നാരായണമ്മാമ. അതൊരു കാലം. ഇപ്പോഴും ഒരാളേയും കൂസാത്ത പ്രകൃതം. വീറും വാശിക്കുമൊന്നും ഒട്ടും കുറവില്ല. സ്‌നേഹിക്കുന്നവരുടെ മുമ്പിലേ തല കുനിക്കൂ.
‘മരാമത്ത്, കുളംപണി – നിന്നെക്കൊണ്ടുകൂട്ടിയാല്‍ കൂട്വോ ശങ്കുണ്ണി?’
‘അമ്മാമ ഒന്നോണ്ടും വിചാരപ്പെടണ്ട. ഇപ്പൊ ഞാന്‍ ഇരുനൂറുറുപ്പിക തരാം. നൂറുറുപ്പികകൂടി ചിദംബരംചെട്ടിയാരോടു പറഞ്ഞ് അമ്മാമയുടെ പേര്‍ക്ക് മണിയോര്‍ഡറയപ്പിക്കാം. തികഞ്ഞില്ലെങ്കില്‍ പറയണം. ഞാന്‍ തരും.’ ശങ്കുണ്ണി വേഗം ബര്‍മ്മയ്ക്കു മടങ്ങി. കിട്ടുണ്ണിമാമ ഒറ്റയ്ക്കുവിചാരിച്ചാല്‍ തുണിക്കട കൊണ്ടുനടക്കാനാവില്ല. എവിടെ സമയം.! കൊയ്ത്തുകാലമാണ് വരുന്നത്. അമ്മാമയ്ക്കു പിടിപ്പതു ജോലിയുണ്ടാവും ചെട്ടിയാരുടെ ഓഫീസില്‍.
വാക്കുപറഞ്ഞപോലെ അമ്പതുറുപ്പിക കൂടി അയച്ചുകൊടുത്തു. പണം ആവശ്യപ്പെട്ടുകൊണ്ട് പന്നീട് അമ്മാമ കത്തെഴുതുകയുണ്ടായില്ല. വീടുപണിക്കും കുളംപണിക്കുംകൂടി മുന്നൂറുറുപ്പിക മതിയാകുമോ. മരുമകനോട് കാശു ചോദിക്കാന്‍ മടികാണും. ഒരു കാര്യം തീര്‍ച്ച. പണിക്കാരോടൊപ്പം അമ്മാമയും കൈമെയ്മറന്നദ്ധ്വാനിക്കും. വെറുതെ നോക്കിക്കൊണ്ടു നില്‍ക്കില്ല.
മടങ്ങുമ്പോള്‍ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. വയസ്സറുപത്തഞ്ചേ ആയിട്ടുള്ളുവെങ്കിലും എഴുപത്തഞ്ചിന്റെ അവശതയുണ്ട് അമ്മയ്ക്ക്. സുഖമെന്നതെന്തെന്നറിഞ്ഞിട്ടില്ലല്ലോ അമ്മ. ശങ്കുണ്ണിയുടെ അച്ഛന്‍ ചാത്തുനായര്‍ കളത്തിലെയാണ്. സമ്പത്തുള്ള തറവാട്. ഉടുക്കാനും തേയ്ക്കാനും മാത്രമല്ലാ വേണ്ടതെല്ലാം അച്ഛന്‍ അന്വേഷിച്ചിരുന്നു.
കെട്ടിലമ്മയെപ്പോലെയാണ് അമ്മയുടെ തറവാട്ടില്‍ അമ്മ ജീവിച്ചത്. അച്ഛന്‍ പക്ഷേ അല്‍പ്പായുസ്സായിരുന്നു. തലേത്തട്ടി വന്നിട്ടാണത്രെ അച്ഛന്‍ മരിച്ചത്. അന്ന് ശങ്കുണ്ണിക്ക് പത്തുവയസ്സാണ് പ്രായം.
‘പ്രായം മുപ്പതു കഴിഞ്ഞില്ലെ, നിണക്കൊരു സമ്മന്തം വെയ്ക്കണ്ടെ. ഒരു കുട്ടിയെ നോക്കട്ടേ?’
‘അടുത്ത വരവിനാവട്ടെ’
‘എന്തിനാടാ വെച്ചുതാമസിപ്പിക്കുന്നത്. വിലാസിനീടെ കല്യാണം കഴിഞ്ഞ് പോയാ അമ്മയ്ക്ക് ഇത്തിരി വെള്ളം ചൂടാക്കിത്തരാന്‍ ആരാള്ളത് ?’
അമ്മ പറയുന്നത് ശരിയാണ്. പണ്ടത്തെ കാലമല്ല. താലികെട്ടിയ പെണ്ണിനെ ചെക്കന്റെ വീട്ടില്‍ താമസിപ്പിക്കുന്നതാണ് ഇപ്പോള്‍ നാട്ടുനടപ്പ്. ശങ്കുണ്ണിക്ക് ഒരു കുട്ടിയെ കൊണ്ടുവന്നാല്‍ എനിക്കൊരു സഹായമാവും എന്നായിരിക്കാം അമ്മയുടെ മനസ്സില്‍. അഞ്ചോ ആറോ മാസം കൂടുമ്പോള്‍ അവന് ബര്‍മ്മയില്‍നിന്ന് വന്നുപോകാമല്ലൊ എന്നാവാം അമ്മ വിചാരിക്കുന്നത്. മദിരാശിയോ മധുരയോപോലെ അത്ര അടുത്താണ് ബര്‍മ്മ എന്നു കരുതുന്നുണ്ടാവും അമ്മ.
കല്യാണം കഴിച്ചു കൊണ്ടുവന്നാല്‍ കുട്ടിയെ കുടംബത്തുനിര്‍ത്തേണ്ടെന്ന് ശങ്കുണ്ണി തീരുമാനിച്ചിട്ടുണ്ട്. അവളെ ബര്‍മ്മയ്ക്കു കൊണ്ടുപോണം. വീടെടുത്ത് കുടുംബമായിക്കഴിയണം. കിട്ടുണ്ണിമാമയുടെ ഗതി വരരുത്.
ഒരു കൂട്ടുവേണമെന്ന് ശങ്കുണ്ണി മോഹിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇനി വെച്ചുതാമസിപ്പിക്കേണ്ട. അടുത്ത വരവിനാവട്ടെ. അപ്പോഴേക്കും വീട് ഓലമാറ്റി ഓടുമേയണം. നിലം കാവിയിടണം.
അടുത്ത വരവിനു കല്യാണം. നാരായണമ്മാമയ്ക്കു വാക്കുകൊടുത്തു. ‘കുട്ടിയെ നോക്കിവെച്ചോളൂ. അത്യാവശ്യം പഠിപ്പുള്ള കുട്ടിയായിരിക്കണം, എട്ടാം ക്ലാസുവരെയെങ്കിലും. ഞാന്‍ വന്നു കണ്ടിട്ടു മതി അമ്മാമേ വാക്കുറപ്പിക്കല്‍’
നാരായണമ്മാമ ചിരിച്ചു. മറുപടിയൊന്നും പറഞ്ഞില്ല. ശങ്കുണ്ണിയുടെ സ്വഭാവം അമ്മാമയ്ക്കറിയാം. എന്റെ മരുമകന്‍തന്നെ എന്ന് മനസ്സില്‍ പറഞ്ഞു.
(തുടരും)






















