- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- സ്വപ്നസഞ്ചാരം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 13)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ സൗഹൃദങ്ങള്‍ ലഭിക്കുന്നത് പ്രധാനമായും രണ്ടു രീതിയിലാണ്. ഒന്നാമത്തെ പ്രക്രിയയില്‍, മറ്റുള്ളവര്‍ നമ്മുടെ അടുത്തെത്തി സംസാരിച്ചു പരിചയം സ്ഥാപിക്കും. ഇത് മനപ്പൂര്‍വ്വമായ ഒരു പ്രവൃത്തിയായിരിക്കേണ്ടതുണ്ട്. എങ്കിലേ സൗഹൃദത്തിന്റെ കള്ളിയില്‍ പെടുത്താന്‍ പറ്റൂ. രണ്ടാമത്തെ പ്രക്രിയയില്‍, മറ്റുള്ളവരുമായി പരിചയവും സൗഹൃദവും സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുന്നത് നാം തന്നെയായിരിക്കും. ഇവയാണ് സൗഹൃദ സ്ഥാപനത്തിനുള്ള രണ്ടു പ്രധാന വഴികള്‍.
എന്റെ ജീവിതത്തെ സംബന്ധിച്ചാണെങ്കില്‍, ഞാന്‍ മറ്റുള്ളവരോടു അങ്ങോട്ടു പോയിക്കണ്ടു സൗഹൃദം സ്ഥാപിക്കുന്ന, രണ്ടാമത്തെ, പ്രക്രിയ നിരവധി തവണ അരങ്ങേറിയിട്ടുണ്ട്. പക്ഷേ ആദ്യത്തേത് ഒരിക്കല്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ! ശ്രവണന്യൂനത പിടികൂടിയ ശേഷം ഒരേയൊരു വ്യക്തി മാത്രമേ, സ്വമനസ്സാലെ, സുഹൃത്തുക്കളാകണം എന്ന വ്യക്തമായ ഉദ്ദേശത്തോടെ എനിക്കരികിലെത്തി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചുള്ളൂ. മറ്റുള്ളവരെല്ലാം ഔപചാരിക സംഭാഷണങ്ങള്‍ക്കുശേഷം കൈ കൊടുത്തു പിരിഞ്ഞു. ഈ സുഹൃത്ത് അത്തരക്കാര്‍ക്കിടയില്‍ ഒരു അപവാദമായി. ആദ്യത്തേതും അവസാനത്തേതുമായ അപവാദം.
ഞാന്‍ എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് എന്റെ കോളേജ് പഠനക്കാലം. കൂട്ടുകാരില്ല, ലക്ചറുകള്‍ മനസ്സിലാകുന്നില്ല, എന്നോടു സംസാരിക്കാന്‍ കൂടി ആരും തയ്യാറാകാഞ്ഞ കാലഘട്ടം! അങ്ങോട്ടുള്ള എന്റെ എല്ലാ അന്വേഷണങ്ങള്‍ക്കും സഹപാഠികളില്‍ നിന്നു ഒറ്റവാക്കില്‍ മറുപടി ലഭിച്ചു. മാനസികാരോഗ്യം നിലനിര്‍ത്താന്‍ ആരെങ്കിലുമായും സംസാരത്തില്‍ ഏര്‍പ്പെടേണ്ടത് എത്രത്തോളം അവശ്യമാണെന്നു അന്നാണ് ഞാനറിഞ്ഞത്. ക്ലാസ് മുറി എനിക്കു ജയില്‍ സെല്ലും, പുറലോകം സ്വാതന്ത്ര്യവുമായിരുന്നു. എല്ലാ ദിവസവും ഉച്ചക്കു കോളേജ് ഗേറ്റിനരുകില്‍, അര്‍ദ്ധവൃത്താകൃതിയിലുള്ള ബസ് വെയിറ്റിങ്ങ് ഷെഡില്‍ ഞാന്‍ സമയം ചെലവഴിക്കുമായിരുന്നു. ആളും ആരവവുമില്ലാതെ നിശ്ശബ്ദത തളംകെട്ടിയ അവിടെ രണ്ടുകൊല്ലം ഞാന്‍ വ്യസനപ്പെട്ടു ഇരുന്നു. പ്രൈവറ്റ് ബസ്സുകള്‍ മാത്രം എന്നെ സന്ദര്‍ശിച്ചു. ചില ദുര്‍ബല നിമിഷങ്ങളില്‍ ബസ് കയറി, അപ്പോള്‍ തന്നെ, കോളേജില്‍ നിന്നു വീട്ടിലേക്കു പോകാന്‍ എന്റെ മനസ്സ് വെമ്പുമായിരുന്നു. കോളേജിലെ ഓരോ ദിവസവും എനിക്ക് ട്രാജഡിയായിരുന്നു. അങ്ങിനെയുള്ള നിരാശാഭരിതമായ കാലത്താണ്, ഷിബു രാമകൃഷ്ണന്‍ എന്റെ അരികില്‍ വന്നു കുശലം ചോദിച്ച്, കൈ പിടിച്ചു കുലുക്കി സൗഹൃദം സ്ഥാപിച്ചത്. നിങ്ങള്‍ക്കറിയുമോ, ഞങ്ങള്‍ ഇന്നും ആ ഹാന്‍ഡ് ഷേക്ക് വിടുവിച്ചിട്ടില്ല. അതിനാല്‍ എനിക്കൊരു പൂര്‍വ്വജന്മം ഉണ്ടായിരുന്നേ മതിയാകൂ.
സ്വപ്‌നങ്ങള്‍
ഇന്നത്തെ ദിവസം രസകരമായിരുന്നു. ബന്നര്‍ഘട്ട റോഡിലുള്ള ഒരു കമ്പനിയാണ് ഇന്റര്‍വ്യൂവിനു വിളിച്ചത്. വളരെയധികം ഉല്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്ന പ്രതാപികള്‍. ഞാന്‍ ഇന്റര്‍വ്യൂവിനു നല്ല മുന്‍കരുതല്‍ എടുത്തു. പക്ഷേ അവിടെയെത്തിയപ്പോള്‍ എച്ച്ആര്‍ എക്‌സിക്യുട്ടീവ് പറയുന്നു, ഡിപ്ലോമക്കാര്‍ ബയോഡാറ്റ തന്നിട്ടു പോയ്‌ക്കോളാന്‍. പിന്നീടു വിളിക്കാമത്രെ! ബാംഗ്ലൂരില്‍ ഇത്തരം മറുപടികള്‍ പച്ചമലയാളത്തിലേക്കു മൊഴിമാറ്റം ചെയ്താല്‍ അതിനര്‍ത്ഥം ‘എറങ്ങിപ്പോടേയ്’ എന്നാണ്. ഇന്റര്‍വ്യൂവിനു വന്നവരില്‍ ഒരുവന്‍ നല്ല ഉശിരനായിരുന്നു. അദ്ദേഹം തര്‍ക്കിച്ചു. അപ്പോള്‍ എച്ച്ആര്‍ എക്‌സിക്യുട്ടീവ് ചുറ്റിലുള്ളവരെയെല്ലാം നോക്കി അദ്ദേഹത്തോടു ചോദിച്ചു; എല്ലാവരും കേട്ടോളൂ എന്ന ധ്വനിയോടെ.
”എന്താണ് നിന്റെ ഏറ്റവും ഉയര്‍ന്ന വിഭ്യാഭ്യാസ യോഗ്യത?”
അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്നവരുടേയും, കനത്ത ഫീസ് അടയ്ക്കാന്‍ പണമുള്ളവരുടേയും മറുപടി മിക്കവാറും ‘എന്‍ജിനീയറിങ്’ എന്നായിരിക്കും. സാമ്പത്തികവും മറ്റു സാഹചര്യങ്ങളും ഇല്ലാതെ, എന്നാല്‍ പഠനത്തില്‍ സമര്‍ത്ഥരുമായി, വളര്‍ന്നവര്‍ ‘ഡിപ്ലോമ’ എന്നു പറയും. സാമാന്യവല്‍ക്കരണമല്ല. അപഭ്രംശങ്ങള്‍ എവിടേയും സാധാരണമാണ്! അദ്ദേഹം രണ്ടാമത്തെ കൂട്ടത്തിലായിരുന്നു. കൂസലില്ലാതെ മറുപടി പറഞ്ഞു.
”ത്രീ ഇയര്‍ ഫുള്‍ടൈം ഡിപ്ലോമ.”
മറുപടി കേട്ടതോടെ ‘ഞാന്‍ ജയിച്ചു, നീ തോറ്റു’ എന്ന ഭാവത്തില്‍ വളരെ ഹര്‍ഷോന്മാദത്തോടെ, എന്നാല്‍ അപാരമായ കാരുണ്യം മുഖത്തുവരുത്തി എച്ച്ആര്‍ പറഞ്ഞു.
”ഞങ്ങള്‍ ഈ ജോലിക്ക് എന്‍ജിനീയറിങ് ബിരുദം ഉള്ളവരെയേ പരിഗണിക്കൂ?”
ശരി സാര്‍. സമ്മതിച്ചു. പക്ഷേ എന്‍ജിനീയറിങ് ബിരുദമുള്ളവരെയേ തിരഞ്ഞെടുക്കൂവെങ്കില്‍, ‘പിന്നെയെന്തിന് ഇ-മെയില്‍ അയച്ചു ഡിപ്ലോമക്കാരെ ഇന്റര്‍വ്യൂവിനു വിളിച്ചു വരുത്തി’ എന്നു ചോദിച്ചാല്‍ എച്ച്ആര്‍ ചൂളുമെന്നോ മനസ്സാക്ഷിക്കുത്തു കൊണ്ടു ഉത്തരം മുട്ടുമെന്നൊന്നും കരുതരുത്. അതിനൊക്കെ അവര്‍ക്കു വ്യക്തമായ മറുപടിയുണ്ട്. അതാണ് So Sorry!
മേല്‍പ്പറഞ്ഞ Sorry എന്ന വാക്കിനു പ്രത്യേക അര്‍ത്ഥതലങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലും അതു ഉപയോഗിക്കാമെന്നു എനിക്കു അറിയില്ലായിരുന്നു. അറ്റകൈക്കു പ്രതീക്ഷിക്കാവുന്ന ഉത്തരം ‘Bulk Email’ പോലുള്ള സാങ്കേതിക കാരണങ്ങളാണ്. എന്നാല്‍ അതുണ്ടായില്ല. പകരം കിട്ടിയത് sorry. എച്ച്ആര്‍ എക്‌സിക്യുട്ടീവ് സോറി പറഞ്ഞതും, ഉദ്യോഗാര്‍ത്ഥി പൊട്ടിച്ചിരിച്ചു. കൂടെ മറ്റുള്ളവരും. കാരണം sorry എന്ന വാക്കിനു വന്ന മൂല്യശോഷണം വളരെ വലുതായിരുന്നു.
(3rd February 2007)
***************
ടെറസില്‍, അരയോളം പൊക്കമുള്ള അലക്കുകല്ലില്‍ ഞാന്‍ ഇരുന്നു. കാലുകള്‍ നിവര്‍ത്തി കല്ലിനോടു ചേര്‍ത്തു വച്ചു. ടെറസില്‍നിന്നു നോക്കിയാല്‍ ദൂരെ ടിന്‍ ഫാക്ടറി ജംങ്ഷനിലെ ഫ്‌ളൈഓവര്‍ കാണാം. ഏതാനും ഭാരവണ്ടികള്‍ മാത്രമേ ഇപ്പോള്‍ അതിലൂടെ സഞ്ചരിക്കുന്നുള്ളൂ. എല്ലാവരും ഉറങ്ങുകയാണ്. നഗരവും. എനിക്കുമാത്രം ഉറക്കം നിഷേധിക്കപ്പെട്ടിരിക്കുന്നു. കാരണമോ, സ്വപ്‌നങ്ങളും! സ്വപ്‌നങ്ങള്‍ അബോധമനസ്സിന്റെ വെറും ചാഞ്ചല്യങ്ങളല്ല. അവയ്ക്കു പിറകില്‍ ഭൂതകാലത്തിന്റെ കൈകളുണ്ടെന്നാണ് ചില ഭാരതീയ ആചാര്യന്മാരുടെ മതം. കൂടാതെ വേറേയും ചില ഘടകങ്ങള്‍ സ്വപ്‌നങ്ങള്‍ക്കു കാരണമാകാം. അവയിലൊന്ന് ഇനി പറയുന്നു. നിത്യജീവിതത്തില്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കു യാതൊരു പരിധിയുമില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ എല്ലാ ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്നില്ല. സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആകാശകുസുമം മാത്രമായി തുടരും. പക്ഷേ മറ്റൊരിടത്തു ഈ ആകാശകുസുമങ്ങളും പുഷ്പിച്ച്, ഇന്ദ്രിയങ്ങള്‍ക്കു മുന്നില്‍ 1 cognitions have real substrata in the external world… and about dream-cognitions….. the external substratum is not altogether absent. In all cases there is a real substratum, though in dreams appearing under diverse conditions of time and place. What is perceived in dream is some real external objects that has been perceived previously either in this life or in some past life, or at some other time, and it is cognized in dreams either in the same context or under different circumstances’
– ‘Mimamsa – Sloka – Varttika, by Kumarila Bhatta.
യഥാര്‍ത്ഥ സംഭവം പോലെ നിറഞ്ഞാടും. ആ വേളയില്‍ നമുക്കു പൂര്‍ണ സംതൃപ്തി ലഭിക്കുകയും ചെയ്യും. സ്വപ്നങ്ങളുടെ പ്രാധാന്യം ഇവിടെയാണ്. നിത്യജീവിതത്തില്‍ സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍, അബോധമനസ്സില്‍ സഫലീകരിക്കാനുള്ള ഒരു സാഹചര്യം. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാന്‍ ആഗ്രഹമുള്ളവയുടെ, (ആഗ്രഹമില്ലാത്തവയും സ്വപ്നത്തില്‍ വരാറുണ്ടെന്നത് മറക്കുന്നില്ല), റിഹേഴ്‌സല്‍ എന്നും പറയാം. ആഗ്രഹങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചില്ലെങ്കില്‍ തന്നെയും, സ്വപ്നത്തിലെ റിഹേഴ്‌സലുകളുടെ മാധുര്യം നമ്മില്‍ തങ്ങിനില്‍ക്കും. ഒപ്പം ആഗ്രഹം നടന്നിരുന്നെങ്കിലോ എന്ന ചിന്ത മനസ്സിനെ പീഡിപ്പിക്കുകയും ചെയ്യും. അത്തരം സ്വപ്നങ്ങളും, പീഡകളുമാണ് ഇക്കാലത്ത് എന്റെ ഉറക്കം കെടുത്തുന്നത്. കുറച്ചു മുമ്പും അങ്ങിനെയൊരു സ്വപ്നം അബോധ മനസ്സില്‍ നിറഞ്ഞാടി.
സ്വപ്നത്തില്‍ ഞാന്‍ ഉദ്യാനനഗരിയില്‍, ഡയറി സര്‍ക്കിളിനടുത്തുള്ള പ്രശസ്തമായ ഒരു കമ്പനിയുടെ ഓഫീസില്‍ ഇന്റര്‍വ്യൂവിനായി ഇരിക്കുകയാണ്. അദ്ഭുതകരമെന്നു പറയട്ടെ. സ്വപ്നത്തില്‍ കലണ്ടറും ഉണ്ടായിരുന്നു. കലണ്ടര്‍ സൂചിപ്പിച്ച ദിവസം 2006 December 20 ആണ്. പതിവിനു വിപരീതമായി സായാഹ്നത്തിലാണ് കൂടിക്കാഴ്ച. ഒരു ഇന്റര്‍വ്യൂ കടമ്പ മുമ്പേ കഴിഞ്ഞിരുന്നു. അതു നവംബര്‍ പതിനൊന്നിനാണെന്നു മനസ്സിലെ കലണ്ടര്‍ സൂചിപ്പിച്ചു. ഇന്നു ഫൈനല്‍ ഡിസ്‌കഷനാണ്. അതിനാണ് കടുത്ത വൈറല്‍പനി ഉണ്ടായിട്ടും ഓവര്‍കോട്ടു പുതച്ച് പ്രതീക്ഷയോടെ ഞാന്‍ എത്തിയിരിക്കുന്നത്. നാലുപേര്‍ മാത്രമേ അഭിമുഖത്തിന് ഉണ്ടായിരുന്നുള്ളൂ. വിരസമായ കുറച്ചു സമയത്തിനൊടുവില്‍ എന്റെ പേരു വിളിച്ചു. ഞാന്‍ മുറിയില്‍ കയറി. മാഡം ഫോണിലൂടെ ആരോടോ സംസാരിക്കുകയാണ്. ഇംഗ്ലീഷില്‍ അനര്‍ഗളം സംസാരിക്കുന്ന ആ വനിതയുടെ ഐഡന്റിറ്റി കാര്‍ഡില്‍ ഞാന്‍ സാകൂതം നോക്കി.
”സുമിത ദത്ത.”
സ്വപ്നമായതിനാലാകാം കമ്പനിയുടെ പേരു അവ്യക്തമായിരുന്നു. കുറച്ചുകഴിഞ്ഞ് മാഡം സംസാരം നിര്‍ത്തി, എന്റെ ബയോഡാറ്റ സൂക്ഷിച്ചു വായിച്ചു. പിന്നെ കുറച്ചു സാധാരണ ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ തൃപ്തികരമായി ഉത്തരം പറഞ്ഞു. ഒപ്പം ചില ആശങ്കകളും പങ്കു വച്ചു. മാഡം അവയെല്ലാം പുഞ്ചിരിയോടെ നേരിട്ടു. കമ്പനിക്കു വളരെ നന്നായി പ്ലാന്‍ ചെയ്ത സംവിധാനങ്ങള്‍ ഉണ്ടെന്നും, ഓഫര്‍ ലെറ്റര്‍ നാളെ ഇ-മെയിലില്‍ വരുമെന്നും അവര്‍ പറഞ്ഞു. മുറിക്കു പുറത്തിറങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
”എനിക്ക് സെലക്ഷനായോ!”
സ്വപ്നം ഇത്രയുമെത്തിയപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു. അബോധമനസ്സിലെ സ്വപ്ന സാക്ഷാത്കാരം ബോധമനസ്സിനു ആഘാതമായതിനാല്‍ കണ്ണുകള്‍ നിറഞ്ഞു. പിന്നെ എനിക്ക് ഉറക്കം വന്നില്ല. ടെറസില്‍ വന്നിരുന്നിട്ടും സ്വപ്നത്തിന്റെ മായിക പ്രപഞ്ച ത്തില്‍ നിന്നു വിടുതല്‍ കിട്ടിയില്ല. അടുത്ത കാലത്ത് നടന്ന, പരാജയപ്പെട്ട ഒരു സംഭവവുമായി സ്വപ്നത്തിനു അഭേദ്യബന്ധം ഉണ്ടായിരുന്നു. അതിനാലാകണം സ്വപ്നം എന്നെ വിടാതെ പിടി കൂടിയത്. സ്വപ്നങ്ങള്‍ എന്നില്‍ എന്നും യഥാര്‍ത്ഥ്യത്തിന്റെ മേലങ്കിയണിയുന്നത് കഷ്ടമാണ്.
അന്നു സന്ധ്യയില്‍, വളരെ കര്‍ക്കശമായിരുന്നു മാഡത്തിന്റെ പെരുമാറ്റം.
”ഞങ്ങളുടെ റെക്കോര്‍ഡുകള്‍ പ്രകാരം താങ്കള്‍ ടെക്‌നിക്കലി വിദഗ്ദ്ധനാണ്. എന്നാല്‍ ശ്രവണ ന്യൂനത മൂലം താങ്കളെ സെലക്ട് ചെയ്യാന്‍ എനിക്ക് നിര്‍വാഹമില്ല.”
ഞാന്‍ സൂചിപ്പിച്ചു. ”പക്ഷേ ടെക്‌നിക്കല്‍ ഇന്റര്‍വ്യൂ ചെയ്ത സാര്‍ ഇതൊരു പ്രശ്‌നമായി കണ്ടില്ല ല്ലോ മാഡം. ഞാന്‍ ശ്രവണ ന്യൂനതയെപ്പറ്റി അദ്ദേഹത്തോടു പറഞ്ഞിരുന്നു.”
”അത് അവരുടെ ചുമതല അല്ല.”
മാഡം ഒന്നും മറയ്ക്കാതെ തുറന്നു പറഞ്ഞു. എനിക്കു തൊഴില്‍ ചെയ്യാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ മാഡത്തിന്റെ ഭാവം പരുഷമായി.
”തിരിച്ചു പോകുമ്പോള്‍ വിസിറ്റര്‍ ബാഡ്ജ് സെക്യൂരിറ്റിക്കു കൊടുക്കാന്‍ മറക്കരുത്.”
ഞാന്‍ സ്തംഭിച്ചു പോയി. പറഞ്ഞതു കേട്ടില്ലെന്നു കരുതി മാഡം ആവശ്യം വീണ്ടും ആവര്‍ത്തിച്ചു. സ്തംഭനം പൂര്‍ത്തിയായി.
ഇതായിരുന്നു സ്വപ്നത്തിന്റെ പൂര്‍വ്വകാല അടിസ്ഥാനം.
(തുടരും)