- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ഗാന്ധിഘാതകര്‍ക്ക് കമ്മ്യൂണിസ്റ്റ് കവചം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 24)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഓരോ കാലത്തെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ എന്തു ഹീനമായ മാര്‍ഗങ്ങള്‍ അവലംബിക്കാനും കമ്മ്യൂണിസ്റ്റുകള്‍ക്ക് മടിയില്ല. ഒരുകാലത്ത് പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ മറ്റൊരിക്കല്‍ കളവാണെന്ന് തെളിഞ്ഞാലും അത് കമ്മ്യൂണിസ്റ്റുകളെ ബാധിക്കില്ല. അവര്‍ പഴയ കള്ളങ്ങള്‍ മറ്റു രൂപങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കമ്മ്യൂണിസ്റ്റുകളുടെ ഈ സ്വഭാവം കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരാള്‍ മഹാത്മാഗാന്ധി തന്നെയാണ്. ”കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടെ പാര്‍ട്ടിയെ നിലനിര്‍ത്താന്‍ കയ്യില്‍ കിട്ടുന്ന ഏത് ആയുധം ഉപയോഗിച്ചും എതിരാളികളെ തോല്‍പ്പിക്കുകയെന്നതല്ലാതെ മറ്റൊരു സിദ്ധാന്തവുമില്ലെന്ന് വിവിധ പ്രവിശ്യകളില്‍ നിന്നുള്ള സത്യസന്ധരായ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്നോട് നേരിട്ട് പറയുകയോ കത്തെഴുതുകയോ ചെയ്യുന്നു” എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി.ജോഷിക്ക് എഴുതിയ ഒരു കത്തില്‍ ഗാന്ധിജി പറയുന്നത്. ഗാന്ധിവധത്തിന്റെ കാര്യത്തിലും ഈ രീതി കമ്മ്യൂണിസ്റ്റുകള്‍ പിന്തുടര്‍ന്നു എന്നതാണ് സത്യം.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് ആറുമാസം കഴിഞ്ഞപ്പോഴാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. ദല്‍ഹിയില്‍ ബിര്‍ള ഹൗസിലെ പ്രാര്‍ത്ഥനയ്ക്കിടെ നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. ആകെ ഒന്‍പത് പ്രതികള്‍. നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, വിഷ്ണു കാര്‍ക്കറെ, ദിഗംബര്‍ ബാഡ്‌ഗെ, മദന്‍ലാല്‍ പഹ്വ, ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്‌സെ, വി.ഡി.സവര്‍ക്കര്‍, ദത്താത്രേയ പര്‍ച്ചുറെ. ഇതില്‍ ഗോഡ്‌സെക്കും ആപ്‌തെക്കും വധശിക്ഷ വിധിച്ചു. തെളിവില്ലാത്തതിനാല്‍ സവര്‍ക്കറെ വെറുതെ വിട്ടു. ബാഡ്‌ഗെ മാപ്പു സാക്ഷിയായി. മറ്റുള്ളവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.
1948 മേയില്‍ ദല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്ഥാപിച്ച പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്. സ്‌പെഷ്യല്‍ ജഡ്ജി ആത്മ ചരണിന്റെ മുന്‍പിലാണ് വിചാരണ നടന്നത്. 1949 ഫെബ്രുവരിയില്‍ വിധി പ്രസ്താവിച്ചു. നാല് ദിവസങ്ങള്‍ക്കു ശേഷം അന്നത്തെ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് ഖോസ്ല, ജസ്റ്റിസ് എ.എന്‍. ഭണ്ഡാരി, ജസ്റ്റിസ് അച്ഛ്‌റു റാം എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീലുകള്‍ കേട്ടത്. ശിക്ഷിക്കപ്പെട്ടവര്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ പരമോന്നത കോടതിയായിരുന്ന പ്രിവി കൗണ്‍സിലില്‍ പ്രത്യേക അനുമതിയോടെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള ഹര്‍ജിയും നല്‍കി. 1950 ല്‍ ഈ കോടതിക്കുപകരം സുപ്രീം കോടതി നിലവില്‍ വന്നു. ഹര്‍ജി നിരസിക്കപ്പെട്ടു. വിചാരണ കോടതിയോ മേല്‍കോടതികളോ ഗൂഡാലോചനയിലോ കുറ്റകൃത്യത്തിലോ ആര്‍എസ്എസ്സിന് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല.
പ്രതികളെല്ലാം ഹിന്ദുമഹാസഭക്കാര്‍
പ്രതികള്‍ ഹിന്ദു മഹാസഭ എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരായിരുന്നു. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, ഈ സംഘടനയ്‌ക്കെതിരെ യാതൊരു നടപടിയും എടുക്കാതിരിക്കുകയും, ഗാന്ധി വധവുമായി ഒരുതരത്തിലും ബന്ധമില്ലാതിരുന്ന, സംഘടനയുടെ ഒരംഗം പോലും പ്രതിയല്ലാതിരുന്ന ആര്‍എസ്എസ്സിനെ നിരോധിക്കുകയുമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സര്‍ക്കാര്‍ ചെയ്തത്. നെഹ്‌റുവിന്റെയും കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ താല്‍പ്പര്യമായിരുന്നു ഇതിനു പിന്നില്‍. കൊലയാളികളുടെ പാര്‍ട്ടിയായിരുന്നിട്ടും ഹിന്ദുമഹാസഭയെ എന്തുകൊണ്ട് നെഹ്‌റു സര്‍ക്കാര്‍ നിരോധിച്ചില്ല എന്ന ചോദ്യം അന്നും പില്‍ക്കാലത്തും അവഗണിക്കപ്പെട്ടു.
ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍എസ്എസ്സിനെ നിരോധിച്ചതില്‍ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നത ഉണ്ടായിരുന്നു. ആര്‍എസ്എസ്സിന് എതിരായ നെഹ്‌റുവിന്റെ വിമര്‍ശനം പല കോണ്‍ഗ്രസ് നേതാക്കളും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തില്ല. ആര്‍എസ്എസിനെ നിരോധിച്ചിരുന്ന കാലത്തു പോലും പല കോണ്‍ഗ്രസ് നേതാക്കളും ആ സംഘടനയോട് അനുഭാവം പുലര്‍ത്തിയിരുന്നു. ആര്‍എസ്എസ്സിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പോലും ഉണ്ടായി. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ആര്‍എസ്എസ് സമ്മേളനത്തില്‍ പ്രസംഗിച്ചതിന് പ്രമുഖ കോണ്‍ഗ്രസ് നേതാവായ കപ്താന്‍ സിംഗ് ചൗഹാന് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പഞ്ചാബിലെ ജലന്ധറില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ചൗധുരി ലാഹിരി സിംഗ് ആര്‍എസ്എസ്സിനെ പ്രശംസിച്ച് പൊതുയോഗത്തില്‍ പ്രസംഗിച്ചു. ആര്‍എസ്എസ്സിനെ കോണ്‍ഗ്രസ്സില്‍ ചേരാന്‍ അനുവദിക്കണമെന്ന് പ്രമുഖ പാര്‍ട്ടി നേതാവ് എ.ജി.ഖേര്‍ വാദിച്ചു. നെഹ്‌റുവിനും കൂട്ടാളികള്‍ക്കും ആര്‍എസ്എസ്സിനോട് ഉണ്ടായിരുന്ന സമീപനമായിരുന്നില്ല മറ്റ് പല നേതാക്കള്‍ക്കും എന്നതിന് തെളിവാണിത്. രാഷ്ട്ര നിര്‍മ്മാണത്തിന് ആര്‍എസ്എസ്സുമായി സഹകരിക്കാമെന്ന് കരുതിയവരാണ് ഈ നേതാക്കള്‍. എന്നാല്‍ ഭരണാധികാരം ഉണ്ടായിരുന്ന നെഹ്‌റു ഇതിന് അനുവദിച്ചില്ല.
കോണ്‍ഗ്രസ് ആര്‍എസ്എസ്സിനെതിരെ നടത്തുന്ന പ്രചാരണത്തെ പല കോണ്‍ഗ്രസ് നേതാക്കളും അനുകൂലിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനും പാര്‍ട്ടിയുടെ ഔദ്യോഗിക ചരിത്രം എഴുതിയ ആളുമായിരുന്ന പട്ടാഭി സീതാരാമയ്യ പോലും ഇതില്‍പ്പെടുന്നു. പട്ടാഭിയെ ആദരിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചു. ഈ നേതാവ് മാപ്പു പറയാതെ താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പട്ടാഭി പ്രഖ്യാപിച്ചു. ഇത് അംഗീകരിച്ചതിനു ശേഷമാണ് പട്ടാഭി പരിപാടിയില്‍ പങ്കെടുത്തത്. ഗാന്ധി വധത്തില്‍ ആര്‍എസ്എസ്സിനോട് നെഹ്‌റുവിന് ഉണ്ടായിരുന്ന വിരോധം രാഷ്ട്രീയപ്രേരിതമായിരുന്നു എന്നര്‍ത്ഥം.
ഗാന്ധിവധത്തിലെ ദുരൂഹതകള്‍
യഥാര്‍ത്ഥത്തില്‍ ഗാന്ധിവധത്തിനു പിന്നില്‍ ചില അജ്ഞാത കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ എന്ന സംശയം അന്നുതന്നെ ഉയര്‍ന്നിരുന്നു. രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സും പ്രധാനമന്ത്രി നെഹ്‌റുവും. അധികാരത്തിന്റെ കേന്ദ്രമായി മൗണ്ട് ബാറ്റന്‍ അപ്പോഴും തുടര്‍ന്നിരുന്നു. ഗാന്ധിവധം ഒഴിവാക്കാമായിരുന്ന ഒന്നാണെന്ന് കരുതാന്‍ നിരവധി കാരണങ്ങളുണ്ട്. ഗാന്ധിജി കൊലചെയ്യപ്പെട്ട ദിവസം 1948 ജനുവരി 30. ഇതിനു മുന്‍പ് ഒന്നിലധികം തവണ പ്രതികള്‍ ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ജനുവരി പതിനേഴിന് വിഷ്ണു കാര്‍ക്കറെ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍ എന്നിവര്‍ ഗാന്ധിജിയുടെ പ്രാര്‍ഥനാ സ്ഥലത്ത് എത്തിയിരുന്നു. പാകിസ്ഥാന് 50 കോടി രൂപ നല്‍കണമെന്നത് ഉള്‍പ്പെടെ ഗാന്ധിജിയുടെ വ്യവസ്ഥ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതായി ഇവര്‍ അറിഞ്ഞു. അപ്പോള്‍ ‘ഗാന്ധി മരിക്കട്ടെ’ എന്ന് മദന്‍ലാല്‍ അലറി. തുടര്‍ന്ന് എന്ത് സംഭവിച്ചുവെന്ന് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്: ”രണ്ട് പോലീസുകാര്‍ മദന്‍ ലാലിനെ പിടികൂടുന്നത് കാര്‍ക്കറെ കണ്ടു. പക്ഷേ കുറെക്കഴിഞ്ഞ് ജനക്കൂട്ടം പിരിഞ്ഞുപോയപ്പോള്‍ വിട്ടയച്ചു. പോലീസുകാര്‍ മദന്‍ലാലിനെ ചോദ്യം ചെയ്യാനോ പേര് കുറിച്ചെടുക്കാനോ മെനക്കെട്ടില്ല.”(1) ബോംബും തോക്കുമായി പിടികൂടപ്പെട്ട മദന്‍ലാലിനെ വിട്ടയച്ചതാര്?
ജനുവരി ഇരുപതിന് ഗാന്ധിജിക്കെതിരെ രണ്ടാമത്തെ വധശ്രമവും നടന്നു. മദന്‍ലാല്‍ ബോംബെറിയുക, ദിഗംബര്‍ വെടിവയ്ക്കുക എന്നതായിരുന്നു പദ്ധതി. ബോംബു പൊട്ടി. പക്ഷേ ആളുകളുടെ ബഹളം മൂലം വെടിവയ്ക്കാനായില്ല. രണ്ടാം തവണയും എന്താണ് സംഭവിച്ചതെന്ന് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ”ബിര്‍ളാ ഹൗസിനു മുന്നിലെ പോലീസ് കൂടാരത്തിലേക്ക് മദന്‍ലാലിനെ കയ്യും കാലും കൂച്ചിക്കെട്ടി കൊണ്ടുപോകുന്നത് കര്‍ക്കറെ കണ്ടു. ഗൂഢാലോചനക്കാരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ദല്‍ഹിയിലെ പോലീസുകാര്‍ക്ക് ഏതാനും മണിക്കൂറുകള്‍ മതിയായിരുന്നു. പക്ഷേ അന്വേഷണം നന്നായി തുടങ്ങിയെങ്കിലും അത് തീരെ നിര്‍ജീവവും ഫലശൂന്യവുമായാണ് മുന്നോട്ടു പോയത്.” (2)
ഗാന്ധിജിക്കെതിരായ രണ്ട് വധശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് മൂന്നാമതായി ഗോഡ്‌സെ എത്തിയതും, കൃത്യം വിജയകരമായി നിര്‍വഹിക്കുന്നതും. ആദ്യം ഇതിന് ശ്രമിച്ച മദന്‍ലാല്‍ തന്നെ വീണ്ടുമെത്തി. രണ്ട് തവണയും പിടിയിലായി. ഇയാളെ ശരിയായി ചോദ്യം ചെയ്തിരുന്നെങ്കില്‍ ഗൂഡാലോചന തിരിച്ചറിയാനും ഗാന്ധിജി കൊലചെയ്യപ്പെടുന്നത് ഒഴിവാക്കാനും കഴിയുമായിരുന്നു. പക്ഷേ അതുണ്ടായില്ല. ഗാന്ധിജി ഇല്ലാതാകണമെന്ന് ഭരണകൂടവുമായി ബന്ധപ്പെട്ട ചിലര്‍ ആഗ്രഹിച്ചിരുന്നു എന്നല്ലേ ഇതില്‍നിന്ന് ഊഹിക്കേണ്ടത്.
നെഹ്‌റുവിന് പട്ടേല്‍ നല്‍കുന്ന മറുപടി
മഹാത്മാഗാന്ധിയെ വധിച്ചവര്‍ അംഗങ്ങളായ സംഘടനയെ വെറുതെ വിട്ട നെഹ്‌റു സര്‍ക്കാര്‍ ആ വധവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ആര്‍എസ്എസ്സിനെ എന്തിന് നിരോധിച്ചു? ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിക്കെതിരെ ഒരു നടപടിയും എടുക്കാതെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. രാജ്യവ്യാപകമായി ആര്‍എസ്എസ് പ്രവര്‍ത്തകരെ സര്‍ക്കാര്‍ അതിക്രൂരമായി വേട്ടയാടി. ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടികളായിരുന്നു ഇതെല്ലാം.
അന്വേഷണത്തില്‍ ഒരു തെളിവും ആര്‍എസ്എസ്സിനെതിരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികള്‍ക്ക് ശിക്ഷ വിധിച്ച വിചാരണക്കോടതി മുതല്‍ അത് ശരിവച്ച സുപ്രീം കോടതി വരെ ആര്‍എസ്എസ്സിനെതിരെ ഒരു പരാമര്‍ശം പോലും നടത്തിയില്ല. നെഹ്‌റു സര്‍ക്കാര്‍ നിയോഗിച്ച രണ്ട് അന്വേഷണ കമ്മീഷനുകളും ഗാന്ധിവധത്തില്‍ ആര്‍എസ്എസ്സിന് പങ്കില്ലെന്ന് കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ കോ ണ്‍ഗ്രസ്സിലെ ആഭ്യന്തര ശത്രുതയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ്സിനെ കരുവാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന സര്‍ദാര്‍ പട്ടേലിനോടുള്ള പക വീട്ടാന്‍ നെഹ്‌റു കണ്ട മാര്‍ഗമായിരുന്നു ഇത്. ആര്‍എസ്എസ്സിനെതിരായ സ്വന്തം ഗൂഢാലോചനാ സിദ്ധാന്തം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും നെഹ്‌റു രോഷം പ്രകടിപ്പിച്ചു.
”ബാപ്പുവിനെ ഗോഡ്‌സെ വധിച്ചതിനെക്കുറിച്ച് ഇവിടെയും (ദല്‍ഹി) ബോംബെയിലും മറ്റിടങ്ങളിലും നടക്കുന്ന അന്വേഷണത്തിന് സംഭവത്തിനു പിന്നിലെ വിപുലമായ ഗൂഡാലോചനയിലേക്ക് എത്താന്‍ കഴിയുന്നില്ല. ബാപ്പുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല. മുഖ്യമായും ആര്‍എസ്എസ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അതെന്ന നിഗമനത്തിലാണ് ഞാന്‍ എത്തുന്നത്.”(3) അങ്ങേയറ്റം നിരുത്തരവാദപരമായ ആരോപണമാണ് നെഹ്‌റു ഇവിടെ ഉന്നയിക്കുന്നത്.

അധികാരത്തിന്റെ ബലത്തില്‍ നെഹ്‌റു നടത്തിയ ദുരുപദിഷ്ടമായ ഈ ആരോപണത്തിന് ആഭ്യന്തരമന്ത്രി പട്ടേല്‍ കൃത്യമായ മറുപടി നല്‍കുന്നുണ്ട്. ”ബാപ്പുവിന്റെ വധത്തെക്കുറിച്ചുള്ള കേസന്വേഷണത്തിന്റെ പുരോഗതി ദിവസേനയെന്നോണം ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. വൈകുന്നേരങ്ങളിലെ എന്റെ സമയത്തിലേറെയും സഞ്ജീവിയുമായി (അന്വേഷണ ഉദ്യോഗസ്ഥന്‍) ഞാന്‍ ചര്‍ച്ച നടത്തുകയും പുരോഗതി നിരീക്ഷിക്കുകയും, ആവശ്യമുള്ള കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കുന്നുമുണ്ട്. എല്ലാ പ്രധാന പ്രതികളുടെയും വിശദമായ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ മൊഴി ടൈപ്പ് ചെയ്ത 90 പേജോളം വരുന്നുണ്ട്. ഈ മൊഴികള്‍ അനുസരിച്ച് ദല്‍ഹിയില്‍ ഇതു സംബന്ധിച്ച ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് വ്യക്തമാണ്… ആര്‍എസ്എസ്സിന്റെ ഒരിടപെടലും ഇതിലില്ലെന്നും മൊഴിയില്‍ നിന്ന് വ്യക്തമാണ്.” (4)
ജനപ്രീതി ഉണ്ടായിരുന്ന പ്രധാനമന്ത്രി നെഹ്‌റുവിന്റെ ആര്‍എസ്എസ്സിനെതിരായ നേരിട്ടുള്ള ആരോപണം കോണ്‍ഗ്രസ്സിലെ മഹാത്മജിയുടെ അനുയായികളെ വല്ലാതെ പ്രകോപിതരും അക്രമാസക്തരുമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ ഇവര്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ നടത്തി. പ്രവര്‍ത്തകരുടെ നാഗ്പൂരിലും ബോംബെയിലും തഞ്ചാവൂരിലും മറ്റുമുള്ള വീടുകളും കടകളും അഗ്‌നിക്കിരയാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരെയും അനുഭാവികളെയും പോലീസ് വിവേചനരഹിതമായി അറസ്റ്റ് ചെയ്തു. ഈ പീഡനങ്ങള്‍ അതിനുത്തരവാദിയായ നെഹ്‌റുവിനെ പോലും ദുഃഖിപ്പിച്ചു. ”വളരെയധികം ആര്‍എസ്എസ്സുകാര്‍ അറസ്റ്റിലായി. ഇവരില്‍ ഏറെപ്പേരും നിരപരാധികളായിരിക്കാം” എന്ന് നെഹ്‌റുവിന് കുറ്റസമ്മതം നടത്തേണ്ടിവന്നു. കൗമാരക്കാരെ പോലും പോലീസ് ഒഴിവാക്കിയില്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. 1926 മുതല്‍ പാര്‍ട്ടി അംഗമായിരുന്ന മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെയും ആര്‍എസ്എസ്സിനോട് അനുഭാവം ഉണ്ടായിരുന്നതിനാല്‍ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.
ആര്‍എസ്എസ്സിനെതിരായ നിരോധനം നീക്കുന്നു
നെഹ്‌റു സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ ആര്‍എസ്എസ് ദേശവ്യാപകമായി സത്യഗ്രഹം പ്രഖ്യാപിച്ചു. ഗാന്ധി വധക്കേസിന്റെ ഗൂഢാലോചനയില്‍ ആര്‍എസ്എസിനെ ഉള്‍പ്പെടുത്താന്‍ ഒരുതരത്തിലും കഴിയാതെ വന്നതോടെ തിരിച്ചടി ഭയന്ന് സര്‍ക്കാര്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ആര്‍എസ്എസ്സിനെതിരായ നിരോധനം പിന്‍വലിച്ചു. ചില ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും മുന്‍കയ്യെടുത്ത് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളും ഇതിന് സഹായിച്ചു. നിരോധനത്തിനു ശേഷവും ആര്‍എസ്എസ്സിന്റെ ജനപ്രീതിയില്‍ ഒരു കുറവും സംഭവിച്ചില്ല. സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ ദേശവ്യാപകമായ പര്യടനം നടത്തി. എല്ലായിടങ്ങളിലും ജനങ്ങളില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. ആര്‍എസ്എസ്സിന്റെ നയവും നിലപാടുകളും വിശദീകരിച്ചുകൊണ്ട് ഗുരുജി നടത്തിയ പ്രസംഗങ്ങള്‍ എതിരാളികള്‍ പ്രചരിപ്പിച്ച തെറ്റിദ്ധാരണകള്‍ നീക്കി.
”ആര്‍ക്കെങ്കിലും കുത്തിപ്പൊട്ടിച്ച് കളയാവുന്ന നീര്‍ക്കുമിളയല്ല നമ്മുടെ സംഘടനയെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാം” എന്ന ഗുരുജിയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെ സ്വീകരിക്കപ്പെട്ടു. പതിനെട്ട് മാസക്കാലത്തെ പീഡനങ്ങളെയും സഹനങ്ങളും അതിജീവിച്ച് സംഘവും സ്വയംസേവകരും വിജയിച്ചിരിക്കുന്നുവെന്നും ഗുരുജി പ്രഖ്യാപിച്ചു. ഇക്കാലത്തെ ജയില്‍വാസത്തിനിടെ സ്വയംസേവകര്‍ പലതും അനുഭവിച്ചു. സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ വിസ്മരിക്കുകയും, ദുഃഖകരമായത് മറക്കാതിരിക്കുകയും ചെയ്യുകയെന്നത് മനുഷ്യ മനസ്സിന്റെ സവിശേഷതയാണെന്നും ഗുരുജി പറഞ്ഞു. എന്നാല്‍ സംഘത്തിന് വിശാലമായ ഹൃദയമാണുള്ളതെന്നു പറഞ്ഞ ഗുരുജി, ഭൂതകാലം മറന്ന് ശുദ്ധമായ ഹൃദയത്തോടെ പ്രവര്‍ത്തനം തുടങ്ങാന്‍ സ്വയംസേവകരെ ആഹ്വാനം ചെയ്തു. ആര്‍എസ്എസ് ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തികള്‍ക്കോ എതിരെ പ്രതികാരം ചെയ്യില്ലെന്നും ഗുരുജി വ്യക്തമാക്കി. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സര്‍ക്കാരിനോട് വിശ്വാസ്യത പുലര്‍ത്തേണ്ടത് പൗരന്മാരുടെ കടമയാണെന്നും, ആശയപരവും കക്ഷിരാഷ്ട്രീയപരവുമായ പരിഗണനകള്‍ക്കതീതമാവുക എന്നതാണ് രാജ്യത്തിന് ആവശ്യമെന്നും ഗുരുജി സ്വയംസേവകരെയും ജനങ്ങളെയും ഉദ്‌ബോധിപ്പിച്ചു.
ആര്‍എസ്എസ്സിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച പിന്തുണ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നിലപാടിനെ ദുര്‍ബ്ബലപ്പെടുത്തി. മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജന്‍ പത്രംപോലും ആര്‍എസ്എസ്സിനെതിരായ നെഹ്‌റുവിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. ഈ പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു: ”വര്‍ഗീയ സംഘടനയാണെന്ന് പറഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ആര്‍എസ്എസ്സിനെ നിരോധിച്ചതും, ആയിരക്കണക്കിനാളുകളെ ജയിലില്‍ അടച്ചതും. ഇതിനോട് അലംഭാവം പുലര്‍ത്തുന്ന സര്‍ക്കാരിനും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു സംഘടനയെ നിരോധിക്കുന്നതും വന്‍തോതിലുള്ള അറസ്റ്റും അതിന്റെ പ്രവര്‍ത്തനം രഹസ്യമാക്കാന്‍ ഇടയാക്കും. വളരെയധികം കുട്ടികളും പെണ്‍കുട്ടികളും അടക്കം ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരെ ജയിലില്‍ അടയ്ക്കുന്നതും ലാത്തി ചാര്‍ജ് നടത്തുന്നതും മറ്റും യഥാര്‍ത്ഥ കാരണം വിസ്മരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കും. ആരോപണ വിധേയരുടെ കുടുംബങ്ങളില്‍ കഷ്ടപ്പാടുകളും വേദനകളും അടിച്ചേല്‍പ്പിക്കും. അവര്‍ ക്രമസമാധാനത്തെ മാനിക്കാതിരിക്കാന്‍ തുടങ്ങുകയും, ഇരകളോട് ആഭിമുഖ്യം ഉണ്ടാക്കുകയും ചെയ്യും. മുന്‍കാലത്ത് ഈ രീതി കോണ്‍ഗ്രസ്സിന് ഗുണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അത് ആര്‍എസ്എസ്സിന് ഗുണം ചെയ്യും.” (5)
സ്വാതന്ത്ര്യസമരത്തില്‍ ഉടനീളം ഗാന്ധിജി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശത്രുവായിരുന്നു. ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്താനും, ഗാന്ധിജിയുടെ നേതൃത്വത്തെ പരാജയപ്പെടുത്താനും സോവിയറ്റ് യൂണിയന്റെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും സഹായം ഉള്‍പ്പെടെ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചു. ഗാന്ധിജി കൊല്ലപ്പെട്ടതിനു ശേഷവും ഗാന്ധിഘാതകര്‍ക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്.
ഗാന്ധി കൊലചെയ്യപ്പെടുമ്പോള്‍ ഹിന്ദുമഹാസഭയുടെ ദേശീയ അധ്യക്ഷന്‍ നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി (1895-1971) എന്ന ബംഗാളിയായിരുന്നു. ഈ നേതാവിനെ അറസ്റ്റുചെയ്യാനോ ചോദ്യം ചെയ്യാനോ സര്‍ക്കാര്‍ തയ്യാറായില്ല. പ്രമുഖ അഭിഭാഷകനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ഗാന്ധിവധം നടന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കുകയാണ് നെഹ്‌റു സര്‍ക്കാര്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്ന ഹിന്ദു മഹാസഭയിലെ നേതാവായിരുന്നിട്ടും എന്തുകൊണ്ട് ഇങ്ങനെയൊരു നിയമനത്തിന് പ്രധാനമന്ത്രി നെഹ്‌റു ശുപാര്‍ശ ചെയ്തു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഗാന്ധി വധത്തിനു പിന്നിലെ അന്തര്‍നാടകങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഗാന്ധിയുടെ അനുയായിയാണ് താനെന്ന് അവകാശപ്പെട്ടിരുന്ന നെഹ്‌റു, ഗാന്ധിഘാതകരുടെ പക്ഷത്തു നില്‍ക്കുന്ന കാഴ്ചയാണിത്. നെഹ്‌റുവിന്റെ ഈ മാര്‍ഗം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്തുടര്‍ന്നു.
ബാരിസ്റ്ററായിരുന്ന ചാറ്റര്‍ജി ബ്രിട്ടീഷ് ഭരണകാലത്തും വിഭജനകാലത്തും ഹിന്ദു താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു. 1940 കളില്‍ ഹിന്ദു മഹാസഭയില്‍ പ്രധാന നേതാവായി ചാറ്റര്‍ജി ഉയര്‍ന്നു. 1940ല്‍ കൊല്‍ക്കത്ത കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ടു. 1947ല്‍ ഹിന്ദു മഹാസഭയുടെ ഗ്വാളിയോര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 1948 ല്‍ പാര്‍ട്ടിയുടെ ബംഗാള്‍ പ്രസിഡന്റായി. ഹിന്ദു മഹാസഭയില്‍ പ്രമുഖനായിത്തീര്‍ന്ന ചാറ്റര്‍ജി ബംഗാള്‍ ഘടകത്തിന്റെ പ്രസിഡന്റായും പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഹിന്ദു ഐക്യത്തെക്കുറിച്ചും ന്യൂനപക്ഷ പ്രീണനത്തെ വിമര്‍ശിച്ചും ഗ്രന്ഥങ്ങള്‍ രചിച്ചു. 1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ അറസ്റ്റിലായ നേതാക്കളുടെ അഭിഭാഷകനായി. ഈ ബന്ധം പിന്നീട് ചാറ്റര്‍ജിയുടെ മകന്‍ സോമനാഥ് ചാറ്റര്‍ജിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുപ്പിച്ചു. 1948 ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിതനായെങ്കിലും 1949 ല്‍ രാജിവെച്ചു. തുടര്‍ന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്.
ഗാന്ധിജിയുടെ വധത്തിനുശേഷം ഹിന്ദുമഹാസഭയ്ക്കുവേണ്ടി ചാറ്റര്‍ജി ‘ആള്‍ ഇന്ത്യാ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍’ രൂപീകരിച്ചു. 1951-52 തിരഞ്ഞെടുപ്പില്‍ ഹൂഗ്ലിയില്‍ നിന്ന് ജയിച്ചു.1957 ല്‍ ഇവിടെ നിന്ന് പരാജയപ്പെട്ടു. 1963 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ ബര്‍ദ്വാന്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 1967 ല്‍ ഇവിടെ നിന്ന് വീണ്ടും വിജയിച്ചു. പിന്നീട് മകന്‍ സോമനാഥ് ചാറ്റര്‍ജി ഈ മണ്ഡലം കൈവശപ്പെടുത്തി. പലതവണ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധി വധത്തില്‍ ഹിന്ദു മഹാസഭയെ സംരക്ഷിച്ചുകൊണ്ട് നെഹ്‌റു തുടങ്ങിവച്ചത് മുന്നോട്ടു കൊണ്ടുപോവുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്.
അടുത്തത്: ഗാന്ധിജി അവര്‍ക്ക് വര്‍ഗ്ഗശത്രു
അടിക്കുറിപ്പുകള്‍:-
1. Freedom at Midnight, Larry Collins- Dominique Lapiarre
2. Ibid
3. Sardar Patel’s correspondence, vol-6, edited by Durga Das.
4. Ibid
5. Harijan, January 16,1949.





















