- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ആര്‍എസ്എസിന് ഗാന്ധിജി ആരായിരുന്നു? (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 26)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഗാന്ധിവധത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ആര്‍എസ്എസ്സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടതു പാര്‍ട്ടികള്‍ എല്ലാക്കാലവും ശ്രമിച്ചിട്ടുണ്ട്. ആര്‍എസ്എസ് ഗാന്ധി വിരുദ്ധരാണെന്ന ധാരണ ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആര്‍എസ്എസ് തുടക്കം മുതല്‍ ശ്രമിച്ചെങ്കിലും നുണപ്രചാരണത്തില്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ്സും വളരെയധികം മുന്നേറി. സ്വാതന്ത്ര്യത്തിനു ശേഷം തുടര്‍ച്ചയായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും പിന്തുണയും സംരക്ഷണവും ഈ നുണപ്രചാരണം നടത്തുന്നവര്‍ക്ക് ലഭിച്ചു. കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ എത്തുകയും, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുകയും ചെയ്തതോടെ പ്രതിരോധിക്കാന്‍ ഉപയോഗിച്ചതും ഗാന്ധി വധമാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും സൃഷ്ടിച്ച ആവാസ വ്യവസ്ഥയുടെ ഗുണഭോക്താക്കളായ ബുദ്ധിജീവികളും എഴുത്തുകാരും ഈ നുണപ്രചാരണം ഏറ്റെടുത്ത് പ്രത്യുപകാരം ചെയ്തു. ഇവരിലേറെയും ഇടതുപക്ഷക്കാരായിരുന്നു. ഗാന്ധി വധത്തിലേക്ക് ആര്‍എസ്എസ്സിനെ വലിച്ചിഴക്കുകയും, ഇതിലൂടെ ഗാന്ധിജിയും ആര്‍എസ്എസ്സും തമ്മിലെ ബന്ധം മറച്ചുപിടിക്കുകയും ചെയ്തു.
മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ്, സ്വദേശിവല്‍ക്കരണം, ഗോസംരക്ഷണം, അയിത്തോച്ചാടനം തുടങ്ങിയ നിര്‍മ്മാണപരിപാടികളുടെ അന്തഃസത്തയിലേക്ക് ചെല്ലുമ്പോള്‍ ഹിന്ദു ചിന്തയോട് ഇവയ്‌ക്കെല്ലാമുള്ള അടുപ്പം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. രാമരാജ്യം എന്നതാണ് താന്‍ വിഭാവനം ചെയ്യുന്ന ആദര്‍ശ വ്യവസ്ഥിതിയെന്ന് ഗാന്ധിജി ആവര്‍ത്തിച്ചത് വ്യക്തമാക്കിയിട്ടുള്ളതാണ്. രാഷ്ട്രീയ ഇസ്ലാമിന്റെ ഹിംസയെയും ആധിപത്യ സ്വഭാവത്തെയും ശരിയായി മനസ്സിലാക്കാതെ ഹിന്ദു-മുസ്ലിം ഐക്യം മുന്‍നിര്‍ത്തി ഖിലാഫത്തുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത് ഉള്‍പ്പെടെ ചില കാര്യങ്ങളില്‍ മൗലികമായി വിയോജിക്കുമ്പോഴും ഗാന്ധിജിയുടെ ഉദ്ദേശശുദ്ധിയെ ആര്‍എസ്എസ് ചോദ്യം ചെയ്തിരുന്നില്ല. ഗാന്ധിജി തിരിച്ചും ആര്‍എസ്എസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. സംഘത്തിന്റെ സ്ഥാപകനായ ഡോ.ഹെഡ്‌ഗേവാറും ഗാന്ധിജിയും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനിന്നത്.
1922 ല്‍ മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാര്‍ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മാര്‍ച്ച് പതിനെട്ടിനായിരുന്നു ശിക്ഷാവിധി. ഇതോടെ ഓരോ മാസവും പതിനെട്ടാം തീയതി കോണ്‍ഗ്രസ്സുകാര്‍ ഗാന്ധി ദിനമായി ആചരിക്കാന്‍ തുടങ്ങി. ഗാന്ധിജി ജയിലിലിരിക്കുമ്പോള്‍ ചില അനുയായികള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്തത് തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഈ രീതി മനസ്സിലാക്കിയ ഡോ.ഹെഡ്‌ഗേവാര്‍ 1922 ഒക്ടോബറില്‍ ഗാന്ധി ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: ”ഇന്ന് വളരെ പവിത്രമായ ദിനമാണ്. മഹാത്മജിയുടെ ജീവിതത്തില്‍ കാണുന്ന മൂല്യങ്ങളും ഗുണങ്ങളും കേള്‍ക്കാനും ആലോചിക്കാനുമുള്ള ദിവസമാണിത്. മഹാത്മജിയുടെ അനുയായികളാണെന്ന് അഭിമാനിക്കുന്നവര്‍ക്ക് ഈ ഗുണങ്ങള്‍ അനുസരിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്.”
ആര്‍എസ്എസ് ക്യാമ്പില്‍ മഹാത്മാഗാന്ധി
1934 ല്‍ ഗാന്ധിജി ജന്മലാല്‍ ബജാജിന്റെ വസതിയില്‍ താമസിക്കുമ്പോള്‍, സമീപത്ത് നടന്നുകൊണ്ടിരുന്ന ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കുകയും, സ്വയംസേവകരുമായി സംവദിക്കുകയും ചെയ്തു. ഈ സംഭാഷണത്തിനിടെ പട്ടികജാതികളില്‍ നിന്നുള്ള സ്വയംസേവകരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും, എല്ലാവരും അവിടെ സാഹോദര്യത്തോടെ കഴിയുന്നുവെന്നും അറിഞ്ഞപ്പോള്‍ ഗാന്ധിജി വളരെയധികം സന്തോഷിച്ചു.
വാര്‍ധയിലെ ശൈത്യകാല ആര്‍എസ്എസ് ക്യാമ്പ് ഗാന്ധിജി സന്ദര്‍ശിച്ചതിനെ കുറിച്ച് നാരായണ്‍ ഹരി പാല്‍കര്‍ തന്റെ ‘ഡോ. ഹെഡ്‌ഗേവാര്‍ ചരിത’ (1960) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയും ഡോ. ഹെഡ്‌ഗേവാറും തമ്മില്‍ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയെ കുറിച്ചും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.
സ്വയംസേവകര്‍ സ്വന്തം ചെലവിലാണ് ക്യാമ്പില്‍ പങ്കെടുത്തത്. നാല് ദിവസം സൈനികരെപ്പോലെ കര്‍ശനമായ അച്ചടക്കത്തോടെ കഴിയുകയും ചെയ്തു. ഗാന്ധിജിയുടെ സത്യഗ്രഹ ആശ്രമം ക്യാമ്പിനടുത്തായിരുന്നു. ഓരോ പ്രഭാതനടത്തത്തിലും ഗാന്ധിജി ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ജന്മലാല്‍ ബജാജിന്റെ ബംഗ്ലാവിലാണ് ഗാന്ധിജി താമസിച്ചിരുന്നത്.
ഡിസംബര്‍ 22ന് ക്യാമ്പിന്റെ ഉദ്ഘാടനം ഗാന്ധിജി തന്റെ ബംഗ്ലാവില്‍ നിന്ന് കണ്ടു. ക്യാമ്പ് സന്ദര്‍ശിക്കാന്‍ ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മഹാദേവ് ദേശായിയെ അയച്ച് ഈ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് ക്യാമ്പ് സംഘചാലക് അപ്പാജി ജോഷി ഗാന്ധിജിയെ സന്ദര്‍ശിച്ചു. അടുത്ത ദിവസം രാവിലെ 6 മണിക്ക് ക്യാമ്പില്‍ വരുമെന്ന് ഗാന്ധിജി അറിയിച്ചു. കൃത്യസമയത്തുതന്നെ എത്തിയ ഗാന്ധിജിയെ ആദരവോടെ സ്വീകരിച്ചു. മഹാദേവ് ദേശായി, മീരാബെന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
രാജ്യത്ത് ഇതുപോലൊരു പ്രകടനം കണ്ടിട്ടില്ലെന്ന് സ്വയംസേവകരുടെ വ്യായാമ പ്രദര്‍ശനം കണ്ട ശേഷം ഗാന്ധിജി പറഞ്ഞു. ക്യാമ്പിലെ 1500 പേര്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം ഒരുക്കുന്നതു കണ്ട് ഗാന്ധിജി അത്ഭുതപ്പെട്ടു. ക്യാമ്പിലെ താമസ സൗകര്യങ്ങളും ഗാന്ധിജി പരിശോധിച്ചു. ബ്രാഹ്മണന്‍, മഹാര്‍, മറാഠ തുടങ്ങിയ വിവിധ ജാതിക്കാര്‍ ഒരുമിച്ച് കുടുംബം പോലെ ജീവിക്കുന്നതായി കണ്ടു. ഒരേ നിരയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു.
ഇപ്രകാരം ജാതിവിവേചനം ഇല്ലാതാക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ഗാന്ധിജി ചോദിച്ചു. ”സംഘ പ്രവര്‍ത്തനത്തില്‍ ജാതി മറക്കുന്നു. നാം എല്ലാവരും ഹിന്ദുക്കളാണ്, അതിനാല്‍ സഹോദരന്മാരാണ്” എന്ന് സ്വയംസേവകര്‍ മറുപടി പറഞ്ഞു.
അപ്പാജി ജോഷിയോടും ഗാന്ധിജി ഇതിനെക്കുറിച്ച് ചോദിച്ചു. ”ജാതിക്കതീതമായ ഈ ബോധം വാക്കുകളില്‍ നിന്നല്ല, അനുഭവത്തില്‍ നിന്നാണ് വരുന്നത്. ഇതിന്റെ മുഴുവന്‍ ബഹുമതിയും ഹെഡ്‌ഗേവാറിന് അര്‍ഹതപ്പെട്ടതാണ്” എന്നായിരുന്നു അപ്പാജി ജോഷിയുടെ മറുപടി.
ഗാന്ധിജി ഹെഡ്‌ഗേവാറിനെ കാണാന്‍ ആഗ്രഹിച്ചു. അടുത്ത ദിവസം അവര്‍ ആശ്രമത്തില്‍ കണ്ടുമുട്ടി. ഒരു മണിക്കൂര്‍ സംഭാഷണം നടന്നു. ഗാന്ധിജി ചോദിച്ചു: കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചിട്ടും താങ്കള്‍ എന്തിനാണ് പ്രത്യേക സംഘടന രൂപീകരിച്ചത്? ഹെഡ്‌ഗേവാര്‍ പറഞ്ഞു: ”കോണ്‍ഗ്രസില്‍ ഇത് സാധ്യമായില്ല. പ്രശ്‌നം പണത്തിനല്ല, സമര്‍പ്പണത്തിനാണ്. കോണ്‍ഗ്രസ് രാഷ്ട്രീയ ലക്ഷ്യത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശാരീരികവും മാനസികവുമായ വളര്‍ച്ച നേടുന്നു. അവര്‍ സ്വാര്‍ത്ഥതയില്ലാതെ പ്രവര്‍ത്തിക്കുന്നു.”
ഗാന്ധിജി ‘സ്വയംസേവകന്‍’ എന്ന ആശയത്തെക്കുറിച്ചും ചോദിച്ചു. അതിനും ഹെഡ്‌ഗേവാര്‍ മറുപടി പറഞ്ഞു: ”രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാം ത്യജിക്കാന്‍ തയ്യാറാവുന്നയാളാണ് സ്വയംസേവകന്‍.” ഈ മറുപടികള്‍ കേട്ട് ഗാന്ധിജി സന്തോഷം പ്രകടിപ്പിച്ചു. സംഘത്തിന്റെ ധനസ്രോതസ്സിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഹെഡ്‌ഗേവാര്‍ പറഞ്ഞു: ”സ്വയംസേവകരുടെ സംഭാവനയായ ‘ഗുരുദക്ഷിണ’ വഴിയാണ് ചെലവ്.”
അപ്പോള്‍ ഗാന്ധിജി ചോദിച്ചു: ”നിങ്ങള്‍ ഒരു ഡോക്ടറായിട്ടും സംഘടനാ പ്രവര്‍ത്തനത്തിന് എങ്ങനെ സമയം കണ്ടെത്തുന്നു?” ഹെഡ്‌ഗേവാര്‍ പറഞ്ഞു: ”ഞാന്‍ പ്രാക്ടീസ് ചെയ്യുന്നില്ല.” കുടുംബം എങ്ങനെയെന്നായി ഗാന്ധിജി? ”ഞാന്‍ വിവാഹം കഴിച്ചിട്ടില്ല.” ഈ മറുപടിയും ഗാന്ധിജി അത്ഭുതപ്പെട്ടു. പിരിയാന്‍ നേരത്ത് ഗാന്ധിജി പറഞ്ഞു: ”ഇത്രയും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ വിജയിക്കും.”
ഗാന്ധിജി-ഗുരുജി കൂടിക്കാഴ്ച
1947 സപ്തംബറില്‍ ഗാന്ധിജി സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ കാണാന്‍ ആഗ്രഹിച്ചു. ദല്‍ഹിയിലെ ബിര്‍ളാഭവനില്‍ ഇരുവരും കണ്ടുമുട്ടി. സപ്തംബര്‍ 16 ന് ഗാന്ധിജി 500 സ്വയംസേവകരെ അഭിസംബോധന ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ചു.
സ്വാതന്ത്ര്യാനന്തര കാലത്ത് ഗാന്ധിജി ദല്‍ഹിയില്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന ‘ഭംഗി കോളനി’ യില്‍ താമസിക്കുമ്പോള്‍, ഗാന്ധിജിയുടെ വസതിക്കു മുന്നില്‍ ആര്‍എസ്എസിന്റെ ഒരു പ്രഭാത ശാഖ നടന്നിരുന്നു. സപ്തംബര്‍ മാസത്തില്‍ ഗാന്ധിജിയുടെ ആഗ്രഹപ്രകാരം ഇവിടെ 500 ലധികം സ്വയംസേവകര്‍ ഒത്തുചേര്‍ന്നു. ഗാന്ധിജി അവരെ അഭിസംബോധന ചെയ്തു.
തന്റെ പ്രസംഗം ഗാന്ധിജി ഇങ്ങനെയാണ് തുടങ്ങിയത്: ”ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. സ്ഥാപകനായ ഹെഡ്‌ഗേവാര്‍ ജീവിച്ചിരുന്ന കാലത്തായിരുന്നു അത്. പരേതനായ ജന്മലാല്‍ ബജാജ് എന്നെ ക്യാമ്പിലേക്ക് കൊണ്ടുപോയി. അവരുടെ കര്‍ശനമായ അനുശാസനം, അയിത്താചരണത്തിന്റെ പൂര്‍ണ്ണ അഭാവം, ലാളിത്യം എന്നിവ എന്നെ ആകര്‍ഷിച്ചു. അതിനുശേഷം സംഘം വളര്‍ന്നു. സേവനവും ത്യാഗവും എന്ന ആശയത്തില്‍ പ്രചോദിതമായ ഏതു സംഘടനയും ശക്തിയായി വളരുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിട്ടുണ്ട്.”(1)
1948 ല്‍ ഗാന്ധിജി വധിക്കപ്പെട്ടു. രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ കേരള പര്യടനം കഴിഞ്ഞ് മദ്രാസില്‍ (ചെന്നൈ) ആയിരിക്കുമ്പോഴാണ് അത്യന്തം വേദനാജനകമായ ഈ വാര്‍ത്ത അറിഞ്ഞത്. ഉടന്‍തന്നെ ഗാന്ധിയുടെ മകന്‍ ദേവദാസ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ആഭ്യന്തര മന്ത്രി വല്ലഭ്ഭായി പട്ടേല്‍ എന്നിവര്‍ക്ക് ടെലഗ്രാമിലൂടെ ഗുരുജി അനുശോചന സന്ദേശങ്ങള്‍ അയച്ചു.
അതില്‍ ഗാന്ധിജിയുടെ വധത്തെക്കുറിച്ഛ് ഗുരുജി എഴുതിയത് ഇങ്ങനെയാണ്: ”മാരകവും ക്രൂരവുമായ ഈ ആക്രമണവും, മഹത്തായ ഒരു വ്യക്തിത്വത്തിന്റെ ദാരുണ നഷ്ടവും കേട്ട് ഞെട്ടിപ്പോയി. ഈ നിര്‍ണായക സമയത്ത് രാഷ്ട്രത്തിന്റെ നഷ്ടം അളവറ്റതാണ്. ഈ നഷ്ടം സൃഷ്ടിച്ച ശൂന്യത നികത്താനും വര്‍ധിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ദൈവം സഹായിക്കട്ടെ.”
ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം 13 ദിവസത്തേക്ക് ആര്‍എസ്എസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഗുരുജി സ്വയംസേവകരോട് നിര്‍ദ്ദേശിച്ചു. തന്റെ യാത്ര ഉടന്‍ അവസാനിപ്പിച്ച് നാഗ്പൂരിലേക്ക് മടങ്ങി. ജനുവരി 31 ന് ഗുരുജി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒരു കത്ത് എഴുതി: ”ഇന്നലെ മദ്രാസില്‍ വച്ച് ഞാന്‍ കേട്ടത് വിവേകശൂന്യനും വക്രബുദ്ധിക്കാരനുമായ ഒരുവന്‍ മഹാത്മജിയുടെ ജീവിതം ഒരു വെടിയുണ്ടയിലൂടെ അവസാനിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഈ ദുഷ്‌കൃത്യം ലോകത്തിന്റെ മുന്‍പില്‍ നമ്മുടെ സമൂഹത്തിന് ഒരു കറയാകുന്നു.” (2)
മഹാത്മാ ഗാന്ധിയുടെ ജന്മശതാബ്ദി വേളയില്‍ സാംഗ്ലിയില്‍ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഗുരുജി പറഞ്ഞു: ”ഇന്ന് നാം ഒരു പ്രധാനവും പവിത്രവുമായ അവസരത്തില്‍ ഇവിടെ ഒന്നിച്ചുകൂടിയിരിക്കുന്നു. 100 വര്‍ഷം മുന്‍പ് സൗരാഷ്ട്രയില്‍ ഒരു ശിശു ജനിച്ചു. ആ ദിവസം മറ്റു പല കുട്ടികളും ജനിച്ചിരിക്കാം. എന്നാല്‍ അവരുടെ ജന്മശതാബ്ദികള്‍ നാം ആഘോഷിക്കുന്നില്ല. മഹാത്മാ ഗാന്ധി സാധാരണ മനുഷ്യനായി ജനിച്ചെങ്കിലും, തന്റെ പ്രവൃത്തികളാലും സ്‌നേഹത്താലും മഹാനായി ഉയര്‍ന്നു. നാം നമ്മുടെ ജീവിതത്തില്‍ മഹാത്മജിയുടെ മാതൃക സ്വീകരിക്കണം. മഹാത്മാ ഗാന്ധി മണല്‍ത്തരിയെ സ്വര്‍ണമാക്കി. സാധാരണ മനുഷ്യരിലെ അസാധാരണത്വം പുറത്തെടുത്തു. അതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ക്ക് ഭാരതം വിടേണ്ടി വന്നത്.”
മഹാത്മജി പറയാറുണ്ടായിരുന്നു: ‘ഞാന്‍ ഒരു കടുത്ത ഹിന്ദുവാണ്; അതിനാല്‍ ഞാന്‍ മനുഷ്യരോടു മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും സ്‌നേഹം പുലര്‍ത്തുന്നു.’ സത്യത്തിനും അഹിംസയ്ക്കും ഗാന്ധിജിയുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും ലഭിച്ച പ്രാധാന്യത്തിന് കാരണം ഹിന്ദുത്വമാണ്. ‘ഹിന്ദുത്വത്തിന്റെ ഭാവി’ എന്ന ലേഖനത്തില്‍ ഗാന്ധിജി പറഞ്ഞു: ”ഹിന്ദുമതം എന്നത് നിലക്കാത്തതും സ്ഥിരതയോടെ വളരുന്നതും സത്യാന്വേഷണത്തിനുള്ള വഴിയുമാണ്. ഇന്നത്തെ ക്ഷീണിതാവസ്ഥയില്‍ അതിന് മുന്നോട്ട് പോകാന്‍ പ്രചോദനമാകുന്നില്ല. ഈ ക്ഷീണം മാറുന്ന ദിവസം, മുന്‍പ് ഉണ്ടായിട്ടില്ലാത്തത്ര വലിയ ഒരു ഹിന്ദു ധര്‍മ്മത്തിന്റെ മഹാവിസ്‌ഫോടനം ഉണ്ടാകും. ലോകമെമ്പാടും അത് പ്രകാശം പരത്തും. ഈ പ്രവചനം സാക്ഷാത്കരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.”
”രാജ്യത്തിന് രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ആവശ്യമാണ്. അതുപോലെ, ആരും ആരെയും അവഹേളിക്കാത്ത മതസ്വാതന്ത്ര്യവും വേണം. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തൊരുമിച്ച് ജീവിക്കാനുള്ള സൗകര്യവുമുണ്ടാകണം. വിദേശചിന്തകളുടെ ബന്ധനങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യവും ആവശ്യമാണ്. ഇതാണ് ഗാന്ധിജിയുടെ പാഠം. ഞാന്‍ ഗാന്ധിജിയെ പലവട്ടം കണ്ടിട്ടുണ്ട്. ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ചിന്തകള്‍ പഠിച്ചശേഷം എന്റെ മനസ്സാക്ഷിയുടെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്. അതിനാല്‍, മഹാത്മാ ഗാന്ധിയോടുള്ള എന്റെ ആദരവ് വളരെ വലുതാണ്.”
”എന്റെ അവസാനത്തെ കൂടിക്കാഴ്ച 1947 ലായിരുന്നു. അന്ന് ദല്‍ഹിയില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പരമ്പരാഗതമായി അഹിംസ പാലിച്ചിരുന്നവരും ക്രൂരരും നിര്‍ദ്ദയരുമായിത്തീര്‍ന്നു. സമാധാനം സ്ഥാപിക്കാന്‍ ഞാന്‍ അതേ പ്രദേശത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത്തരം സാഹചര്യത്തിലാണ് ഞാന്‍ ഗാന്ധിജിയെ കണ്ടത്. ഗാന്ധിജി എന്നോട് പറഞ്ഞു: ”എന്താണ് നടക്കുന്നതെന്ന് കാണുന്നുവോ?” ഞാന്‍ പറഞ്ഞു: ”ഇത് നമ്മുടെ ദൗര്‍ഭാഗ്യമാണ്. ബ്രിട്ടീഷുകാര്‍ പറഞ്ഞിരുന്നു, അവര്‍ പോകുമ്പോള്‍ നാം പരസ്പരം കൊന്നൊടുക്കുമെന്ന്. ഇന്ന് അതുതന്നെയാണ് നടക്കുന്നത്. ഇത് ലോകമെമ്പാടും നമ്മെ അപകീര്‍ത്തിപ്പെടുത്തുന്നു. ഇത് നിര്‍ത്തണം. അന്ന് നടത്തിയ പ്രാര്‍ത്ഥനാസഭയില്‍ ഗാന്ധിജി എന്റെ പേര് അഭിമാനത്തോടെ പരാമര്‍ശിക്കുകയും, എന്റെ ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്തു. മഹാനായ ഗാന്ധിജി എന്റെ പേര് എടുത്തു പറഞ്ഞത് എന്റെ ഭാഗ്യമായിരുന്നു. ഈ സാഹചര്യത്തില്‍, നാം ഗാന്ധിജിയെ അനുസരിക്കണമെന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു.”
”നാം ഗാന്ധിജിയുടെ ചിന്തകള്‍ അനുസരിച്ചാല്‍, മഹത്തായ ഹിന്ദുധര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാം. ധര്‍മ്മമില്ലാതായാല്‍ മനുഷ്യസമൂഹം പരസ്പരം നശിപ്പിക്കുന്ന മൃഗസമൂഹമാകും. ഹിന്ദു ധര്‍മ്മത്തെ ഉണര്‍ത്തിയാല്‍, അതിന്റെ മികച്ച ഗുണങ്ങള്‍ സമൂഹത്തിലെ ഓരോ വ്യക്തിയിലും പതിയും. ലോക വേദിയില്‍ സ്‌നേഹവും ഐക്യവും നിറഞ്ഞ ഒരു മാതൃകാസമൂഹമായി നില്‍ക്കണമെന്ന് നമുക്ക് തീരുമാനിക്കണം. അതുകൊണ്ടാണ് ഞാന്‍ മഹാത്മാ ഗാന്ധിയെപ്പോലുള്ള മഹാനായ വ്യക്തിയോടുള്ള എന്റെ വികാരങ്ങള്‍ ആവര്‍ത്തിച്ച് പ്രകടിപ്പിക്കുന്നത്.”(3)
ഗാന്ധിജിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഉണ്ടായിരുന്ന ബന്ധത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആര്‍എസ്എസുമായുള്ള ബന്ധം. കമ്മ്യൂണിസ്റ്റുകളെ പോലെ ഗാന്ധിജിയെ ആര്‍എസ്എസ് ഒരിക്കലും വൈര നിര്യാതന ബുദ്ധിയോടെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ സോവിയറ്റ് യൂണിയന്റെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും ഒപ്പം നിന്ന് ഗാന്ധിജിയെ ഒറ്റപ്പെടുത്താന്‍ ആര്‍എസ്എസ് ആഗ്രഹിച്ചിട്ടുപോലുമില്ല. ഗാന്ധിജിയുടെ പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. ചില കാര്യങ്ങളില്‍ വിയോജിപ്പുള്ളപ്പോള്‍ പോലും ഗാന്ധിജിയെ ആര്‍എസ്എസ് അപകീര്‍ത്തിപ്പെടുത്തിയില്ല.
ആര്‍എസ്എസ് എങ്ങനെയാണ് ഗാന്ധിജിയെ ബഹുമാനിച്ചിരുന്നതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്ന യാദവ് റാവു ജോഷിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ”ഭീഷ്മരെ നമ്മള്‍ ഓര്‍ക്കുന്നത് ദ്രൗപദിയെ അപമാനിച്ചപ്പോള്‍ കൗരവ സഭയില്‍ മൗനം പാലിച്ചതിനല്ല, സ്വജീവിതത്തില്‍ എടുത്ത കഠിന വ്രതങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടാണ്. അതുപോലെ ഗാന്ധിജിയുടെ സമീപനത്തെക്കുറിച്ച് ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നാലും, ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് സാധാരണ ജനങ്ങളെ കൊണ്ടുവന്നതിലും, സത്യഗ്രഹത്തിലും പല വിഷയങ്ങളിലും ഭാരതീയ ചിന്തയില്‍ അധിഷ്ഠിതമായ ഉറച്ച നിലപാടുകള്‍ എടുത്തതിലും ഗാന്ധി ജിയുടെ സംഭാവന പ്രശംസനീയവും പ്രചോദനാത്മകവുമാണ്.”
ഗ്രാമ വികസനം, ജൈവകൃഷി, ഗോസംരക്ഷണം, സാമൂഹിക സമരസത, മാതൃഭാഷയിലുള്ള വിദ്യാഭ്യാസം, സ്വദേശി സമ്പദ്‌വ്യവസ്ഥയും ജീവിത ജീവിതശൈലിയും എന്നിവയാണല്ലോ ഗാന്ധിജിയുടെ ആശയാദര്‍ശങ്ങള്‍. ഇവയില്‍ ഒന്നുപോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരുകാലത്തും സ്വീകാര്യമായിരുന്നിട്ടില്ല. ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റുള്ളവരും നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ ഗാന്ധിയന്‍ പരിപാടികളെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. അതേസമയം ഇക്കാര്യങ്ങളെല്ലാം അന്നും ഇന്നും ആത്മാര്‍ത്ഥമായി പിന്തുടരുന്നത് ആര്‍എസ്എസ് മാത്രമാണ്.
അടുത്തത്:
പാക് സ്വര്‍ഗത്തില്‍നിന്ന് കമ്മ്യൂണിസ്റ്റുകളുടെ പലായനം
അടിക്കുറിപ്പുകള്‍:
1. Complete Works of Mahatma Gandhi.
2. Justice on Trial: A Collection of the Historic Letters Between Sri Guruji and the Government, 1948-49.
3. ഗുരുജി സമഗ്ര, വാള്യം 1.






















