- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ഭാരതത്തെ വിഭജിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 18)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ക്വിറ്റിന്ത്യാ സമരത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഒറ്റുകൊടുത്തതുപോലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്ത മറ്റൊരു രാജ്യദ്രോഹമായിരുന്നു 1947 ല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭാരത വിഭജനത്തെ അനുകൂലിച്ചതും. മുസ്ലീം ലീഗിന്റെ വാദവും കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ‘വിഭജിച്ചു ഭരിക്കുക’- എന്ന നയവുമാണ് ഭാരത വിഭജനത്തിന് കാരണമായതെന്ന് പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇക്കാര്യത്തില്‍ വഹിച്ച പങ്ക് വളരെ വലുതും അത്യന്തം ദേശദ്രോഹ പരവുമായിരുന്നു.
ഭാരതത്തിന്റെ ഐക്യത്തിന് മുന്‍ഗണന നല്‍കുന്നതിനുപകരം സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യങ്ങളോടൊപ്പം നിലയുറപ്പിച്ചതിന്റെ അനന്തരഫലമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രവിഭജനത്തെ അനുകൂലിച്ചത്. അക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ രൂപീകരണം തന്ത്രപരമായി തങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് സോവിയറ്റ് യൂണിയന്‍ കരുതിയിരുന്നു. മുസ്ലീം ലീഗിന്റെ പാകിസ്ഥാന്‍ ആവശ്യം ‘പുരോഗമനപരവും സാമ്രാജ്യത്വ വിരുദ്ധവുമായ’- ഒരു പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചു. യഥാര്‍ത്ഥത്തില്‍ അത് മതപരമായ വിഘടന വാദത്തില്‍ അധിഷ്ഠിതമായിരുന്നിട്ടും പാകിസ്ഥാന്‍ രൂപീകരണത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബൗദ്ധികവും സൈദ്ധാന്തികവുമായ ഒരു കവചം നല്‍കി. മുസ്ലീം വിഭാഗീയതയാണ് വിഭജനത്തിന് പിന്നിലുള്ളതെന്ന സത്യം മറച്ചുപിടിക്കാന്‍ മുസ്ലീം ലീഗിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്‍തോതില്‍ സഹായിച്ചു.
1940 കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലിയ ശക്തിയായിരുന്നു. ട്രേഡ് യൂണിയനുകളിലും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും സാംസ്‌കാരിക മേഖലകളിലും പാര്‍ട്ടി സജീവമായിരുന്നു. അതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ മുസ്ലീം ലീഗിന്റെ മതവിഭാഗീയ നിലപാടുകള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ സാധൂകരണം നല്‍കുകയും, പാകിസ്ഥാന്‍ എന്ന ആവശ്യത്തിന് ശക്തിപകരുകയും ചെയ്തു.
മതത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്വീകരിച്ചതിനു പിന്നില്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ചുള്ള ലെനിന്റെയും സ്റ്റാലിന്റെയും മറ്റും വ്യാഖ്യാനങ്ങളും, രണ്ടാം ലോക മഹായുദ്ധകാലത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യവുമായിരുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം ദേശീയ താല്‍പ്പര്യങ്ങളില്‍ നിന്ന് പിറന്നതല്ല; മറിച്ച് അവരുടെ രാഷ്ട്രീയ സിദ്ധാന്തവും ഭാരതത്തിന് പുറത്തുള്ള ശക്തികളും അത് രൂപപ്പെടുത്തുകയായിരുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിലപാടുകളാണ് മുസ്ലീം ലീഗിന്റെ വിഘടന വാദത്തിന് സൈദ്ധാന്തികമായ സാധൂകരണം നല്‍കിയത്.
റഷ്യ കല്‍പ്പിച്ചപ്പോള്‍ ഭാരതം രാഷ്ട്രമല്ലാതായി!
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ കോളോണിയല്‍ വിരുദ്ധ പോരാട്ടവും, റഷ്യയുടെ നേതൃത്വത്തിലുള്ള ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ഐക്യവും എന്നതായിരുന്നു 1925 ല്‍ കാണ്‍പൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കപ്പെട്ടപ്പോഴുള്ള നയം. പ്രായോഗികമായി ഇത് ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം, അതിന്റെ നേതൃത്വത്തെ മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തിനും വിധേയമാക്കി. ആദ്യകാലങ്ങളില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ബുര്‍ഷ്വാ പാര്‍ട്ടിയായാണ് കണ്ടിരുന്നത്. തൊഴിലാളി വര്‍ഗത്തിന്റേതല്ല, ഇന്ത്യന്‍ മൂലധനവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്ന വിമര്‍ശനങ്ങള്‍ക്കിടയിലും കോളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുഖ്യ വാഹനമായി കോണ്‍ഗ്രസ്സിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുകയും, ദേശീയ സ്വാതന്ത്ര്യത്തിനായുള്ള പ്രചാരണങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
1940കള്‍ക്ക് മുന്‍പ് ദേശീയ ഐക്യത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സൈദ്ധാന്തികമായ നിലപാട് വ്യക്തമായിരുന്നു: ഇന്ത്യ കൊളോണിയലിസം അടിച്ചമര്‍ത്തിയ ഒരൊറ്റ രാഷ്ട്രമാണ്. മുസ്ലീം ലീഗിന്റെ വിഘടനവാദത്തെ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരസിച്ചു. ‘വിഭജിച്ച് ഭരിക്കല്‍’- എന്ന നയം വര്‍ഗ്ഗസമരത്തില്‍ നിന്ന് ജനങ്ങളെ വഴിതിരിച്ചുവിടുന്നവയും, സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഐക്യത്തിന് ഭീഷണിയുമായി കണക്കാക്കുകയും ചെയ്തു. എന്നാല്‍ 1930 കളുടെ അവസാനത്തോടെ ഈ നയം മാറാന്‍ തുടങ്ങി. കോമിന്റേണിന്റെ (കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) മാറുന്ന വിശകലനത്തിന്റെ സ്വാധീനത്തില്‍ ഭാരതം ഒരു ഏകീകൃത രാഷ്ട്രമാണോ എന്നതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റു നേതാക്കള്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ പുനഃപരിശോധിക്കാന്‍ തുടങ്ങി. 1941 ജൂണില്‍ നാസി ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെയാണല്ലോ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട സൈദ്ധാന്തികമായ മലക്കം മറിച്ചില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയത്.
ഇതോടെ കമ്മ്യൂണിസ്റ്റുകളുടെ പിതൃഭൂമിയായിരുന്ന സോവിയറ്റ് യൂണിയന്‍, ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ബ്രിട്ടനും മറ്റ് പാശ്ചാത്യ ശക്തികള്‍ക്കുമൊപ്പം ചേരുകയും, ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇതിനനുസൃതമായി നിലപാട് മാറ്റുകയും വൈദേശികമായി നിയന്ത്രിക്കപ്പെടുകയും ചെയ്തു. കോളോണിയല്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സാമ്രാജ്യത്വ സര്‍ക്കാരുകള്‍ക്കെതിരായ നേരിട്ടുള്ള പോരാട്ടങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച്, ഫാസിസത്തിനെതിരായ സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ പിന്തുണക്കണമെന്ന് കോമിന്റേണ്‍ നിര്‍ദ്ദേശിച്ചു. ഇതൊരു വലിയ നയം മാറ്റമായിരുന്നു.
ബ്രിട്ടീഷുകാര്‍ ഉടന്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 1942 ല്‍ ക്വിറ്റിന്ത്യ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അതിനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ആ സമയത്ത് ഈ പാര്‍ട്ടി മോസ്‌കോയുടെ നിലപാടാണല്ലോ പിന്തുടര്‍ന്നത്. കാരണം സോവിയറ്റ് യൂണിയന്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് നാസി ജര്‍മനിയോട് യുദ്ധം ചെയ്യുകയായിരുന്നു. അതിനാല്‍ ബ്രിട്ടന്‍ ഫാസിസത്തിനെതിരെ ശക്തമായിരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ ലോകമഹായുദ്ധത്തിന്റെ ഈ ഘട്ടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘ഫാസിസ്റ്റ് വിരുദ്ധ’- സമരമായി കണക്കാക്കി. അതിനാല്‍ ഭാരതവും ബ്രിട്ടനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ക്വിറ്റിന്ത്യ പ്രസ്ഥാനത്തെ എതിര്‍ത്തതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശാലമായ ദേശീയ പ്രസ്ഥാനത്തില്‍നിന്ന് അകന്നുപോയി. രാഷ്ട്രീയമായ ഒറ്റപ്പെടല്‍ വര്‍ധിക്കുകയും മറ്റ് സഖ്യകക്ഷികളെ തേടേണ്ടിവരികയും ചെയ്തു. സ്വാഭാവികമായും ക്വിറ്റിന്ത്യ പ്രക്ഷോഭത്തെ എതിര്‍ത്തിരുന്ന മുസ്ലീം ലീഗ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സഖ്യകക്ഷികളിലൊന്നായി മാറി.
ദ്വിരാഷ്ട്ര സിദ്ധാന്തം അംഗീകരിക്കല്‍
ഈ കാലഘട്ടത്തില്‍ ഭാരതം എന്ന രാഷ്ട്രത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ധാരണയില്‍ ഒരു വലിയ മാറ്റം സംഭവിച്ചു. 1942 ല്‍ പാര്‍ട്ടി നേതാവായ ജി. അധികാരി പുതിയൊരു നിലപാട് മുന്നോട്ടുവച്ചു. ‘അധികാരി തിസീസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സിദ്ധാന്തപ്രകാരം ”ഭാരതം ഒരൊറ്റ രാഷ്ട്രമല്ല, വ്യത്യസ്ത സാമൂഹ്യ-രാഷ്ട്രീയ വികസന ഘട്ടങ്ങളിലുള്ള പല രാഷ്ട്രങ്ങളാല്‍ രൂപപ്പെട്ട ഒരു ബഹുരാഷ്ട്ര ഘടനയാണ്.’ ഈ ചട്ടക്കൂടിനുള്ളില്‍ മുസ്ലീങ്ങളെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് നിര്‍വചനപ്രകാരം ഒരു വ്യത്യസ്ത രാഷ്ട്രമായി അംഗീകരിച്ചു.
മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം രാഷ്ട്രങ്ങള്‍ക്ക് സ്വയംനിര്‍ണ്ണയാവകാശം-വേര്‍പിരിയാനുള്ള അവകാശം ഉള്‍പ്പെടെ-അംഗീകരിക്കുന്നതിനാല്‍ മുസ്ലീം ലീഗിന്റെ പാകിസ്ഥാന്‍ ആവശ്യം നിയമസാധുതയുള്ള ജനാധിപത്യ ആവശ്യമാണെന്ന നിഗമനത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്തി. മുസ്ലിങ്ങള്‍ക്ക് സ്വയംനിര്‍ണ്ണയാവകാശം നിഷേധിക്കുന്നത് സ്വതന്ത്ര ഭാരതത്തില്‍പോലും ദേശീയ അടിച്ചമര്‍ത്തലിന് കാരണമാകുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാദിച്ചു. ഇതിലൂടെ ഒരുകാലത്ത് വിഭജനത്തെ എതിര്‍ത്തിരുന്ന പാര്‍ട്ടി വിഭജനത്തെ സാമ്രാജ്യത്വ വിരുദ്ധ ഇച്ഛാശക്തിയുടെ ശരിയായ പ്രകടനമായി അംഗീകരിക്കുന്ന നിലയിലേക്ക് മാറി.
മുസ്ലീം ലീഗിന്റെ നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചതോടെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഘടനവാദത്തിന് സൈദ്ധാന്തികമായ മാനം കൈവന്നു. മുസ്ലീം ലീഗ് മുസ്ലീം വോട്ടര്‍മാരുടെ പിന്തുണ മാത്രമല്ല, മതേതരവും സാര്‍വദേശീയ തൊഴിലാളിവര്‍ഗത്തിന്റെ മുന്‍നിര പ്രതിനിധിയെന്ന് കരുതപ്പെടുന്ന ഒരു പാര്‍ട്ടിയുടെ പിന്തുണയും അവകാശപ്പെടാന്‍ തുടങ്ങി! ഭാരത വിഭജനത്തെ ദേശീയ സ്വയംനിര്‍ണ്ണയാവകാശത്തിന്റെ പുരോഗമനപരമായ പ്രയോഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവതരിപ്പിച്ചു. മുസ്ലീം ലീഗിന്റെ പാകിസ്ഥാന്‍ ആവശ്യം ഒരു മതപരമായ പ്രതികരണമല്ല, മുസ്ലീം ജനവിഭാഗത്തിന്റെ ആകാംക്ഷകളെ പ്രതിനിധീകരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനമാണെന്നും പ്രഖ്യാപിച്ചു. പി. സി. ജോഷി, സജ്ജാദ് സാഹിര്‍ തുടങ്ങിയ പാര്‍ട്ടി നേതാക്കള്‍ മുസ്ലീം ലീഗിനുവേണ്ടി വാദിച്ചു. ഗാന്ധിജി കോണ്‍ഗ്രസ് ജനവിഭാഗങ്ങള്‍ക്ക് ഏതുപോലെയാണോ അതുപോലെയാണ് മുഹമ്മദാലി ജിന്നയെ ‘സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ലീഗ് ജനവിഭാഗങ്ങളുടെ നേതാവ്’ എന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പി.സി.ജോഷി വിശേഷിപ്പിച്ചത്. സജ്ജാദ് സാഹിര്‍ മുസ്ലീം ലീഗിനെ ‘മഹത്തായ പുരോഗമന വിമോചനശക്തി’- എന്നും വിശേഷിപ്പിച്ചു.
മുസ്ലീം ലീഗിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ്ണമായും പിന്തുണയ്ക്കുക മാത്രമല്ല. സജ്ജാദ് സാഹിര്‍, അബ്ദുള്ള മാലിക്, ദാനിയല്‍ ലത്തീഫി എന്നിവരടക്കമുള്ള സ്വന്തം നേതാക്കളെ ലീഗിന് വിട്ടുകൊടുത്തു. പാകിസ്ഥാന്‍ മുസ്ലീം രാഷ്ട്രീയക്കാരുടെ ‘മതപരമായ ആവശ്യം’- മാത്രമല്ല, മതേതര ഇടതുപക്ഷക്കാരും അംഗീകരിച്ച ഒന്നാണെന്ന് മുസ്ലിം ലീഗ് വാദിച്ചു. ഇതിലൂടെ ബ്രിട്ടീഷുകാരുമായും കോണ്‍ഗ്രസുമായും നടത്തിയ ചര്‍ച്ചകളില്‍ ലീഗിന്റെ നിലപാട് കൂടുതല്‍ ശക്തമായി.
രാജ്യത്ത് പ്രത്യേകിച്ച് ബംഗാളിലും പഞ്ചാബിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മുസ്ലീം ലീഗുകാരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇവിടങ്ങളില്‍ മുസ്ലീങ്ങളുടെ ശക്തമായ പിന്തുണ ലീഗിനുണ്ടായിരുന്നു. ഭൂവുടമകള്‍ ഹിന്ദുക്കളും കര്‍ഷകര്‍ മുസ്ലീങ്ങളുമായിരുന്ന സാഹചര്യത്തില്‍ ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഗപരമായ ചട്ടക്കൂടില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിന്റെ രാഷ്ട്രീയ നേട്ടം പലപ്പോഴും മുസ്ലീം താല്‍പ്പര്യങ്ങളുടെ സംരക്ഷകനെന്ന നിലയില്‍ ലീഗ് സ്വന്തമാക്കി. പഞ്ചാബില്‍ ഇത് പ്രകടമായിരുന്നു. മുസ്ലീംലീഗിന് സൈദ്ധാന്തികമായ പിന്തുണ മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയത്. ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം പാര്‍ട്ടിക്കാരെയും വിട്ടുനല്‍കി. കമ്മ്യൂണിസ്റ്റുകാരനായ ലത്തീഫിയാണ് 1945-46 ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ മാനിഫെസ്റ്റോ പോലും തയ്യാറാക്കിയത്.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ലീഗിന്റെ ബുദ്ധിജീവികള്‍
മുസ്ലീം ലീഗിനും പാകിസ്ഥാന്‍ എന്ന ആവശ്യത്തിനുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ രഹസ്യമായിരുന്നില്ല. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായ പി.സി. ജോഷി ഈ സഖ്യത്തെ ശക്തമായി ന്യായീകരിച്ചു. ‘കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും’- എന്ന ലഘുലേഖയില്‍ മുസ്ലീം ലീഗ് പൂര്‍ണ്ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കിയപ്പോള്‍ അതിന്റെ സ്വഭാവമാറ്റം ആദ്യം തിരിച്ചറിഞ്ഞത് കമ്മ്യൂണിസ്റ്റുകളാണെന്ന് ജോഷി എഴുതി. മുസ്ലീം ജനതയുടെ സ്വാതന്ത്ര്യ ദാഹത്തെ പ്രതിനിധീകരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ സംഘടനയായി ലീഗ് മാറിയെന്നും ഈ ലഘുലേഖയില്‍ പറയുന്നു.
മുസ്ലീം ലീഗിനെ ‘മഹത്തായ പുരോഗമന വിമോചനശക്തി’- എന്നു വിശേഷിപ്പിച്ച സജ്ജാദ് സാഹിര്‍, ലീഗിന്റെ വളര്‍ച്ചയെ ഓരോ ദേശസ്‌നേഹിയും പിന്തുണയ്ക്കണമെന്ന് പറയുകയും ചെയ്തു. 1940 കളുടെ മധ്യത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ലീഗിനെ ഒരു സാമുദായിക സംഘടനയായല്ല, കോണ്‍ഗ്രസിനോട് സാമ്യമുള്ള ഒരു ജനകീയ ദേശീയ പ്രസ്ഥാനമായി കാണാന്‍ തുടങ്ങിയതിന്റെ തെളിവുകളാണിത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ നിലപാടിനെ മറ്റ് ദേശീയ ശക്തികള്‍ ശക്തമായി വിമര്‍ശിച്ചു. വൈദേശിക സിദ്ധാന്തത്തിനു വേണ്ടി കമ്മ്യൂണിസ്റ്റുകള്‍ ഭാരതത്തിന്റെ ഐക്യത്തെ വഞ്ചിച്ചതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചില സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ പോലും ഈ നയത്തെ സാമ്രാജ്യത്വ തന്ത്രത്തിന്റെയും സാമുദായിക വേര്‍തിരിവിന്റെയും മുമ്പില്‍ കീഴടങ്ങലായി കണ്ടു.
പാകിസ്ഥാന്‍ എന്ന മതരാഷ്ട്രം രൂപീകരിക്കുന്നതിനു വേണ്ടി മുസ്ലിം ലീഗിനെക്കാള്‍ തീവ്രതയോടെ വാദിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നതിന് തെളിവാണ് പാര്‍ട്ടിയുടെ താത്ത്വികാചാര്യനായിരുന്ന ജി. അധികാരി എഴുതിയ ‘പാകിസ്ഥാനും ദേശീയ ഐക്യവും’- എന്ന പുസ്തകം. ദേശീയ പ്രതിരോധമാണ് ഈ കാലഘട്ടത്തിലെ ആവശ്യമെന്നും, ഏറ്റവും കാര്യക്ഷമമായി ദേശീയ പ്രതിരോധം സംഘടിപ്പിക്കാന്‍ കഴിയുന്നത് ഒരു ദേശീയ സര്‍ക്കാരിനാണെന്നും അധികാരി വാദിച്ചു. കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും ഒരു ധാരണയില്‍ എത്തിക്കുകയാണ് ദേശീയ സര്‍ക്കാരിനു വേണ്ടി ആദ്യം ചെയ്യേണ്ടത്. പാക്കിസ്ഥാന്‍ വേണമെന്ന ലീഗിന്റെ ആവശ്യത്തെക്കുറിച്ച് കോണ്‍ഗ്രസ്, വിശേഷിച്ചും ഗാന്ധിജി ജിന്നയോട് സംസാരിക്കുകയാണ് ഈ ധാരണ പ്രാബല്യത്തില്‍ വരുത്താനുള്ള വഴി. ഇങ്ങനെയൊക്കെയാണ് ‘പാകിസ്ഥാനും ദേശീയ ഐക്യവും’- എന്ന പുസ്തകത്തില്‍ പറയുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിലപാട് മാറ്റമായിരുന്നു. ഇതിനെക്കുറിച്ച് അരുണ്‍ ഷൂരി പറയുന്നത് ഇങ്ങനെയാണ്: ”നമ്മുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ കാലം വരെ കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞിരുന്നത് ഭാരതം ഒരു രാഷ്ട്രമാണെന്നും, മുസ്ലീം ലീഗ് നേതൃത്വം ഫ്യൂഡല്‍ തിരുത്തല്‍ വാദികളുടെതാണെന്നും, സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഈ നേതൃത്വം സ്വാധീനമുറപ്പിക്കുന്നു എന്നൊക്കെയാണ്. ഇക്കാലമായപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇത്രയും കാലം പാര്‍ട്ടി വസ്തുതകള്‍ കണ്ടില്ല. കണ്ടറിഞ്ഞവതന്നെ ശരിയായി മനസ്സിലാക്കിയുമില്ല. മനസ്സിലാക്കിയതോ നേരെ ചൊവ്വേ വ്യാഖ്യാനിച്ചുമില്ല. അതുകൊണ്ട് ഇക്കാലമത്രയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മിഥ്യയെ സിദ്ധാന്ത വല്‍ക്കരിക്കുകയായിരുന്നു. അതിനാല്‍ ദേശീയതയെ പുതിയ കാഴ്ചപ്പാടില്‍ നോക്കിക്കാണണം.” (1)

മുസ്ലീംലീഗിനെ മതേതരവാദികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മടിച്ചില്ല. ”ഈ ഉള്‍വിളിക്കനുസരിച്ച് വെളിപാടുകളും വന്നുതുടങ്ങി. പുതിയ സിദ്ധാന്തം പാര്‍ട്ടിയുടെ ലഘുലേഖകളില്‍ ആവര്‍ത്തിച്ചു. ഭാരതം ഒരു രാഷ്ട്രമല്ല, അനേകം ദേശീയതകളുടെ സംഘാതമാണ്. മാത്രമല്ല അതില്‍ പലതും അടിച്ചമര്‍ത്തപ്പെട്ട ദേശീയതകളുമാണ്. മുസ്ലീം ജനത അടിച്ചമര്‍ത്തപ്പെട്ട ദേശീയതയല്ല. പക്ഷേ ഭാവിയില്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്തിയേക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് പാക്കിസ്ഥാന്‍ വേണമെന്ന വാദം ന്യായവും ജനാധിപത്യപരവുമാണ്. മുസ്ലീംലീഗ് നേതൃത്വവും മാറിയിരിക്കുന്നു. ഇനിമുതല്‍ മുസ്ലീം ലീഗ് നേതൃത്വം ഫ്യൂഡല്‍ പ്രതിലോമകാരികളുടെതല്ല. അത് സാമ്രാജ്യത്വത്തിന്റെ കയ്യിലെ ഉപകരണവുമല്ല. ഇപ്പോഴത്തെ നേതൃത്വം വ്യവസായ ബൂര്‍ഷ്വകളുടെതാണ്. ഇനിമുതല്‍ അത് സാമ്രാജ്യത്തിന്റെ കൂട്ടാളിയല്ല, അവര്‍ സാമ്രാജ്യത്വവിരുദ്ധ ശക്തിയുമാണ്. മുസ്ലിംലീഗ് തന്നെ ഇപ്പോള്‍ പുരോഗമന സ്വഭാവമുള്ളതാണ്. ‘മതേതരവും മതവിരുദ്ധവുമായ ലീഗ്’- എന്നാണ് ലീഗിനെ വിശേഷിപ്പിച്ചത്. സമരം ചെയ്യുന്ന ദേശീയ മുസ്ലീങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്തു. മുസ്ലീങ്ങളില്‍ ചിലര്‍ മതാത്മകമായ പദാവലിയാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെങ്കിലും മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ വളര്‍ച്ച വര്‍ഗീയതയുടെ വളര്‍ച്ചയല്ല, മുസ്ലീം ജനതയില്‍ നിന്ന് വരുന്ന സാമ്രാജ്യത്വ വിരുദ്ധ ദേശീയ ബോധമായി കമ്മ്യൂണിസ്റ്റുകാര്‍ അതിനെ സാക്ഷ്യപ്പെടുത്തി.”(2)
മതത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ വേണമെന്ന മുസ്ലീംലീഗിന്റെ ആവശ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും പിന്തുണയ്ക്കുകയും, അതിനുവേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു. ഇതിനുവേണ്ടി മാര്‍ക്‌സിസ്റ്റ് പദാവലികളാണ് ഉപയോഗിച്ചതെന്നു മാത്രം. അരുണ്‍ ഷൂരി ഇക്കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്:”… മുസ്ലീങ്ങളുടെ സ്വയംഭരണാവകാശം കോണ്‍ഗ്രസ് അംഗീകരിക്കണം. സ്വയംഭരണാവകാശമുള്ള രാഷ്ട്രം വേണമെന്ന ആവശ്യം അംഗീകരിക്കണം. സ്വാഭാവികമായും വിഘടിച്ചു പോവാനുള്ള അവരുടെ അവകാശവും അംഗീകരിക്കണം. ഈ പുതിയ നിഗമനങ്ങളെ പ്രായോഗിക ഉദാഹരണത്തിലൂടെയും സൈദ്ധാന്തികമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നീതീകരിച്ചുകൊണ്ടിരുന്നു. വിവിധ ദേശീയതകള്‍ക്ക് സ്വയംഭരണ അവകാശം നല്‍കി തങ്ങളുടെ ദേശീയ പ്രശ്‌നം പരിഹരിച്ചു എന്നു പറയപ്പെടുന്ന ഒരു രാജ്യത്തിന്റെ (റഷ്യയുടെ)’തിളക്കമുള്ള മാതൃകയും മഹത്തായ മാതൃകയും’- പ്രായോഗിക തെളിവായി മുന്നോട്ടുവയ്ക്കുകയും ചെയ്തു.'(3)
മുസ്ലീം ലീഗിനെ പിന്തുണച്ചതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘വിഭജിച്ച് ഭരിക്കുക’- എന്ന തന്ത്രം പ്രയോഗിക്കുന്ന ബ്രിട്ടീഷുകാരുടെ കൈയിലെ കളിപ്പാവയായി മാറുകയായിരുന്നു. കമ്മ്യൂണിസ്റ്റുകളുടെ സൈദ്ധാന്തികമായ അംഗീകാരം പാക്കിസ്ഥാന് മാന്യത നേടിക്കൊടുത്തു. പുരോഗമന രാഷ്ട്രീയത്തെയും മതരാഷ്ട്ര വാദത്തെയും പൊരുത്തപ്പെടുത്തുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്.

ചരിത്രപരമായ ഇടത് ഒറ്റപ്പെടല്‍
1942-43 ലാണ് വേദി പൂര്‍ണ്ണമായി ഒരുങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഗുരുക്കന്മാരായ ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള വചനങ്ങള്‍ ഉദ്ധരിച്ച് ഭാരതവും വിപ്ലവത്തിന് മുന്‍പുള്ള റഷ്യയെപ്പോലെ അനേകം അടിച്ചമര്‍ത്തപ്പെട്ട ദേശീയതകളാല്‍ തിളച്ചുകൊണ്ടിരിക്കുകയാണെന്ന് തെളിയിക്കാന്‍ തുടങ്ങി. ആന്ധ്രക്കാര്‍, അസമീസ്, ബംഗാളികള്‍, ഗുജറാത്തികള്‍, കാശ്മീരികള്‍, മലയാളികള്‍, മറാഠികള്‍, ഒറിയക്കാര്‍, പത്താന്‍കാര്‍, പഞ്ചാബികള്‍, സിന്ധികള്‍, തമിഴര്‍ എന്നിവര്‍ ഓരോരുത്തര്‍ക്കും ഇന്ത്യന്‍ ഫെഡറേഷനില്‍ നിന്ന് വേര്‍പെട്ട് സ്വന്തം പരമാധികാര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശമുണ്ടെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞു.
കിഴക്കന്‍ ഭാഗത്തെ അസമും ബംഗാളിലും പടിഞ്ഞാറന്‍ ഭാഗത്തെ പഞ്ചാബിലും സിന്ധിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യകളിലും ജനസംഖ്യയില്‍ മുസ്ലിംകള്‍ അധികമായതിനാല്‍, അവര്‍ക്ക് സ്വന്തം ഫെഡറേഷന്‍ സ്ഥാപിച്ച് അതിനെ പാക്കിസ്ഥാന്‍ എന്നു വിളിക്കാമെന്നും പറഞ്ഞു. ഈ പ്രവിശ്യകളില്‍ താമസിച്ചിരുന്ന ഹിന്ദുക്കളും സിഖുകാരും തങ്ങളുമായി ഒരു പൊതുസാംസ്‌കാരിക പൈതൃകം പങ്കിടുന്ന മുസ്ലിംങ്ങളെ സ്‌നേഹിക്കാന്‍ പഠിക്കേണ്ടതുണ്ടെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉല്‍ബോധിപ്പിച്ചു.
പല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും മുസ്ലീം ലീഗിന് കണക്കുകളുടെയും അവസാനമില്ലാത്ത തര്‍ക്കശാസ്ത്രങ്ങളുടെയും വലിയൊരു ശേഖരം നല്‍കി. അതുവരെ ഹിന്ദുക്കളോട് തങ്ങളുടെ വാദം ഉന്നയിക്കുമ്പോള്‍ മുസ്ലീം ലീഗിന് അഹന്തയുടെ ശക്തിയുണ്ടായിരുന്നെങ്കിലും ആത്മവിശ്വാസം ദുര്‍ബലമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയും ഇടതുപക്ഷ ഭാഷയും ഒരു അത്ഭുതം സൃഷ്ടിച്ചു. ക്വിറ്റിന്ത്യ പ്രസ്ഥാനത്തിലും പാകിസ്ഥാന്റെ വിഷയത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളും ഫോര്‍വേഡ് ബ്ലോക്കുകാരും മറ്റു ചില ഇടതുപക്ഷ സംഘങ്ങളും കമ്മ്യൂണിസ്റ്റുകളില്‍ നിന്ന് വേര്‍പിരിഞ്ഞു. എന്നാല്‍ ഇസ്ലാമിനെയും ഇന്ത്യന്‍ ദേശീയതയെയും കുറിച്ച് പറയേണ്ടിവരുമ്പോള്‍ അവര്‍ ഇടതുപക്ഷ ഭാഷ പങ്കുവയ്ക്കുന്നത് തുടര്‍ന്നു.
‘ഹിന്ദു വര്‍ഗീയവാദം’ അവരെ ഒരിക്കലും വിട്ടുപോയില്ല. ഇസ്ലാമിനോടും മുസ്ലീങ്ങളോടുമുള്ള അവരുടെ സ്‌നേഹവും, പാക്കിസ്ഥാന്‍ എന്ന ഇസ്ലാമിക രാജ്യത്തില്‍ നിന്ന് എല്ലാ ഹിന്ദു ഇടതുപക്ഷക്കാരെയും ആട്ടിയോടിച്ച ശേഷവും ഇതിന് യാതൊരു കുറവും വന്നില്ല! ഇസ്ലാമിനോടും മുസ്ലിംങ്ങളോടുമുള്ള ഈ സ്‌നേഹമാണ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ‘മതേതരത്വം’ എന്ന ലേബല്‍ ലഭിച്ചത്.
സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ നയം അവര്‍ക്കു തന്നെ ഒരു ബാധ്യതയായി മാറി. ഉത്തര ഭാരതത്തില്‍ പ്രത്യേകിച്ചും ഇത് ചര്‍ച്ചാവിഷയമായി. സ്വാതന്ത്ര്യ സമരത്തിന്റെ നിര്‍ണായകമായ വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നതും, മുസ്ലീംലീഗിന്റെ സഖ്യകക്ഷികളായതും ദേശീയവാദികള്‍ക്ക് വിസ്മരിക്കാന്‍ കഴിയുമായിരുന്നില്ല. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസ്യത നശിപ്പിച്ചു. കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഉത്തര ഭാരതത്തിലെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം ദുര്‍ബലമായി തുടര്‍ന്നു.
കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ ചരിത്രപരമായ പിഴവുകളില്‍ നിന്ന് ഒരു പാഠവും പഠിച്ചിട്ടില്ല. പക്ഷേ ഭാരതത്തിലെ ജനങ്ങള്‍ പഠിച്ചിട്ടുണ്ട്. ഇതിന്റെ ഫലമാണ് ഇടതു പാര്‍ട്ടികള്‍ രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടുന്നത്.
അടുത്തത്: ഭാരതവിഭജനത്തിനെതിരെ ആര്‍എസ്എസ് പോരാട്ടം
അടിക്കുറിപ്പുകള്‍:-
1. The Only Fatherland, Arun Shoorie
2. Ibid
3. Ibid





















