കോഴിക്കോട് ഫറൂഖിലെ കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീമിനെ സൗദിയിലെ ഇസ്ലാമിക നിയമപ്രകാരമുള്ള വധശിക്ഷയില്‍ നിന്നു രക്ഷിക്കാന്‍ ജനങ്ങള്‍ കൈകോര്‍ത്തപ്പോള്‍ 34 കോടി രൂപ സമാഹരിക്കാനായത് ആശ്വാസകരമായ വാര്‍ത്തയായി മാധ്യമങ്ങളില്‍ വന്നു. 18 വര്‍ഷം സൗദിജയിലില്‍ കിടന്ന റഹീമിന് ജീവന്‍ തിരിച്ചു കിട്ടി നാട്ടിലേയ്ക്ക് പോരാനാകും എന്നത് ആശ്വാസകരം തന്നെ. ഒരു ജീവന്‍ രക്ഷിക്കാന്‍ ഇത്രയേറെ തീവ്രശ്രമം നടന്നതും അതില്‍ എല്ലാവരും കയ്യയച്ചു സഹായിക്കാന്‍ തയ്യാറായതും നമ്മുടെ സമൂഹത്തിന്റെ നന്മകള്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രതീക്ഷ നല്കുന്നു. ഒപ്പം ഇതും പ്രചരണത്തിനു അവസരമാക്കിയവരെക്കുറിച്ച് നാണിക്കുകയും വേണം. പുര കത്തുമ്പോഴും വാഴ വെട്ടാന്‍ ആളുണ്ടാകുമല്ലോ.
18 വര്‍ഷം മുമ്പ് സൗദിയില്‍ ജോലി തേടി എത്തിയ റഹീം ഒരു മാസം കഴിയും മുമ്പ് കയ്യബദ്ധം മൂലം സംഭവിച്ച ഒരു മരണത്തിന്റെ പേരില്‍ ജയിലിലാവുകയും വധശിക്ഷയ്ക്കു വിധിക്കപ്പെടുകയുമായിരുന്നു. ഭാരത എംബസി ഇടപെട്ടതുകൊണ്ട് ശിക്ഷ നീട്ടിവെക്കപ്പെട്ടു. വധിക്കപ്പെട്ട സൗദി പൗരന്റെ കുടുംബം അവസാനം സമ്മര്‍ദ്ദത്തിനു വഴങ്ങി 34 കോടി രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തുക സമാഹരിക്കാനുള്ള ശ്രമം നടന്നത്. കുറ്റവാളിയുടെ നിരപരാധിത്വമോ കയ്യബദ്ധം പറ്റി എന്ന പരിഗണനയോ മാനുഷിക സമീപനമോ ഇളവോ ഈ ഇസ്ലാമിക നിയമത്തിലില്ല. ഇതുമൂലം ജോലി വാഗ്ദാനത്തില്‍ കുടുങ്ങി അറിയാതെ മയക്കുമരുന്ന് ലോബിയുടെ കെണിയില്‍പെട്ട് ഇസ്ലാമിക രാജ്യങ്ങളില്‍ വധശിക്ഷക്ക് വിധേയരാക്കപ്പെട്ട എത്ര മലയാളികളുണ്ട്. ഈ അവസരത്തിലെങ്കിലും ഇത്തരം മതനിയമങ്ങളെ ചര്‍ച്ചാവിഷയമാക്കാന്‍ ഒരാളും തയ്യാറാവാത്തതെന്തുകൊണ്ട്? ഒരു രാഷ്രീയനേതാവോ സാംസ്‌കാരിക നായകനോ ഇത്തരം ഒരു ചിന്ത ഉയര്‍ത്തിയോ? എന്നാല്‍ ഇതേ ആളുകള്‍ ഈ രാജ്യത്ത് ഇന്ന് ഒട്ടും ബാധകമല്ലാത്ത മനുസ്മൃതിയുടെ പേരില്‍ ഘോരഘോരം വിമര്‍ശനം കത്തിച്ചു വിടും. മനുസ്മൃതിയുടെ നേരെ പ്രയോഗിക്കുന്ന വിമര്‍ശനത്തിന്റെ ഒരംശം കാലത്തിനു ചേരാത്ത ഇന്നും പല രാജ്യത്തും നടപ്പുള്ള ഇസ്ലാമിക നിയമത്തിനെതിരെ ഉന്നയിച്ചാല്‍ അവന്റെ തല ഉടലിനു മീതെ കാണില്ല എന്നവര്‍ക്കറിയാം.