- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ഒടുങ്ങാത്ത സൗഹൃദം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 12)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
”ശ്രവണന്യൂനത ഉള്ളവര്‍ക്കു യോജിക്കുന്ന ഒരൊറ്റ ജോലിയും ഐടി സ്ഥാപനങ്ങളിലെ ടെക്‌നിക്കല്‍ പോസ്റ്റുകളില്‍ ഇല്ലെന്നാണോ?”
”അങ്ങിനെയല്ല സുനില്‍. They are afraid. . അതാണ് കാര്യം. അല്ലാതെ മനപ്പൂര്‍വ്വമുള്ള അവഗണനയാണെന്നു കരുതരുത്.”
അതായിരുന്നു ഒരു സുഹൃത്തിന്റെ പ്രതികരണം. ഞങ്ങള്‍ ഓണ്‍ലൈന്‍ വഴി സംവദിക്കുകയായിരുന്നു. എനിക്കു പേടിയുടെ അടിസ്ഥാനത്തെപ്പറ്റി അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കൂടുതല്‍ ചോദിക്കുന്നത്, വളരെ അടുത്തു പരിചയമില്ലാത്ത സുഹൃത്തിന് ഇഷ്ടമാകില്ലെന്നു കരുതി മിണ്ടിയില്ല.
ഞാന്‍ അതുവരെ അഭിമുഖീകരിച്ച കുറേ എച്ച്ആര്‍ – ടെക്‌നിക്കല്‍ എക്‌സിക്യുട്ടീവുകളെ പറ്റി ഓര്‍ത്തു. അവരിലൂടെ തിരനോട്ടം നടത്തി നോക്കി. മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം, ശ്രവണന്യൂനത ഉള്ളവരെയും അഭിമുഖം ചെയ്യുന്ന ഇവരില്‍ എണ്‍പത് ശതമാനത്തിനും, അത്തരക്കാരെപ്പറ്റി കൃത്യമായ ധാരണയുള്ളതായി കണ്ടിട്ടില്ല; വികലാംഗ ഉദ്യോഗാര്‍ത്ഥിയുടെ കഴിവുകള്‍ അളക്കാന്‍ പ്രാപ്തിയുള്ളതായി തോന്നിയിട്ടില്ല. ചിലര്‍ ഇത്തരക്കാരെ ആദ്യമായി കൈകാര്യം ചെയ്യുന്നതിന്റെ അജ്ഞത വെളിപ്പെടുത്തും. നമുക്കു വേണ്ടത് കുറച്ചു കൂടി സെന്‍സിബിലിറ്റിയുള്ള ആളുകളെയാണ്. ഉദ്യോഗാര്‍ത്ഥിയുടെ ആന്തരിക ഭാവങ്ങളും കഴിവുകളും മനസ്സിലാക്കപ്പെടണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സംഭവിക്കുന്ന തെന്താണ്? ഒരു വികലാംഗനായ ഉദ്യോഗാര്‍ത്ഥിക്കു ന്യൂനതയുള്ള പ്പോള്‍ തന്നെ, ഉള്ള കഴിവുകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നു ചിന്തിക്കാതെ, എങ്ങിനെ ഒഴിവാക്കാമെന്നു (ഓര്‍ത്തോ പീഡിക്കല്‍ & ശ്രവണസഹായി ഫലപ്രദമായവര്‍ ഒഴികെ) ചിന്തിക്കുന്നവരാണ് കൂടുതലും. ഐടി മേഖലയിലെ ജോലികളില്‍ ബഹുഭൂരിഭാഗവും ഇരുന്നുകൊണ്ടു ചെയ്യാവുന്നവയാണ്. അതിനാല്‍ ഓര്‍ത്തോപീഡിക്കല്‍ വൈകല്യമുള്ളവര്‍ ഇന്റര്‍വ്യൂ പ്രക്രിയയില്‍ പൊതുവെ വിവേചനം നേരിടാറില്ല. ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കു തുല്യമായ പരിഗണന ഇക്കൂട്ടര്‍ക്കു ലഭിക്കും. ശ്രവണസഹായി ഉപയോഗിച്ചു കേള്‍ക്കാന്‍ കഴിയുന്ന ‘ശ്രവണ ന്യൂനതയുള്ളവരുടേയും’ കാര്യം ഇങ്ങിനെ തന്നെ.
ഇവിടെ വളരെ ശ്രദ്ധേയമായ, പെട്ടെന്നു ശ്രദ്ധയില്‍ പെടാത്ത ഒരു കാര്യമുണ്ട്. മേല്‍പ്പറഞ്ഞ രണ്ടു കൂട്ടരും ഐടി കമ്പനികളുടെ കയ്യിലെ തുറുപ്പുചീട്ടുകള്‍ ആണ്. ആരെങ്കിലും എപ്പോഴെങ്കിലും വികലാംഗരോടുള്ള കമ്പനികളുടെ വിവേചന സമീപനത്തെപ്പറ്റി പ്രതിഷേധമുയര്‍ത്തിയാല്‍ കമ്പനികള്‍ കൈ ചൂണ്ടുന്നത് മേല്‍പ്പറഞ്ഞ ആളുകള്‍ക്കു നേരെയാണ്. ‘ഇതാ നോക്കൂ കൈകാലുകള്‍ക്ക് അംഗവൈകല്യം ഉള്ളവരും, ശ്രവണന്യൂനത ഉള്ളവരും ഞങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ഞങ്ങള്‍ തൊഴില്‍ അന്വേഷികളോടു തുല്യ സമീപനമാണ് പുലര്‍ത്തുന്ന തെന്നതിന് ഇതില്‍പരം തെളിവു വേണോ?” എന്നാകും കമ്പനികളുടെ പ്രതികരണം. ഈ മറുപടിയില്‍ എത്രത്തോളം ലോജിക് ഉണ്ടെന്നത് പലരും പരിശോധിക്കാറില്ല. നിരവധി ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്.
ശ്രവണന്യൂനതയുള്ള ഒരുവന്‍ ജോലിക്ക് അപേക്ഷിച്ചാല്‍ അവനെ എതിരേല്‍ക്കുന്ന ആദ്യത്തെ ചോദ്യം, ‘താങ്കള്‍ക്കു ശ്രവണസഹായി ഉപയോഗിച്ചാല്‍ കേള്‍ക്കാന്‍ സാധിക്കുമോ?’ എന്നതാണ്. ഞാനും കുറേ തവണ ഈ ചോദ്യം നേരിട്ടിട്ടുണ്ട്. ‘ശ്രവണസഹായി ഉപയോഗിച്ച് കേള്‍ക്കാമെങ്കില്‍, പ്രായോഗിക വീക്ഷണ കോണിലൂടെ ചിന്തിച്ചാല്‍, പിന്നെ എങ്ങിനെയാണ് ഞാന്‍ ശ്രവണ ന്യൂനതയുള്ളവന്‍ ആവുക’ എന്ന ചോദ്യം എന്റെ നാവിന്‍തുമ്പില്‍ വന്ന് എത്തി നില്‍ക്കുന്നുണ്ടാകും. പക്ഷേ ഒരിക്കലും ചോദിച്ചിട്ടില്ല. തര്‍ക്കുത്തരം പറയുന്നവന്‍ എന്ന ഖ്യാതിയെ ഭയമാണ്.
ശ്രവണസഹായി ഉപയോഗിച്ചാല്‍ കേള്‍ക്കാവുന്ന ഒരുവന്‍ ഇന്റര്‍വ്യൂ പ്രക്രിയയിലും ഐടി തൊഴിലിടങ്ങളിലും ജനറല്‍ കാന്‍ഡിഡേറ്റിന് ഏകദേശം സമശീര്‍ഷനാണ്. അതാണ് സത്യം. (ശ്രവണസഹായി ഇല്ലാത്തപ്പോള്‍ അവന്‍ വൈകല്യത്തിനു വിധേയനാണ് എന്നതു മറക്കുന്നില്ല. പക്ഷേ ഇന്‍സ്ട്രുമെന്റല്‍ സപ്പോര്‍ട്ട് ഉള്ളിടത്തോളം പ്രായോഗിക തലത്തില്‍ പ്രശ്‌നമില്ല. വികലാംഗത്വ ബോധം എന്നിട്ടും അവനില്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതു പൂര്‍ണമായും മനഃസംബന്ധിയാണ്. ഉചിതമായ കൗണ്‍സലിങ് കൊടുക്കുകയാണ് വേണ്ടത്). അതുപോലെ തന്നെ അല്പസ്വല്പം വൈകല്യമുള്ള ഓര്‍ത്തോപീഡിക്കല്‍ വ്യക്തികളെ ജോലിക്കു തിരഞ്ഞെടുത്തുകൊണ്ട് ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി തൊഴില്‍ ദാതാവ് എന്ന ടാഗ് അവകാശപ്പെടുന്നതില്‍ യാതൊരു യുക്തിയുമില്ല. ഇത്തരക്കാരെ സെലക്ട് ചെയ്യാന്‍ ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി എന്ന ടാഗ് ആവശ്യവുമില്ല. ഏതാണ്ട് എല്ലാ കമ്പനികളും ഇത്തരക്കാരുടെ ന്യൂനത പ്രശ്‌നമാക്കാതെ അവരെ ജോലിക്ക് തിരഞ്ഞെടുക്കും.
ഈ വിധ നാടകങ്ങള്‍ക്കിടയില്‍ ക്രൂരമായി അവഗണിക്കപ്പെടുന്ന ചിലരുണ്ട്. ശ്രവണസഹായി ഉപയോഗിച്ചിട്ടും ന്യൂനത വിട്ടുമാറാത്തവര്‍ ആ കൂട്ടത്തിലെ പ്രമുഖ വിഭാഗമാണ്. അത്തരക്കാര്‍ക്കു ജോലി ലഭിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ, പ്രവൃത്തി പരിചയ യോഗ്യതകള്‍ ഉണ്ടായിരിക്കും. പക്ഷേ അവരോടുള്ള കമ്പനികളുടെ സമീപനം പടിയടച്ചു പിണ്ഡം വയ്ക്കലാണ്. ഏറെ കൊല്ലം മുമ്പ് ബാംഗ്ലൂരില്‍ എത്തിയ ഞാന്‍ അത്തരം ഒരു ഭ്രഷ്ടനായിരുന്നു. വേറേയും ഭ്രഷ്ടന്മാര്‍ ഉണ്ടായിരിക്കും. കമ്പനികള്‍ അവഗണിച്ചാല്‍ അവര്‍ എവിടെ പോകുമെന്നതിന് എനിക്കു ഉത്തരമില്ല. കമ്പനികള്‍ക്കു ഇത്തരക്കാരിലെ ടെക്‌നിക്കല്‍ നോളജ് ആവശ്യമില്ലെന്നു തോന്നുന്നു. എന്തിനേറെ പറയുന്നു, ഇത്തരക്കാര്‍ എങ്ങിനെ ജീവിച്ചാലും കമ്പനികള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും എനിക്കു തോന്നുന്നുണ്ട്.
ഉദാഹരണം താഴെ:
ഹൈദരാബാദില്‍ നടന്ന ഇന്റര്‍വ്യൂ. വികലാംഗര്‍ക്കു മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ടുമെന്റ് ഡ്രൈവ്. എനിക്കു മുന്നില്‍ പ്രശസ്തമായ ഒരു കമ്പനിയുടെ ടെക്‌നിക്കല്‍ ഇന്റര്‍വ്യൂവര്‍ ഇരിക്കുന്നു. എന്റെ കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. പ്രൊഫൈലില്‍ നിന്നു ലഭിച്ച വിവരങ്ങളെ അദ്ദേഹം വിലയിരുത്തി. ഒഴിവാക്കാന്‍ മാര്‍ഗങ്ങളൊന്നും കണ്ടില്ല. അപ്പോള്‍ പതിവുരീതികള്‍ അദ്ദേഹം പുറത്തെടുത്തു. ‘എനിക്കു ഡവലപ്പിങ്ങ് ലെവല്‍ പരിചയമുണ്ടോ’ എന്ന ചോദ്യം എത്തി. ഇന്റര്‍വ്യൂ റിസള്‍ട്ട് എന്തായിരിക്കുമെന്നും, അത് ഇന്റര്‍വ്യൂ ചെയ്യുന്നതിനു മുമ്പുതന്നെ തീരുമാനിക്കപ്പെട്ടുവെന്നും ഞാന്‍ മനസ്സിലാക്കി. ആ മേഖലയില്‍ തൊഴില്‍ പരിചയമില്ലെന്നു ഞാന്‍ സമ്മതിച്ചു. സാര്‍ അപാരമായ നിസ്സഹായത മുഖത്തു പ്രസരിപ്പിച്ച് എന്നോടു പറഞ്ഞു.
“We want people with 4-5 years experience in developer field.”
അങ്ങിനെ തുടച്ചു നീക്കപ്പെട്ടു. അരിമണി പോയിട്ട് ഒരിറ്റു വെള്ളം പോലും കിട്ടിയില്ല. എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു, ‘എന്റെ ബയോഡാറ്റാ വായിച്ചു നോക്കിയിട്ടും, ഇത്തരം മേഖലയില്‍ അറിവില്ലെന്നു കണ്ടിട്ടും, എന്റെ ബയോഡാറ്റക്കു യോജിക്കുന്ന ടെക്‌നിക്കല്‍ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങളില്‍ തൃപ്തനായിട്ടും, താങ്കള്‍ എന്തിനാണ് എന്റെ പ്രാപ്തിക്കു അപ്പുറമുള്ള കാര്യങ്ങള്‍ ചോദിക്കുന്നത്’ എന്ന്?
പക്ഷേ ഞാന്‍ അത് ചോദിച്ചില്ല. നുണ പറഞ്ഞല്ല നമുക്കു ബഹുഭൂരിഭാഗം ആളുകളേയും പ്രകോപിപ്പിക്കാന്‍ സാധിക്കുക, മറിച്ച് അപ്രിയകരമായ സത്യം പറഞ്ഞാണ്!
കോണ്‍ക്രീറ്റ് ചെയ്ത ഫെറി പ്ലാറ്റ്‌ഫോമില്‍ ഞങ്ങള്‍ ഇരുന്നു. കാലുകള്‍ പുഴയിലേക്കു നീട്ടി ഇറക്കി വച്ചു. പുഴവെള്ളം കാല്‍പാദത്തെ സ്പര്‍ശിച്ചു. കുഞ്ഞോളങ്ങള്‍ ആടിയും ഉലഞ്ഞും കാലുകളെ തഴുകി. തണുപ്പ്. കുളിര്‍മ്മ. നിര്‍വൃതി.
എന്റെയൊരു അടുത്ത സുഹൃത്തിന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മെസേജ് വളരെ ആകര്‍ഷകമാണ്. അദ്ദേഹത്തിന്റെ പ്രൊഫൈലിലൂടെ കടന്നു പോകുമ്പോഴൊക്കെ ഞാന്‍ ആ മെസേജ് വായിക്കും. പല തവണ വായിച്ചിട്ടുണ്ടെങ്കിലും വീണ്ടും വായിക്കും.
”എന്നിലെ നല്ല ഗുണങ്ങള്‍ എല്ലാം എനിക്കു ലഭിച്ചത് സുഹൃത്തുക്കളില്‍ നിന്നാണ്. എന്നില്‍ ചീത്ത സ്വഭാവം നിങ്ങള്‍ കാണുന്നുവെങ്കില്‍ അതെല്ലാം എന്റേതു മാത്രമാണ്.”
നല്ല സൗഹൃദങ്ങളുടെ മൂല്യത്തെപ്പറ്റി ഓര്‍മ്മപ്പെടുത്തുന്ന വരികള്‍.
തകര്‍ച്ചക്കിടയിലും പിടിച്ചുനില്‍ക്കാന്‍ സഹായിച്ച ഏതാനും കൂട്ടുകെട്ടുകള്‍ എനിക്കുമുണ്ട്. അവയില്‍ ചിലതിനു മൂല്യമേറും. നാവ് ബന്ധനസ്ഥനായിരുന്ന നാളുകളില്‍ അനുഭവിച്ച കടുത്ത മാനസിക സംഘര്‍ഷത്തെ കുറച്ചെങ്കിലും ലഘൂകരിക്കാന്‍ കഴിഞ്ഞത് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൗഹൃദത്തിന്റെ പിന്‍ബലത്തിലാണ്. രാത്രി, സ്‌കൂള്‍ ഗ്രൗണ്ടില്‍ കപ്പലണ്ടി കൊറിച്ചിരുന്ന്, ഞാന്‍ പറയുന്ന വിശേഷങ്ങള്‍ അവന്‍ കേട്ടു. പാലം വന്നപ്പോള്‍ ആളൊഴിഞ്ഞ പുളിക്കകടവ് ഫെറി പ്ലാറ്റ്‌ഫോമിലിരുന്ന് ലോകത്തുള്ള സകലതിനെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു. നഗരത്തിലെ കോണ്‍ക്രീറ്റ് സൗധങ്ങള്‍ നല്‍കാത്ത തണല്‍ അവന്‍ എനിക്കു നല്‍കി.
പുഴയില്‍ കാലിട്ടിളക്കി, മണല്‍ വഞ്ചികളെ നോക്കിക്കിടക്കുന്ന സുഹൃത്തിനോടു ഞാന്‍ കൃതാര്‍ത്ഥതയോടെ ചോദിച്ചു.
‘എന്തു വേണമെന്നു പറയൂ സുഹൃത്തേ. ഞാനതു നിറവേറ്റി തരാം.’
സുഹൃത്ത് ആവശ്യപ്പെട്ടു. അംഗരാജാവായി അഭിഷേകം ചെയ്ത് തന്റെ മാനം കാത്ത ദുര്യോധനനു കര്‍ണന്‍ നല്‍കിയ അതേ വാഗ്ദാനം. ‘ഒടുങ്ങാത്ത സൗഹൃദം.’
അവന്‍ എഴുന്നേറ്റ്, പതിവു പോലെ, ഒരു പരന്ന കരിങ്കല്‍ച്ചീള്‍ വെള്ളത്തിനു മുകളിലൂടെ തെന്നിപ്പോകത്തക്ക വിധം എറിഞ്ഞു. അവസാനം, കല്ല് പുഴയുടെ ആഴത്തിലേക്കു പ്രയാണം ആരംഭിച്ചു.
അവന്‍ പറഞ്ഞു. ‘അതു മുങ്ങി.’
ഞാന്‍ പ്രതിവചിച്ചു. ‘അതെ… പക്ഷേ ഒരിക്കല്‍ പുഴ വറ്റുമ്പോള്‍ തിരിച്ചുകിട്ടും. അതുവരെ അതവിടെ നിര്‍വൃതി കൊള്ളട്ടെ.’
സുഹൃത്ത് അന്തിച്ചു. ”പുഴ വറ്റുമോ?!”
ഞാന്‍ പറഞ്ഞു. ”എല്ലാ പുഴയും വറ്റാനുള്ളതാണ്. ജനനമുണ്ടെങ്കില്‍ മരണവുമുണ്ട്.”
***************
വീടു കണ്ടെത്താന്‍ നാലുപേരോടു തിരക്കേണ്ടി വന്നു. അറിയാവുന്ന ദേശത്ത് ആദ്യമായാണ് വഴി അന്വേഷിക്കുന്നത്. സ്‌കൂള്‍ ഗ്രൗണ്ടിനടുത്തുള്ള പഴയ വീട്ടില്‍ ചെന്നപ്പോള്‍ അയല്‍വീട്ടുകാര്‍, വാടകവീട് മാറിയെന്ന് അറിയിച്ചു. ഇത്തവണ അന്നമനട അമ്പലത്തിനടുത്തേക്ക്. വിഘ്‌നേശ്വര ജ്യോതിഷാലയത്തിനടുത്തെ പഴമയുള്ള കൊച്ചുവീട് എന്നെ ഹഠാദാകര്‍ഷിച്ചു. പലകകള്‍ കൊണ്ടുള്ള തട്ടുമ്പുറം. കത്തിക്കാളുന്ന വെയിലത്തും കുളിര്‍മ്മ മുറ്റിനില്‍ക്കുന്ന മുറികള്‍. മുറ്റത്തുതന്നെ നാരകവും കൂവളവും. പിന്നെ എണ്ണം
പറഞ്ഞ നാല് സര്‍പ്പക്കാവുകള്‍.
ആകെക്കൂടി പ്രാചീനത തോന്നിക്കുന്ന വീട്.
സന്ധ്യയ്ക്കു ശിവക്ഷേത്രത്തിനു മുന്നിലെ മണല്‍പ്പുറത്ത് ഞങ്ങള്‍ ഇരുന്നു. പുഴയില്‍ രണ്ടുപേര്‍ പശുക്കളെ കുളിപ്പിക്കുന്നു. മൗനം മുറ്റിയ ഏതാനും മിനിറ്റുകള്‍. ഒടുവില്‍ അവന്‍ അന്വേഷിച്ചു.
”നീയെന്താ മിണ്ടാതിരിക്കുന്നത്?”
ഞാന്‍ മറുപടി പറഞ്ഞില്ല.
വെള്ളത്തിന്റെ ഒഴുക്കില്‍ കണ്ണുനട്ടിരുന്നു.
ഒരു മിനിറ്റിനു ശേഷവും അവന്‍ മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നി. എന്താണ് പറയേണ്ടത്?
ഉത്തരം പ്രതീക്ഷിച്ചായിരിക്കില്ല ചോദ്യമെറിഞ്ഞത്. ഒന്നും പറഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല. പക്ഷേ ചോദ്യങ്ങളെല്ലാം മറുപടി പറയാനുള്ളതാണല്ലോ!
”ഞാന്‍ എന്നെപ്പറ്റി ആലോചിക്കുകയായിരുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി അങ്ങിനെ ശ്രേണീബന്ധമായി” ഒന്നു നിര്‍ത്തിയിട്ടു ഞാന്‍ തുടര്‍ന്നു. ”ജീവിതത്തില്‍ വിധിച്ചതേ കിട്ടൂ… അല്ലേ?”
അവന്‍ ചിരിച്ചു. ”ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന ആളല്ല.”
”ഉം. പക്ഷേ ജീവിതം പലപ്പോഴും മുന്‍ നിശ്ചയിച്ച പോലെയാണ് മുന്നേറുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പൂര്‍ണമായ അര്‍ത്ഥത്തില്‍ fatalism എന്നു പറഞ്ഞുകൂടാ. ഭാഗികമായി.”
”എങ്ങിനെ?”
”ജീവിതത്തില്‍ നാം നടത്തുന്ന ശ്രമങ്ങളെല്ലാം വിജയകരമാണോ, നമ്മുടെ ശ്രമങ്ങള്‍ക്കു തത്തുല്യമായ പ്രതിഫലം ലഭിക്കുന്നുണ്ടോ., എന്നീ ചോദ്യങ്ങള്‍ക്കു ലഭിക്കുന്ന മറുപടിയാണ് കാരണം.”
”ശ്രമങ്ങള്‍ ശരിയായ പാതയിലാണെങ്കില്‍ ലഭിക്കുക തന്നെ ചെയ്യും.”
”അവിടെയാണ് പ്രശ്‌നം. നമുക്കു മനസ്സിലാക്കാവുന്നിടത്തോളം നാം ശരിയായ പാതയില്‍ തന്നെയാണ്. സോ വി ആര്‍ ജസ്റ്റിഫൈഡ്. എന്നിട്ടും ലക്ഷ്യത്തിലെത്താതിരുന്നാലോ.”
അവന്‍ ആലോചിച്ചു പറഞ്ഞു. ”എന്നാല്‍ നമ്മുടെ മനസ്സിലാക്കലിനു പരിമിതിയുണ്ടെന്നു വരുന്നു. നാം വേറെ പാത കണ്ടെത്തേണ്ടിയിരിക്കുന്നു.”
”വേറെ പാതയെപ്പറ്റിയും പൂര്‍ണമായി മനസ്സിലാക്കാന്‍ പറ്റില്ല. അതു തന്നെയാണ് കാര്യം. വേറെ പാത കണ്ടെത്തേണ്ടി വരുന്നു എന്നു പറയുമ്പോള്‍ അത്രനാളത്തെ ശ്രമങ്ങള്‍ നമ്മെ ലക്ഷ്യത്തിലെത്തിച്ചില്ല എന്നു തുറന്നു സമ്മതിക്കുകയാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ വിധി സ്വയം നിര്‍ണയിക്കാന്‍ നാം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്ന്.”
”ഇതിനെ വേറൊരു രീതിയിലും നോക്കിക്കാണാമല്ലോ. നമ്മള്‍ ശ്രമങ്ങള്‍ തുടങ്ങുന്നതിനു മുമ്പ്, നമ്മളില്‍ ശ്രമം വിജയിക്കുന്നതിനു വേണ്ട, ശരിയായ അറിവിന്റെ അഭാവമുണ്ടെങ്കിലോ? ശരിയായ തയ്യാറെടുപ്പ് ഇല്ലാതെയാണ് നാം ശ്രമങ്ങള്‍ ആരംഭിച്ചതെങ്കിലോ? എന്റെ അഭിപ്രായത്തില്‍ ശരിയായ അറിവോടെയും തയ്യാറെടുപ്പോടെയും നടത്തുന്ന ശ്രമങ്ങള്‍ ഒരിക്കലും പരാജയമാകില്ല.’
ഞാന്‍ സംസാരം മതിയാക്കി. അനുസ്യൂതം സംസാരിക്കാന്‍ താല്പര്യമില്ല.
അവന്‍ പറഞ്ഞു. ”വിധിയുടെ തടവുകാരനാകുന്നതിലും ഭേദമല്ലേ ശ്രമങ്ങള്‍ തുടരുന്നത്.”
“All successful human action is preceded by right knowledge” – ‘Nyaya-Bindu’, by Dharmakirti.
‘വിധിയനുസരിച്ചു ജീവിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലല്ലോ. എല്ലാം നമ്മുടെ ഇച്ഛക്കൊത്തു നീങ്ങാത്തതു കാണുമ്പോള്‍, എന്റെ മനസ്സില്‍ വരുന്ന ചില സന്ദേഹങ്ങള്‍ മാത്രമാണിവ.”
”നിന്റെ കാര്യം രസകരമാണ്. ജീവിതം കടുപ്പമാകുമ്പോള്‍ എല്ലാവരും വിധി, ദൈവം എന്നീ ആശയങ്ങളില്‍ നിന്ന് അകലുകയാണ് പതിവ്. നീ പക്ഷേ അടുക്കുന്നു.”
ഞാന്‍ നിഷേധിച്ചു. ”അടുക്കുകയോ അകലുകയോ അല്ല സുഹൃത്തേ. ഇതു വെറുംialectic interest മാത്രമാണ്.”
സന്ധ്യ കനക്കുകയാണ്. പടിഞ്ഞാറ് ചക്രവാളത്തിലെ ചുവപ്പുരാശി മങ്ങിത്തുടങ്ങി. പുഴയുടെ ഓരം ചേര്‍ന്ന് ഒരു വഞ്ചി തെക്കോട്ടു പോയി. റാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ അതിലിരുന്ന രണ്ടുപേര്‍ കൈ വീശുന്നത് കണ്ടു. പരിചയമുള്ളവരാണ്. കുറച്ചു ദൂരം താണ്ടി ആഴം കുറഞ്ഞ ഭാഗത്തു അവര്‍ ഊന്നുകോല്‍ ഉറപ്പിച്ചു.
”അവിടെ മണല്‍ വാരാറുണ്ടോ?”
”ഇല്ല. അവര്‍ കക്ക വാരാന്‍ മുങ്ങുന്നതാണ്.”
സുഹൃത്ത് അറിയിച്ചു. ”വെള്ളം കയറിയിരുന്നു കുറച്ചു ദിവസം.”
ഞാന്‍ ഒന്നുമൂളി ചുറ്റുപാടും കണ്ണെറിഞ്ഞു. പുഴക്കരയില്‍ സ്‌കെയില്‍ കൊണ്ടു കൃത്യമായി വരച്ചപോലെ, പ്രത്യേക നിരപ്പിനു താഴെ നിറവ്യത്യാസം. പാഴ്‌ചെടികളിലും മരങ്ങളിലും ചേറ് ഉണങ്ങിപ്പിടിച്ച ചാരനിറം. ഒരാഴ്ച വെള്ളം പൊങ്ങി നിന്നെന്നാണ് അമ്മ അറിയിച്ചത്. സ്പാനുകളെ മൊത്തം മുക്കി, പാലത്തിനെ മുട്ടുന്നതുവരെ വെള്ളം പൊങ്ങിയത്രെ. പണ്ടു ഫെറിയുണ്ടായിരുന്നപ്പോള്‍ ടിക്കറ്റ് കൗണ്ടറായി പ്രവര്‍ത്തിച്ച ഓലഷെഡ് മലവെള്ളത്തില്‍ ഒലിച്ചു പോയി. ഷെഡിനെ താങ്ങിനിര്‍ത്തിയ കവുങ്ങിന്‍കാലുകള്‍ മാത്രം ഇപ്പോഴുമുണ്ട്.
അവന്‍ ചേറില്‍ ഉറച്ച ഒരു കരിങ്കല്‍ ചീള്‍ വലിച്ചെടുത്ത്, വെള്ളത്തിനു മീതെ തെന്നിപ്പോകത്തക്ക വിധം എറിഞ്ഞു. കല്ലുണ്ടാക്കിയ ഓളങ്ങളിലൂടെ എന്റെ കണ്ണുകള്‍ ചലിച്ചു.
ഞാന്‍ മനസ്സിലാക്കി. ജീവിതത്തില്‍ ചിലരെ കണ്ടുമുട്ടുന്നത് ഒരു ഭാഗ്യമാണ്. പരലോകത്തിലോ പുനര്‍ജന്മത്തിലോ വിശ്വസിക്കുന്നില്ലെങ്കില്‍ തന്നെയും, ചിലരെ സുഹൃത്തുക്കളായി ലഭിക്കുമ്പോള്‍ നമുക്കു പൂര്‍വ്വജന്മങ്ങള്‍ ഉണ്ടായിരുന്നെന്നും, ആ ജന്മത്തില്‍ കുറേ പുണ്യങ്ങള്‍ ചെയ്തിരുന്നെന്നും നാം വിശ്വസിച്ചു പോകും. മറ്റുള്ളവരുടെ നന്മ നമ്മെ പുനര്‍ജന്മ വിശ്വാസങ്ങളിലേക്കു നയിക്കാന്‍ പര്യാപ്തമാണെന്നു ചുരുക്കം. ഞാന്‍ അത്തരം വിശ്വാസങ്ങളിലേക്കു നയിക്കപ്പെട്ടത് ചില സൗഹൃദങ്ങള്‍ ലഭിച്ചതിനാലാണ്. കാരണം ഇല്ലെങ്കില്‍ ഫലം/കാര്യം ഇല്ല എന്നല്ലേ? ഇത്രയും നല്ല സൗഹൃദം ലഭിക്കാന്‍, ഈ ജന്മത്തില്‍ പുണ്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു എനിക്കു തീര്‍ച്ചയാണ്. അപ്പോള്‍ അനുമാനപ്രകാരം പൂര്‍വ്വ ജന്മങ്ങളില്‍ വിശ്വസിച്ചേ പറ്റൂ.
പുഴയേയും ഓളങ്ങളേയും സ്വകാര്യത ആസ്വദിക്കാന്‍ വിട്ടു ഞങ്ങള്‍ എഴുന്നേറ്റു. ഫെറി പ്ലാറ്റ്‌ഫോമിനു കുറച്ചകലെ പാര്‍ക്കു ചെയ്തിരുന്ന ബൈക്കിനു നേരെ നടന്നു. കക്ക വാരുന്നവര്‍ പുഴയില്‍ മുങ്ങിപ്പൊങ്ങുന്നത് തുടര്‍ന്നു.
1 Pratitya-Samutpada: Dependent Origination is the central doctrine of Buddhist Philosophy. It says, there being the causes, the effect comes forth. Upanishads also mentiones it.
(തുടരും)