ഈ തലക്കെട്ട് വായിക്കുമ്പോള്‍ ‘ഭാരതീയമല്ലാത്തതൊന്നും നമുക്ക് സ്വീകാര്യമല്ലേ’ എന്നൊരു ചോദ്യം വായനക്കാരുടെ മനസ്സില്‍ സ്വാഭാവികമായും ഉയര്‍ന്നുവരും. ഇതിനുള്ള ഉത്തരം നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. ‘ആ നോ ഭദ്രാ: കൃതവോ യന്തു വിശ്വത:’ ഋഗ്വേദത്തിലെ പ്രസിദ്ധമായ ഈ മന്ത്രത്തിന്റെ അര്‍ത്ഥം ‘ലോകത്തിന്റെ ഏത് ഭാഗത്തു നിന്നുമുള്ള നല്ലതും മംഗളകരവുമായ ചിന്തകള്‍ നമ്മിലേക്കു വന്നുചേരട്ടെ’ എന്നാണ്. അതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നു വരുന്ന ആശയങ്ങളും നമുക്ക് സ്വീകരിക്കാം- അത് മംഗളകരവും നമ്മുടെ നന്മക്ക് ഉതകുന്നതുമാണെങ്കില്‍. ഈ കാഴ്ചപ്പാടിലാണ് ജെന്‍ സീ വിഭജനം ഭാരതീയമല്ലെന്ന് പറയേണ്ടി വരുന്നത്. ലോകം മുഴുവന്‍ വ്യാപകമായി പ്രചാരത്തില്‍ വന്നിരിക്കുന്ന ജന്‍ സീ വിഭജനവും മറ്റ് തലമുറ വിഭജനങ്ങളും ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ഉതകുന്നതല്ല. പാശ്ചാത്യ സംസ്‌കാരത്തിന്റെ നിഗൂഢ വഴികളില്‍ നിന്നു രൂപപ്പെട്ട പ്രതിലോമ പദ്ധതിയാണ് ഇത്തരം വിഭജനങ്ങള്‍ക്കു പിന്നിലുള്ളത്.
ചൂഷണത്തില്‍ അധിഷ്ഠിതമായ ഉപഭോഗ സംസ്‌കാരമാണ് എക്കാലവും പാശ്ചാത്യ നാഗരികതയെ മുന്നോട്ടു നയിച്ചിട്ടുള്ളത്. ആധുനിക കാലത്ത് ലോകരാജ്യങ്ങളിലെ തനതു സംസ്‌കൃതിയെ തകര്‍ക്കാനും പുതിയ തലമുറകളെ ഉപഭോഗ സംസ്‌കാരത്തിലധിഷ്ഠിതമായ ജീവിതശൈലിയിലേക്ക് നയിച്ച് പരമാവധി ലാഭം കൊയ്യാനും അവര്‍ കണ്ടെത്തിയ വഴിയാണ് തലമുറകളുടെ വിഭജനം. ഇതുപ്രകാരം 1946നും 1964 നും ഇടയില്‍ ജനിച്ചവര്‍ ബേബി ബൂമേഴ്‌സ്, 1965 നും 1980നും ഇടയിലുള്ളവര്‍ ജനറേഷന്‍ എക്‌സ്, 1981 നും 1996 നും ഇടയിലുള്ളവര്‍ മില്ലേനിയലുകള്‍, 1997നും 2012 നും ഇടയിലുള്ളവര്‍ ജനറേഷന്‍ സെഡ് (ജന്‍ സീ) എന്നിങ്ങനെ വിളിക്കപ്പെട്ടു. 2013 നും 2024 നും ഇടയില്‍ ജനിച്ചവരെ ജന്‍ ആല്‍ഫ എന്നും 2025 നും 2037 നും ഇടയില്‍ ജനിക്കുന്നവരെ ജന്‍ ബീറ്റ എന്നുമാണ് വിളിക്കുന്നത്. ജന്‍ സീ വിഭാഗത്തില്‍ ഇപ്പോത്തെ ടീനേജ്കാര്‍മുതല്‍ മുപ്പതിന്റെ പടിവാതില്‍ക്കല്‍ എത്തിയവര്‍വരെ ഉണ്ടെന്നും അവരാണ് ഇപ്പോള്‍ ലോകഗതിയെ നിയന്ത്രിക്കുന്നതെന്നുമാണ് ഇവരുടെ അവകാശവാദം. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും കണ്ട് വളര്‍ന്നുവന്നവരായതുകൊണ്ട് ഇവര്‍ക്ക് മറ്റു തലമുറകളെ അപേക്ഷിച്ച് സാങ്കേതികമായ അറിവ് കൂടുതലാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.
തലമുറകളുടെ വിടവും അഭിരുചികളിലെ വ്യതിയാനങ്ങളും മുമ്പും ഉണ്ടായിരുന്നെങ്കിലും സംസ്‌കാരത്തിന്റെ പൊതുവായ കൈമാറ്റം കൊണ്ട് ഇവയെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ ലോകത്തിലെ പല രാജ്യങ്ങള്‍ക്കും കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് ഭാരതത്തില്‍ ആത്മീയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുടുംബങ്ങളിലെ സംസ്‌കാരത്തിന്റെ വിനിമയം കൊണ്ട് ഉത്തമവ്യക്തികള്‍ വളര്‍ന്നുവരികയാണ് ചെയ്യുന്നത്. ഇതിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നു വരുന്നത്. പാശ്ചാത്യ സാമൂഹ്യശാസ്ത്ര പണ്ഡിതന്മാരെ ഉപയോഗിച്ച് വന്‍കിട അമേരിക്കന്‍ കമ്പനികളുടെ ബോര്‍ഡ് റൂമുകളില്‍ രൂപം കൊണ്ട തലമുറകളുടെ വിഭജനം ലോകസമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന ഒരു മസ്തിഷ്‌ക്ക പ്രക്ഷാളനത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. പാശ്ചാത്യ ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇതിനു വന്‍തോതില്‍ പ്രചാരം നല്‍കിയത്. അവരെ പിന്തുടരുന്ന ഭാരതത്തിലെ മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിച്ചു. വിവിധ തലമുറകളുടെ മേല്‍ ജനസംഖ്യാപരമായ ഒരു ലേബല്‍ പതിച്ച്, അവര്‍ മൊത്തം ജനസംഖ്യയുടെ എത്ര ശതമാനം വരുമെന്നു കണക്കാക്കി, അവരുടെ അഭിരുചികളെ കുറിച്ച് പൊതുവായ നിഗമനങ്ങള്‍ക്ക് രൂപം നല്‍കി, അവരെ സ്വാധീനിക്കുന്ന ഉല്പന്നങ്ങളുടെ വിപണി പിടിച്ചെടുത്ത് ലാഭം കൊയ്യാനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നത്. അതേസമയം തനത് ദേശീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയും ഇവര്‍ ലക്ഷ്യമിടുന്നു.
ജെന്‍ സീ ഭാരതത്തിന്റെ സാമ്പത്തിക രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുന്ന വിഭാഗമായി മാറിയിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ മൊത്തം ഉപഭോഗച്ചെലവുകളുടെ 43 ശതമാനം ജന്‍ സീയുടെ പങ്കാണത്രെ. ഏകദേശം 25,000 കോടി ഡോളറിന്റെ വിപണിയാണിത്. മുന്‍ തലമുറകളുടേതില്‍ നിന്നു വ്യത്യസ്തമായ താല്പര്യങ്ങളാണ് ഇവര്‍ക്കുള്ളത് എന്നതിനാല്‍ ഇവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഉല്പാദന, വിപണന രീതികള്‍ക്ക് രൂപം നല്‍കാന്‍ കമ്പനികള്‍ ശ്രമിക്കുന്നു. 2035 ആകുമ്പോഴേക്കും ജെന്‍ സീയുടെ സ്വാധീനം രണ്ടു ലക്ഷം കോടി ഡോളര്‍ വരെ എത്തുമെന്ന് ഇവര്‍ കണക്കാക്കുന്നു.
പാശ്ചാത്യ സംസ്‌കാരത്തെ യുവതലമുറയില്‍ അടിച്ചേല്പിച്ച് ഭാരതീയ സംസ്‌കാരത്തില്‍ നിന്ന് അവരെ അകറ്റാനുള്ള ശ്രമം പല മേഖലകളിലും ബോധപൂര്‍വ്വമായി നടക്കുന്നുണ്ട്. ഭാരതീയ യുവതലമുറയാകട്ടെ ശാസ്ത്ര സാങ്കേതിക മേഖലകളിലെല്ലാം ലോകത്ത് ഒരു പടി മുന്നിലാണ്. 2047 ല്‍ വികസിത ഭാരതമാവുക എന്ന നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടു വെച്ച ലക്ഷ്യം ഇപ്പോഴത്തെ യുവതലമുറയുടെ കരുത്തിന്റെ പിന്‍ബലത്തിലാണ് ആവിഷ്‌കൃതമാവാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഭാരതീയ യുവത്വത്തെ സ്വാധീനിക്കാന്‍ പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലും പല മേഖലകളിലും യുവതലമുറയെ വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാക്കി അവരെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. കലാ സാഹിത്യ രംഗങ്ങളില്‍ സാംസ്‌കാരിക വിരുദ്ധ പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നു. ഈ ഓണക്കാലത്ത് കുടുംബചിത്രമായി ആഘോഷിക്കപ്പെട്ട ഒരു മലയാള സിനിമയില്‍ സ്ത്രീകള്‍ മദ്യപിക്കുന്ന രംഗം വരെ ഉള്‍പ്പെടുത്തിയത് ആസൂത്രിതമായി നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായി വേണം കാണാന്‍. ഇതിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക മൂല്യങ്ങളെ വേരോടെ പിഴുതെറിയാന്‍ കമ്പോള ശക്തികള്‍ ശ്രമിക്കുന്നു. തന്ത വൈബ്, തള്ള വൈബ് തുടങ്ങിയ സമാന്തര പദാവലികള്‍ക്ക് പ്രചാരം നല്‍കി യുവതലമുറ സമൂഹത്തില്‍ നിന്ന് വേറിട്ടൊരു വിഭാഗമാണെന്ന് വരുത്തിത്തിര്‍ക്കാന്‍ ശ്രമം നടക്കുന്നു.
ജന്‍ സീ തലമുറയിലെ എഴുപത് ശതമാനം പേരും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണെന്ന യൂനിസെഫിന്റെ പഠനവും ശ്രദ്ധേയമാണ്. ഡിജിറ്റല്‍ ലോകത്തിന്റെ സാങ്കേതിക സൗകര്യങ്ങള്‍ക്കിടയിലും കടുത്ത മാനസിക സമ്മര്‍ദ്ദവും ഏകാന്തതയും അനുഭവിക്കുന്ന തലമുറയായി ജെന്‍ സീ മാറിയെന്നാണ് യൂനിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം, ഏകാന്തത, ഡിജിറ്റല്‍ ലോകത്തെ അസ്ഥിരത, വിശ്വാസ്യക്കുറവ് തുടങ്ങിയവയെല്ലാം ജെന്‍ സീയെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങളാണത്രെ. പാശ്ചാത്യ സംസ്‌കാരത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് യുവതലമുറയ രക്ഷിക്കാന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ ഭാരതീയ കുടുംബ വ്യവസ്ഥയ്ക്കു മാത്രമേ കഴിയൂ എന്ന കാര്യം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. കുടുംബ മൂല്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഭാവിതലമുറയെ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ മാതൃകാപരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയൂ.





















