- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- പാകിസ്ഥാന്‍ എന്ന സ്വര്‍ഗത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകളുടെ പലായനം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 27)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
പാകിസ്ഥാന്‍ രൂപീകരണത്തെ മാത്രമല്ല, പാകിസ്ഥാന്‍ എന്ന ആശയത്തെയും ആര്‍ എസ്എസ് എതിര്‍ത്തു. എന്നാല്‍ പാകിസ്ഥാന്‍ എന്ന ആശയത്തെയും പാകിസ്ഥാന്‍ രൂപീകരണത്തെയും അനുകൂലിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. പാകിസ്ഥാനോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യം രാഷ്ട്ര വിഭജനത്തോടെ അവസാനിച്ചു എന്ന പൊതുധാരണ തെറ്റാണ്. ഈ ആഭിമുഖ്യം പാകിസ്ഥാന്‍ രൂപം കൊണ്ടതിനു ശേഷവും തുടര്‍ന്നു. വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് പോയാല്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും പുരോഗമന ആശയങ്ങളും വിലമതിക്കപ്പെടുമെന്ന് കമ്മ്യൂണിസ്റ്റുകള്‍ കരുതി. സംഭവിച്ചത് നേരെ മറിച്ചാണ്. പാകിസ്ഥാനിലെ ‘മതേതര പുരോഗമന വാദികള്‍’ ഇസ്ലാമിന്റെ പേരില്‍ വേട്ടയാടപ്പെട്ടു. സൗകര്യപൂര്‍വ്വം തമസ്‌കരിക്കപ്പെട്ട സത്യങ്ങളില്‍ ഒന്നാണിത്.
മുസ്ലീംലീഗിന്റെയും മുഹമ്മദലി ജിന്നയുടെയും ദ്വിരാഷ്ട്ര വാദത്തിന് പ്രചാരണം നല്‍കാനുള്ള ചുമതല കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുത്തിരുന്നല്ലോ. ഇവര്‍ പാകിസ്ഥാനുവേണ്ടി വാദിക്കുകയും, ഇസ്ലാമിക രാഷ്ട്രത്തിന്റെ മഹത്വം ഘോഷിക്കുകയും ചെയ്തു. പ്രശസ്ത ഉറുദു കവിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമായ മജാസ് ലക്‌നോവി ഇതില്‍പ്പെടുന്നു. മുസ്ലീം ലീഗിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹായിച്ചതിനു പുറമെ ഇസ്ലാമിനെ പുകഴ്ത്തുകയും ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന്‍ സൃഷ്ടിക്കാന്‍ പിന്തുണ പ്രകടിപ്പിക്കുകയും ചെയ്യുന്ന കവിതകളും മജാസ് രചിച്ചു. ‘പാകിസ്ഥാന്‍ കി മില്ലി തരാന’ എന്ന കവിതയിലെ വരികള്‍ നോക്കുക:
”യുദ്ധസജ്ജതയില്‍ നാം മൂന്നു പ്രാവശ്യം വിളിക്കുന്നു: പാകിസ്ഥാന്‍ ഞങ്ങളുടേത്, ഞങ്ങളുടേത്, ഞങ്ങളുടേത്.
നൂറ് സുവിശേഷങ്ങളെയും ഖുറാനുമായി താരതമ്യം ചെയ്യാനാവില്ല.
പാകിസ്ഥാന്റെ സേവനത്തില്‍ നാമെല്ലാം ഗാസികളാണ്.”
നാസ്തികനായ മജാസ് ഹിന്ദി സിനിമയിലെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറുടെ അമ്മാവനായിരുന്നു. ഇക്കാര്യത്തില്‍ മജാസ് ഒറ്റയ്ക്കായിരുന്നില്ല. പ്രശസ്ത ഗാനരചയിതാവും കമ്മ്യൂണിസ്റ്റുമായിരുന്ന മജ്‌രു സുല്‍ത്താന്‍ പുരിയും പാകിസ്ഥാന് അനുകൂലമായിരുന്നു. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, പാകിസ്ഥാനിലേക്ക് പോകാതെ ഭാരതത്തില്‍ തുടരുകയും, മതേതരത്വത്തിന്റെ മുഖമായി മാറുകയും ചെയ്തു. എന്നുമാത്രമല്ല ദാദ ഫാല്‍ക്കെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു! പാകിസ്ഥാന്‍ രൂപീകരണത്തിനു വേണ്ടി പ്രചാരണം നടത്തിയ കമ്മ്യൂണിസ്റ്റുകളുടെ ഒരു വലിയ കൂട്ടം ഉണ്ടായിരുന്നു. പുതിയ പാകിസ്ഥാന്‍ വിപ്ലവത്തിന് സജ്ജമാണെന്ന സിദ്ധാന്തവും ഇവര്‍ ചമച്ചു. പാകിസ്ഥാനില്‍ ഒരു സോഷ്യലിസ്റ്റ് രാജ്യം സൃഷ്ടിക്കുന്നതിനായി തങ്ങളുടെ പാര്‍ട്ടി സഹായം ചെയ്യേണ്ടതുണ്ടെന്ന് ഇവര്‍ കരുതി.
ഇസ്ലാമിന്റെ ഇരകളായ മതേതര-പുരോഗമനക്കാര്‍
ഈ പദ്ധതി നടപ്പിലാക്കുന്നതിനായുള്ള പാകിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിപി) 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ നിലവില്‍ വന്നതിനു ശേഷമാണ് രൂപീകരിക്കപ്പെട്ടത്. സജ്ജാദ് സാഹിര്‍ പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുസ്ലീം നേതാക്കളായിരുന്നു അതിലെ ഭൂരിഭാഗവും. പക്ഷേ സിപിപിയും മുസ്ലീം ലീഗും തമ്മിലുള്ള സൗഹൃദം ദീര്‍ഘകാലം നിലനിന്നില്ല. ഈ ‘അവിശുദ്ധ കൂട്ടുകെട്ട്’ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതായിരുന്നു. കാരണം ഇസ്ലാമിക രാഷ്ട്രം മറ്റൊരു വ്യവസ്ഥയേയും അംഗീകരിക്കില്ല. ഈ സത്യം തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല.
1947 ഓഗസ്റ്റ് 14ന് പാകിസ്ഥാന്‍ രൂപം കൊണ്ടതുമുതല്‍ മതേതരത്വവും പുരോഗമന ആശയങ്ങളുമുള്ള ഒരു വ്യക്തിക്കോ അത്തരം ആശയത്തിനുതന്നെയോ അവിടെ നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. മതേതരത്വത്തിന്റെ പേരില്‍ പാകിസ്ഥാന്‍ തിരഞ്ഞെടുത്ത ഹിന്ദുക്കളെ’കാഫിര്‍’ എന്നു വിളിച്ച് അവരുടെ വീടുകള്‍ക്കു മുന്നിലിട്ട് ക്രൂരമായി കൊന്നൊടുക്കി. പുരോഗമന ആശയങ്ങളെ പിന്തുണച്ചിരുന്ന മുസ്ലീങ്ങള്‍ക്കും പാകിസ്ഥാന്‍ വിടേണ്ടി വന്നു. പാകിസ്ഥാനില്‍ കഴിഞ്ഞവര്‍ക്ക് അങ്ങേയറ്റം ഒറ്റപ്പെട്ട അവസ്ഥയില്‍ മരിക്കേണ്ടിവന്നു.
പാകിസ്ഥാന്റെ ആദ്യ നിയമ മന്ത്രിയാകട്ടെ, അല്ലെങ്കില്‍ പാകിസ്ഥാന്റെ ആദ്യ ദേശീയ ഗീതത്തിന്റെ രചയിതാവാകട്ടെ, പുരോഗമനവാദികളായി അറിയപ്പെട്ട ഇവര്‍ ഇസ്ലാമിക ആശയധാരയുടെ യഥാര്‍ത്ഥ സ്വഭാവം അനുഭവിച്ചറിഞ്ഞു. അവര്‍ പൊതുവേദികളില്‍ അപമാനിക്കപ്പെട്ടു, കൂട്ടക്കൊലകള്‍ക്ക് ഇരയായി ഒടുവില്‍ ജീവന്‍ രക്ഷിക്കാനായി ‘നല്ല’ പാകിസ്ഥാനില്‍ നിന്ന് ‘ചീത്ത’ ഭാരതത്തിലേക്ക് ഒളിച്ചോടേണ്ടിവന്നു. എന്നിട്ടും ഭാരതത്തില്‍ തിരിച്ചെത്തിയ ഇവരുടെ സന്തതികള്‍ ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും, മുഹമ്മദ് ഇഖ്ബാലിന്റെ പ്രശസ്ത കവിതയിലെ വരികള്‍ പാടിക്കൊണ്ടുമിരിക്കുന്നു. ഇങ്ങനെയുമുണ്ടോ രാജ്യദ്രോഹം!
ഈ പരമ്പരയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന പേര് സാമ്പത്തിക വിദഗ്ധനായ പ്രൊഫ. ബ്രിജ് നാരായണിന്റേതാണ്. മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ നാരായണ്‍ പിന്തുണച്ചിരുന്നു. പാകിസ്ഥാനെ ഭാരതത്തെക്കാള്‍ മികച്ച സാമ്പത്തിക മാതൃകയും മികച്ച സാധ്യതകളുമുള്ള രാജ്യമായി വിശേഷിപ്പിച്ചു. എന്നാല്‍, നാരായണിന്റെ ഈ വിശ്വാസം സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഉപകരിച്ചില്ല. പാകിസ്ഥാന്‍ രൂപം കൊണ്ട ദിവസം തന്നെ ‘കാഫിര്‍’എന്നു വിളിച്ച് രക്തദാഹികളായ ഒരു ഇസ്ലാമിക കൂട്ടം ലാഹോറിലെ സ്വന്തം വീടിന് മുന്നിലിട്ടുതന്നെ നാരായണിനെ കൊന്നു.
ബ്രിജ് നാരായണിന്റെ സുഹൃത്തായ യോഗേന്ദ്ര നാഥ് മണ്ഡലിനും ഇതേ വിധിയാണ് നേരിട്ടത്. മുസ്ലീങ്ങളും ദളിതരും ഭാരതത്തില്‍ ന്യൂനപക്ഷമായതിനാല്‍ അവര്‍ മുഹമ്മദലി ജിന്നയോടൊപ്പം പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്നും, പാക്കിസ്ഥാനില്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷമാണെങ്കിലും ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും പറയുന്ന ഒരു സിദ്ധാന്തം യോഗേന്ദ്രനാഥും മുന്നോട്ടുവച്ചു. ദളിതരുടെ രക്ഷകര്‍ ഹിന്ദുക്കളല്ല, മുസ്ലീങ്ങള്‍ ആണെന്ന വാദം ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കാമല്ലോ. ഈ വാദത്തിന്റെ ആദ്യ വക്താക്കളില്‍ ഒരാള്‍ ആയിരുന്നു യോഗേന്ദ്രനാഥ് മണ്ഡല്‍.
ബംഗാളില്‍ ജനിച്ച് രാഷ്ട്രീയ നേതാവായി ഉയര്‍ന്ന യോഗേന്ദ്ര നാഥ് മണ്ഡലിനെ പാകിസ്ഥാന്റെ ആദ്യ നിയമ മന്ത്രിയായി ജിന്നയാണ് നിയമിച്ചത്. എന്നാല്‍, ജിന്നയുടെ മരണത്തിനു ശേഷം, നിയമ-തൊഴില്‍ കാര്യ മന്ത്രിയായിരുന്ന മണ്ഡലിന്റെ നാളുകള്‍ എണ്ണപ്പെട്ടു. മുസ്ലീം ഭൂരിപക്ഷം ദളിതര്‍ക്കെതിരെ നടത്തുന്ന വിവേചനം നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത മണ്ഡലിന് മോഹഭംഗം വന്ന് ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി 1950 ല്‍ പാകിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

അന്നത്തെ പുരോഗമന വാദികള്‍ മുഴുവനായും ഇസ്ലാമിന്റെ പേരില്‍ രൂപീകരിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു രാജ്യത്തിന്റെ സൃഷ്ടിക്ക് പിന്തുണ അറിയിച്ചവരായിരുന്നു. കവിയായ സാഹിര്‍ ലുധിയാന്‍വി, സംഗീത പ്രതിഭയായ ബഡേ ഗുലാം അലി ഖാന്‍, ഉര്‍ദു സാഹിത്യത്തിലെ പ്രമുഖനായ സാദത് ഹസന്‍ മന്റോ എന്നിവരൊക്കെയും മുഹമ്മദലി ജിന്നയുടെ പാക്കിസ്ഥാനില്‍ തുടരാന്‍ തീരുമാനിച്ചവരാണ്. എന്നാല്‍, തെറ്റ് തിരിച്ചറിയാന്‍ ഇവര്‍ അധിക സമയം എടുത്തില്ല. കുറച്ച് കാലം അവിടെ ജീവിച്ച ശേഷം, തങ്ങള്‍ സ്വര്‍ഗ്ഗത്തിന് പകരം നരകമാണ് തിരഞ്ഞെടുത്തതെന്ന് തിരിച്ചറിഞ്ഞു. ഭാരതത്തിലേക്ക് മടങ്ങിയ ബഡേ ഗുലാം അലി ഖാന്‍ പാകിസ്ഥാനിലെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍, ആ രാജ്യത്ത് മുസ്ലീങ്ങള്‍ക്കേ ജീവിക്കാന്‍ കഴിയൂ എന്നാണ് അഭിപ്രായപ്പെട്ടത്.
‘സവേര’ എന്ന ഉര്‍ദു മാസികയിലൂടെ കമ്മ്യൂണിസ്റ്റ് ആശയധാര പ്രചരിപ്പിച്ചിരുന്ന സാഹിര്‍ ലുധിയാന്‍വി പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുന്ന ലേഖനങ്ങള്‍ എഴുതിയെന്നാരോപിച്ച് അറസ്റ്റുചെയ്യപ്പെടുകയും, കൊലചെയ്യപ്പെടുകയും ചെയ്യുമെന്ന ഭയത്തിലായിരുന്നു. ഒരു ദിവസം തന്റെ തലവെട്ടിക്കളയുമെന്ന ഭയന്ന ലുധിയാന്‍വി ബുര്‍ഖ ധരിച്ച് മുഖം മറച്ച് രഹസ്യമായി ഒരുരാത്രികൊണ്ട് ഭാരതത്തില്‍ മടങ്ങിയെത്തി. ഭാരതത്തിലെത്തിയ ശേഷം ലുധിയാന്‍വി തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലം പ്രകാശ് പണ്ഡിത് എന്ന ഒരു ഹിന്ദുവിന്റെ സംരക്ഷണത്തിലാണ് ചെലവഴിച്ചത്.
ഭാരതം വിട്ട് പാകിസ്ഥാനിലേക്ക് പോയ പഞ്ചാബില്‍ നിന്നുള്ള പ്രമുഖ ഉര്‍ദു എഴുത്തുകാരനായ സാദത് ഹസന്‍ മന്റോ വര്‍ഗീയ കലാപത്തെക്കുറിച്ച് പറയുന്ന തണുത്ത മാംസം എന്നര്‍ത്ഥമുള്ള ‘തണ്ഡാ ഗോഷ്ത്’ പോലുള്ള രചനകളുടെ പേരില്‍ കേസുകള്‍ നേരിട്ടു. ഒരു ഇസ്ലാമിക ഭരണകൂടത്തിന്റെ കീഴില്‍ കടുത്ത പീഡനങ്ങള്‍ അനുഭവിച്ചു. വരുമാന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദാരിദ്ര്യത്തിലായി. ഇതിന്റെ ഫലമായി വിഷാദരോഗത്തിന്റെ പിടിയിലാവുകയും ചെയ്തു. ഇസ്ലാമിക ആശയധാരയുടെ വക്താക്കള്‍ ‘തണ്ഡാ ഗോഷ്ത്’ ചുട്ടെരിക്കുക മാത്രമല്ല, മന്റോയുടെ ജീവിക്കാനുള്ള ആഗ്രഹവും ചാമ്പലാക്കി. ‘ആദര്‍ശ’ രാജ്യമായ പാകിസ്ഥാന്‍ രൂപംകൊണ്ടതിനു കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ, മദ്യാസക്തിയുടെ ഫലമായ ലിവര്‍ സിറോസിസ് മൂലം മന്റോ മരിച്ചു.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ സജ്ജാദ് സാഹിറാണ് പാകിസ്ഥാന്‍ തിരഞ്ഞെടുത്ത മറ്റൊരാള്‍. പുതുതായി രൂപംകൊണ്ട ആ ഇസ്ലാമിക രാജ്യത്തേക്ക് പോയ സാഹിര്‍ പാകിസ്ഥാനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍, റാവല്‍പിണ്ഡി ഗൂഢാലോചന കേസില്‍ അറസ്റ്റിലാവുകയും ജയിലില്‍ പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തു. 1955 ല്‍ ജയില്‍ മോചിതനായ ശേഷം ഭാരതത്തിലേക്ക് തിരികെ വന്നു.(1) ഇത്തരക്കാര്‍ ഡസന്‍ കണക്കിനുണ്ട്: ജാവേദ് അക്തറുടെ ഭാര്യാ പിതാവായ കൈഫി അസ്മിയെപോലുള്ളവര്‍ വിഭജനകാലത്ത് പാകിസ്ഥാനെ പിന്തുണച്ചവരാണ്. പാകിസ്ഥാനിലേക്ക് മാറിയ ഇവര്‍ക്ക് പിന്നീട് അവിടെ നിന്ന് രക്ഷപ്പെടേണ്ട സാഹചര്യമുണ്ടായി. വിഭജനസമയത്ത് മുസ്ലീം ലീഗില്‍ ഇത്തരത്തിലുള്ള നിരവധി പേരുണ്ടായിരുന്നു; പാകിസ്ഥാന്‍ രൂപീകരണത്തിന്റെ അടിസ്ഥാനമായിരുന്ന മുസ്ലീം ലീഗിനുവേണ്ടി വോട്ടുകള്‍ പിടിച്ചവരാണ് അവര്‍. എന്നിട്ടും പാകിസ്ഥാന്‍ രൂപം കൊണ്ട ശേഷം, ഭാരതത്തെ ഒരു ഇസ്ലാമിക രാഷ്ട്രം (ദാര്‍-ഉള്‍-ഇസ്ലാം) ആക്കാനുള്ള അവരുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ അവര്‍ ഇവിടെ തന്നെ തുടരുകയുണ്ടായി. ഈ ആളുകള്‍ കമ്മ്യൂണിസ്റ്റ് ആശയധാരയുടെ പിന്തുണക്കാരായി മാറുകയും, സാമൂഹിക സേവനം എന്ന പേരില്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തു.

പുരോഗമന രാഷ്ട്രീയം പിഴുതെറിയപ്പെട്ടു
രാഷ്ട്ര വിഭജനത്തിനു ശേഷം പാകിസ്ഥാനായി മാറിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭാരതത്തില്‍ നിന്ന് കുടിയേറിയ പുരോഗമന എഴുത്തുകാര്‍ ചേര്‍ന്ന് ഓള്‍ പാകിസ്ഥാന്‍ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചിരുന്നു. പാകിസ്ഥാനില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഔദ്യോഗിക സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, എപിപിഡബ്ല്യുഎ പാകിസ്ഥാനിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക പ്രാതിനിധ്യം വഹിച്ചു. എഴുത്തുകാര്‍ക്കായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പുതിയ മാനിഫെസ്റ്റോയും പുറത്തിറക്കി. ഈ പുതിയ യുദ്ധഭൂമിയില്‍ എല്ലാ എഴുത്തുകാരും ഒരു പക്ഷം സ്വീകരിക്കേണ്ടതുണ്ടെന്നും, നിഷ്പക്ഷത ഒരു മാര്‍ഗമല്ലെന്നും അതില്‍ പ്രഖ്യാപിച്ചു. വിഭജനാനന്തര കാലഘട്ടത്തില്‍ പാകിസ്ഥാന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയവും സാംസ്‌കാരികവുമായ വേദികളില്‍ നടന്നുകൊണ്ടിരുന്നു.
ലിബറല്‍ എഴുത്തുകാര്‍ തങ്ങളെ ദേശസ്‌നേഹികളായി കണക്കാക്കി അവരുടെ ഊര്‍ജവും കഴിവുകളും പുതിയ രാഷ്ട്രത്തിന്റെ സേവനത്തിന് സമര്‍പ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചു. ഇത് പുരോഗമനവാദികളുടെ സോഷ്യലിസവുമായും സാമ്രാജ്യത്വവിരുദ്ധതയുമായും പൊരുത്തപ്പെടാത്തതായിരുന്നു. പുരോഗമനവാദികള്‍ ആക്രമണ നിലപാട് സ്വീകരിക്കുകയും, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയത്തില്‍ നിന്ന് അല്‍പ്പം പോലും വ്യത്യാസപ്പെടുന്ന എഴുത്തുകാരെ ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മന്റോയെപ്പോലുള്ള പ്രതിഭകളെ അവര്‍ ഒറ്റപ്പെടുത്തുകയും ചെയ്തു. പുരോഗമനവാദികളുടെ നിയന്ത്രണത്തിലുള്ള മാസികകളിലും പത്രങ്ങളിലും ഈ എഴുത്തുകാര്‍ക്ക് ഇടം നിഷേധിക്കപ്പെട്ടു. ആത്മകഥാപരമായ രചനയില്‍ മന്റോ പറയുന്നത് ഇങ്ങനെയാണ്: ”ഗസലിനെ ഒരു യന്ത്രമാക്കാനും യന്ത്രത്തെ ഗസലാക്കാനും ആഗ്രഹിക്കുന്ന ഇക്കൂട്ടരുടെ നവീകരണങ്ങള്‍ എനിക്ക് മനസ്സിലാകുന്നില്ല. അവരുടെ തുടരന്‍ മാനിഫെസ്റ്റോകളും നീണ്ടുപോകുന്ന പ്രമേയങ്ങളും ഞാന്‍ മടുത്തു പോയിരുന്നു. അവരുടെ ഭൂരിഭാഗം പ്രസ്താവനകളും ക്രെംലിനില്‍ നിന്ന് മുംബൈ വഴി ലാഹോറിലെത്തിയവയാണ്. ഈ റഷ്യന്‍ എഴുത്തുകാരന്‍ എന്ത് എഴുതിയെന്നും, ആ റഷ്യന്‍ ബുദ്ധിജീവി എന്താണ് പ്രവചിച്ചതെന്നും മാത്രമാണ് അവര്‍ക്ക് പ്രധാനം. നാം താമസിക്കുന്ന ഭൂമിയെക്കുറിച്ച് ഈ ആളുകള്‍ സംസാരിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ നിരാശനായി.”(2)
ഭാരതത്തിന്റെ വിഭജനത്തിനുശേഷം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ നടന്നപ്പോ ള്‍, പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്ന് മൂന്ന് പേരും കിഴക്കന്‍ ബംഗാളില്‍ നിന്ന് (പിന്നീട് ഈസ്റ്റ് പാകിസ്ഥാന്‍) 32 പേരും പ്രതിനിധികളായി പങ്കെടുത്തു. പ്രധാന സമ്മേളനത്തിനു ശേഷം, പാകിസ്ഥാനി പ്രതിനിധികള്‍ ചേര്‍ന്ന് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാകിസ്ഥാന്‍’ എന്ന പേരില്‍ ആദ്യ യോഗം നടത്തി. സജ്ജാദ് സഹീര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിനായി സജ്ജാദ് സഹീറും മറ്റു രണ്ട് പേരും പാകിസ്ഥാനിലേക്ക് കുടിയേറി. സ്വാതന്ത്ര്യാനന്തര കാലത്ത് പാകിസ്ഥാനിലെ ജനസംഖ്യയില്‍ വെറും ഒരു ശതമാനം പേര്‍ മാത്രമാണ് വ്യവസായ മേഖലയില്‍ ജോലി ചെയ്തിരുന്നത്. അവരില്‍ വെറും 25 ശതമാനം മാത്രമാണ് യൂണിയനുകളില്‍ അംഗങ്ങളായിരുന്നത്. പുരോഗമന എഴുത്തുകാര്‍ പാക്കിസ്ഥാന്റെ ഭാവിദിശയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാകിസ്ഥാന്‍ തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. 1950 ആയപ്പോഴേക്കും കിഴക്കന്‍-പടിഞ്ഞാറന്‍ പാകിസ്ഥാനുകളിലായി ഏകദേശം 150 യൂണിയനുകള്‍ രൂപീകരിക്കപ്പെട്ടു.(3) പാര്‍ട്ടിയുടെ മേല്‍നോട്ടത്തില്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, പീസ് കമ്മിറ്റി, വിമന്‍സ് ഡെമോക്രാറ്റിക് യൂണിയന്‍, ഡെമോക്രാറ്റിക് യൂത്ത് ലീഗ് എന്നിവയും രൂപീകരിക്കപ്പെട്ടു.
ഇടതുപക്ഷ ചിന്താഗതിയുള്ള വിദ്യാര്‍ത്ഥികള്‍ കറാച്ചിയിലും റാവല്‍പിണ്ടിയിലും ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (ഡിഎസ്എഫ്) രൂപീകരിച്ചു. പാര്‍ട്ടിക്ക് വലിയ ജനപിന്തുണ ലഭിച്ചില്ലെങ്കിലും ചില പ്രത്യേക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാവുന്നു
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം അമേരിക്കയും സോവിയറ്റ് യൂണിയനും നയിച്ച മുതലാളിത്ത-കമ്മ്യൂണിസ്റ്റ് ക്യാമ്പുകളായി വിഭജിക്കപ്പെട്ടല്ലോ. വിഭജനത്തിനു ശേഷം, പാകിസ്ഥാന്‍ അതിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സായുധസേനയ്ക്കും സഹായം നല്‍കാന്‍ ഒരു രക്ഷകനെ അന്വേഷിച്ചു. അമേരിക്കക്കാരുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പാകിസ്ഥാനിലെ ഭരണാധികാരികള്‍ ചില സൈനിക ഉദ്യോഗസ്ഥരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാകിസ്ഥാന്റെ നേതാക്കളെയും അറസ്റ്റ് ചെയ്തു. ഈ കേസ്’റാവല്‍പിണ്ടി ഗൂഢാലോചന കേസ്’ എന്ന പേരില്‍ പ്രശസ്തമായി. കുറ്റാരോപിതരായ എല്ലാവരെയും ജയിലിലടച്ചെങ്കിലും ശിക്ഷാ കാലാവധി തീരുന്നതിനു മുന്‍പേ മോചിപ്പിക്കപ്പെട്ടു. 1954 ല്‍ പാകിസ്ഥാന്‍ അമേരിക്കയുമായി ഒരു പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. അതിന്റെ അടുത്ത മാസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാകിസ്ഥാന്‍ ഔദ്യോഗികമായി നിരോധിക്കപ്പെട്ടു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷനും നിരോധിക്കപ്പെട്ടു.
1955 ല്‍ ജയില്‍ മോചിതനായ ശേഷം സജ്ജാദ് സഹീര്‍ പാകിസ്ഥാന്‍ വിട്ടു. കമ്മ്യൂണിസ്റ്റ് നേതൃത്വമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ പല രാഷ്ട്രീയ പ്രവര്‍ത്തകരും 1950 കളില്‍ നാഷണല്‍ അവാമി പാര്‍ട്ടി (എന്‍എപി) രൂപീകരിച്ചു. ഡിഎസ്എഫില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എന്‍എസ്എഫ്) എന്ന പുതിയ വിദ്യാര്‍ത്ഥി സംഘടനയില്‍ ചേര്‍ന്നു. എന്‍എപിയില്‍ കിഴക്കന്‍-പടിഞ്ഞാറന്‍ പാകിസ്ഥാനുകളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉണ്ടായിരുന്നു. 1958 ല്‍ അയൂബ് ഖാന്റെ സൈനികഭരണത്തെ പാര്‍ട്ടി എതിര്‍ത്തു. 1965 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഫാത്തിമ ജിന്നയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണച്ചു. താഷ്‌കന്റ് കരാറിനു ശേഷമുള്ള സാഹചര്യത്തില്‍ അയൂബിന്റെ മന്ത്രിസഭ വിട്ടതിനു ശേഷം, സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്‍പ് സുള്‍ഫിക്കര്‍ അലി ഭുട്ടോ എന്‍എപിയില്‍ ചേരാന്‍ ആഗ്രഹിച്ചു. എന്നാല്‍ തന്നെ നേതാവായി അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകാത്തത് ഭൂട്ടോയെ പിന്തിരിപ്പിച്ചു.
അധികാരം പിടിച്ചെടുക്കാനുള്ള അത്യാഗ്രഹത്തില്‍ സോവിയറ്റ് യൂണിയന്റെ പിന്തുണയുണ്ടെന്ന ധാരണയില്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ വിഫല ശ്രമം നടത്തി. മേജര്‍ ജനറല്‍ അക്ബര്‍ ഖാനും ഭാര്യയും ‘ഹം ദേക്കേംഗെ’ എന്ന പ്രശസ്ത കവിതയുടെ രചയിതാവുമായ ഫായ്‌സ് അഹമ്മദ് ഫായ്‌സ്, നിരവധി സൈനിക ഉദ്യോഗസ്ഥര്‍, പാകിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് സജ്ജാദ് സാഹിര്‍ എന്നിവര്‍ 1951 ല്‍ ജയിലിലടക്കപ്പെട്ടു. 1954 ല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കുകയും സാഹിറിനെയും സഹപ്രവര്‍ത്തകരെയും ഭാരതത്തിലേക്ക് നാടുകടത്തുകയും ചെയ്തു. അന്നത്തെ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍ക്കാര്‍ യാതൊരു ഉപാധികളുമില്ലാതെ ഇവരെ ഭാരതത്തില്‍ തിരികെ പ്രവേശിപ്പിച്ചു. ഇവരുടെ പിന്മുറക്കാരാണ് ഭാരതത്തെ തുണ്ടംതുണ്ടമാക്കുമെന്ന് പ്രഖ്യാപിക്കുന്നവരെ പിന്തുണയ്ക്കുന്നത്.
1965 ല്‍ എന്‍എപി മോസ്‌കോ അനുകൂലവും ബീജിംഗ് അനുകൂലവുമായ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. (തൊട്ടു മുന്‍പത്തെ വര്‍ഷം (1964) ചൈനയെയും സോവിയറ്റ് യൂണിയനെയും അനുകൂലിക്കുന്ന വിഭാഗങ്ങളായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് പോലെയായിരുന്നു ഇതും) ബീജിംഗ് അനുകൂല വിഭാഗം വീണ്ടും പിളര്‍ന്നു. മാവോവാദ ചിന്താഗതിയുള്ളവര്‍ മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി (എംകെപി) രൂപീകരിച്ചു. നിരവധി ഇടതുപക്ഷ ചിന്തകര്‍ സുള്‍ഫിക്കര്‍ അലി ഭുട്ടോ സ്ഥാപിച്ച പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലും (പിപിപി) ചേര്‍ന്നു.
പാകിസ്ഥാനിലെ ഇടതുപക്ഷത്തിന്റെ പതനത്തിനു നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതില്‍ രാജ്യത്ത് ശക്തമായ വ്യവസായ അടിത്തറയുടെ അഭാവം, മുസ്ലീം വരേണ്യ വിഭാഗത്തില്‍ നിന്നുള്ള സജ്ജാദ് സാഹിറിനെപ്പോലുള്ളവര്‍ക്ക് സാധാരണ ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയാതെ പോയത് എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. അങ്ങനെയെങ്കില്‍ ദളിതനായ യോഗേന്ദ്ര നാഥ് മണ്ഡലിന് സംഭവിച്ചത് എന്തെന്ന് ആരും വിശദീകരിക്കുന്നില്ല. ഇസ്ലാമിക സഹജമായ മതവിദ്വേഷവും ആധിപത്യവുമാണ് യഥാര്‍ത്ഥ കാരണമെന്ന കാര്യം സമര്‍ത്ഥമായി മറച്ചുപിടിക്കപ്പെടുന്നു.
അടുത്തത്: ദേശീയതയുടെ രാഷ്ട്രീയ പ്രവേശം
അടിക്കുറിപ്പുകള്‍:-
1.Roshanai,Sajjad Sahir.
2.Ganje Farishte, Saadat Hasan- Manto.
3.Roshanai,Sajjad Sahir.





















