- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ഉറക്കത്തെ ഭയന്ന് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 14)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
ഒരിക്കല്‍ വളരെ അടുത്ത പരിചയമില്ലാത്ത ഒരു സുഹൃത്തുമായി സംസാരിക്കാന്‍ ഇടയായി. ടോപ്പ് ലെവല്‍ മാനേജ്‌മെന്റിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. നേരിട്ട കുറച്ചു മോശം അഭിമുഖങ്ങളെപ്പറ്റി സംസാരത്തിനിടയില്‍ ഞാന്‍ പരാമര്‍ശിച്ചു. അദ്ദേഹം അതൊന്നും അദ്ഭുതകരമല്ലെന്നു പറഞ്ഞു.
”സുനില്‍, ഈ കെട്ടിടങ്ങള്‍ക്കിടയില്‍, ഐടിയിലെ റിക്രൂട്ട്‌മെന്റ് ടീമുകള്‍ക്കിടയില്‍ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തരുത്. പലപ്പോഴും നിരാശയാകും ലഭിക്കുക.”
”അപ്പോള്‍ മനപ്പൂര്‍വ്വമാണോ എന്നെപ്പോലുള്ളവരെ അവഗണിക്കുന്നത്?” ”സുനിലിനെ പോലെ ശ്രവണസഹായി ധരിച്ചിട്ടും ന്യൂനത ഭേദമാകാത്തവരെ മനഃപ്പൂര്‍വ്വം തന്നെ തള്ളിക്കളഞ്ഞേക്കും. എങ്കിലും സാമാന്യവല്‍ക്കരിക്കാന്‍ പറ്റില്ല. മറ്റു ഘടകങ്ങളും സെലക്ഷന് വിഘാതം സൃഷ്ടിക്കാറുണ്ട്.”
”ഏതൊക്കെ ഘടകങ്ങള്‍?”
പറയണോ വേണ്ടയോ എന്നു സുഹൃത്ത് ശങ്കിച്ചു. ഒടുവില്‍ മനസ്സ് തുറന്നു.
”സുനില്‍, മിക്ക കമ്പനികളിലേയും റിക്രൂട്ടുമെന്റ് ടീമിലെ നല്ല ശതമാനം ആളുകള്‍ മിഡില്‍ ക്ലാസ്സ്, അല്ലെങ്കില്‍ അതിനു മുകളിലുള്ള കുടുംബങ്ങളില്‍നിന്നു വരുന്നവരാണ്. റിക്രൂട്ട്‌മെന്റ് ടീം മാത്രമല്ല, ഐടി മേഖല മൊത്തമായി തന്നെ ഏകദേശം ഇങ്ങിനെയാണ്. ഒരുതരം പ്രബലമായ അരിസ്റ്റോക്രസി. ഇതിനിടയില്‍ അടിസ്ഥാന തലത്തില്‍നിന്നു വരുന്നവരും ശാരീരിക ന്യൂനതയുള്ളവരും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചാല്‍, അതു മനസ്സിലാക്കാന്‍ തക്കവിധം വിവിധ തരക്കാരുമായി, പ്രത്യേകിച്ചും ശാരീരിക ന്യൂനതയുള്ളവരുമായി, ഇടപഴകിയുള്ള പരിചയം റിക്രൂട്ടുമെന്റ് ടീമിലെ പലര്‍ക്കുമുണ്ടാകില്ല. അവര്‍ അവരെപ്പോലെയുള്ളവര്‍ക്ക് ഇടയില്‍ ജനിച്ചു വളര്‍ന്നവരാണ്. ‘ചില യോഗ്യതകള്‍ ഇല്ലേ, എങ്കില്‍ അവന്‍ ഔട്ട്. ആ യോഗ്യതയുണ്ടോ എങ്കില്‍ അവന്‍ ഇന്‍’… മെഷീന്‍ കണക്കെയാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം.”
സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ”ഐടി എന്നത് വിജയിക്കുമെന്നു ഉറപ്പുള്ളവരെ മാത്രം തിരഞ്ഞെടുത്തു കൊണ്ടു നടത്തുന്ന ബിസിനസാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.”
ഞാന്‍ കളിയാക്കുന്ന ടോണില്‍ ചോദിച്ചു. ”വിജയിക്കുമെന്ന് ഉറപ്പുള്ളവരെയല്ലാതെ തോല്‍ക്കാന്‍ ഇടയാകുന്നവരെ തിരഞ്ഞെടുക്കണമെന്നു പറയാനാകുമോ സാര്‍?”
സുഹൃത്ത് കൂടുതല്‍ വിശദീകരിച്ചു. ”ഞാന്‍ പറഞ്ഞതിനെ സുനില്‍ തെറ്റിദ്ധരിച്ചു. കമ്പനികള്‍ ഒരു ഉദ്യോഗാര്‍ത്ഥി ജോലിയില്‍ വിജയിക്കും, അല്ലെങ്കില്‍ പരാജയപ്പെടും, എന്ന് നിര്‍ണയിക്കാന്‍ അവലംബിക്കുന്ന രീതിയാണ് പ്രശ്‌നം. ഇന്റര്‍വ്യൂ ക്രിട്ടേരിയകള്‍. ഒരു ഉദാഹരണമായി, റൂറല്‍ ഏരിയയില്‍നിന്നു വരുന്നവര്‍ക്ക് ഇംഗ്ലീഷ് ഫ്‌ളുവന്‍സി കുറച്ചു കുറവായിരിക്കും. അതു വിദ്യാഭ്യാസ അയോഗ്യതയെ ചൂണ്ടിക്കാണിക്കുന്നില്ല. മറിച്ച് പ്രാക്ടീസിങ്ങിന്റെ കുറവാണ്. നഗരത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്കു വിദ്യാഭ്യാസ യോഗ്യത കുറവായാലും ഇംഗ്ലീഷില്‍ പെര്‍ഫെക്ട് ആയിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ സെലക്ഷന്‍ കിട്ടാന്‍ കൂടുതല്‍ സാധ്യത രണ്ടാമത്തെ കൂട്ടര്‍ക്കാണ്.”
”ഈ ട്രെന്റ് ഐടി ഏരിയയില്‍ മാത്രമല്ലല്ലോ.”
”അല്ല. എല്ലാ മേഖലയിലും ഏറിയും കുറഞ്ഞും ഉണ്ട്. ഐടിയിലാണ് എന്റെ അഭിപ്രായത്തില്‍ കൂടുതല്‍. ഐടി മേഖലയില്‍ എത്തിപ്പെടുന്ന ബഹുഭൂരിഭാഗം പേരും അധികം താമസിയാതെ ഒരു അരിസ്റ്റോക്രാറ്റിക് മനോഘടനയിലേക്കു വഴുതുകയാണ്. ഈ കൂറുമാറ്റമാണ് ഏറെ ശ്രദ്ധേയം. ഐടി മേഖലയില്‍ പച്ചപിടിച്ചാല്‍ ഒരുപക്ഷേ താങ്കളും ഇതുപോലെയായേക്കാം.”
ഞാന്‍ ചിരിച്ചു. ”ഹഹഹ… അങ്ങിനെയല്ല കേട്ടോ. എനിക്കിത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഐടി അല്ലാതെ വേറെ പണിയൊന്നും അറിയില്ല.”
”മനസ്സിലായി. താങ്കളുടെ പ്രശ്‌നത്തിനു മറ്റൊരു തലവും ഉണ്ട്. അതായത് ഡിസേബിളിറ്റി. ശ്രവണന്യൂനത മൂലം ഇന്റര്‍വ്യൂകളില്‍ തോല്‍പ്പിക്കപ്പെടുന്നു, അവസരങ്ങള്‍ കിട്ടുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതു ബന്ധപ്പെട്ടവര്‍ ഗൗരവമായി അഡ്രസ് ചെയ്യേണ്ട പ്രശ്‌നം തന്നെയാണ്. ഇല്ലെങ്കില്‍ ബാംഗ്ലൂരില്‍ നിന്നു താങ്കള്‍ തുടച്ചു നീക്കപ്പെട്ടേക്കാം.”
ഞാന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ”അങ്ങിനെ വരില്ലെന്നു കരുതാം. ഇവിടെ ധാരാളം കമ്പനികള്‍ ഉണ്ടല്ലോ?”
”കമ്പനികളുണ്ട്. അതു പ്രശ്‌നത്തെ ലഘൂകരിക്കാതെ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. തൊഴിലന്വേഷകര്‍ ധാരാളമാണ്. കമ്പനികള്‍ക്കു ധാരാളം ചോയ്‌സുകള്‍. യെസ് ഓര്‍ നോ ചോദ്യങ്ങളില്‍ തട്ടി പുറത്തു പോകുന്നവരില്‍ ഏറിയ പങ്കും താങ്കളെപ്പോലെ ഉള്ളവരായിരിക്കും.”
സുഹൃത്തുമായുള്ള സംഭാഷണം ഇങ്ങിനെയായിരുന്നു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ പുതിയ അറിവായിരുന്നു. എന്നെ ഇന്നുവരെ അഭിമുഖം ചെയ്ത മുഖങ്ങളെല്ലാം പെട്ടെന്ന് മനസ്സില്‍ ഓടിയെത്തി. അവരുടെ മുഖം എന്താണ് പ്രതിഫലിപ്പിക്കുന്നത്? അവര്‍ ഔപചാരിക സംഭാഷണങ്ങളിലൂടെ മാത്രം സംവദിക്കുന്നവരായിരുന്നില്ലേ? മനസ്സുകളോടാണ് സംവദിക്കുന്നതെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നോ? ഉദ്യോഗാര്‍ത്ഥിയുടെ മനോഭാവം മനസ്സിലാക്കാന്‍ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍, ഉദ്യോഗാര്‍ത്ഥി സ്വന്തം മനോഭാവം മാറ്റി മറിക്കേണ്ടതുണ്ടോ? ചോദ്യങ്ങളുടെ ടൈപ്പിക്കല്‍ ഉത്തരങ്ങള്‍ പഠിച്ച്, അല്പം കൗശലവും പ്രകടിപ്പിച്ചാല്‍ പോരേ? തീര്‍പ്പുകളില്‍ എത്താന്‍ ഞാന്‍ അധികം ബുദ്ധിമുട്ടിയില്ല. സുഹൃത്ത് പറഞ്ഞതില്‍ സത്യമുണ്ട്.
പക്ഷേ അപ്പോഴും ചിലരുണ്ട്. എന്നും ആള്‍ക്കൂട്ടത്തില്‍നിന്നു വഴിമാറി നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. അവര്‍ നമ്മളേയും നമ്മുടെ ധാരണകളേയും അപ്രതീക്ഷിതമായി തോല്പിച്ചു കളയും. അത്തരത്തില്‍ ഒരാളെ മഡിവാളയില്‍ സ്ഥിതിചെയ്യുന്ന ഒരു കമ്പനിയില്‍ വച്ച് കണ്ടുമുട്ടി. ടെക്‌നിക്കല്‍ ഇന്റര്‍വ്യൂ പാസ്സായി ഞാന്‍ എച്ച് ആറിനു മുന്നില്‍ നില്‍ക്കുകയാണ്. ഫൈനല്‍ റൗണ്ട്! ബുള്‍ഗാന്‍ വളര്‍ത്തി, തലമുടിയില്‍ ലോഷന്‍ പുരട്ടി ഭംഗിയായി ചീകിവച്ച ഒരുവന്‍. മേശപ്പുറത്തു പകുതിമുറിച്ച പിസയും ശീതളപാനീയവും. തികച്ചും ആധുനികന്‍. അദ്ദേഹം ഭക്ഷണം കഴിക്കുകയായിരുന്നതിനാല്‍ ഞാന്‍ അകത്തു കടക്കാതെ സംശയിച്ചു നിന്നു. മടിക്കാതെ കടന്നുവരാന്‍ ആജ്ഞ കിട്ടി. ഒരു കഷണം പിസയും ശീതളപാനീയവും അദ്ദേഹം എനിക്കു നല്‍കി. ആദ്യം നിരസിച്ചെങ്കിലും, കഴിക്കാതെ വിടില്ലെന്ന് ഉറപ്പായപ്പോള്‍ കഴിച്ചു. അദ്ദേഹം കന്നഡ കലര്‍ന്ന മലയാളത്തില്‍ സംസാരിച്ചു.
”ഞാന്‍ മലയാളിയാണ്. പക്ഷേ ജനിച്ചതും വളര്‍ന്നതും ബാംഗ്ലൂരിലായതിനാല്‍ മലയാളത്തില്‍ വളരെ ഫ്‌ളുവന്റ് അല്ല.”
ഞങ്ങള്‍ പത്തുമിനിറ്റോളം സംസാരിച്ചു. വിദ്യാഭ്യാസം, ശ്രവണന്യൂനത, എന്റെ കുടുംബ പശ്ചാത്തലം അങ്ങിനെയെല്ലാം പരാമര്‍ശവിഷയമായി. സര്‍ട്ടിഫിക്കറ്റുകള്‍ നോക്കി അദ്ദേഹം സംതൃപ്തിയോടെ തലകുലുക്കി. മൂന്നു ദിവസത്തിനകം ഓഫര്‍ ലെറ്റര്‍ ഇമെയിലില്‍ വരുമെന്നു പറഞ്ഞു. ഇതടിച്ചതു തന്നെയെന്നു ഞാനും ഉറപ്പിച്ചു. പക്ഷേ മൂന്നു ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. വിസിറ്റിങ്ങ് കാര്‍ഡിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരാഴ്ച കഴിഞ്ഞു വ്യക്തമായ മറുപടി തരാമെന്നു വാഗ്ദാനം ചെയ്തു. ഫലം നെഗറ്റീവാണെന്ന് ഊഹം കിട്ടിയതിനാല്‍ പിന്നീട് അദ്ദേഹം ബന്ധപ്പെടുമെന്നു കരുതിയില്ല. പക്ഷേ മറുപടി കിട്ടി.
‘താങ്കളെ അഭിമുഖം ചെയ്ത പ്രോജക്ട് ആരംഭിച്ചു, വേറെ പ്രോജക്ടിലേക്കു ശ്രമിക്കാം, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു’ എന്നായിരുന്നു മറുപടി.
ആറുമാസത്തിനു ശേഷം ഇതേ ടോണിലുള്ള മറ്റൊരു മറുപടിയും കിട്ടി. അദ്ദേഹം എന്റെ അന്വേഷണങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കാത്തതിനാല്‍ ആദരവ് തോന്നി. ആള്‍ക്കൂട്ടത്തില്‍ ഒരുവനെങ്കിലും ഉണ്ടല്ലോ. അത്തരക്കാര്‍ തൊഴില്‍ ശ്രമങ്ങള്‍ തുടരാനുള്ള പ്രേരണയാണ്.
പത്തുവര്‍ഷത്തിനിടയില്‍ നല്ലതും ചീത്തയുമായ കുറേ നാണയങ്ങളെ ഞാന്‍ കണ്ടുമുട്ടി. അവരെല്ലാം നല്ല അഭിനേതാക്കളായിരുന്നു. ഇന്റര്‍വ്യൂ പ്രക്രിയകള്‍ നാടകവും. സമയത്തിനും സന്ദര്‍ഭത്തിനും അനുസരിച്ചു നായകന്റേയും വില്ലന്റേയും റോളുകള്‍ അവര്‍ തന്നെ അതിസമര്‍ത്ഥമായി നിര്‍വഹിച്ചു. പല പല വേഷഭൂഷാദികള്‍ക്കുള്ളില്‍, വ്യത്യസ്ത ഭാവാഭിനയത്തോടെ അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നവര്‍ ഒരേ ആളുകളല്ല, മറിച്ചു വ്യത്യസ്ത ആളുകളാണെന്നു കരുതി കാണികള്‍ രസംപിടിച്ചിരുന്നു നാടകങ്ങള്‍ കണ്ടു. ദൗത്യം പൂര്‍ത്തീകരിച്ച് അഭിനേതാക്കള്‍ അണിയറയില്‍ മറയും. കാണികള്‍ വിഡ്ഢികളായി പൊടിയും തട്ടി എഴുന്നേറ്റു പോകും. വീണ്ടും അടുത്ത സെറ്റ് കാണികളെത്തുമ്പോള്‍, അതേ ആളുകള്‍ നാടകം ആവര്‍ത്തിക്കുന്നു. വ്യത്യസ്ത വേഷങ്ങള്‍, വ്യത്യസ്ത ഭാവാഭിനയം, വ്യത്യസ്ത ഡയലോഗുകള്‍., അങ്ങിനെയങ്ങിനെ. ഞാന്‍ എന്ന ‘കാണി’ അത്തരം നാടകങ്ങള്‍ കുറേനാള്‍ കണ്ടിരുന്നു. ഇപ്പോഴും കാണാന്‍ നിര്‍ബന്ധിതനാകുന്നു.
ടെറസിലെ ഇരിപ്പ് മതിയാക്കി ഞാന്‍ റൂമിലേക്കു പോന്നു. സ്വപ്‌നങ്ങള്‍ ഇല്ലാത്ത നിദ്ര മോഹിച്ചു കിടന്നു. പക്ഷേ സാധ്യമായില്ല. സ്വപ്‌നത്തില്‍ ആവര്‍ത്തിക്കപ്പെടാന്‍ ഭൂതകാല സംഭവങ്ങള്‍ ധാരാളമായിരുന്നു!
***************
ഒരിക്കല്‍, രാത്രിയില്‍ റമ്മി കളിച്ചു കൊണ്ടിരിക്കുമ്പോള്‍, പറയണോ വേണ്ടയോ എന്ന സന്ദേഹത്തില്‍ രാജു എന്നെ അറിയിച്ചു.
”നീയിന്നലെ രാത്രി ഉറക്കത്തില്‍ കുറേ ചീത്ത പറഞ്ഞു.”
ഞാന്‍ അമ്പരന്നു. ആരെ ചീത്ത പറയാന്‍? എനിക്കു ശത്രുക്കള്‍ ഇല്ലല്ലോ. രാജു കൂട്ടിച്ചേര്‍ത്തു.
”ഒക്കെ പഴയ കാര്യങ്ങളാ. പഴയ കമ്പനിയുടെ പേര് മാത്രം മാറി. ഇപ്പോള്‍ പുതിയ കമ്പനി, പുതിയ പേര്. ദാറ്റ്‌സ് ആള്‍.”
ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കി വേദനയോടെ മന്ദഹസിച്ചു.
ഞാന്‍ ഉറക്കത്തില്‍ സംസാരിക്കുന്നതിനെപ്പറ്റി രാജു ആദ്യമായി പറയുന്നത്, ബാംഗ്ലൂരില്‍ എനിക്കു ലഭിച്ച ആദ്യത്തെ ഇന്റര്‍വ്യൂ ഷോക്കിനു ശേഷമാണ്. പിന്നേയും ഷോക്കുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു. അപ്പോള്‍ സംഭാഷണത്തിലെ കമ്പനിയുടെ പേരുകള്‍ മാറിമറിഞ്ഞു. മറ്റു പദങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ഉറക്കവും എനിക്ക് ഒരുതരം മാനസിക പീഡയായിരുന്നു. ഒരു ഇടക്കാലത്തു കൂടെ താമസിക്കുന്നവരുമൊത്ത് ഒരു മുറിയില്‍ കിടന്ന് ഉറങ്ങാനും ഭയപ്പെട്ടിരുന്നു. മനസ്സിലെ സംഘര്‍ഷങ്ങളും രഹസ്യങ്ങളും സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള സഹജീവികളില്‍ നിന്നു മറച്ചുപിടിക്കണം എന്നു ആഗ്രഹമുള്ളവര്‍ക്ക് ഉറക്കം എന്നുമൊരു വെല്ലുവിളിയാണ്. അത്തരക്കാര്‍ക്ക് ഉണര്‍ന്നിരിക്കുമ്പോള്‍ തങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ മറ്റുള്ളവരില്‍നിന്ന് ഒളിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ ഉറങ്ങുമ്പോള്‍, അബോധമനസ്സിന്റെ പിടിയിലായിരിക്കുമ്പോള്‍, അവര്‍ വിളിച്ചു കൂവുന്നത് മനസ്സിന്റെ അടിത്തട്ടില്‍ ആരുമറിയരുതെന്ന ലക്ഷ്യത്തോടെ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യങ്ങളും വിഷമതകളും ആയിരിക്കും.
ഞാന്‍ അനുഭവിക്കുന്ന കടുത്ത മാനസിക സംഘര്‍ഷം, കൂടെ താമസിക്കുന്നവരില്‍നിന്നു മറച്ചുപിടിക്കാന്‍ ആദ്യകാലങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍, സ്വപ്‌നം കാണലും ചീത്ത പറയലും തുടങ്ങിയതോടെ തകര്‍ന്നു വീണു. എല്ലാം അവര്‍ക്കു മുന്നില്‍ കെട്ടഴിക്കേണ്ടി വന്നു
അതിനാല്‍, ഉറക്കത്തേയും ഒരിക്കല്‍ ഭയന്നിരുന്നു.
(തുടരും)