കിഴക്ക് സഹ്യപര്‍വ്വതത്തിനും പടിഞ്ഞാറ് സിന്ധു സാഗരത്തിനുമിടയില്‍ കിടക്കുന്ന കേരളം നാല്‍പ്പത്തിനാല് നദികളാലും നിരവധി വലുതും ചെറുതുമായ കായലുകളാലും ജലസമൃദ്ധമായ ഒരു ഭൂപ്രദേശമായതിനാല്‍ എവിടെയും ഹരിതസമൃദ്ധമായാണ് കാണപ്പെടുന്നത്. സമശീതോഷ്ണ കാലാവസ്ഥയുടെ ആനുകൂല്യം കേരളത്തെ ജീവിതാനുകുല സുന്ദര ഭൂമിയാക്കി മാറ്റി. രണ്ട് മഴക്കാലവും ഒരു വേനല്‍ക്കാലവും ചേരുന്ന കേരളത്തിന്റെ കാലാവസ്ഥ ഇവിടുത്തെ കൃഷിയേയും ജീവിത വരുമാനത്തെയും നിര്‍ണ്ണായകമായി സ്വാധീനിച്ചിരുന്നു. എന്നാല്‍ ആഗോള കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ഋതു ചക്രത്തെ ബാധിച്ചപ്പോള്‍ കേരളവും അതിന്റെ തിക്തഫലങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. വ്യാവസായിക വിപ്ലവത്തോടെ ലോകം മുഴുവന്‍ ആരംഭിച്ച അനിയന്ത്രിത പ്രകൃതി ചൂഷണം ഭൂമിയിലെ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനു വരെ ഭീഷണിയാകാവുന്ന പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമായിരിക്കുകയാണ്. പാരിസ്ഥിതിക പ്രതിസന്ധികള്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുകയും ജീവനേയും സ്വത്തിനേയും വരെ ബാധിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തിരിക്കുന്നു. അമിതമായ പ്രകൃതി ചൂഷണവും വ്യവസായവല്‍ക്കരണവും മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം ഹരിത ഗൃഹ വാതകങ്ങളുടെ ആധിക്യമാണ്. വന്‍ശക്തി രാഷ്ട്രങ്ങളെല്ലാം പെട്രോളിയം ഉല്‍പ്പന്നങ്ങളും കല്‍ക്കരിയുമടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുവാനും സൗരോര്‍ജ്ജം പോലുള്ള പ്രകൃതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ്. അനാവൃഷ്ടിയും അതിവൃഷ്ടിയും ലോകത്തെങ്ങും പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കേരളം കടുത്ത വേനലില്‍ ചുട്ടുപൊള്ളുമ്പോള്‍ സൗദി അറേബ്യയടക്കമുള്ള മരുഭൂമി രാജ്യങ്ങളില്‍ അപ്രതീക്ഷിതമായ അതിവൃഷ്ടി കൊണ്ടുള്ള കെടുതികള്‍ നടമാടുകയാണ്. കാലം തെറ്റി പെയ്ത മഴയില്‍ ഒമാനില്‍ മാത്രം 18 പേരാണ് കൊല്ലപ്പെട്ടത്. സൗദി അടക്കമുള്ള മരുഭൂമിനാടുകളില്‍ വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. യു.എ.ഇയില്‍ 24 മണിക്കൂറിനിടയില്‍ 254 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. അതായത് ഒരു വര്‍ഷം ആകെ ലഭിക്കുന്നതിനേക്കാള്‍ മഴ 24 മണിക്കൂറിനിടയില്‍ പെയ്‌തൊഴിഞ്ഞു. പതിനായിരക്കണക്കിന് വാഹനങ്ങള്‍ വെള്ളം കയറി നശിക്കുകയും എമിറേറ്റുകള്‍ തമ്മിലുള്ള ഗതാഗതം സമ്പൂര്‍ണ്ണമായി നിലച്ചുപോകുകയും ചെയ്തു.
ആഗോള താപനില കുത്തനെ ഉയര്‍ത്തിയ എല്‍നീനോ പ്രതിഭാസം പിന്‍വാങ്ങിത്തുടങ്ങിയതിനാല്‍ ഭൂമധ്യരേഖാ പ്രദേശത്തെ പസഫിക് സമുദ്രം തണുത്തു തുടങ്ങിയിട്ടുണ്ട്.ഇത് എല്‍നീനോയ്ക്ക് വിപരീതസ്വഭാവമുള്ള ലാനിന എന്ന പ്രതിഭാസത്തിന് കാരണമാകാമെന്നും അതിനോടനുബന്ധിച്ച് നിരവധി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ പ്രവചിക്കുന്നു. തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളില്‍ 2022 ല്‍ മാത്രം ലോകത്തുണ്ടായ നാശനഷ്ടങ്ങള്‍ 28000 കോടി രൂപയുടേതാണ്. യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം, മ്യാന്‍മറിലുണ്ടായ നര്‍ഗീസ് ചുഴലിക്കാറ്റ്, സോമാലിയയിലുണ്ടായ വരള്‍ച്ച എന്നിവയൊക്കെ ലോകവ്യാപകമായുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ ചെറിയ ചിത്രം വരച്ചുകാട്ടുന്നു. വ്യവസായ മാലിന്യമായ ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറംതള്ളലില്‍ ഭൂമിയിലുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധികള്‍ ചില്ലറയല്ല. ഹരിതഗൃഹ വാതകങ്ങളോട് പൊരുതാന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് സര്‍വ്വസാധാരണക്കാരനും ചെയ്യാവുന്ന പ്രതിവിധി. എന്നാല്‍ മലയാളികള്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നില്ല എന്നു മാത്രമല്ല സമൃദ്ധമായ നമ്മുടെ ജൈവ വൈവിദ്ധ്യങ്ങള്‍ കുടിപാര്‍ക്കുന്ന വനങ്ങളെ വെട്ടി വെളിപ്പിക്കുകയും തീയിട്ട് വനഭൂമി കൈയേറുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി തുലാമഴ ഏതാണ്ട് നിലച്ച മട്ടാണ്. കാലവര്‍ഷമാകട്ടെ കൃത്യമായി എത്തുന്നില്ലെന്നു മാത്രമല്ല എത്തുമ്പോള്‍ അതിവൃഷ്ടി കൊണ്ട് ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്തിന്റെ ദൈര്‍ഘ്യം കൂടി വരുന്നു എന്നു മാത്രമല്ല താപനില മരുഭൂമികളിലേതിനു സമാനമായി ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നതാണ് അവസ്ഥ. വനനശീകരണം മൂലവും ജലദൗര്‍ലഭ്യം മൂലവും വന്യമൃഗങ്ങള്‍ നാട്ടിലും നഗരത്തിലും വരെ എത്തി തുടങ്ങിയിരിക്കുന്നു. ഏപ്രില്‍ 6 ന് പാലക്കാട് താപനില 41.5 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നിരുന്നു. കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിലൊക്കെ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. വരള്‍ച്ചയും കാട്ടുതീയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് മാത്രമല്ല കേരളത്തില്‍ കാട്ടുതീ വര്‍ദ്ധിക്കുന്നത്. വേനലിന്റെ മറവില്‍ ഭൂമാഫിയകളും മറ്റും കാടിന് തീയിടുന്ന പ്രവണതയും ഇവിടെ ഏറിവരുകയാണ്. കേരളം നേരിടുന്ന പ്രകൃതിദുരന്തങ്ങളുടെ പരിഹാരമാവേണ്ട കാടുകളാണ് ചുട്ടുചാമ്പലാക്കുന്നത്.
വേള്‍ഡ് മിറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 1970 മുതല്‍ തീവ്ര കാലാവസ്ഥാ ദുരന്തങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് ഏഴിരട്ടി വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളുടെ സ്വന്തം നാടായി കേരളം മാറിയിട്ട് അധികം കാലമായിട്ടില്ല. കിഴക്ക് സഹ്യപര്‍വ്വതം മുതല്‍ പടിഞ്ഞാറ് കടലോളം ചരിഞ്ഞു കിടക്കുന്ന കേരളത്തിന്റെ ഭൂഘടന പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ആവര്‍ത്തിച്ചു വരുന്ന കടുത്ത വേനല്‍ ഭൂഗര്‍ഭ ജലനിരപ്പിനെപ്പോലും ബാധിച്ചു തുടങ്ങിയിരിക്കുന്നു. 2011-ലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കേരളീയര്‍ പുച്ഛിച്ച് തള്ളിയതോടെ പ്രകൃതിദുരന്തങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച് നല്‍കുകയാണ് ചെയ്തത്. ഇന്ത്യ മീറ്റിയറോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരീക്ഷണപ്രകാരം കേരളത്തിന്റെ പടിഞ്ഞാറന്‍ കടലില്‍ 2001 മുതല്‍ 2019 വരെ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ എണ്ണം 52% വര്‍ദ്ധിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദങ്ങള്‍ കൊടുങ്കാറ്റായും പേമാരിയായും കേരളത്തില്‍ നാശം വിതച്ച് തുടങ്ങിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അതിവൃഷ്ടിയും കടുത്ത വേനലും ഉണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങള്‍ കൊണ്ട് കേരളീയര്‍ പൊറുതിമുട്ടിത്തുടങ്ങിയിരിക്കുന്നു. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ പരിസ്ഥിതി സൗഹൃദ ജീവിതരീതി കൊണ്ട് മാത്രമേ കഴിയു. അതിന് നാം തയ്യാറാകുന്നില്ലെങ്കില്‍ വരള്‍ച്ചമൂലം നശിച്ച സിന്ധു നദീതട നാഗരികതയുടെ ഗതിയാവും കേരളത്തെയും കാത്തിരിക്കുന്നത്. ഒരുകാലത്ത് പുഷ്‌ക്കലമായിരുന്ന സിറിയയിലെ അക്കാഡിയന്‍ സാമ്രാജ്യം, മായന്‍ സാമ്രാജ്യം, ചൈനയിലെ ടാങ് സാമ്രാജ്യം, മിങ് സാമ്രാജ്യം, കംബോഡിയയിലെ ഖ്മര്‍ സാമ്രാജ്യം തുടങ്ങിയവയൊക്കെ മണ്‍മറഞ്ഞുപോയത് തീവ്ര വരള്‍ച്ചമൂലമായിരുന്നെന്ന് നാം ഓര്‍മ്മിക്കുന്നത് നല്ലതാണ്.