- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- ചതിപ്പനും കൊല്ലുവനും അറിയാത്തവരു (ചതിക്കാനും കൊല്ലാനുമറിയാത്തവര്‍) (കാടുന മൂപ്പെ കരിന്തണ്ടെ 23)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
നാടുവാഴിയും കോട്ടയം രാജാവിന്റെ പ്രതിനിധിയും ഈസ്റ്റിന്ത്യാ കമ്പനിയുടെ ചില ഉദ്യോഗസ്ഥരും ബ്രിട്ടീഷ് എഞ്ചിനീയറും നാടുവാഴിയുടെ കോവിലകത്തിന്റെ പൂമുഖത്ത് ചിത്രപ്പണികള്‍ ചെയ്ത മനോഹരമായ പീഠങ്ങളില്‍ ആസനസ്ഥരായിരുന്നു. അവര്‍ക്കു പിറകിലായി അവരുടെ ശിങ്കിടികളും പ്രധാന സേവകന്മാരുമെല്ലാം രണ്ടാംമുണ്ട് അരയില്‍ കെട്ടി ഓച്ഛാനിച്ചു നിന്നിരുന്നു. ഇരിക്കുന്നവര്‍ പറയുന്ന ഓരോന്ന് കേട്ട് കാര്യമറിയാതെ ചിരിച്ചും പ്രോത്സാഹിപ്പിച്ചും നിന്നിരുന്ന ആ പിന്നണി കൂട്ടരില്‍ നാട്ടുവാഴിക്ക് പിറകിലായിരുന്നു തമ്പാന്റെ സ്ഥാനം. കരിന്തണ്ടനെ കൂട്ടി ഉണ്ണിത്താന്‍ ആ സഭയിലേക്ക് കാലെടുത്തു വച്ചതും ബ്രിട്ടീഷ് പ്രതിനിധികള്‍ ആദരപൂര്‍വം എഴുന്നേറ്റു. അത് കണ്ടപ്പോള്‍ എഞ്ചിനീയറും എഴുന്നേറ്റുനിന്നു. ഇംഗ്ലീഷുകാര്‍ എഴുന്നേറ്റുനിന്ന് കരിന്തണ്ടനെ സ്വീകരിക്കുന്നത് കണ്ടപ്പോള്‍ രാജപ്രതിനിധിക്കും അത് പോലെ ചെയ്യാതിരിക്കാനായില്ല. ഇതൊക്കെ കുറച്ചു കടന്നകൈയാണെന്ന് അദ്ദേഹം മനസ്സില്‍ പറഞ്ഞെന്നു മാത്രം. രാജപ്രതിനിധി എഴുന്നേറ്റതോടെ അമര്‍ഷത്തോടെ നാടുവാഴിയും എഴുന്നേറ്റു. അദ്ദേഹത്തിന്റെ മുഖം തേളു കുത്തിയ പോലെയായിരുന്നു. എന്തൊരു പരിഹാസം. ഒരു കാടനെ കണ്ടിട്ട് എഴുന്നേറ്റുനിന്ന് ബഹുമാനിച്ചിരിക്കുന്നു. കലികാലം എന്ന് നാടുവാഴി മനസ്സില്‍ പറയുന്നത് കരിന്തണ്ടന്‍ തന്റെ മനക്കണ്ണില്‍ കണ്ടു. ഏറ്റവും രസകരമായിരുന്നത് തമ്പാന്റെ മുഖത്തുണ്ടായ ഭാവമാണ്. സദസ്സില്‍ ഉടുതുണി ഉരിഞ്ഞ് വീണ പോലെ ആകെ ലജ്ജിതനായിരുന്നു അയാള്‍. വെറും ഒരാദിവാസി യുവാവിന്റെ മുമ്പില്‍ ആദരവോടെ എഴുന്നേറ്റു നില്‍ക്കുന്ന ഒരു നാട് – കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. സാധാരണഗതിയില്‍ തമ്പുരാന്മാരുടെ മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ടത് അവരാണ്. അവരങ്ങനെ ചെയ്യാറുമുണ്ട്. പക്ഷെ ആജ്ഞാപിക്കേണ്ടവര്‍ അപേക്ഷിച്ചു നില്‍ക്കുമ്പോള്‍ ഇങ്ങനെ പലതും കാണേണ്ടിവരും. എന്നാലും സഹിക്കാവുന്നതിലും ഏറെ കൂടിപ്പോയി ഇത്.
തമ്പാന്റെ അതേ ചിന്താഗതി തന്നെയായിരുന്നു അവിടെ കൂടിയ അധികം പേര്‍ക്കുമുണ്ടായിരുന്നത്. മര്യാദക്ക് ചെയ്യണം എന്ന് കാടരോട് പറഞ്ഞു ശീലിച്ചവരാണ് അവരെല്ലാവരും. അവരിപ്പോള്‍ ഒരു കാട്ടുമൂപ്പനെ എഴുന്നേറ്റുനിന്ന് സ്വീകരിക്കുക. ആര്‍ക്കും ഒരിക്കലും ചിന്തിക്കാനാവാത്തതാണ് അവിടെ നടന്നത്. അതിന്റെ അസ്വസ്ഥതകള്‍ എല്ലാ മുഖങ്ങളിലും കൂടിയും കുറഞ്ഞും കണ്ടിരുന്നു. ആ സദസ്സിലുണ്ടായിരുന്ന ഒഴിഞ്ഞ പീഠങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു സായിപ്പ് പറഞ്ഞത് ഇരിക്കാനാണെന്ന് കരിന്തണ്ടന് മനസ്സിലായി. എന്നാല്‍ നാട്ടാചാരപ്രകാരം തമ്പുരാക്കന്മാരുടെ മുന്നില്‍ ഇരുന്നു ശീലമില്ലാത്തതു കൊണ്ട് അയാള്‍ ഉണ്ണിത്താന്‍ മുതലാളിയെ ഒന്നു നോക്കി. ഉണ്ണിത്താന്‍ ഒരു പീഠത്തിലിരുന്നു കഴിഞ്ഞിട്ടും കരിന്തണ്ടന്‍ ഇരിക്കാതെ ഒഴിഞ്ഞുമാറി നില്ക്കുകയാണ് ചെയ്തത്. എന്നാല്‍ സായിപ്പ് കരിന്തണ്ടനെ ഇരിക്കുവാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ‘ഞാനിവിടെ നിന്നോളാം’ എന്ന് വിനയത്തോടെ കരിന്തണ്ടന്‍ പറഞ്ഞെങ്കിലും സായിപ്പ് അത് കേള്‍ക്കാത്ത ഭാവത്തില്‍ അയാളെ ഇരിക്കുവാന്‍ നിര്‍ബന്ധിച്ചു. സായിപ്പിന്റെ നിര്‍ബന്ധബുദ്ധി മനസ്സിലാക്കിയിട്ടായിരിക്കണം രാജപ്രതിനിധിയും പറഞ്ഞു. ‘വെട്ടത്ത് രാജവംശത്തിന്റെ വലിയ സുഹൃത്തുക്കളായ ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധിയാണാവശ്യപ്പെടുന്നത്. ഇതൊരംഗീകാരമായി കണ്ട് പണിയമൂപ്പന്‍ ഇരിക്കൂ. ജാതി മേല്‍ക്കോയ്മയുടേയൊ മൂപ്പിളമയുടേയൊ പ്രശ്‌നങ്ങളൊന്നും ഇവിടെ നോക്കേണ്ട. രാജ്യത്തിന്റെ കാര്യമാണ്. ഇതൊരംഗീകാരമായി കണ്ടാല്‍ മതി.’ – നാടുവാഴി ആ രംഗം കാണാന്‍ വയ്യാത്ത പോലെ തല താഴ്ത്തി. തമ്പാന്‍ കരഞ്ഞില്ല എന്നേയുള്ളൂ. തന്റെ ജാത്യഭിമാനത്തിന്റേയും പ്രാമാണ്യത്തിന്റേയും മുകളില്‍ സായിപ്പ് കാര്‍ക്കിച്ചു തുപ്പിയ പോലെയാണ് അയാള്‍ക്കനുഭവപ്പെട്ടത്. പക്ഷെ ആരോട് പറയാന്‍? ഉണ്ണിത്താന്‍ തന്റെ അടുത്ത് കിടന്ന പീഠം കാണിച്ച് കൊണ്ട് കരിന്തണ്ടനോട് പറഞ്ഞു. ‘ഒന്നും വിചാരിക്കാതെ വന്നിരിക്കൂ.’ മടിയോട് കൂടിയാണെങ്കിലും എല്ലാവരേയും നോക്കി ഒരു മൗനാനുവാദം ചോദിക്കുന്നതു പോലെ കൈകൂപ്പി ക്കൊണ്ട് കരിന്തണ്ടന്‍ തനിക്കായി ഉണ്ണിത്താന്‍ മുതലാളി കാണിച്ച പീഠത്തില്‍ വന്നിരുന്നു. മുന്നിലും പിന്നിലും നിന്നിരുന്ന പലരുടേയും മുഖത്ത് വല്ലാത്ത ഒരു ദുരന്തം സംഭവിച്ച ഭാവമായിരുന്നു. എങ്കിലും ഒരു നിസ്സംഗതയോടെ അതെല്ലാം നോക്കിക്കാണാന്‍ കരിന്തണ്ടനു കഴിഞ്ഞു. തമ്പാന്റെ മുഖത്ത് നോക്കിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ കരിന്തണ്ടന് ചിരി വന്നുവെങ്കിലും അയാള്‍ അത് അല്പം പോലും പുറത്ത് കാണിച്ചില്ല. അപ്പോള്‍ ഉണ്ണിത്താന്‍ പറഞ്ഞു. ‘ഈ സദസ്സിലേക്ക് ക്ഷണിക്കപ്പെട്ട ഒരതിഥിയാണ് പണിയരുടെ മൂപ്പനായ കരിന്തണ്ടന്‍. അദ്ദേഹം ഇരുന്നതില്‍ പല കാര്യക്കാരും എന്തൊക്കെയോ ഇടിഞ്ഞു വീണ പോലെ വെപ്രാളപ്പെടുന്നുണ്ടല്ലോ – എന്താ കാര്യം? ക്ഷണിക്കപ്പെട്ട അതിഥികളെ എന്നും സ്വീകരിച്ച് ആദരിച്ച പാരമ്പര്യമാണ് നമ്മുടേത്. ഞാനില്ലാതെ കരിന്തണ്ടന്‍ വരില്ല എന്നറിഞ്ഞുകൊണ്ടാണ് എന്നെ ക്ഷണിച്ചതെന്നെനിക്കറിയാം. അതിലേറെ പ്രാധാന്യമുണ്ട് കരിന്തണ്ടന്റെ ഈ വരവിന്. അയാള്‍ക്കുവേണ്ടിയാണ് ഇത്രയും പേരിവിടെ കാത്തിരിക്കുന്നത് തന്നെ. ആ സ്ഥിതിക്ക് രാജപ്രതിനിധി ചെയ്തത് ശരിയാണ്. വേണ്ടാതെ എവിടേയും വലിഞ്ഞ് കയറുന്ന ഒരാളല്ല കരിന്തണ്ടന്‍. അതുകൊണ്ടു തമ്പുരാന്റെ പ്രതിനിധി മുമ്പാകെ ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ട്. സദസ്സില്‍ കയറി ഇരുന്നതിന്റെ പേരില്‍ നാളെ ആരും മൂപ്പനേയൊ അദ്ദേഹത്തിന്റെ ഊരിലെ പാവങ്ങളേയോ ഉപദ്രവിക്കില്ല എന്ന് അങ്ങ് ഉറപ്പിക്കണം. ഇവിടെയുള്ള കാര്യക്കാരുടെ മുഖം കണ്ടതുകൊണ്ടാണ് അടിയന്‍ ഇങ്ങനെ പറഞ്ഞത്.’ ഉണ്ണിത്താന്റെ വാക്കുകള്‍ കേട്ടതും പിന്നില്‍ നിന്നിരുന്ന കാര്യക്കാര്‍ പരസ്പരം നോക്കി. പിന്നെ എല്ലാവരും മുഖത്ത് കൃത്രിമമായി ഒരു സന്തോഷ ഭാവം വരുത്തി. ‘കരിന്തണ്ടന്‍ നാളെ ചിലപ്പോള്‍ വയനാടന്‍ കാടുകളുടേയും മലയുടേയും പൂര്‍ണാധികാരിയായി മാറാം. അപ്പോള്‍ അദ്ദേഹവും നാടുവാഴി സ്ഥാനത്തിന് അര്‍ഹനാവും. പിന്നെ ആരെങ്കിലും അദ്ദേഹത്തെ ഉപദ്രവിച്ചാല്‍ അത് രാജ്യത്തിന് എതിരാവുമെന്നു മാത്രമല്ല രാജ്യദ്രോഹവുമാണ്. – അതുകൊണ്ട് ആരും അദ്ദേഹത്തെ ഒരു വാക്കു കൊണ്ടു പോലും ഉപദ്രവിക്കില്ല. രാജ്യത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് എന്നും അതിനനുസരിച്ച് സ്ഥാനമാനങ്ങള്‍ നല്കിയ ചരിത്രമേയുള്ളൂ കോട്ടയം രാജവംശത്തിന്. അതിന് ജാതിയോ മതമോ വര്‍ണമോ പ്രശ്‌നമായിട്ടില്ല’- രാജപ്രതിനിധിയുടെ ശബ്ദം ഉറച്ചതായിരുന്നു. അത് പിന്നണിയില്‍ നിന്നിരുന്ന കാര്യക്കാര്‍ക്ക് ചില സൂചനകള്‍ കൂടി നല്‍കാന്‍ പര്യാപ്തമായിരുന്നു. അദ്ദേഹം തുടര്‍ന്നു.’ ങാ – അത് പോകട്ടെ, നമ്മള്‍ ഇന്നിവിടെ കൂടിയിരിക്കുന്നത് എന്തിനാണെന്നെല്ലാവര്‍ക്കും നന്നായി അറിയാം. നല്ല ഒരു മുഹൂര്‍ത്തം നോക്കി വഴി കാണിക്കാമെന്ന് പണിയ മൂപ്പന്‍ സമ്മതിച്ചതാണ്. അദ്ദേഹം വഴി കണ്ടത്തിയെന്നാണ് അറിയിച്ചിരിക്കുന്നത്. അപ്പോള്‍ നാളെ അത് അദ്ദേഹം നമുക്ക് കാണിച്ചു തരാനാരംഭിക്കും. ഒറ്റദിവസം കൊണ്ട് കേറിയിറങ്ങാവുന്ന ദൂരമേയുള്ളൂ എന്ന് മൂപ്പന്‍ പറഞ്ഞെങ്കിലും വഴിതെളിച്ചു പോകുന്നതു കൊണ്ടും കാടിനകത്ത് ജീവിക്കുന്നവരുടെ വേഗതയില്‍ മറ്റുള്ളവര്‍ക്ക് സഞ്ചരിക്കാനാവില്ല എന്നതുകൊണ്ടും നമ്മള്‍ ഒരു എട്ട് പത്ത് ദിവസത്തെ യാത്ര പ്രതീക്ഷിക്കണം. അതിനു വേണ്ട സൗകര്യങ്ങളോടു കൂടി തന്നെയായിരിക്കണം യാത്ര ആരംഭിക്കേണ്ടത്. അതിനെ കുറിച്ച് വിശദമായി അദ്ദേഹത്തോട് ചോദിച്ചറിയണമെന്ന് എഞ്ചീനിയര്‍ ആവശ്യപ്പെട്ടിരുന്നു. അതാണീ കൂടിക്കാഴ്ചക്ക് കാരണം’. അദ്ദേഹം തുടര്‍ന്നു പറഞ്ഞു കൊണ്ടിരുന്നു.
കരിന്തണ്ടന്‍ വഴി കണ്ടെത്താമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും എന്നു മുതല്‍ അന്വേഷണം തുടങ്ങുമെന്നൊന്നും ആരോടും പറഞ്ഞിരുന്നില്ല. പെട്ടെന്നാണ് ഉണ്ണിത്താനെ അറിയിച്ചത് ‘ഞാന്‍ വഴി നോക്കി വച്ചിട്ടുണ്ട്. അവരത് അവര്‍ വിചാരിക്കുന്ന പോലെയാണോ എന്ന് കാണട്ടെ.’ ഉണ്ണിത്താന്‍ കാര്യങ്ങള്‍ നേരിട്ട് രാജപ്രതിനിധിയെ ആണ് അറിയിച്ചത്. നാടുവാഴിയെ ഏത് കാര്യത്തിലും പൂര്‍ണമായി വിശ്വസിക്കുന്ന ഒരാളല്ല ഉണ്ണിത്താന്‍ – അതുകൊണ്ട് തന്നെയാണ് നാടുവാഴി ആവശ്യപ്പെട്ട കാര്യങ്ങള്‍ അത്രകണ്ട് പരിഗണിക്കാത്തതും. രാജപ്രതിനിധിയുമായി ഉണ്ണിത്താന് അടുത്ത ബന്ധമുണ്ട്. തമ്പാന്‍ നാട്ടില്‍ കാണിക്കുന്ന തോന്ന്യാസങ്ങളൊന്നും നാടുവാഴി അറിയാറില്ലെങ്കിലും ഉണ്ണിത്താന് അറിയാം. അതാണ് കരിന്തണ്ടന്റെ മറുപടി നേരെ രാജപ്രതിനിധിയെ അറിക്കുന്നതിനു കാരണമായത്. അതുകൊണ്ട് തന്നെയാണ് ഇത്തരം ഒരു കൂടിക്കാഴ്ച ഉണ്ടായതും. പക്ഷെ ഉണ്ണിത്താന്‍ തങ്ങളറിയാതെ ഇങ്ങനെ ഒരു പണി ചെയ്യുമെന്ന് ഒരിക്കലും നാടുവാഴിയോ തമ്പാനോ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം തന്റെ വഴിയിലൂടെ മാത്രമായിരിക്കും നടക്കുക എന്ന പ്രതീക്ഷയായിരുന്നു നാടുവാഴിക്ക്. പെട്ടെന്ന് അതിലേക്ക് രാജപ്രതിനിധി വന്നെത്തിയത് സത്യത്തില്‍ നാടുവാഴിക്ക് വല്ലാത്ത ക്ഷീണമായി മാറി. മാത്രമല്ല കരിന്തണ്ടനോട് ചെറിയ അസൂയയുമുണ്ടായി. എന്നാലും അതൊന്നും പുറത്തു കാണിക്കാതെ തന്നെ എല്ലാവരും നിന്നു.
വഴിയില്‍ അടയാളം വച്ച് പോകാമെന്ന് ചിലര്‍ പറഞ്ഞുവെങ്കിലും അതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞത് എഞ്ചിനീയറാണ്. കാട് പരിചയമില്ലാത്തവര്‍ തിരിച്ചു വരുമ്പോള്‍ അടയാളം കാണാന്‍ കഴിഞ്ഞില്ലെന്നിരിക്കും. അതുകൊണ്ട് കരിന്തണ്ടന്‍ കാണിക്കുന്ന വഴിയിലൂടെ എഞ്ചിനീയര്‍ നടക്കും. കുറച്ചുപേരെങ്കിലും കൂടെയുണ്ടാവണം. അദ്ദേഹത്തിന്റെ സംരക്ഷണത്തിന് വേണ്ടി. അയാളുടെ കൈവശം സുരക്ഷാ ആയുധങ്ങള്‍ കരുതാം. മൃഗങ്ങള്‍ വന്നാല്‍ എന്ന പേടിവേണ്ട – കാരണം മുമ്പില്‍ നടക്കുന്ന കരിന്തണ്ടന്‍ അത്തരം അപകടങ്ങള്‍ നോക്കിയും കണ്ടും മാത്രമാവും സഞ്ചരിക്കുന്നത്. എങ്കിലും കാടു പരിചയമില്ലാത്തവരുടെ ആത്മവിശ്വാസത്തിന് ആയുധം കരുതുന്നത് നല്ലതാണ്. അവരുടെ കൂടെ കുറച്ചു പിന്നിലായി വഴിയില്‍ കാണുന്ന പൊന്ത ചെടികള്‍ വെട്ടാന്‍ ഒരു പത്തിരുപത് പേര്‍ ഉണ്ടായിരിക്കും. അവര്‍ ഒരിക്കലും മുന്നില്‍ നടക്കുന്നവരുടെ കൂടെയെത്തില്ല. എങ്കിലും വെട്ടിമാറ്റാനുള്ള ഭാഗങ്ങള്‍ കരിന്തണ്ടന്‍ കാണിക്കുന്നതിനനുസരിച്ച് എഞ്ചിനീയര്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവും. അവരെ സംരക്ഷിക്കാനും ആളുകള്‍ ഉണ്ടാവും. മാത്രമല്ല, പോകുന്നവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവുമൊക്കെയായി കുറച്ചു പേരു കൂടി കൂടെയുണ്ടാവും.
വഴി കാണിച്ചു പോകുമ്പോള്‍ വരാന്‍ പോകുന്ന അപകടങ്ങളെല്ലാം കരിന്തണ്ടന്‍ വിശദീകരിച്ചു. വഴി കണ്ടെത്തി. അതൊരു എളുപ്പമാര്‍ഗ്ഗമാണ് എന്നേയുള്ളൂ. അതിനര്‍ത്ഥം ഒരു അപകടവുമില്ലാത്തതാണെന്നല്ല. ഒരു ആനത്താര മുറിച്ചു കടക്കുന്നുണ്ട്. അതുകൊണ്ട് ഒരാനക്കൂട്ടത്തെ വഴിയില്‍ കണ്ടാലും ഭയപ്പെടുരുത്. അടി തെറ്റിയാല്‍ പൊടിപോലും കണ്ടെത്താന്‍ കഴിയാത്ത അഗാധ ഗര്‍ത്തങ്ങള്‍ക്കരികിലൂടെയാണ് പോകേണ്ടത്. എല്ലാവരും സൂക്ഷിക്കേണ്ടതുണ്ട്. പറയാന്‍ കരിന്തണ്ടന് പലതുമുണ്ടായിരുന്നു. കാടല്ലേ തന്നെ വിശ്വസിച്ചു കൂടെ വരുന്നവരല്ലേ – അവര്‍ക്ക് യാതൊരു അപകടവുമുണ്ടാവാതിരിക്കാന്‍ മുന്‍കൂട്ടി എല്ലാ കാര്യവും കരിന്തണ്ടന്‍ ആസൂത്രണം ചെയ്തിരുന്നു. അത് കൃത്യമായി ചര്‍ച്ച ചെയ്തുറപ്പിക്കുക എന്നതായിരുന്നു ആ കൂടിക്കാഴ്ചയുടെ യഥാര്‍ത്ഥ ലക്ഷ്യം തന്നെ. കാര്യങ്ങളൊക്കെ വേണ്ട വിധം സംസാരിച്ച് പോകാനിറങ്ങിയ കരിന്തണ്ടന്റെ കൈയിലേക്ക് രാജപ്രതിനിധി ഒരു സ്വര്‍ണ കിഴി വെച്ചു കൊടുത്തു. എന്നാല്‍ വിനയത്തോടെ അത് തിരസ്‌കരിച്ചുകൊണ്ട് കൈകൂപ്പി കൊണ്ട് ഇടറുന്ന ഭാഷയില്‍ അയാള്‍ പറഞ്ഞു. ‘അടിയനിതൊന്നും വേണ്ട തമ്പിരാനേ- രാജ്യത്തിന് വേണ്ടി ഓരോരുത്തര്‍ക്കും ഓരോന്ന് ചെയ്യാനുണ്ട്. ഇതായിരിക്കും അടിയന്റെ നിയോഗം. അടിയന്‍ പറഞ്ഞ വാക്ക് പാലിക്കും. അടിയന് തന്ന വാക്ക് തമ്പിരാന്മാരും പാലിച്ചാല്‍ മതി. ഊരിനും കാടിനും കാട്ടിലെ മൃഗങ്ങള്‍ക്കും ഈ വഴി കൊണ്ട് ഒരു അപകടവുമുണ്ടാവരുത്. വഴിക്കിരുവശവും നിരന്നുകിടക്കുന്ന കാടു തീണ്ടാന്‍ നാട്ടുകാരേയും വിദേശികളേയും അനുവദിക്കരുത്. പറഞ്ഞ പോലെ കാടിന്റെ അവകാശം കാട്ടിലുള്ളവര്‍ക്ക് മാത്രമായി അനുവദിച്ചു തരണം.’
കൂപ്പി പിടിച്ച കരിന്തണ്ടന്റെ കൈ തന്റെ രണ്ട് കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ച ശേഷം രാജപ്രതിനിധി പറഞ്ഞു. ‘പറഞ്ഞ ഒരു കാര്യവും തെറ്റിച്ച ചരിത്രം കോട്ടയം രാജ്യത്തിനോ ഭരണാധികാരികള്‍ക്കോ ഇല്ല. വിശ്വസിച്ച പലരും പല പ്രാവശ്യം പറഞ്ഞ് ചതിച്ചത് അനുഭവിച്ച ചരിത്രമേയുള്ളൂ. അതുകൊണ്ട് തന്ന വാക്ക് തിരിച്ചെടുക്കില്ലാ. വിശ്വസിക്കാം. ധൈര്യത്തോടെ മുന്നോട്ടു പോകൂ.’
രാജപ്രതിനിധിയുടെ ഉറച്ച വാക്കുകള്‍ കരിന്തണ്ടനില്‍ ആത്മവിശ്വാസവും സന്തോഷവുമുണ്ടാക്കി. കരിന്തണ്ടന്റെ നിറഞ്ഞ മനസ്സ് ഉണ്ണിത്താന്‍ തൊട്ടറിഞ്ഞിരുന്നു. വീട്ടിലെത്തിയശേഷം തന്റെ ഊരിലേക്ക് നടക്കാന്‍ തുടങ്ങുന്ന കരിന്തണ്ടനോട് ഉണ്ണിത്താന്‍ പറഞ്ഞു. ‘രാജപ്രതിനിധി പറയുന്നത് രാജാവ് പറയുന്നതിന് തുല്യമാണ്. അത് വിശ്വസിക്കാം. നമ്മുടെ നാടുവാഴിയും അദ്ദേഹത്തിന്റെ കാര്യക്കാരന്‍ തമ്പാനും പറയുന്നതുപോലെയല്ല. കരിന്തണ്ടന്‍ ശ്രദ്ധിക്കണം. അവര്‍ ഇതിനിടയില്‍ എന്തെങ്കിലും ചതിപ്രയോഗത്തിന് ഒരുങ്ങില്ലെന്ന് വിശ്വസിക്കാന്‍ വയ്യ. കാരണം ഞാന്‍ പറയാതെ തന്നെ കരിന്തണ്ടന് ഊഹിക്കാമല്ലോ. എല്ലാ കാര്യങ്ങളും അവരു മുഖാന്തിരം നടക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചത്. അത് നടന്നിട്ടില്ല എന്നതിനാല്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ മുഴുവന്‍ നിരാശ പടര്‍ന്ന മുഖവുമായിട്ടാണ് നാടുവാഴിയിരുന്നത്. ആ തമ്പാനാകട്ടെ വല്ലാത്തൊരു വെപ്രാളവുമുണ്ടായിരുന്നു.’ ഉണ്ണിത്താന്റെ ഉപദേശം ഹൃദയം കൊണ്ട് സ്വീകരിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിയാണ് കരിന്തണ്ടന്‍ തന്റെ കൂരയിലേക്ക് തിരിച്ചത്.
വഴികളില്‍ ഇരുട്ട് കട്ട പിടിച്ച് കിടന്നിരുന്നുവെങ്കിലും സ്വന്തം കണ്ണുകള്‍ ജ്വലിച്ചു നിന്നിരുന്നത് കൊണ്ട് കൂരയിലെത്താന്‍ കരിന്തണ്ടന് പ്രയാസമൊന്നുമുണ്ടായിരുന്നില്ല. സമയം വൈകിയതുകൊണ്ടായിരിക്കണം കെമ്പിയുടേയോ കൂരവിയുടേയോ വെളുമ്പിയുടേയോ കൂരയില്‍ വെളിച്ചമൊന്നും കണ്ടില്ല. എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതി തന്റെ കൂരയുടെ ഓല വാതില്‍ നീക്കി കരിന്തണ്ടന്‍ അകത്ത് കടന്നു. ഒരു നിമിഷം അയാള്‍ ഒന്നു പരിഭ്രമിച്ചു. കൂരയ്ക്കകത്ത് ഒരാള്‍ – പരിഭ്രമം ഒരു നിമിഷം മാത്രമേ തോന്നിയുള്ളൂ. പിന്നെ ആളെ മനസ്സിലായി. ചാമന്‍ – ഇവന്‍ ആരുമറിയാതെ കൂരക്കകത്ത് കയറി തന്നെ കാത്തിരിക്കുകയാണ്. എന്തിനാവും – എന്താണവന് പറയാനുള്ളത്? തമ്പാനെ കൊല്ലാതെ ഇനി തന്നെ കാണില്ലെന്ന് ഉറപ്പിച്ചിട്ടായിരുന്നുവല്ലോ അയാള്‍ അന്ന് പോയത്. എന്തായാലും തമ്പാനെ കൊന്നിട്ടില്ലെന്നതുറപ്പാണ്. അയാളെ കുറച്ച് മുമ്പ് താന്‍ നേരിട്ടു കണ്ടതല്ലേ? പിന്നെ എന്തിനിപ്പോള്‍ ചാമന്‍ വീണ്ടും വന്നു? ഇനിയും ചാമന് തന്നോട് പറയാന്‍ ഏറെ കാര്യങ്ങളുണ്ടോ? -അതോ? മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍?
(തുടരും)