- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ഭാരത വിഭജനത്തിനെതിരെ ആര്‍എസ്എസ് പോരാട്ടം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 19)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഭാരതത്തിന്റെ ഐക്യത്തോടും അഖണ്ഡതയോടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആര്‍എസ്എസ്സിന്റെയും സമീപനം ഇരുളും വെളിച്ചവും പോലെ തീര്‍ത്തും വ്യത്യസ്തമാണ്. ഇസ്ലാമികമായ മതരാഷ്ട്രവാദവും, ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇറക്കുമതി ചെയ്ത പാശ്ചാത്യമായ ദേശരാഷ്ട്ര സങ്കല്‍പ്പവും, സ്വയംനിര്‍ണയാവകാശത്തില്‍ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് രാഷ്ട്ര സങ്കല്‍പ്പവുമല്ല ആര്‍എസ്എസ് സ്വീകരിക്കുന്നത്. സാംസ്‌കാരികവും ദേശീയവും ആത്മീയവും ഭൂമിശാസ്ത്രപരവുമായ ആശയാടിത്തറയുള്ള രാഷ്ട്ര സങ്കല്‍പ്പമാണ് ഭാരതത്തിന്റേത്. സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ട്, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒന്നാണിത്. ഈ സങ്കല്‍പ്പം ഉള്‍ക്കൊള്ളുന്നതു പോയിട്ട് മനസ്സിലാക്കാന്‍ പോലും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഇടതു പാര്‍ട്ടികള്‍ക്കോ കഴിഞ്ഞില്ല. ഇതുകൊണ്ടാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാരത വിഭജനത്തെ ആര്‍എസ്എസ് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തപ്പോള്‍, മുസ്ലീം ലീഗിന് ഒപ്പം നിന്ന് ഭാരതത്തിന്റെ വിഭജനത്തെ കമ്മ്യൂണി സ്റ്റ് പാര്‍ട്ടി അനുകൂലിച്ചതും, ബ്രിട്ടീഷുകാരുടെ സഹായത്തോടെ അതിനുവേണ്ടി വീറോടെ വാദിച്ചതും പ്രവര്‍ത്തിച്ചതും.
അഖണ്ഡ ഭാരതം എന്നത് ആര്‍എസ്എസ്സിന്റെ സങ്കല്‍പ്പമോ പദ്ധതിയോ അല്ല. പൗരാണിക കാലം മുതലുള്ള യാഥാര്‍ത്ഥ്യമാണ്. ഈ ആശയം പുരാതന ഭാരതീയ ഗ്രന്ഥങ്ങളില്‍ സ്ഥാനം നേടിയിട്ടുമുണ്ട്. ചാണക്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ അഖണ്ഡ ഭാരതം എന്ന ആശയം കാണാം. ക്രി.മു. മൂന്നാം നൂറ്റാണ്ടില്‍ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഭാരതം, നേപ്പാള്‍, ബര്‍മ്മ, ടിബറ്റ്, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ ആധുനിക രാജ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഭാരത ഉപഭൂഖണ്ഡം നിരവധി സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അതിവിശാലമായ ഈ ഭൂപ്രദേശങ്ങള്‍ ഒരു അധികാരത്തിനും ഭരണത്തിനും കീഴില്‍ ഏകീകരിക്കപ്പെടണമെന്ന ആശയമാണ് ചാണക്യന്‍ അവതരിപ്പിച്ചത്. എന്നാല്‍ സാംസ്‌കാരികമായി അഖണ്ഡഭാരതം എന്ന അസ്തിത്വം ഇതിനും വളരെ മുന്‍പുള്ളതാണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലത്ത് കെ.എം. മുന്‍ഷി അവതരിപ്പിച്ച അഖണ്ഡ ഹിന്ദുസ്ഥാന്‍ എന്ന ആശയത്തെ മഹാത്മാഗാന്ധിയും പിന്തുണച്ചു. 1944 ഒക്ടോബറില്‍ ദല്‍ഹിയില്‍ നടന്ന അഖണ്ഡ ഹിന്ദുസ്ഥാന്‍ ലീഡേഴ്സ് കോണ്‍ഫറന്‍സില്‍ പ്രമുഖ ചരിത്രകാരനായ രാധകുമുദ് മുഖര്‍ജി അധ്യക്ഷത വഹിക്കുകയുണ്ടായി.
ആര്‍എസ്എസ് പ്രചാരകനും, ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘത്തിന്റെ നേതാവും ഏകത്മ മാനവദര്‍ശനത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അഖണ്ഡ ഭാരതത്തിന്റെ ആശയത്തെ കൂടുതല്‍ വിശദീകരിച്ചു. ”അഖണ്ഡ ഭാരതം എന്ന വാക്ക് ദേശീയതയുടെ അടിസ്ഥാന മൂല്യങ്ങളും സമഗ്രമായ സംസ്‌കാരവും ഉള്‍ക്കൊള്ളുന്നതാണ്. അട്ടോക്കില്‍ നിന്ന് കട്ടക്കുവരെയും, കച്ചില്‍ നിന്ന് കാമരൂപം വരെയും, കാശ്മീരില്‍ നിന്ന് കന്യാകുമാരി വരെയും വ്യാപിച്ചിരിക്കുന്ന ഈ മുഴുവന്‍ ഭൂമിയും ഞങ്ങള്‍ക്ക് പരിശുദ്ധം മാത്രമല്ല, ഞങ്ങളുടെ ഒരു ഭാഗമാണെന്നുള്ള ബോധ്യവും ഉള്‍ക്കൊള്ളുന്നു. അനാദികാലം മുതല്‍ ഇതില്‍ ജനിച്ച് ഇന്നും ജീവിക്കുന്ന ജനങ്ങള്‍ സ്ഥലവും കാലവും സൃഷ്ടിച്ച വ്യത്യാസങ്ങള്‍ക്കിടയിലും അവരുടെ മുഴുവന്‍ ജീവിതത്തിന്റെ അടിസ്ഥാന ഐക്യം അഖണ്ഡ ഭാരതത്തെ ആദരിക്കുന്ന ഓരോരുത്തരിലും കാണാനാകും.”
ആര്‍എസ്എസ്സിന്റെ രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ 1949 ആഗസ്റ്റില്‍ ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പാകിസ്ഥാനെ ‘അനിശ്ചിത രാജ്യം’ എന്നു വിശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ”വിഭജനം ഒരു നിശ്ചിത കാര്യമാണെങ്കില്‍, അതിനെ അനിശ്ചിതമാക്കാനാണ് ഞങ്ങള്‍ ഇവിടെയുള്ളത്. യഥാര്‍ത്ഥത്തില്‍, ഈ ലോകത്തില്‍ ‘നിശ്ചിത കാര്യം’ എന്നൊന്നില്ല. കാര്യങ്ങള്‍ നിശ്ചിതമോ അനിശ്ചിതമോ ആകുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയാല്‍ മാത്രമാണ്. ഒരു കാര്യം നീതിയുള്ളതും മഹത്തായതുമാണെന്ന് തിരിച്ചറിയുമ്പോള്‍, അതിനോടുള്ള സമര്‍പ്പണാത്മകമായ ആത്മാവാണ് മനുഷ്യന്റെ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തുന്നത്.”
മതരാഷ്ട്രവാദം പുരോഗമനപരം!
യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ വിഭജന ചരിത്രം ഇസ്ലാമികമായ വേറിടല്‍ വാദവുമായി ബന്ധപ്പെട്ടതാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം മുസ്ലീം വിഘടനവാദം ശക്തിപ്പെടുത്താന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ശ്രമം തുടങ്ങിയിരുന്നു എന്നത് ഒരു വസ്തുതയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ റായ്ബറേലിയിലെ സയ്യിദ് അഹമ്മദ് രൂപംകൊടുത്ത വഹാബി പ്രസ്ഥാനം ബ്രിട്ടീഷുകാരെയും സിഖുകാരെയും പുറത്താക്കി ഭാരതത്തില്‍ ഒരു ഇസ്ലാമിക ഭരണകൂടം പുനഃസ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പോരാട്ടങ്ങള്‍ തുടങ്ങിയിരുന്നു. പിന്നീടാണ് സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ നേതൃത്വത്തില്‍ അലിഗഢ് മുസ്ലീം സര്‍വ്വകലാശാല സ്ഥാപിക്കുന്നതും, മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുമിച്ച് കഴിയാന്‍ പറ്റാത്ത രണ്ട് രാഷ്ട്രങ്ങളാണെന്ന് അഹമ്മദ് ഖാന്‍ പ്രഖ്യാപിക്കുന്നതും. പിന്നീട് ഈ ആശയം ‘സാരേ ജ ഹാം സേ അച്ഛാ…’ എന്ന ദേശഭക്തി ഗാനമെഴുതിയ അല്ലാമ ഇഖ്ബാല്‍ ഏറ്റെടുത്തു.

മുസ്ലീങ്ങള്‍ക്ക് സ്വന്തം ശബ്ദം ഉയര്‍ത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് 1901 അലിഗഢ് പ്രസ്ഥാനം ആവശ്യപ്പെട്ടു. 1905 ല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ബംഗാളിനെ വിഭജിച്ചെങ്കിലും വന്ദേമാതര ഗാനത്തില്‍ ആവേശഭരിതരായ ജനങ്ങള്‍ ഹിന്ദു-മുസ്ലീം ഭേദമില്ലാതെ ഈ വിഭജനത്തെ ചെറുത്തു തോല്‍പ്പിച്ചു. എന്നാല്‍ 1906-ല്‍ ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടു. 1916 ല്‍ മുസ്ലീംലീഗുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു. ലീഗിന്റെ മതപരമായ സ്വഭാവം കോണ്‍ഗ്രസ്സിന് തടസ്സമായില്ല. ഒരിക്കല്‍ ദേശീയവാദിയായിരുന്ന മുഹമ്മദാലി ജിന്ന കോണ്‍ഗ്രസ്സിന്റെ മുസ്ലീം പ്രീണനത്തില്‍ പ്രതിഷേധിച്ച് ലീഗിലെത്തുകയും ഭാരതത്തെ വിഭജിച്ച് പാകിസ്ഥാന്‍ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്തു. ഇതിനുവേണ്ടി ഒരേസമയം കോണ്‍ഗ്രസ്സുമായും ബ്രിട്ടീഷ് സര്‍ക്കാരുമായും ജിന്ന വിലപേശി.
മുസ്ലീം ലീഗിന്റെ വിഘടനവാദത്തെ പുരോഗമനപരമായി ചിത്രീകരിച്ചതിലൂടെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ വികാരങ്ങളെ അവഗണിക്കുകയും അപമാനിക്കുകയുമാണ് ചെയ്തത്. മുസ്ലീം ലീഗിനെ പിന്തുണച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ആധുനിക ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ അധ്യായങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു. ഈ നയവും നിലപാടുകളും ദേശീയ ഐക്യത്തെയും മുന്നേറ്റത്തെയും ദുര്‍ബലപ്പെടുത്തുകയും മുറിവേല്‍പ്പിക്കുകയും ചെയ്തു. മുസ്ലീം ലീഗിന്റെ വര്‍ഗീയതയ്ക്ക് സൈദ്ധാന്തികമായ ന്യായീകരണം നല്‍കിയ രീതി കേരളത്തില്‍ ഉള്‍പ്പെടെ സ്വാതന്ത്ര്യത്തിനു ശേഷവും ഇടതു പാര്‍ട്ടികള്‍ പിന്തുടര്‍ന്നു.
റഷ്യയിലെ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ ഭാഷ ഭാരതത്തിലെ വര്‍ഗീയ പ്രശ്നത്തെ അതിന്റെ തുടക്കകാലത്തുതന്നെ അഭിസംബോധന ചെയ്തിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഹിന്ദു-മുസ്ലീം ഐക്യം ശക്തിപ്പെടുത്തുന്നതിനും, സ്വയംഭരണം ആവശ്യപ്പെടുന്നതിനും വേണ്ടി കോണ്‍ഗ്രസ്സും അഖിലേന്ത്യാ മുസ്ലീംലീഗും ചേര്‍ന്ന് ഒപ്പുവച്ച 1916 ലെ ലക്നൗ പാക്റ്റിനെ ”ഹിന്ദു-മുസ്ലീം ബൂര്‍ഷ്വാസികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടൊപ്പം ചേര്‍ന്ന് അധ്വാനിക്കുന്ന ജനസമൂഹത്തിനെതിരെ നടത്തിയ ഒരു സംയുക്ത കരാര്‍” എന്നാണ് 1922 ല്‍ എം.എന്‍. റോയ് വിലയിരുത്തിയത്. പിന്നീട് മുസ്ലീം ലീഗിനെ ”മൂലധനാധിഷ്ഠിതമായ കോണ്‍ഗ്രസസ്സിനെതിരായി നിലകൊള്ളുന്ന ഭൂസാമന്ത താല്‍പ്പര്യങ്ങളുടെ അടച്ചുപൂട്ടിയ സംരക്ഷിത കേന്ദ്രം” എന്നു വിശേഷിപ്പിച്ചു. അതിനുശേഷം വര്‍ഗീയ പ്രശ്നത്തെ ”ഹിന്ദു-മുസ്ലീം ചെറു ബൂര്‍ഷ്വാസികള്‍ തമ്മിലുള്ള തൊഴില്‍ മത്സരമായി” വിശദീകരിച്ചു.
എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം തങ്ങളുടെ വിവരക്കേടുകള്‍ ആയിരുന്നുവെന്ന് പിന്നീട് കമ്മ്യൂണിസ്റ്റുകള്‍ സമ്മതിച്ചു. ഇതനുസരിച്ച് അവരുടെ ഭാഷയും മാറി. ”ഹിന്ദു ഭൂവുടമകളും ധനാഢ്യരും മൂലധന ശക്തികളും ചൂഷണം ചെയ്യുന്ന അടിച്ചമര്‍ത്തപ്പെട്ട ദരിദ്ര കര്‍ഷകരായും തൊഴിലാളി വര്‍ഗ്ഗമായും” മുസ്ലീങ്ങളെ അവതരിപ്പിക്കാന്‍ തുടങ്ങി. ഇവര്‍ തമ്മിലെ ഏറ്റുമുട്ടല്‍ സാമ്പത്തിക സ്വഭാവമുള്ളതാണെന്നും, അത് ഒരു വര്‍ഗ്ഗസമരമാണെന്നും വ്യാഖ്യാനിക്കപ്പെട്ടു.
ഇതോടെ മുസ്ലീങ്ങള്‍ക്ക് അതുവരെ ഉണ്ടായിട്ടില്ലാത്ത തോതിലുള്ള അഹന്ത കൈവന്നു. പുതിയ സാഹചര്യത്തില്‍ കര്‍ഷകരായും തൊഴിലാളി വര്‍ഗമായും അറിയപ്പെടുന്നത് ഒരു പ്രത്യേകാവകാശമായി മാറി. മുസ്ലീങ്ങളിലെ സ്വാധീനമുള്ള വിഭാഗം, പ്രത്യേകിച്ച് അവരുടെ പത്രമാധ്യമങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആക്രാമിക മാകാന്‍ തുടങ്ങി. മുസ്ലീങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നീതിയുക്തമാണെന്നും, ഹിന്ദുക്കള്‍ നീതിബോധം കാണിക്കേണ്ടത് അവരുടെ കടമയാണെന്നും ഈ മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
ഇതിനിടെ അലിഗഢ് സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുസ്ലീം സഖാക്കളും ഭാരത ചരിത്രത്തില്‍ ഇസ്ലാമിന് ഉണ്ടായിരുന്ന പുരോഗമനപരമായ പങ്കിനെക്കുറിച്ച് ഒരു പുതിയ സിദ്ധാന്തവുമായി രംഗത്തെത്തി. ഇവരുടെ അഭിപ്രായത്തില്‍, ഇസ്ലാം സമത്വത്തിന്റെയും മാനവസൗഹൃദത്തിന്റെയും സന്ദേശം കൊണ്ടുവന്നു. ജാതിവ്യവസ്ഥയില്‍ കുടുങ്ങിക്കിടന്ന ഹിന്ദു സമൂഹം ആ സന്ദേശം ഉള്‍ക്കൊള്ളാനും, ജഡമായ സാമൂഹ്യസംവിധാനത്തില്‍ നിന്ന് മോചിതരാകാനും കഴിയാതിരുന്നതിന്റെ പ്രധാന കാരണം ”ബ്രാഹ്മണര്‍ ഇസ്ലാമിനെ അവരുടെ അധികാരത്തിനും ലാഭങ്ങള്‍ക്കും നേരെയുള്ള ഭീഷണിയായി കണ്ടതുകൊണ്ടാണ്” എന്നായിരുന്നു അവകാശവാദം. എം.എന്‍. റോയ് 1939ല്‍ ഈ സിദ്ധാന്തത്തെ പിന്തുണച്ചു. ഇസ്ലാമിക വിഭജന വാദത്തെയും പാകിസ്ഥാന്‍ എന്ന ആവശ്യത്തെയും മുന്‍കാല പ്രാബല്യത്തോടെ ശരിവയ്ക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തതെന്ന് ഇതില്‍ നിന്നൊക്കെ വ്യക്തമാണല്ലോ.
ദ്വിരാഷ്ട്രവാദം ആരുടെ സൃഷ്ടി?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്ലീം ലീഗിനെയും അവരുടെ മതപരമായ വിഘടന വാദത്തെയും പൂര്‍ണമായി പിന്തുണയ്ക്കുമ്പോള്‍ ആര്‍എസ്എസ് ഇതിന്റെ വിരുദ്ധ ധ്രുവത്തിലായിരുന്നു. സയ്യിദ് അഹമ്മദ് ഖാന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ദ്വിരാഷ്ട്രവാദം ഉന്നയിച്ച് 49 വര്‍ഷവും, പാകിസ്ഥാന്‍ വാദത്തിനു വേണ്ടി നിലകൊണ്ട മുസ്ലിം ലീഗ്‌രൂപംകൊണ്ട് 19 വര്‍ഷവും കഴിഞ്ഞാണ് 1925 ല്‍ ആര്‍എസ്എസ് രൂപീകരിക്കുന്നത്. എന്നിട്ടും വിഘടനവാദത്തിന് കാരണം ആര്‍എസ്എസ്സാണെന്ന നുണപ്രചാരണം ഇടതുപക്ഷം നടത്തുന്നു എന്നത് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ്.
യഥാര്‍ത്ഥത്തില്‍ 1940 വരെ ആര്‍എസ്എസ്സിനെ മുസ്ലീം ലീഗ് ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്നില്ല. എന്നാല്‍ 1940 അവസാനത്തോടെ മുസ്ലീം ലീഗ് പാകിസ്ഥാന്‍ വാദം ശക്തിപ്പെടുത്തി. ഇതിനെതിരെ കോണ്‍ഗ്രസിലെ ദേശീയ വാദികളും ആര്‍എസ്എസ്സും രംഗത്തു വന്നതോടെയാണ് ലീഗ് നിലപാട് മാറ്റുന്നത്. ഇതോടെ അവര്‍ കോണ്‍ഗ്രസ്സിനെ ഒരു ഹിന്ദു പാര്‍ട്ടിയായും, ആര്‍എസ്എസ്സിനെ ഹിന്ദു സൈന്യമായും ചിത്രീകരിക്കാന്‍ തുടങ്ങി. പാകിസ്ഥാന്‍ വാദത്തെ പിന്തുണച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍എസ്എസ്സിനെതിരായ മുസ്ലീം ലീഗിന്റെ ഈ പ്രചാരണവും പില്‍ക്കാലത്ത് ഏറ്റെടുത്തു.
ദ്വിരാഷ്ട്ര സിദ്ധാന്തത്തെ നിരാകരിച്ച ആര്‍എസ്എസ്, മുസ്ലീം ഫെഡറേഷന്‍ എന്നത് അപലപനീയവും ഹിന്ദുസ്ഥാന്‍ എന്ന ആശയത്തിനു തന്നെ അപകടകരവുമാണെന്ന് പ്രഖ്യാപിച്ചു. ഹിന്ദു നാഗരികത എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നു വ്യക്തമാക്കിയ ആര്‍എസ്എസ്, രാഷ്ട്രത്തിന്റെ അഭിരുചിക്ക് രൂപം നല്‍കുന്ന സംസ്‌കാരത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും പ്രഖ്യാപിച്ചു. ”ഭാരതീയര്‍ ഒരൊറ്റ രാഷ്ട്രമാണെന്നും, രണ്ടാണെന്ന് പറയുന്നത് അസംബന്ധമാണെന്നും” (1) സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് ശാഖയിലും പൊതുസമ്മേളനം സംഘടിപ്പിച്ചും മാതൃരാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. പാകിസ്ഥാന്‍ വിരുദ്ധദിനം ആചരിച്ച് ഭാരതം രണ്ട് ദേശീയതകള്‍ ആണെന്ന് വാദം അടിസ്ഥാനരഹിതമാണെന്ന് പറയുകയും ചെയ്തു. 1942 മെയ് മാസത്തില്‍ ചേര്‍ന്ന പാകിസ്ഥാന്‍ വിരുദ്ധ യോഗം പാസാക്കിയ പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു:
”സ്വതന്ത്ര ഹിന്ദുസ്ഥാന്‍ അനിവാര്യമായും അതിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തേണ്ടതുണ്ട്. സിന്ധു നദി മുതല്‍ സമുദ്രം വരെയുള്ള നമ്മുടെ മാതൃഭൂമിയും പുണ്യഭൂമിയുമായ ഹിന്ദുസ്ഥാന്റെ ഐക്യം ഞങ്ങളുടെ ജനതയുടെ ആയിരക്കണക്കിന് തലമുറകള്‍ പഴക്കമുള്ളതാണ്. ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഇന്ന് മാതൃഭൂമിയുടെ ഈ ഐക്യം ഒരു വിശ്വാസപ്രമാണമാണ്, ദേശീയ ജീവിതത്തിന്റെ ജീവശ്വാസമാണ്. ഹിന്ദുക്കളായ ഞങ്ങള്‍ ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അഹിന്ദു ന്യൂനപക്ഷങ്ങളായ പാഴ്‌സികള്‍, ക്രൈസ്തവര്‍, ജൂതര്‍ എന്നിവരുമായും, നമ്മുടെ രാജ്യത്തോട് അവിഭാജ്യമായ വിശ്വസ്തത പുലര്‍ത്തുന്ന മറ്റുള്ളവരുമായും പൊതുപൗരത്വം പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു… എല്ലാ പൗരന്മാരുടെയും ആരാധനാസ്വാതന്ത്ര്യം, ഭാഷ, ലിപി, ഏതെങ്കിലും പ്രത്യേക സാംസ്‌കാരിക വിഭാഗമാണെന്ന് പറയുന്നവരുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എന്നിവ ഭരണഘടനാപരമായി ഉറപ്പുനല്‍കണം.” (2)
മുസ്ലീംലീഗ് പത്രത്തിന്റെ ആര്‍എസ്എസ് വിരോധം
പാകിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭത്തിന് എതിരായ ആര്‍എസ്എസ്സിന്റെ പ്രചാരണം കണ്ടില്ലെന്ന് നടിക്കാന്‍ മുസ്ലീംലീഗിന് കഴിയുമായിരുന്നില്ല. അവര്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താനും, അണികളെ ഇതിന് പ്രേരിപ്പിക്കാനും തുടങ്ങി. ബാലഗംഗാധര തിലകന്‍ സ്ഥാപിച്ച് പൂനെയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മറാഠെ’ പത്രം ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതി: ”മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്നവരുടെ ആര്‍എസ്എസ് വിരുദ്ധ പ്രചാരണം 1946 ആയപ്പോഴേക്കും അതിന്റെ കൊടുമുടിയിലെത്തി.” രാജ്യത്തെ വര്‍ഗീയ പ്രതിസന്ധിക്ക് ഉത്തരവാദി ആര്‍എസ്എസ് ആണെന്ന് മുസ്ലീം ലീഗിന്റെ മുഖപത്രമായ ഡോണ്‍ രണ്ട് എഡിറ്റോറിയലുകള്‍ എഴുതി. ആദ്യ മുഖപ്രസംഗം (1946 മെയ് 3) ആര്‍എസ്എസ്സിനെ നിരോധിക്കണമെന്നു പോലും ആവശ്യപ്പെട്ടു.
”ആര്‍എസ്എസ്സിനെ വര്‍ഷങ്ങള്‍ക്കു മുന്‍പേ നിരോധിക്കുകയും, അതിലെ പ്രശ്‌നക്കാരെ ജയിലില്‍ അടയ്ക്കുകയും ചെയ്യേണ്ടതായിരുന്നു… വളരെ മുന്‍പ് ആരംഭിച്ച ആര്‍എസ്എസ് ഇതിനോടകം സുശക്തമായ ഒരു സംഘടനയാണ്. മാത്രമല്ല അതിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രവര്‍ത്തന പദ്ധതിയും പൈശാചിക തന്ത്രങ്ങളും വ്യക്തമാണ്. സ്വരക്ഷയ്ക്കു വേണ്ടി തിരിച്ചടിക്കാന്‍ മുസ്ലീംലീഗിന് പ്രയാസമില്ല. മുസ്ലീംലീഗിന്റെ പ്രവിശ്യാ തലത്തിലും ജില്ലാതലത്തിലും ഉപജില്ലാ തലത്തിലും പ്രാഥമിക തലത്തിലുമുള്ളവര്‍ അടിയന്തരമായി ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് പൂര്‍ത്തിയാക്കണം. ആര്‍എസ്എസ് ഒളി പ്രവര്‍ത്തനം നടത്തുന്ന ഒരു ഹിന്ദു സംഘടനയാണ്. എന്നാല്‍ അതിനെ അങ്ങനെ നേരിടണമെന്നില്ല. പ്രതിരോധ പ്രവര്‍ത്തനം അധികൃതരുടെ അറിവോടെയും സഹകരണത്തോടെയും പരസ്യമായി തന്നെയാണ് നടത്തേണ്ടത്. ഇതിന് മടിക്കുന്ന അധികൃതരെ മുസ്ലീങ്ങളുടെ സംരക്ഷകരായല്ല, ശത്രുക്കളായാണ് കാണേണ്ടത്.” (3)
ആര്‍എസ്എസ്സിനെ ഇങ്ങനെയൊക്കെ കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം അതിന് തെളിവായി എന്തെങ്കിലും സംഭവമോ ആര്‍എസ്എസ് പ്രസിദ്ധീകരിച്ച ലഘുലേഖയോ ഏതെങ്കിലും ആര്‍എസ്എസ് നേതാവിന്റെ പ്രസംഗമോ ചൂണ്ടിക്കാട്ടുന്നില്ല. ആര്‍എസ്എസ്സിനെതിരെ പൊടുന്നനെ വിദ്വേഷം പരത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും, ലീഗിന്റെ അണികളില്‍ രാജ്യത്തോടുള്ള വിരോധം വര്‍ദ്ധിപ്പിക്കുകയുമായിരുന്നു ‘ഡോണ്‍’ മുഖപ്രസംഗത്തിന്റെ ലക്ഷ്യം. ‘സംഘത്തെ നിരോധിക്കുക’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം (1946, മെയ് 31) തങ്ങളുടെ ആവശ്യപ്രകാരം ആര്‍എസ്എസിനെ നിരോധിക്കാത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രോഷം കൊള്ളുന്നുമുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിന് മഹാത്മാ ഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ”ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ സംഘത്തിന്റെ ലക്ഷ്യങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വമേധയാ വിട്ടുനില്‍ക്കാത്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നു… സംഘത്തിന്റെ ആശയത്തെയും പ്രവര്‍ത്തനങ്ങളെയും അപലപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടും മുതിര്‍ന്ന നേതാക്കളായ ഗാന്ധിയും നെഹ്‌റുവും മറ്റും നിശ്ശബ്ദത പാലിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.” (4)
വിഘടന വാദികളും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ച് പാകിസ്ഥാന്‍ നേടിയവരുമായ മുസ്ലീം ലീഗ് ആര്‍എസ്എസ്സിനെതിരെ നടത്തിയ ഈ പ്രചാരവേലയാണ് സ്വാതന്ത്ര്യത്തിനു ശേഷം ഇടതു പാര്‍ട്ടികളും നെഹ്‌റൂവിയന്മാരും കോണ്‍ഗ്രസും ഏറ്റെടുത്തത്. വര്‍ഗീയ കലാപത്തിന്റെ പേരില്‍ അവര്‍ ആര്‍എസ്എസ്സിനെ കുറ്റപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന് ഉത്തരവാദികളായ മുസ്ലീം വര്‍ഗീയവാദികളെ ഒപ്പം കൂട്ടുകയും ചെയ്തു. ചത്തകുതിര എന്ന് ജവഹര്‍ലാല്‍ നെഹ്‌റു പരിഹസിച്ച മുസ്ലീം ലീഗിനെ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ്സും ചേര്‍ന്ന് പടക്കുതിരകളാക്കുകയും, ന്യൂനപക്ഷ സംരക്ഷണത്തിന്റെ ചിറകുകള്‍ നല്‍കി സ്വര്‍ഗ്ഗത്തിലേക്ക് പറക്കുന്ന കുതിരകളാക്കുകയും ചെയ്തു.
അടുത്തത്: വിഭജന ഭീകരതയെ പ്രതിരോധിക്കുന്നു
അടിക്കുറിപ്പുകള്‍:
1. Understanding RSS,
Rakesh Sinha.
2. Ibid
3. Ibid
4. Ibid





















