- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഭാരതത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം സംഭവബഹുലമാണ്. എന്നാല്‍ ഈ ചരിത്രം മുഖ്യധാരയില്‍ രേഖപ്പെടുത്തിയുള്ളത് ഏകപക്ഷീയമായാണ്. വൈവിധ്യമാര്‍ന്ന ട്രേഡ് യൂണിയന്‍ ചരിത്രം വന്‍തോതില്‍ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ ഉത്തമ താല്‍പ്പര്യത്തിനുവേണ്ടി നിലകൊണ്ടിട്ടുള്ളത് ഇടതുപക്ഷ തൊഴിലാളി യൂണിയനുകളാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടു. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വേദി ഉപയോഗിച്ച് കമ്മ്യൂണിസ്റ്റു പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിച്ചതുപോലെയാണ് ട്രേഡ് യൂണിയന്‍ രംഗത്തും കമ്മ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തിച്ചത്. തൊഴിലാളി വര്‍ഗം തങ്ങളുടെ കുത്തകയാണെന്ന പൊതുധാരണയെ തിരുത്തിയത് ആര്‍എസ്എസ്സിന്റെ ആശയധാരയില്‍ നിന്ന് രൂപംകൊണ്ട ബിഎംഎസ് എന്ന തൊഴിലാളി പ്രസ്ഥാനമാണ്.
1947 വരെ നീളുന്ന ഭാരതത്തിലെ ട്രേഡ് യൂണിയന്‍ ചരിത്രത്തിന്റെ ആദ്യഘട്ടം പ്രധാന ട്രേഡ് യൂണിയനായ എഐടിയുസിയുടെ രൂപീകരണവും, അതിനെ കമ്മ്യൂണിസ്റ്റുകാര്‍ കയ്യടക്കിയതുമാണ്. രണ്ടാമത്തെ ഘട്ടത്തിലുള്ളത് ഐഎന്‍ടിയുസിയുടെ രൂപീകരണവും ട്രേഡ് യൂണിയന്‍ രംഗത്തെ അതിന്റെ ആധിപത്യവുമാണ്. ഈ ചരിത്രത്തിന്റെ മൂന്നാമത്തെ ഘട്ടം ബിഎംഎസ് എന്ന പ്രസ്ഥാനം രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായി ഉയര്‍ന്നുവരുന്നതാണ്. മറ്റു യൂണിയനുകളെല്ലാം കോണ്‍ഗ്രസ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളില്‍ നിന്നു രാഷ്ട്രീയ കാരണങ്ങളാല്‍ പിളര്‍ന്നുണ്ടായവയാണ്.
പാശ്ചാത്യ-ഭാരതീയ തൊഴില്‍ പാരമ്പര്യം
പത്തൊമ്പതാം നൂറ്റാണ്ട് വരെ പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലുടമ-തൊഴിലാളി ബന്ധങ്ങള്‍ അവിടെ പ്രചാരത്തിലുണ്ടായിരുന്ന അടിമത്തവും സാമന്ത വ്യവസ്ഥയും അടിസ്ഥാനമാക്കി രൂപം കൊണ്ടവയാണ്. യജമാന-ദാസ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അമേരിക്കയില്‍ അടിമത്തം നിയമപരമായി നിരോധിച്ചത് 1862 ലാണ്. ഇംഗ്ലണ്ട് അമേരിക്കയെക്കാള്‍ അരനൂറ്റാണ്ട് കഴിഞ്ഞാണ് അടിമത്തത്തിന് വിരാമമിട്ടത്. അതുവരെ മനുഷ്യരെ കന്നുകാലികളെപ്പോലെ വിപണികളില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് അവരുടെ സാമൂഹിക ജീവിതത്തിന്റെ പ്രധാന സവിശേഷതയായിരുന്നു. ഭാരതത്തില്‍ ആദികാലം മുതല്‍ തൊഴിലാളികള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം നല്‍കിയിരുന്നു. അനേകം തൊഴിലുകളുടെ അധിദേവനായി വിശ്വകര്‍മ്മാവിനെ പ്രാചീന ഭാരതീയര്‍ ആരാധിച്ചിരുന്നു. ‘തൊഴില്‍ ആരാധനയാണ്’ എന്ന തത്വത്തില്‍ വിശ്വസിച്ചിരുന്ന ഒരു സമൂഹം ഭാരതത്തില്‍ ഉണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ദീര്‍ഘകാലം തൊഴിലധിഷ്ഠിത സമൂഹങ്ങള്‍ നിലനിന്നിരുന്നു. പിന്നീട് അവ വ്യത്യസ്ത ജാതികളായി വികസിച്ചു. ആദ്യമായി മാഞ്ചസ്റ്ററില്‍ ഒരു തുണിമില്‍ ഉടമയായിരുന്ന റോബര്‍ട്ട് ഓവന്‍ ആണ് ഇംഗ്ലണ്ടില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആരംഭിക്കാന്‍ മുന്‍കയ്യെടുത്തത്. പക്ഷേ പാശ്ചാത്യ ലോകത്ത് രൂപം കൊണ്ട ആദ്യ ട്രേഡ് യൂണിയന്‍ 1827 ല്‍ ഫിലാഡല്‍ഫിയയില്‍ രൂപീകരിച്ച മെക്കാനിക്‌സ് യൂണിയനാണ്.
ആധുനിക ഭാരതത്തില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് സാമൂഹ്യപരിഷ്‌കര്‍ത്താക്കളും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുമായിരുന്നു. 1870 ല്‍ ബ്രഹ്മ സമാജിന്റെ നേതാവായിരുന്ന ശശിപാദ ബാനര്‍ജി കൊല്‍ക്കത്തയില്‍ ‘വര്‍ക്കിംഗ് മെന്‍സ് ക്ലബ്’ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. അവര്‍ ‘ഭാരത് ശ്രംജീവി’ എന്ന പേരില്‍ ആദ്യത്തെ തൊഴിലാളി മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു. പല ട്രേഡ് യൂണിയന്‍ ചരിത്രകാരന്മാരും എന്‍. എം. ലോക്ഹണ്ഡെയെ ആധുനിക ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പിതാവായി വിശേഷിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവായ മഹാത്മാ ഫൂലെയുടെ ശിഷ്യനായിരുന്നു ലോക്ഹണ്ഡെ. 1884 ല്‍ ലോക്ഹണ്ഡെ ബോംബെയിലെ തൊഴിലാളികളെ സംഘടിപ്പിക്കുകയും, അവരുടെ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. 1905 ല്‍ ബംഗാള്‍ വിഭജനത്തിനെതിരെയും ലോകമാന്യ തിലകനെ നാടുകടത്തിയതിനെതിരെയും തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടു. ഇതിന് മഹത്തായ തുടര്‍ച്ച സൃഷ്ടിച്ചയാളാണ് ആര്‍എസ്എസ് പ്രചാരകനും ദേശീയ ചിന്തകനുമായിരുന്ന ഡി.ബി.ഠേംഗ്ഡി.
ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം സംബന്ധിച്ച് ഭാരതീയ സംസ്‌കാരത്തിലും ദേശീയതയിലും അധിഷ്ഠിതമായ മൗലിക വീക്ഷണമുള്ളയാളായിരുന്നു ഠേംഗ്ഡിജി. ‘ലോകത്തെ പല രാജ്യങ്ങളിലും രാഷ്ട്രീയാടിസ്ഥാനത്തിലുള്ള ട്രേഡ് യൂണിയനുകളാണ് നിലനില്‍ക്കുന്നത്. കമ്മ്യൂണിസ്റ്റുകളുടെതാണ് ഈ സിദ്ധാന്തമെങ്കിലും മറ്റുള്ളവരും അത് പിന്തുടരുകയാണ്. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ രാഷ്ട്രീയ ട്രേഡ് യൂണിയനിസം കാരണം തൊഴിലാളികള്‍ വിഭജിക്കപ്പെട്ടു. ഇതിനാല്‍ തൊഴിലാളികള്‍ക്ക് സ്വന്തം ശക്തിക്കനുസരിച്ച് ഭരണകൂടത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല.’ (1) ഇതായിരുന്നു ഠേംഗ്ഡിജിയുടെ ചിന്ത. ഇതിന് മാറ്റം കൊണ്ടുവരാനാണ് ഠേംഗ്ഡിജി ശ്രമിച്ചതും വിജയിച്ചതും.
ചിക്കാഗോയിലെ സമരവും കൊല്‍ക്കത്ത പണിമുടക്കും
ലോകത്ത് ആദ്യമായി ജോലി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിക്കാഗോയിലെ തൊഴിലാളികള്‍ നടത്തിയ സമരത്തെ സൂചിപ്പിക്കാനാണ് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ ചരിത്രകാരന്മാര്‍ മെയ്ദിനത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ ഇതിനും 24 വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ, 1862 ലെ ഏപ്രില്‍-മെയ് മാസങ്ങളില്‍, കൊല്‍ക്കത്തയിലെ ഹൗറയില്‍ ഏകദേശം 1200 റെയില്‍വേ തൊഴിലാളികള്‍ ജോലിസമയം എട്ട് മണിക്കൂര്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. ഈ വസ്തുത അംഗീകരിക്കാന്‍ ലോക ട്രേഡ് യൂണിയന്‍ ചരിത്രം വൈമുഖ്യം കാണിക്കുന്നു.
മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഭാരതീയരായ തൊഴിലാളികള്‍ക്കായും ചമ്പാരന്‍ ഗ്രാമത്തിലെ നീലം കര്‍ഷകരെ ജന്മിമാര്‍ ചൂഷണം ചെയ്തതിനെതിരെയും വിജയകരമായി പോരാടിയിരുന്നു. ഭാരതത്തില്‍ തൊഴിലാളികളുടെ സമരം ആദ്യമായി വിജയം കണ്ടത് അഹമ്മദാബാദിലായിരുന്നു. അതിന് നേതൃത്വം നല്‍കിയത് ഗാന്ധിജിയായിരുന്നു. ഗാന്ധിജിയുടെ ഉപവാസ സത്യഗ്രഹവും ആദ്യമായി പരീക്ഷിക്കപ്പെട്ടത് അഹമ്മദാബാദിലായിരുന്നു. മറുവശത്ത്, ദേശീയ സമരത്തിന്റെ ഭാഗമായി തന്നെ ഗാന്ധിജി അവിടുത്തെ തൊഴിലാളികളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും കൊണ്ടുവന്നു.
തൊഴിലാളി രംഗത്തും ഗാന്ധിജി ഫലപ്രദമായ സാന്നിധ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, എഐടിയുസി രൂപീകരണത്തിലൂടെ കോണ്‍ഗ്രസ് ഗാന്ധിജിയെ തള്ളിപ്പറഞ്ഞു. ഐഎല്‍ഒയിലേക്ക് ഒരു ഭാരത പ്രതിനിധിയെ അയയ്ക്കുന്നതിനായി, 1919 ല്‍ എഐസിസി സമ്മേളനം കോണ്‍ഗ്രസിന്റെ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നതിനായി ഉപസമിതി രൂപീകരിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള സമയം വന്നിട്ടില്ലെന്ന് ഗാന്ധിജി പറഞ്ഞു ഈ നീക്കത്തെ ഗാന്ധിജി എതിര്‍ക്കുകയും ചെയ്തു. ഗാന്ധിജിയെ അനുകൂലിക്കുന്ന അഹമ്മദാബാദ് ട്രേഡ് യൂണിയന്‍, ദേശീയതല ട്രേഡ് യൂണിയന്‍ രൂപീകരണത്തില്‍ നിന്ന് വിട്ടുനിന്നു. ഗാന്ധിജിയുടെ എതിര്‍പ്പിനെ അവഗണിച്ച് എഐടിയുസി എന്ന പേരില്‍ ഒരു പുതിയ ട്രേഡ് യൂണിയന് എഐസിസി രൂപം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതലായും ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരുന്നതിനാല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനായില്ല. ക്രമേണ കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ എഐടിയുസിയുടെ നേതൃത്വം കയ്യടക്കി. ബ്രിട്ടനില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഭാരതത്തിലെത്തി അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റുകളുടെ തൊഴിലാളി വഞ്ചന
ഗാന്ധിജിയുടെ സമീപനം തൊഴിലാളികളുടെ താല്‍പ്പര്യങ്ങളെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുമായി കലര്‍ത്താതെയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് വിഭാഗം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെ രാഷ്ട്രീയാധികാരം നേടാനുള്ള ഒരു മാര്‍ഗമായി കണക്കാക്കി. പിന്നീട് എഐടിസിയുടെ ചരിത്രത്തിലുടനീളം കമ്മ്യൂണിസ്റ്റുകാര്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അതേ സമയം തൊഴിലാളികള്‍ക്ക് സമരം ആവശ്യമായിരുന്നപ്പോള്‍ പോലും, രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് അവര്‍ സമരത്തിലേക്ക് പോകുന്നതില്‍ നിന്ന് വിട്ടുനിന്നു.
റഷ്യയില്‍ സ്റ്റാലിന്‍ ലക്ഷക്കണക്കിന് കാര്‍ഷിക തൊഴിലാളികളെ കൊന്നൊടുക്കിയത് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ന്യായീകരിച്ചുവെന്ന് സോഷ്യലിസ്റ്റായിരുന്ന മധു ലിമയെ എഴുതിയിട്ടുണ്ട്.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം രാജ്യത്തുടനീളം വ്യാപിച്ചിരുന്നപ്പോള്‍ അതിനെ തകര്‍ക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമായും കമ്മ്യൂണിസ്റ്റുകാര്‍ ട്രേഡ് യൂണിയനുകളെ ഉപയോഗിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ ലോക കമ്മ്യൂണിസ്റ്റ് നേതാവായ സ്റ്റാലിനും ചരിത്രത്തിലെ ഏറ്റവും ക്രൂരനായ രാഷ്ട്രീയ നേതാവായ ഹിറ്റ്‌ലറും യുദ്ധരംഗത്ത് കൈകോര്‍ത്തുവല്ലോ. ഈ രണ്ടു നേതാക്കളും ചേര്‍ന്ന് പല ചെറുരാജ്യങ്ങളെയും ആക്രമിച്ചു. അന്ന് സ്റ്റാലിന്‍ ലോകത്തെ കമ്മ്യൂണിസ്റ്റുകളോട് ഇത് ഒരു ‘സാമ്രാജ്യത്വ യുദ്ധം’ ആണെന്ന് പറഞ്ഞു. ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളും ‘സാമ്രാജ്യത്വ യുദ്ധം’ എന്ന ഈ മുദ്രാവാക്യം ആവര്‍ത്തിക്കുകയും, ഹിറ്റ്‌ലര്‍-സ്റ്റാലിന്‍ സഖ്യത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരുന്ന ബ്രിട്ടീഷുകാരെ എതിര്‍ക്കുകയും ചെയ്തു.
പിന്നീട് ഹിറ്റ്‌ലര്‍ സ്റ്റാലിനെതിരെ തിരിഞ്ഞപ്പോള്‍, കമ്മ്യൂണിസ്റ്റുകള്‍ യുദ്ധത്തെ ‘ജനകീയ യുദ്ധം’ എന്നു മാറ്റിപ്പറഞ്ഞു. ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളും തങ്ങളുടെ നിലപാട് മാറ്റി ബ്രിട്ടീഷുകാരുടെ യുദ്ധശ്രമങ്ങളെ സഹായിക്കാന്‍ തുടങ്ങി. ട്രേഡ് യൂണിയനുകളിലെ നിഷ്‌കളങ്കരും വിദ്യാഭ്യാസമില്ലാത്തവരുമായ തൊഴിലാളികളെ ബ്രിട്ടീഷ് സര്‍ക്കാരിനെ പിന്തുണയ്ക്കാനും, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ നിന്ന് അകന്നുനില്‍ക്കാനും പ്രേരിപ്പിച്ചു. ഇതും ഒരു വഞ്ചനയായിരുന്നു.
1942 മുതല്‍ 1944 വരെയുള്ള കാലഘട്ടത്തില്‍ കനത്ത വിലക്കയറ്റമായിരുന്നിട്ടും അതിനെതിരെ സമരത്തില്‍ ഏര്‍പ്പെടരുതെന്നും, ബ്രിട്ടീഷ് സര്‍ക്കാരിന്റെ യുദ്ധശ്രമങ്ങളെ സഹായിക്കാന്‍ ‘ഉത്പാദനം വര്‍ധിപ്പിക്കണം’ എന്നും കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഈ ട്രേഡ് യൂണിയന്‍ നേതാക്കള്‍ വ്യവസായികളുമായും തോട്ടമുടമകളുമായും കൈകോര്‍ത്തു പ്രവര്‍ത്തിക്കുകയും അവരോട് ‘വര്‍ഗ സഹകരണം’ പ്രകടിപ്പിക്കുകയും ചെയ്തു.
എഐടിയുസിയും ഐഎന്‍ടിയുസിയും
കമ്മ്യൂണിസ്റ്റുകളുടെ ഇത്തരം രാഷ്ട്രവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പിന് ഇടയാക്കി. ദേശീയ യൂണിയനുകളെന്ന് അവകാശപ്പെട്ട് നിരവധി പുതിയ യൂണിയനുകള്‍ രൂപം കൊണ്ടു. കമ്മ്യൂണിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള യൂണിയനുകളില്‍ നിന്ന് വ്യാപകമായ രാജികളും ഉണ്ടായി.
1938 ല്‍ ഗാന്ധിയന്‍ ചിന്തകളുടെ പഠനത്തിനായി രൂപീകരിച്ച വേദിയായിരുന്നു ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവാ കേന്ദ്ര അഥവാ എച്ച്എംകെ. 1945 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒരു പ്രമേയത്തിലൂടെ, ഭാവിയില്‍ കോണ്‍ഗ്രസ് അനുകൂലികളായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ എച്ച്എംകെ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചു. ഒടുവില്‍ 1947 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചുകൂടി ഐഎന്‍ടിയുസി രൂപീകരിച്ചു. രൂപീകരണ സമയത്തുതന്നെ ഏകദേശം 200 യൂണിയനുകളുടെ പിന്തുണ ഐഎന്‍ടിയുസിക്ക് ഉണ്ടായിരുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനെ സഹായിക്കുകയായിരുന്നു ഐഎന്‍ടിയുസിയുടെ പ്രധാന ദൗത്യം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അനുബന്ധ കാര്യം മാത്രമായിരുന്നു.
1941 ല്‍ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രചാരകനായ എം.എന്‍. റോയ് എഐടിയുസിയില്‍ നിന്ന് രാജിവെച്ച് ഐഎഫ്എല്‍ (ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍) എന്ന പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിച്ചു. എന്നാല്‍ അതിലെ ഭൂരിഭാഗം തൊഴിലാളികളും പാകിസ്ഥാന്‍ അനുകൂല മുസ്ലീങ്ങളായിരുന്നു. അവര്‍ പിന്നീട് 1947 ല്‍ ഭാരതം വിട്ടുപോയി. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റുകള്‍ 1948 ല്‍ എച്ച്എംപി (ഹിന്ദ് മസ്ദൂര്‍ പഞ്ചായത്ത്) എന്ന ട്രേഡ് യൂണിയന്‍ രൂപീകരിച്ചു. ഈ രണ്ട് ട്രേഡ് യൂണിയനുകളും ലയിച്ചാണ് എച്ച്എംഎസ് രൂപീകരിക്കപ്പെട്ടത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ എച്ച്എംഎസ്സില്‍ ചേരാതിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ 1949 ല്‍ യുടിയുസി എന്ന ട്രേഡ് യൂണിയനും രൂപം നല്‍കി.
മറ്റ് എല്ലാ പ്രധാന ട്രേഡ് യൂണിയനുകളും വ്യത്യസ്ത സമയങ്ങളില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഉണ്ടായ പിളര്‍പ്പുകളുടെയും ലയനങ്ങളുടെയും ഫലമായി രൂപം കൊണ്ടതാണ്. ഇതിന് ഏക അപവാദം ബിഎംഎസ്സിന്റെ രൂപീകരണമായിരുന്നു.
ട്രേഡ് യൂണിയന്‍ രംഗത്തെ ഠേംഗ്ഡിജിയുടെ നിയോഗം
ആര്‍എസ്എസ് സര്‍സംഘചാലകനായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറാണ് ഭാരതീയ ചിന്താധാരയുടെ അടിസ്ഥാനത്തില്‍ തൊഴിലാളി രംഗത്ത് ഒരു സംഘടന കെട്ടിപ്പടുക്കാനുള്ള ദൗത്യം ദത്തോപന്ത് ഠേംഗ്ഡിജിയെ ഏല്‍പ്പിച്ചത്. ആര്‍എസ്എസ് പ്രചാരകനായിരുന്ന ഠേംഗ്ഡിജി 1942 മുതല്‍ കേരളത്തിലും, 1945 മുതല്‍ 1948 വരെ ബംഗാളിലും പ്രവര്‍ത്തിച്ചയാളാണ്. 1949 ലാണ് ഠേംഗ്ഡിജിയെ തൊഴിലാളി രംഗത്തെക്കുറിച്ച് പഠിക്കാന്‍ അയച്ചത്. ഇതനുസരിച്ച് ഠേംഗ്ഡിജി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളില്‍ പ്രവര്‍ത്തിച്ചു. ക്രമേണ ആ സംഘടനകളിലെ ഉന്നതസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു.
ഐഎന്‍ടിയുസിയില്‍ ചേര്‍ന്നതിനു പിന്നാലെ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഠേംഗ്ഡിജി ഐഎന്‍ടിയുസിയുടെ 10 അനുബന്ധ യൂണിയനുകളുടെ ഭാരവാഹിയായി. 1950 ഒക്ടോബറില്‍ ഐഎന്‍ടിയുസിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി. ഈ സംഘടനയുടെ മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായി. 1952 മുതല്‍ ബാങ്ക് ജീവനക്കാരുടെ കമ്മ്യൂണിസ്റ്റ് സംഘടനയായ എഐബിഇഎയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1954 -1955 കാലഘട്ടത്തില്‍ ആര്‍എംഎസ് എംപ്ലോയീസ് യൂണിയന്റെ (തപാല്‍) സെന്‍ട്രല്‍ സര്‍ക്കിളിന്റെ (അന്നത്തെ മധ്യപ്രദേശ്, വിദര്‍ഭ, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെട്ട) പ്രസിഡന്റായിരുന്നു ഠേംഗ്ഡിജി. എല്‍ഐസി, റെയില്‍വേ, ടെക്‌സ്‌റ്റൈല്‍സ്, കല്‍ക്കരി തുടങ്ങിയ മേഖലകളിലെ ഐഎന്‍ടിയുസി അനുബന്ധ യൂണിയനുകളുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇങ്ങനെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെയും സമരങ്ങളുടെയും വിവിധ വശങ്ങളെക്കുറിച്ച് നേരിട്ടുള്ള അനുഭവം ലഭിച്ചു. ഈ അവസരങ്ങള്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തെയും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനരീതികളെയും ആഴത്തില്‍ പഠിക്കാന്‍ ഠേംഗ്ഡിജിയെ സഹായിച്ചു. ഗുരുജി ഏല്‍പ്പിച്ച ദൗത്യം ‘ഒറ്റയ്ക്കുതന്നെ’ വിജയകരമായി പൂര്‍ത്തിയാക്കി. അതിനുശേഷം ഒരു പുതിയ കേന്ദ്ര ട്രേഡ് യൂണിയന്‍ ആരംഭിക്കാന്‍ ഗുരുജി ആവശ്യപ്പെട്ടു. അത്തരം ഒരു ട്രേഡ് യൂണിയന്‍ ആര്‍എസ്എസ് ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാമെങ്കിലും, അതില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഗുരുജി വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയത്തിനതീതമായി തൊഴിലാളികളെ സംഘടിപ്പിക്കുകയെന്ന മഹത്തായ ദൗത്യമാണ് ഠേംഗ്ഡിജി ഏറ്റെടുത്ത ത്. ഇതിനുവേണ്ടി ലോകരാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളെക്കുറിച്ച് വിപുലമായി പഠിച്ചു.’രാഷ്ട്രീയത്തിന് അതീതമായ ട്രേഡ് യൂണിയനുകളുടെ കീഴിലാണ് അമേരിക്കയിലും തൊഴിലാളികള്‍ സംഘടിച്ചിരിക്കുന്നത്. ഒരു വ്യവസായത്തില്‍ ഒരു യൂണിയന്‍ മാത്രമേയുള്ളൂ. ഓരോ തൊഴിലാളിയും ആ രാജ്യത്തിന്റെ പൗരനും കൂടിയാണല്ലോ. അതുകൊണ്ട് ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ട്. ട്രേഡ് യൂണിയനുകളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലാണെങ്കിലും എല്ലാ തൊഴിലാളികളും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു ട്രേഡ് യൂണിയനില്‍ അണിനിരക്കുന്നു.'(2) ഈ കാഴ്ചപ്പാടാണ് ബിഎംഎസ് പിന്‍പറ്റിയത്.
ഭോപ്പാലില്‍ നടന്ന ബിഎംഎസ് രൂപീകരണം
1955 ജൂലായ്‌യില്‍ ഭോപ്പാലില്‍ ബിഎംഎസ് രൂപീകരണത്തിനായി ഠേംഗ്ഡിജി അഖിലേന്ത്യാ യോഗം വിളിച്ചുകൂട്ടിയപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 35 തൊഴിലാളികള്‍ മാത്രമാണ് അതില്‍ പങ്കെടുത്തത്. അന്ന് അവിടെ ഒത്തുകൂടിയവര്‍ ട്രേഡ് യൂണിയന്‍ നേതാക്കളായിരുന്നില്ല. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു അവര്‍. മറ്റ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ രൂപീകരണത്തില്‍ നിന്ന് വ്യത്യസ്തമായാണ് ബിഎംഎസ് രൂപീകരിക്കപ്പെട്ടത്. പിന്തുണയ്ക്കാന്‍ ഒരു അംഗമോ ഒരു യൂണിയനോ അന്ന് ഉണ്ടായിരുന്നില്ല. മറ്റ് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സാധാരണയായി ആദ്യം അവരുടെ അഖിലേന്ത്യാ സമിതി രൂപീകരിക്കുകയും, തുടര്‍ന്ന് സംസ്ഥാന സമിതികളും പിന്നീട് താഴ്ന്ന തലത്തിലുള്ള സമിതികളും രൂപീകരിക്കുകയാണല്ലോ ചെയ്യുക. അവരുടെ സംഘടനാ ഘടനയുടെ വളര്‍ച്ച ഇത്തരത്തിലായിരിക്കും. എന്നാല്‍ ബിഎംഎസ്സിന്റെ കാര്യത്തില്‍ സംഘടനാ ഘടന താഴെനിന്ന് മുകളിലേക്കാണ് വികസിച്ചുവന്നത്. ആദ്യം സ്ഥാനീയ സമിതികള്‍ ആരംഭിച്ചു. തുടര്‍ന്ന് ജില്ലാ സമിതികള്‍ രൂപീകരിച്ചു. അതിനു ശേഷം സംസ്ഥാന സമിതികള്‍ രൂപീകരിക്കപ്പെട്ടു.
ആദ്യകാലങ്ങളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഫലങ്ങള്‍ അത്യന്തം നിരാശാജനകവും കഠിന ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായിരുന്നു. സര്‍ക്കാര്‍, തൊഴിലുടമകള്‍, നിലവിലുണ്ടായിരുന്ന മറ്റ് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ എന്നിവരൊക്കെ ശത്രുതാപരമായാണ് ബിഎംഎസ്സിനെ സമീപിച്ചത്. തൊഴിലാളികള്‍ക്ക് പണമോ ഓഫീസോ പൊതുജനപിന്തുണയോ നിയമവൈദഗ്ധ്യമോ ഉണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം പോലുമില്ലാതെ അവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവന്നു. അപ്പോഴും സമര്‍പ്പണബോധത്തോടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെയും അവര്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടര്‍ന്നു. ആ കാലഘട്ടത്തില്‍ തൊഴിലാളി യോഗങ്ങള്‍ പാര്‍ക്കുകളിലും മറ്റുമാണ് നടത്തിയിരുന്നത്.
ബിഎംഎസ്സിന്റെ വളര്‍ച്ചയുടെ ആദ്യ ദശകത്തില്‍ ഏഴ് മേഖലകളില്‍ അഖിലേന്ത്യാ ഫെഡറേഷനുകള്‍ രൂപീകരിക്കപ്പെട്ടു. അവ ടെക്‌സ്‌റ്റൈല്‍, കല്‍ക്കരി, എഞ്ചിനീയറിംഗ്, പ്രതിരോധം, റെയില്‍വേ, പഞ്ചസാര, വൈദ്യുതി എന്നീ മേഖലകളിലായിരുന്നു. ബാങ്കിംഗ് മേഖലയിലെ എന്‍ഒബിഡബ്ലിയു 1964 ല്‍ രൂപീകരിക്കപ്പെട്ടിരുന്നുവെങ്കിലും, 1967 വരെ അത് ബിഎംഎസ്സിനോട് അനുബന്ധിച്ചിരുന്നില്ല. 1967 ലെ അഖിലേന്ത്യാ സമ്മേളനത്തിന് മുന്‍പ് ബിഎംഎസ്സില്‍ ഏഴ് അഖിലേന്ത്യാ ഫെഡറേഷനുകളും, 541 യൂണിയനുകളും, 2,45,902 അംഗങ്ങളും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഈ വളര്‍ച്ച ചെന്നെത്തിയത് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനത്തിലേക്കാണ്. അത് സമാനതകളില്ലാത്ത മറ്റൊരു ചരിത്രമാണ്.
അടുത്തത്: കേരളം ചുവന്നപ്പോള്‍ ഇന്ത്യയുടെ യെനാന്‍!
അടിക്കുറിപ്പുകള്‍:-
1.Dattopant Thengdi Jeevan Darshan, Volume 3, ed. Amar Nath Dogra.
2.Ibid





















