വായനയും പ്രസിദ്ധീകരണവും പകർപ്പവകാശവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടെയാണ് എല്ലാവർഷവും പുസ്തക ദിനാചരണം നടത്തുന്നത്.1995ൽ പാരീസിൽ നടന്ന പൊതുസമ്മേളനത്തിലാണ് വായനയ്ക്കും പുസ്തകങ്ങൾക്കുമായി ഒരു പ്രത്യേക ദിനം മാറ്റിവയ്ക്കാൻ യുനെസ്കോ തീരുമാനിച്ചത്. വിശ്വസാഹിത്യകാരനായ ഷേക്സ്പിയറിന്‍റെ ജനനവും മരണവും അടയാളപ്പെടുത്തുന്നതിനാലാണ് ഏപ്രിൽ 23 പ്രാധാന്യമർഹിക്കുന്നത്. കൂടാതെ പ്രശസ്ത എഴുത്തുകാരായ മിഗ്വൽ ഡി സെർവാന്‍റെസ്, ഗാർസിലാസോ ഡേലാ വെഗാ എന്നിവരുടെ ചരമദിനം കൂടിയാണ് ഏപ്രിൽ 23.ഏപ്രിൽ 23ന് സ്പെയിൻകാർക്കിടയിൽ റോസാപ്പൂ കൈമാറുന്ന ഒരു പാരന്പര്യം ഉണ്ടായിരുന്നു. 1616 ഏപ്രിൽ 23ന് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ മിഗ്വൽ ഡി സെർവാന്‍റെസിന്‍റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ സ്മരണാർത്ഥം പുസ്തകങ്ങൾ കൈമാറുന്ന പതിവ് അവർ ആരംഭിച്ചു. ഇതാണ് യുനെസ്കോയുടെ പുസ്തക ദിനാചരണത്തിനു പ്രചോദനമായത്. പുസ്തകദിനത്തോടനുബന്ധിച്ചു പുസ്തകതലസ്ഥാനമായി ഒരു നഗരത്തെ തെരഞ്ഞെടുക്കുക എന്ന പതിവും ഇതിനോടു ചേർന്നുണ്ടായി. വായനയെ സ്നേഹിക്കുക, വായനയിലേക്ക് ആളുകളെ ആകർഷിക്കുക, വായനയുടെ ആസ്വാദ്യത വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്പെയിന്‍കാരെ സംബന്ധിച്ച് ഏപ്രി ല്‍ 23 റോസാപ്പൂദിനമാണ്. സ്നേഹത്തിന്റെ എക്കാലത്തെയും വലിയ അടയാളമായ റോസാപുഷ്പങ്ങള്‍ക്കു വേണ്ടി ഒരു ദിവസം.അന്ന്സ്പെയിനിന്റോസാപ്പൂവിന്റെ നിറവും മണവുമാണ്. അവ പരസ്പരം കൈമാറി സ്പാനിഷ് ജനത സ്നേഹത്തിന് കൂടുതല്‍ മിഴിവും സുഗന്ധവും നല്‍കുന്നു. അതേ ഏപ്രില്‍ 23 നാണ് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മിഗ്വേല്‍ ഡി സെര്‍വാന്റിസിന്റെ
ചരമദിനവും . ‘ഡോണ്‍ ക്വിക്സോട്ടി’ന്റെ രചയിതാവെന്ന നിലയില്‍ സെര്‍വാന്റിസിന് ലോകമെമ്പാടും ആരാധകരുണ്ട്. 1930ല്‍ സ്പെയിന്‍കാര്‍ ഒരു തീരു മാനമെടുത്തു. സെര്‍വാന്റിസിനോടുള്ള ആദരസൂചകമായും അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തു ന്നതിനായും എല്ലാ ഏപ്രില്‍ 23നും പൂക്കള്‍ക്കൊപ്പം പുസ്തങ്ങള്‍കൂടി പരസ്പരം കൈമാറാം എന്നതായിരുന്നു ആ തീരു മാനം.അന്നു മുതല്‍ പൂക്കളുടെ സുഗന്ധത്തോടൊപ്പം
പുസ്തകങ്ങളുടെ പുതുമണവും ചേര്‍ത്ത് ഏപ്രി ല്‍ 23 നെ സ്പാനിഷ് ജനത ഏറെ അര്‍ത്ഥപൂര്‍ണമാക്കി.അങ്ങനെ ഏപ്രില്‍ 23 സ്പെയിനില്‍ റോസാപ്പൂക്കളുടെയും പുസ്തകങ്ങളുടെയും ദിവസമായി മാറി. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം പുസ്തകങ്ങള്‍ക്കായി ഒരു ദിനം വേണമെന്ന ചിന്ത വന്നപ്പോള്‍, യുനെസ്കോ രണ്ടാമതൊരു ആലോചനപോലുമില്ലാതെ ഈ ദിവസത്തെത്തന്നെ ലോക പുസ്തകദിനമായി പ്രഖ്യാപിച്ചു. അങ്ങനെ 1995 മുതല്‍ ഏപ്രി ല്‍ 23നെ ലോകം, പുസ്തകദിനമായി ആചരിച്ചുതുടങ്ങി. ഈ ദിവസത്തെ തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണവുമുണ്ട്. സെര്‍വാന്റിസിനെ കൂടാതെ വില്യം ഷേക്സ്പിയര്‍, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനവും അന്നാണ്. വിശ്വസാഹിത്യത്തിലെ അതികായന്മാരായ ഈ മൂന്ന് മഹാപ്ര തിഭകളോടുമുള്ള ആദരസൂചകമായിട്ടാണ് ഏപ്രി ല്‍ 23നെ ലോകപുസ്തകദിനമായി ആചരിക്കാന്‍ യുനെസ്കോ തീരുമാനിച്ചത്. ”പുസ്തകവായന പ്രോത്സാഹിപ്പിക്കു ന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം പുസ്തകവിതരണമാണ്. പുസ്തകവിതരണം പ്രോത്സാഹിപ്പിക്കാന്‍ പുസ്തകദിനം ആചരിക്കണം”- -ഈ മുദ്രാവാക്യം ഉയര്‍ത്തിയാണ് 1995ല്‍ പുസ്തകദിനം ആചരിക്കുന്നതിനുള്ള ആഹ്വാനം ലോകജനതയ്ക്ക് നല്‍കിയത്. വായനയുടെയും പുസ്തകത്തിന്റെയും പ്രാധാന്യത്തെ ജനങ്ങളിലെത്തിക്കുന്നതിനായി 2001 മുതല്‍ ‘പുസ്തക തലസ്ഥാന’ പദ്ധതികൂടി യുനെസ്കോ നടപ്പിലാക്കി. പുസ്തകദിനമായ വായനാശീലം വളര്‍ത്തുന്നതിന് നല്‍കുന്ന സംഭാവനകള്‍, പുസ്തകപ്രസാധകര്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങളും അവസരങ്ങളും , സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ ആവിഷ്കരിക്കു ന്ന പദ്ധതികള്‍ എന്നിവയെല്ലാം വിലയിരു ത്തിയാണ്തെരഞ്ഞെടുപ്പ്. അങ്ങനെ ആദ്യമായി ‘ലോക പുസ്തക തലസ്ഥാനം’ എന്ന പദവി ലഭിക്കുന്നതും സ്പെയിനിലെ ഒരു നഗരത്തിനാണ്. മാഡ്രിഡാണ് ആ പദവിയിലെത്തുന്ന ആദ്യ നഗരം. 2023 ല്‍ ഘാനയിലെ അക്രയും 2024 ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗുമാണ് പുസ്തക തലസ്ഥാന നഗരങ്ങള്‍. 2003 ല്‍ ന്യൂഡല്‍ഹിയിലൂടെ ഇന്ത്യയും ഈ പദവി സ്വന്തമാക്കിയിരുന്നു .
പുസ്തകങ്ങള്‍ക്കും പുസ്തകവായനയ്ക്കും വന്‍ ഭീഷണി ഉയരുന്ന കാലത്താണ് നാം ജീവിക്കുന്നത്.വായനയുടെ ലോകം വളരുമ്പോഴും പുസ്തകവായനയുടെ ലോകം വല്ലാതെ ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്തൊക്കെയാണെങ്കിലും പുസ്തകങ്ങളുടെ പഴയ ഗ്ലാമര്‍ ഇന്നില്ല. വായിക്കുന്നവരുടെ എണ്ണംതന്നെ നന്നായി കുറഞ്ഞു. വായിക്കുന്നവരാകട്ടെ പതുക്കെ പതുക്കെ ഇ-വായനയിലേക്ക്കൂടുമാറിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വായനക്കാരാണ് പുതുതലമുറയില്‍ ഭൂരിഭാഗവും. ഇത്തരം ഇമാധ്യമങ്ങളിലൂടെ എഴുതപ്പെടുന്ന കവിതകള്‍ക്കും കഥകള്‍ക്കും നല്ല വായനക്കാരെയും കിട്ടുന്നുണ്ട്. ഫേസ്ബുക്കിലൂടെയും മറ്റും സീരിയലൈസ് ചെയ്ത് വൈറലായ നോവലുകളും അനുഭവക്കുറിപ്പുകളുമൊക്കെ, പിന്നീട് പുസ്തകങ്ങളായിവന്ന് നന്നായി വിറ്റഴിക്കപ്പെട്ട ചരിത്രം , നമ്മുടെ കൊച്ചുമലയാളത്തില്‍പ്പോലുമുണ്ട്. മാറുന്ന വായനയുടെ തെളിവുകളാണ് ഇതെല്ലാം. വായനയുടെ ഈ മാറ്റത്തിനനുസരിച്ച് പുസ്തകങ്ങളും ചുവടുമാറ്റിത്തുടങ്ങി. ഇ വായനയുടെ കാലത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ ഇപുസ്തകങ്ങളും കൂടിയേകഴിയൂ . അതു കൊണ്ടുതന്നെ ഇന്ന് പുസ്തകങ്ങളുടെ കിന്റില്‍ എഡിഷനും പുറത്തിറക്കാറുണ്ട്. ഒരു കിന്റില്‍ ഉപകരണത്തിലോ കിന്റില്‍ ആപ്പിലോ വായിക്കാന്‍ കഴിയുന്ന പുസ്തകത്തിന്റെ ഇലക്ട്രോണിക് പതിപ്പാണ് കിന്റില്‍ പതിപ്പ്. ഇത് ഡൌണ്‍ലോഡ്ചെയ്യാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ ഫയലാണ്. കമ്പ്യൂട്ടറിലൂടെയോ,ഫോണിലൂടെയോ, ടാബിലൂടെയോ ഒക്കെ വായിക്കാന്‍ പറ്റും , ഖസാക്കിന്റെ ഇതിഹാസം, ഒരു ദേശത്തിന്റെ കഥ, ആടുജീവിതം തുടങ്ങിയ കൃതികളുടെയൊക്കെ കിന്റില്‍ എഡിഷനും ഇപ്പോള്‍ ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. അച്ചടിച്ച പുസ്തകങ്ങളേക്കാള്‍ വിലയില്‍ നല്ല കുറവുണ്ടെന്നതും വായനക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. പുസ്തകങ്ങള്‍ക്കും പുസ്തകവായനയ്ക്കും വെല്ലുവിളി നേരിടുന്ന കാലം എന്ന് പറയുമ്പോഴും പുസ്തക-പ്രസാധകരുടെ എണ്ണം കേരളത്തില്‍ പെരുകിവരുന്നു എന്നത് വലിയ കൗതുകവും പ്രതീക്ഷയും ഉയര്‍ത്തുന്ന കാര്യമാണ്. വളരെ സജീവമായി നില്‍ക്കുന്ന,ചെറുതും വലുതുമായ നൂറോളം പ്രസാധകരെങ്കിലും കേരളത്തിലുണ്ട്. ഇവരുടെയെല്ലാം നിരവധി പുസ്തകങ്ങളാണ് ദിവസേനയെന്നോണം പുറത്തിറങ്ങുന്നത്. അവ ധാരാളമായി വിറ്റഴിക്കപ്പെടുന്നുമുണ്ട്. ഇപ്രകാരം പുറത്തിറങ്ങി, വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങള്‍ വായിക്കപ്പെടുന്നുണ്ടോ എന്നിടത്താണ്പ്രശ്നം. സാമുവല്‍ ബട്ലര്‍ പറഞ്ഞിട്ടുണ്ട്: ”പുസ്തകങ്ങള്‍ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളില്‍നിന്നും പുറത്തെടുത്ത്
വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക്മോചനം ലഭിക്കുന്നത്”.