Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

നാട് ഓടി വെക്കു നടുവെ ഓടണ (നാടോടുമ്പോള്‍ നടുവേ ഓടണം)- (കാടുന മൂപ്പെ കരിന്തണ്ടെ 20)

സുധീര്‍ പറൂര്‌

Print Edition: 30 June 2023
കാടുന മൂപ്പെ കരിന്തണ്ടെ പരമ്പരയിലെ 26 ഭാഗങ്ങളില്‍ ഭാഗം 20

കാടുന മൂപ്പെ കരിന്തണ്ടെ
  • കാടുന മൂപ്പെ കരിന്തണ്ടെ
  • നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
  • നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
  • നാട് ഓടി വെക്കു നടുവെ ഓടണ (നാടോടുമ്പോള്‍ നടുവേ ഓടണം)- (കാടുന മൂപ്പെ കരിന്തണ്ടെ 20)
  • കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
  • ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
  • മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)

രാജാവിന്റെ നേരിട്ടുള്ള ആവശ്യമാണ് മലയടിവാരത്തില്‍നിന്ന് കാടു മുറിച്ചു കൊണ്ടുള്ള വഴി എന്നറിഞ്ഞപ്പോള്‍ അതിന് പണിയരായി എതിരുനില്‍ക്കുന്നത് ശരിയല്ലെന്ന വിശ്വാസമാണ് കോയ്മയ്ക്കുണ്ടായിരുന്നത്. അതിന് പണിയരെ കൊണ്ടു കഴിയുന്ന സഹായം ചെയ്തു കൊടുക്കുക തന്നെ വേണമെന്ന അഭിപ്രായമായിരുന്നു കാരാമയ്ക്ക്. എങ്കിലും അങ്ങനെ ഒരു വഴി കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം പണിയര്‍ അധികവും ഉള്‍ക്കാടുകളിലേയ്ക്ക് പോകാറില്ല. ഉള്‍ക്കാടുകളില്‍ വന്യമൃഗങ്ങളുടെ ശല്യം കൂടുതലാണ്. എന്നാല്‍ തേന്‍ തിരഞ്ഞ് പോകുമ്പോള്‍ ചിലപ്പോളവിടെ ചെന്നെത്തപ്പെടാറുണ്ടെന്നു മാത്രം. ഉള്‍ക്കാട്ടിലെത്തിയാല്‍ പിന്നെ തിരിച്ച് പോരുന്നത് പോലും വേറെ ഏതെങ്കിലും വഴിയിലൂടെയാവും. പോയ വഴി പോലും പലപ്പോഴും കണ്ടെത്താന്‍ പ്രയാസമാണ്. അതുകൊണ്ട് അങ്ങനെ ഒരു ഉത്തരവാദിത്തം ഏറ്റെടുത്താല്‍ അത് നമുക്ക് നിറവേറ്റാന്‍ കഴിയുമോ എന്ന സംശയം കാരാമയ്ക്കുണ്ടായിരുന്നു. ‘മുമ്പ് ഏതോ ഒരു പണിയന്‍ അവരെ പറ്റിച്ച നാള്‍ മുതല്‍ കേട്ടു തുടങ്ങിയതാണ് ഈ വഴി കണ്ടെത്തല്‍ പ്രശ്‌നം. വഴി തിരഞ്ഞ് വന്ന എഞ്ചീനീയര്‍ മലയാളം കേട്ടാല്‍ മനസ്സിലാകുന്ന രീതിയിലായി. അയാള്‍ വന്നിട്ട് കുറച്ചായല്ലോ. പാറ്റ മരിച്ച ആ കാലത്താണ് ഇങ്ങനെ ഒരു വഴിയുടെ കാര്യം നമ്മളറിയുന്നത്. അതിനു മുമ്പും ചില വളഞ്ഞ മാര്‍ഗങ്ങളിലൂടെ അവര്‍ നമ്മുടെ സഹായം തേടിയിട്ടുണ്ട്. ഇപ്പോള്‍ ഈ അന്വേഷണം തുടങ്ങിയിട്ട് കൊല്ലങ്ങള്‍ കുറച്ചായി. ഇനി നമ്മള്‍ മാറിനിന്നിട്ട് കാര്യമില്ല. ഇത്രയും കാലം അവര്‍ ഇതിന്റെ പിന്നില്‍ തന്നെ നടന്നുവെങ്കില്‍ വഴി കണ്ടെത്താതെ അവര്‍ പിന്മാറില്ല. അപ്പോള്‍ പിന്നെ നമ്മുടെ സഹായത്തോടെ അതു കണ്ടെത്തുകയാണ് നല്ലത്. ഊരിലെ എല്ലാവരും അംഗീകരിക്കുകയാണെങ്കില്‍ വഴി കണ്ടെത്താനുള്ള ഉത്തരവാദിത്തം ഞാനേറ്റെടുക്കാം.’ മൂപ്പന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോള്‍ കാരാമയും കോയ്മയും അതിനെ പ്രോത്സാഹിപ്പിച്ചു. ‘അങ്ങനെ ഒരു വഴി കാണിച്ച് കൊടുക്കുന്നത് നമ്മളാണെങ്കില്‍ ചരിത്രത്തില്‍ ഈ ഊരിന്റെ പേരെന്നും നിലനിലനില്‍ക്കും. പക്ഷെ പലപ്രാവശ്യം ആലോചിച്ച ശേഷമേ അങ്ങനെ ഒരു വാക്കു കൊടുക്കാവൂ. എന്തായാലും മൂപ്പന് വിശ്വാസമുണ്ടെങ്കില്‍ ഞങ്ങളാരും തടസ്സം പറയില്ല. നാടോടുമ്പോള്‍ നമുക്കും ഓടാതിരിക്കാന്‍ കഴിയില്ലല്ലോ.’ കാരാമയും കോയ്മയും പൂര്‍ണമായി നാടുവാഴിയുടെ അഭിപ്രായത്തെ അംഗീകരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാന്‍ കരിന്തണ്ടന്‍ തയ്യാറായി. അദ്ദേഹം ഉണ്ണിത്താനെ ചെന്ന് കണ്ട് ഊരിന്റെ അഭിപ്രായം അറിയിച്ചു. ഒരു പത്തിരുപത് ദിവസമാണ് അദ്ദേഹം സമയം ചോദിച്ചത്. അതിനുള്ളില്‍ വഴി കണ്ടെത്താന്‍ കുലദൈവങ്ങളും മുനീച്ചരനും അനുഗ്രഹിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമൊന്നുമുണ്ടായില്ല. ഉണ്ണിത്താന്‍ വഴി തീരുമാനമറിഞ്ഞ നാടുവാഴിയ്ക്ക് വലിയ സന്തോഷമായി. എന്നാല്‍ തമ്പാന് അത് അത്ര സുഖകരമായി തോന്നിയില്ല. താന്‍ ഒരു കാര്യം പറഞ്ഞിട്ട് അതിന് കരിന്തണ്ടന്‍ ചെവി കൊടുത്തതു പോലുമില്ലെന്നോര്‍ത്തപ്പോഴാണ് തമ്പാന്റെ മനസ്സ് അസ്വസ്ഥമായത്. വെറും ഒരു പണിയന്‍ ഇത്രയും ധിക്കാരം തന്നോട് കാണിക്കുമെന്ന് തമ്പാന്‍ കരുതിയിരുന്നില്ല. എന്നാലും അത്ര പെട്ടെന്നൊന്നും ഒരു വഴി ആരും കണ്ടെത്തുകയില്ല എന്ന ഒരു വിശ്വാസം തമ്പാനുണ്ടായിരുന്നു. ഇത് കരിന്തണ്ടന്റെ ഒരു വീരവാദം – അത്ര കണക്കുകൂട്ടിയാല്‍ മതി. എന്തായാലും ഒരവസരം കിട്ടും അത് വരെ കാക്കാമെന്ന് തമ്പാന്‍ തീരുമാനിച്ചു. ആര് വഴി കണ്ടെത്തിയാലും ഇല്ലെങ്കിലും അതിന്റെ പേരില്‍ എന്തെങ്കിലുമൊക്കെ തനിയ്ക്ക് സമ്പാദിക്കാമെന്ന പ്രതീക്ഷയാണ് കൊഴിഞ്ഞു വീണത്. അത് അയാള്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്തായാലും അവന്‍ ആദ്യം കഴിയുമെങ്കില്‍ വഴി കണ്ടെത്തട്ടെ. ബാക്കി കാര്യം പിന്നെ നോക്കാം എന്നതായിരുന്നു അയാളുടെ കണക്കുകൂട്ടല്‍.

കരിന്തണ്ടന്‍ വഴി കണ്ടെത്താന്‍ തീരുമാനിച്ച കാര്യം ഊരില്‍എല്ലാരുമറിഞ്ഞു. അന്ന് രാത്രി വെളുമ്പി ചെറിയമ്മ നീരു വീണ കാലുമായി മുടന്തി മുടന്തി കരിന്തണ്ടന്റെ കുടിലിലെത്തി. ‘മൂപ്പാ, നീയെനിയ്ക്ക് മോനെ പോലെയാണെന്ന് നിനക്കറിയാം. പാറ്റ പോയതില്‍ പിന്നെ ഇത്രകാലവും നിന്റെ ഉള്ളു നീറ്റുന്നത് നിന്റെ അമ്മയുടെ സ്ഥാനത്ത് നിന്ന് ഞാന്‍ കാണുന്നുണ്ട്. എനിയ്ക്കാണെങ്കില്‍ ഇനിയധികം കാലമൊന്നുമില്ലെന്ന് നിനക്കും എനിയ്ക്കും എന്നെ കാണുന്നവര്‍ക്കെല്ലാവര്‍ക്കും അറിയുന്നതാണ്. ഇപ്പി മലമൂപ്പന്‍ വിളിച്ചാല്‍ പോകണം. അതിനു മുമ്പ് നിന്റെ കല്യാണം കാണണമെന്ന് ഒരാഗ്രഹമുണ്ട്. അടുത്ത ചെമ്മിയും ഈ വീട്ടില്‍ തന്നെ പിറക്കണമെങ്കില്‍ നീയൊരു കല്യാണം കഴിയ്ക്കണം. നമ്മുടെ പരമ്പരാഗതമായ അറിവുകള്‍ അയാളെ പഠിപ്പിയ്ക്കണം. ഏതായാലും നീ വഴി കണ്ടെത്തി നാടുവാഴി നിന്നെ അംഗീകരിച്ചു കഴിഞ്ഞാല്‍ ഈ ചെറിയമ്മയുടെ ആഗ്രഹം നിറവേറ്റണം. ഇത് ഒരമ്മയുടെ ആഗ്രഹമായി കാണാന്‍ നിനക്ക് കഴിയുമോ? – എനിയ്ക്ക് നീയല്ലാതെ മക്കളാരുമില്ലല്ലോ?’ അത് പറഞ്ഞപ്പോഴേക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു. ഇനിയൊരു വിവാഹം എന്നത് കരിന്തണ്ടന്റെ ചിന്തയില്‍ തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ വെളുമ്പി ചെറിയമ്മയെ വേദനിപ്പിക്കാന്‍ അവന് മനസ്സു വന്നില്ല. അയാള്‍ പറഞ്ഞു. ‘ചെറിയമ്മയ്ക്ക് അങ്ങനെ ഒരാഗ്രഹമുണ്ടെങ്കില്‍ ഞാനതിന് എതിരു നില്‍ക്കില്ല. വഴി കാണിച്ച് തിരിച്ചു വന്നാല്‍ – വന്നാല്‍ മാത്രം അതിനെ കുറിച്ച് ചിന്തിക്കാം.’

‘എന്താ കരിന്തണ്ടാ നിന്റെ വാക്കുകളിലൊരു സംശയം – വന്നാല്‍ എന്നോ – പിന്നെ വരാതെ എവിടെ പോവാന്‍? പണ്ട് ചാമന്‍ പോയ പോലെ നീ ഊരു വിട്ടു പോകുമോ?’

കരിന്തണ്ടന്‍ ചിരിച്ചു. ‘ഞാനോ, മരിച്ചാല്‍ പോലും ഞാനിവിടെയൊക്കെ തന്നെയുണ്ടാവും. ഒരു നിഴലായിട്ടെങ്കിലും – ആ നിഴലിനെ പിടിക്കാന്‍ നിങ്ങള്‍ വെറുതെ ബുദ്ധിമുട്ടാതിരുന്നാല്‍ മതി. ഊരിലാര്‍ക്കും ഒരപകടവും വരാതെ കാക്കാന്‍ എന്നും ഇവിടെയൊക്കെ തന്നെ.’ ഒരു തമാശ പോലെയാണ് കരിന്തണ്ടന്‍ പറഞ്ഞത്. അതേ രീതിയില്‍ തന്നെയാണ് വെളുമ്പി കേട്ടതും. പിന്നെയും കുറച്ച് നേരം പലതും പറഞ്ഞവരിരുന്നു. അതിന് ശേഷമാണ് വെളുമ്പി മുടന്തി മുടന്തി നടന്നു പോയത്.

അന്ന് രാത്രി കരിന്തണ്ടന്‍ ഒരു സ്വപ്‌നം കണ്ടു. സ്വപ്‌നമാണോ സത്യമാണോ എന്ന് വിശ്വസിക്കാന്‍ കഴിയാത്ത ഒരു അനുഭവമായിരുന്നു അത്. ‘മൂപ്പാ- ഞാനാണ് പാറ്റ – എന്നെ മറന്നോ’ എന്നൊരു ശബ്ദമാണ് കേട്ടത്. കരിന്തണ്ടന്‍ ശ്രദ്ധിച്ചു നോക്കി. കോടമഞ്ഞു മൂടിയ ഏതോ ഒരു മലഞ്ചെരിവായിരുന്നു അത്. അവിടെ കോടമഞ്ഞ് മാത്രം ധരിച്ചുകൊണ്ട് മറ്റു വസ്ത്രങ്ങളൊന്നുമില്ലാതെപാറ്റ നില്‍ക്കുന്നു. അവള്‍ അങ്ങോട്ടയാളെ ക്ഷണിക്കുന്നുണ്ട്. അയാള്‍ക്ക് അങ്ങോട്ട് പോവാന്‍ കഴിയുന്നില്ല. അപ്പോള്‍ അവള്‍ ചോദിച്ചു. ‘എന്താ മൂപ്പാ എന്റെ പാട്ടൊന്നും കേള്‍ക്കണ്ടേ? അതൊക്കെ മടുത്തോ? ഇതുവരെ മൂപ്പന്‍ എന്റെ പാട്ട് കേട്ടത് ഒളിഞ്ഞ് നിന്നല്ലെ? ഇനി ഇവിടെ വരുകയാണെങ്കില്‍ നമുക്ക് ഒന്നിച്ചിരുന്നു പാടാം. മൂപ്പാ വാ’ – അവള്‍ നിര്‍ബന്ധിച്ചുവിളിക്കുകയാണ്…. പിന്നെ അവര്‍ രണ്ട് പേരും കൂടി ആ കോടമഞ്ഞിനടിയിലൂടെ നടന്നു. അപ്പോള്‍ അവര്‍ രണ്ടു പേരും നഗ്‌നരായിരുന്നു. ഇപ്പി മലയേയും കോരപ്പള്ളിയും പോലെ. പക്ഷെ അവര്‍ക്ക് യാതൊരു വികാരവുമുണ്ടായിരുന്നില്ല. വേനലും വര്‍ഷവും അവര്‍ക്കിടയിലൂടെ വേഗം വേഗം കടന്നുപോകുന്നു. അവര്‍ ക്രൂര മൃഗങ്ങളെ കൂട്ടുകാരാക്കി കാട്ടില്‍ അലഞ്ഞുതിരിഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴാണ് അതാ തമ്പുരാന്റെ കല്പന – അവരെ പിടിച്ചു കൊണ്ടുവാ, തൂത്ത കുന്ന്മ്മല പോയി മൂന്ന് പിടി തൂത്ത നാര് മണലികുന്ന്മ്മല് പോയി ഒരു പിടി മണലിനാര് കൈയ്യമ്മല തിരുമലയില്‍ പോയി മൂന്നു പിടി കൈയ്യുണ്ണിനാര് മഞ്ഞും വെയിലും കൊള്ളിച്ചു ഉറപ്പുവരുത്തി മുക്കൂട്ടുപിരി വല കെട്ടി വലയില്‍ കുരുക്ക്. വലയില്‍ പെട്ടത് പഞ്ഞി പോലെ ഭാരം കുറഞ്ഞ ശരീരം. കുറുക്കന്റെ ആണിയെല്ലെടുത്ത് കൊണ്ട് ഇവരുടെ ശരീരം ഉറപ്പുവരുത്തു – ആരോ കല്പിക്കുന്നുണ്ട്. പിന്നെ പൊന്നുരവം (ലിംഗ ശേഷി) വരുത്ത് – പുതയ്ക്കാന്‍ കാരിക്കന്‍ (ഒറ്റമുണ്ട് ) കൊടുക്കൂ, രണ്ടുപേരും കിടന്നുറങ്ങുമ്പോള്‍ നായ്ക്കുരണ പൊടി അവരുടെ മേല്‍ വിതറിക്കോ രണ്ടുപേരും പരസ്പരം ചൊറിയട്ടെ – ആ ചൊറിയല്‍ മാറുമ്പോള്‍ അവരിണകളാകും. ആണും പെണ്ണുമാകും. ലൈംഗിക ബന്ധത്തെക്കുറിച്ച് അവര്‍ തിരിച്ചറിയും. പിന്നെ അവര്‍ക്കഞ്ചാണും അഞ്ച് പെണ്ണും പിറക്കും – അവര്‍ ബുദ്ധി വെയ്ക്കുമ്പോള്‍ പലതായി പിരിയും – …. ആരാണ് ഇതൊക്കെ പറയുന്നത്? അത് നമ്മുടെ ഇപ്പിമലയുടേയും കോരപ്പളിയുടേയും ചരിത്രമല്ലേ – പാറ്റ പറഞ്ഞു. അതേ – ചരിത്രമാവര്‍ത്തിച്ചല്ലോ ഇപ്പോള്‍ ഞാന്‍ കോരപ്പള്ളിയും മൂപ്പന്‍ ഇപ്പിമലയുമായി – നമ്മളിലൂടെ ഈ പണിയരുടെ സന്തതി പരമ്പരകളുണ്ടാവണം. പാറ്റ പൊട്ടിപൊട്ടി ചിരിച്ചു. പിന്നെ അവള്‍ ഉറക്കെ പാടി ‘അയ്യ കുരക്ക പണിയാ, അയ്യ കുരങ്കേ, അയ്യ കുരങ്കേ, ആരിനെ കണ്ടാണ്ടു കരയിഞ്ചെ, അക്കര പ്രാഞ്ച ചീവതി പൊണ്ണന, തിരുമുടി കണ്ടാണ്ടു കരയിഞ്ചെ, കുളപ്പള്ളി കാറരു വന്തു ഉളരു, ചത്തേ ലോ ചാവനോ മാമനുളത്തു, ഇന്തേലോ ഈപ്പേനോ വാവനുളത്തൂ…..’ പിന്നെ അവള്‍ പൊട്ടി പൊട്ടിക്കരയുന്നതാണ് കേട്ടത്. ആ കരച്ചിലിന്റെ അസഹ്യമായ വേദനയില്‍ കരിന്തണ്ടന്‍ ഞെട്ടിയുണര്‍ന്നു. വല്ലാത്ത ഒരു സ്വപ്‌നം തന്നെ. കുറച്ച് നേരം താനും പാറ്റയും ഇപ്പി മലയും കോരപ്പള്ളിയുമായി. ആലോചിച്ചപ്പോള്‍ അയാള്‍ക്ക് എന്തോ പിടികിട്ടാത്ത പോലെ തോന്നി – എന്തിനാവും മുനീച്ചരന്‍ ഇങ്ങനെ ഒരു പേക്കിനാവിലൂടെ സഞ്ചരിപ്പിച്ചത്.

അയാള്‍ കിടന്നിരുന്ന കൈതോല പായയില്‍ നിന്നെഴുന്നേറ്റു കുടത്തില്‍ നിന്ന് അല്പം വെള്ളമടുത്തു കുടിച്ചു. പുറത്ത് കാറ്റും മഴയുമുള്ളത് പോലെ അയാള്‍ക്ക് തോന്നി. ഇത് മഴക്കാലമല്ലല്ലോ – താനിപ്പോഴും സ്വപ്‌നത്തിന്റെ വിഭ്രാന്തിയില്‍ തന്നെയാണെന്ന് സ്വയം സമാധാനിച്ച് കൊണ്ട് അയാള്‍ പായയില്‍ വന്നിരുന്നു – അപ്പോള്‍ അയാള്‍ക്ക് തോന്നി പാറ്റ തന്റെ വരവും കാത്ത് ഇപ്പി മലയോടൊപ്പം ഇരിക്കുകയാവും. അവിടെ ഞാന്‍ ചെന്നാലേ അവള്‍ക്ക് വിവാഹമുണ്ടാവൂ. പാവം അത് കൊതിച്ച് തന്നെ കാത്തിരിക്കുക തന്നെയാവും. ചിന്ത കാടു കയറുന്നു എന്ന് തോന്നിയപ്പോള്‍ അയാള്‍ മുനീച്ചരനേയും മലദൈവങ്ങളയും വിളിച്ചു പ്രാര്‍ത്ഥിച്ചു. പിന്നെ കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോള്‍ കൂരയുടെ വാതിലില്‍ ആരോ തട്ടുന്നതു പോലെ തോന്നി. ‘ആരാത്?’ കരിന്തണ്ടന്‍ ചോദിച്ചു. ഉത്തരമില്ല, വീണ്ടും തട്ടു കേട്ടു. അയാള്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും ഉത്തരമില്ല. അയാള്‍ മെല്ലെ എഴുന്നേറ്റു മറച്ചുവച്ച ഓല വാതില്‍ വലിയ ശബ്ദമുണ്ടാക്കാതെ തുറന്നു. അപ്പോള്‍ ശരിയ്ക്കും മുനീച്ചരനെ പോലെയൊരാള്‍ തൊട്ടു മുമ്പില്‍ നില്ക്കുന്നു. നീണ്ട താടിയും നിറംമങ്ങിയ വസ്ത്രങ്ങളും അയാള്‍ വ്യക്തമായി കണ്ടു. കരിന്തണ്ടന്‍ വാതില്‍ തുറന്നതോടെ അയാള്‍ കുറച്ച് മുമ്പിലേയ്‌ക്കോടി – അവിടെ നിന്ന് ഒരു നിഴല്‍ പോലെ കരിന്തണ്ടനെ മാടി വിളിച്ചു. പോണോ പോകണ്ടയോ? ഒരു നിമിഷം കരിന്തണ്ടന്‍ ചിന്തിച്ചു. പിന്നെ എന്തും വരട്ടെ എന്ന ഭാവത്തില്‍ ഊരിവച്ചിരുന്ന കൈവള അണിഞ്ഞ് കൊണ്ട് ആ രൂപത്തിന്റെ പിറകേ നടന്നു. ആരാത്? ആരാത്? എന്ന് കരിന്തണ്ടന്‍ പലകുറി ചോദിച്ചെങ്കിലും അതൊന്നും മിണ്ടിയില്ല. എന്തെങ്കിലും ചതി ഇതിനു പിന്നിലുണ്ടോ എന്ന് കരിന്തണ്ടന്‍ ചിന്തിക്കാത്തതു കൊണ്ടായിരുന്നില്ല. എന്തായാലും വരുന്നതു വരട്ടെ എന്ന് അയാളുടെ ഉള്ള് പറഞ്ഞു കൊണ്ടേയിരുന്നു. ചില സ്ഥലങ്ങളില്‍ കരിന്തണ്ടന്‍ സംശയിച്ചു കൊണ്ട് നിന്നു. അപ്പോള്‍ മുന്നില്‍ അധികം ദൂരെയല്ലാതെ ആ മനുഷ്യനും നിന്നു. പിന്നെ കൈമാടി കരിന്തണ്ടനെ ക്ഷണിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല അതിന്റെ പിറകില്‍ അധികം ധൃതി പിടിക്കാതെ കരിന്തണ്ടന്‍ നടന്നു. കാട്ടിനുള്ളില്‍ ഒരു വലിയ മരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ അതവിടെ തന്നെ നിന്നു. കരിന്തണ്ടന്‍ നടന്നടുക്കുന്നതുവരെ ആ രൂപം അയാളെ കാത്തു നിന്നു. ആജാനബാഹുവായ കരിന്തണ്ടന്റെ കൈക്കരുത്തിന്റെ ദൂരത്തില്‍ അയാള്‍ കാത്തുനില്ക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അയാള്‍ കരിന്തണ്ടനെ ആക്രമിക്കാന്‍ വന്നതല്ലെന്നു തന്നെ. പക്ഷെ അത്ര അടുത്തെത്തിയിട്ടും കരിന്തണ്ടന് ആളെ അല്പം പോലും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. കരിന്തണ്ടന്‍ വളരെ അടുത്ത് ചെന്ന് ചോദിച്ചു. ‘ആരാണ് നിങ്ങള്‍ എന്തിനാണ് ഈ അര്‍ദ്ധരാത്രിയ്ക്ക് എന്നെ ഈ കാട്ടിനുള്ളിലേക്ക് കൊണ്ടുവന്നത്.’ അത് കേട്ടെങ്കിലും ആ രൂപം ഒന്നും പ്രതികരിച്ചില്ല. ആ മരത്തിന്റെ ചോട്ടില്‍ മരം ചാരിയിരിക്കുകയാണ് അയാള്‍ ചെയ്തത്. കരിന്തണ്ടന്‍ രണ്ടും കല്പിച്ചായിരുന്നു. വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്തായാലും ഏറ്റുവാങ്ങാനോ തിരിച്ചു കൊടുക്കാനോ തയ്യാറായി കരിന്തണ്ടന്‍ തന്റെ കൈയില്‍ കിടന്നവളയിലൊന്നു തലോടി. അപ്പോള്‍ അയാള്‍ പൊട്ടിക്കരയുന്ന ശബ്ദമാണ് കേട്ടത്. അര്‍ദ്ധരാത്രി കുടിലില്‍ നിന്ന് വിളിച്ചുണര്‍ത്തി കൊണ്ടുവന്നിട്ട് ഒരാള്‍ മുമ്പിലിരുന്ന് പൊട്ടിക്കരയുക. അതും തികച്ചും അപരിചിതന്‍. താന്‍ ഇപ്പോള്‍ കാണുന്നതും ഒരു സ്വപ്‌നം തന്നെയാണോ എന്ന് കരിന്തണ്ടന്‍ സംശയിച്ചു. എങ്കിലും അയാള്‍ ചോദിച്ചു. ‘ഹേയ് നിങ്ങളാരാണ് എന്തിനാണ് നിങ്ങളിങ്ങനെ കരയുന്നത്? എന്തിനാണ് ഈ അര്‍ദ്ധരാത്രി എന്നെ കാണാന്‍ വന്നത്.’ തേങ്ങലിനിടയില്‍ അയാള്‍ പറഞ്ഞു ‘എല്ലാം പറയാം. പറയാനാണ് വന്നത്. മലദൈവങ്ങളെ സാക്ഷിയാക്കി എനിയ്‌ക്കൊരു വാക്ക് നല്‍കണം. ഞാന്‍ പറയുന്നതൊക്കെ ക്ഷമയോടെ കേള്‍ക്കാമെന്ന്. ഇരുട്ട് കട്ടപിടിച്ചു കിടന്നിരുന്നതുകൊണ്ട് അപ്പോഴും കരിന്തണ്ടന് അയാള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ ശബ്ദം ഓര്‍മ്മയിലെവിടെയോ കേട്ടു മറന്നിട്ടുണ്ടെന്നൊരു തോന്നല്‍. അതുകൊണ്ട് കരിന്തണ്ടന്‍ പറഞ്ഞു. നിങ്ങള്‍ പറയുന്നതെന്താണെങ്കിലും കേള്‍ക്കും. അതിനു തന്നെയാണ് വന്നത് മുനീച്ചരനാണ് സത്യം. പറയൂ നിങ്ങളാരാണ്.’ അയാള്‍ കരച്ചില്‍ നിറുത്തി. എങ്കിലും ഒരു തേങ്ങല്‍ ബാക്കിയായിരുന്നു. ആ തേങ്ങലിനിടയില്‍ അയാള്‍ പറഞ്ഞു. ‘ഞാന്‍…. ഞാനാണ് മൂപ്പാ… ഞാന്‍… ഞാന്‍ ചാമനാണ്…’ കരിന്തണ്ടന്‍ ഞെട്ടി തരിച്ചു നിന്നു. ചാമനോ? ഇയാള്‍ ചാമനാണോ? ഒരിക്കലും വിശ്വസിക്കാനാകാത്ത രൂപമാറ്റം. – ചാമനാണെങ്കിലെന്ത് പറയാനുള്ളത് കേള്‍ക്കുക തന്നെ. ആദ്യത്തെ എല്ലാ ആകാംക്ഷയും വിട്ടൊഴിഞ്ഞ കരിന്തണ്ടന്‍ ഒന്ന് അമര്‍ത്തി മൂളി.
(തുടരും)

Series Navigation<< കാവലുകാരു താനെ കള്ളെ -കാവല്‍ക്കാരന്‍ തന്നെ കള്ളന്‍ (കാടുന മൂപ്പെ കരിന്തണ്ടെ 19)ചെയ്യാത്ത തെച്ചുക്കു കുച്ചക്കാരെ ആത്തവെ (ചെയ്യാത്ത തെറ്റിന് കുറ്റക്കാരനായവന്‍) കാടുന മൂപ്പെ കരിന്തണ്ടെ 21 >>
Tags: കാടുന മൂപ്പെ കരിന്തണ്ടെ
ShareTweetSendShare

Related Posts

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗൗതമന്‍ (വിശ്വാമിത്രന്‍  42)

വര: ഗിരീഷ്‌ മൂഴിപ്പാടം

പാലാഴി മഥനം (വിശ്വാമിത്രന്‍ 41)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗംഗയെ ഭൂമിയിലേക്കാനയിച്ച ഭഗീരഥന്‍ (വിശ്വാമിത്രന്‍ 40)

വര: ഗിരീഷ്‌ മൂഴിപ്പാടം

സഗരപുത്രന്മാര്‍ (വിശ്വാമിത്രന്‍ 39)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഹിമവത്പുത്രി ഗംഗ (വിശ്വാമിത്രന്‍ 38)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies