- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 16)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
നിയമലംഘന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായിരുന്നു ക്വിറ്റ് ഇന്ത്യ സമരവും. രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തില്‍, 1939 സെപ്റ്റംബറില്‍ വാര്‍ദ്ധയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉപാധികള്‍ക്കു വിധേയമായി യുദ്ധത്തെ പിന്തുണയ്ക്കുന്ന പ്രമേയം പാസ്സാക്കി. ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ അത് നിരസിച്ചു. പ്രതിഷേധം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാന്‍ ബ്രിട്ടന്‍ ക്രിപ്‌സ് കമ്മീഷനെ ഭാരതത്തിലേക്കയച്ചു. കമ്മീഷന്‍ വാഗ്ദാനം ചെയ്ത പരിമിത ഡൊമീനിയന്‍ പദവി സ്വാതന്ത്യ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇതോടെ കമ്മീഷന്‍ പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം മുന്‍നിര്‍ത്തി ക്വിറ്റിന്ത്യാ സമരം ആരംഭിച്ചത്. ബോംബെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമെന്ന് പ്രമേയം മുന്നറിയിപ്പ് നല്‍കി. ആഗസ്റ്റ് എട്ടിന് ബോംബെയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് നടന്ന സമ്മേളനത്തില്‍ ‘ഡു ഓര്‍ ഡൈ’ (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന് ഗാന്ധി ആഹ്വാനം ചെയ്തു.
രൂപീകരണ കാലഘട്ടം മുതല്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തോട് പൊതുവെയും, സഹകരണപ്രക്ഷോഭം, നിയമലംഘന പ്രക്ഷോഭം എന്നിവയോട് സവിശേഷമായും സ്വീകരിച്ച ദേശവിരുദ്ധ സമീപനവും നിലപാടുകളും ചെയ്തികളുമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യാ സമരത്തോടും സ്വീകരിച്ചത്. ക്വിറ്റിന്ത്യാ സമരത്തില്‍ എത്തുമ്പോള്‍ പാര്‍ട്ടി മറയില്ലാത്ത രാജ്യദ്രോഹം തന്നെയാണ് ചെയ്തത്. ഇത് അത്യന്തം വഞ്ചനാത്മകവുമായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് കപടമായ സാമ്രാജ്യത്വ വിരോധത്തിന്റെയും, സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യ സംരക്ഷണത്തിന്റെയും പേരുപറഞ്ഞാണ് ചരിത്രപരമായ ഈ വഞ്ചന അരങ്ങേറിയത്. മറ്റേതെങ്കിലും ഒരു രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ പോലെ ഇത്ര നിന്ദ്യമായി സ്വന്തം നാടിനോട് പെരുമാറിയിട്ടുണ്ടെന്ന് തോന്നുന്നില്ല.
സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യത്തിനു വേണ്ടി ക്വിറ്റിന്ത്യാ സമരത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് ഭരണകൂടത്തിന് ഒറ്റുകൊടുത്തതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രം ശരിയായി മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് നേരത്തെ അറിയാവുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വിട പറഞ്ഞ ആദ്യകാല നേതാക്കളില്‍ ചിലര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. എങ്കിലും അരുണ്‍ ഷൂരിയുടെ ലേഖന പരമ്പരയിലൂടെയും ‘ദ ഒണ്‍ലി ഫാദര്‍ ലാന്റ്’ എന്ന പുസ്തകത്തിലൂടെയും ഈ കൊടുംവഞ്ചനയുടെ കഥകള്‍ പുറത്തുവന്നത് ഇടതു പാര്‍ട്ടികളെ മുന്‍കാല പ്രാപല്യത്തോടെ പ്രതിക്കൂട്ടിലാക്കി.

പിതൃഭൂമിക്കായുള്ള മലക്കംമറിച്ചില്‍
1941 ജൂണ്‍ 22 വരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുദ്ധത്തില്‍ ബ്രിട്ടീഷ് പക്ഷത്തിന് എതിരായിരുന്നു. സോവിയറ്റ് യൂണിയന്‍ മറുപക്ഷത്തായതാണ് ഇതിന് കാരണം. അപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് ഭാരതത്തിനു വേണ്ടിയായിരുന്നില്ല, തങ്ങളുടെ ‘പിതൃഭൂമി’യായ സോവിയറ്റ് യൂണിയനുവേണ്ടിയായിരുന്നു. ഈ സമയത്ത് സോവിയറ്റ് യൂണിയന്‍ രഹസ്യമായി ഫാസിസ്റ്റ് ശക്തിയായ ഹിറ്റ്‌ലറുടെ ജര്‍മ്മനിയുമായി ഒരു രഹസ്യ കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ ഹിറ്റ്‌ലര്‍-സ്റ്റാലിന്‍ ഉടമ്പടി യുദ്ധത്തിലൂടെ പോളണ്ട് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കയ്യടക്കി പങ്കിടാനുള്ള ഒരു രഹസ്യ പദ്ധതിയായിരുന്നു. അതിനാല്‍ സ്വാഭാവികമായും സോവിയറ്റ് യൂണിയനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബ്രിട്ടനെയും ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരിനെയും എതിര്‍ത്തു. എന്നാല്‍ ‘ഓപ്പറേഷന്‍ ബാര്‍ബറോസ’ എന്ന സൈനിക നടപടിയിലൂടെ ഹിറ്റ്‌ലര്‍ സൈബീരിയ വഴി സോവിയറ്റ് യൂണിയനെ കടന്നാക്രമിച്ചു. സോവിയറ്റ് യൂണിയന്റെ സ്വേച്ഛാധിപതി സ്റ്റാലിന്‍ ബ്രിട്ടന്റെ പിന്തുണ തേടുകയും ചെയ്തു.
‘ഓപ്പറേഷന്‍ ബാര്‍ബറോസ’ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളെ മാറ്റിമറിച്ചു. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ (കോമിന്റേണ്‍) ലോകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് നിലപാട് മാറ്റാന്‍ ഉത്തരവിട്ടു. ഈ പാര്‍ട്ടികളെ നിയന്ത്രിച്ചിരുന്നത് കോമിന്റേണ്‍ ആയിരുന്നു. ഇതനുസരിച്ചാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിലപാട് മാറ്റിയത്.
ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് ഭരണകൂടവുമായി ഒരു രഹസ്യ കരാര്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് അന്നത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന സോളി എസ്. ബാട്‌ളിവാല പാര്‍ട്ടി വിടുകയുണ്ടായി. കമ്മ്യൂണിസ്റ്റുകള്‍ പില്‍ക്കാലത്ത് അത് നിഷേധിച്ചുവെങ്കിലും, അവരുടെ ‘പിതൃഭൂമി’ ആക്രമണവിധേയമായതിനാല്‍ യുദ്ധപ്രയത്നങ്ങളില്‍ ബ്രിട്ടീഷുകാരെ സഹായിക്കുന്നതിനായി അവര്‍ ബ്രിട്ടീഷുകാരുമായി കരാര്‍ ഉണ്ടാക്കിയിരുന്നു എന്നതിന് മതിയായ തെളിവുകളുണ്ട്. ഈ തെളിവുകളാണ് ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില്‍ അരുണ്‍ ഷൂരി ‘ദ ഒണ്‍ലി ഫാദര്‍ലാന്റ്’ എന്ന ഗ്രന്ഥത്തിലൂടെ പുറത്തുകൊണ്ടുവന്നത്.
1942 ലെ ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനം തകര്‍ക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്ത ‘മികച്ച പ്രവര്‍ത്തനങ്ങള്‍’ പുരോഗമിക്കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടുകള്‍ ഈ ഗ്രന്ഥത്തിലെ പ്രധാന ഉള്ളടക്കമാണ്. അരുണ്‍ ഷൂരിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ പുസ്തകത്തിലെ പ്രധാന വിവരങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കാം: ബ്രിട്ടീഷ് സര്‍ക്കാരിനോട് സഹായം വാഗ്ദാനം ചെയ്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രഹസ്യ സമീപനം സ്വീകരിക്കുകയും, വൈസ്രോയിയുടെ കൗണ്‍സിലിലെ ഹോം മെംബറായിരുന്ന സര്‍ റെജിനാള്‍ഡ് മാക്സ്വെല്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ രഹസ്യ യോഗങ്ങള്‍ നടത്തുകയും ചെയ്തു.
ഈ യോഗങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും വിവര കൈമാറ്റങ്ങള്‍ നടന്നു. ദേശീയവാദികളുടെ സമ്മര്‍ദ്ദം കാരണം ജനങ്ങളോട് പറയാന്‍ നിര്‍ബന്ധിതമായ കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ബ്രിട്ടീഷ് ഭരണകൂടവുമായി പങ്കുവെച്ച ഈ വിവരങ്ങള്‍. പുറത്തു പറയാന്‍ പാടില്ലാത്തതും പങ്കാളികള്‍ക്ക് മാത്രം അറിയുന്നതുമായ വിവരങ്ങളാണ് ഇങ്ങനെ പങ്കുവെച്ചത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ ഈ ചെയ്തികള്‍. ഇവയെല്ലാം കോണ്‍ഗ്രസില്‍ നിന്ന് മറച്ചുപിടിക്കുകയും ചെയ്തു. അതേസമയം തങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമാണെന്ന് നടിക്കുകയും ചെയ്തു.
ബ്രിട്ടീഷ് സര്‍ക്കാരിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടയില്‍ വ്യക്തമായ ഒരു ധാരണയും, ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രവര്‍ത്തനബന്ധവും രൂപപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കുപോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്തുനിന്ന് കയ്യയച്ചുള്ള സഹായം ലഭിച്ചു. ഈ രംഗത്ത് തങ്ങള്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനം അത്ര മികച്ചതാണെന്ന നിലയില്‍, അതിന്റെ അടിസ്ഥാനത്തില്‍ മാത്രം തങ്ങള്‍ക്ക് ഇളവുകളും സൗകര്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവന്നു. സാമ്രാജ്യത്വ ഭരണകൂടവുമായി ഉണ്ടാക്കിയ ഈ രഹസ്യ ബന്ധത്തെക്കുറിച്ച് ജനങ്ങള്‍ക്ക് യാതൊരു സൂചനയും ലഭിക്കാതിരിക്കാന്‍ നന്നായി ആസൂത്രണം ചെയ്തതും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു ഗൂഢ പദ്ധതിയായിരുന്നു ഇത്. (1)
”ഫാസിസത്തോടും സാമ്രാജ്യത്വത്തോടും സഖ്യം സ്ഥാപിച്ചു എന്നാരോപിച്ച് ഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്രുവിനേയും സുഭാഷ് ചന്ദ്രബോസിനെയും കമ്മ്യൂണിസ്റ്റുകള്‍ നിന്ദാപദങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്തു. കോണ്‍ഗ്രസ് ഒടുവില്‍, ബൂര്‍ഷ്വാസികളുടെ പ്രതിനിധിയായെന്നും, ഗാന്ധി ‘ബൂര്‍ഷ്വാസികളുടെ ചതിയനായ നേതാവാണെന്നും’ നെഹ്രു ‘കമ്മ്യൂണിസ്റ്റുകളുടെ പരമശത്രു’വാണെന്നും കണ്ടെത്തി കമ്മ്യൂണിസ്റ്റുകള്‍ അപമാനിച്ചു.
”ഈ കറുത്ത സംഘം അതായത് കോണ്‍ഗ്രസ് സുഭാഷ് ചന്ദ്രബോസിന്റെ ഏജന്റുമാരാണെന്നും, ജര്‍മനി ഉള്‍പ്പെടുന്ന അച്ചുതണ്ട് ശക്തിയുടെ കൂലിപ്പടയാണെന്നും, ബോസൈറ്റ് ദ്രോഹികളാണെന്നും അപലപിച്ചു. ഇവിടെയും നിര്‍ത്താതെ, സുഭാഷ് ചന്ദ്ര ബോസ് ശത്രുവിന്റെ ശമ്പളം പറ്റുന്ന ഏജന്റാണെന്നും, ജപ്പാന്‍ ഭരണാധികാരിയായ ടോജോയുടെയും, ജര്‍മന്‍ ഏകാധിപതിയായ ഹിറ്റ്‌ലറുടെയും മുന്‍നിര സേനയാണെന്നും പ്രഖ്യാപിച്ചു. രാഷ്ട്രീയ കീടങ്ങളായ ഇവരെ രാഷ്ട്രീയത്തില്‍ നിന്നുതന്നെ പുറന്തള്ളേണ്ട ദ്രോഹികളാണെന്നും ആക്രോശിച്ചു. വിദേശാക്രമണകാരികളുടെ ഏജന്റുമാരായ ഇവര്‍ ‘വെട്ടിമാറ്റേണ്ട രോഗബാധിതമായ അവയവം’ ആണ്. ഒറ്റുകാരുടെ കൂടാരത്തിലെ ‘പിശാചിന്റെ സ്വഭാവമുള്ള’ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നതത്രേ.(2) ഈ വിശേഷണങ്ങളെല്ലാം കമ്മ്യൂണിസ്റ്റുകള്‍ ബോസിനെയും അനുയായികളെയും ലക്ഷ്യമാക്കി ഉപയോഗിച്ചു. സോവിയറ്റ് യൂണിയന്‍ നയിക്കുന്ന ജനകീയ യുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സുഭാഷ് ചന്ദ്ര ബോസിനെ പരിഹസിക്കുന്ന ഒരു കാര്‍ട്ടൂണും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരിച്ചു. ബോസ് എന്ന കഴുതയുടെ പുറത്ത് ടോജോ കയറിവരുന്നതായാണ് അതില്‍ ചിത്രീകരിച്ചത്.

പി.സി.ജോഷി എന്ന സാമ്രാജ്യത്വ ചാരന്‍
അരുണ്‍ ഷൂരിയുടെ പുസ്തകം ഇങ്ങനെ തുടരുന്നു: ”1942 ജനുവരിയില്‍ ബ്രിട്ടീഷ് ഇന്ത്യ ഓഫീസ് എല്ലാ ഇന്ത്യന്‍ പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും ഒരു രഹസ്യ കത്ത് അയച്ചു. യുദ്ധപ്രയത്‌നങ്ങളെ എതിര്‍ത്തിരുന്ന വ്യക്തികളെയും സംഘങ്ങളെയും ഇനി പുതിയ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശവും ഒരു വിശദമായ മെമ്മോറാണ്ടവും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1942 മാര്‍ച്ച് അവസാനത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ലോകമഹായുദ്ധത്തില്‍ പൂര്‍ണ്ണമായി ഇന്ത്യന്‍ സഹകരണം ഉറപ്പാക്കാന്‍ നടത്തിയ പരാജയപ്പെട്ട ശ്രമമാണ് ക്രിപ്‌സ് മിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത് മുതിര്‍ന്ന മന്ത്രിയായ സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പി. സി. ജോഷിയുമായി ക്രിപ്‌സ് ബന്ധം സ്ഥാപിച്ചു. 1942 ഏപ്രിലില്‍ ദല്‍ഹിയില്‍ നടന്ന ക്രിപ്‌സുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പി. സി. ജോഷിയുടെ അറസ്റ്റ് വാറണ്ട് സസ്പെന്‍ഡ് ചെയ്യണമെന്ന് ക്രിപ്‌സിന്റെ സെക്രട്ടറി ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ജോഷിയുടെ അറസ്റ്റ് വാറണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഇതുവഴി ഭാരതം മുഴുവന്‍ സ്വതന്ത്രമായി സഞ്ചരിക്കാനും ജോഷിക്ക് സാധിച്ചു.
”ജോഷിയും ക്രിപ്‌സും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തുകയും, രഹസ്യമായ സഹകരണം ഉണ്ടാവുകയും ചെയ്തു. ഹോം മെംബര്‍ റജിനാള്‍ഡ് മാക്‌സ്‌വെല്ലുമായും പി.സി. ജോഷി നല്ല ബന്ധം സ്ഥാപിച്ചു. 1942 ഏപ്രിലില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറി റിച്ചാര്‍ഡ് ടോട്ടന്‍ ഹാം തടവിലായിരുന്ന ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത കമ്മ്യൂണിസ്റ്റുകളെ വിട്ടയക്കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് എല്ലാ പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും സന്ദേശമയച്ചു. ഈ സമയത്തെ ഇന്റലിജന്റ്‌സ് ബ്യൂറോ രേഖകളില്‍, പി.സി. ജോഷിയുടെ അറസ്റ്റ് വാറണ്ട് പിന്‍വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ”അവന്‍ കളി കളിക്കാന്‍ തയ്യാറാണ്” എന്നും രേഖയില്‍ പറയുന്നു. ഇതിന് തയ്യാറായില്ലെങ്കില്‍ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാമെന്ന നിര്‍ദ്ദേശവും രഹസ്യാന്വേഷണ രേഖയില്‍ ഉണ്ടായിരുന്നു.
”1942 ഏപ്രില്‍ അവസാനം ജോഷിക്കെതിരായ വാറണ്ട് പിന്‍വലിച്ചു. ആവശ്യം വന്നാല്‍ വീണ്ടും പുറപ്പെടുവിക്കാമെന്നും അതിന് മുന്‍പ് ഒരു മാസത്തെ നോട്ടീസ് നല്‍കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. 1940 മാര്‍ച്ച് തുടക്കത്തില്‍ തന്നെ ജോഷിയുടെ അറസ്റ്റ് വാറണ്ട് റദ്ദാക്കിയിരുന്നതായും രേഖകളിലുണ്ട്. വളരെ സൂക്ഷ്മമായി തയ്യാറാക്കിയ ഒരു കളിയായിരുന്നു ഇതെന്നര്‍ത്ഥം.
”1942 ഏപ്രില്‍ അവസാനം റിച്ചാര്‍ഡ് ടോട്ടന്‍ ഹാം എല്ലാ പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും രഹസ്യ സന്ദേശം അയച്ചു. ബ്രിട്ടീഷുകാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരു രഹസ്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അതില്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നത് ഇങ്ങനെയാണ്: ”ജോഷി ഇപ്പോള്‍ യുദ്ധപ്രയത്നങ്ങള്‍ക്ക് നിബന്ധനകളില്ലാതെ പിന്തുണ നല്‍കാന്‍ തയ്യാറാകാം” എന്ന വിലയിരുത്തലും അതിലുണ്ട്. അവന്‍ ‘ഈ കളി കളിക്കാന്‍’ തയ്യാറായില്ലെങ്കില്‍ മതിയായ നോട്ടീസ് നല്‍കി വീണ്ടും വാറണ്ട് പുറപ്പെടുവിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ ജോഷിക്കെതിരായ അവരുടെ അറസ്റ്റ് വാറണ്ട് റദ്ദാക്കി.
”കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം വളരെ ഫലപ്രദമായി മാറുകയും, ബ്രിട്ടീഷുകാര്‍ കമ്മ്യൂണിസ്റ്റുകളോട് കൂടുതല്‍ ഇളവ് കാണിക്കുകയും ചെയ്തു. 1942 ജൂണ്‍ ആദ്യവാരം സര്‍ക്കാര്‍ നാല് പേജുള്ള ഒരു സന്ദേശം എല്ലാ പ്രവിശ്യകള്‍ക്കും അയച്ചു. എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഈ സന്ദേശത്തില്‍ ചില പ്രധാന പേരുകള്‍ എടുത്തു പറഞ്ഞിരുന്നു.”(3)
വിലയ്‌ക്കെടുക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കള്‍ സ്വാതന്ത്ര്യ സമരത്തെ എല്ലാത്തരത്തിലും ഒറ്റുകൊടുത്തു. ബ്രിട്ടീഷുകാരുടെ രഹസ്യ പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിധേയമാക്കി. അവരുടെ പുതിയ പ്രചാരണ യുദ്ധത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുണ നല്‍കി. ഈ രഹസ്യ സൗഹൃദം ഇരുവര്‍ക്കും ഗുണകരമായിരുന്നു. പ്രചാരണ സാമഗ്രികള്‍ അച്ചടിക്കാനുള്ള പേപ്പര്‍, വൈദ്യുതി ക്വോട്ട തുടങ്ങിയവയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇളവുകളും സബ്‌സിഡികളും ലഭിച്ചു. ”ദേശീയ പ്രതിരോധത്തിനും ദേശീയ ഐക്യത്തിനും ദേശസ്‌നേഹപരമായ നയമുള്ള ഏക പാര്‍ട്ടി ഞങ്ങളാണ്” എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷുകാരിനെ ബോധിപ്പിച്ചു. ഇതനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുതിയ പ്രചാരണ യുദ്ധം ആരംഭിച്ചു. ആദ്യം അവര്‍ ദേശീയ സംഘടനകളെ ആക്രമിച്ചു. ഇവര്‍ ഐക്യത്തെയും സുരക്ഷയെയും എതിര്‍ക്കുന്നുവെന്ന് ആരോപിച്ചു. പൊതുപ്രസംഗങ്ങളില്‍ സുഭാഷ് ചന്ദ്രബോസിനെ ആക്രമിച്ചു.

”അതേസമയം ജനങ്ങളെ കബളിപ്പിക്കാന്‍ ബ്രിട്ടീഷ് നയങ്ങളെ വിമര്‍ശിക്കാനും മറന്നില്ല. ദേശീയ ഐക്യവാരം പോലുള്ള ബ്രിട്ടീഷ് അനുകൂല പരിപാടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ചു. മറ്റുള്ളവര്‍ സ്വാതന്ത്ര്യത്തിനായി പോരാടുമ്പോള്‍ ബ്രിട്ടീഷുകാരെ പിന്തുണയ്ക്കുന്ന കുതന്ത്രത്തിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം ഐക്യവും അവര്‍ സംഘടിപ്പിച്ചു. ഭാരത വിഭജനത്തെ ആദ്യം പിന്തുണച്ചതും കമ്മ്യൂണിസ്റ്റുകളാണ്. മുസ്ലിം പാകിസ്ഥാന്‍ എന്ന ആശയത്തിനുവേണ്ടി അവര്‍ നിലകൊണ്ടു.” (4)
ഇതൊക്കെ ചെയ്തുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകള്‍ എല്ലാ ദേശീയ സംഘടനകളെയും വ്യക്തികളെയും രാജ്യത്തെ ഒറ്റുകൊടുക്കുന്ന അഞ്ചാംപതികളെന്ന് ആക്ഷേപിക്കുകയും ചെയ്തു! ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ച കത്തുകളിലും ഇങ്ങനെ വിശേഷിപ്പിക്കുന്നതായി കാണാം. ഇതിന്റെയൊക്കെ ഫലമായി കമ്മ്യൂണിസ്റ്റുകളോട് ഇളവ് കാണിക്കുന്നതിന് ബ്രിട്ടീഷ് വാര്‍ കാബിനറ്റിന്റെ അംഗീകാരം ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിന് ലഭിച്ചു. കമ്മ്യൂണിസ്റ്റുകള്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു. കൂടുതല്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് സര്‍ക്കാര്‍ നിരസിച്ചു. പ്രാദേശിക സര്‍ക്കാരുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. അതിനാല്‍ പി.സി.ജോഷി 130 പേജുള്ള ഒരു മെമ്മോറാണ്ടം റജിനാള്‍ഡ് മാക്‌സ്‌വെല്ലിന് അയച്ചു. അത് പ്രവിശ്യാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി നടത്തിയ എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതില്‍ രേഖപ്പെടുത്തിയിരുന്നു. ഒന്‍പത് പേജുള്ള സംഗ്രഹവും ചേര്‍ത്തു.
കേരളത്തിനായി പ്രത്യേകം തലക്കെട്ടും, കൊച്ചി, തിരുവിതാംകൂര്‍ എന്നിവയ്ക്കായി ഉപതലക്കെട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ അത് അംഗീകരിച്ചില്ല. കമ്മ്യൂണിസ്റ്റ് ആവശ്യങ്ങള്‍ ബ്രിട്ടീഷുകാര്‍ അംഗീകരിക്കാതിരുന്ന മറ്റൊരു രേഖയും ഇതിലുണ്ട്. പൊതുജനം ഇതോടെ കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ചു. പി.സി. ജോഷിക്ക് അയച്ച കത്തില്‍ ഗാന്ധി കമ്മ്യൂണിസ്റ്റുകളുടെ ദേശവിരുദ്ധ നിലപാട് ചോദ്യം ചെയ്തു. ജോഷിയുടെ മറുപടി കമ്മ്യൂണിസ്റ്റുകളുടെ രഹസ്യം പുറത്താക്കി. ഇത്രയുമായപ്പോള്‍ പത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ജനങ്ങള്‍ക്കും ദേശീയ താല്‍പ്പര്യങ്ങള്‍ക്കും ഒപ്പം പാര്‍ട്ടി നില്‍ക്കുന്നില്ലെന്ന് വ്യക്തമായി.

കമ്മ്യൂണിസ്റ്റുകള്‍ ഒറ്റപ്പെടുന്നു
ദേശീയവാദികളുടെ മുന്നില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റപ്പെട്ടു. കയ്യൂര്‍ കേസില്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ പോരാടിയ അഞ്ച് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഒന്നാം ലോക യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് സര്‍ക്കാരിന് എതിരായിരുന്ന കാലത്തായിരുന്നു ഇത്. എന്നാല്‍ ശിക്ഷ വന്നപ്പോള്‍ പാര്‍ട്ടി നിലപാട് മാറ്റി. ജോഷി നാലുപേരെയും അവസാന രാത്രിയില്‍ സന്ദര്‍ശിച്ചു; പാര്‍ട്ടി ബ്രിട്ടീഷ് അനുകൂലമാണെന്ന സത്യം മറച്ചുവച്ചു. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ കയ്യൂര്‍ രക്തസാക്ഷികളുടെ വധശിക്ഷ ഒഴിവാക്കാമായിരുന്നു. രാജ്യത്തോട് മാത്രമല്ല, പാര്‍ട്ടിയെ വിശ്വസിച്ച് പോരാടിയവരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഞ്ചിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും, ഇവര്‍ക്ക് ജനപിന്തുണ നഷ്ടപ്പെടുന്നതായും ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞു. 1946 ല്‍ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായുള്ള കൂടിക്കാഴ്ചയില്‍ ഡോ. അംബേദ്കര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് പണവും ആയുധങ്ങളും സ്വീകരിച്ച് ബര്‍മയില്‍ അവര്‍ക്കു വേണ്ടി യുദ്ധം ചെയ്തുവെന്ന് വെളിപ്പെടുത്തിയിട്ടുള്ളതും ഇതിനോട് ചേര്‍ത്ത് വായിക്കാം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശവിരുദ്ധമായ നിലപാട് സ്വീകരിച്ച ഇക്കാലത്ത് കമ്മ്യൂണിസ്റ്റായിത്തീര്‍ന്ന ഒരാളാണ് പില്‍ക്കാലത്ത് അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ മൊഹിത് സെന്‍. ‘എ ട്രാവലര്‍ ആന്‍ഡ് ദ് റോഡ്’ എന്ന ആത്മകഥയില്‍ മൊഹിത് സെന്‍ ക്വിറ്റിന്ത്യാ സമരം പ്രഖ്യാപിച്ച ഗൊവാലിയ ടാങ്ക് മൈതാനിയില്‍ നടന്ന ഒരു സന്ദര്‍ഭം വിവരിക്കുന്നുണ്ട്.
”ബൈക്കുളയിലെ സെന്റ് മേരീസ് സ്‌കൂളില്‍ അവസാന വര്‍ഷം പഠിക്കുകയായിരുന്നു ഞാന്‍. കോണ്‍ഗ്രസ് ക്വിറ്റിന്ത്യാ സമരം ആരംഭിച്ച ഗോവാലിയ മൈതാനിയില്‍ ആഗസ്റ്റ് എട്ടിനും ഒന്‍പതിനും ഞാന്‍ പോയിരുന്നു. മൈതാനത്തിന് ചുറ്റും മില്ലുകള്‍ ആയിരുന്നതിനാല്‍ നേതാക്കളുടെ പ്രസംഗങ്ങളില്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. മൈതാനത്ത് ചെറിയൊരു കൂട്ടം സ്ത്രീപുരുഷന്മാര്‍ പത്രമോ ലഘുലേഖയോ വിതരണം ചെയ്യുന്നുണ്ട്. അവര്‍ ‘ജനകീയ യുദ്ധം! ജനകീയ യുദ്ധം!’ എന്ന മുദ്രാവാക്യം വിളിക്കുന്നുണ്ട്. ചെറിയ കാലുറയിട്ട സുമുഖനായ അവരിലൊരാളെ ഞാന്‍ സമീപിച്ചു. പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഇയാള്‍ എനിക്ക് അവരുടെ പ്രസിദ്ധീകരണം തരികയും, എന്റെ വിലാസം എഴുതിയെടുക്കുകയും ചെയ്തു. വീട്ടിലേക്ക് വരുമെന്നും പറഞ്ഞു. മാസങ്ങളോളം ആഴ്ചയില്‍ ഒരിക്കല്‍ ഇയാള്‍ എന്റെ വീട്ടില്‍ വരിക പതിവായി. ബുന്ദ്‌ലെ (സഹോദരന്‍ പ്രതാപ് ചന്ദ്ര) എന്റെ താല്പര്യം മനസ്സിലാക്കി ആദ്യമായി കമ്മ്യൂണിസത്തെക്കുറിച്ച് സംസാരിച്ചു. അത് പ്രചോദനം നല്‍കുന്നതായിരുന്നു.” (5)
ഭാരതത്തിന്റെ ദേശീയധാരയില്‍ നിന്ന് അകന്നുപോയതിന്റെയും, പില്‍ക്കാലത്ത് ജനങ്ങളില്‍നിന്ന് അതിക്രൂരമായി ഒറ്റപ്പെട്ടതിന്റെയും ശാപഗ്രസ്തമായ രാഷ്ട്രീയ പാരമ്പര്യം മറച്ചു പിടിക്കുന്നതിനായാണ് ആര്‍എസ്എസും ക്വിറ്റിന്ത്യാ സമരത്തിന് എതിരായിരുന്നു എന്ന വ്യാജ പ്രചാരണത്തിന് ഇടതു പാര്‍ട്ടികള്‍ തുടക്കം കുറിച്ചത്.
അടുത്തത്: ക്വിറ്റിന്ത്യാ പ്രക്ഷോഭവും ആര്‍എസ്എസ് പങ്കാളിത്തവും
അടിക്കുറിപ്പുകള്‍:-
1. The Only Father Land, Arun Shoorie.
2. Ibid, 3. Ibid, 4. Ibid
5. A Traveller and the Road, The Journey of an Indian Communist, Mohit Sen.





















