- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- വിദ്യാര്‍ത്ഥി ശക്തിയുടെ വിപ്ലവ വ്യാമോഹം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 29)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഭാരതത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെപോലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും വേരുകള്‍ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് വാഴ്ചയിലും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിലുമാണ്. ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയ ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരെയധികം സ്വാധീനിച്ചു. ഈ പാര്‍ട്ടിക്ക് ഒരേസമയം സോവിയറ്റ് ഭരണകൂടവുമായും ബ്രിട്ടീഷ് സര്‍ക്കാരുമായും ബന്ധമുണ്ടായിരുന്നു. പല തലമുറകളില്‍പ്പെടുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പാര്‍ട്ടി പരിശീലനം ലഭിച്ചത് ഇംഗ്ലണ്ടില്‍ നിന്നാണ്. വിദ്യാര്‍ത്ഥികളായിരിക്കെ കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട ഇവര്‍ പില്‍ക്കാലത്ത് പാര്‍ട്ടിയിലെയും ഭരണകൂടത്തിലെയും അക്കാദമിക് രംഗത്തെയും ഉന്നതമായ പദവികളില്‍ എത്തിച്ചേര്‍ന്നു. ബക്കര്‍ അലി മിശ്ര, സുശോഭന്‍ സര്‍ക്കാര്‍, മോഹന്‍ കുമാരമംഗലം, പാര്‍വ്വതി കുമാരമംഗലം, ഇന്ദ്രജിത്ത് ഗുപ്ത, അരുണ്‍ ബോസ്, രമേഷ് ചന്ദ്ര, നിഖില്‍ ചക്രവര്‍ത്തി, രേണു ചക്രവര്‍ത്തി, രൂപേഷ് ഗുപ്ത, എന്‍.കെ. കൃഷ്ണന്‍, ജ്യോതി ബസു, ആര്‍.എസ്. ശര്‍മ, കെ.എന്‍. രാജ്, സുഖമോയ് ചക്രവര്‍ത്തി, അമര്‍ത്യാ സെന്‍, എസ്. ഗുപ്ത, വനജ അയ്യങ്കാര്‍, റഷീദുദ്ദീന്‍ ഖാന്‍, അബ്ദുസ് സലാം, ഐ.ജി.പട്ടേല്‍, സീതാ ചാരി, ദാമോദര്‍ താക്കൂര്‍, ധര്‍മകുമാര്‍, ചിത്ര മസൂംദാര്‍, ചഞ്ചല്‍ സര്‍ക്കാര്‍, എം. നരസിംഹം, ആന്‍.പി. ഭംബ, ഗൗതം മാത്തൂര്‍, രമേഷ് ഭണ്ഡാരി എന്നിങ്ങനെ നീളുന്ന വലിയ നിരയാണിത്. (1)
ഇവരില്‍ സുശോഭന്‍ സര്‍ക്കാര്‍ ഒന്നിലധികം തലമുറകളിലെ ചരിത്ര വിദ്യാര്‍ഥികളെ സ്വാധീനിച്ചു. മൊഹിത് സെന്‍ ഉള്‍പ്പെടെ പലരും ഇങ്ങനെ കമ്മ്യൂണിസ്റ്റുകളുമായി. സുശോഭന്‍ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികളില്‍ പലരും വിവിധ കോളേജുകളില്‍ ചരിത്രാധ്യാപകരായി. ചിലര്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരായി. 1948ല്‍ ബംഗാള്‍ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ വിവരം രഹസ്യമായി പാര്‍ട്ടിയെ അറിയിച്ചത് സുശോഭന്റെ മുന്‍ വിദ്യാര്‍ത്ഥിയായ ഒരു ഐപിഎസ് ഓഫീസറായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഒളിവില്‍ പോവുകയും ചെയ്തു. (2) അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപീകരിക്കുന്നതിന് ഇങ്ങനെയൊരു ചരിത്ര പശ്ചാത്തലമുണ്ട്.
ആദ്യ സമ്മേളനത്തില്‍.അധ്യക്ഷന്‍ ജിന്ന
1936 ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എഐഎസ്എഫ് എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തെ വിദ്യാര്‍ത്ഥികളെ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്നതിന് എഐഎസ്എഫ് ശ്രമിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയായിരുന്നു ഇത്. 1940 ആയപ്പോഴേക്കും എണ്‍പതിനായിരം വിദ്യാര്‍ത്ഥികള്‍ സംഘടനയില്‍ അംഗങ്ങളായി. സ്വാതന്ത്ര്യ സമരകാലത്താണ് രൂപീകരിക്കപ്പെട്ടതെങ്കിലും രാജ്യതാല്‍പ്പര്യമല്ല എഐഎസ്എഫിനെ നയിച്ചത്. സാമ്രാജ്യത്വ ഭരണകൂടത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതേ സമീപനമാണ് ഈ വിദ്യാര്‍ത്ഥി സംഘടനയും സ്വീകരിച്ചത്.
1936 ല്‍ ലഖ്‌നൗവില്‍ നടന്ന എഐഎസ്എഫിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് അക്കാലത്ത് സോഷ്യലിസ്റ്റായി അറിയപ്പെടുകയും, കമ്മ്യൂണിസ്റ്റുകളുമായി സഹകരിക്കുകയും ചെയ്തിരുന്ന ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു. മുസ്ലീം ലീഗിന്റെ നേതാവും രാഷ്ട്രവിഭജനത്തിന്റെ ശക്തനായ വക്താവുമായിരുന്ന മുഹമ്മദ് അലി ജിന്നയാണ് അധ്യക്ഷത വഹിച്ചത്. ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥികളുടെ ഫെഡറേഷന്‍ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെ സങ്കീര്‍ണ്ണമാക്കുകയും, വ്യത്യസ്ത അഭിപ്രായമുള്ളവരെ പുറത്താക്കുകയും ചെയ്യാന്‍ കഴിയില്ല” എന്നാണ് നെഹ്‌റു പ്രസംഗിച്ചത്. എന്നാല്‍ സംഭവിച്ചത് ഇതുതന്നെയാണ്. വെറും രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനം രാഷ്ട്രീയവും മതപരവുമായി വിഭജിക്കപ്പെടാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികളെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിച്ചതും, ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ മതപരമായ ആഭിമുഖ്യവും ആയിരുന്നു ഇതിന് കാരണം. അധ്യക്ഷ പ്രസംഗത്തില്‍ ‘ഒരു പ്രകാശബിന്ദു’ എന്നാണ് ജിന്ന എഐഎസ്എഫിന്റെ രൂപീകരണത്തെ വിശേഷിപ്പിച്ചത്. ‘കൂടുതല്‍ പരിചയസമ്പന്നരായവര്‍ എഐഎസ്എഫിന്റെ മാതൃക പിന്തുടരണം’എന്ന് ആഗ്രഹിക്കുകയും ചെയ്തു. മതങ്ങള്‍ക്കതീതമായി സൗഹൃദബന്ധങ്ങള്‍ വളര്‍ത്തിയാല്‍ മാത്രമേ മാതൃഭൂമിയെ കൂടുതല്‍ നല്ല രീതിയില്‍ സേവിക്കാന്‍ കഴിയൂ എന്നും ജിന്ന പ്രസ്താവിച്ചു! മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുകയും, മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രത്തിന്റെ വിഭജനം ആവശ്യപ്പെടുകയും ചെയ്ത ഒരു നേതാവാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് ഓര്‍ക്കേണ്ടതുണ്ട്.


1937 മുതല്‍ 1939 വരെയുള്ള കാലയളവില്‍ എഐഎസ്എഫിന്റെ പ്രവര്‍ത്തനം പ്രവിശ്യാതലത്തിലേക്ക് വ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയും ഇതിന് ലഭിച്ചു. ഏഴ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ് പ്രവിശ്യ ഫെഡറേഷനുകളും രൂപീകരിക്കപ്പെട്ടു. രാജ്യവ്യാപകമായി പ്രത്യേകിച്ച് ബംഗാളില്‍ സംയോജിതമായ വിദ്യാര്‍ത്ഥി പ്രവര്‍ത്തനം നടന്നു. 1937 ലെ പ്രവിശ്യാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടിയും സോഷ്യലിസ്റ്റുകള്‍ക്കു വേണ്ടിയും എഐഎസ്എഫ് പ്രചാരണം നടത്തി. ഇതിനുവേണ്ടി സംഘടനയ്ക്കകത്ത് പ്രവര്‍ത്തന ശൃംഖലകള്‍ സൃഷ്ടിച്ചു. ആദ്യ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഇത് വിദ്യാര്‍ത്ഥികളെ രാഷ്ട്രീയവല്‍ക്കരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള സഹകരണം വളര്‍ത്തുകയും ചെയ്തു.
എഐഎസ്എഫിന്റെ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജിന്നയുടെ വര്‍ഗീയ രാഷ്ട്രീയം ഈ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് അധികം വൈകാതെ തിരിച്ചടിയായി. അധ്യക്ഷ പ്രസംഗത്തില്‍ മുഹമ്മദ് അലി ജിന്ന കോണ്‍ഗ്രസ്സിനെ ‘ഹിന്ദു സംഘടന’ എന്നു വിശേഷിപ്പിച്ചു. വിദ്യാര്‍ത്ഥികളെയാണ് അഭിസംബോധന ചെയ്തതെങ്കിലും മുസ്ലീങ്ങളെ ‘ഒരു പ്രത്യേക ഘടകം’ എന്നും വിളിച്ചു. കോണ്‍ഗ്രസ്സിലെ മുസ്ലീങ്ങള്‍ ഹിന്ദു അംഗങ്ങള്‍ക്കൊപ്പം നില്‍ക്കാതെ പ്രത്യേകം സംഘടിക്കണമെന്നും ആഹ്വാനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തമ്മിലുള്ള വിടവ് വളരെ വലുതാണെന്ന് സമ്മേളന പ്രതിനിധികള്‍ക്കുതന്നെ വ്യക്തമായി. നെഹ്രുവും ജിന്നയും ഒരേ വേദി പങ്കിട്ട അവസാന അവസരമായിരുന്നു അത്.
ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനം ക്രമേണ ഒരു രാഷ്ട്രീയ വേദിയായി മാറി. വിദ്യാര്‍ത്ഥികളില്‍ മതപരമായ വേര്‍തിരിവുകളും ശക്തിപ്പെട്ടു. ഭാഷയിലും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഇത് പ്രതിഫലിച്ചു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ നമസ്‌കാരത്തിനായി ഇടവേളകള്‍ അനുവദിക്കാത്തതിനെക്കുറിച്ചും, വന്ദേ മാതരം പാടുന്നതിനെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. മുസ്ലീം ലീഗിനോടുള്ള പിന്തുണ പ്രകടിപ്പിക്കാന്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ കറുത്ത ഷെര്‍വാനികള്‍ ധരിക്കാനും, ജിന്നാ തൊപ്പി ഉപയോഗിക്കാനും പ്രോത്സാഹിപ്പിച്ചു. ഗാന്ധി തൊപ്പി ധരിക്കുന്നതിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. ഇതിനെ നേരിടാന്‍ എഐഎസ്എഫ് ‘ഹിന്ദു-മുസ്ലീം വിദ്യാര്‍ത്ഥി ഐക്യം’ എന്ന പ്രചാരണം മുന്നോട്ടുവച്ചെങ്കിലും വിലപ്പോയില്ല. ന്യൂനപക്ഷ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തെ വര്‍ഗീയ രാഷ്ട്രീയവുമായി തുലനപ്പെടുത്താനാവില്ലെന്ന് മുസ്ലീം വിദ്യാര്‍ത്ഥി നേതാക്കള്‍ വാദിച്ചു.
മുസ്ലീം വിദ്യാര്‍ത്ഥികള്‍ എഐഎസ്എഫിനെക്കുറിച്ചുള്ള വിയോജിപ്പുകള്‍ പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ഹിന്ദു മേല്‍ക്കോയ്മയുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനം തങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണെന്ന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. എഐഎസ്എഫിനെ ‘കോണ്‍ഗ്രസ്സിന്റെ കുഞ്ഞ്’ എന്നു വിളിച്ച് പരിഹസിക്കുകയും ചെയ്തു. ഒരു നേതാവായിരുന്ന മുഗ്താര്‍ സമന്‍ തന്റെ എഐഎസ്എഫ് അനുഭവങ്ങളെ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്: ‘കോണ്‍ഗ്രസ്സില്‍ മേല്‍ക്കോയ്മ പുലര്‍ത്തിയ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചു. അവരെ സഹിക്കാനും തയ്യാറായില്ല'(3)
1937 ല്‍ അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ (എഎംയു) വിദ്യാര്‍ത്ഥികള്‍ ഓള്‍ ഇന്ത്യ മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷന്‍ (എഐഎംഎസ്എഫ്) സ്ഥാപിച്ചതോടെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എഐഎസ്എഫ് വിട്ടു. എഎംയു സ്റ്റുഡന്റ് യൂണിയനില്‍ എഐഎംഎസ്എഫ് സമര്‍പ്പിച്ച കരട് പ്രമേയം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പൊതുവേദി സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞു. ”സാമൂഹിക ബന്ധം മികച്ചതാക്കാനും, സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ തിരിച്ചറിയല്‍ നേടാനും, ഒരു പൊതുബന്ധത്തിന്റെ ആഴത്തിലുള്ള ബോധം സൃഷ്ടിക്കാനും ഇത്തരമൊരു സംഘടന ആവശ്യമാണ്.’ (4) ഇതേതുടര്‍ന്ന് എഐഎംഎസ്എഫ് മുസ്ലീം വിദ്യാര്‍ത്ഥികളെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. സര്‍വകലാശാലാ തിരഞ്ഞെടുപ്പുകളില്‍ പ്രത്യേക മണ്ഡലങ്ങള്‍ക്കും വിദ്യാര്‍ത്ഥി സമിതികളില്‍ സംവരണം ചെയ്ത സീറ്റുകള്‍ക്കുമായി പ്രചാരണം നടത്തുകയും ചെയ്തു. മുസ്ലീംലീഗിന്റെയും മുഹമ്മദലി ജിന്നയുടെയും പിന്തുണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. സ്വന്തം കൂടാരത്തില്‍ ഒട്ടകത്തിന് ഇടംകൊടുത്ത അറബിയുടെ അവസ്ഥയിലായി എഐഎസ്എഫ്.
രണ്ടാംലോക യുദ്ധകാലത്തെ മലക്കംമറിച്ചിലുകള്‍
രണ്ടാം ലോക മഹായുദ്ധകാലത്തും കമ്മ്യൂണിസ്റ്റു പാര്‍ട്ടി പാകിസ്ഥാന്‍ രൂപീകരണത്തെ പിന്തുണച്ചതിനു ശേഷവും, ഈ മുസ്ലീം വിദ്യാര്‍ത്ഥികള്‍ എഐഎഎസ്എഫുമായി തന്ത്രപരമായ സഖ്യമുണ്ടാക്കിയെന്നതാണ് രസകരം. 1942 നു ശേഷം കോണ്‍ഗ്രസ് ഒഴിഞ്ഞ രാഷ്ട്രീയ വേദി ഉപയോഗപ്പെടുത്തി പഞ്ചാബ് മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷനും ഓള്‍ ബംഗാള്‍ മുസ്ലീം സ്റ്റുഡന്റ്‌സ് അസോസിയേഷനും ശക്തമായ പിന്തുണ നേടി. മതപരമായ അടിസ്ഥാനത്തില്‍ സംഘടന രൂപീകരിക്കാനും പ്രചാരണം നടത്താനുമുള്ള കഴിവ് ഇവര്‍ വികസിപ്പിച്ചെടുത്തു.
കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി നേതാക്കളിലെ സൈദ്ധാന്തികവും സംഘടനാപരവുമായ അഭിപ്രായവ്യത്യാസങ്ങള്‍ എഐഎസ്എഫിനെ രണ്ട് മത്സര ഗ്രൂപ്പുകളായി വിഭജിച്ചു. 1940 ല്‍ മഹാത്മാ ഗാന്ധി തന്റെ സത്യഗ്രഹ പ്രചാരണത്തിനിടെ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രധാന തര്‍ക്കവിഷയമായത്. കോണ്‍ഗ്രസ് പിന്തുണയുള്ള എഐഎസ്എഫ് ജനറല്‍ സെക്രട്ടറി എം.എല്‍. ഷാ ഗാന്ധിയുടെ ആവശ്യത്തെ പിന്തുണച്ചു. ഇതനുസരിച്ച് അധികാരികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുകയോ, വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയോ വേണമായിരുന്നു. മറുവശത്ത്, കമ്മ്യൂണിസ്റ്റ് വിഭാഗം ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ തടയാന്‍ സമരങ്ങള്‍ ശക്തമാക്കാനും ഇടതുപക്ഷ അജണ്ടയെ കൂടുതല്‍ പിന്തുണയ്ക്കാനും ശ്രമിച്ചു.
രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള എഐഎസ്എഫിന്റെ ആദ്യ നിലപാടിലും കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ശക്തമായ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് വിഭാഗം സാധാരണയായി ബ്രിട്ടനും അമേരിക്കയും മറ്റും ഉള്‍പ്പെടുന്ന സഖ്യ ശക്തികളെയും ജര്‍മനിയുടെ നേതൃത്വത്തിലുള്ള അച്ചുതണ്ട് ശക്തികളെയും വേര്‍തിരിച്ചു കാണാന്‍ ശ്രമിച്ചു. ചിലര്‍ നിബന്ധനകളോടെ ബ്രിട്ടീഷ് യുദ്ധശ്രമത്തെ പിന്തുണയ്ക്കണമെന്ന് ചിന്തിച്ചു. വൈസ്രോയി കൗണ്‍സിലില്‍ കൂടുതല്‍ ഇന്ത്യക്കാരെ ഉള്‍പ്പെടുത്താമെന്ന 1940 ലെ ‘ആഗസ്റ്റ് ഓഫറി’ന്റെ ചില ഘടകങ്ങളെ പിന്തുണച്ച കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ ‘ദേശദ്രോഹ സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു’ എന്നു പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് വിഭാഗം ‘സാമ്രാജ്യത്വ യുദ്ധത്തെ’ ശക്തമായി അപലപിച്ചു. 1939 മുതല്‍ 1941 വേനല്‍ക്കാലം വരെ അവര്‍ ബ്രിട്ടീഷ് ഭരണത്തോടുള്ള സഹകരണം പൂര്‍ണ്ണമായും നിരസിക്കുകയും, ബ്രിട്ടീഷ് ബൂര്‍ഷ്വാസിയുടെ ഭരണത്തെ ജര്‍മ്മന്‍ ഫാസിസവുമായി തുലനപ്പെടുത്തുകയും ചെയ്തു. യുദ്ധത്തിന്റെ ആരംഭത്തില്‍ സോവിയറ്റ് യൂണിയന്‍ ജര്‍മ്മനിയുമായി സഖ്യത്തിലായിരുന്നപ്പോള്‍ ബ്രിട്ടനെ എതിര്‍ക്കുകയും (സാമ്രാജ്യത്വ യുദ്ധകാലം), റഷ്യന്‍-ജര്‍മന്‍ സഖ്യം പൊളിഞ്ഞപ്പോള്‍ ബ്രിട്ടനെ അനുകൂലിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താളത്തിനു തുള്ളുകയായിരുന്നു ഈ വിദ്യാര്‍ത്ഥി സംഘടന.
ഇതിനിടെ വിദ്യാസമ്പന്നരായ യുവാക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവരുടെ മേല്‍ നിയന്ത്രണം നേടാന്‍ കോമിന്റേണ്‍ (കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് നിര്‍ദേശിച്ചു.
1939 ല്‍ മുഴുവന്‍ വര്‍ഷവും കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ സഹകരണ തന്ത്രം ഉപേക്ഷിച്ച് നിയന്ത്രണ തന്ത്രം സ്വീകരിച്ചു. അവര്‍ എഐഎസ്എഫിലെ എണ്‍പതിനായിരം വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗത്തെയും ലക്ഷ്യമിട്ട് രഹസ്യ റിക്രൂട്ട്‌മെന്റും പ്രചാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. കോമിന്റേണ്‍ പ്രോത്സാഹിപ്പിച്ച ബോംബെയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍ സ്വാധീനം നേടാന്‍ നിര്‍ദേശങ്ങള്‍ നല്‍കി. ഇതേ തന്ത്രം ഓള്‍ ഇന്ത്യ കിസാന്‍ സഭയിലും തൊഴിലാളി പ്രസ്ഥാനമായ ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിരുന്നു.
ഇതിന്റെ ഫലമായി കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ എഐഎസ്എഫില്‍ അവരുടെ ശക്തി സ്ഥാപിച്ചെടുത്തു. 1940 ലെ ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്: ”യുദ്ധത്തിനു മുന്‍പുള്ള കാലയളവിനേക്കാള്‍ വളരെ കൂടുതലായി വിദ്യാര്‍ത്ഥികളില്‍ കമ്മ്യൂണിസ്റ്റ് സ്വാധീനം വ്യാപിച്ചിരിക്കുന്നു. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയെക്കാള്‍ വളരെ കൂടുതലാണ്.” ഇതിന് കാരണം ‘കമ്മ്യൂണിസ്റ്റ് അല്ലാത്തവരുടെ നിസ്സംഗതയും കമ്മ്യൂണിസ്റ്റുകാരുടെ ഉത്സാഹവും മെച്ചപ്പെട്ട സംഘടനാ ശേഷിയും കൊണ്ടാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
1940 ഡിസംബറില്‍ നാഗ്പൂരില്‍ നടന്ന എഐഎസ്എഫ് സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് എതിരാളികളുമായി ശക്തമായ പോരാട്ടം ആരംഭിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും സോഷ്യലിസ്റ്റു പാര്‍ട്ടിയും തമ്മിലുള്ള വിഭജനം ഗാന്ധിജിയോടുള്ള വിധേയത്വത്തെയും, വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെയും ചുറ്റിപ്പറ്റിയായിരുന്നു. മുഖിമുദ്ദീന്‍ ഫറൂഖിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് വിഭാഗം ഗാന്ധിയന്‍ സമീപനം നിരസിക്കുന്ന പ്രമേയം പാസാക്കി. മഹാത്മാ ഗാന്ധി തങ്ങളില്‍ അനുസരണക്കേട് ആരോപിക്കുകയും, ഫലപ്രദമല്ലാത്തതും ചിന്താശൂന്യവുമായ പ്രവൃത്തികളിലൂടെ ഊര്‍ജം പാഴാക്കുകയും ചെയ്യുന്നതിലൂടെ ദേശീയ ദൗത്യത്തെ തടസ്സപ്പെടുത്തുന്നുവെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കി. ‘ഞങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലോക വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്‍നിരയിലാണ്’ എന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ഗാന്ധിജിയെ തള്ളി ഇടത് വിദ്യാര്‍ത്ഥികള്‍
നാഗ്പൂര്‍ സമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ട പിളര്‍പ്പ് ഗാന്ധിജിയുടെയും വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗത്തിന്റെയും ഇടയിലുള്ള ബന്ധത്തിലെ സംഘര്‍ഷത്തിന് തെളിവായിരുന്നു. എഐഎസ്എഫ് സമ്മേളനത്തിലെ പ്രതിനിധികളില്‍ ഭൂരിപക്ഷവും ഗാന്ധിജിയുടെ സമീപനത്തെ നേരിട്ട് അപലപിച്ച പ്രമേയത്തെ പിന്തുണച്ചു. വിദ്യാര്‍ത്ഥി സമരങ്ങളെക്കുറിച്ച് ഗാന്ധിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജവഹര്‍ ലാല്‍ നെഹ്രുവും ജയപ്രകാശ് നാരായണനും വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിട്ടും ആരും അനുസരിച്ചില്ല. ഇവര്‍ രണ്ടുപേരും കോണ്‍ഗ്രസ് രാഷ്ട്രീയക്കാരായിരുന്നെങ്കിലും യുവാക്കള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളില്‍ ഗാന്ധിജിയുടെ രാഷ്ട്രീയ സ്വാധീനം 20 വര്‍ഷം മുന്‍പ് കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. എഐഎസ്എഫിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി മുഖിമുദ്ദീന്‍ ഫറൂഖി പിന്നീട് ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ വിഭജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാര്‍ധയിലെ തന്റെ ആശ്രമത്തിലേക്ക് വരാന്‍ ഗാന്ധി നല്‍കിയ ക്ഷണത്തെ നിരസിച്ചു.
എം.എല്‍. ഷായുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിഭാഗം ഗാന്ധിയുടെ സമീപനം എഐഎസ്എഫ് നിരാകരിച്ചതില്‍ പ്രതിഷേധിച്ച് മറ്റൊരു വേദിയില്‍ ഒരു സമാന്തര സമ്മേളനം സംഘടിപ്പിച്ചു. ഇതിലൂടെ അവര്‍ ഔദ്യോഗിക സമ്മേളന പന്തലും സംഘടന തന്നെയും എതിരാളിയായ കമ്മ്യൂണിസ്റ്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു. ഗാന്ധിയന്‍ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു ബദല്‍ പ്രസ്ഥാനം രൂപീകരിച്ചു. നാഗ്പൂര്‍ സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ എഐഎസ്എഫിനെ ഹൈജാക്ക് ചെയ്തു എന്നുതന്നെ പറയാം.
മിതവാദ (കോണ്‍ഗ്രസ്) വിദ്യാര്‍ത്ഥികളും തീവ്രവാദ (കമ്മ്യൂണിസ്റ്റ്) വിദ്യാര്‍ത്ഥികളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകള്‍ വ്യാപിച്ചു. ഇതോടെ രണ്ട് എഐഎസ്എഫ് വിഭാഗങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഏക പ്രതിനിധി തങ്ങളാണെന്ന് അവകാശപ്പെട്ടു. കമ്മ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസ് വിഭാഗത്തെ ‘അനൗദ്യോഗിക’ വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നു വിളിച്ചു. ഈ വിഭാഗം ഔദ്യോഗികമായി 1945 ല്‍ നാഷണല്‍ കോണ്‍ഗ്രസ് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു. തങ്ങള്‍ ദേശീയവാദ വിദ്യാര്‍ത്ഥികളുടെ സംഘടനയാണെന്നും, ഗാന്ധിജിയിലും കോണ്‍ഗ്രസിലും വിശ്വാസമുള്ളവരാണെന്നും സംഘടനയുടെ ഭരണഘടനയില്‍ അവകാശപ്പെട്ടു.
1940 ല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥികള്‍ പുറത്തുപോയതിനു ശേഷം എഐഎസ്എഫ് നേതാക്കള്‍ യുവ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അജയ് ഘോഷും കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ബി.ടി. രണദിവെയും പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന യുവ നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള എഐഎസ്എഫുമായുള്ള ബന്ധം ശക്തിപ്പെടുത്തി. അവരുടെ തീവ്രമായ സമീപനം, സോവിയറ്റ് യൂണിയനോടുള്ള പിന്തുണ എന്നിവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെയും സ്വാധീനിച്ചു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടണമെന്ന് എഐഎസ്എഫ് പ്രമേയം പാസാക്കി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായിരുന്നു ഇതിനു പിന്നില്‍. ”എല്ലാ വിദ്യാര്‍ത്ഥികളുടെയും കടമ സാമ്രാജ്യത്വ അധിനിവേശ ശക്തികളെ നമ്മുടെ മണ്ണില്‍ നിന്ന് പുറത്താക്കുക എന്നതാണ്.” എന്നു പ്രഖ്യാപിച്ചു. എന്നാല്‍, വെറും ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ എഐഎസ്എഫ് നാസി ജര്‍മ്മനിക്കെതിരായ യുദ്ധത്തിന് നിരുപാധികമായ പിന്തുണ നല്‍കി.
1941 ജൂണില്‍ സോവിയറ്റ് യൂണിയനില്‍ ജര്‍മ്മനി നടത്തിയ ആക്രമണം എഐഎസ്എഫിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും മോസ്‌കോയുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തി. 1941 ഡിസംബറില്‍ പാട്‌നയില്‍ നടന്ന സമ്മേളനത്തില്‍ ബ്രിട്ടീഷ് യുദ്ധശ്രമത്തെ പിന്തുണയ്ക്കുമെന്ന് എഐഎസ്എഫ് പ്രഖ്യാപിച്ചു. ”സോഷ്യലിസത്തിന്റെ ദേശത്തെ സംരക്ഷിക്കുന്നതിനും, ഹിറ്റ്‌ലറുടെ ഫാസിസത്തെ തകര്‍ക്കുന്നതിനും യുദ്ധം നടത്തണം” എന്നായിരുന്നു അവരുടെ നിലപാട്. ‘സാമ്രാജ്യത്വ യുദ്ധം’ സോവിയറ്റ് യൂണിയന്റെ പങ്കാളിത്തത്തോടെ ‘ജനങ്ങളുടെ യുദ്ധം’ ആയി മാറിയപ്പോള്‍, പല അംഗങ്ങളും ആശയക്കുഴപ്പത്തിലായി. വിദ്യാര്‍ത്ഥികളില്‍ വലിയ പിന്തുണ നഷ്ടപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിനെതിരായ വലിയ ജനകീയ പ്രസ്ഥാനത്തെ പിന്തുണച്ച് നിരവധി പേര്‍ എഐഎസ്എഫ് കോണ്‍ഗ്രസ് വിഭാഗത്തില്‍ ചേര്‍ന്നു. ബ്രിട്ടീഷ് കോളോണിയലിസത്തിനെതിരെ പോരാടുന്നതിലല്ല, സോവിയറ്റ്‌യൂണിയന്റെ വിശ്വാസം നേടിയെടുക്കുന്ന തിനാണ് ഇവര്‍ ശ്രമിച്ചത്.
ചുരുക്കിപ്പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ സ്വാതന്ത്ര്യ സമരത്തെ അംഗീകരിക്കാതെ വിപ്ലവ സ്വപ്‌നങ്ങളുമായി രംഗപ്രവേശം ചെയ്ത ഇടതു വിദ്യാര്‍ത്ഥി സംഘടന മുസ്ലിം വര്‍ഗീയതയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന പുലര്‍ത്തിയത് വിപ്ലവ വ്യാമോഹം മാത്രമാണെന്ന് വളരെപ്പെട്ടെന്ന് തിരിച്ചറിഞ്ഞു.
അടുത്തത്: വിദ്യാര്‍ത്ഥി സമൂഹം പരിവര്‍ത്തന പാതയില്‍
അടിക്കുറിപ്പുകള്‍:-
1.DENYING NATIONAL ROOTS, Early Communism and India, Dr.Rahul A. Shastri.
2.Ibid
3.The Student: January 1943,
Mukhtar Zaman.
4.Ibid




















