*മാരാജി -ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപം*
ബിജെപിക്ക് സംസ്ഥാന നിയമസഭയിലെത്താനുള്ള ദൂരം ആയിരം വോട്ടിനു മാത്രം അകലെയാണെന്ന് വർഷങ്ങൾക്കു മുമ്പ് ജനപിന്തുണയിലൂടെ തെളിയിച്ച വ്യക്തിത്വമാണ് സ്വർഗ്ഗീയ കെ.ജി. മാരാർ. ആ മഹാമനുഷ്യന്റെ, സാമൂഹ്യ പ്രവർത്തകന്റെ, ജനസേവകന്റെ പൊതു പ്രവർത്തനത്തിലെ മാതൃകാ വ്യക്തിത്വത്തിന്റെ ഓർമ്മയിരമ്പം പൊതുപ്രവർത്തകർക്ക്, പ്രത്യേകിച്ച് ബിജെപി പ്രവർത്തകർക്ക് ആവേശം കൂട്ടും.
ഭാരതീയ ജനതാ പാർട്ടിക്കും അതിനു മുമ്പ് ജനസംഘത്തിനും, അതിന്റെയെല്ലാം ആത്മാവായ രാഷ്ട്രീയ സ്വയംസേവക സംഘത്തിനു വേണ്ടി അദ്ദേഹം നടത്തിയ അക്ഷീണ പ്രവർത്തനത്തിനെ വർഷംകൊണ്ട് അളക്കാനാവില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിലും, ഭാരതീയ ജനസംഘത്തിലും ബിജെപിയിലുമായി നാലു പതിറ്റാണ്ടോളം പൊതുരംഗത്ത് മാരാർജി വ്യക്തിമുദ്രചാർത്തി.
1934 സെപ്തംബർ 17-ന് ജനിച്ച് 1995 ഏപ്രിൽ 25-ന് അന്തരിച്ച കെ.ജി. മാരാർ ആദർശരാഷ്ട്രീയത്തിന്റെ ആൾരൂപമായിരുന്നു. അദ്ദേഹം സാധാരണക്കാർക്കിടയിൽ സാധാരണക്കാരനായി ജീവിച്ച്, അസാധാരണ വ്യക്തിപ്രഭാവം നേടി. ഒരു എംഎൽഎയ്ക്കോ മന്ത്രിയ്ക്കോ ജനഹൃദയങ്ങളിൽ ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു.
ഭരണസംവിധാനങ്ങളുടെ ഭാഗമാകാനുള്ള എല്ലാ അർഹതയും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് വ്യക്തിപരമായി അറിയാൻ ശ്രമിച്ചവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ അതിനുവേണ്ടി നടന്നുവന്ന വീഥികൾ വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. രാഷ്ട്രീയ രംഗത്ത് ഏറെ അപചയങ്ങൾ വന്നുപെട്ടിട്ടുള്ള ഇക്കാലത്ത് മാരാർജിയുടെ സ്മരണപോലും പൊതുപ്രവർത്തന രംഗത്തിന് ആശ്വാസം നൽകുന്നതാണ്.
രാഷ്ട്രീയം വർഗീയതയ്ക്ക് വഴിമാറി നിൽക്കുന്ന കാലത്ത്, വർഗീയതയ്ക്കെതിരെ മാരാർജി നൽകിയ മുന്നറിയിപ്പുകൾ സത്യമെന്ന് കൂടുതൽ സുവ്യക്തമാകുന്നു. മുസ്ലിംലീഗിനുമുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന കോൺഗ്രസ് ഒരു ഭാഗത്ത്. കോൺഗ്രസ് ബന്ധം വിട്ടാൽ ലീഗുമായി ചങ്ങാത്തം കൂടാൻ ഒരുങ്ങി നിൽക്കുന്ന കമ്മ്യൂണിസ്റ്റുകാർ മറുഭാഗത്ത്. ഈ രാഷ്ട്രീയ സ്ഥിതിവിശേഷം മാരാർജി എത്രയോ കാലം മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു.
വളരെ എളിയ നിലയിൽ കഴിഞ്ഞ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് ഗോവിന്ദനെന്ന കെ.ജി. മാരാർ പിറന്നത്. അദ്ദേഹത്തെപ്പോലെ സാമ്പത്തിക ക്ലേശമനുഭവിച്ച് പഠിച്ചവർ നന്നെ ചുരുങ്ങും. ഭക്തരേറെയൊന്നുമെത്താത്ത ഒരമ്പലത്തിലെ കഴകത്തിന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുണ്ടായിരുന്നുള്ളു. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയസ്വയംസേവകസംഘം മാരാർജിയുടെ മനസ്സിൽ ജീവിതാദർശത്തിന്റെ നെയ്ത്തിരി കൊളുത്തി, അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസംവരെ കാത്തുസൂക്ഷിച്ചു. അതൊരിക്കലും മങ്ങിയുമില്ല. ആളിക്കത്തിയുമില്ല. ആ തിരിയുടെ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന് യുവാക്കൾക്ക് വഴിതെളിക്കാൻ ഉപയോഗിച്ചു. മാരാർജിയുടെ പൊതുജീവിതം ആരംഭിക്കുന്നത് ആർഎസ്എസ് പ്രചാരകനായിട്ടാണ്. 1956ൽ പയ്യന്നൂരിൽ ശാഖാ പ്രവർത്തനങ്ങൾക്ക് അദ്ദേഹം അടിത്തറ പാകി. മാതൃകാ സ്വയംസേവകനെന്നപോലെ മാതൃകാ അധ്യാപകനുമായിരുന്നു അദ്ദേഹം.
പറശ്ശിനിക്കടവ് ഹൈസ്കൂളിലെ മലയാളം അധ്യാപകൻ. ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച് ഇറങ്ങിയത് വലിയൊരു സാഹസം തന്നെയായിരുന്നു. പത്തുവർഷത്തെ അധ്യാപകജോലി കൊണ്ട് ഏതാണ്ട് സാമ്പത്തിക ക്ലേശങ്ങൾ അകന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ആ പ്രവൃത്തിക്ക് അസാമാന്യമായ മനക്കരുത്ത് തന്നെ വേണം. കണ്ണൂർ ജില്ലയിൽ ജനസംഘത്തിന്റെ പ്രവർത്തനം ഓരോ കല്ലും വച്ച് അദ്ദേഹം പടുത്തുയർത്തിയെന്ന് പറയുന്നത് അക്ഷരത്തിലും അർത്ഥത്തിലും ശരിയാണ്.
ഭാരതീയ ജനതാപാർട്ടി രൂപീകരിച്ചശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാർജി അതിന്റെ പര്യായവും വക്താവുമായി അറിയപ്പെട്ടു. സാധാരണപ്രവർത്തകരുമായി മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുമായും ഹൃദ്യമാ ബന്ധം പുലർത്തി. അദ്ദേഹം ഒരു വീട്ടിലും അതിഥിയായിരുന്നില്ല. കുടുംബാംഗമായിത്തന്നെ വീട്ടുകാർ കരുതിപ്പോന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്ന് ലഭിച്ച സംസ്കാരസമ്പന്നമായ പെരുമാറ്റമാണ് അതിനു സഹായിച്ചത്.
സ്വാർത്ഥലേശം പുരളാത്തതായിരുന്നു വ്യക്തിത്വം. സ്വന്തമായി സമ്പാദിക്കാനോ ബാങ്ക് ബാലൻസുണ്ടാക്കാനോ അദ്ദേഹം ചിന്തിച്ചിട്ടേയില്ല. നാറാത്ത് ക്ഷേത്രത്തിന്റെ വാതിൽമാടത്തിൽ നിലവിളക്കിന്റെ വെളിച്ചത്തിരുന്ന് പഠിച്ചാണ് വിദ്യാഭ്യാസകാലം കഴിച്ചത്. പീടികത്തിണ്ണയായാലും റെയിൽവേ പ്ലാറ്റ്ഫോമായാലും ജനസംഘത്തിന്റെയും ബിജെപിയുടെയും ആർഎസ്എസ്സിന്റെയും കാര്യാലയങ്ങളായാലും സർക്കാർ അതിഥി മന്ദിരങ്ങളോ പ്രഭു മന്ദിരങ്ങളോ ആയാലും അവധൂതനെപ്പോലെ നിസ്സംഗനായി അവിടെ താമസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വയനാട്ടിലെ വനവാസികൾക്കിടയിൽ ജനസംഘത്തിന്റെ സന്ദേശമെത്തിക്കാനും വംശനാശം നേരിട്ടുകൊണ്ടിരുന്ന വനവാസികളെ സംഘടിപ്പിക്കാനും സംരക്ഷിക്കാനും കെ.ജി. മാരാർ സഹിച്ച ത്യാഗവും നടത്തിയ പ്രവർത്തനവും അഭിമാനപൂർവമാണ്. വനവാസികൾക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നിരവധി സമരങ്ങൾക്ക് വയനാട് വേദിയായി. ഗോത്രജനത സംഘടിച്ച് വിജയം നേടിയ നിരവധി സമരങ്ങളായിരുന്നു അത്. ഇതിന്റെയെല്ലാം ഫലമായാണ് സംസ്ഥാന നിയമസഭ 1975 ൽ വനവാസി ഭൂമി തിരിച്ചുനൽകുന്നതിന് നിയമം പാസാക്കിയത്. ആ നിയമം നടപ്പാക്കാൻ ഒരു സർക്കാരും തയ്യാറായിട്ടില്ല.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയും മാരാർ അനുഷ്ഠിച്ച ത്യാഗപൂർണമായ പ്രവർത്തനം മാതൃകാപരമാണ്. അതിനായി ശക്തമായ സംഘടനയും സമരവുമുണ്ടായി. സസ്യാഹാരം മാത്രം കഴിക്കുന്ന മാരാർ മത്സ്യത്തൊഴിലാളികളുടെ ഉറ്റമിത്രവും വഴികാട്ടിയുമായി . മാര്യർ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഒരു യോഗത്തിൽ തമാശയായി ഒരു നേതാവ് പറഞ്ഞതിനുത്തരം ഞൊടിയിടയിൽ വന്നു: ‘ദശാവതാരത്തിലൊന്നാമത്തേത് മത്സ്യമാണെന്നറിയില്ലേ?
ജനങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ തുടർച്ചയായിരുന്നു അദ്ദേഹത്തിന് തെരഞ്ഞെടുപ്പുകളും. കേന്ദ്രത്തിൽ അധികാരത്തിലെത്താൻ വിദൂര സാധ്യതപോലുമില്ലെന്ന് പലരും കരുതിയപ്പോൾ മാരാർജി ആഗ്രഹിച്ച, പ്രവചിച്ച രീതിയിൽ തന്റെ സ്വന്തം പ്രസ്ഥാനം അതിശക്തമായ ജനപിന്തുണയോടെ ഇന്ന് കേന്ദ്രം ഭരിക്കുന്നു.