കേരളത്തിലെ നഷ്ടത്തിലോടുന്ന രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തിന് ശേഷം അധികാരമേറ്റ വി.ഡി. സതീശന്‍ സര്‍ക്കാര്‍ അഭിമാനപുരസ്സരം അവതരിപ്പിച്ച പദ്ധതിയാണ് പ്രിയദര്‍ശിനി സ്ത്രീസൗജന്യയാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങളോട് ഒരു വിടുവാക്ക് പറഞ്ഞുപോയതിന്റെ ദുരഭിമാനവും അധികാരത്തിലെത്തി അത് നടപ്പിലാക്കിയില്ലെങ്കില്‍ സമരം മാത്രം ചെയ്യാനറിയാവുന്ന പ്രതിപക്ഷം അത് മുതലെടുത്ത് തീപ്പന്തവുമായി ഇറങ്ങിതിരിക്കുമെന്ന ഭയവുമാണ് ഈ പദ്ധതി അധികാരമേറ്റ ആദ്യനാളില്‍ തന്നെ നടപ്പിലാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഓഡിറ്റും കാര്യങ്ങളുമൊന്നും കൃത്യമായി നടക്കുന്നില്ലെങ്കിലും അഴിമതി കൃത്യമായി നടക്കുന്ന ഒരു സ്ഥാപനമാണ് കെഎസ്ആര്‍ടിസി. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന മട്ടില്‍ നടക്കുന്ന ഈ സ്ഥാപനത്തെയാണ് ഇത്തരം ഒരു നാടകത്തിന് വേദിയാക്കി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ഓര്‍ഡിനറി, എല്‍എസ്, ടി.ടി. ബസ്സുകളിലാണ് പ്രിയദര്‍ശിനി പദ്ധതി നടപ്പിലുള്ളത്. എഫ് എന്ന അക്ഷരം കാണുന്ന ബസ്സുകളില്‍ ഫ്രീ ആണെന്ന് കരുതി കയറരുത് എന്നാണ് വകുപ്പ് മന്ത്രിയുടെ സ്ത്രീകളോടുള്ള ഉപദേശം. ഫാസ്റ്റ് എന്ന ശ്രേണിയില്‍ വരുന്ന ഒരു ബസ്സിലും സൗജന്യയാത്ര തരപ്പെടില്ല എന്ന് സാരം.
സ്ത്രീയാത്രക്കാര്‍ക്ക് നല്‍കുന്ന ഫ്രീ ടിക്കറ്റിന്റെ കണക്കുകള്‍ കൃത്യമായി നല്‍കിയാല്‍ പണം സര്‍ക്കാര്‍ നല്‍കാം എന്നതാണ് വ്യവസ്ഥ. ആ ഉറപ്പിലാണ് കെഎസ്ആര്‍ടിസി ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. പണം കൃത്യമായി കണക്കാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. എന്നാല്‍ പണം സര്‍ക്കാര്‍ നല്‍കുമോ എന്ന് കണ്ടറിയണം. അവസാനം ഇതും ഒരു നഷ്ടമായി കണക്കില്‍പ്പെടുത്തി കെഎസ്ആര്‍ടിസിയുടെ ഇപ്പോഴുള്ള ആസ്തികള്‍ മുഴുവന്‍ വിറ്റ് തുലച്ച് അല്ലെങ്കില്‍ തന്നെ കടക്കെണിയില്‍ നിന്ന് കരകയറാത്ത ആ സ്ഥാപനത്തെ സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുമോ എന്നും ചോദ്യമാണ്. ഉത്തരം നല്‍കേണ്ടത് കാലമാണ്. കെഎസ്ആര്‍ടിസിയുടെ ആസ്തി വളരെ കൂടുതലാണ്. അതില്‍ പലര്‍ക്കും നോട്ടവുമുണ്ട് എന്നതാണ് സത്യം.
പ്രിയദര്‍ശിനി പദ്ധതി കാരണം വയറ്റത്തടി ലഭിച്ച പ്രധാന വിഭാഗം കേരളത്തിലെ പ്രൈവറ്റ് ബസ്സ് ജീവനക്കാരും മുതലാളിമാരുമാണ്. കഷ്ടമെന്നല്ലാതെ അവരുടെ അവസ്ഥ പറയാനില്ല. സ്ത്രീയാത്രക്കാര്‍ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞ അവസ്ഥയില്‍ വരുമാനം ശോഷിച്ച് പലരും സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കയാണ്. കണക്കെടുപ്പ് നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ ചിത്രം പുറത്ത് വരൂ. കെഎസ്ആര്‍ടിസിയ്ക്ക് നല്‍കുന്ന പണം തങ്ങള്‍ക്ക് നല്‍കിയാല്‍ പ്രിയദര്‍ശിനി പദ്ധതി പ്രൈവറ്റ് ബസ്സിലും നടപ്പില്‍ വരുത്താമെന്ന് പറഞ്ഞെങ്കിലും കെഎസ്ആര്‍ടിസിയ്ക്ക് മാത്രമേ പണം നല്‍കൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഏതായാലും ഈ സൗജന്യയാത്രാ പരിപാടി നടുവൊടിച്ചവരില്‍ ഒന്നാംസ്ഥാനത്ത് പ്രൈവറ്റ് ബസ്സ് മുതലാളിമാരും ജീവനക്കാരുമാണെന്നതില്‍ സംശയമില്ല.
ഞങ്ങള്‍ വലിയ കാര്യമാണ് ചെയ്യുന്നതെന്ന ഭാവം കെഎസ്ആര്‍ടിസിയ്ക്കുമുണ്ട്. സ്ത്രീ സൗജന്യ യാത്രാ പദ്ധതി തീര്‍ത്തും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്നിരിക്കെ കെഎസ്ആര്‍ടിസിയാണ് സൗജന്യം നല്‍കുന്നതെന്ന ധാരണ മിക്ക കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുമുണ്ട്. സ്ത്രീ യാത്രക്കാരോട് ചില ജീവനക്കാര്‍ നടത്തുന്ന വാക് പ്രയോഗം അതിന് ഉദാഹരണമാണ്. വീട്ടിലെ സ്ത്രീകളും പെണ്‍കുട്ടികളും സൗജന്യമായി യാത്രചെയ്യുമ്പോള്‍ അവര്‍ക്കൊപ്പം ഇരിക്കാന്‍ പോയിട്ട് ഒന്ന് സൗകര്യമായി നില്‍ക്കാന്‍ പോലും സാധിക്കാതെ യാത്ര ചെയ്യേണ്ടിവരുന്ന ഗതികേടിലാണ് മിക്ക കുടുംബങ്ങളിലെയും പുരുഷവര്‍ഗ്ഗം. മുത്തശ്ശിമാര്‍ വരെ മനസ്സില്ലാ മനസ്സോടെ കെഎസ്ആര്‍ടിസിക്ക് കാത്തുനില്‍ക്കുന്ന കാഴ്ച ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ബസ്സ് സ്റ്റാന്റിലും സജീവ സ്ത്രീ സാന്നിധ്യമാണ്. സര്‍വ്വീസിനൊപ്പം ബഡ്ജറ്റ് ടൂറിസമെന്ന ഓമനപ്പേരില്‍ കേരളം മുഴുവന്‍ ടൂര്‍ സംഘടിപ്പിക്കുന്ന കെഎസ്ആര്‍ടിസിയില്‍ ഒരു സൗജന്യ പ്രിയദര്‍ശിനി ടൂര്‍ പരിപാടി നടത്താന്‍ യത്‌നിക്കുന്നവരും കുറവല്ല. രണ്ടും മൂന്നും ബസ്സുകള്‍ മാറി കയറിയാലും കാശ് ചെലവില്ലാതെ ടൂറ് എങ്ങിനെ നടത്താമെന്ന് ഉപദേശിക്കുന്ന സ്ത്രീ ഗ്രൂപ്പുകളും രംഗത്തുണ്ട് എന്നാണറിവ്. ബസ്സിലെ കണ്ടക്ടര്‍ സീറ്റ് ഉള്‍പ്പെടെ 52 സീറ്റുകളും കയ്യടക്കി ചെറുപ്പക്കാരികളായ സ്ത്രീകള്‍ മൊബൈല്‍ ഫോണില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ അംഗപരിമിതരും മുതിര്‍ന്ന പൗരന്മാരും കാഴ്ചപരിമിതരും പടിയ്ക്ക് പുറത്ത് നില്‍ക്കുകയേ തരമുള്ളൂ. അവരെ കാണാന്‍ ആളില്ലാത്ത അവസ്ഥയാണ്.
ഒരു രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി സൗജന്യമായി നല്‍കാമെന്ന് പരസ്യം കൊടുത്ത കടയുടമയെ ഉദ്ഘാടനദിവസം തന്നെ കെട്ടുകെട്ടിച്ച പാരമ്പര്യമുള്ള ജനതയെയാണ് സൗജന്യയാത്ര നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. എന്തെങ്കിലും സൗജന്യമായി ലഭിക്കുമെങ്കില്‍ അത് വാങ്ങിക്കാതെ സ്വസ്ഥതയില്ലെന്ന് കരുതുന്ന മാനസികാവസ്ഥയാണ് 90% ജനങ്ങള്‍ക്കുമുള്ളത്. പ്രിയദര്‍ശിനി പദ്ധതി അവര്‍ ആഘോഷിക്കുമെന്നുറപ്പാണ്.
ഇനി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ – ഡ്രൈവര്‍ ജീവനക്കാരുടെ ഗതികേട് കൂടി പറയേണ്ടതാണ്. സൗജന്യയാത്രാ ബസ്സില്‍ മിക്ക ട്രിപ്പുകളിലും നൂറിനും നൂറ്റിരുപതിനും ഇടയിലാണ് യാത്രക്കാര്‍. അവര്‍ക്കെല്ലാവര്‍ക്കും ടിക്കറ്റ് നല്‍കാന്‍ പോയിട്ട് അവര്‍ക്കിടയിലൂടെ ഒന്ന് നടന്നു നീങ്ങാന്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് പോലും വിഷമമാണ്. 3-4 മണിക്കൂര്‍ നീളുന്ന ഓരോ ട്രിപ്പിലും ഒരു മിനിട്ട് പോലും ഇരിക്കാനോ വിശ്രമിക്കാനോ പറ്റാത്ത അവസ്ഥ. ശാരീരിക-മാനസിക ക്ലേശങ്ങള്‍ വേറെ. യാത്രക്കാരികളില്‍ പലരും ഫ്രീ ആണ് യാത്ര എന്ന ചിന്തയില്‍ ടിക്കറ്റ് എടുക്കാതെ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കും. ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനയ്ക്ക് കയറിയാല്‍ ശിക്ഷാനടപടികള്‍ കണ്ടക്ടര്‍മാര്‍ക്ക് മാത്രം. വാതില്‍ തുറക്കാനും അടയ്ക്കാനും സാധിക്കാത്ത അവസ്ഥ. അധികമുള്ള യാത്രക്കാരെ കയറ്റാതെ പോകാനും പറ്റില്ല. നിയമ തടസ്സങ്ങള്‍ വേറെ. അങ്ങനെ നീളുന്നു കണ്ടക്ടര്‍മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. ഒപ്പം കൃത്യസമയത്ത് പല സ്റ്റാന്റുകളിലും എത്താന്‍ പറ്റാതെ സ്റ്റോപ്പുകളില്‍ പല തവണ നിര്‍ത്തിയിട്ട് സര്‍വ്വീസ് നടത്തേണ്ടി വരുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ, പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വ്വഹിക്കാന്‍ പറ്റാത്ത വിഷമാവസ്ഥയിലാണത്രെ ജീവനക്കാര്‍. ഒരു മിനിട്ട് പോലും വിശ്രമമില്ലാതെയുള്ള ജോലി മൂലം ശാരീരിക അവശതകള്‍ വേറെയുമുണ്ട്. ശരിയായ ഫിറ്റ്‌നസ് സര്‍ട്ടഫിക്കറ്റില്ലാത്ത ബസ്സില്‍ 120 യാത്രക്കാരില്‍ കൂടുതല്‍ പേരെ കയറ്റി മലയോര മേഖലകളില്‍ ഉള്‍പ്പെടെ വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവര്‍മാരുടെ മാനസികാവസ്ഥ ഭീകരമാണ്. യാത്രക്കാരുടെ ജീവനും സ്വന്തം ജീവനും ഇവരുടെ മാനസിക സംഘര്‍ഷത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പല കെഎസ്ആര്‍ടിസി ബസ്സുകളുടെയും ഫിറ്റ്‌നസ് അപകടാവസ്ഥയിലുമാണ് എന്നാണറിയുന്നത്.
ഏതായാലും സൗജന്യയാത്ര നല്‍കി കേരളത്തിലെ സ്ത്രീകളെ ഉന്നതിയിലെത്തിക്കാനും അത് വഴി സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാക്കാനും വേണ്ടി പുതിയ സര്‍ക്കാര്‍ ശരിയായ ഗൃഹപാഠം നടത്താതെ നടപ്പിലാക്കിയ ഈ പ്രിയദര്‍ശിനി സ്ത്രീ സൗജന്യയാത്രാപരിപാടിയുടെ ഭാവി കേരളം കാത്തിരുന്ന് കാണേണ്ടി വരും. ഏതായാലും സ്ത്രീയാത്രക്കാരും വീടുകളിലെ സ്ത്രീയാത്രക്കാര്‍ക്ക് സാമ്പത്തികലാഭം നേടുമെന്ന ചിന്തയില്‍ സകലതും സഹിക്കാന്‍ വീടുകളിലെ പുരുഷയാത്രക്കാരും തയ്യാറായ സ്ഥിതിയില്‍ എന്തെല്ലാം നഷ്ടപ്പെട്ടാലും പദ്ധതി പാതി വഴിയില്‍ നിര്‍ത്തി കടന്നു കളയാന്‍ സതീശന്‍ സര്‍ക്കാരിനാവില്ല. ഭരണത്തിലേറി ആദ്യനാളില്‍ നടപ്പിലാക്കിയ ഈ സ്വപ്‌നപദ്ധതി അഞ്ച് വര്‍ഷം തുടര്‍ന്ന് പോകുമ്പോള്‍ അത് ഏത് രൂപത്തിലാവുമെന്ന് കണ്ടറിയേണ്ടതാണ്.



















