2025 നവംബര്‍ 10ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ വിഭാഗമാണെന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ കണ്ടെത്തല്‍ വളരെ ഗൗരവമര്‍ഹിക്കുന്ന ഒന്നാണ്. പതിനൊന്നു പേര്‍ കൊല്ലപ്പെട്ട ഈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്, അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ വാദങ്ങള്‍ ശരിവെക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ ‘അനലിറ്റിക്കല്‍ സ്‌പ്പോര്‍ട്ട് ആന്റ് സാങ്ഷന്‍സ് മോണിറ്ററിംഗ് ടീമി’ന്റെ പുതിയ റിപ്പോര്‍ട്ട്. ‘അല്‍-ഖ്വയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ് കോണ്ടിനന്റ്’ എന്ന ഭീകര സംഘടന ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രവര്‍ത്തന ശൃംഖല വിപുലീകരിക്കാന്‍ അവര്‍ ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണ – കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നല്ല വേരോട്ടമുള്ള ഈ സംഘടന ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിച്ചു വരുന്നുണ്ട്. മുമ്പ് വലിയ ഗ്രൂപ്പുകളായി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടനയില്‍ പെട്ട ഭീകരര്‍ ഇപ്പോള്‍ ചെറിയ സെല്ലുകളായി പിരിഞ്ഞ് കൂടുതല്‍ സാമ്പത്തിക, സാങ്കേതിക ശൃംഖലകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കാനുള്ള ഇവരുടെ ശേഷിയുടെ ഏറ്റവും വ്യക്തമായ തെളിവാണ് ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണമെന്നും യു.എന്‍. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ചെങ്കോട്ട ഭീകരാക്രമണത്തിന്റെ പിന്നിലെ സൂത്രധാരന്‍ ഹരിയാനയിലെ ഫരീദാബാദ് അല്‍-ഫലാഹ് സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ഉമര്‍ ഉന്‍ നബിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യൂണ്ടായ് ഐ 20 കാറുമായി ചെങ്കോട്ടയ്ക്കു സമീപം ചാവേറായി എത്തിയ ഇയാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഡോക്ടര്‍മാരുടെ ഒരു ടീമാണ് ഈ ആക്രമണം ആസൂത്രണം ചെയ്തത് എന്ന വാര്‍ത്ത നാടിനെ നടുക്കുന്നതായിരുന്നു. ദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ടവരല്ല മറിച്ച്, ഉന്നത വിദ്യാഭ്യാസവും സാമ്പത്തികശേഷിയുമുള്ളവരാണ് ഇത്തരം ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്ന കാര്യം ആശങ്കാജനകമാണ്. പാകിസ്ഥാന്‍ പിന്തുണയോടെ അതിര്‍ത്തി കടന്നുവന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ മൂലം നിലച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക ഭീകര സംഘടനകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഇപ്പോഴും സജീവമാണെന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം ലക്ഷ്യമിട്ട് ഐഎസ്‌ഐ ആസൂത്രണം ചെയ്ത വന്‍ഭീകരാക്രമണ പദ്ധതിയാണ് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ തകര്‍ക്കപ്പെട്ടത്. 14 സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡുകളില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 254 ഭീകരരെ അറസ്റ്റു ചെയ്തുവെന്നത് അത്യന്തം ഗൗരവമാര്‍ന്ന സംഗതിയാണ്. തിരുനാവായയില്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ പങ്കെടുത്ത മാഘമഹോത്സവം കഴിഞ്ഞ ഉടനെ മലപ്പുറത്തു നിന്ന് വന്‍ സ്‌ഫോടകശേഖരം പിടികൂടിയ സംഭവവും ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതു തന്നെയാണ്. ഈ സ്‌ഫോടകശേഖരം മാഘമഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളെ ലക്ഷ്യമിട്ട് എത്തിച്ചതാണെന്ന സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരനായ ഹാരിസ് ടി.എ. എന്നയാളെ മഞ്ചേരിയില്‍ നിന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. മാഘമഹോത്സവം കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷം ഫെബ്രുവരി 7 നാണ് സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടിയത്. ചെമ്മാട് – തളപ്പാറ റോഡിലെ ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. 89,600 ഡിറ്റനേറ്റര്‍ സ്റ്റിക്കുകള്‍, 10,500 നോണ്‍-ഇലക്ട്രിക് ഷോക്ക് ട്യൂബുകള്‍ എന്നിവ ഉള്‍പ്പെട്ട വന്‍സ്‌ഫോടകശേഖരം എന്തിനുവേണ്ടി മലപ്പുറം ജില്ലയില്‍ എത്തിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ അന്വേഷണം നടത്തി സത്യം ജനങ്ങളെ അറിയിക്കാത്ത സാചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ബലപ്പെടുകയേ ഉള്ളൂ.
ഇസ്ലാമിക ഭീകര സഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ ഒരു സാഹചര്യമാണ് കേരളം, കര്‍ണാടക തുടങ്ങിയ കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലുള്ളതെന്ന് പൊതുവെ കരുതപ്പെടുന്നുണ്ട്. തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് നല്ല വളക്കൂറുള്ള ഈ സംസ്ഥാനങ്ങളില്‍ മുസ്ലീം പ്രീണനത്തിന്റെ ഭാഗമായി ഇവരോട് മൃദുസമീപനമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തില്‍ അധികാരത്തിലിരുന്ന പിണറായി സര്‍ക്കാരും മുസ്ലീം തീവ്രവാദ സംഘടനകളോട് ഇതേ സമീപനമാണ് കൈക്കൊണ്ടിരുന്നത്. കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമായി മാറാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. കേരളത്തിലെ ചില വ്യക്തികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന കാര്യം മുമ്പു തന്നെ ചില കേസുകളില്‍ വ്യക്തമായതാണ്. ഐ.എസ്സുമായും പാകിസ്ഥാനുമായും ബന്ധം പുലര്‍ത്തിയിരുന്ന രണ്ടുപേര്‍ കര്‍ണ്ണാടകയില്‍ നിന്ന് ഈയിടെ എ.ടി.എസ്സിന്റെ പിടിയിലായിട്ടുണ്ട്. കല്‍ബുര്‍ഗിയിലെ ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ബീഫ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് സമീര്‍, സല്‍മാന്‍ എന്നിവരെ ഉത്തരപ്രദേശ് എ.ടി.എസ്. സംഘമാണ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടിയത്.
ഈയിടെ ചാരവൃത്തിയുടെ പേരില്‍ ബംഗാളില്‍ നിന്ന് പാകിസ്ഥാന്‍ പൗരനെന്നു സംശയിക്കുന്ന ഒരാളെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വടക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലെ ബംഗ്ലാദേശ് അതിര്‍ത്തിക്കു സമീപം വെച്ചാണ് പശ്ചിമ ബംഗാള്‍ പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) റാണ റൗഫ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. 2012ല്‍ നേപ്പാള്‍ വഴിയാണ് ഇയാള്‍ ഇന്ത്യയില്‍ പ്രവേശിച്ചതെന്നും അന്നു മുതല്‍ ഇന്ത്യന്‍ കരസേനാ – റെയില്‍വെ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ ഇയാള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും എസ്.ടി.എഫ്. അഭിഭാഷകര്‍ ബരാസത്ത് കോടതിയെ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെയും റെയില്‍വെയുടെയും നീക്കങ്ങളെ കുറിച്ചുള്ള അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്കു ഖാലിദ് കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ഇയാളുമായി നേരിട്ട് ബന്ധപ്പെട്ട മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായും വാര്‍ത്തയുണ്ട്.
ഇസ്ലാമിക ഭീകരര്‍ പല രൂപത്തിലും ഭാവത്തിലും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രവര്‍ത്തിച്ചുവരികയാണ്. സാമൂഹ്യമാധ്യമങ്ങളിലും ഇവരുടെ സ്വാധീനം ശക്തമാണ്. ഭീകരവാദത്തിന്റെ ഭീഷണി മനസ്സിലാക്കാതെ, അവരെ താലോലിക്കുന്ന ഭരണകൂടങ്ങളും രാഷ്ട്രീയ കക്ഷികളും ജനങ്ങളെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല. ജമ്മു – കാശ്മീരിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ജമ്മു – കാശ്മീരിന്റെ ഭാരതത്തോടുള്ള സംയോജനം പൂര്‍ത്തിയാക്കിയതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ അവിടെ നിലവിലുണ്ടായിരുന്ന അന്തരീക്ഷത്തെ മാറ്റിയെടുത്തു. അതിര്‍ത്തി കടന്നുവന്ന ഭീകരര്‍ പാകിസ്ഥാന്റെ സഹായത്തോടെ നടത്തിയ ആക്രമണങ്ങള്‍ക്കു അതിര്‍ത്തികടന്നു ചെന്നു തന്നെ മറുപടി കൊടുത്ത ഭാരതത്തിന്റെ നടപടി ലോകം അംഗീകരിച്ചതാണ്. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഭീകരവാദ വിരുദ്ധ നടപടികളുടെ ചുവടുപിടിച്ചുകൊണ്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ഭീകരപ്രവര്‍ത്തനങ്ങളുടെ അടിവേരറുക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.




















