ആധുനിക ഭാരതം കണ്ട ഹിന്ദു ഋഷിശ്രേഷ്ഠന്മാരിൽ ഒരാളായിരുന്നു ശ്രീനാരായണ ഗുരു. എന്നാൽ അതിങ്ങനെ ആവർത്തിച്ച് ഓർമ്മിപ്പിക്കേണ്ട അവസ്ഥയാണ് എന്നത് സങ്കടകരമാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഒരു ഹിന്ദു സന്യാസിക്കെ പറയാൻ സാധിക്കു എന്ന് പലവട്ടം എടുത്തെടുത്ത് പറഞ്ഞ് ഓർമ്മിപ്പിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഹിന്ദു ധർമ്മമില്ലെങ്കിൽ ശ്രീനാരായണ ഗുരുവില്ല, അദ്ദേഹത്തിന്റെ ദർശനങ്ങളും ഇല്ല. തിരിച്ച് ശ്രീനാരായണഗുരു ഇല്ലെങ്കിൽ വേദാന്തത്തെ ഇത്ര ലളിതമായി പറഞ്ഞുകൊടുത്ത ഒരു ആചാര്യനും ഹിന്ദു ധർമ്മത്തിലില്ല.
ഒരു സെമറ്റിക് മത പുരോഹിതനു പരമാരാധ്യനായ ഏക ദൈവത്തിലപ്പുറം ഒന്നും സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. അല്ലെങ്കിൽ ചോദിച്ചു നോക്കണം “മതമേതായാലും മനുഷ്യൻ നന്നായാൽ മതിയൊ” എന്ന്! ഏകദൈവത്തിലൂടെയല്ലാതെ സ്വർഗ പ്രാപതിയില്ല എന്ന് വിശ്വസിക്കുന്നവർക്ക് മുന്നിൽ ശ്രീരാമകൃഷ്ണ പരമഹംസനും ശ്രീനാരായണ ഗുരുവുമൊക്കെ വ്യത്യസ്തരാകുന്നത് അവരുടെ സ്വത്വം ഹിന്ദുവിന്റെയായതുകൊണ്ടാണ്.
അദ്വൈതിയായിരുന്ന നാരായണഗുരുവുനു എല്ലാ മതങ്ങളും കൊള്ളാം എന്ന് ചിന്തിക്കാൻ; സത് ആയത് ഒന്നാണ്, വിപ്രന്മാർ അതിനെ പലതായി കാണുന്നു എന്ന ഉപനിഷത് മന്ത്രത്തിന്റെ പിൻബലമുണ്ടായിരുന്നു. അല്ലെങ്കിൽ ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണം തന്നെ ഞാൻ മാത്രമല്ല ശരി എന്ന സിദ്ധാന്തവും അതിൽ നിന്നും ഉണ്ടായിവന്ന ബഹുസ്വരതയുമാണ്.
പുഴുക്കുത്തുകൾ ഇല്ലാത്ത മതമൊന്നുമല്ല ഹിന്ദുമതം. അതുകൊണ്ട് തന്നെ അത് തിരിച്ചറിഞ്ഞ് അതിലൊന്നായ ജാതിക്കെതിരെ പോരാടാൻ ഗുരു തിരഞ്ഞെടുത്ത മാർഗം ക്ഷേത്ര പ്രതിഷ്ഠകളായിരുന്നു. അൻപതിനടുത്ത ക്ഷേത്രങ്ങളിൽ അദ്ദേഹം പ്രതിഷ്ഠ നടത്തി. എഴുതിയ പുസ്തകങ്ങൾ ഒക്കെയും ഹിന്ദു ധർമ്മത്തെ ആധാരമാക്കിയായിരുന്നു.
വ്യക്തി എന്ന നിലയിൽ ശ്രീനാരായണ ഗുരുവിന്റെ പരിണാമവും ഭക്തിയുടെ തലത്തിൽ നിന്നും അദ്വൈത ദർശനത്തിലേക്കുള്ള യാത്രയായിരുന്നു എന്ന് കാണാം. സംസ്കൃത പണ്ഡിതനായിരുന്ന അദ്ദേഹത്തോട് ഒരിക്കൽ ഗാന്ധിജി ചോദിക്കയുണ്ടായി “അങ്ങേക്ക് ഇംഗ്ലീഷ് അറിയുമായിരുന്നു എങ്കിൽ നമുക്ക് ദ്വിഭാഷികളെ ഒഴിവാക്കാമായിരുന്നല്ലൊ” എന്ന്. അതിനു മറുപടിയായി ഗുരുദേവൻ ചോദിച്ചത് “ഗാന്ധിക്ക് എന്തുകൊണ്ട് സംസ്കൃതം പഠിച്ചുകൂടാ” എന്നാണ്. ആ ചോദ്യത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു.
മൂന്ന് നാല് പാരഗ്രാഫില്‍ ഒതുക്കാന്‍ പറ്റുന്നതല്ല ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രം എന്ന് അറിയാം. എങ്കിലും അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിലെ പ്രധാന പോയിന്റുകള്‍ കുമാരനാശാന്‍ എഴുതിയ ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രം ആധാരമാക്കി ഒന്ന് കുറിച്ചിടാം.
ആദ്യകാലങ്ങളില്‍ വിഷ്ണുഭക്തനയിരുന്നു ശ്രീനാരായണ ഗുരു. പിന്നീട് തയ്ക്കാട് അയ്യാവിന്‍റെ ശിഷ്യനായി സുബ്രഹ്മണ്യ ആരാധനയും യോഗയും അഭ്യസിച്ചു. ഈ കാലത്തിനു ശേഷമാണ് അരിവിപ്പുറം പ്രതിഷ്ഠ നടത്തുന്നത്. അദ്വൈത പഠനവും മരുത്വാമല യാത്രകളും ആരംഭിച്ചതും ഈ കാലത്തിനു ശേഷം. വിഗ്രഹാരാധനയിലും ഭക്തിയിലും ഊന്നിയുള്ള ആരാധനാ രീതിയില്‍ നിന്ന് അദ്വൈതത്തിന്‍റെ പാതയില്‍ ഗുരു എത്തിചേര്‍ന്നു. ആ പാത അവസാനം വരെ തുടരുകയും ചെയ്തു.
ഗുരുദേവന്‍ തന്‍റെ നവോഥാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതും ഈ കാലത്താണ്. ജനങ്ങളുടെ ഇടയില്‍ മതപരമായ അറിവ് കുറയുന്നു എന്നുതും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ജന്തു ഹിംസ നടക്കുന്നതും അദ്ദേഹത്തിന്‍റെ ശ്രദ്ധയിലെത്തി. സാത്വീകമായ ആരാധന സമ്പ്രദായം പ്രചരിപ്പിക്കുന്നതിനായി അരുവിപ്പുറത്ത് ഒരു സന്യാസി മഠം അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്‍റെ താത്പര്യം പോലെ യുവാക്കള്‍ അവിടെ എത്തി ശിഷ്യപ്പെടാനും തുടങ്ങി.
ഡോ പല്പ്പുവിനെ കണ്ടുമുട്ടുന്നതും അറിവിപ്പുറം ക്ഷേത്രയോഗവും ഈ കാലത്താണ്. പിന്നീട് ശ്രീനാരായണ ധര്‍മ പരിപാലന യോഗം സ്ഥാപിക്കുകയും വര്‍ക്കലയില്‍ കുടില്‍ കെട്ടി താമസം ആരംഭിക്കുകയും ചെയ്തു. തന്‍റെ താമസ സ്ഥലത്തിനു അദ്ദേഹം നല്‍കിയ പേര് ‘ശിവഗിരി’ എന്നാണ്. ജനങ്ങള്‍ സംസ്കൃതം പഠിക്കേണ്ടത് ഒരു അത്യാവശ്യമായി കണ്ട് ശിവഗിരിയില്‍ സംസ്കൃത പാഠശാല ആരംഭിച്ചു.
1084 ഇല്‍ ഗുരുദേവന്‍ ശാരദാമഠം സ്ഥാപിച്ചു. പ്രധാനമായും അദ്ദേഹം തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചത് ജനനി നവരത്നമഞ്ജരി എന്ന സ്ത്രോത്രം
ഗീത , ഉപനിഷത്ത് , യോഗവാസിഷ്ഠം, സൂതസംഹിത ഇവയാണ്. ശാരദാ-മഹാദേവ പ്രതിഷ്ഠ സ്ഥാപിച്ച ശേഷം കുറെ ശിഷ്യന്മാരെ ‘മത സംബന്ധിയായ പ്രഭാഷണത്തിനും’ മറ്റുള്ളവരെ ആശ്രമത്തില്‍ താമസിക്കുവാനും നിയോഗിച്ചു.
അടുത്തതായി ആലുവാ പുഴയുടെ തീരത്ത് ആശ്രമം സ്ഥാപിച്ച് അദ്വൈതാശ്രമം എന്ന് പേര് നല്‍കി. ചിന്താദ്രിപെട്ടിലും കാഞ്ചി പുരത്തും അദ്വൈതാശ്രമം എന്ന പേരില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു.അത്ര കാലവും കാവി വസ്ത്രം ധരിക്കാത്ത ഗുരു 1094 ല്‍ സിലോണ്‍ യാത്രയില്‍ കാവി വസ്ത്രം സ്വീകരിച്ചു. 1101 ബ്രഹ്മവിദ്യാലയത്തിന് തറക്കല്ലിട്ടു.മൂന്ന് വര്‍ഷത്തിന് ശേഷം സമാധിയാവുകയും ചെയ്തു.
അതായത് ഭക്തിമാർഗ്ഗത്തിൽ നിന്ന് ഞ്ജാനമാർഗ്ഗത്തിലേക്കുള്ള ശ്രീനാരായണ ഗുരുവിന്റെ യാത്ര വളരെ സ്പഷ്ടമാണ്. യഥാർഥ ശ്രീനാരായണഗുരു എന്തായിരുന്നു എന്നറിയാൻ ഗുരുദേവ ദർശനങ്ങൾ വായിക്കുക, ആ ജീവചരിത്രം വായിക്കുക. ആ ഋഷിയെ സ്വയം മനസ്സിലാക്കുക. കണ്ണാടിപ്രതിഷ്ഠ “അഹം ബ്രഹ്മാസ്മി” എന്ന മഹാവാക്യത്തിന്റെ ഏറ്റവും ലളിതമായ ആവിഷ്കാരമാണ് എന്നറിയുക.
ശ്രീനാരായണഗുരുവിൽ നിന്ന് ഹിന്ദുധർമ്മം അടർത്തിമാറ്റി നവോഥാന നായകൻ മാത്രമാക്കി സ്വന്തമാക്കാൻ നോക്കുന്നവരോട് ഇനി ഒരു ചോദ്യം. മുകളില്‍ വിവരിച്ച ജീവചരിത്രത്തില്‍ അരുവിപ്പുറം ക്ഷേത്ര സ്ഥാപനം മുതല്‍ ബ്രഹ്മവിദ്യാലയം വരെ ഏതാണ് അഹൈന്ദവം ? ഗുരുവിനെ മനസ്സിലാക്കിക്കളഞ്ഞു എന്ന് തള്ളുന്ന പലരും ഉയര്‍ത്തി കാട്ടുന്നത് താന്‍ ജാതിക്കും മതത്തിനും അതീതനാണ് എന്ന ശ്രീ നാരായണ ഗുരുവിന്‍റെ പ്രസ്താവനയാണ്. ഏതു അദ്വൈതിയാണ് ജാതിക്കും മതത്തിനും അതീതരല്ലാത്തത് ? ശാരദാമഹാദേവ പ്രതിഷ്ഠ നടത്തി ശാരദാമഠം എന്ന് പേര് നല്‍കിയ , തന്‍റെ വാസസ്ഥലത്തിനു ശിവഗിരി എന്ന് പേര് നല്‍കിയ ആശ്രമത്തിനു അദ്വൈതാശ്രമം എന്ന് പേരിട്ട , ബ്രഹ്മവിദ്യാലയം സ്ഥാപിച്ച , ഗീത , ഉപനിഷത്ത് , യോഗവാസിഷ്ഠം എന്നിവ പഠിപ്പിച്ച ദൈവ ദശകത്തിലൂടെ അദ്വൈതം ഏറ്റവും ലളിതമായി സാധാരണക്കാരില്‍ എത്തിച്ച ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയായിരുന്നില്ല എന്ന് പറയുന്നവന് എന്തൊ അജണ്ടയുണ്ട് എന്ന് സാരം.
ഗുരുദേവദർശനങ്ങൾ നമ്മളിലൂടെ ലോകം അറിയട്ടെ. അഭിമാനത്തോടെ വിളിച്ച് പറയുക അദ്ദേഹം ഒരു ഹിന്ദു സന്യാസിയായിരുന്നു എന്ന്.
കന്നി 5-ാം തീയതി വന്നെത്തി. അന്ന് ഒരു ചാറ്റൽ മഴയുള്ള ദിവസമായിരുന്നു. പ്രകൃതി കണ്ണുനീർ പൊഴിച്ച് നിശ്ചേഷ്ടയായി നിന്നു. ഉച്ചയായപ്പോഴേയ്ക്കും മാനം ശരത്ക്കാലത്തേതുപോലെ നല്ലവണ്ണം തെളിഞ്ഞു. തൃപ്പാദങ്ങൾ കല്പിച്ച പ്രകാരം അന്ന് എല്ലാവർക്കും ഭക്ഷണം നല്കി. സായാഹ്നസൂര്യൻ പശ്ചിമാകാശത്തിലണഞ്ഞു. തത്സമയം ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികൾ തൃപ്പാദസന്നിധിയിൽ ‘യോഗവാസിഷ്ഠം ജീവന്മുക്തി പ്രകരണം’ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സമയം ഏതാണ്ട് മുന്നേകാൽ മണിയോടടുത്തു. “നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു” എന്നരുളി, ഗുരു കിടക്കയിൽ എഴുന്നേറ്റിരിക്കുവാനൊരുങ്ങി. തൃപ്പാദശിഷ്യനായ അച്യുതാനന്ദസ്വാമികൾ ആ ദിവ്യകളേബരത്തെ താങ്ങിപ്പിടിച്ചു. അപ്പോൾ ശരീരം പദ്മാസനത്തിൽ ബന്ധിച്ചിരുന്നു.
1928 സെപ്റ്റംബർ 20 (1104 കന്നി 5) ശുക്ലഷഷ്ഠി, വ്യാഴാഴ്ച. ഉച്ചകഴിഞ്ഞ് 3:30. ശിവഗിരി വൈദികമഠത്തിലെ കിടക്കയിൽ ബ്രഹ്മചൈതന്യസ്വരൂപനായി ഇരിക്കുന്ന ആ മഹാഗുരുവിന്റെ തിരുസന്നിധിയിൽ ഉണ്ടായിരുന്ന തൃപ്പാദശിഷ്യന്മാർ ഉപനിഷത്സാരസർവ്വസ്വമായ ‘ദൈവദശകം’ ആലാപനം ചെയ്തു തുടങ്ങി. ഭഗവാന്റെ കല്പനപ്രകാരം മുൻപ് പലപ്പോഴും വിശ്രമവേളകളിൽ തൃപ്പാദഭക്തന്മാർ ആ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നു. താൻ സജാതീയ വിജാതീയ സ്വഗതഭേദ ശൂന്യമായ പരബ്രഹ്മസ്വരൂപമാണെന്ന പരിപൂർണ്ണാനുഭൂതിയുടെ അഭയാവസ്ഥയിൽ സച്ചിദാനന്ദസ്വരൂപനായി പരംപൊരുളിൽ മൃദുവായ് മൃദുവായ് അമർന്നുകൊണ്ടിരുന്ന ആ ജീവന്മുക്തന്റെ തിരുസന്നിധാനത്തിൽ ശ്രീധർമ്മതീർത്ഥസ്വാമികൾ, സുഗുണാനന്ദഗിരിസ്വാമികൾ, അച്യുതാനന്ദസ്വാമികൾ, നരസിംഹസ്വാമികൾ തുടങ്ങിയ ശിഷ്യന്മാരും ബ്രഹ്മചാരികളും ചേർന്ന് തൃപ്പാദവിരചിതമായ ദിവ്യസ്തോത്രങ്ങൾ ഈണത്തിൽ ഭക്തിനിർഭരമായി ആലാപനം ചെയ്തുകൊണ്ടിരുന്നു. സാന്ദ്രവും ദിവൃവുമായ നിർവ്വാണത്തിന്റെ സാന്ദ്രസുന്ദരമായ പ്രശാന്തി എങ്ങും നിറഞ്ഞു വ്യാപിക്കവേ പ്രകൃതി ആ ഗുരു മൊഴികൾ സ്വയം ആമന്ത്രണം ചെയ്യുന്നതായി തോന്നിയത്രേ.
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
അപ്പോൾ ഏകലോക കാരുണ്യം പ്രവചിച്ച ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ തൃക്കണ്ണുകൾ സാവധാനം അടഞ്ഞു. ഭഗവാൻ മഹാസമാധിസ്ഥനായി. (മഹാസമാധി വേളയിൽ യോഗവാസിഷ്ഠം പാരായണം ചെയ്തു എന്ന് ഒരു കൂട്ടരും അതല്ല ദൈവദശകമായിരുന്നുവെന്ന് മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നു. എന്നാൽ ആ സന്നിധിയിൽ ദിവസങ്ങളായി ഇതു രണ്ടും പാരായണം ചെയ്തുകൊണ്ടിരുന്നുവെന്നതാണ് സത്യം.